വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യൗവനചൈതന്യം എന്നേക്കും!

യൗവനചൈതന്യം എന്നേക്കും!

യൗവനചൈതന്യം എന്നേക്കും!

യേശുവിന്റെ സമീപത്തുണ്ടായിരുന്ന ആ മനുഷ്യൻ അധികം താമസിയാതെ മരിക്കുമായിരുന്നു. അവൻ കേണപേക്ഷിച്ചു, “യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ.” യേശുവിന്റെ മറുപടി ഇതായിരുന്നു: “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും.” (ലൂക്കൊസ്‌ 23:42, 43, NW) പേരു പരാമർശിക്കപ്പെടാത്ത ആ മനുഷ്യൻ മരിക്കുന്നത്‌ വാർധക്യസഹജമായ ഏതെങ്കിലും രോഗം നിമിത്തമായിരുന്നില്ല, മറിച്ച്‌ അയാൾ കുറ്റകൃത്യത്തിന്‌ വധശിക്ഷ അനുഭവിക്കുകയായിരുന്നു എന്നതു ശരിതന്നെ. എന്നിരുന്നാലും ദയനീയ അവസ്ഥയിലായിരുന്ന ആ മനുഷ്യനിൽനിന്നു പ്രായമായിക്കൊണ്ടിരിക്കുന്ന ആളുകൾക്കു വളരെയധികം പ്രോത്സാഹനം ഉൾക്കൊള്ളാൻ സാധിക്കും.

ആ മനുഷ്യന്റെ അസാധാരണമായ വിശ്വാസത്തെ വിലമതിക്കാൻ നാം പ്രേരിതരായിത്തീരുന്നു. തന്റെ സമീപത്തുള്ള ഒരു ദണ്ഡനസ്‌തംഭത്തിൽ യേശു മരിക്കുകയായിരുന്നെങ്കിലും ദൈവരാജ്യത്തിൽ യേശു രാജാവായി ഭരിക്കുമെന്ന കാര്യത്തിൽ അവനു യാതൊരു സംശയവുമില്ലായിരുന്നു. അതുപോലെ, ഒരു നാൾ യേശുവിന്‌ തന്നെ കനിവോടെ ഓർക്കാൻ കഴിയുമെന്നും അവൻ ചിന്തിച്ചു. ഒന്നു ചിന്തിച്ചു നോക്കൂ—യേശു രാജാവായി ഭരിക്കുന്ന മഹത്ത്വമാർന്ന പറുദീസയിൽ കുറ്റംവിധിക്കപ്പെട്ട ആ മനുഷ്യൻ മരണത്തിൽനിന്ന്‌ ഉയിർത്തെഴുന്നേൽക്കും.

മരിച്ചുകൊണ്ടിരുന്ന ആ ദുഷ്‌പ്രവൃത്തിക്കാരന്റേതിനോടു സമാനമായ ഒരു അവസ്ഥയിലാണ്‌ മനുഷ്യവർഗം ഇന്ന്‌. ഏതു വിധത്തിൽ? പ്രായഭേദമന്യേ നാമെല്ലാവരും പാപത്തിനു പിഴയൊടുക്കുന്നു. നമുക്കെല്ലാം രക്ഷ ആവശ്യവുമാണ്‌. (റോമർ 5:12) ആ കുറ്റവാളിയെപ്പോലെ നമുക്കും പ്രത്യാശയ്‌ക്കായി—വാർധക്യകാലത്ത്‌ ഉണ്ടാകുന്ന വേദനാകരമായ പ്രശ്‌നങ്ങൾ നീക്കംചെയ്യപ്പെടുമെന്ന പ്രത്യാശയ്‌ക്കായിപോലും—ക്രിസ്‌തുയേശുവിലേക്കു നോക്കാൻ കഴിയും. ഒരു പറുദീസാഭൂമിയിൽ ശാരീരികവും മാനസികവുമായ പൂർണതയോടുകൂടിയ നിത്യജീവന്റെ പ്രത്യാശ യേശു മനുഷ്യവർഗത്തിനു വെച്ചുനീട്ടിയിരിക്കുന്നു.—യോഹന്നാൻ 3:16, 36.

സകലവും പുതിയതാകുന്നു—പ്രായമായവർക്കും ചെറുപ്പക്കാർക്കും

ക്രിസ്‌തുവിന്റെ രാജ്യത്തിൻകീഴിൽ ഭൂവാസികൾ “സമാധാനസമൃദ്ധിയിൽ . . . ആനന്ദിക്കും.” (സങ്കീർത്തനം 37:11) “എനിക്കു ദീനം” എന്ന്‌ ആരും പറയുകയില്ല. (യെശയ്യാവു 33:24) നാം അനുഭവിക്കേണ്ടതായി വന്നിരിക്കാവുന്ന ഏതൊരു ആരോഗ്യപ്രശ്‌നവും നീക്കംചെയ്യപ്പെടും, കാരണം “മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും.” (യെശയ്യാവു 35:6) പ്രായമായവർ യൗവനകാലത്തെ ഓജസ്സും ഉന്മേഷവും വീണ്ടെടുക്കും; അവരുടെ ദേഹം “യൌവനചൈതന്യത്താൽ പുഷ്ടിവെക്കും.”—ഇയ്യോബ്‌ 33:25.

എന്നാൽ അത്തരമൊരു പ്രത്യാശ വെച്ചുപുലർത്തുന്നതു യാഥാർഥ്യത്തിനു നിരക്കുന്നതാണോ? മരിച്ചുകൊണ്ടിരുന്ന ആ മനുഷ്യനു പറുദീസയുടെ പ്രത്യാശ വെച്ചുനീട്ടിയ ആ ഒരുവനെക്കുറിച്ചു ചിന്തിക്കുക. പല സന്ദർഭങ്ങളിലും മുടന്തരും അംഗവൈകല്യമുള്ളവരും അന്ധരും ബധിരരുമായ ആളുകളെ ജനക്കൂട്ടം യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. അവൻ ഉത്സാഹപൂർവം “സകലവിധദീനവും വ്യാധിയും” സൗഖ്യമാക്കി. (മത്തായി 9:35, 36; 15:30, 31; മർക്കൊസ്‌ 1:40-42) തന്റെ രാജ്യം ഭാവിയിൽ ചെയ്യാനിരിക്കുന്ന കാര്യങ്ങൾ യേശു യഥാർഥത്തിൽ പ്രകടിപ്പിച്ചു കാണിച്ചു. മരിച്ചുപോയ ഏതാനും ചിലരെ യേശു ജീവനിലേക്കു തിരികെക്കൊണ്ടുവരുകപോലും ചെയ്‌തു. (ലൂക്കൊസ്‌ 7:11-17; യോഹന്നാൻ 11:38-44) അങ്ങനെ ചെയ്യുകവഴി, “കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു . . . പുനരുത്ഥാനം” ചെയ്യും എന്ന തന്റെ വാഗ്‌ദാനത്തിന്‌ അവൻ കൂടുതൽ ആധികാരികത നൽകി.—യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15.

ഒരു പുതിയ ശരീരം, വ്യക്തമായ കാഴ്‌ച, കിളികളുടെ നാദവും ആഹ്ലാദാരവങ്ങളും പതിക്കുന്ന കാതുകൾ, വേദനയില്ലാത്ത കൈകാലുകൾ, പൂർണാരോഗ്യമുള്ള മനസ്സ്‌ എന്നിവയെല്ലാമായി പറുദീസയിൽ പുനരുത്ഥാനം ചെയ്‌തു വരുന്നത്‌ ഒന്നു വിഭാവന ചെയ്‌തുനോക്കൂ. വാർധക്യത്തിന്റെ “ദുർദ്ദിവസങ്ങൾ” എന്നെന്നേക്കുമായി പൊയ്‌പോയിരിക്കും. (സഭാപ്രസംഗി 12:1-7; യെശയ്യാവു 35:5, 6) മരണം പോലും “നീങ്ങിപ്പോകും”—അതു “നീങ്ങി ജയം” വരും.—1 കൊരിന്ത്യർ 15:26, 54.

ബൈബിൾ പ്രവചനങ്ങളുടെ വെളിച്ചത്തിൽ ആനുകാലിക ലോക സംഭവങ്ങളുടെ വിശകലനം സൂചിപ്പിക്കുന്നത്‌ വാർധക്യം എന്ന പ്രതിഭാസം അതിന്റെ അന്ത്യത്തോടു ദ്രുതഗതിയിൽ സമീപിച്ചുകൊണ്ടിരിക്കുന്നുവെന്നാണ്‌. (മത്തായി 24:7, 12, 14; ലൂക്കൊസ്‌ 21:11; 2 തിമൊഥെയൊസ്‌ 3:1-5) ദൈവത്തിൽ വിശ്വാസമർപ്പിക്കുകയും അവനെ സേവിക്കുകയും ചെയ്‌തിരിക്കുന്ന പ്രായംചെന്നവർ വീണ്ടും യൗവനചൈതന്യം—അതും എന്നെന്നേക്കും—ആസ്വദിക്കുന്ന കാലം അടുത്തെത്തിയിരിക്കുന്നു.

[9-ാം പേജിലെ ചതുരം/ചിത്രം]

തലച്ചോറിനു വ്യായാമം നൽകുക!

ശാരീരിക വ്യായാമം പേശികളെ ബലപ്പെടുത്തുന്നതുപോലെ, മാനസിക വ്യായാമം തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു. തലച്ചോറിനെ ഉത്തേജിപ്പിക്കുന്നതിനു പുതിയ കാര്യങ്ങൾ ചെയ്യേണ്ടത്‌ ആവശ്യമാണ്‌. മസ്‌തിഷ്‌കകോശ ബന്ധങ്ങൾ സ്ഥാപിക്കാനും ബലപ്പെടുത്താനുമുള്ള ചില മാർഗങ്ങളാണ്‌ താഴെ പറയുന്നത്‌.

◼ ചിത്രരചന, ശിൽപ്പനിർമാണം, വാക്കുകൾ കൊണ്ടുള്ള കളികൾ, ചിത്രപ്രശ്‌നങ്ങൾ (jigsaw puzzle), പദപ്രശ്‌നങ്ങൾ എന്നിങ്ങനെയുള്ള പുതിയ കാര്യങ്ങളിൽ താത്‌പര്യം വളർത്തിയെടുക്കുക. മറ്റൊരു ഭാഷ പഠിക്കുക.

◼ വ്യത്യസ്‌തതരം ആളുകളുമായി ഇടപെടുക; വിരസത ഒഴിവാക്കാനും മാനസിക പ്രാപ്‌തികൾ മെച്ചപ്പെടുത്താനും മറ്റുള്ളവരുമായി ഇടപഴകുകയും സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്യുക.

◼ ആത്മീയത നട്ടുവളർത്തുക. “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്‌തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശുവിങ്കൽ കാക്കും.”—ഫിലിപ്പിയർ 4:6, 7.

◼ ഉചിതമായ വിവരങ്ങൾ വായിക്കുകയും വായിച്ചത്‌ മറ്റാരോടെങ്കിലും പറയുകയും ചെയ്യുക.

◼ ഹ്രസ്വകാല ഓർമയ്‌ക്കും ദീർഘകാല ഓർമയ്‌ക്കുമുള്ള വ്യായാമമെന്ന നിലയിൽ റേഡിയോയിലൂടെയും ടിവി-യിലൂടെയും കേട്ട വാർത്തകൾ ഓർമയിലേക്കു കൊണ്ടുവരുകയും അതേപ്പറ്റി സംസാരിക്കുകയും ചെയ്യുക.

◼ ടിവി-യുടെ റിമോട്ട്‌ കൺട്രോൾ പ്രവർത്തിപ്പിക്കാനോ ടെലിഫോൺ ഉപയോഗിക്കാനോ പല്ലു തേക്കാനോ വശമില്ലാത്ത കൈ (അതായത്‌ നിങ്ങൾ വലതുകൈ വശമുള്ള ആളാണെങ്കിൽ ഇടതുകൈയും മറിച്ചാണെങ്കിൽ വലതുകൈയും) ഉപയോഗിക്കുക.

◼ ദിവസത്തിലുടനീളം എല്ലാ ഇന്ദ്രിയങ്ങളും പരമാവധി ഉപയോഗിക്കുക.

◼ സമീപത്തും ദൂരെയുമുള്ള താത്‌പര്യമുണർത്തുന്ന സ്ഥലങ്ങളെപ്പറ്റി മനസ്സിലാക്കുകയും അവിടെ പോകുകയും ചെയ്യുക.

[8, 9 പേജുകളിലെ ചിത്രം]

യേശുവിന്റെ വാഗ്‌ദാനമനുസരിച്ച്‌ ദുരിതപൂർണമായ വാർധക്യം ഉടൻതന്നെ എന്നേക്കും നിലനിൽക്കുന്ന യൗവനചൈതന്യത്തിനു വഴിമാറും