സ്വയം ക്ഷതമേൽപ്പിക്കൽ എങ്ങനെ നിറുത്താനാകും?
യുവജനങ്ങൾ ചോദിക്കുന്നു . . .
സ്വയം ക്ഷതമേൽപ്പിക്കൽ എങ്ങനെ നിറുത്താനാകും?
“വൈകാരികമായ തീവ്രവേദന എനിക്ക് അസഹനീയമായിരുന്നു. അതുകൊണ്ട് സഹിക്കാൻ കഴിയുന്ന ഒന്നു ഞാൻ കണ്ടെത്തി—ശാരീരിക വേദന.”—ജെനിഫർ, 20. a
“ദുഃഖം തോന്നുമ്പോൾ ഞാൻ സ്വയം മുറിവേൽപ്പിക്കും. അതായിരുന്നു എന്റെ കരച്ചിൽ. സാധാരണഗതിയിൽ അതിനുശേഷം ഞാൻ സന്തോഷവതിയായിരിക്കും.”—ജെസിക്ക, 17.
“കഴിഞ്ഞ രണ്ടാഴ്ചയോളമായി ഞാൻ സ്വയം മുറിവേൽപ്പിക്കുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു നീണ്ട കാലയളവാണ്. എന്നെങ്കിലും ഞാൻ അതു പൂർണമായും നിറുത്തുമെന്ന് എനിക്കു തോന്നുന്നില്ല.”—ജേമി, 16.
ജെനിഫറും, ജെസിക്കയും, ജേമിയും പരസ്പരം അറിയുന്നവരല്ല, എന്നാൽ അവർക്കു പൊതുവായി പലതുമുണ്ട്. അവർ മൂവരും വൈകാരികമായ തീവ്രവേദന അനുഭവിക്കുകയായിരുന്നു. നിരാശയെ തരണം ചെയ്യാൻ മൂവരും അവലംബിച്ച രീതിയും ഒന്നുതന്നെയായിരുന്നു. സ്വയം ക്ഷതമേൽപ്പിക്കുന്നതിലൂടെ അവർ താത്കാലികമായ ആശ്വാസം കണ്ടെത്തി. b
സ്വയം ക്ഷതമേൽപ്പിക്കുന്നത് വിചിത്രമായി തോന്നാമെങ്കിലും അതിശയകരമെന്നു പറയട്ടെ, കൗമാരപ്രായക്കാരുടെയും യുവാക്കളുടെയും ഇടയിൽ അതു സാധാരണമായിരിക്കുന്നു. കാനഡയിലെ നാഷണൽ പോസ്റ്റ് പറയുന്നത് ഈ ശീലം “മാതാപിതാക്കളെ ഭയപരവശരാക്കുകയും സ്കൂളിൽ മാർഗനിർദേശം നൽകുന്ന ഉപദേഷ്ടാക്കളെ അന്ധാളിപ്പിക്കുകയും ഡോക്ടർമാർക്കു വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു” എന്നാണ്. സ്വയം ക്ഷതമേൽപ്പിക്കുന്ന ശീലത്തിന് “വൈദ്യശാസ്ത്രത്തിന് അറിയാവുന്ന ഏറ്റവും തീവ്രമായ ആസക്തികളിൽ ഒന്നായിത്തീരാൻ കഴിയും” എന്നും ആ വർത്തമാനപത്രം പറയുന്നു. നിങ്ങളോ നിങ്ങളുമായി അടുപ്പമുള്ള ആരെങ്കിലുമോ ഈ ശീലത്തിന് അടിമപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങൾക്ക് എന്തു ചെയ്യാൻ സാധിക്കും?
ആദ്യംതന്നെ, സ്വയം ക്ഷതമേൽപ്പിക്കാൻ ശക്തമായ പ്രേരണ തോന്നുന്നതിന്റെ കാരണം തിരിച്ചറിയാൻ ശ്രമിക്കുക. സ്വയം ക്ഷതമേൽപ്പിക്കുന്നത് കേവലം പരിഭ്രമം തോന്നുമ്പോൾ ചെയ്യുന്ന ഒരു കാര്യമല്ല. സാധാരണമായി ഏതെങ്കിലും തരത്തിലുള്ള സമ്മർദത്തെ കൈകാര്യം ചെയ്യാനുള്ള ഒരു മാർഗമാണ് അത്. സ്വയം ക്ഷതമേൽപ്പിക്കുന്ന വ്യക്തി വൈകാരിക വേദന ശമിപ്പിക്കാൻ ശാരീരിക വേദന ഉപയോഗിക്കുന്നു. അതുകൊണ്ട് നിങ്ങളോടുതന്നെ ചോദിക്കുക: ‘എന്ത് ഉദ്ദേശ്യം സാധിക്കാൻ വേണ്ടിയാണ് ഞാൻ സ്വയം ക്ഷതമേൽപ്പിക്കുന്നത്? മുറിവേൽപ്പിക്കണം എന്ന തോന്നലുണ്ടാകുമ്പോൾ ഞാൻ എന്തിനെക്കുറിച്ചാണു ചിന്തിക്കുന്നത്?’ നിങ്ങളുടെ ജീവിതത്തിലെ ഏതെങ്കിലും സാഹചര്യം—ഒരുപക്ഷേ കുടുംബത്തോടോ സുഹൃത്തുക്കളോടോ ബന്ധപ്പെട്ടത്—നിങ്ങൾക്ക് കടുത്ത മനോവിഷമം ഉളവാക്കുന്നുണ്ടോ?
അത്തരം ഒരു ആത്മപരിശോധന നടത്താൻ നിങ്ങളുടെ ഭാഗത്തു ധൈര്യം ആവശ്യമാണെന്നതിനു സംശയമില്ല. എന്നാൽ അതു വലിയ പ്രയോജനങ്ങൾ കൈവരുത്തും. മിക്കപ്പോഴും സ്വയം ക്ഷതമേൽപ്പിക്കുന്ന ശീലം നിറുത്തുന്നതിനുള്ള ആദ്യ പടി ഇതാണ്. എന്നിരുന്നാലും, ഈ ശീലത്തിന്റെ വേരുകൾ തേടി കണ്ടുപിടിക്കുന്നതു
മാത്രം മതിയാകുന്നില്ല, കൂടുതലായ ചിലത് ആവശ്യമാണ്.തുറന്നു സംസാരിക്കുന്നതിന്റെ മൂല്യം
സ്വയം ക്ഷതമേൽപ്പിക്കുന്ന ശീലത്തിനു നിങ്ങൾ ഇരയായിത്തീർന്നിട്ടുണ്ടെങ്കിൽ, നിങ്ങളെ അലട്ടുന്ന വികാരങ്ങൾ വിശ്വസ്തനും പക്വമതിയുമായ ഒരു സുഹൃത്തിനോടു തുറന്നുപറയുന്നതു പ്രയോജനകരമായിരിക്കും. ഒരു ബൈബിൾ പഴമൊഴി ഇങ്ങനെ പറയുന്നു: “മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 12:25) മറ്റൊരാളോടു തുറന്നു സംസാരിക്കുന്നത്, നിങ്ങൾക്ക് ആവശ്യമായ ആശ്വാസദായകവും ദയാപൂർവകവുമായ വാക്കുകൾ കേൾക്കുന്നതിനുള്ള അവസരം പ്രദാനം ചെയ്യുന്നു.—സദൃശവാക്യങ്ങൾ 25:11.
നിങ്ങൾ ആരെയാണു സമീപിക്കേണ്ടത്? ജ്ഞാനവും പക്വതയും അനുകമ്പയും പ്രകടമാക്കുന്ന, നിങ്ങളെക്കാൾ പ്രായമുള്ള ഒരാളെ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. ക്രിസ്ത്യാനികൾക്ക്, “കാറ്റിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും” വർത്തിക്കുന്ന സഭാമേൽവിചാരകന്മാരുടെ സഹായം തേടാൻ സാധിക്കും.—യെശയ്യാവു 32:2.
എന്നാൽ, നിങ്ങളുടെ രഹസ്യം മറ്റൊരാളോടു തുറന്നുപറയുകയെന്ന ചിന്തതന്നെ നിങ്ങളെ ഭയപ്പെടുത്തിയേക്കാം. സാറയ്ക്കു തോന്നിയതുപോലെ നിങ്ങൾക്കും തോന്നാം. അവൾ സമ്മതിക്കുന്നു “ആദ്യമൊക്കെ, മറ്റൊരാളിൽ വിശ്വാസമർപ്പിക്കാൻ എനിക്കു ബുദ്ധിമുട്ടു തോന്നി. ആളുകൾ എന്നെക്കുറിച്ചു മനസ്സിലാക്കുമ്പോൾ—ശരിക്കും മനസ്സിലാക്കുമ്പോൾ—എന്നോടു വെറുപ്പ് തോന്നിയിട്ട് അവർ എന്നിൽനിന്ന് അകന്നുപോകുമെന്നു ഞാൻ കരുതി.” എന്നിരുന്നാലും, തുറന്നു സംസാരിച്ചതിലൂടെ, സാറ സദൃശവാക്യങ്ങൾ 18:24-ൽ ബൈബിൾ പ്രസ്താവിച്ചിരിക്കുന്നതിന്റെ സത്യത മനസ്സിലാക്കാൻ ഇടയായി. അവിടെ ഇങ്ങനെ പറയുന്നു: “സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ട്.” അവൾ പറയുന്നു: “സ്വയം ക്ഷതമേൽപ്പിക്കുന്ന എന്റെ ശീലത്തെപ്പറ്റി തുറന്നു പറഞ്ഞപ്പോൾ ആ പക്വതയുള്ള ക്രിസ്ത്യാനികൾ എന്നെ ശകാരിച്ചില്ല. പകരം അവർ പ്രായോഗികമായ മാർഗനിർദേശങ്ങൾ നൽകി. അവർ തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യുകയും നിരാശയും തീർത്തും വിലകെട്ടവളാണെന്ന തോന്നലും ഉണ്ടായപ്പോഴൊക്കെ ക്ഷമാപൂർവം എന്നെ ധൈര്യപ്പെടുത്തുകയും ചെയ്തു.”
സ്വയം ക്ഷതമേൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിങ്ങളുടെ പ്രശ്നം നിങ്ങൾക്കും മറ്റൊരാളോടു പറയാവുന്നതാണ്
. മുഖാമുഖം സംഭാഷണം നടത്താൻ കഴിയുകയില്ലെന്നു തോന്നുന്നെങ്കിൽ കത്തിലൂടെയോ ടെലിഫോണിലൂടെയോ ആശയവിനിമയം നടത്താൻ ശ്രമിക്കുക. തുറന്നു സംസാരിക്കുന്നത് ഈ ശീലത്തിൽനിന്നു പുറത്തുവരാൻ സഹായിക്കുന്ന ഒരു ക്രിയാത്മക നടപടിയായിരുന്നേക്കാം. ജെനിഫർ പറയുന്നു, “പ്രത്യാശയ്ക്കു വകയില്ലാതാകുമ്പോൾ ഒന്നു തുറന്നു സംസാരിക്കാനായി, യഥാർഥത്തിൽ എന്നെക്കുറിച്ചു കരുതലുള്ള ആരൊക്കെയോ ഉണ്ടെന്ന് അറിയുന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കാര്യം.” c
പ്രാർഥനയുടെ പ്രാധാന്യം
കൂടുതലായ ഒരു പുരോഗതിയും സാധ്യമല്ലെന്നു തോന്നിയ അവസ്ഥയിലായിരുന്നു ഡോണ. ഒരു വശത്ത്, തനിക്കു ദൈവത്തിന്റെ സഹായം ആവശ്യമുണ്ടെന്ന് അവൾക്കു തോന്നി. എന്നാൽ മറുവശത്ത്, സ്വയം മുറിവേൽപ്പിക്കുന്ന ശീലം നിറുത്താതെ ദൈവം തന്നെ സഹായിക്കുകയില്ലെന്ന് അവൾ ചിന്തിച്ചു. എന്താണ് ഡോണയെ സഹായിച്ചത്? 1 ദിനവൃത്താന്തം 29:17-നെക്കുറിച്ചു ധ്യാനിച്ചതായിരുന്നു ഒരു ഘടകം. അവിടെ യഹോവയാം ദൈവത്തെ “ഹൃദയത്തെ ശോധന” ചെയ്യുന്നവനെന്നു വിളിച്ചിരിക്കുന്നു. ഡോണ പറയുന്നു, “മുറിവേൽപ്പിക്കുന്നതു നിറുത്തണമെന്നാണ് എന്റെ ഹൃദയത്തിലെ ആഗ്രഹമെന്നു യഹോവയ്ക്ക് അറിയാമായിരുന്നു. സഹായത്തിനുവേണ്ടി അവനോടു പ്രാർഥിക്കാൻ തുടങ്ങിയതോടെ അവസ്ഥയ്ക്ക് അതിശയകരമായ വിധത്തിലാണു മാറ്റം സംഭവിച്ചത്. സ്വയം മുറിവേൽപ്പിക്കാതിരിക്കാനുള്ള എന്റെ തീരുമാനം ക്രമേണ കൂടുതൽ ദൃഢമായിത്തീർന്നു.”
ഒട്ടനവധി പ്രശ്നങ്ങളും പ്രയാസങ്ങളും നേരിട്ട സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ എഴുതി: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ സങ്കീർത്തനം 55:22) അതേ, യഹോവയ്ക്ക് നിങ്ങളുടെ കഷ്ടപ്പാട് അറിയാം. അതിനെക്കാളുപരി, ‘അവൻ നിങ്ങൾക്കായി കരുതുന്നു.’ (1 പത്രൊസ് 5:7) നിങ്ങളുടെ ഹൃദയം നിങ്ങളെ കുറ്റംവിധിക്കുകയാണെങ്കിൽ, ദൈവം നിങ്ങളുടെ “ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും” ആണെന്ന് ഓർമിക്കുക. അതേ, നിങ്ങൾ സ്വയം മുറിവേൽപ്പിക്കുന്നത് എന്തുകൊണ്ടാണെന്നും അതു നിറുത്താൻ നിങ്ങൾക്കു ബുദ്ധിമുട്ടു നേരിടുന്നത് എന്തുകൊണ്ടാണെന്നും അവൻ മനസ്സിലാക്കുന്നു. (1 യോഹന്നാൻ 3:19, 20) പ്രാർഥനയിൽ അവനെ സമീപിക്കുകയും ഈ ശീലം തരണം ചെയ്യാൻ പരിശ്രമിക്കുകയും ചെയ്യുകയാണെങ്കിൽ, അവൻ തീർച്ചയായും ‘നിങ്ങളെ സഹായിക്കും.’— യെശയ്യാവു 41:10.
പുലർത്തും.” (ഈ ശീലം വീണ്ടും തലപൊക്കുകയാണെങ്കിലോ? നിങ്ങൾ തീർത്തും പരാജയപ്പെട്ടിരിക്കുന്നു എന്നാണോ അതിന്റെ അർഥം? നിശ്ചയമായും അല്ല! സദൃശവാക്യങ്ങൾ 24:16 പറയുന്നു: “നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേല്ക്കും.” ഈ ബൈബിൾ വാക്യം ഓർത്തുകൊണ്ട് ഡോണ പറയുന്നു, “ഏഴിലധികം പ്രാവശ്യം ഞാൻ വീണു, പക്ഷേ ഞാൻ ശ്രമം ഉപേക്ഷിച്ചില്ല.” ശ്രമം തുടരേണ്ടത് അനിവാര്യമാണെന്നു ഡോണ കണ്ടെത്തി. കാരെനും അങ്ങനെതന്നെ തോന്നി. അവൾ പറയുന്നു. “ശീലം വീണ്ടും തലപൊക്കുകയാണെങ്കിൽ അതിനെ ഒരു പരാജയമായിട്ടല്ല മറിച്ച് താത്കാലിക തിരിച്ചടിയായി വീക്ഷിക്കാനും വീണ്ടും ശ്രമം തുടങ്ങാനും—അതു പല പ്രാവശ്യം ചെയ്യേണ്ടതായി വന്നാൽപ്പോലും—ഞാൻ പഠിച്ചു.”
കൂടുതലായ സഹായം ആവശ്യമുള്ളപ്പോൾ
‘ദീനക്കാർക്കു വൈദ്യനെക്കൊണ്ട് ആവശ്യമുണ്ട്’ എന്നു യേശു തിരിച്ചറിഞ്ഞിരുന്നു. (മർക്കൊസ് 2:17) സ്വയം ക്ഷതമേൽപ്പിക്കുന്ന ശീലത്തിനു പിന്നിൽ എന്തെങ്കിലും തകരാറുണ്ടോയെന്നു കണ്ടുപിടിച്ച് ചികിത്സ നിർദേശിക്കുന്നതിനുവേണ്ടി യോഗ്യതയുള്ള ഒരു ഡോക്ടറുടെ സഹായം തേടുന്നതു പലരുടെയും കാര്യത്തിൽ ആവശ്യമാണ്. d അത്തരം സഹായം തേടാൻ ജെനിഫർ തീരുമാനിച്ചു. ചികിത്സയും സ്നേഹമുള്ള ക്രിസ്തീയ മേൽവിചാരകന്മാരുടെ സഹായവും കൂടെയായപ്പോൾ അവൾക്കു വളരെയധികം ആശ്വാസം ലഭിച്ചു. അവൾ പറയുന്നു: “സഭാമൂപ്പന്മാർ ഡോക്ടർമാരല്ല, എന്നാലും അവർ വളരെയധികം പിന്തുണ നൽകി. സ്വയം മുറിവേൽപ്പിക്കാനുള്ള പ്രേരണ ഇപ്പോഴും ഇടയ്ക്കൊക്കെ ഉണ്ടാകാറുണ്ടെങ്കിലും, യഹോവയുടെയും സഭയുടെയും ഞാൻ അഭ്യസിച്ച പൊരുത്തപ്പെടൽ പ്രാപ്തികളുടെയും സഹായത്താൽ അതിനെ നിയന്ത്രിക്കുന്നതിൽ ഞാൻ വിജയം വരിച്ചിരിക്കുന്നു.” e
പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള മാർഗമായി ഈ ശീലത്തെ അവലംബിക്കുന്നതിനു പകരം, കൂടുതൽ ഫലപ്രദമായ മറ്റു മാർഗങ്ങൾ പഠിക്കാൻ നിങ്ങൾക്കു കഴിയുമെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കുക. സങ്കീർത്തനക്കാരൻ പ്രാർഥിച്ചതു പോലെയായിരിക്കട്ടെ നിങ്ങളുടെ പ്രാർഥനയും: “എന്റെ കാലടികളെ നിന്റെ വചനത്തിൽ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും [“ദ്രോഹകരമായ ഒരു കാര്യവും,” NW] എന്നെ ഭരിക്കരുതേ.” (സങ്കീർത്തനം 119:133) ഈ ശീലം വീണ്ടും ഒരിക്കലും നിങ്ങളെ ഭരിക്കാതവണ്ണം നിങ്ങൾ അതിന്മേൽ നിയന്ത്രണം നേടിക്കഴിയുമ്പോൾ നിശ്ചയമായും നിങ്ങൾക്കു സംതൃപ്തിയും ആത്മാഭിമാനവും തോന്നും.
[അടിക്കുറിപ്പുകൾ]
a ഈ ലേഖനത്തിലെ ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b സ്വയം ക്ഷതമേൽപ്പിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്—അതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്നും അതിന്റെ കാരണങ്ങളും—ഉണരുക!യുടെ 2006 ജനുവരി ലക്കത്തിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . ഞാൻ സ്വയം ക്ഷതമേൽപ്പിക്കുന്നത് എന്തുകൊണ്ട്?” എന്ന ലേഖനം കാണുക.
c ചില സമയങ്ങളിൽ വികാരങ്ങൾ വാക്കുകളിലാക്കി എഴുതിവെക്കാവുന്നതാണ്. ബൈബിൾ സങ്കീർത്തനങ്ങളുടെ എഴുത്തുകാർക്ക് തീവ്രമായ വികാരങ്ങളുണ്ടായിരുന്നു. പശ്ചാത്താപം, കോപം, ഇച്ഛാഭംഗം, ദുഃഖം എന്നീ വികാരങ്ങൾ അവർ വാക്കുകളിലൂടെ പ്രകടിപ്പിച്ചു. അതിനുള്ള ഉദാഹരണങ്ങൾക്കായി 6, 13, 42, 55, 69 എന്നീ സങ്കീർത്തനങ്ങൾ വായിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.
d ചിലപ്പോൾ വിഷാദം, വിഷാദോന്മാദ രോഗം, അനിയന്ത്രിത ചിന്താ-പ്രവർത്തന തകരാറ്, ആഹാരശീല വൈകല്യം എന്നിങ്ങനെയുള്ള മറ്റൊരു അവസ്ഥയുടെ പാർശ്വഫലമായിട്ടായിരിക്കാം സ്വയം ക്ഷതമേൽപ്പിക്കുന്നത്. ഉണരുക! ഏതെങ്കിലും പ്രത്യേക ചികിത്സാരീതി ശുപാർശ ചെയ്യുന്നില്ല. തങ്ങൾ പിന്തുടരുന്ന ഏതൊരു ചികിത്സാരീതിയും ബൈബിൾ തത്ത്വങ്ങൾക്കു വിരുദ്ധമല്ലെന്ന് ക്രിസ്ത്യാനികൾ ഉറപ്പു വരുത്തണം.
e സ്വയം ക്ഷതമേൽപ്പിക്കുന്നതിന്റെ പിന്നിൽ പലപ്പോഴും ഒളിഞ്ഞിരിക്കുന്ന കാരണങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ ഉണരുക!യുടെ മുൻ ലക്കങ്ങളിൽ വന്നിട്ടുണ്ട്. ഉദാഹരണത്തിന്, “വികാരവ്യതിയാന തകരാറുകൾ മനസ്സിലാക്കുക” (2004 ജനുവരി 8, ഇംഗ്ലീഷ്), “വിഷാദമഗ്നരായ കൗമാരപ്രായക്കാർക്കു സഹായം” (2001 സെപ്റ്റംബർ 8, ഇംഗ്ലീഷ്), “ആഹാരശീല വൈകല്യങ്ങൾ—അവയ്ക്കു പിന്നിലെ കാരണങ്ങൾ?” (1999 ജനുവരി 22) എന്നീ ലേഖന പരമ്പരകളും “യുവജനങ്ങൾ ചോദിക്കുന്നു. . . മാതാപിതാക്കളിൽ ഒരാൾ മദ്യപാനിയാണെങ്കിൽ ആ സാഹചര്യവുമായി എനിക്ക് എങ്ങനെ ഒത്തുപോകാനാകും?” (1992 ആഗസ്റ്റ് 8, ഇംഗ്ലീഷ്) എന്ന ലേഖനവും കാണുക.
ചിന്തിക്കാൻ:
◼ ദുഃഖം തോന്നുമ്പോൾ മുറിവേൽപ്പിക്കുന്നതിനു പകരം വേറെ എന്തൊക്കെ ചെയ്യാൻ കഴിയും?
◼ മുറിവേൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെങ്കിൽ നിങ്ങൾക്ക് ആരോടു തുറന്നു പറയാൻ കഴിയും?
[20-ാം പേജിലെ ചതുരം/ചിത്രം]
സ്വയം ക്ഷതമേൽപ്പിക്കുന്ന ഒരു വ്യക്തിയെ സഹായിക്കാൻ
സ്വയം ക്ഷതമേൽപ്പിക്കുന്ന പ്രശ്നമുള്ള ഒരു കുടുംബാംഗത്തെയോ സുഹൃത്തിനെയോ നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകും? തുറന്നു സംസാരിക്കാൻ ഒരാളെ കിട്ടിയിരുന്നെങ്കിലെന്ന് ആ വ്യക്തി അതിയായി ആഗ്രഹിക്കുന്നുണ്ടാകാം. അതിനാൽ അയാൾ പറയുന്നതു കേൾക്കാൻ സന്നദ്ധത കാണിക്കുക. “അനർത്ഥകാലത്തു . . . സഹോദരനായ്തീരുന്ന” ഒരു യഥാർഥ “സ്നേഹിതൻ” ആയിരിക്കാൻ ശ്രമിക്കുക. (സദൃശവാക്യങ്ങൾ 17:17) ഒരുപക്ഷേ ഈ പ്രശ്നത്തെക്കുറിച്ചു കേൾക്കുന്ന ഉടനെ നിങ്ങൾക്കു പരിഭ്രാന്തി തോന്നിയേക്കാം, മുറിവേൽപ്പിക്കുന്നത് ഉടൻതന്നെ നിറുത്താൻ ആവശ്യപ്പെട്ടെന്നും വരാം. എന്നാൽ ഈ സമീപനം ആ വ്യക്തിയെ നിങ്ങളിൽനിന്ന് അകറ്റിക്കളയാനാണു സാധ്യത. ആ വ്യക്തിയോടു നിറുത്തണമെന്നു പറഞ്ഞതുകൊണ്ടു മാത്രം മതിയാകുന്നില്ല. പ്രശ്നങ്ങൾ തരണം ചെയ്യാനുള്ള പുതിയ മാർഗങ്ങൾ പഠിക്കാൻ ആ വ്യക്തിയെ സഹായിക്കുന്നതിന് ഉൾക്കാഴ്ച ആവശ്യമാണ്. (സദൃശവാക്യങ്ങൾ 16:23) അതിന് സമയവുമെടുക്കും. അതുകൊണ്ട് ക്ഷമ പ്രകടിപ്പിക്കുക. “കേൾപ്പാൻ വേഗതയും പറവാൻ താമസവും” ഉള്ളവരായിരിക്കുക.—യാക്കോബ് 1:19.
നിങ്ങൾ ഒരു യുവവ്യക്തിയാണെങ്കിൽ സ്വയം ക്ഷതമേൽപ്പിക്കുന്നവരെ സ്വന്തം നിലയിൽ സഹായിക്കാനാകുമെന്നു കരുതരുത്. ചികിത്സ ആവശ്യമുള്ള ഒരു പ്രശ്നമോ തകരാറോ ഒളിഞ്ഞിരിപ്പുണ്ടാകാമെന്ന് ഓർമിക്കുക. അതുപോലെ, സ്വയം ക്ഷതമേൽപ്പിക്കുന്നതിന് ജീവൻ അപകടത്തിലാക്കാൻ കഴിയും, ക്ഷതമേൽപ്പിക്കുന്ന വ്യക്തിക്ക് ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യമൊന്നും ഇല്ലാത്തപ്പോൾപ്പോലും. അതുകൊണ്ട് ഇക്കാര്യം പക്വതയും കരുതലുമുള്ള ഒരു മുതിർന്ന വ്യക്തിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആ വ്യക്തിയെ പ്രേരിപ്പിക്കുന്നത് ബുദ്ധിയായിരിക്കും.
[19-ാം പേജിലെ ചിത്രങ്ങൾ]
സ്നേഹിക്കുന്ന ഒരു വ്യക്തിയോടു തുറന്നു സംസാരിക്കുന്നതിന്റെ മൂല്യവും പ്രാർഥനയുടെ പ്രാധാന്യവും ഒരിക്കലും വിലകുറച്ചു കാണരുത്