യേശു വാസ്തവത്തിൽ ദൈവത്തിന്റെ പുത്രനായിരുന്നോ?
ബൈബിളിന്റെ വീക്ഷണം
യേശു വാസ്തവത്തിൽ ദൈവത്തിന്റെ പുത്രനായിരുന്നോ?
അപ്പൊസ്തലനായ പത്രൊസ് തികഞ്ഞ ബോധ്യത്തോടെ യേശുവിനോടു പറഞ്ഞു: “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു” ആണ്. (മത്തായി 16:16) യേശുവിനെ ദൈവപുത്രനായി പരാമർശിക്കുന്ന അനേകം ബൈബിൾ പരാമർശങ്ങളിൽ ഒന്നു മാത്രമാണിത്. മതബോധമുള്ള ആളുകളിൽ വ്യത്യസ്ത തരത്തിലുള്ള പ്രതികരണങ്ങൾ ഉളവാക്കിയിട്ടുള്ള ഒരു പരാമർശമാണത്.
യേശുക്രിസ്തു ദൈവമാണെന്നു വിശ്വസിക്കുന്ന അനേകർക്കും, എന്തുകൊണ്ടാണ് അവനെ ദൈവപുത്രനെന്നു വിളിക്കുന്നതെന്നു വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്. യുക്ത്യാനുസരണം ദൈവവും ദൈവപുത്രനും ആയിരിക്കാൻ അവനു കഴിയുകയില്ല. മറ്റുള്ളവർ യേശുവിനെക്കുറിച്ചു കരുതുന്നത് അവൻ ശ്രദ്ധേയനായ ഒരു ചരിത്രപുരുഷൻ അല്ലെങ്കിൽ ജ്ഞാനിയായ ഒരു മനുഷ്യൻ അതുമല്ലെങ്കിൽ ദൈവത്തിന്റെ ഒരു യഥാർഥ പ്രവാചകൻ എന്നുള്ളതിലൊക്കെ കവിഞ്ഞ് അവൻ ആരുമല്ലായിരുന്നു എന്നാണ്. ബൈബിൾ യഥാർഥത്തിൽ എന്താണ് പഠിപ്പിക്കുന്നത്? നിങ്ങൾ എന്തു വിശ്വസിക്കുന്നു എന്നുള്ളതു പ്രധാനമാണോ?
ദൈവത്തിന്റെ ആദ്യജാതൻ
ദൈവം തനിച്ചായിരുന്ന ഒരു സമയമുണ്ടായിരുന്നെന്നു ബൈബിൾ സൂചിപ്പിക്കുന്നു. ഒരു പിതാവായിത്തീർന്നുകൊണ്ട് അമൂല്യമായ ജീവൻ പങ്കുവെക്കാമെന്ന് അവൻ തീരുമാനിച്ചു. സ്നേഹത്താൽ പ്രേരിതമായ ഒരു തീരുമാനമായിരുന്നു അത്. എന്നാൽ അവൻ പിതാവായത് മാനുഷികമായ രീതിയിലായിരുന്നില്ല. മറിച്ച്, യഹോവ തന്റെ അളവറ്റ സൃഷ്ടിപ്പിൻ ശക്തി ഉപയോഗിച്ച് ജീവനും ബുദ്ധിയുമുള്ള ഒരു ആത്മവ്യക്തിയെ അതായത് ഇപ്പോൾ നാം യേശുക്രിസ്തുവായി തിരിച്ചറിയുന്ന, “ദൈവസൃഷ്ടിയുടെ ആരംഭമായ”വനെ സൃഷ്ടിച്ചു. (വെളിപ്പാടു 3:14; സദൃശവാക്യങ്ങൾ 8:22) ദൈവം തനിച്ചായിരുന്ന സമയത്ത്, ദൈവത്താൽ നേരിട്ടു സൃഷ്ടിക്കപ്പെട്ടതിനാൽ യേശുവിനെ ഉചിതമായി “ഏകജാത”നെന്നും “സർവ്വസൃഷ്ടിക്കും ആദ്യജാതന”നെന്നും വിളിക്കുന്നു.—യോഹന്നാൻ 1:14; കൊലൊസ്സ്യർ 1:15.
അതുകൊണ്ട് വ്യക്തമായും ദൈവത്തിന്റെ ആദ്യ സൃഷ്ടിയായിരിക്കുന്ന യേശുവിനു സ്രഷ്ടാവായ “ഏകദൈവ”മായിരിക്കാനാവില്ല. (1 തിമൊഥെയൊസ് 1:17) എന്നാൽ ദൈവം തന്റെ പുത്രനു പല പദവികളും നൽകി. ഉദാഹരണത്തിന്, ദൂതന്മാർ ഉൾപ്പെടെ “സകല”ത്തെയും ദൈവം സൃഷ്ടിച്ചത് യേശുവിലൂടെയാണ്. ഈ ദൂതന്മാരുടെയും ജീവദാതാവ് യഹോവയായതിനാൽ അവരെ “ദൈവപുത്രന്മാർ” എന്നു വിളിക്കുന്നു.—കൊലൊസ്സ്യർ 1:16; ഇയ്യോബ് 1:6; 38:6.
മനുഷ്യവാസത്തിനായി ഭൂമിയെ ഒരുക്കിയതിനുശേഷം സാധ്യതയനുസരിച്ച് ദൈവം തന്റെ ആദ്യജാത പുത്രനോടു സംസാരിക്കവേ ഇപ്രകാരം പറഞ്ഞു: “നാം നമ്മുടെ സ്വരൂപത്തിൽ . . . മനുഷ്യനെ ഉണ്ടാക്കുക.” (ഉല്പത്തി 1:26; സദൃശവാക്യങ്ങൾ 8:22-31) അങ്ങനെ, പിന്നീട് യേശുവായി ഭൂമിയിൽ വരുമായിരുന്ന ആ ആത്മജീവി മുഖാന്തരം യഹോവ തന്റെ ആദ്യ മനുഷ്യപുത്രനായ ആദാമിനെയും സൃഷ്ടിച്ചു.—ലൂക്കൊസ് 3:38.
യേശു ദൈവത്തിന്റെ ഒരു മനുഷ്യപുത്രൻ ആയിത്തീരുന്നു
നിയമിത സമയം വന്നപ്പോൾ ദൈവത്തിന്റെ ആത്മപുത്രൻ “ജഡമായി തീർന്നു, . . . നമ്മുടെ ഇടയിൽ പാർത്തു” എന്ന് അപ്പൊസ്തലനായ യോഹന്നാൻ വെളിപ്പെടുത്തുന്നു. (യോഹന്നാൻ 1:14) ആത്മപ്രകൃതത്തിൽനിന്നു മനുഷ്യപ്രകൃതത്തിലേക്കുള്ള മാറ്റം സാധ്യമാകുന്നതിനുവേണ്ടി, ദൈവം അത്ഭുതകരമായി യേശുവിന്റെ ജീവനെ സ്വർഗത്തിൽനിന്ന് യഹൂദ കന്യകയായ മറിയയുടെ ഗർഭപാത്രത്തിലേക്കു മാറ്റി. ആ വിധത്തിൽ, ഒരു മനുഷ്യൻ ആയിത്തീർന്നെങ്കിലും യേശു ദൈവത്തിന്റെ പുത്രനായിത്തന്നെ തുടർന്നു. കൂടാതെ, യേശുവിന് ജീവൻ നൽകിയത് ഏതെങ്കിലും മനുഷ്യനല്ല മറിച്ച് ദൈവം ആയതിനാൽ അവൻ പാപമില്ലാതെ പൂർണനായി ജനിച്ചു. “ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന് ഗബ്രീയേൽ ദൂതൻ മറിയയോടു പറഞ്ഞു.—ലൂക്കൊസ് 1:35; എബ്രായർ 7:26.
യേശു ജഡത്തിലായിരിക്കവേ അവന്റെ പുത്രത്വത്തെക്കുറിച്ച് പിതാവുതന്നെ വ്യക്തവും വ്യക്തിപരവുമായ സ്ഥിരീകരണം നൽകി. യേശുവിന്റെ സ്നാപന സമയത്ത്, യോഹന്നാൻ സ്നാപകൻ സ്വർഗം തുറക്കപ്പെടുന്നതിനു സാക്ഷ്യംവഹിക്കുകയും “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന് സ്വർഗത്തിൽനിന്ന് ഒരു ശബ്ദം പറയുന്നതു കേൾക്കുകയും ചെയ്തു. (മത്തായി 3:13-17) “അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു” എന്നു യോഹന്നാൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതിൽ അതിശയിക്കാനില്ല.—യോഹന്നാൻ 1:34.
തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത് താൻ ദൈവപുത്രനായ മിശിഹായാണെന്ന വസ്തുത യേശു കൊട്ടിഘോഷിച്ചില്ല. (മർക്കൊസ് 8:29, 30) മറിച്ച്, തന്റെ പഠിപ്പിക്കലുകൾ ശ്രദ്ധിക്കുന്നതിലൂടെയും ജീവിതരീതി നിരീക്ഷിക്കുന്നതിലൂടെയും താൻ ചെയ്ത നിരവധി അത്ഭുതപ്രവൃത്തികൾക്ക്—അവയിൽ മിക്കതും പൊതുജനമധ്യത്തിൽവെച്ചാണു ചെയ്തത്—സാക്ഷ്യം വഹിക്കുന്നതിലൂടെയും സ്വയം ആ നിഗമനത്തിൽ എത്തിച്ചേരാൻ അവൻ മിക്കപ്പോഴും ആളുകളെ അനുവദിക്കുകയായിരുന്നു. ഉദാഹരണത്തിന്, അവൻ “നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവ”രെയും “സകലവിധ ദീനക്കാരെയും” സുഖപ്പെടുത്തി. (മത്തായി 4:24, 25; 7:28, 29; 12:15) കുരുടരും ചെകിടരും മുടന്തരും രോഗികളും യേശുവിന്റെ അടുക്കൽ വരുകയും അവൻ അവരെ സുഖപ്പെടുത്തുകയും ചെയ്തു. അവൻ മരിച്ചവരെ ഉയിർപ്പിക്കുകപോലും ചെയ്തു! (മത്തായി 11:4-6) തന്റെ ശിഷ്യന്മാർ കാൺകെ അത്ഭുതകരമായി അവൻ വെള്ളത്തിന്മേൽ നടക്കുകയും ഭീകരമായ കൊടുങ്കാറ്റുണ്ടായപ്പോൾ കാറ്റിനെയും തിരമാലകളെയും ശാന്തമാക്കുകയും ചെയ്തു.—മത്തായി 14:24-33.
ദൈവപുത്രൻ നിങ്ങൾക്കായി എന്തു ചെയ്യും?
ആത്യന്തികമായി ക്രൂരമായ ഒരു മരണം വരിക്കാൻ തന്റെ ഏകജാത പുത്രനെ ദൈവം സ്വർഗത്തിൽനിന്നു ഭൂമിയിലേക്ക് അയച്ചത് എന്തുകൊണ്ടാണ്? അവനിൽ “വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്ന്.” (യോഹന്നാൻ 3:16) അതേ, മരിക്കുന്നതിലൂടെ മാത്രമേ യേശുവിന് “അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാൻ” കഴിയുമായിരുന്നുള്ളൂ. (മത്തായി 20:28) ചരിത്രത്തിലെങ്ങും യഹോവയും അവന്റെ ആദ്യജാത പുത്രനും കാണിച്ചിട്ടുള്ളതിലും അധികം സ്നേഹം മനുഷ്യവർഗത്തോട് ആരും കാണിച്ചിട്ടില്ല.—റോമർ 8:32.
“മരിച്ചിട്ടു ഉയിർത്തെഴു”ന്നേറ്റ് ദൈവത്തിന്റെ ആത്മപുത്രനായി തിരികെ ജീവനിലേക്കു വന്നപ്പോൾ സവിശേഷവും ശക്തവുമായ ഒരു വിധത്തിൽ യേശു “ദൈവപുത്രൻ എന്നു” പ്രഖ്യാപിക്കപ്പെട്ടു. (റോമർ 1:5; 1 പത്രൊസ് 3:18) പിന്നെ, തന്റെ പിതാവിന്റെ അടുക്കൽ 19 നൂറ്റാണ്ടുകളോളം ക്ഷമയോടെ കാത്തിരുന്നശേഷം, പെട്ടെന്നുതന്നെ മുഴുഭൂമിയെയും ഭരിക്കാൻ പോകുന്ന സ്വർഗീയ ഗവൺമെന്റായ ദൈവരാജ്യത്തിന്റെ രാജാവായി യേശു സിംഹാസനസ്ഥനാക്കപ്പെട്ടു.—സങ്കീർത്തനം 2:7, 8; ദാനീയേൽ 7:13, 14.
ശക്തനായ ഈ ദൈവപുത്രന്റെ അംഗീകാരം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കിൽ അവന്റെ പഠിപ്പിക്കലുകൾ പരിശോധിക്കാനും അവ ജീവിതത്തിൽ ബാധകമാക്കാനും ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. യേശുതന്നെ ഇപ്രകാരം പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) അതേ, ദൈവപുത്രനെക്കുറിച്ച് ഒരുവൻ എന്തു വിശ്വസിക്കുന്നുവെന്നത് പ്രാധാന്യമർഹിക്കുന്നു!—യോഹന്നാൻ 3:18; 14:6; 1 തിമൊഥെയൊസ് 6:19.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
◼ യേശു ദൈവത്തിന്റെ ഏകജാത പുത്രനായിരിക്കുന്നത് എപ്രകാരമാണ്?—യോഹന്നാൻ 1:3, 14; വെളിപ്പാടു 3:14.
◼ യേശു ദൈവപുത്രനാണെന്നു നിങ്ങൾക്കു വിശ്വസിക്കാവുന്നത് എന്തുകൊണ്ട്?—മത്തായി 3:16, 17.
◼ ദൈവപുത്രനെന്ന നിലയിൽ യേശുവിൽ വിശ്വസിക്കുന്നതിൽനിന്നു നിങ്ങൾക്ക് എങ്ങനെ പ്രയോജനം അനുഭവിക്കാനാകും?—യോഹന്നാൻ 3:16; 14:6; 17:3.
[12, 13 പേജുകളിലെ ചിത്രങ്ങൾ]
യേശുവിന്റെ ജ്ഞാനോപദേശങ്ങളും പ്രഭാവപൂർണമായ അത്ഭുതങ്ങളും അവൻ ഒരു സാധാരണ മനുഷ്യനല്ലെന്നു തെളിയിച്ചു