പ്രത്യാശയിൽ സന്തോഷിക്കുക
പ്രത്യാശയിൽ സന്തോഷിക്കുക
മാരകമായ കാൻസറിന് അടിമയായിരുന്നു ജോ. ഭാര്യ ഹിർസ്റ്റനും ഏതാനും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ കിടക്കയ്ക്കരുകിൽ സംസാരിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. ഇടയ്ക്ക്, ഹിർസ്റ്റൻ ഭർത്താവിനെ ശ്രദ്ധിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതു കണ്ടു. വേദന കാരണമായിരിക്കും എന്ന് അവർ വിചാരിച്ചു. അതു സത്യമായിരുന്നിരിക്കാം. എന്നാൽ ആ പ്രത്യേക സന്ദർഭത്തിൽ തന്റെ കണ്ണുകളെ ഈറനണിയിച്ചത് വേദനയായിരുന്നില്ലെന്ന് അദ്ദേഹം പിന്നീട് ഭാര്യയോടു പറഞ്ഞു.
ഹിർസ്റ്റൻ വിശദീകരിക്കുന്നു: “ക്ലേശപൂർണമായ ആ സമയത്ത് ജോയുടെ ഉറ്റസുഹൃത്തുക്കൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തന്നെയുമല്ല, എന്നും മനസ്സിൽ താലോലിച്ചിരുന്ന തന്റെ അമൂല്യ പ്രത്യാശ സഫലമാകുമെന്ന് മുമ്പെന്നത്തേതിലും ശക്തമായി അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. ആർക്കും അതു കവർന്നുകളയാനാവില്ലെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. തന്റെ കവിൾത്തടങ്ങളിലൂടെ ഒഴുകിയത് യഥാർഥത്തിൽ സന്തോഷാശ്രുക്കൾ ആയിരുന്നെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. അന്നു രാത്രി ജോ ഞങ്ങളെ വിട്ടുപിരിഞ്ഞു.”
രോഗം മൂർച്ഛിച്ചപ്പോഴും ജോയെ താങ്ങിനിറുത്തിയ പ്രത്യാശ എന്തായിരുന്നു? ഒരു പറുദീസാ ഭൂമിയിൽ പൂർണ ആരോഗ്യത്തോടെ എന്നും ജീവിക്കാനാകുമെന്നുള്ള യഹോവയാം ദൈവത്തിന്റെ വാഗ്ദാനമായിരുന്നു അത്. (സങ്കീർത്തനം 37:10, 11, 29) “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം . . . അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു [ഇന്നത്തെ അനേകം പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പഴയ കാര്യങ്ങൾ] കഴിഞ്ഞുപോയി” എന്ന് വെളിപ്പാടു 21:3-5 പറയുന്നു.
മരിച്ചവർക്കുപോലുമുള്ള ഒരു പ്രത്യാശ
കല്ലറയിൽനിന്നു ജോ പുറത്തുവരുന്ന നിമിഷത്തിൽ അദ്ദേഹത്തിന്റെ പ്രത്യാശ നിവൃത്തിയേറും. “സ്മാരകക്കല്ലറകളിൽ ഉള്ളവർ എല്ലാവരും,” അതായത് ദൈവം ഓർമയിൽ സൂക്ഷിക്കുന്ന എല്ലാവരും മരണനിദ്രയിൽനിന്ന് ഉണർന്നുവരുമെന്ന യേശുവിന്റെ വാഗ്ദാനം അദ്ദേഹത്തിന് അതിയായ ആശ്വാസം പ്രദാനം ചെയ്തിരുന്നു. (യോഹന്നാൻ 5:28, 29, NW) ഒരു കുടുംബാംഗത്തെയോ സുഹൃത്തിനെയോ മരണം കവർന്നെടുത്തതിന്റെ ദുഃഖം നിങ്ങൾ അനുഭവിക്കുകയാണോ? എങ്കിൽ പുനരുത്ഥാന പ്രത്യാശയ്ക്കു നിങ്ങളെയും ബലപ്പെടുത്താനാകും. പ്രിയപ്പെട്ട ഒരാൾ നഷ്ടമാകുമ്പോഴുണ്ടാകുന്ന വേദന ഇല്ലാതാക്കാൻ ഈ പ്രത്യാശയ്ക്കു കഴിയില്ലെന്നതു ശരിതന്നെ. തന്റെ സ്നേഹിതനായ ലാസർ മരണമടഞ്ഞപ്പോൾ യേശുപോലും “കണ്ണുനീർ വാർത്തു.” എന്നിരുന്നാലും നമ്മുടെ പ്രത്യാശ തീർച്ചയായും മനസ്സിന്റെ വേദന ലഘൂകരിക്കുന്നു.—യോഹന്നാൻ 11:14, 34, 35; 1 തെസ്സലൊനീക്യർ 4:13.
ഹിർസ്റ്റൻ തുടരുന്നു: “കാൻസർ ജോയുടെ ജീവൻ കവർന്നപ്പോൾ സന്തോഷം എന്നേക്കുമായി കൈവിട്ടുപോയി എന്നാണ് എനിക്കു തോന്നിയത്. ഈ വ്യവസ്ഥിതിയിൽ ഇനിയൊരിക്കലും പഴയതുപോലുള്ള ഒരു ജീവിതം നയിക്കാനാവില്ലെന്ന് വർഷങ്ങൾക്കുശേഷംപോലും ഞാൻ തിരിച്ചറിയുന്നു. ജോയുടെ വേർപാട് സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണ്. എങ്കിലും മനസ്സമാധാനവും ചാരിതാർഥ്യവും വീണ്ടും അനുഭവവേദ്യമായിരിക്കുന്നുവെന്ന് എനിക്കു നിസ്സംശയം പറയാനാകും.”
ഈ വ്യവസ്ഥിതിയിൽ, ജീവിതത്തിലെ ഓരോ നിമിഷവും സന്തോഷിച്ചാർക്കാൻ നമുക്കാവില്ലെന്ന് ഹിർസ്റ്റന്റെ വാക്കുകൾ ഓർമിപ്പിക്കുന്നു. സുഖദുഃഖങ്ങളുടെ സമ്മിശ്രമാണു ജീവിതം. ആർത്തുല്ലസിക്കുന്നതിനുപകരം ദുഃഖാർത്തരായിരിക്കേണ്ട ചില സന്ദർഭങ്ങൾ ജീവിതത്തിലുണ്ട്. (സഭാപ്രസംഗി 3:1, 4; 7:2-4) കൂടാതെ, വ്യത്യസ്ത കാരണങ്ങളാൽ വിഷാദം അനുഭവിക്കുന്നവർ നമുക്കിടയിലുണ്ട്. എന്നിരുന്നാലും ബൈബിളിലെ വാഗ്ദാനങ്ങൾ അത്യന്തം ആശ്വാസദായകമാണ്. ബൈബിളിന്റെ അതുല്യമായ ജ്ഞാനം, അസന്തുഷ്ടിക്ക് ഇടയാക്കുന്ന പല കെണികളും ഒഴിവാക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. “എന്റെ വാക്കു കേൾക്കുന്നവനോ നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും” എന്ന് ദൈവം പറയുന്നു.—സദൃശവാക്യങ്ങൾ 1:33.
അതേ, യഹോവയ്ക്ക് നമ്മുടെ ക്ഷേമത്തിൽ ആഴമായ താത്പര്യമുണ്ട്. അവന്റെ ആഗ്രഹം നാം യഥാർഥത്തിൽ സന്തുഷ്ടരായിരിക്കണമെന്നതാണ്, വെറുതെ അങ്ങനെ കാണപ്പെടുക എന്നതല്ല; അതാകട്ടെ കുറച്ചുകാലത്തേക്കുമല്ല, എന്നുമെന്നേക്കും! അതുകൊണ്ട് അവന്റെ പുത്രൻ അരുളിച്ചെയ്ത ആ വാക്കുകൾ ഇന്നും എത്രയോ അർഥവത്താണ്: “ആത്മീയ ആവശ്യങ്ങളെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടർ.” (മത്തായി 5:3, NW) അവ ബാധകമാക്കുന്നത് ജ്ഞാനത്തിന്റെ തെളിവായിരിക്കും.
[9-ാം പേജിലെ ചതുരം/ചിത്രം]
സന്തുഷ്ടിക്കുള്ള ഒമ്പതു ചേരുവകൾ
1. ആത്മീയ ആവശ്യങ്ങൾ സംബന്ധിച്ചു ബോധമുള്ളവർ ആയിരിക്കുക.—മത്തായി 5:3, NW.
2. ഉള്ളതുകൊണ്ടു തൃപ്തരായിരിക്കുകയും “ദ്രവ്യാഗ്രഹം” ഒഴിവാക്കുകയും ചെയ്യുക. —1 തിമൊഥെയൊസ് 6:6-10.
3. ഉല്ലാസങ്ങളെ അതിന്റെ സ്ഥാനത്തു നിറുത്തുക.—2 തിമൊഥെയൊസ് 3:1, 5.
4. ഉദാരമതികൾ ആയിരുന്നുകൊണ്ട് മറ്റുള്ളവരുടെ സന്തുഷ്ടിക്കായി പ്രവർത്തിക്കുക.—പ്രവൃത്തികൾ 20:35.
5. നന്ദിയുള്ളവർ ആയിരിക്കുക, ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങൾ മറക്കാതിരിക്കുക. —കൊലൊസ്സ്യർ 3:15.
6. മറ്റുള്ളവരോടു ക്ഷമിക്കുന്നവർ ആയിരിക്കുക.—മത്തായി 6:14.
7. കൂട്ടുകാരെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുക.—സദൃശവാക്യങ്ങൾ 13:20.
8. ആരോഗ്യത്തിനു ശ്രദ്ധ നൽകുക, ചീത്ത ശീലങ്ങൾ ഒഴിവാക്കുക.—2 കൊരിന്ത്യർ 7:1.
9. ബൈബിൾ നിങ്ങൾക്കായി വെച്ചുനീട്ടുന്ന “ആശയിൽ സന്തോഷി”ക്കുക.—റോമർ 12:12.
[8, 9 പേജുകളിലെ ചിത്രങ്ങൾ]
ഒരു പുതിയ ലോകത്തിലെ ജീവിതം സംബന്ധിച്ച ബൈബിളിന്റെ വാഗ്ദാനം അത്യന്തം ആശ്വാസദായകമാണ്