യേശു മരിച്ചത് കുരിശിലാണോ?
ബൈബിളിന്റെ വീക്ഷണം
യേശു മരിച്ചത് കുരിശിലാണോ?
ഏറ്റവും എളുപ്പം തിരിച്ചറിയാൻ കഴിയുന്ന മതപരമായ ചിഹ്നങ്ങളിൽ ഒന്നാണു കുരിശ്. യേശുവിനെ വധിക്കാൻ ഉപയോഗിച്ച വിശുദ്ധ ഉപകരണമായി കരുതി കോടിക്കണക്കിനാളുകൾ അതിനെ വണങ്ങുന്നു. റോമൻ കത്തോലിക്കാ എഴുത്തുകാരനും പുരാവസ്തു ശാസ്ത്രജ്ഞനുമായ ആഡോൾഫ്-നാപോളേയോൻ ഡിഡ്രോൻ പ്രസ്താവിച്ചു: “ക്രിസ്തുവിനു ലഭിക്കുന്നതിനു സമാനമായ, ഒരുപക്ഷേ അത്രയുംതന്നെ ആരാധന കുരിശിനു ലഭിച്ചിരിക്കുന്നു; ആരാധനയിൽ ദൈവത്തിനുള്ള ഏറെക്കുറെ അതേ സ്ഥാനംതന്നെ ഈ വിശുദ്ധ തടിക്കുമുണ്ട്.”
പ്രാർഥിക്കുമ്പോൾ ദൈവത്തോടു കൂടുതൽ അടുപ്പം തോന്നാൻ കുരിശിന്റെ ഉപയോഗം ഇടയാക്കുന്നുവെന്നു ചിലർ പറയുന്നു. മറ്റുചിലരാകട്ടെ, പിശാചിൽനിന്നും മറ്റും സംരക്ഷണം പ്രദാനംചെയ്യുന്ന ഒരു വിശുദ്ധ വസ്തുവായി കുരിശ് ഉപയോഗിക്കുന്നു. എന്നാൽ ക്രിസ്ത്യാനികൾ കുരിശ് ഒരു ആരാധനാ വസ്തുവായി ഉപയോഗിക്കണമോ? യേശു യഥാർഥത്തിൽ ഒരു കുരിശിൽ ആണോ മരിച്ചത്? ഈ വിഷയത്തെപ്പറ്റി ബൈബിൾ എന്തു പഠിപ്പിക്കുന്നു?
കുരിശ് എന്തിനെ പ്രതീകപ്പെടുത്തുന്നു?
ക്രിസ്തീയ യുഗത്തിനു ദീർഘകാലം മുമ്പുതന്നെ പുരാതന ബാബിലോണ്യർ ഫലപുഷ്ടിയുടെ ദൈവമായ തമ്മൂസിന്റെ ആരാധനയിൽ കുരിശുകൾ പ്രതീകങ്ങളായി ഉപയോഗിച്ചിരുന്നു. കുരിശിന്റെ ഉപയോഗം ഈജിപ്ത്, ഇന്ത്യ, സിറിയ, ചൈന എന്നിവിടങ്ങളിലേക്കു വ്യാപിച്ചു. പിന്നീട് നൂറ്റാണ്ടുകൾക്കുശേഷം, വ്യാജദൈവമായ തമ്മൂസിനെ ആരാധിക്കുന്ന ക്രിയകളിൽ ഏർപ്പെട്ടുകൊണ്ട് ഇസ്രായേല്യർ യഹോവയുടെ ആരാധനയെ ദുഷിപ്പിച്ചു. ഇത്തരത്തിലുള്ള ആരാധനയെ “മ്ലേച്ഛത” എന്നാണു ബൈബിൾ വിളിക്കുന്നത്.—യെഹെസ്കേൽ 8:13, 14.
മത്തായിയുടെയും മർക്കൊസിന്റെയും ലൂക്കൊസിന്റെയും യോഹന്നാന്റെയും സുവിശേഷ വിവരണങ്ങൾ യേശുവിനെ കൊലചെയ്യാൻ ഉപയോഗിച്ച ഉപകരണത്തെ കുറിക്കാൻ സ്റ്റോറോസ് എന്ന ഗ്രീക്കു പദമാണ് ഉപയോഗിച്ചിരിക്കുന്നത്. (മത്തായി 27:40; മർക്കൊസ് 15:30; ലൂക്കൊസ് 23:26; പി.ഒ.സി. ബൈബിൾ) സ്റ്റോറോസ് എന്ന പദം അർഥമാക്കുന്നതു നേരെയുള്ള തൂണിനെയോ സ്തംഭത്തെയോ ആണ്. ജെ. ഡി. പാർസൺസ് രചിച്ച അക്രൈസ്തവ കുരിശ് എന്ന പുസ്തകം പറയുന്നു: “പുതിയ നിയമത്തിലെ നിരവധി എഴുത്തുകളിൽ യേശുവിനുവേണ്ടി ഉപയോഗിച്ച സ്റ്റോറോസ് ഒരു സാധാരണ സ്റ്റോറോസ് അല്ലാതെ മറ്റെന്തെങ്കിലുമാണെന്നു പരോക്ഷമായിപ്പോലും തെളിവു നൽകുന്ന ഒരൊറ്റ വാചകം പോലും മൂല ഗ്രീക്കിലില്ല; അത് ഒറ്റത്തടിയായിരിക്കാതെ കുരിശു രൂപത്തിൽ രണ്ടു തടികൾ കുറുകെ വെച്ച് ആണിയടിച്ചതാണെന്നുള്ളതിന് അത്രയുംപോലും തെളിവില്ല.”
പ്രവൃത്തികൾ 5:30-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം, അപ്പൊസ്തലനായ പത്രൊസ് “മരം” എന്നർഥം വരുന്ന സൈലോൺ എന്ന പദമാണ് ഉപയോഗിച്ചത്. സ്റ്റോറോസിന്റെ ഒരു പര്യായമായ ഈ പദം രണ്ടു തടിക്കഷണങ്ങൾകൊണ്ടുള്ള കുരിശിനെയല്ല, പകരം നേരെയുള്ള ഒരു സാധാരണ തടിയെയോ മരത്തെയോ ആണു കുറിക്കുന്നത്. യേശുവിന്റെ മരണത്തിന് ഏകദേശം 300 വർഷത്തിനു ശേഷമാണ് ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ട ചിലർ, കുറുകെവെച്ച രണ്ടു തടിക്കഷണങ്ങളുള്ള കുരിശിൽ തറച്ചാണ് യേശുവിനെ കൊന്നതെന്ന ആശയം പ്രചരിപ്പിച്ചത്. എന്നാൽ ഈ വീക്ഷണം പാരമ്പര്യത്തിലും സ്റ്റോറോസ് എന്ന ഗ്രീക്കു പദത്തിന്റെ തെറ്റായ ഉപയോഗത്തിലും അധിഷ്ഠിതമായിരുന്നു. റോമൻ വധനിർവഹണങ്ങളെ കുറിക്കുന്ന ചില പുരാതന ചിത്രരചനകളിൽ ഒറ്റത്തടി സ്തംഭമോ മരമോ ആണു കാണിച്ചിരിക്കുന്നത് എന്നതു ശ്രദ്ധേയമാണ്.
“വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ”
യേശുവിനെ കൊലചെയ്യാൻ ഉപയോഗിച്ച ഉപകരണത്തെ ആരാധിക്കുന്നതിന്റെ ഔചിത്യം ആയിരിക്കണം സത്യക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രാധാന്യമർഹിക്കുന്ന ഒരു സംഗതി. അത് നേരെയുള്ള ഒരു ഒറ്റത്തടി ദണ്ഡനസ്തംഭമോ ഒരു കുരിശോ ഒരു അമ്പോ ഒരു കുന്തമോ ഒരു കത്തിയോ എന്തുതന്നെ ആയിരുന്നാലും അത്തരമൊരു ഉപകരണം ആരാധനയിൽ ഉപയോഗിക്കാമോ?
നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും ദാരുണമായി കൊലചെയ്യപ്പെട്ടു എന്നും തുടർന്ന് അതിന് ഉപയോഗിച്ച ആയുധം തെളിവിനായി കോടതിസമക്ഷം കൊണ്ടുവന്നു എന്നും സങ്കൽപ്പിക്കുക. ആ ആയുധം സ്വന്തമാക്കാൻ നിങ്ങൾ ശ്രമിക്കുമോ? അതിന്റെ ഫോട്ടോകൾ എടുക്കുകയും മറ്റുള്ളവർക്കു വിതരണംചെയ്യാനായി ഫോട്ടോയുടെ പല പതിപ്പുകൾ ഉണ്ടാക്കുകയും ചെയ്യുമോ? ആ ആയുധത്തിന്റെ പല വലുപ്പത്തിലുള്ള പകർപ്പുകൾ നിങ്ങൾ നിർമിക്കുമോ? നിങ്ങൾ ആ രൂപത്തിലുള്ള ആഭരണങ്ങൾ ഉണ്ടാക്കി ധരിക്കുമോ? ഈ മാതൃകകൾ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് ആരാധനയ്ക്കായി ബന്ധുമിത്രാദികൾക്കു വിൽക്കുമോ? സാധ്യതയനുസരിച്ച് നിങ്ങൾക്ക് അങ്ങേയറ്റം വെറുപ്പുളവാക്കുന്ന ഒരാശയം ആയിരിക്കും അത്! എന്നാൽ ഇതേ സംഗതികൾ ആണു കുരിശിന്റെ കാര്യത്തിൽ ചെയ്തിരിക്കുന്നത്!
മാത്രമല്ല, വിഗ്രഹങ്ങൾ ഉപയോഗിച്ചുള്ള ആരാധനയെ ബൈബിൾ കുറ്റം വിധിക്കുന്നു. (പുറപ്പാടു 20:2-5; ആവർത്തനപുസ്തകം 4:25, 26) ആരാധനയിൽ കുരിശ് ഉപയോഗിക്കുന്നത് ആരാധനയിൽ വിഗ്രഹങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല. “വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ” എന്ന വാക്കുകളിലൂടെ സഹക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചപ്പോൾ സത്യക്രിസ്ത്യാനിത്വത്തിന്റെ ഉപദേശങ്ങളെ അപ്പൊസ്തലനായ യോഹന്നാൻ കൃത്യമായി പ്രതിഫലിപ്പിച്ചു. (1 യോഹന്നാൻ 5:21) റോമൻ അരങ്ങുകളിൽ മരണത്തെ അഭിമുഖീകരിച്ചപ്പോൾപ്പോലും അവർ ഈ ഉദ്ബോധനത്തിനു ചെവികൊടുത്തു.
എന്നാൽ ക്രിസ്തുവിന്റെ ബലിമരണത്തെ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ അങ്ങേയറ്റം വിലമതിപ്പോടെ വീക്ഷിച്ചു. സമാനമായി ഇന്ന്, യേശുവിനെ ദണ്ഡിപ്പിക്കാനും കൊലചെയ്യാനും ഉപയോഗിച്ച ഉപകരണത്തെ ആരാധിക്കരുതെങ്കിലും അപൂർണ മനുഷ്യർക്കു രക്ഷ പ്രദാനംചെയ്യുന്നതിനു ദൈവം സ്വീകരിച്ച മാർഗമായി യേശുവിന്റെ മരണത്തെ സത്യക്രിസ്ത്യാനികൾ സ്മരിക്കുന്നു. (മത്തായി 20:28) ദൈവസ്നേഹത്തിന്റെ ഈ അതിശ്രേഷ്ഠ പ്രകടനം സത്യസ്നേഹികൾക്കു നിത്യജീവന്റെ പ്രത്യാശ ഉൾപ്പെടെയുള്ള എണ്ണമറ്റ അനുഗ്രഹങ്ങൾ കൈവരുത്തും.—യോഹന്നാൻ 17:3; വെളിപ്പാടു 21:3-5എ.
[12-ാം പേജിലെ ചിത്രം]
റോമൻ വധനിർവഹണങ്ങളെ കുറിക്കുന്ന ചില പുരാതന ചിത്രരചനകളിൽ ഒറ്റത്തടി സ്തംഭമാണു കാണിച്ചിരിക്കുന്നത്
[കടപ്പാട്]
Rare Books Division, The New York Public Library, Astor, Lenox and Tilden Foundations