മുന്നറിയിപ്പ് അനുസരിച്ചു, ദുരന്തത്തെ അതിജീവിച്ചു
മുന്നറിയിപ്പ് അനുസരിച്ചു, ദുരന്തത്തെ അതിജീവിച്ചു
രണ്ടായിരത്തഞ്ച് ആഗസ്റ്റ് 24 ബുധനാഴ്ച. യു.എസ്.എ.-യിലെ ലൂസിയാനയിലുള്ള ന്യൂ ഓർലിയൻസിൽ ചൂടും ആവിയുമുള്ള ഒരു ദിവസമായിരുന്നു അത്. അലനും കുടുംബാംഗങ്ങളും 300-ലേറെ കിലോമീറ്റർ പടിഞ്ഞാറുള്ള ടെക്സസിലെ ബോമാന്റിലേക്ക് യാത്ര തിരിച്ചു, കുറച്ചു ദിവസം അവിടെ ചെലവഴിക്കുക എന്ന ഉദ്ദേശ്യത്തിൽ. അഞ്ചു ദിവസത്തേക്കു വേണ്ട വസ്ത്രങ്ങളും അവർ കൂടെ കരുതിയിരുന്നു. അലൻ പറയുന്നു: “ഫ്ളോറിഡയ്ക്കു കിഴക്കു രൂപംകൊള്ളുകയായിരുന്ന കത്രീന ചുഴലിക്കൊടുങ്കാറ്റിനെക്കുറിച്ചു ഞങ്ങളപ്പോൾ യാതൊന്നും അറിഞ്ഞിരുന്നില്ല. എന്നാൽ ന്യൂ ഓർലിയൻസ് ഒരു ചുഴലിക്കൊടുങ്കാറ്റിന് ഇരയാകാൻ പോകുന്നുവെന്ന് വെള്ളിയാഴ്ച രാത്രിയോടുകൂടി വ്യക്തമായി.”
കത്രീന കൊടുങ്കാറ്റ് പരമാവധി ശക്തിയാർജിക്കുമെന്ന് ആഗസ്റ്റ് 28 ഞായറാഴ്ചയോടെ ഉറപ്പായി. എല്ലാവരും ന്യൂ ഓർലിയൻസ് സിറ്റി വിടണമെന്ന് മേയർ ഉത്തരവിട്ടു. വാഹനങ്ങൾ വടക്കോട്ടും പടിഞ്ഞാറോട്ടും മെല്ലെ ഒഴുകാൻ തുടങ്ങി. ഹൈവേകൾ ഗതാഗതക്കുരുക്കിൽ സ്തംഭിച്ചു. വാഹനങ്ങൾ ഇല്ലാതിരുന്ന ആയിരങ്ങളാകട്ടെ സൂപ്പർഡോം സ്റ്റേഡിയത്തിൽ അഭയംതേടി. മറ്റുചിലർ ഒഴിഞ്ഞുപോകാൻ കൂട്ടാക്കാതെ വീട്ടിൽത്തന്നെയിരിക്കാൻ തീരുമാനിച്ചു.
‘അടുത്തപ്രാവശ്യം ഒരു ഉത്തരവുവന്നാൽ ആദ്യം പോകുന്നത് ഞാനായിരിക്കും!’
അത്തരത്തിൽ ഒഴിഞ്ഞുപോകാൻ വിസമ്മതിച്ച ഒരു വ്യക്തിയായിരുന്നു യഹോവയുടെ സാക്ഷികളിലൊരാളായ ജോ. വീട്ടിൽത്തന്നെ ഇരുന്നുകൊണ്ട് കൊടുങ്കാറ്റിനെ അതിജീവിക്കാമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു അദ്ദേഹം. ഇതിനുമുമ്പുണ്ടായ കൊടുങ്കാറ്റുകളൊന്നും അധികാരികൾ ഊഹിച്ചയത്രയും നാശംവരുത്തിയില്ലല്ലോ എന്നദ്ദേഹം ചിന്തിച്ചു. “എനിക്ക് അതിജീവിക്കാനാകും എന്നു ഞാൻ കരുതി,” അദ്ദേഹം പറയുന്നു. “എന്റെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചത് എത്ര പെട്ടെന്നായിരുന്നു! ശക്തമായ കാറ്റും മഴയും ആഞ്ഞടിച്ചു. ഞൊടിയിടയിൽ എന്റെ വീടിന്റെ മേൽക്കൂര ഇളകിപ്പോയി. അടുത്തതായി അതിഭയാനകമാംവിധം ജലനിരപ്പ് ഉയർന്നു, വെറും മൂന്നു മണിക്കൂർകൊണ്ട് മൂന്നു മീറ്റർ! അതിനാൽ ഞാൻ രണ്ടാം നിലയിൽ കയറി. കാറ്റിന്റെ ഹുങ്കാരശബ്ദവും ഭിത്തികൾ ഇടിഞ്ഞുവീഴാൻ തുടങ്ങുന്നതും കൂടെയായപ്പോൾ ഞാൻ ശരിക്കും പേടിച്ചുപോയി. വീടിന്റെ മച്ച് ഇടിഞ്ഞുവീഴാൻ തുടങ്ങി. എങ്ങനെ രക്ഷപ്പെടാം എന്നതായി എന്റെ ചിന്ത.
“കുതിച്ചുയരുന്ന വെള്ളത്തിലേക്ക് ചാടിയാലോ എന്നു ഞാൻ ആലോചിച്ചു. എന്നാൽ അപകടകരമായ തിരകൾ അടിക്കുന്നുണ്ടായിരുന്നു. ശക്തമായ കാറ്റ് തിരകളെ തെരുവുകളിലേക്ക് അടിച്ചുകയറ്റിയിരുന്നു. ചാടിയിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ മുങ്ങിമരിക്കുമായിരുന്നു.”
പിന്നീട് ഒരു ബോട്ടിൽ അദ്ദേഹത്തെ അവിടെനിന്നു രക്ഷപ്പെടുത്തി ഒരു പാലത്തിന്മേൽ എത്തിച്ചു. താഴെ വെള്ളത്തിലാകെ മൃതശരീരങ്ങളും വിസർജ്യവസ്തുക്കളും ഒഴുകിനടക്കുന്നതു കാണാമായിരുന്നു. രാത്രി മുഴുവൻ അദ്ദേഹം ഒരു കാറിന്റെ ഡിക്കിയിൽ കിടന്നുറങ്ങി. പിന്നീട് ഹെലികോപ്റ്ററിലും ബസ്സിലുമായി ന്യൂ ഓർലിയൻസിലെ സിവിക് സെന്ററിൽ എത്തി. “എനിക്കവിടെ നല്ല പരിചരണമാണു ലഭിച്ചത്,” അദ്ദേഹം പറയുന്നു. “ഒരു ഘട്ടത്തിൽ എന്തു ചെയ്യണമെന്നറിയാതെ ഞാനാകെ പരിഭ്രമിച്ചു. ‘അൽപ്പം കുടിവെള്ളം എവിടെനിന്നു കിട്ടും’ എന്നുപോലും എനിക്കറിയില്ലായിരുന്നു.”
പിന്തിരിഞ്ഞുനോക്കുമ്പോൾ, ഇതൊക്കെ ഒഴിവാക്കാനാകുമായിരുന്നുവെന്ന് ജോ മനസ്സിലാക്കുന്നു. “ഞാൻ
ശരിക്കും ഒരു പാഠം പഠിച്ചു,” അദ്ദേഹം പറയുന്നു. “അടുത്ത പ്രാവശ്യം ‘ഒഴിഞ്ഞുപോകാൻ’ ഒരു ഉത്തരവുവന്നാൽ ആദ്യം പോകുന്നത് ഞാനായിരിക്കും!”മുന്നറിയിപ്പ് കൂട്ടാക്കിയില്ല, ഒടുവിൽ വൃക്ഷം തുണയായി
മിസ്സിസ്സിപ്പിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന നഗരങ്ങളായ ബിലോക്സിയിലും ഗർഫ്പോർട്ടിലും വൻനാശനഷ്ടങ്ങളും ജീവഹാനിയും സംഭവിച്ചു. ബിലോക്സിയുടെ പൊതുമേഖല പ്രവർത്തനങ്ങളുടെ മാനേജരായ വിൻസെന്റ് ക്രീലിനെ ഉദ്ധരിച്ചുകൊണ്ട് 2005 ആഗസ്റ്റ് 31-ലെ ദ ന്യൂയോർക്ക് ടൈംസ് ഇപ്രകാരം പറഞ്ഞു: “അനേകർ ഒഴിഞ്ഞുപോകാനുള്ള നിർദേശം അവഗണിച്ചു.” കാരണം “[1969-ലെ] കമിൽ കൊടുങ്കാറ്റിൽ അവർക്കും വീടുകൾക്കും കുഴപ്പമൊന്നും പറ്റിയിരുന്നില്ല.” കമിൽ, കത്രീനയെക്കാൾ ശക്തമെന്നു കണക്കാക്കപ്പെട്ടിരുന്നെങ്കിലും ക്രീലിന്റെ അഭിപ്രായത്തിൽ കത്രീന ‘ഒരു സുനാമിക്കു സമാനമായ പടുകൂറ്റൻ തിരമാലകൾ സൃഷ്ടിച്ചു.’
ജീവിതത്തിന്റെ ഏറിയപങ്കും ബിലോക്സിയിൽ താമസിച്ച ഇനൽ എന്ന സ്ത്രീ ഒഴിഞ്ഞുപോകണമെന്നുള്ള മുന്നറിയിപ്പ് കൂട്ടാക്കിയില്ല. അവർ പറയുന്നു: “ഞങ്ങൾ ഇതിനോടകം അനേകം കൊടുങ്കാറ്റുകളെ അതിജീവിച്ചിട്ടുണ്ട്. അതുകൊണ്ട് കത്രീനയെ ഞാൻ അത്ര കാര്യമാക്കിയില്ല.” ഇനൽ തന്റെ 88 വയസ്സുള്ള അമ്മായിയമ്മയെയും മകനെയും മകളെയും മരുമകനെയും വിളിച്ചുവരുത്തി. അവരോടൊപ്പം രണ്ട് നായ്ക്കളും മൂന്നു പൂച്ചകളും ഉണ്ടായിരുന്നു. ഒഴിഞ്ഞുപോകാതെ, നല്ല ഉറപ്പും ബലവുമുള്ള സ്വന്തം വീട്ടിൽത്തന്നെ ഇരിക്കാൻ എല്ലാവരുംകൂടി തീരുമാനിച്ചു. എന്നാൽ ആഗസ്റ്റ് 29 രാവിലെ പത്തുമണിയോടെ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. ഇനൽ ഓർക്കുന്നു: “വീടിന്റെ പുറകുവശത്തുള്ള കിടപ്പുമുറിയിൽ വെള്ളം കയറുന്നതു ഞാൻ കണ്ടു. പിന്നീട് അത് എല്ലായിടത്തേക്കും വ്യാപിക്കാൻ തുടങ്ങി. ഞങ്ങൾ രക്ഷപ്പെടാനായി മുകൾനിലയിലേക്കു കയറി. എന്നാൽ ജലനിരപ്പ് ഉയർന്നുകൊണ്ടേയിരുന്നു. പക്ഷേ അവിടെ കുടുങ്ങിപ്പോയാലോ എന്നു ഭയന്ന് ഞങ്ങൾ അവിടം വിട്ടു പുറത്തുവന്നു. പക്ഷേ എങ്ങോട്ടു പോകാനാണ്?
“ഞങ്ങൾക്ക് അവിടെനിന്നു പുറത്തുകടക്കാനായി എന്റെ മകൻ ജനാലയുടെ കമ്പിവലയിൽ ഒരു ദ്വാരം ഉണ്ടാക്കി. ഞങ്ങൾ ജലനിരപ്പിനു മുകളിൽ മേൽക്കൂരയുടെ വക്കിൽ പിടിച്ചുകൊണ്ടു പൊങ്ങിക്കിടന്നു. ഞങ്ങൾ മൂന്നുപേർ വീടിനു വലതുവശത്തോട്ടും എന്റെ മകൾ ഇടതുവശത്തോട്ടും പോയി. അടുത്തുള്ള ഒരു വലിയ മരം എന്റെ ശ്രദ്ധയിൽപ്പെട്ടു. ഞാനും എന്റെ മകനും പിന്നെ അമ്മായിയമ്മയും അങ്ങോട്ടു നീന്തിച്ചെന്ന് അതിൽ മുറുകെപ്പിടിച്ചു. അപ്പോൾ ‘മമ്മീ! മമ്മീ!’എന്ന് എന്റെ മകൾ കരയുന്നതു ഞാൻ കേട്ടു. ഏറ്റവും അവസാനം പുറത്തിറങ്ങിയ എന്റെ മരുമകൻ അവളെ രക്ഷിക്കാൻ അങ്ങോട്ടു
നീന്തിച്ചെന്നു. അവർ രണ്ടുപേരും വീടിന് അടുത്തായി ഒഴുകിനടന്നിരുന്ന ഒരു ബോട്ടിൽ കയറിപ്പറ്റി. ബോട്ടിൽ കയറാൻ അവർ എന്നെയും നിർബന്ധിച്ചു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ അത്തരമൊരു സാഹസത്തിനു ഞാൻ മുതിർന്നില്ല. ആ മരത്തിൽ എനിക്കു സുരക്ഷിതത്വം തോന്നി, ഞാൻ അവിടെത്തന്നെ തുടരാൻ തീരുമാനിച്ചു.“അവിടെനിന്നു നോക്കിയ എനിക്ക് താഴെയുള്ള തെരുവുകളിലും വീട്ടിലെല്ലാടവും വെള്ളം ഒഴുകുന്നതു നന്നായി കാണാമായിരുന്നു. ഞാൻ എന്റെ സാഹചര്യത്തെക്കുറിച്ചു ചിന്തിച്ചു. ഒഴിഞ്ഞുപോകാനുള്ള നിർദേശം അനുസരിക്കാതിരുന്നത് എത്ര ഭോഷത്തമായിപ്പോയി എന്ന് എനിക്കു തോന്നി.
“ക്രമേണ ജലനിരപ്പു താഴാൻ തുടങ്ങി. അവസാനം ഞങ്ങളെല്ലാവരും ബോട്ടിൽ കയറിപ്പറ്റി. ഒരു അഗ്നിശമനവാഹനം വന്ന് ഞങ്ങളെ ആശുപത്രിയിൽ എത്തിച്ചു. ജീവനോടിരിക്കുന്നതിൽ ഞങ്ങൾ അത്യന്തം നന്ദിയുള്ളവരായിരുന്നു!”
സാക്ഷികൾ ചെയ്ത മാറ്റിപ്പാർപ്പിക്കൽ പ്രവർത്തനങ്ങൾ
കത്രീന ഐക്യനാടുകളുടെ മെക്സിക്കൻ ഉൾക്കടൽ തീരത്ത് ക്രൂരവിളയാട്ടം നടത്തി. ലൂസിയാനമുതൽ കിഴക്കോട്ട് അലബാമവരെ ആയിരക്കണക്കിനു വീടുകൾ നശിച്ചു. ഐക്യനാടുകളിലെ ആ പ്രദേശത്ത് ചുഴലിക്കൊടുങ്കാറ്റ് ഒരു പുതിയ സംഗതിയല്ലായിരുന്നു. അതുകൊണ്ട് ഏതാനും വർഷം മുമ്പുതന്നെ യഹോവയുടെ സാക്ഷികൾ മാറ്റിപ്പാർപ്പിക്കൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നു. വർഷംതോറും കൊടുങ്കാറ്റടിക്കാൻ സാധ്യതയുള്ള സമയത്തിനുമുമ്പ് സാധാരണമായി ജൂണിൽ ന്യൂ ഓർലിയൻസിലെ യഹോവയുടെ സാക്ഷികളുടെ 21 സഭകളും അടിയന്തിര മാറ്റിപ്പാർപ്പിക്കൽ പദ്ധതികൾ പുനഃപരിശോധിക്കുമായിരുന്നു. അതിനാൽ മിക്ക പ്രാദേശിക സാക്ഷികൾക്കും അടിയന്തിരഘട്ടത്തിൽ എന്തു ചെയ്യണമെന്ന് അറിയാമായിരുന്നു. കത്രീന ചുഴലിക്കൊടുങ്കാറ്റിന്റെ കാര്യത്തിൽ അത്തരം പദ്ധതികൾകൊണ്ട് എന്തു ഫലമുണ്ടായി?
ഒഴിഞ്ഞുപോകാനുള്ള അറിയിപ്പ് ഉണ്ടായ ഉടൻതന്നെ സഭാമൂപ്പന്മാർ സഭയിലെ മറ്റംഗങ്ങൾക്ക് നഗരം വിടാനുള്ള ആഹ്വാനം നൽകി. അനേകർക്കും കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ ഒപ്പം ഒഴിഞ്ഞുപോകാനുള്ള ക്രമീകരണങ്ങൾ സ്വന്തമായി ചെയ്യാൻ കഴിഞ്ഞു. പ്രായമായവർക്കും ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും പ്രത്യേക യാത്രാസൗകര്യങ്ങളും സഹായവും നൽകി. സാക്ഷികളുടെ ദുരിതാശ്വാസ കമ്മിറ്റിയിലെ ഒരംഗമായിരുന്ന ജോൺ പറയുന്നു: “ഈ പ്രവർത്തനങ്ങൾകൊണ്ടു അനേകരുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു എന്നെനിക്കുറപ്പുണ്ട്.” കൊടുങ്കാറ്റിനു മുമ്പേതന്നെ സാക്ഷികളായ മിക്കവർക്കും അങ്ങനെ നഗരത്തിൽനിന്നു പുറത്തുകടക്കാനായി. കൊടുങ്കാറ്റു ബാധിത പ്രദേശത്ത് അടിയന്തിര സഹായം എത്തിക്കാൻ യഹോവയുടെ സാക്ഷികളുടെ യു.എസ്. ബ്രാഞ്ച് ഓഫീസ് അടിയന്തിര ദുരിതാശ്വാസ കമ്മിറ്റികൾ സ്ഥാപിച്ചു.
ആസ്ട്രോ ഡോമിൽ സാക്ഷികളെ തേടി
ഏകദേശം 16,000 അഭയാർഥികൾക്കാണ് ടെക്സാസിലെ ഹൂസ്റ്റണിലുള്ള ആസ്ട്രോ ഡോമിൽ ഭക്ഷണം, വെള്ളം, പാർപ്പിടം എന്നിവ നൽകിയിരുന്നത്. അവരിൽ ഭൂരിഭാഗവും ലൂസിയാനയിൽനിന്നുള്ളവരായിരുന്നു. ചില സാക്ഷികളും അക്കൂട്ടത്തിൽ ഉണ്ടെന്ന് ഹൂസ്റ്റണിലുള്ള സാക്ഷികളുടെ അടിയന്തിര ദുരിതാശ്വാസ കമ്മിറ്റികൾ മനസ്സിലാക്കി. പക്ഷേ അവരെ എങ്ങനെ കണ്ടെത്തും?
സെപ്റ്റംബർ 2 വെള്ളിയാഴ്ച അതിരാവിലെ മൂപ്പന്മാരുടെ ഒരു സംഘം ആ സഹോദരങ്ങളെ തേടി ആസ്ട്രോ ഡോമിൽ എത്തിച്ചേർന്നു. ആ കൂറ്റൻ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന പുരുഷന്മാർ, സ്ത്രീകൾ, ചെറുപ്പക്കാർ, കൊച്ചുകുട്ടികൾ, കുഞ്ഞുങ്ങൾ എന്നിവരടങ്ങുന്ന ആയിരങ്ങളെ കണ്ട് അവർ അതിശയിച്ചുപോയി. ആയിരക്കണക്കിനു കട്ടിലുകൾ ആ ഫുട്ബോൾ ഗ്രൗണ്ടിലെങ്ങും ഉണ്ടായിരുന്നു. അഭയാർഥികൾ തങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരത്തിനായി ക്ഷമയോടെ കാത്തിരുന്നു. വൈദ്യസഹായം ആവശ്യമായിരുന്നവരുടെ നീണ്ട നിരതന്നെ ഉണ്ടായിരുന്നു. കൂടാതെ രോഗികളെ ആംബുലൻസിൽ എത്തിക്കുന്നതിനായി ചികിത്സകർ പരക്കംപായുകയായിരുന്നു.
സഹസാക്ഷികളെ തേടിക്കൊണ്ടിരുന്ന മൂപ്പന്മാരിൽ ഒരാളായ സാമുവൽ പറയുന്നു: “ഒരു അഭയാർഥി ക്യാമ്പിൽ ചെന്നുപെട്ടതുപോലെ എനിക്കു തോന്നിപ്പോയി.” എന്നാൽ ഇത്ര വലിയ ജനക്കൂട്ടത്തിനിടയിൽനിന്ന് ഏതാനും ചില സാക്ഷികളെ അവർ എങ്ങനെ കണ്ടെത്തുമായിരുന്നു?
സാക്ഷികളായിരിക്കുന്നവർ തങ്ങളെത്തന്നെ തിരിച്ചറിയിക്കാൻ ആവശ്യപ്പെടുന്ന വലിയ പോസ്റ്ററുകളുമായി മൂപ്പന്മാർ ഇടനാഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. മൂന്നു മണിക്കൂറോളം അവർ അങ്ങനെ നടന്നു, പക്ഷേ ഫലമൊന്നും ഉണ്ടായില്ല. അവസാനം മറ്റെന്തെങ്കിലും ചെയ്തേ മതിയാകൂ എന്നവർക്കു മനസ്സിലായി. അവർ റെഡ് ക്രോസ് ഭാരവാഹികളോട് ഇപ്രകാരം ഒരു അറിയിപ്പു നടത്താൻ ആവശ്യപ്പെട്ടു: “എല്ലാ സ്നാപനമേറ്റ യഹോവയുടെ സാക്ഷികളും ദയവായി താഴത്തെ നിലയിൽ കിഴക്കുവശത്തായി കൂടിവരുക.”ഒടുവിൽ, നിറചിരിയോടെ സാക്ഷികൾ ഓരോരുത്തരായി വരാൻ തുടങ്ങി. സാമുവൽ പറയുന്നു: “അവർ സന്തോഷഭരിതരായിരുന്നു. അവർ ഞങ്ങളെ ആലിംഗനം ചെയ്യുകയും വിടാതെ ഞങ്ങളുടെ കൈകളിൽ മുറുകെപ്പിടിക്കുകയും ചെയ്തു. തിരക്കിൽപ്പെട്ട് കൂട്ടംവിട്ടു പോകുമോ എന്ന് അവർ ഭയപ്പെട്ടിരുന്നു.” വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 24 പേരെ കണ്ടെത്തി സാക്ഷികളുടെ ദുരിതാശ്വാസ കേന്ദ്രത്തിൽ എത്തിച്ചു.
അവരിൽ മിക്കവർക്കും ഉടുത്തിരുന്ന മുഷിഞ്ഞ വസ്ത്രങ്ങളല്ലാതെ മറ്റൊന്നുംതന്നെ ഇല്ലായിരുന്നു. ഒരു സാക്ഷിയുടെ കൈവശം ചില വിലപിടിപ്പുള്ള രേഖകളടങ്ങിയ ഒരു ചെറിയ പെട്ടി ഉണ്ടായിരുന്നു. ആ കൊടുങ്കാറ്റിന്റെ കെടുതിയിൽനിന്ന് അവൾക്കു സംരക്ഷിക്കാൻ കഴിഞ്ഞ ഏക സമ്പാദ്യം!
ആസ്ട്രോ ഡോമിൽ അനേകർ ആ മൂപ്പന്മാരെ യഹോവയുടെ സാക്ഷികളുടെ ശുശ്രൂഷകരായി തിരിച്ചറിയുകയും അവരെ സമീപിച്ച് ബൈബിളും ബൈബിൾ സാഹിത്യങ്ങളും ആവശ്യപ്പെടുകയും ചെയ്തു. ആളുകൾ 220-ലധികം ബൈബിളുകൾ ആവശ്യപ്പെട്ടു. കൂടാതെ സാക്ഷികൾ “പ്രകൃതി വിപത്തുകൾ അവ രൂക്ഷമാകുകയാണോ?” എന്ന സമയോചിത വിഷയം അടങ്ങിയ 2005 ജൂലൈ 22 ലക്കം ഉണരുക! (ഇംഗ്ലീഷ്) മാസികയും അവർക്കു നൽകി.
സ്വഭവനങ്ങളിലേക്കു വീണ്ടും
അതിജീവകരിൽ ഒരാൾ ന്യൂ ഓർലിയൻസ് ടെലിവിഷൻ സ്റ്റേഷനിലെ ജനറൽ മാനേജരും ഒരു പ്രശസ്ത റിപ്പോർട്ടറും ആയിരുന്നു. ആ നിലയ്ക്ക് അദ്ദേഹം കഴിഞ്ഞകാലങ്ങളിലെ അനേകം ദുരന്തങ്ങൾ കണ്ടിട്ടുണ്ട്. വീട്ടുസാധനങ്ങൾ എടുക്കുന്നതിനായി അദ്ദേഹം ലൂസിയാനയിലെ ജെഫേഴ്സണിലുള്ള തന്റെ വീട്ടിൽ തിരിച്ചുചെന്നു.
“ഞാൻ ഞെട്ടിപ്പോയി,” അദ്ദേഹം പറയുന്നു. “ആ നാശം ഭീതിദവും പൂർണവുമായിരുന്നു. പൊക്കമുള്ള ചിറകൾ തകർത്തുകൊണ്ട് കനാലുകളിൽനിന്നു വെള്ളം അടിച്ചുകയറുന്നത് ഞങ്ങൾ ടെലിവിഷനിൽ കണ്ടിരുന്നു. ശക്തമായ കാറ്റും വലിയ നാശം വിതച്ചു. ഞാൻ താമസിച്ചിരുന്ന അപ്പാർട്ടുമെന്റ് കോംപ്ലക്സ് പൂർണമായും തകർന്നു. അവിടെയെങ്ങും പൂപ്പലും അഴുക്കും ദുർഗന്ധവുമായിരുന്നു. അവിടത്തെ നാറ്റം എനിക്ക് ഓർക്കാൻ കൂടി വയ്യ, അത്രയ്ക്ക് അസഹനീയമായിരുന്നു. എന്തൊക്കെയായാലും ജീവനോടിരിക്കുന്നല്ലോ, അതുതന്നെ വലിയ കാര്യം.”നേരത്തേ പറഞ്ഞ അലൻ പിന്നീടു ന്യൂ ഓർലിയൻസിന്റെ ഒരു പടിഞ്ഞാറൻ പ്രാന്തപ്രദേശമായ മെറ്റൈറിയിലുള്ള തന്റെ വീട്ടിൽ തിരിച്ചെത്തി. ദുരന്തം വ്യാപകമായ നാശനഷ്ടങ്ങൾ വിതച്ചു. “അത് അങ്ങേയറ്റം ഹൃദയഭേദകവും ഞെട്ടിക്കുന്നതും ആയിരുന്നു,” അദ്ദേഹം പറയുന്നു. “ഒരു ആറ്റം ബോംബിട്ടതുപോലെയായിരുന്നു അവിടം. വാർത്തയിലൂടെയോ ടെലിവിഷനിലൂടെയോ അറിയുന്നതിൽനിന്നും ഭീകരമായിരുന്നു ആ ദൃശ്യങ്ങൾ നേരിൽ കാണുന്നത്. അതേക്കുറിച്ച് ഓർക്കാനേ വയ്യ!
“ഉദാഹരണത്തിന് അവിടെയെങ്ങും അഴുകിയ ശവശരീരങ്ങളുടെ ദുർഗന്ധമായിരുന്നു, മരണത്തിന്റെ ഗന്ധം.
പല ബിസിനസുകളും പരിച്ഛേദം നശിച്ചു. ഓരോ മുക്കിലും മൂലയിലും പോലീസുകാരോ സൈനികരോ ഉണ്ടായിരുന്നു. ഒരു യുദ്ധമേഖലയുടെ പ്രതീതിയായിരുന്നു എങ്ങും.”ചില ദുരിതാശ്വാസ പ്രവർത്തനങ്ങൾ
നഗര-സംസ്ഥാന-ഫെഡറൽ അധികാരികളുടെ നേതൃത്വത്തിൽ ചില ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. ഫെമ അഥവാ ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസിയായിരുന്നു അതിൽ മുഖ്യ പങ്കുവഹിച്ചത്. മറ്റു സംഘടനകളും ദുരന്തത്തിനിരയായ ആയിരങ്ങൾക്കു സഹായവുമായി രംഗത്തിറങ്ങി. കാറ്റു നാശം വിതച്ച പ്രദേശങ്ങളിലേക്കു ധാരാളം ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും ശുദ്ധജലവും എത്തിച്ചുകൊടുത്തു. ഫെമ, ചെക്കുകളും മറ്റു ധനസഹായങ്ങളും നൽകി ആദ്യത്തെ ഏതാനും ദിവസങ്ങളോ ആഴ്ചകളോ അതിജീവിക്കുന്നതിന് അവരെ സഹായിച്ചു. യഹോവയുടെ സാക്ഷികളുടെ കാര്യമോ?
കേടുപോക്കലും പുനർനിർമാണവും
കൊടുങ്കാറ്റിന്റെ കെടുതികൾക്കുശേഷം സാക്ഷികളുടെ വീടുകളുടെയും രാജ്യഹാളുകളുടെയും കേടുപാടുകൾ വിലയിരുത്തുന്നതിനായി ഉടൻതന്നെ ഒരു സംഘത്തെ അയച്ചു. അത്തരം വലിയ ഒരു സംരംഭം അവർ എപ്രകാരം കൈകാര്യം ചെയ്യുമായിരുന്നു? ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ഭരണസംഘം ഐക്യനാടുകളിലെ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ കമ്മിറ്റികൾ രൂപീകരിക്കാൻ അനുമതി നൽകി. അതിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ മേഖലാനിർമാണക്കമ്മിറ്റികൾ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി എത്തി. a അവർ എന്തു ചെയ്തു?
മിസ്സിസ്സിപ്പിയിലെ ലോങ് ബീച്ച് ദുരിതാശ്വാസ കമ്മിറ്റി റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് 2006 ഫെബ്രുവരി 17 ആയപ്പോഴേക്കും, തങ്ങളുടെ പ്രവർത്തനമേഖലയിലുള്ള കേടുപാടുകൾ സംഭവിച്ച 632 വീടുകളിൽ 531 എണ്ണം പുനർനിർമിച്ചു, ഇനി 101 എണ്ണംകൂടി കേടുപോക്കാനുണ്ട്. സാക്ഷികളല്ലാത്ത അയൽവാസികളെയും അവർ സഹായിച്ചു. മേൽക്കൂരയ്ക്കു കേടുപറ്റിയ 17 രാജ്യഹാളുകളിൽ 16 എണ്ണത്തിനും ഫെബ്രുവരി പകുതിയോടെ പുതിയ മേൽക്കൂര നിർമിച്ചു. ലൂസിയാനയിലെ ബാറ്റൻ റൂ കമ്മിറ്റിയുടെ കാര്യമോ?
ഈ സംഘം കത്രീന കൊടുങ്കാറ്റ് അങ്ങേയറ്റം നാശം വിതച്ച ലൂസിയാന പ്രദേശത്താണു പ്രവർത്തിച്ചത്. സാക്ഷികളുടെ വീടുകളിൽ 2,700 എണ്ണത്തിന് കേടുപോക്കൽ ആവശ്യമായിരുന്നു. അവയിൽ 1,119 എണ്ണം ഫെബ്രുവരി പകുതിയോടെ പൂർത്തിയായി. എന്നാൽ ഒരു ബൃഹത്തായ വേല ഇനിയും ശേഷിക്കുന്നുണ്ടായിരുന്നു. ഇവിടെയും അടിയന്തിരസഹായം ആവശ്യമായ അയൽക്കാരെയും കുടുംബങ്ങളെയും അവർ സഹായിച്ചു. 50 രാജ്യഹാളുകൾക്ക് സാരമായ കേടുപാടു സംഭവിച്ചു. ഫെബ്രുവരി ആയപ്പോഴേക്കും അതിൽ 25 എണ്ണത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി. സെപ്റ്റംബറിലുണ്ടായ റീത്ത ചുഴലിക്കൊടുങ്കാറ്റ് മൂലം ടെക്സാസിൽ നാശനഷ്ടം സംഭവിച്ച 871 വീടുകളുടെ അറ്റകുറ്റപ്പണികളും ഹൂസ്റ്റൺ സംഘത്തിന്റെ ചുമതലയിലായി. ഫെബ്രുവരി 20-ഓടെ അതിൽ 830 എണ്ണം പൂർത്തിയായി.
കത്രീന പഠിപ്പിച്ച പാഠങ്ങൾ
കത്രീനയുടെ ഭീതിദമായ പിടിയിലമർന്നവർ മുന്നറിയിപ്പ് അനുസരിക്കുന്നതിന്റെ പ്രാധാന്യം ശരിക്കും മനസ്സിലാക്കി. തീർച്ചയായും “അടുത്ത പ്രാവശ്യം ‘ഒഴിഞ്ഞുപോകാൻ’ ഒരു ഉത്തരവുവന്നാൽ ആദ്യം പോകുന്നത് ഞാനായിരിക്കും!” എന്നു പറഞ്ഞ ജോയുടെ അതേ മനോവികാരമാണ് അനേകർക്കും.
ഉൾക്കടൽ മേഖലയിൽ ദുരന്തത്തിന് ഇരയായവർക്ക് ആവശ്യമായ സഹായങ്ങൾ യഹോവയുടെ സാക്ഷികൾ തുടർന്നും നൽകുന്നു. (ഗലാത്യർ 6:10) എന്നുവരികിലും മനുഷ്യത്വപരമായ സഹായം നൽകുക മാത്രമല്ല അവർ ചെയ്യുന്നത്. പകരം, യഹോവയുടെ സാക്ഷികൾ 235 രാജ്യങ്ങളിലായി ഒരു മുന്നറിയിപ്പിൻ വേല നിർവഹിക്കുന്നു. അതാണ് അവരുടെ പ്രഥമവേല. അത് ആഞ്ഞടിച്ചേക്കാവുന്ന ഒരു കൊടുങ്കാറ്റിനെക്കുറിച്ചു നൽകുന്ന മുന്നറിയിപ്പിനെക്കാൾ അതിപ്രധാനമാണ്. ദൈവം വളരെ പെട്ടെന്നുതന്നെ ഈ ഭക്തികെട്ട വ്യവസ്ഥിതിയെ നീക്കി ഈ ഭൂമിയെ ശുദ്ധീകരിച്ച് തന്റെ ഉദ്ദേശ്യപ്രകാരം അതിനെ പുനഃസ്ഥിതീകരിക്കുമെന്ന് ബൈബിൾ പ്രവചിക്കുന്നു. ആ ന്യായവിധി സമയത്തെക്കുറിച്ചു ബൈബിൾ പഠിപ്പിക്കുന്നത് എന്തെന്നു കൂടുതലായി അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയോ അല്ലെങ്കിൽ ഈ മാസികയുടെ 5-ാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ ഒരു മേൽവിലാസത്തിൽ എഴുതുകയോ ചെയ്യുക.—മർക്കൊസ് 13:10; 2 തിമൊഥെയൊസ് 3:1-5; വെളിപ്പാടു 14:6, 7; 16:14-16.
[അടിക്കുറിപ്പ്]
a രാജ്യഹാൾ നിർമാണത്തിലും പുതുക്കിപ്പണിയലിലും നല്ല അനുഭവപരിചയമുള്ള സാക്ഷികളായ സ്വമേധയാസേവകരുടെ സംഘങ്ങളാണ് മേഖലാനിർമാണക്കമ്മിറ്റികളിൽ ഉള്ളത്. ഐക്യനാടുകളിൽ മാത്രം അത്തരത്തിലുള്ള ഏകദേശം 100 സംഘങ്ങളും ലോകവ്യാപകമായി മറ്റു നിരവധി സംഘങ്ങളും ഉണ്ട്.
[14, 15 പേജുകളിലെ ചിത്രം]
കത്രീന ചുഴലിക്കൊടുങ്കാറ്റിന്റെ കേന്ദ്രഭാഗം, ഒരു ഉപഗ്രഹദൃശ്യം
[കടപ്പാട്]
NOAA
[15-ാം പേജിലെ ചിത്രം]
പ്രളയബാധിത ന്യൂ ഓർലിയൻസ്
[കടപ്പാട്]
AP Photo/David J. Phillip
[15-ാം പേജിലെ ചിത്രങ്ങൾ]
കെട്ടിടങ്ങളും അനേകം മനുഷ്യജീവനും കലിയിളകിയ കത്രീനയുടെ കരവലയത്തിലായി
[കടപ്പാട്]
AP Photo/Ben Sklar
[16, 17 പേജുകളിലെ ചിത്രം]
16,000-ത്തോളം പേർക്ക് അഭയമേകിയ ടെക്സാസിലെ ഹൂസ്റ്റണിലുള്ള ആസ്ട്രോ ഡോം
[17-ാം പേജിലെ ചിത്രങ്ങൾ]
ക്രിസ്തീയ മൂപ്പന്മാർ അഭയാർഥികളുടെ ഇടയിൽനിന്നു സാക്ഷികളെ കണ്ടെത്തി
[18-ാം പേജിലെ ചിത്രം]
സാരമായി കേടുപറ്റിയ മേൽക്കൂരയുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്വമേധയാസേവകർ
[18-ാം പേജിലെ ചിത്രം]
ഭവനങ്ങൾ കേടുപോക്കി കിട്ടിയതിൽ സാക്ഷികൾ നന്ദിയുള്ളവരായിരുന്നു
[18-ാം പേജിലെ ചിത്രം]
വിശക്കുന്നവർക്ക് ആശ്വാസവുമായി സ്വമേധയാസേവകർ
[19-ാം പേജിലെ ചിത്രം]
അലൻ