മത്സ്യവും ഭക്ഷ്യ വിഷബാധയും ഫിജിയിലെ ഉണരുക! ലേഖകൻ
മത്സ്യവും ഭക്ഷ്യ വിഷബാധയും ഫിജിയിലെ ഉണരുക! ലേഖകൻ
കഴിക്കണമോ വേണ്ടയോ—ആരെബോണ്ടോ ഒന്നു ശങ്കിച്ചു. കഴിച്ചാലുള്ള അപകടം ഒരുവശത്ത്, വിശപ്പിന്റെ വിളി മറുവശത്ത്. പൊരിച്ച മീനിന്റെ കൊതിയൂറുന്ന മണം മൂക്കിലൂടെ തുളച്ചുകയറി. വിശപ്പിന്റെ ആധിക്യത്തിൽ എല്ലാ ഭയവും പമ്പകടന്നു. എന്നാൽ അതു കഴിച്ച ഉടൻതന്നെ അദ്ദേത്തിന് മനംപിരട്ടലും അടിവയറ്റിൽ നോവും അനുഭവപ്പെട്ടു. പുറകേ ഛർദിയും വയറിളക്കവും തുടങ്ങി. അത് കഴിക്കേണ്ടിയിരുന്നില്ലെന്ന് അദ്ദേഹത്തിനു തോന്നിപ്പോയി.
ആരെബോണ്ടോയെയുംകൊണ്ട് സുഹൃത്തുക്കൾ ആ ചെറു പസിഫിക് ദ്വീപിലെ ആശുപത്രിയിലേക്കു പാഞ്ഞു. അവിടെ എത്തിയപ്പോഴേക്കും അദ്ദേഹം അർധബോധാവസ്ഥയിൽ ആയിരുന്നു. നിർജലീകരണം ബാധിച്ചിരുന്ന അദ്ദേഹത്തിന് നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നു. രക്തസമ്മർദം അപകടകരമാംവിധം താണുപോയിരുന്നു. നാഡിമിടിപ്പിന്റെ നിരക്കും കുറവായിരുന്നു. ഏതാനും ദിവസത്തേക്ക് അദ്ദേഹത്തിന് തലവേദനയും തലചുറ്റലും ക്ഷീണവും ഒപ്പം കാലുകൾക്കു മരവിപ്പും മൂത്രമൊഴിക്കുമ്പോൾ വേദനയും, തണുപ്പു ചൂടും, ചൂടു തണുപ്പും ആയി തോന്നുന്ന വിചിത്രാനുഭവവും (Sensory reversal) ഉണ്ടായി. എട്ടു ദിവസം കഴിഞ്ഞപ്പോൾ നാഡിമിടിപ്പ് സാധാരണ നിലയിലായെങ്കിലും മരവിപ്പും ക്ഷീണവും ആഴ്ചകളോളം നീണ്ടുനിന്നു.
ഉഷ്ണമേഖലയിലെ പവിഴപ്പുറ്റുകൾക്കിടയിൽ വസിക്കുന്ന മത്സ്യങ്ങൾ പൊതുവേ ഭക്ഷ്യയോഗ്യമാണ്. എന്നാൽ ശക്തിയേറിയ, പ്രകൃതിജന്യ വിഷങ്ങൾ ഈ മത്സ്യങ്ങളെ മലിനമാക്കാറുണ്ട്. ആരെബോണ്ടോയെ കെണിയിലാക്കിയത് ഇതാണ്. ഈ സ്ഥിതിവിശേഷത്തെ സിഗ്വാറ്റെറാ മത്സ്യവിഷബാധ (CFP) എന്നാണു വിളിക്കുന്നത്. ഇന്ത്യൻ, പസിഫിക് സമുദ്രങ്ങളുടെ ഉഷ്ണ, മിതോഷ്ണമേഖലകളിലും കരീബിയൻകടലിലും ആണ് ഇതു കണ്ടുവരുന്നത്. പ്രാദേശികമായി പിടിക്കുന്ന മത്സ്യങ്ങൾ ഈ പ്രദേശങ്ങളിലുള്ളവരുടെ ആഹാരത്തിൽ ഒരു സുപ്രധാന സ്ഥാനം വഹിക്കുന്നു.
സിഗ്വാറ്റെറാ മത്സ്യവിഷബാധ ഒരു പുതിയ രോഗമല്ല. വാസ്തവത്തിൽ ഇത് യൂറോപ്യൻ സമുദ്രപര്യവേക്ഷകരുടെ ഒരു പേടിസ്വപ്നമായിരുന്നു. അതുപോലെതന്നെ ഇക്കാലത്ത് അവധിക്കാലം ചെലവിടാൻ പോകുന്ന പലർക്കും ഇതിന്റെ ഗുരുതരമായ ഫലങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് പല ദ്വീപരാഷ്ട്രങ്ങളുടെയും മത്സ്യബന്ധന, ടൂറിസ്റ്റ് വ്യവസായത്തിനു ക്ഷീണം ഏൽപ്പിക്കുന്നുവെന്നു വ്യക്തമാണ്. മാത്രമല്ല പവിഴപ്പുറ്റുകൾക്കിടയിൽ കാണപ്പെടുന്ന മത്സ്യങ്ങളെ ജീവനോടെയും ശീതീകരിച്ചും അന്തർദേശീയമായി വ്യാപാരം ചെയ്യുന്നതു മുഖാന്തരം CFP ഉഷ്ണമേഖലയിൽനിന്ന് ഭൂമിയുടെ വിദൂരഭാഗങ്ങളിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു. അവിടങ്ങളിൽ ഈ വിഷബാധ എളുപ്പത്തിൽ തിരിച്ചറിയപ്പെടുന്നുമില്ല. a
പവിഴപ്പുറ്റു മേഖലയിലെ മത്സ്യങ്ങളെ വിഷമയമാക്കുന്നത് എന്താണ്? വിഷമുള്ള മത്സ്യങ്ങളെ തിരിച്ചറിയാനാകുമോ? ദശാബ്ദങ്ങളോളം നടത്തിയ ഗവേഷണം എന്തു വെളിപ്പെടുത്തുന്നു എന്നതു ശ്രദ്ധിക്കുക.
കുറ്റവാളിയെ കണ്ടെത്തുന്നു
സിഗ്വാറ്റെറാ മത്സ്യവിഷബാധയ്ക്ക് ഇടയാക്കുന്നതായി പൊതുവേ കണക്കാക്കപ്പെടുന്നത് ഡൈനോഫ്ളാജെല്ലേറ്റ് എന്നൊരു b ചത്തൊടുങ്ങിയ പവിഴപ്പുറ്റുകളിൽ കാണുന്ന ഈ സൂക്ഷ്മാണു, ആൽഗകളിൽ പറ്റിപ്പിടിച്ചാണ് കഴിയുന്നത്. ഇത്തരം ആൽഗകളെ ഭക്ഷണമാക്കുന്ന ചെറുമത്സ്യങ്ങളുടെ ഉള്ളിൽ ഡൈനോഫ്ളാജെല്ലേറ്റ് ഉത്പാദിപ്പിക്കുന്ന സിഗ്വാടോക്സിനുകൾ എന്നറിയപ്പെടുന്ന വിഷപദാർഥങ്ങൾ എത്തിച്ചേരുന്നു. ഈ ചെറു മത്സ്യങ്ങളെ വലിയ മത്സ്യങ്ങളും അവയെ വേറെ മത്സ്യങ്ങളും ഭക്ഷണമാക്കുന്നു. ഇങ്ങനെ ഭക്ഷ്യശൃംഖലയിലെ ഓരോ കണ്ണിയും പിന്നിടുന്തോറും വിഷത്തിനു കാഠിന്യമേറുന്നു. എങ്കിലും ഈ വിഷം മത്സ്യത്തിനു യാതൊരു ദോഷവും വരുത്തുന്നില്ല.
സൂക്ഷ്മജീവിയാണ്.ജീവികൾ ഉത്പാദിപ്പിക്കുന്ന വിഷങ്ങളിൽ ഏറ്റവും മാരകമായവയുടെ ഗണത്തിൽപ്പെടുന്നതാണ് സിഗ്വാടോക്സിനുകൾ. ആശ്വാസകരമെന്നു പറയട്ടെ, “ഏതാനും വർഗങ്ങളിൽപ്പെട്ട മത്സ്യങ്ങൾ മാത്രമേ ഈ വിഷബാധയ്ക്ക് ഇടയാക്കുന്നതായി കണക്കാക്കപ്പെടുന്നുള്ളൂ” എന്ന് ഓസ്ട്രേലിയൻ ഗവൺമെന്റിന്റെ ഒരു പത്രക്കുറിപ്പ് പറയുന്നു. മത്സ്യങ്ങളിലടങ്ങിയിരിക്കുന്ന വിഷം അവയുടെ രൂപം, ഗന്ധം, രുചി എന്നിവയ്ക്കു മാറ്റംവരുത്തുന്നില്ല. കൂടാതെ, വേവിക്കുകയോ ഉണക്കുകയോ ഉപ്പിലിടുകയോ പുകയത്തുവെക്കുകയോ പാചകം ചെയ്യുന്നതിനുമുമ്പ് മസാല തേച്ചുവെക്കുകയോ ചെയ്യുന്നതിലൂടെ അതിന്റെ വിഷാംശം ഇല്ലാതാക്കാനും കഴിയുകയില്ല. ആരെബോണ്ടോയുടെ കാര്യത്തിൽ കഠിനമായ വയറുവേദനയും നെഞ്ചുവേദനയും നാഡീസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നതുവരെ അദ്ദേഹം കഴിച്ച മത്സ്യത്തിൽ ഇങ്ങനെയൊരു കെണി ഒളിഞ്ഞിരിപ്പുണ്ടെന്നതിന്റെ സൂചനപോലും ഇല്ലായിരുന്നു.
രോഗനിർണയവും ചികിത്സയും
മനുഷ്യനിൽ ഈ വിഷബാധ കണ്ടുപിടിക്കാനുള്ള പരിശോധനകളൊന്നും നിലവിലില്ല. മത്സ്യം കഴിച്ച് സാധാരണഗതിയിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പ്രത്യക്ഷമാകുന്ന വ്യത്യസ്ത ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണു രോഗനിർണയം നടത്തുക. മിച്ചംവന്ന മത്സ്യത്തിൽ വിഷാംശമുണ്ടോ എന്നു പരിശോധിച്ച് ഒരുപക്ഷേ രോഗബാധ ഉറപ്പുവരുത്തുകയും ചെയ്യാവുന്നതാണ്. (21-ാം പേജിലെ ചതുരം കാണുക.) CFP ആണെന്ന് സംശയം തോന്നുന്നപക്ഷം ഉടൻതന്നെ ഡോക്ടറെ കാണുന്നതായിരിക്കും ബുദ്ധി. ഇതിന് ഒരു മറുമരുന്ന് ഇല്ലെങ്കിലും ചികിത്സ നൽകിയാൽ പൊതുവേ ഏതാനും ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ തല താഴ്ത്തിയേക്കാം. എന്നിരുന്നാലും ഒരുവനെ ക്രമേണ തളർത്തിക്കളഞ്ഞുകൊണ്ട് ശാരീരികപ്രവർത്തനങ്ങളെ മന്ദഗതിയിലാക്കാൻ CFP-യ്ക്ക് കഴിയും. എന്നാൽ നേരത്തേതന്നെ വൈദ്യസഹായം തേടിയാൽ സ്ഥായിയായ പ്രശ്നങ്ങൾ ഉണ്ടാകുന്നതു തടയാനായേക്കും.
രോഗലക്ഷണങ്ങളുടെ തീവ്രതയിലും വ്യത്യാസമുണ്ട്. അതിനു നിദാനമായി വർത്തിക്കുന്നതു പല ഘടകങ്ങളാണ്. മത്സ്യത്തിന്റെ വിഷം, മത്സ്യത്തിന്റെ ഏതെല്ലാം ഭാഗങ്ങൾ എത്രമാത്രം കഴിച്ചു, രോഗിയിൽ ഇപ്പോൾത്തന്നെയുള്ള മത്സ്യവിഷത്തിന്റെ അളവ്, പ്രദേശത്തിനനുസരിച്ച് വിഷത്തിന് ഏറ്റക്കുറച്ചിൽ വരാമെന്നുള്ളതിനാൽ ഏതു സ്ഥലത്തുനിന്നുള്ള മത്സ്യമാണ് കഴിച്ചത് എന്നിവയെല്ലാം ഇതിൽപ്പെടുന്നു. മനുഷ്യശരീരം ഇത്തരം വിഷങ്ങൾക്ക് എതിരെ പ്രതിരോധശേഷി ആർജിക്കുന്നതിനു പകരം അവയോടു കൂടുതൽ സംവേദകത്വം ഉള്ളതായിത്തീരുകയും തുടർന്നുണ്ടാകുന്ന ഓരോ ആക്രമണത്തെയും കൂടുതൽ വഷളാക്കിത്തീർക്കുകയുമാണ് ചെയ്യുന്നത്. മദ്യം കഴിക്കുന്നതും രോഗലക്ഷണങ്ങളെ വഷളാക്കുന്നു. രോഗലക്ഷണം വീണ്ടും തലപൊക്കാതിരിക്കാൻ CFP ഉണ്ടായി മൂന്നുമുതൽ ആറുമാസംവരെ രോഗി മത്സ്യം ഒഴിവാക്കണമെന്ന് ഈ രോഗത്തെക്കുറിച്ചുള്ള ഒരു പ്രസിദ്ധീകരണം പറയുന്നു.
അതികഠിനമായ വിഷബാധ ആഴ്ചകളോ മാസങ്ങളോ ചിലപ്പോൾ വർഷങ്ങൾപോലുമോ നീണ്ടുനിന്നേക്കാം. വിട്ടുമാറാത്ത ക്ഷീണരോഗത്തിന്റേതിനോടു സമാനമായ ലക്ഷണങ്ങളായിരിക്കും ആ സമയത്തുണ്ടാവുക. അപൂർവമായിട്ടെങ്കിലും രക്തസമ്മർദം കുറഞ്ഞിട്ട് ശാരീരിക പ്രവർത്തനങ്ങൾ മന്ദീഭവിക്കുകയോ ശ്വസനവ്യവസ്ഥയുടെ അല്ലെങ്കിൽ ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാകുകയോ നിർജലീകരണം ബാധിക്കുകയോ ചെയ്തിട്ട് മരണവും സംഭവിക്കാറുണ്ട്. മത്സ്യത്തിന്റെ ശരീരത്തിൽ വിഷാംശം കൂടുതൽ കാണപ്പെടുന്ന തല, ആന്തരിക അവയവങ്ങൾ എന്നിവ കഴിക്കുമ്പോഴാണ് മിക്കപ്പോഴും അങ്ങനെ സംഭവിക്കുക.
ചുരുളഴിയാത്ത ഒരു രഹസ്യം
പവിഴപ്പുറ്റു മേഖലയിൽ കഴിയുന്ന മിക്കവാറും എല്ലാ മത്സ്യങ്ങളും അവയുടെ ഇരപിടിയന്മാരും വിഷമുള്ളവയായിത്തീരാൻ സാധ്യതയുണ്ട്.
എന്നാൽ ഇവിടെയാണ് ഇതുവരെ ചുരുളഴിയാത്ത ഒരു രഹസ്യം ഒളിഞ്ഞിരിക്കുന്നത്. ഒരു പവിഴപ്പുറ്റു മേഖലയിൽനിന്നു പിടിക്കുന്ന മത്സ്യങ്ങൾ ഭയങ്കര വിഷമുള്ളവയായിരിക്കാമെങ്കിലും അതിന്റെ അടുത്തുള്ള സ്ഥലങ്ങളിൽനിന്നു പിടിക്കുന്ന അതേ വർഗത്തിൽപ്പെട്ട മത്സ്യങ്ങൾക്ക് യാതൊരു കുഴപ്പവും കണ്ടെന്നുവരില്ല. ലോകത്തിന്റെ ഒരു ഭാഗത്ത് മിക്കപ്പോഴും വിഷബാധയ്ക്ക് ഇടയാക്കുന്ന ഇനം മത്സ്യങ്ങൾ മറ്റൊരു ഭാഗത്ത് തികച്ചും ഭക്ഷ്യയോഗ്യമായിരിക്കും. ഡൈനോഫ്ളാജെല്ലേറ്റുകൾ പുറപ്പെടുവിക്കുന്ന വിഷത്തിന്റെ തോത് ഒരുപോലെ അല്ലാത്തതിനാൽ മത്സ്യത്തിനു വിഷാംശമുണ്ടായിരിക്കുമോ എന്നു മുൻകൂട്ടിപ്പറയാനാവില്ല.വിഷമത്സ്യമാണോ എന്നു കണ്ടുപിടിക്കാൻ മുടക്കുന്ന പണത്തിന് തക്ക മൂല്യമുള്ള, ആശ്രയയോഗ്യമായ പരിശോധനകൾ ഒന്നുമില്ല എന്നത് സാഹചര്യത്തെ കൂടുതൽ വഷളാക്കുന്നു. ആരോഗ്യ മേഖലയിലെ അധികാരികൾക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല സംഗതി ഏതു മത്സ്യങ്ങൾ ഒഴിവാക്കണം അവ കടലിൽ എവിടെയാണ് കാണുന്നത് എന്നീ കാര്യങ്ങൾ സംബന്ധിച്ച് പൊതുജനത്തെ ബോധവത്കരിക്കുക എന്നതാണ്. സിഗ്വാറ്റെറാ വിഷബാധയെക്കുറിച്ച് ഇതുവരെ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവർക്ക് അതു ചെയ്യാവുന്നതാണ്. അപകടകാരികളായ ഇനങ്ങളുടെ പട്ടികയിൽപ്പെടുന്നവയാണ് ബാരാക്കുഡാ, ഗ്രൂപ്പർ, കിങ്ഫിഷ്, റെഡ്ബാസ്സ്, റോക്ക്ഫിഷ്, സ്നാപ്പെർ, മോറെ ഈൽ എന്നിവ. പ്രായവും വലിപ്പവുമേറിയ മത്സ്യങ്ങളാണ് കൂടുതൽ അപകടകരമായിത്തീരാറുള്ളത്. പ്രശ്നം സൃഷ്ടിച്ചേക്കാവുന്ന മത്സ്യങ്ങളുടെ വിൽപ്പന ചിലയിടങ്ങളിൽ നിയമംമൂലം നിരോധിച്ചിട്ടുണ്ട്. എങ്കിലും പവിഴപ്പുറ്റുകളുടെ ഇടയിൽ കാണുന്ന മത്സ്യങ്ങളെ ആഹാരമാക്കാത്ത മത്സ്യങ്ങളും മിതോഷ്ണ മേഖലയിലുള്ള മത്സ്യങ്ങളും പൊതുവേ കുഴപ്പമില്ലാത്തവയായാണ് കണക്കാക്കപ്പെടുന്നത്.
സിഗ്വാറ്റെറ മത്സ്യവിഷബാധ ഇനിയും വർധിക്കുമെന്നാണ് സൂചന. ചത്തൊടുങ്ങുന്ന പവിഴപ്പുറ്റുകൾ വിഷകാരികളായ ഡൈനോഫ്ളാജെല്ലേറ്റുകളുടെ വിളഭൂമി ആയിത്തീരുന്നതാണ് അതിന്റെ ഭാഗികമായ കാരണം. പവിഴപ്പുറ്റുകൾ വൻതോതിൽ രോഗബാധിതമാകുകയോ ചത്തൊടുങ്ങുകയോ ചെയ്യുന്നതായി റിപ്പോർട്ടുകൾ കാണിക്കുന്നു.
ഈ മത്സ്യവിഷബാധ മുൻകൂട്ടിപ്പറയാനാവില്ലെങ്കിലും അടിസ്ഥാനപരമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് അപകട സാധ്യത കുറയ്ക്കാനാകും. (മുകളിലുള്ള ചതുരം കാണുക.) ഈ നിർദേശങ്ങൾ അനുസരിക്കാതിരുന്നതാണ് ആരെബോണ്ടോയെ മരണത്തിന്റെ വക്കിലെത്തിച്ചത്. ആ പ്രദേശത്തുനിന്നും പിടിച്ചെടുത്ത, അങ്ങേയറ്റം അപകടകാരിയായി കണക്കാക്കപ്പെടുന്ന, റോക്ഫിഷിന്റെ തല ഉൾപ്പെടെയാണ് അദ്ദേഹം കഴിച്ചത്. മുമ്പൊരിക്കൽ അതു കഴിച്ചിട്ട് യാതൊരു പ്രശ്നവും ഉണ്ടാകാതിരുന്നതുകൊണ്ട് ആ ദ്വീപിലെ മറ്റനേകരെയുംപോലെ അദ്ദേഹത്തിനും അമിത ആത്മവിശ്വാസം തോന്നി.
ഉഷ്ണമേഖലാ പ്രദേശത്ത് അവധിക്കാലം ചെലവിടുമ്പോൾ കടൽവിഭവങ്ങൾ ഒഴിവാക്കണമെന്നാണോ ഈ പറഞ്ഞുവന്നതിന്റെ അർഥം? ഒരിക്കലുമല്ല. മുന്നറിയിപ്പുകൾ അനുസരിക്കുക, കഴിക്കുന്ന മത്സത്തിന്റെ കാര്യത്തിൽ വിവേചന ഉപയോഗിക്കുക, അതാണ് ബുദ്ധി.
[അടിക്കുറിപ്പുകൾ]
a തെറ്റായ രോഗനിർണയവും പല കേസുകളും റിപ്പോർട്ടു ചെയ്യപ്പെടാതെ പോകുന്നതും നിമിത്തം എവിടെയെല്ലാം വാസ്തവത്തിൽ ഈ മത്സ്യവിഷബാധ ഉണ്ടായിട്ടുണ്ട് എന്നതു വ്യക്തമല്ല. ലോകമെമ്പാടുമായി ഓരോ വർഷവും 50,000-ത്തോളം കേസുകൾ ഉണ്ടാകുന്നുണ്ടെന്ന് വ്യത്യസ്ത ഉറവുകളിൽനിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.
b ഡൈനോഫ്ളാജെല്ലേറ്റ് ഗാമ്പിയർഡിസ്കസ് ടോക്സികസ് വർഗത്തിൽപ്പെട്ടതാണ്.
[21-ാം പേജിലെ ചതുരം/ചിത്രം]
സാധാരണ രോഗലക്ഷണങ്ങൾ
◼ വയറിളക്കം, മനംപിരട്ടൽ, ഛർദി, അടിവയറ്റിൽ കോച്ചിപ്പിടുത്തവും നോവും
◼ തണുത്തുവിറയ്ക്കൽ, വിയർക്കൽ, തലചുറ്റൽ, തലവേദന, ചൊറിച്ചിൽ
◼ വായ്ക്കു ചുറ്റുമോ കൈകളിലോ പാദത്തിലോ മരവിപ്പ് അല്ലെങ്കിൽ തരിപ്പ്
◼ തണുപ്പു ചൂടും ചൂടു തണുപ്പും ആയി തോന്നുന്ന വിചിത്രാനുഭവം (Sensory reversal)
◼ പേശികൾക്കും സന്ധികൾക്കും കൂടാതെ മൂത്രമൊഴിക്കുമ്പോഴും വേദന
◼ നാഡിമിടിപ്പും രക്തസമ്മർദവും കുറയൽ, ക്ഷീണം
[21-ാം പേജിലെ ചതുരം/ചിത്രം]
അപകട സാധ്യത കുറയ്ക്കാൻ
◼ ഏതെല്ലാം മത്സ്യങ്ങളാണ് ഒഴിവാക്കേണ്ടതെന്നും വിഷബാധയ്ക്ക് ഇടയാക്കിയേക്കാവുന്ന മത്സ്യങ്ങൾ എവിടെയാണ് കാണപ്പെടുന്നതെന്നും പ്രാദേശിക ഫിഷറീസ് വകുപ്പിനോടോ അനുഭവപരിചയമുള്ളവരോടോ ചോദിച്ചു മനസ്സിലാക്കുക.
◼ ഈയിടെ മത്സ്യവിഷബാധ റിപ്പോർട്ടു ചെയ്യപ്പെട്ട സ്ഥലങ്ങളിലെ മത്സ്യം കഴിക്കാതിരിക്കുക.
◼ പവിഴപ്പുറ്റു മേഖലയിൽ കണ്ടുവരുന്ന പ്രായമേറിയതും വലുപ്പമുള്ളതുമായ മത്സ്യങ്ങൾ ഒഴിവാക്കുക.
◼ തലയോ കരളോ മറ്റ് ആന്തരാവയവങ്ങളോ കഴിക്കരുത്.
◼ പവിഴപ്പുറ്റു മേഖലയിൽനിന്ന് ഒരു മത്സ്യത്തെ കിട്ടിയാൽ ഉടൻതന്നെ അതിന്റെ ആന്തരഭാഗങ്ങൾ പൂർണമായി നീക്കംചെയ്യുക.
[20, 21 പേജുകളിലെ ചിത്രങ്ങൾ]
സാധാരണ അപകടകാരികൾ ആയിരുന്നേക്കാവുന്നവ
(പ്രാദേശികമായി വ്യത്യസ്ത പേരുകളുണ്ടായിരിക്കാം)
ബാരക്യൂഡ
ഗ്രൂപ്പർ
റോക്ക്ഫിഷ്
സ്നാപ്പെർ
കിങ്ഫിഷ്
മോറെ ഈൽ
[20-ാം പേജിലെ ചിത്രം]
ഡൈനോഫ്ളാജെല്ലേറ്റ്, വിഷ‘ഫാക്ടറി’
[20-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ഈൽ ഒഴികെയുള്ള എല്ലാ മത്സ്യങ്ങളും: Illustrated by Diane Rome Peebles - Provided by the Florida Fish and Wildlife Conservation Commission, Division of Marine Fisheries Management; ഈൽ: Photo by John E. Randall; ഡൈനോഫ്ളാജെല്ലേറ്റ്: Image by D. Patterson and R. Andersen, provided courtesy of micro*scope (http://microscope.mbl.edu)
[21-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
മത്സ്യപശ്ചാത്തലങ്ങൾ: Illustrated by Diane Rome Peebles - Provided by the Florida Fish and Wildlife Conservation Commission, Division of Marine Fisheries Management