വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തുഷ്ടദാമ്പത്യം കെട്ടിപ്പടുക്കാൻ

സന്തുഷ്ടദാമ്പത്യം കെട്ടിപ്പടുക്കാൻ

സന്തുഷ്ടദാമ്പത്യം കെട്ടിപ്പടുക്കാൻ

“പുരുഷൻ . . . ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും.”—ഉല്‌പത്തി 2:24.

സ്‌ത്രീയും പുരുഷനും തമ്മിലുള്ള ഒരു ശാശ്വത ബന്ധം—ആ ഉദ്ദേശ്യത്തിലാണ്‌ സ്രഷ്ടാവായ യഹോവയാം ദൈവം വിവാഹം ഏർപ്പെടുത്തിയത്‌. ഉല്‌പത്തി 2:18, 22-24 നമ്മോട്‌ ഇങ്ങനെ പറയുന്നു: “യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്‌തു. യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്‌ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു. അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും എന്നു പറഞ്ഞു. അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും.”

സന്തുഷ്ടവും നിലനിൽക്കുന്നതുമായ ദാമ്പത്യം കെട്ടിപ്പടുക്കുക എളുപ്പമല്ലെന്നതു സത്യംതന്നെ, എന്നാൽ അതു തീർച്ചയായും സാധ്യമാണ്‌. അനേകം ദമ്പതികൾ 50-ഉം 60-ഉം അതിലധികവും വർഷം സന്തുഷ്ട വിവാഹജീവിതം ആസ്വദിച്ചിരിക്കുന്നു. എങ്ങനെയാണ്‌ അവർക്ക്‌ അതിനു സാധിച്ചിരിക്കുന്നത്‌? ദാമ്പത്യജീവിതം മെച്ചപ്പെടുത്തുന്നതിനായി ഇണയെ ‘പ്രസാദിപ്പിക്കാൻ’ അവർ നിസ്വാർഥമായി നിരന്തരം യത്‌നിക്കുന്നു. (1 കൊരിന്ത്യർ 7:33, 34) അതിൽ വളരെയധികം ത്യാഗം ഉൾപ്പെട്ടിരിക്കുന്നു. സമയം ചെലവഴിക്കാനും ശ്രമംചെയ്യാനും തയ്യാറാണെങ്കിൽ ദീർഘകാലം നിലനിൽക്കുന്ന ഒരു സന്തുഷ്ടദാമ്പത്യം കെട്ടിപ്പടുക്കാൻ നിങ്ങൾക്കും കഴിയും.

ബ്ലൂപ്രിന്റ്‌ കൃത്യമായി പിൻപറ്റുക

ആശ്രയയോഗ്യനായ ഒരു കോൺട്രാക്ടർ നിർമിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ പ്ലാനിലെ (ബ്ലൂപ്രിന്റിലെ) വിശദാംശങ്ങൾ പരിശോധിക്കാതെ ഒരിക്കലും അതിന്റെ പണി ആരംഭിക്കുകയില്ല. സമാനമായി, ദാമ്പത്യമെന്ന പദ്ധതിക്കായുള്ള ദൈവത്തിന്റെ ബ്ലൂപ്രിന്റ്‌ അഥവാ മാർഗനിർദേശം സുസൂക്ഷ്‌മം പരിശോധിക്കാതെ സന്തുഷ്ടമായ ഒരു ദാമ്പത്യം പണിതുയർത്താനാവില്ല. ദൈവവചനമായ ബൈബിളിന്റെ താളുകളിൽ നമുക്കതു കാണാൻ കഴിയും. “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ . . . ഗുണീകരണത്തിന്നു . . . പ്രയോജനമുള്ളതു ആകുന്നു” എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി.—2 തിമൊഥെയൊസ്‌ 3:16, 17.

യേശു തന്റെ ശിഷ്യന്മാരോട്‌ ഇടപെട്ട വിധത്തിൽനിന്ന്‌ ഭാര്യാഭർത്താക്കന്മാർക്കു വളരെ കാര്യങ്ങൾ പഠിക്കാനാകും. എന്തുകൊണ്ട്‌? യേശുവും അവനോടൊപ്പം സ്വർഗത്തിൽ ഭരിക്കാനിരിക്കുന്നവരും തമ്മിലുള്ള ബന്ധത്തെ ബൈബിൾ ഭാര്യാഭർതൃ ബന്ധത്തോടു താരതമ്യംചെയ്യുന്നു. (2 കൊരിന്ത്യർ 11:2) തന്റെ സഹകാരികളോട്‌ യേശു എന്നും വിശ്വസ്‌തനായിരുന്നു, അത്യന്തം പ്രയാസകരമായ സാഹചര്യങ്ങളിൽപ്പോലും. “അവസാനത്തോളം [അവൻ] അവരെ സ്‌നേഹിച്ചു.” (യോഹന്നാൻ 13:1) അനുകമ്പയുള്ള ഒരു നായകനെന്ന നിലയിൽ യേശു എല്ലായ്‌പോഴും തന്റെ അനുഗാമികളുടെ പരിമിതികളും ബലഹീനതകളും തിരിച്ചറിഞ്ഞു പ്രവർത്തിച്ചു. അവർക്കു ചെയ്യാൻ കഴിയുന്നതിലധികം അവൻ ഒരിക്കലും അവരിൽനിന്നു പ്രതീക്ഷിച്ചില്ല.—യോഹന്നാൻ 16:12.

ഉറ്റസ്‌നേഹിതർ നിരാശപ്പെടുത്തിയപ്പോൾപ്പോലും യേശു സൗമ്യതയോടെ പെരുമാറി. ശകാരിക്കുന്നതിനു പകരം ദൈവികമായ താഴ്‌മയോടെയും കരുണയോടെയും അവൻ അവരെ യഥാസ്ഥാനപ്പെടുത്താൻ ശ്രമിച്ചു. (മത്തായി 11:28-30; മർക്കൊസ്‌ 14:34-38; യോഹന്നാൻ 13:5-17) യേശു തന്റെ ശിഷ്യന്മാരോട്‌ ആർദ്രതയോടെ പെരുമാറിയ വിധവും അവർ അവനോടു സ്‌നേഹപൂർവം പ്രതികരിച്ച വിധവും അടുത്തു പരിശോധിക്കുന്നപക്ഷം സന്തുഷ്ടമായ ഒരു ദാമ്പത്യം കെട്ടിപ്പടുക്കാൻ ആവശ്യമായ പ്രായോഗിക പാഠങ്ങൾ ഉൾക്കൊള്ളാൻ നിങ്ങൾക്കു സാധിക്കും.—1 പത്രൊസ്‌ 2:21.

ഉറപ്പുള്ള ഒരു അടിസ്ഥാനത്തിന്മേൽ പണിയുക

കൊടുങ്കാറ്റിനു തുല്യമായ പ്രശ്‌നങ്ങൾ നിങ്ങളുടെ ദാമ്പത്യജീവിതത്തിൽ കടന്നാക്രമണം നടത്തുമെന്നുള്ളത്‌ ഒരു യാഥാർഥ്യമാണ്‌. ദാമ്പത്യബന്ധത്തിന്റെ കെട്ടുറപ്പു പരിശോധിക്കപ്പെടുന്ന അവസരങ്ങളായിരിക്കും അത്‌. എന്നിരുന്നാലും സ്‌നേഹത്തിലധിഷ്‌ഠിതമായ പ്രതിബദ്ധത, സന്തുഷ്ടദാമ്പത്യത്തിനുള്ള ശക്തമായ അടിത്തറയിടാൻ നമ്മെ സഹായിക്കും. പ്രതിബദ്ധതയുടെ പ്രാധാന്യം പ്രദീപ്‌തമാക്കിക്കൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്‌.” (മത്തായി 19:6) “മനുഷ്യൻ” എന്നു പറഞ്ഞിരിക്കുന്നതിൽ, പരസ്‌പരം വിശ്വസ്‌തരായിരിക്കുമെന്നു വാഗ്‌ദാനം ചെയ്‌തിരിക്കുന്ന ഭാര്യയും ഭർത്താവും ഉൾപ്പെടുന്നു.

പലതും ത്യജിക്കേണ്ടി വരുന്നതിനാൽ ചിലർ പ്രതിബദ്ധതയെ ഒരു ഭാരമായി കണക്കാക്കുന്നു. അത്തരം ത്യാഗങ്ങളൊന്നുമില്ലാത്ത ഒരു ജീവിതശൈലിയാണ്‌ ഇന്ന്‌ ആളുകൾക്ക്‌ കൂടുതൽ ഇഷ്ടം.

വൈവാഹിക പ്രതിബദ്ധതയ്‌ക്കു കരുത്തുപകരാൻ എന്തിനു കഴിയും? പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “അവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്‌നേഹിക്കേണ്ടതാകുന്നു.” (എഫെസ്യർ 5:28, 29) അതുകൊണ്ട്‌ ‘യോജിപ്പിക്കപ്പെട്ടിരിക്കുക’ എന്നതിന്‌ സ്വന്ത ക്ഷേമത്തിലുള്ള താത്‌പര്യംപോലെതന്നെ ഇണയുടെ ക്ഷേമത്തിലും താത്‌പര്യമുണ്ടായിരിക്കുക എന്നും അർഥമുണ്ട്‌. “എന്റെ” എന്നതിനു പകരം “നമ്മുടെ” എന്നും “ഞാൻ” എന്നതിനു പകരം “നമ്മൾ” എന്നും ചിന്തിക്കാൻ ഇണകൾ പഠിക്കേണ്ടതുണ്ട്‌.

ദാമ്പത്യത്തിനുനേരെയുള്ള ശക്തമായ ആക്രമണങ്ങൾ സമർഥമായി നേരിടുമ്പോൾ നിങ്ങൾ കൂടുതൽ ജ്ഞാനമുള്ളവരായിത്തീരും. അങ്ങനെ നേടുന്ന ജ്ഞാനം സന്തുഷ്ടി കൈവരുത്തുന്നു. ‘ജ്ഞാനം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ’ എന്ന്‌ സദൃശവാക്യങ്ങൾ 3:13 പ്രസ്‌താവിക്കുന്നു.

അഗ്നിപ്രതിരോധ വസ്‌തുക്കൾ ഉപയോഗിക്കുക

ഒരു വീട്‌ വർഷങ്ങളോളം സുരക്ഷിതമായ അവസ്ഥയിൽ നിലകൊള്ളാൻ അതു നന്നായി പണിയേണ്ടതുണ്ട്‌. അതുകൊണ്ട്‌ ദീർഘകാലം നിലനിൽക്കണം എന്ന ലക്ഷ്യത്തോടെ ദാമ്പത്യജീവിതം പടുത്തുയർത്താൻ തീരുമാനം ചെയ്യുക. വിശ്വസ്‌തതയ്‌ക്കു നേരെയുള്ള തീയമ്പുകൾ ചെറുത്തുനിൽക്കാൻ സഹായിക്കുന്നതരം ഈടുറ്റ വസ്‌തുക്കൾ അതിനായി ഉപയോഗിക്കുക. ദിവ്യനിയമങ്ങളോടുള്ള സ്‌നേഹപുരസ്സരമായ വിലമതിപ്പ്‌, ദൈവിക ജ്ഞാനം, ഉദാരത, വിവേകം, ദൈവഭയം, ഊഷ്‌മളത, യഥാർഥ വിശ്വാസം എന്നിങ്ങനെയുള്ള ഗുണങ്ങളെ സ്വർണംപോലെ വിലയേറിയതായി കരുതുക.

പണമോ പ്രതാപമോ അല്ല, നല്ലൊരു ഹൃദയവും മനസ്സുമാണ്‌ ദാമ്പത്യജീവിതത്തിലെ സന്തോഷത്തിനും സംതൃപ്‌തിക്കും അടിസ്ഥാനം. ദൈവവചനത്തിലെ സത്യം ഈ ഗുണങ്ങളെ ഊട്ടിവളർത്തുകയും ചെയ്യുന്നു. “താൻ എങ്ങനെ പണിയുന്നു എന്നു ഓരോരുത്തനും നോക്കിക്കൊള്ളട്ടെ” എന്ന ഉദ്‌ബോധനം ദാമ്പത്യത്തിലും ബാധകമാക്കാൻ കഴിയും.—1 കൊരിന്ത്യർ 3:10.

പ്രശ്‌നങ്ങൾ തലപൊക്കുമ്പോൾ

കാലത്തിന്റെ പരിശോധന അതിജീവിക്കാൻ ഒരു കെട്ടിടത്തിന്‌ ക്രമമായി കേടുപോക്കൽ നടത്തേണ്ടത്‌ അനിവാര്യമാണ്‌. സമാനമായി, വ്യക്തിപരമായ ലക്ഷ്യങ്ങൾ നേടാൻ ഇണകൾ എല്ലായ്‌പോഴും പരസ്‌പരം സഹായിക്കുകയും അന്യോന്യം ബഹുമാനവും ആദരവും പ്രകടമാക്കുകയും ചെയ്യുമ്പോൾ ദാമ്പത്യം ഇഴയടുപ്പമുള്ളതായി നിലകൊള്ളുന്നു. സ്വാർഥത മുളപൊട്ടുകയോ കോപം അരങ്ങുവാഴുകയോ ചെയ്യില്ല.

തീവ്രവും നീണ്ടുനിൽക്കുന്നതുമായ കോപവും മോഹഭംഗവും ദാമ്പത്യജീവിതത്തിൽനിന്നു സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നാമ്പുകൾ നുള്ളിക്കളയുന്നു. പൗലൊസ്‌ അപ്പൊസ്‌തലൻ പുരുഷന്മാർക്ക്‌ ഈ ബുദ്ധിയുപദേശം നൽകി: “ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിപ്പിൻ; അവരോടു കൈപ്പായിരിക്കയുമരുത്‌.” [“കഠിനമായി കോപിക്കയുമരുത്‌,” NW].” (കൊലൊസ്സ്യർ 3:19) ഭാര്യമാരുടെ കാര്യത്തിലും ഈ തത്ത്വം ബാധകമാണ്‌. പരിഗണനയും ദയയും അനുകമ്പയും ഉള്ളവരായിരിക്കാൻ ഇണകൾ ശ്രമിക്കുമ്പോൾ ഇരുവരുടെയും സന്തോഷവും സംതൃപ്‌തിയും വർധിക്കുന്നു. കോപപ്രവണതയും വഴക്കുണ്ടാക്കുന്ന ശീലവും ഒഴിവാക്കുന്നത്‌ പ്രശ്‌നങ്ങൾ തലപൊക്കിയാൽത്തന്നെ അതു സൗമ്യമായി പരിഹരിക്കാൻ സഹായിക്കും. “നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി . . . അന്യോന്യം ക്ഷമിപ്പിൻ,” പൗലൊസ്‌ ഉദ്‌ബോധിപ്പിച്ചു.—എഫെസ്യർ 4:32.

നിസ്സഹായതാബോധമോ പ്രകോപനമോ അവമതിക്കപ്പെടുന്നതായുള്ള തോന്നലോ നിങ്ങളെ അസ്വസ്ഥരാക്കുന്നുവെങ്കിലോ? നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കിയത്‌ എന്താണെന്നു വ്യക്തമായും സൗമ്യമായും ഇണയോടു പറയുക. എന്നിരുന്നാലും കൊച്ചുകൊച്ചു സൗന്ദര്യപ്പിണക്കങ്ങൾ സ്‌നേഹപൂർവം മറന്നുകളയുന്നതായിരിക്കും അഭികാമ്യം.—1 പത്രൊസ്‌ 4:8.

ഇണയോട്‌ എത്രമാത്രം ദേഷ്യം തോന്നിയാലും നിങ്ങൾ “ഒരിക്കലും പരസ്‌പരം സംസാരിക്കാതിരിക്കരുത്‌” എന്ന്‌ 35 വർഷത്തെ ദാമ്പത്യജീവിതത്തിനിടയിൽ അനേകം പരിശോധനകൾ നേരിട്ട ഒരു ഭർത്താവ്‌ പറയുന്നു. “സ്‌നേഹിക്കുന്നത്‌ ഒരിക്കലും നിറുത്തിക്കളയരുത്‌,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

സന്തുഷ്ടദാമ്പത്യം കെട്ടിപ്പടുക്കാൻ നിങ്ങൾക്കു കഴിയും!

സന്തുഷ്ടദാമ്പത്യം കെട്ടിപ്പടുക്കുകയെന്നത്‌ എളുപ്പമുള്ള കാര്യമല്ലെന്നതു ശരിതന്നെ. എന്നിരുന്നാലും, വൈവാഹിക ജീവിതത്തിൽ ദൈവത്തെ ഉൾപ്പെടുത്താൻ ഇണകൾ ഇരുവരും നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുമ്പോൾ സന്തുഷ്ടിയും സമാധാനവും കൈവരുന്നു. അതുകൊണ്ട്‌, നിങ്ങളുടെ കുടുംബത്തിന്റെ ആത്മീയ അവസ്ഥയ്‌ക്കു ദത്തശ്രദ്ധ നൽകുക, ദാമ്പത്യ പ്രതിബദ്ധത അരക്കിട്ടുറപ്പിക്കുക. യേശുവിന്റെ വാക്കുകളനുസരിച്ച്‌, സന്തുഷ്ടമായ ദാമ്പത്യജീവിതത്തിനുള്ള മഹത്ത്വം അർഹിക്കുന്നത്‌ പ്രധാനമായും ഭർത്താവോ ഭാര്യയോ അല്ല മറിച്ച്‌ അതിന്റെ സംവിധായകനായ യഹോവയാം ദൈവമാണ്‌ എന്ന കാര്യവും ഓർക്കുക. “ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്‌.”—മത്തായി 19:6.

കൂടുതൽ വിവരങ്ങൾക്ക്‌

യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകം, സന്തുഷ്ടവും വിജയകരവുമായ ദാമ്പത്യം കെട്ടിപ്പടുക്കാൻ സഹായകമായ പ്രായോഗിക നിർദേശങ്ങൾ പ്രദാനംചെയ്യുന്നു. അതിൽ അടങ്ങിയിരിക്കുന്ന ഫലപ്രദവും ബൈബിളധിഷ്‌ഠിതവുമായ ബുദ്ധിയുപദേശം, വൈവാഹിക ജീവിതം ആനന്ദപ്രദമാക്കാൻ ലോകത്തിനു ചുറ്റുമുള്ള ലക്ഷക്കണക്കിനു ദമ്പതികളെ സഹായിച്ചിരിക്കുന്നു.—ഈ മാസികയുടെ 32-ാം പേജു കാണുക.

[9-ാം പേജിലെ ചതുരം]

സന്തുഷ്ടദാമ്പത്യത്തിനുള്ള ചില വഴികൾ

◼ ഇണയോടൊപ്പം ക്രമമായി ദൈവവചനം പഠിക്കുകയും പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സഹായത്തിനും മാർഗനിർദേശത്തിനുമായി ദൈവത്തോടു പ്രാർഥിക്കുകയും ചെയ്യുക.—സദൃശവാക്യങ്ങൾ 3:5, 6; ഫിലിപ്പിയർ 4:6, 7; 2 തിമൊഥെയൊസ്‌ 3:16, 17.

◼ ലൈംഗിക ആസ്വാദനം ഇണയുമായുള്ള ബന്ധത്തിൽമാത്രം പരിമിതപ്പെടുത്തുക.—സദൃശവാക്യങ്ങൾ 5:15-21; എബ്രായർ 13:4.

◼ പ്രശ്‌നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും സത്യസന്ധമായി സ്‌നേഹപൂർവം തുറന്നു സംസാരിക്കുക.—സദൃശവാക്യങ്ങൾ 15:22; 20:5; 25:11.

◼ ദയയോടും പരിഗണനയോടും കൂടെ ഇണയോടു സംസാരിക്കുക, കോപത്താൽ പൊട്ടിത്തെറിക്കുകയോ നിരന്തരം കുറ്റപ്പെടുത്തുകയോ വേദനിപ്പിക്കുംവിധം വിമർശനം നടത്തുകയോ അരുത്‌.—സദൃശവാക്യങ്ങൾ 15:1; 20:3; 21:9; 31:26, 28; എഫെസ്യർ 4:31, 32.

◼ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ഇണ ചെയ്യുന്നില്ലെന്നു നിങ്ങൾക്കു തോന്നുമ്പോഴും താഴ്‌മയോടെ സ്വന്തജീവിതത്തിൽ ബൈബിളിന്റെ ബുദ്ധിയുപദേശം ബാധകമാക്കുക.—റോമർ 14:12; 1 പത്രൊസ്‌ 3:1, 2.

◼ ബൈബിളിൽ പരാമർശിച്ചിട്ടുള്ള ആത്മീയ ഗുണങ്ങൾ നട്ടുവളർത്താൻ കഠിനശ്രമം നടത്തുക.—ഗലാത്യർ 5:22, 23; കൊലൊസ്സ്യർ 3:12-14; 1 പത്രൊസ്‌ 3:3-6.

[7-ാം പേജിലെ ചിത്രങ്ങൾ]

ബൈബിളിൽ ദൈവം പ്രദാനംചെയ്‌തിരിക്കുന്ന, ദാമ്പത്യത്തിന്റെ ബ്ലൂപ്രിന്റ്‌ പിൻപറ്റുക

[7-ാം പേജിലെ ചിത്രം]

നിസ്വാർഥ സ്‌നേഹവും വിശ്വസ്‌തതയുംകൊണ്ട്‌ ഉറച്ച അടിസ്ഥാനമിടുക

[8-ാം പേജിലെ ചിത്രങ്ങൾ]

അഗ്നിപരീക്ഷകൾ അതിജീവിക്കാൻ പര്യാപ്‌തമായ ആത്മീയ ഗുണങ്ങൾ വളർത്തിയെടുക്കുക

[8-ാം പേജിലെ ചിത്രങ്ങൾ]

ദാമ്പത്യം സന്തുഷ്ടമായി നിലനിറുത്താൻ അതു നല്ല നിലയിൽ സൂക്ഷിക്കേണ്ടതുണ്ട്‌