വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ ഒരുനാൾ ‘മാനിനെപ്പോലെ ചാടും’

ഞാൻ ഒരുനാൾ ‘മാനിനെപ്പോലെ ചാടും’

ഞാൻ ഒരുനാൾ ‘മാനിനെപ്പോലെ ചാടും’

ഫ്രാൻചെസ്‌ക്കോ ആബാറ്റേമാർക്കോ പറഞ്ഞ പ്രകാരം

“എന്തേ എന്റെ ജീവിതത്തിൽ ഇങ്ങനെ സംഭവിച്ചു? എന്തുകൊണ്ടാണ്‌ ദൈവം ഇത്‌ അനുവദിച്ചത്‌?” എത്ര തവണ ഞാൻ ഈ ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നു! കയ്യും കാലും ഉപയോഗിക്കാൻ പറ്റാതെ ഒരു വീൽച്ചെയറിൽ ജീവിതം തള്ളിനീക്കുന്ന കാര്യം ഞാൻ ഓർക്കാൻകൂടി ഇഷ്ടപ്പെട്ടില്ല.

ഞാൻ ജനിച്ചത്‌ 1962-ൽ ഇറ്റലിയിലെ ബെസിലിക്ക്‌പാറ്റെയിലുള്ള ഒരു ചെറുപട്ടണത്തിലാണ്‌. ജനിച്ചുവീണ ദിവസംതന്നെ എന്റെ ജീവിതത്തിൽ കരിനിഴൽ വീണുവെന്നു പറയാം. എന്റെ അമ്മയുടേത്‌ ഒരു സുഖപ്രസവം ആയിരുന്നില്ല. തുടർന്നു ഗുരുതരമായ പാർശ്വഫലങ്ങളുള്ള ഒരു മരുന്ന്‌ ഡോക്ടർ എന്റെ പിഞ്ചുശരീരത്തിൽ കുത്തിവെച്ചു. ജനിച്ചു മൂന്നു ദിവസത്തിനുശേഷം ഉണ്ടായ അപസ്‌മാരബാധയെത്തുടർന്ന്‌ എന്റെ കൈകാലുകൾ തളർന്നു പോകുകയും സ്വനതന്തുവിനു തകരാറു സംഭവിക്കുകയും ചെയ്‌തു.

മുതിർന്നുവരവേ, എന്റെ ശാരീരിക അവസ്ഥയെക്കുറിച്ചുള്ള ചിന്ത എന്നെ നിരാശയിലാഴ്‌ത്തി. ഞാൻ പെട്ടെന്ന്‌ അസ്വസ്ഥനാകുകയും ആളുകളോടു പൊട്ടിത്തെറിക്കുകയും ചെയ്യുമായിരുന്നു. എല്ലാവരാലും അവഗണിക്കപ്പെടുന്നതായും ജീവിതത്തിനു യാതൊരു അർഥമില്ലാത്തതായും എനിക്കു തോന്നി. 25 വയസ്സായപ്പോഴേക്കും ഞാൻ വൈകാരികമായി ആകെ തകർന്നിരുന്നു. എന്തുകൊണ്ടാണ്‌ ദൈവം എനിക്ക്‌ ഇത്രയും കഷ്ടപ്പാട്‌ അനുവദിക്കുന്നതെന്നു മനസ്സിലാകാതെ, യുക്തിസഹമെന്ന്‌ എനിക്കു തോന്നിയ ഒരു നിഗമനത്തിൽ ഞാൻ എത്തിച്ചേർന്നു—ദൈവമില്ല.

കാഴ്‌ചപ്പാടു മാറുന്നു

1987 അവസാനത്തോടടുത്ത ഒരു പ്രഭാതം. ഞാൻ വീടിനു വെളിയിൽ എന്റെ വീൽച്ചെയറിൽ ഇരിക്കുകയായിരുന്നു. അപ്പോൾ മാന്യരായ രണ്ടു ചെറുപ്പക്കാർ എന്റെ അടുക്കൽ വന്നു. അവർ എന്റെ ജ്യേഷ്‌ഠനോടു സംസാരിക്കാനാണു വന്നതെന്നു കരുതി, അദ്ദേഹം വീട്ടിൽ ഇല്ലെന്നു ഞാൻ ഒരുവിധം പറഞ്ഞൊപ്പിച്ചു. “ഞങ്ങൾ താങ്കളോടു സംസാരിക്കാനാണ്‌ ആഗ്രഹിക്കുന്നത്‌” എന്ന്‌ അവർ പറഞ്ഞു. ആരുംതന്നെ എന്നോടു സംസാരിക്കാൻ ഇഷ്ടപ്പെടാതിരുന്നതിനാൽ അതെന്നെ അതിശയിപ്പിച്ചു.

“താങ്കൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ?” അവർ ചോദിച്ചു. “എന്റെ ഈ അവസ്ഥയിൽ എനിക്കെങ്ങനെ അതിനു കഴിയും?” ഞാൻ പരുഷമായി പ്രതികരിച്ചു. ഞങ്ങൾ സംഭാഷണം തുടരവേ അവർ യഹോവയുടെ സാക്ഷികളാണെന്ന്‌ എനിക്കു മനസ്സിലായി. ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? a എന്ന പുസ്‌തകം അവർ എനിക്കു തന്നു. ഞാനതു മനസ്സില്ലാമനസ്സോടെയാണ്‌ സ്വീകരിച്ചത്‌. വീണ്ടും വരാമെന്ന്‌ പറഞ്ഞെങ്കിലും അവർ വരുമെന്ന്‌ ഞാൻ കരുതിയതേയില്ല.

പറഞ്ഞിരുന്നതുപോലെതന്നെ അവർ മടങ്ങിവന്നു. ഞങ്ങൾ സംഭാഷണം തുടർന്നു. അവർ അന്ന്‌ എന്നെ വായിച്ചു കേൾപ്പിച്ച ബൈബിൾ വാക്യങ്ങൾ ഞാനിന്നും ഓർക്കുന്നു. അതു യെശയ്യാവു 35:5, 6 ആയിരുന്നു. അവിടെ ഇങ്ങനെ പറയുന്നു: “അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും.” ആ വാക്കുകൾ കേൾക്കാൻ ഇമ്പമുള്ളതായിരുന്നെങ്കിലും എന്റെ ജീവിതാനുഭവങ്ങളിൽനിന്നു തികച്ചും വ്യത്യസ്‌തമായിരുന്നു. എഴുന്നേറ്റു നിൽക്കാൻപോലും കഴിയുന്നില്ല, പിന്നല്ലേ മാനിനെപ്പോലെ ചാടുന്നത്‌. എന്തായാലും അവരോടൊപ്പം ബൈബിൾ പഠിക്കാമെന്നു ഞാൻ സമ്മതിച്ചു. എന്നാൽ എന്റെ ഇപ്പോഴത്തെ പ്രശ്‌നങ്ങൾ നേരിടാൻ ബൈബിളിന്‌ എന്നെ സഹായിക്കാൻ കഴിയുമെന്ന്‌ ഞാൻ വിശ്വസിച്ചില്ല. വൈകല്യങ്ങളിൽനിന്നെല്ലാം ഒരുനാൾ മുക്തനാകുമെന്നുള്ള പ്രത്യാശയും യാഥാർഥ്യത്തിനു നിരക്കാത്തതായി തോന്നി.

പിന്നീട്‌ ആ സാക്ഷികൾ എന്നെ അവരുടെ പ്രാദേശിക രാജ്യഹാളിലെ യോഗത്തിനു ക്ഷണിച്ചു. അന്നത്തെ ബൈബിൾ പ്രസംഗം എന്തിനെക്കുറിച്ചായിരുന്നെന്ന്‌ ഓർക്കുന്നില്ലെങ്കിലും, സാക്ഷികൾ എന്നോടു പ്രകടമാക്കിയ സൗഹൃദവും സ്‌നേഹവും ഞാനൊരിക്കലും മറക്കില്ല. എന്റെ ഈ ദയനീയാവസ്ഥയിൽ അമിതമായി സഹതപിക്കുന്നതിനു പകരം അവരെന്നെ സന്തോഷത്തോടെ സ്വീകരിക്കുകയും അവരിലൊരാളായി വീക്ഷിക്കുകയും ചെയ്‌തു. എനിക്കു യോജിച്ച സ്ഥലം ഇതുതന്നെ, ഞാൻ മനസ്സിൽ കരുതി. ആ ഞായറാഴ്‌ച മുതൽ ഞാൻ പതിവായി യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി.

മറികടക്കേണ്ടിയിരുന്ന വലിയൊരു തടസ്സം

ദൈവവചനത്തിന്റെ പഠനം എന്റെ ഹൃദയത്തെ ആഴത്തിൽ സ്‌പർശിച്ചു. അത്‌ ഉണങ്ങിപ്പോയ ഒരു മരത്തിനു പുതുജീവൻ ലഭിക്കുന്നതുപോലെ ആയിരുന്നു. എന്നിൽ കുഴിച്ചു മൂടപ്പെട്ടിരുന്ന വികാരങ്ങൾ അങ്ങനെ വീണ്ടും പൊട്ടിമുളയ്‌ക്കാൻ തുടങ്ങി. ജീവിതം തിരികെ കിട്ടിയതിന്റെ സന്തോഷം അവർണനീയമായിരുന്നു. ഞാൻ സ്വന്തമാക്കിക്കൊണ്ടിരുന്ന അത്ഭുതകരമായ പ്രത്യാശയെക്കുറിച്ചു മറ്റുള്ളവരോടു പറയാൻ വളരെയധികം ആഗ്രഹിച്ചു. (മത്തായി 24:14) എങ്കിലും എനിക്കെങ്ങനെ പ്രസംഗവേല തുടങ്ങാൻ കഴിയും? എനിക്കൊരു വഴി കാണിച്ചു തരാനായി ഞാൻ യഹോവയോട്‌ ഉള്ളുരുകി പ്രാർഥിച്ചു.

1991 സെപ്‌റ്റംബറിൽ ഞങ്ങളുടെ സഭയിൽ ഒരു പയനിയർ (മുഴുസമയ സുവിശേഷകൻ) നിയമിക്കപ്പെട്ടു. ഒരു ദിവസം അദ്ദേഹത്തിന്റെ വീട്ടിൽവെച്ച്‌ പ്രസംഗിക്കാനുള്ള എന്റെ ആഗ്രഹത്തെക്കുറിച്ച്‌ ഞാൻ അദ്ദേഹത്തോടു പറഞ്ഞു. എനിക്കു നന്നായി സംസാരിക്കാൻ കഴിയില്ലാത്തതിനാൽ ഒരു ടൈപ്പ്‌റൈറ്റർ ഉപയോഗിച്ചു കത്തുകൾ എഴുതുന്നതിനെക്കുറിച്ച്‌ ഞങ്ങൾ ചർച്ച ചെയ്‌തു. എന്നാൽ എന്റെ തളർന്ന കൈകൾ അതിനൊരു തടസ്സമായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെ ഞാൻ വ്യത്യസ്‌ത രീതികൾ പരീക്ഷിച്ചു നോക്കി. പെൻസിൽ കടിച്ചുപിടിച്ച്‌ ടൈപ്പ്‌റൈറ്റിന്റെ കട്ടകൾ അമർത്താൻ ശ്രമിച്ചു. അതിനുശേഷം, ഹെൽമെറ്റിൽ ഒരു ചെറിയ കമ്പ്‌ പിടിപ്പിച്ചിട്ട്‌ അത്‌ തലയിൽവെച്ച്‌ കട്ടകൾ അമർത്താൻ ശ്രമിച്ചുനോക്കി. പക്ഷേ അതും ഫലിച്ചില്ല.

പിന്നീട്‌, ഈ പ്രശ്‌നത്തെക്കുറിച്ചു ചർച്ചചെയ്യവേ അതേ പയനിയർ തന്നെ തമാശയ്‌ക്ക്‌ ഇങ്ങനെ പറഞ്ഞു: “ഫ്രാൻചെസ്‌ക്കോയ്‌ക്കു നല്ലൊരു മൂക്കുണ്ടല്ലോ.” പിന്നെ വൈകിയില്ല, ഞാൻ മൂക്കുകൊണ്ടു ടൈപ്പ്‌റൈറ്ററിന്റെ കട്ടകളിൽ അമർത്തിനോക്കി. അതു ഫലിച്ചു. ഒടുവിൽ, ഇതാ എനിക്ക്‌ എഴുതാൻ കഴിഞ്ഞിരിക്കുന്നു! എന്നാൽ മൂക്കുകൊണ്ട്‌ അക്ഷരത്തെറ്റുകൾ തിരുത്തുന്നത്‌ എത്രമാത്രം ശ്രമകരമായിരുന്നെന്ന്‌ ഒന്നാലോചിച്ചു നോക്കൂ! ഒരു കമ്പ്യൂട്ടർ ഉപയോഗിക്കുന്നതു കൂടുതൽ എളുപ്പമായിരിക്കുമെന്നു പെട്ടെന്നുതന്നെ ഞങ്ങൾ മനസ്സിലാക്കി. എന്നാൽ ഒരു കമ്പ്യൂട്ടർ വാങ്ങുന്നതിനുള്ള പണം എങ്ങനെ കിട്ടും? ഉചിതമായ സമയത്തിനായി കാത്തിരുന്ന ഞാൻ ഈ ആവശ്യത്തെക്കുറിച്ച്‌ എന്റെ മാതാപിതാക്കളോടു പറഞ്ഞു. അധികം താമസിയാതെതന്നെ ഞാൻ കമ്പ്യൂട്ടർ ഉപയോഗിച്ചു കത്തുകളെഴുതാൻ തുടങ്ങി.

എന്റെ ആഗ്രഹം സഫലമായി

ആദ്യം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും, പിന്നെ എന്റെ പട്ടണത്തിലുള്ളവർക്കും ചുറ്റുമുള്ള പട്ടണങ്ങളിലുള്ളവർക്കും ഞാൻ കത്തുകളെഴുതി. അധികം താമസിയാതെ ഇറ്റലിയുടെ അതിവിദൂരഭാഗങ്ങളിലും എന്റെ കത്തുകളെത്തിത്തുടങ്ങി. കത്തുകൾക്കു മറുപടി ലഭിച്ചപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. 1991 ഡിസംബറിൽ, ഞാൻ സ്‌നാപനമേൽക്കാത്ത ഒരു പ്രസാധകനായിത്തീർന്നു. യഹോവയുടെ സാക്ഷികളുടെ സഭകളിൽ വാരംതോറും നടക്കുന്ന ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിലും ഞാൻ പേർചാർത്തി. സഭയിൽ ഒരു പ്രസംഗം നടത്താനുള്ള നിയമനം കിട്ടിയപ്പോൾ വീട്ടിൽവെച്ചു കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഞാനതു നന്നായി തയ്യാറായി. തുടർന്ന്‌ യോഗസമയത്ത്‌ ഒരു സുഹൃത്ത്‌ എനിക്കുവേണ്ടി അതു സ്റ്റേജിൽനിന്നു വായിച്ചു.

യഹോവ എന്നോടു പ്രകടമാക്കിയ സ്‌നേഹത്തിനു ഞാനെന്നും നന്ദിയുള്ളവനായിരുന്നു. അതിനാൽ, എന്റെ ജീവിതം ദൈവത്തിനു സമർപ്പിച്ചു സ്‌നാപനമേൽക്കുന്നതാണ്‌ ആത്മീയ പുരോഗതിയിലെ അടുത്ത പടിയെന്നു ഞാൻ തിരിച്ചറിഞ്ഞു. ധൈര്യം സംഭരിച്ച്‌ ഞാൻ എന്റെ തീരുമാനത്തെക്കുറിച്ചു മാതാപിതാക്കളോടു പറഞ്ഞു. അവർ അതിൽ സന്തുഷ്ടരായിരുന്നില്ല. എന്നാൽ സ്‌നാപനമേൽക്കാനുള്ള എന്റെ ആഗ്രഹം വളരെ ശക്തമായിരുന്നു. അതുകൊണ്ട്‌ എനിക്ക്‌ ആ ഭയത്തെ മറികടക്കാൻ സാധിച്ചു. യഹോവയുടെയും എന്റെ സഹസാക്ഷികളുടെയും പിന്തുണയാൽ ഞാൻ 1992 ആഗസ്റ്റിൽ സ്‌നാപനമേറ്റു. എന്റെ ജ്യേഷ്‌ഠനും ഭാര്യയും സ്‌നാപനത്തിനു സാക്ഷ്യം വഹിക്കാനെത്തിയതിൽ ഞാനെത്രമാത്രം സന്തുഷ്ടനായിരുന്നെന്നോ!

എന്റെ ചിന്താഗതിയിൽ മാറ്റം വരുന്നു

ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന തത്ത്വങ്ങൾ ക്രമേണ കൂടുതൽ വ്യക്തമായതോടെ എന്റെ വ്യക്തിത്വത്തിലെ അനഭികാമ്യ ഗുണങ്ങൾ മാറ്റേണ്ടതുണ്ടെന്നു ഞാൻ മനസ്സിലാക്കി. എന്റെ ശാരീരിക അവസ്ഥ എന്നെ കൂടുതൽ സ്വാർഥനാക്കി. മറ്റുള്ളവരുടെ മുഴുവൻ ശ്രദ്ധയും ലഭിക്കണമെന്ന നിർബന്ധവും എനിക്കുണ്ടായിരുന്നു. അത്തരം കുറവുകൾ പരിഹരിക്കാൻ ഞാൻ നല്ല പോരാട്ടംതന്നെ നടത്തേണ്ടതുണ്ടായിരുന്നു. താഴ്‌മ പ്രകടമാക്കാൻ ഞാൻ കൂടുതലായി ശ്രമിക്കുകയും മറ്റുള്ളവരെ എപ്പോഴും ആശ്രയിക്കേണ്ടിവരുന്നതിന്റെ നിരാശയെ അതിജീവിക്കുകയും ചെയ്യണമായിരുന്നു.

എന്നോടുതന്നെ സഹതാപം തോന്നുന്നതും ഒരു ദുരന്ത കഥയിലെ നായകനായി എന്നെ വീക്ഷിക്കുന്നതും ഒഴിവാക്കാൻ ഞാൻ പരിശ്രമിച്ചു. എന്റെ ജീവിതത്തിലുണ്ടായ ചില അനുഭവങ്ങൾ തമാശയായി വീക്ഷിക്കാനും ഞാൻ പഠിച്ചു. ഒരു ദിവസം ഞാൻ വീടുതോറും പ്രസംഗിക്കവേ ഒരു കൊച്ചു പെൺകുട്ടി വാതിൽ തുറന്നു. എന്റെ കൂടെ ഉണ്ടായിരുന്നവരിലൊരാൾ, അവളുടെ മാതാപിതാക്കൾ അവിടെ ഉണ്ടോ എന്നു ചോദിച്ചു. ഉടനെ ആ കുട്ടി ഉറക്കെ വിളിച്ചുപറഞ്ഞു, “മമ്മീ, ഇതാ വാതിൽക്കൽ ഒരു രോഗിയെയുംകൊണ്ട്‌ രണ്ടുപേർ വന്നിരിക്കുന്നു.” എന്നെ കണ്ടപ്പോൾ, ഞങ്ങളുടെ മുമ്പിൽവെച്ച്‌ കുട്ടി ഇങ്ങനെ പറഞ്ഞല്ലോ എന്നോർത്ത്‌ അമ്മയ്‌ക്ക്‌ വല്ലാത്ത നാണക്കേടു തോന്നി, എന്തു പറയണം എന്നറിയാത്ത സ്ഥിതിയായി. എന്റെ സുഹൃത്തുക്കളിലൊരാൾ ഇങ്ങനെ പറഞ്ഞു: “ശരിക്കും പറഞ്ഞാൽ, ഞങ്ങളിൽ രണ്ടുപേർ രോഗികളും ഒരാൾ ആരോഗ്യവാനുമാണ്‌.” ഇതുകേട്ടു ഞങ്ങളെല്ലാവരും ചിരിച്ചു. തുടർന്ന്‌ ആ സ്‌ത്രീയുമായി നല്ലൊരു സംഭാഷണം നടത്താൻ കഴിഞ്ഞു.

കൂടുതൽ ചെയ്യാനുള്ള ആഗ്രഹം

സ്‌നാപനത്തിനുശേഷം പ്രസംഗവേലയിൽ ഓരോ മാസവും 60 മണിക്കൂർ ചെലവിട്ടുകൊണ്ട്‌ ഒരു സഹായ പയനിയറായി ഞാൻ ഒമ്പതു മാസം സേവിച്ചു. എന്നിരുന്നാലും കൂടുതൽ ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. അധികം താമസിയാതെ ഞാൻ ഒരു നിരന്തര പയനിയറായി സേവിക്കാൻ തുടങ്ങി. ആദ്യത്തെ ഏതാനും മാസങ്ങളിൽ പയനിയർ സേവനം അത്ര എളുപ്പമായിരുന്നില്ല. ഞാൻ വീട്ടുവാതിൽക്കൽ പണം ചോദിച്ചുചെല്ലുന്നതാണെന്ന്‌ അനേകരും തെറ്റിദ്ധരിച്ചിരുന്നു. ഇത്‌ എന്നെയും കൂടെ വരുന്നവരെയും വിഷമിപ്പിച്ചു.

കൂടാതെ സഭയിലെ പലർക്കും ഞാൻ സംസാരിക്കുന്നതു മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നെ സഹായിക്കാൻ എന്തു ചെയ്യണമെന്നും അവർക്ക്‌ ഉറപ്പില്ലായിരുന്നു. യഹോവയുടെയും നിസ്വാർഥരായ ആത്മീയ സഹോദരീസഹോദരന്മാരുടെയും സഹായത്താൽ കാലക്രമേണ സാഹചര്യം മെച്ചപ്പെട്ടു. ഇന്ന്‌ ആളുകളെന്നെ വീൽച്ചെയറിൽ ഇരിക്കുന്ന ഒരാൾ എന്നതിലുപരി ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചു പഠിക്കാൻ സഹായിക്കുന്ന യഹോവയുടെ സാക്ഷികളിൽ ഒരുവനായാണു വീക്ഷിക്കുന്നത്‌.

പയനിയർ ശുശ്രൂഷകർക്കായി 1994 ജൂലൈയിൽ നടത്തപ്പെട്ട രണ്ടാഴ്‌ചത്തെ ഒരു പ്രത്യേക കോഴ്‌സിൽ പങ്കെടുക്കാൻ എനിക്കു കഴിഞ്ഞു. പ്രസംഗ-ശിഷ്യരാക്കൽ വേലയെ നയിക്കുന്ന തിരുവെഴുത്തു തത്ത്വങ്ങൾ ഞങ്ങൾക്ക്‌ ആ കോഴ്‌സിലൂടെ പഠിക്കാൻ കഴിഞ്ഞു. ശുശ്രൂഷയിൽ പ്രായോഗിക പരിശീലനവും ഞങ്ങൾക്കു കിട്ടി. ഞാൻ താമസിക്കുന്നിടത്തുനിന്ന്‌ ഏകദേശം 60 കിലോമീറ്റർ അകലെ ആയിരുന്നു ഈ സ്‌കൂൾ നടന്നത്‌. അതുകൊണ്ട്‌ എനിക്കതിൽ ഹാജരാകാൻ ചില തടസ്സങ്ങൾ തരണം ചെയ്യേണ്ടിയിരുന്നു. രാത്രിയിൽ വീട്ടിൽനിന്നു വിട്ടുനിൽക്കാൻ കഴിയില്ലായിരുന്നതിനാൽ സഹോദരങ്ങൾ എന്നെ രാവിലെ സ്‌കൂളിലേക്കും വൈകുന്നേരം തിരികെ വീട്ടിലേക്കും ഊഴമനുസരിച്ചു കൊണ്ടുപോകുമായിരുന്നു. ഉച്ചയ്‌ക്ക്‌ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനായി അവരിലൊരാൾ എന്നെ മൂന്നാം നിലയിലേക്ക്‌ എടുത്തുകൊണ്ടു പോകുമായിരുന്നു.

ഒരു വലിയ ഉത്തരവാദിത്വം

2003 മാർച്ചിൽ ഞാൻ ഒരു സഭാമൂപ്പനായി നിയമിതനായി. ഈ നിയമനം മറ്റുള്ളവർക്കുവേണ്ടി ഞാൻ കഠിനാധ്വാനം ചെയ്യേണ്ടത്‌ ആവശ്യമാക്കിത്തീർത്തു. വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്‌ എന്ന യേശുവിന്റെ വാക്കുകളുടെ അർഥം എനിക്കിപ്പോൾ കൂടുതൽ നന്നായി മനസ്സിലാക്കാൻ കഴിയുന്നു. (പ്രവൃത്തികൾ 20:35) സഹായമനഃസ്ഥിതിയും പരിഗണനയും പ്രകടമാക്കുന്ന ഒരു കൂട്ടം മൂപ്പന്മാരോടൊപ്പമാണു ഞാൻ പ്രവർത്തിക്കുന്നത്‌. എന്റെ ഉത്തരവാദിത്വങ്ങൾ നല്ലരീതിയിൽ നിർവഹിക്കാൻ അവരെന്നെ സഹായിച്ചിരിക്കുന്നു. സഭയിലെ എല്ലാവരും, പ്രത്യേകിച്ച്‌ കുട്ടികൾ, എന്നെ വിലമതിക്കുകയും അവരുടെ പ്രവർത്തനങ്ങളിൽ എന്നെ ഉൾപ്പെടുത്തുകയും ചെയ്യുന്നു. യഹോവയെ സേവിക്കുന്നതിനായി ഞാൻ എങ്ങനെയാണു പ്രതിബന്ധങ്ങളെ തരണം ചെയ്‌തിരിക്കുന്നതെന്ന്‌ അവർ മനസ്സിലാക്കുന്നു. അവരിൽ പലരും പ്രശ്‌നങ്ങളെ നേരിടുന്നതിനായി എന്റെ സഹായം തേടാറുണ്ട്‌.

ഒരു വ്യക്തിയുടെ ശാരീരിക അവസ്ഥ സന്തുഷ്ടിക്കുള്ള നിർണായക ഘടകമല്ലെന്നു ഞാൻ പഠിച്ചിരിക്കുന്നു. മറിച്ച്‌ യഹോവയുടെ അംഗീകാരമുണ്ടായിരിക്കുന്നതും അവന്റെ ഇഷ്ടം ചെയ്യുന്നതുമാണ്‌ പ്രാധാന്യമർഹിക്കുന്ന സംഗതി. പെട്ടെന്നുതന്നെ എന്റെ വീൽച്ചെയറിൽനിന്നു മോചനം നേടാം എന്ന അത്ഭുതകരമായ പ്രത്യാശയെപ്രതി ഞാൻ അവനോടു വിശേഷാൽ നന്ദിയുള്ളവനാണ്‌. അതേ, ‘മാനിനെപ്പോലെ ചാടു’ന്നതിനും സത്യദൈവത്തെ സകല നിത്യതയിലും സേവിക്കുന്നതിനുമായി ഞാൻ നോക്കിപ്പാർത്തിരിക്കുന്നു.—യെശയ്യാവു 35:5, 6.

[അടിക്കുറിപ്പ്‌]

a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[22-ാം പേജിലെ ആകർഷക വാക്യം]

ഇന്ന്‌ ആളുകളെന്നെ വീൽച്ചെയറിൽ ഇരിക്കുന്ന ഒരാൾ എന്നതിലുപരി ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചു പഠിക്കാൻ സഹായിക്കുന്ന യഹോവയുടെ സാക്ഷികളിൽ ഒരുവനായാണു വീക്ഷിക്കുന്നത്‌

[21-ാം പേജിലെ ചിത്രം]

ഒരു യോഗത്തിനായി തയ്യാറാകുന്നു, മൂക്ക്‌ ഉപയോഗിച്ച്‌ ടൈപ്പു ചെയ്‌തുകൊണ്ട്‌