മനുഷ്യർ മരിക്കുമ്പോൾ മാലാഖമാരാകുന്നുണ്ടോ?
ബൈബിളിന്റെ വീക്ഷണം
മനുഷ്യർ മരിക്കുമ്പോൾ മാലാഖമാരാകുന്നുണ്ടോ?
ആരീരോ എന്നായിരുന്നു അവളുടെ പേര്. ഏഴാം വയസ്സിൽ അവൾ മരിച്ചു. വെള്ളയുടുപ്പണിഞ്ഞ് ആ പൊന്നോമന ശവമഞ്ചത്തിൽ കിടക്കുന്നത് ദുഃഖാർത്തരായ മാതാപിതാക്കൾ വേദനയോടെ നോക്കിനിന്നു. അവരെ ആശ്വസിപ്പിക്കാനായി പുരോഹിതൻ പറഞ്ഞു: “ദൈവത്തിന് മറ്റൊരു മാലാഖയെക്കൂടി വേണമായിരുന്നു, തന്റെയടുത്തേക്ക് അവൻ ആരീരോമോളെയും കൊണ്ടുപോയി. അവൾ ഇപ്പോൾ സർവശക്തന്റെ സിംഹാസനത്തിനു ചുറ്റും പറന്നുനടക്കുകയാണ്.”
മരിച്ചുപോയവരുടെ ദേഹികളോ ആത്മാക്കളോ ആണ് മാലാഖമാർ എന്നാണ് അനേകരും വിശ്വസിക്കുന്നത്, ചുരുക്കം ചില സഭകളേ ഔദ്യോഗികമായി അങ്ങനെ പഠിപ്പിക്കുന്നുള്ളുവെങ്കിൽപ്പോലും. മരിച്ചവർ ജീവിച്ചിരിക്കുന്നവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയും അങ്ങനെ അവർ മാലാഖമാരായിത്തീരുകയും ചെയ്യുന്നു എന്ന ആശയം സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും മാധ്യമങ്ങൾ പ്രചരിപ്പിച്ചു.
നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ടവർ മാലാഖമാരായിത്തീരുമെന്ന് നമുക്കു ശരിക്കും പ്രതീക്ഷിക്കാനാകുമോ? ഇതു സംബന്ധിച്ച് ബൈബിൾ എന്താണു പഠിപ്പിക്കുന്നത്? ഉത്തരത്തിനായി നമുക്ക് ആദ്യം മാലാഖമാർ അഥവാ ദൂതന്മാർ യഥാർഥത്തിൽ ആരാണ്, മരിച്ചവരുടെ അവസ്ഥ എന്താണ് എന്നിവയെക്കുറിച്ചെല്ലാം തിരുവെഴുത്തുകൾ എന്തു പറയുന്നുവെന്നു നോക്കാം.
ദൂതന്മാർ—അതുല്യ സൃഷ്ടികൾ
ആത്മമണ്ഡലത്തിൽ വസിക്കുന്ന അദൃശ്യരും ശക്തരുമായ ദൈവദാസന്മാരാണ് ദൂതന്മാർ. അവരുടെ അസ്തിത്വത്തിന്മേൽ മനുഷ്യർക്കു യാതൊരു നിയന്ത്രണവുമില്ല. ദൈവം സൃഷ്ടിച്ച ആത്മവ്യക്തികളാണ് അവർ. ബൈബിൾ പറയുന്നു: “അവൻ കല്പിച്ചിട്ടു അവ [ദൂതന്മാർ] സൃഷ്ടിക്കപ്പെട്ടിരിക്കയാൽ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.”—സങ്കീർത്തനം 148:2, 5.
സാറാഫുകളും കെരൂബുകളും അടങ്ങുന്ന കോടിക്കണക്കിനു സ്വർഗീയജീവികൾ താന്താങ്ങളുടെ പദവിക്കും നിയമനത്തിനും അനുസൃതമായി അനുസരണപൂർവം ദൈവത്തെ സേവിക്കുന്നുവെന്ന് ബൈബിൾ വെളിപ്പെടുത്തുന്നു. (സങ്കീർത്തനം 103:20, 21; യെശയ്യാവു 6:1-7; ദാനീയേൽ 7:9, 10) ദൈവത്തിന് ഈ ദൂതഗണങ്ങളെയെല്ലാം അസ്തിത്വത്തിൽ കൊണ്ടുവരാൻ മനുഷ്യർ മരിക്കേണ്ടതുണ്ടായിരുന്നോ? വാസ്തവത്തിൽ അത് ഒരിക്കലും യുക്തിക്കു നിരക്കുന്നതല്ല. എന്തുകൊണ്ട്?
മനുഷ്യരെ സൃഷ്ടിക്കുന്നതിന് ഏറെ മുമ്പേതന്നെ ദൈവം ദൂതന്മാരെ സൃഷ്ടിച്ചതായി ബൈബിൾ പറയുന്നു. മനുഷ്യർക്കായി യഹോവ ഭൂഗ്രഹം സൃഷ്ടിച്ചപ്പോൾ ദൂതന്മാർ—കാവ്യാത്മകമായി അവരെ പ്രഭാതനക്ഷത്രങ്ങൾ എന്നാണു പരാമർശിച്ചിരിക്കുന്നത്—‘ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും സന്തോഷിച്ചാർക്കുകയും ചെയ്തു.’ (ഇയ്യോബ് 38:4-7) അതുകൊണ്ട് മനുഷ്യർ സൃഷ്ടിക്കപ്പെടുന്നതിന് യുഗങ്ങൾക്കു മുമ്പേതന്നെ അവർ അസ്തിത്വത്തിലുണ്ടായിരുന്നു.
കൂടാതെ ദൂതന്മാർക്കും മനുഷ്യർക്കും അവരുടെ പ്രകൃതത്തിലും യഹോവയുടെ ഉദ്ദേശ്യത്തിൽ അവർ വഹിക്കുന്ന പങ്കിലും വലിയ അന്തരമുണ്ട്. a ദൈവം മനുഷ്യനെ സൃഷ്ടിച്ചത് “ദൂതന്മാരെക്കാൾ അല്പം . . . താഴ്ത്തി”യാണ്, അതുകൊണ്ട് ആ ദൂതസൃഷ്ടികൾ വലിയ മാനസിക പ്രാപ്തികളും ശക്തിയുമുള്ള അമാനുഷരാണ്. (എബ്രായർ 2:7) ദൂതന്മാരുടെ “സ്വന്ത വാസസ്ഥലം” സ്വർഗമാണ്. (യൂദാ 6) എന്നാൽ മനുഷ്യർ എന്നേക്കും ഭൂമിയിൽ വസിക്കണം എന്നതായിരുന്നു ദൈവത്തിന്റെ ആദിമോദ്ദേശ്യം. (ഉല്പത്തി 1:28; 2:17; സങ്കീർത്തനം 37:29) ആദ്യ മാനുഷ ദമ്പതികൾ ദൈവത്തോട് അനുസരണമുള്ളവർ ആയിരുന്നെങ്കിൽ അവർ ഒരിക്കലും മരിക്കില്ലായിരുന്നു. ആരംഭം മുതൽത്തന്നെ മനുഷ്യർക്കും ദൂതന്മാർക്കും ദൈവോദ്ദേശ്യത്തിൽ തികച്ചും വ്യത്യസ്ത സ്ഥാനങ്ങളാണ് ഉണ്ടായിരുന്നിട്ടുള്ളത്.
മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
നാം പരിചിന്തിക്കേണ്ട സുപ്രധാനമായ മറ്റുചില ചോദ്യങ്ങളുമുണ്ട്: മരിക്കുമ്പോൾ മനുഷ്യന് എന്തു സംഭവിക്കുന്നു? മറ്റൊരു രൂപത്തിൽ ഒരുപക്ഷേ ആത്മമണ്ഡലത്തിൽ ദൂതന്മാരായി അവർ തുടർന്നു ജീവിക്കുന്നുണ്ടോ? ബൈബിൾ ലളിതവും വ്യക്തവുമായി ഇങ്ങനെ ഉത്തരം നൽകുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല.” (സഭാപ്രസംഗി 9:5) മരണത്തോടെ മനുഷ്യർ അസ്തിത്വത്തിൽ ഇല്ലാതാകുന്നു. മരിച്ചവർക്ക് യാതൊന്നും അറിയാനോ അനുഭവിക്കാനോ സാധ്യമല്ല.
അങ്ങനെയെങ്കിൽ മരിച്ചവർക്ക് എന്തെങ്കിലും പ്രത്യാശയുണ്ടോ? തീർച്ചയായും! മരിച്ച ബഹുഭൂരിപക്ഷത്തിനും പുനരുത്ഥാന പ്രത്യാശയുണ്ടെന്ന് ബൈബിൾ പറയുന്നു. അവർ പറുദീസാഭൂമിയിൽ മനുഷ്യരായി ജീവനിലേക്ക് ഉയിർപ്പിക്കപ്പെടും.—ലൂക്കൊസ് 23:43; യോഹന്നാൻ 5:28.
എന്നാൽ ചുരുക്കം ചിലർ സ്വർഗീയജീവനിലേക്ക് പുനരുത്ഥാനംപ്രാപിക്കും. അവരുടെ സംഖ്യ ആകെ 1,44,000 മാത്രമാണ്. പക്ഷേ ഈ 1,44,000 പേർ, ദൂതന്മാർ എന്നു പൊതുവേ വിളിക്കപ്പെടുന്നവരിൽനിന്ന് തികച്ചും വ്യത്യസ്തരാണ്. ഉദാഹരണത്തിന്, ഇവർ ക്രിസ്തുവിനോടുകൂടെ അമർത്യ രാജാക്കന്മാരും പുരോഹിതന്മാരുമായി ഭരിക്കുന്നു. അവർക്ക് ന്യായാധിപന്മാർ ആയിരിക്കാനുള്ള അധികാരം ഉണ്ട്. (1 കൊരിന്ത്യർ 6:3; വെളിപ്പാടു 20:6) അവർ മരിച്ചുപോയ ശിശുക്കളാണോ? അല്ല. പരിശോധനകൾക്കും പരീക്ഷകൾക്കും പൂർണമായും വിധേയരായ ക്രിസ്തുശിഷ്യരാണ് അവർ.—ലൂക്കൊസ് 22:28, 29.
മരിച്ച മനുഷ്യരും ജീവനുള്ള ദൂതന്മാരും തമ്മിലുള്ള വ്യത്യാസവും പരിചിന്തിക്കുക. മരിച്ചുപോയ മനുഷ്യർ “ഒന്നും അറിയുന്നില്ല.” അതേസമയം ദൂതന്മാർക്ക് പൂർണസുബോധവും വികാരങ്ങളും സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള പ്രാപ്തിയും ഉണ്ട്. അവർ സ്വതന്ത്രധാർമിക കാര്യസ്ഥന്മാരാണ്. (ഉല്പത്തി 6:2, 4; സങ്കീർത്തനം 146:4; 2 പത്രൊസ് 2:4) മൃതന്മാർ ‘എഴുന്നേൽക്കുന്നില്ലാത്ത’ അശക്തരാണ്. അതേസമയം ദൂതന്മാരാകട്ടെ “വീരന്മാ”രും. (യെശയ്യാവു 26:14; സങ്കീർത്തനം 103:20) ആദാമിന്റെ സന്തതികളായ മനുഷ്യർ പാപത്തിന്റെയും അപൂർണതയുടെയും ഫലമായി മരിക്കുന്നു. എന്നാൽ ദൈവഭയമുള്ള ദൂതന്മാർ പൂർണരും യഹോവയുടെ മുമ്പാകെ തികച്ചും അംഗീകൃതമായ നില ആസ്വദിക്കുന്നവരുമാണ്.—മത്തായി 18:11.
ദൂതന്മാർ അഥവാ മാലാഖമാർ മരിച്ചവരുടെ ദേഹികളോ ആത്മാക്കളോ ആണെന്ന ആശയം ടിവി പരിപാടികൾക്കോ സിനിമയ്ക്കോ ഉള്ള നല്ലൊരു വിഷയമായിരുന്നേക്കാം. എന്നാൽ അത് തിരുവെഴുത്തധിഷ്ഠിതമല്ല. നമ്മുടെ പ്രിയപ്പെട്ടവർ മരിക്കുമ്പോൾ എന്തു സംഭവിക്കും എന്നതു സംബന്ധിച്ച എല്ലാ തെറ്റിദ്ധാരണകളും ഇല്ലാതാക്കാൻ ഇവിടെ വിവരിച്ച ബൈബിൾ സത്യങ്ങൾ നമ്മെ സഹായിക്കുന്നു. തനതു സൃഷ്ടികളും ശക്തരായ ദൈവദാസന്മാരുമായ വിശ്വസ്ത ദൂതന്മാർ മനുഷ്യരെക്കാൾ ശ്രേഷ്ഠരും യഹോവയുടെ ഹിതം ചെയ്യാൻ സദാ സന്നദ്ധരും ആണെന്നു ബൈബിൾ ഉറപ്പുനൽകുന്നു. യഹോവയെ ബഹുമാനിക്കാനും സേവിക്കാനും ആത്മാർഥമായി ശ്രമിക്കുന്നവരെ കാത്തുസംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനും ദൂതന്മാരെ ഉപയോഗിക്കുകയെന്നത് ദൈവേഷ്ടത്തിന്റെ ഭാഗമാണ്. എത്ര സന്തോഷകരം!—സങ്കീർത്തനം 34:7.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
◼ നിങ്ങളുടെ മരിച്ച പ്രിയപ്പെട്ടവർ ഇപ്പോൾ മാലാഖമാരായി സ്വർഗത്തിൽ ദൈവത്തെ സേവിക്കുകയാണോ?—സഭാപ്രസംഗി 9:5, 10.
◼ ദൈവത്തിനു കൂടുതൽ മാലാഖമാരെ ആവശ്യമുള്ളതുകൊണ്ടാണോ കുട്ടികൾ മരിക്കുന്നത്?—ഇയ്യോബ് 34:10.
◼ ജീവിച്ചിരിക്കുന്നവരെ സംരക്ഷിക്കാൻ മരിച്ചവർക്കു തിരികെവരാനാകുമോ?—യെശയ്യാവു 26:14.
[അടിക്കുറിപ്പ്]
a “ദൂതൻ” എന്നതിന്റെ അക്ഷരാർഥം “സന്ദേശവാഹകൻ” എന്നാണ്. ചിലപ്പോൾ അത് വിശാലമായ അർഥത്തിൽ വ്യത്യസ്ത ആത്മജീവികളെയും എന്തിന്, ഭൂമിയിലുള്ള ദൈവദാസന്മാരെപ്പോലും കുറിക്കുന്നു. എന്നാൽ ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നത് ദൂതന്മാർ എന്നു ബൈബിൾ സാധാരണമായി വിളിക്കുന്ന ആത്മജീവികളെയാണ്.
[29-ാം പേജിലെ ആകർഷക വാക്യം]
“അവൻ കല്പിച്ചിട്ടു അവ [ദൂതന്മാർ] സൃഷ്ടിക്കപ്പെട്ടിരിക്കയാൽ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.”—സങ്കീർത്തനം 148:2, 5.