വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ ഹാല്‌വീൻ ആഘോഷിക്കാത്തതിന്റെ കാരണം

ഞാൻ ഹാല്‌വീൻ ആഘോഷിക്കാത്തതിന്റെ കാരണം

ഞാൻ ഹാല്‌വീൻ ആഘോഷിക്കാത്തതിന്റെ കാരണം

കഴിഞ്ഞ വർഷം, അയൽക്കാർ ഹാല്‌വീൻ—ചില രാജ്യങ്ങളിൽ ആഘോഷിച്ചുപോരുന്ന, ആത്മവിദ്യയുമായി അടുത്തു ബന്ധമുള്ള ജനപ്രീതിയാർജിച്ച ഒരു വിശേഷദിവസം—ആഘോഷിക്കുന്നതിനായി തയ്യാറെടുക്കവേ, കാനഡയിലെ 14 വയസ്സുകാരനായ മൈക്ക്‌ളിന്റെ മനസ്സിൽ മറ്റു ചില കാര്യങ്ങളായിരുന്നു. സ്‌കൂളിനുവേണ്ടി എഴുതിയ ഒരു ഉപന്യാസത്തിൽ മൈക്ക്‌ൾ ഇപ്രകാരം പ്രസ്‌താവിച്ചു:

‘ഹാല്‌വീന്റെ തലേരാത്രിയാണിത്‌. ഞാൻ ജനലിലൂടെ പുറത്തേക്കു നോക്കുമ്പോൾ കാണുന്നത്‌ അയൽക്കാരുടെ മുറ്റങ്ങൾ കല്ലറക്കല്ലുകളാലും അസ്ഥികൂടങ്ങളാലും അലങ്കരിച്ചിരിക്കുന്നതാണ്‌. അവരുടെ ജനലുകൾ ദീപാലംകൃതമാണ്‌. a മാതാപിതാക്കൾ കുട്ടികളുടെ വേഷവിധാനത്തിൽ അവസാന മിനുക്കുപണികൾ നടത്തുന്ന തിരക്കിലാണ്‌. കുട്ടികളാണെങ്കിൽ നാളെ തങ്ങൾക്കു ലഭിക്കാനിരിക്കുന്ന മധുര പലഹാരങ്ങളെക്കുറിച്ചു സ്വപ്‌നം കാണുകയാണ്‌.

‘എന്നാൽ എന്റെ കുടുംബം ഇതിൽനിന്നു വ്യത്യസ്‌തമാണ്‌. ഞങ്ങളുടെ മുറ്റം അലങ്കരിച്ചിട്ടില്ല, ജനലുകളിൽ ദീപങ്ങളുമില്ല. ഞാൻ എന്തുകൊണ്ടാണ്‌ ഹാല്‌വീൻ ആഘോഷിക്കാത്തതെന്ന്‌ ആളുകൾ എന്നോടു ചോദിക്കും. അടിസ്ഥാനപരമായി, ഇതിന്റെ ഉത്ഭവം കണക്കിലെടുത്താണ്‌ യഹോവയുടെ സാക്ഷികൾ ഇത്‌ ആഘോഷിക്കാത്തത്‌. b

‘അതിശയകരമെന്നു പറയട്ടെ, എല്ലാവരും ഹാല്‌വീൻ ആഘോഷിക്കുന്ന ആ സമയം ഞാൻ ഇഷ്ടപ്പെടുന്നു. “എന്തുകൊണ്ട്‌?” എന്നു നിങ്ങൾ ചോദിച്ചേക്കാം. കാരണം, ഇത്‌ എന്നെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു—ഞാൻ ചില കാര്യങ്ങൾ ചെയ്യാത്തതിന്റെ കാരണത്തെക്കുറിച്ചു ചിന്തിക്കാൻ. ഒരു ആചാരത്തിന്റെ ഉത്ഭവം പ്രാധാന്യമർഹിക്കുന്നുണ്ടോ എന്നതു സംബന്ധിച്ച്‌ ഓരോ വ്യക്തിയും തന്നോടുതന്നെ ചോദിക്കേണ്ടിയിരിക്കുന്നു. ഉത്ഭവത്തിനു പ്രാധാന്യമുണ്ട്‌ എന്നാണു ഞാൻ കരുതുന്നത്‌. ഉദാഹരണത്തിന്‌, തങ്ങളുടെ അയൽക്കാർ നാസി യൂണിഫോം ധരിച്ചാൽ മിക്ക ആളുകളും അസ്വസ്ഥരാകും എന്നതിനു സംശയമില്ല. എന്തുകൊണ്ട്‌? ആ യൂണിഫോമിന്റെ ഉത്ഭവവും അത്‌ എന്തിനെ പ്രതീകപ്പെടുത്തുന്നു എന്നതുമാണു കാരണം. അവ പ്രതീകപ്പെടുത്തുന്ന തത്ത്വങ്ങൾ മിക്കവരിലും വെറുപ്പുളവാക്കുന്നവയാണ്‌. അതുപോലെതന്നെ, പിശാചും ദുഷ്ടാത്മാക്കളും ദുർമന്ത്രവാദിനികളും പ്രതീകപ്പെടുത്തുന്ന തത്ത്വങ്ങൾ എനിക്കു വെറുപ്പാണ്‌; അവരുമായി സഹവസിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. നാം നടത്തുന്ന തിരഞ്ഞെടുപ്പുകളെയും അതിനുള്ള കാരണങ്ങളെയും കുറിച്ചു ചിന്തിക്കുന്നതു നല്ലതാണ്‌. മാത്രമല്ല, ജനപ്രീതിയുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കുന്നതിനു പകരം തത്ത്വത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്നതാണ്‌ ഉചിതം. അതുകൊണ്ടാണ്‌ ഈ സമയം ഞാൻ ഇഷ്ടപ്പെടുന്നത്‌. മറ്റുള്ളവരിൽനിന്നു വ്യത്യസ്‌തനായിരിക്കുന്നതിലും എന്റെ വിശ്വാസങ്ങൾക്കുവേണ്ടി നിലകൊള്ളുന്നതിലും എനിക്ക്‌ അഭിമാനം തോന്നുന്നു.’

[അടിക്കുറിപ്പുകൾ]

a ജാക്‌-ഓ-ലാന്റേൺ എന്നറിയപ്പെടുന്ന ഈ ദീപം, അകംപൊള്ളയായ ഒരു മത്തങ്ങയിൽ മൂക്കും വായും കണ്ണുമെല്ലാം കൊത്തിയുണ്ടാക്കിയശേഷം അതിലൊരു മെഴുകുതിരിയോ മറ്റോ കത്തിച്ചുവെക്കുന്നതാണ്‌.

b കൂടുതൽ വിവരങ്ങൾക്കായി 2001 ഒക്ടോബർ 8 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്‌) 5-10 പേജുകൾ കാണുക.