വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

റോമാകൾ സന്തോഷസന്താപങ്ങളുടെ ഒരു സഹസ്രാബ്ദം

റോമാകൾ സന്തോഷസന്താപങ്ങളുടെ ഒരു സഹസ്രാബ്ദം

റോമാകൾ സന്തോഷസന്താപങ്ങളുടെ ഒരു സഹസ്രാബ്ദം

ആർഭാടമായ ഒരു പരമ്പരാഗത വിവാഹത്തിന്റെ പ്രതീതിയാണ്‌ എങ്ങും. ഭക്ഷണപാനീയങ്ങൾക്ക്‌ യാതൊരു കുറവുമില്ല. വീടാകട്ടെ സംഗീത ലഹരിയിലാണ്ടിരിക്കുന്നു. സുസ്‌മേരവദനയായ വധുവിനും ലജ്ജാമുഖനായ വരനും ആശംസനേരുന്നതിനു തിരക്കുകൂട്ടുന്ന ബന്ധുമിത്രാദികൾ. എന്നാൽ ഇതൊരു വിവാഹവേദിയല്ല—വിവാഹത്തിന്റെ തലേരാത്രിയിലെ ഒരു വിവാഹനിശ്ചയച്ചടങ്ങു മാത്രമാണ്‌. 600-ലധികം ആളുകളാണ്‌ ഇതിനായി കൂടിവന്നിട്ടുള്ളത്‌. പ്രസ്‌തുത വേളയിൽ വരന്റെ കുടുംബാംഗങ്ങൾ വധുവിന്റെ മാതാപിതാക്കൾക്കു വധുവില സമ്മാനിക്കുന്നു. പിറ്റേന്ന്‌ വരനും കൂട്ടരും നവവധുവിനെ വരന്റെ വീട്ടിലേക്ക്‌ ആനയിക്കുന്നു. അവിടെ ശരിക്കുള്ള വിവാഹച്ചടങ്ങും മറ്റ്‌ ആഘോഷങ്ങളും പൊടിപൊടിക്കുന്നു.

ആ നവദമ്പതികളുടെ എല്ലാ ബന്ധുക്കളും റോമനിയാണു സംസാരിക്കുന്നത്‌, ലോകത്തിൽ എവിടെയായിരുന്നാലും അതൊരു വിദേശഭാഷയായി കണക്കാക്കപ്പെടുന്നു. വ്യത്യസ്‌തഭാഷാഭേദങ്ങളോടു കൂടിയ ഈ ഭാഷയും വ്യത്യസ്‌തങ്ങളായ പ്രാചീന പാരമ്പര്യങ്ങളും വിവാഹചടങ്ങുകളും അവർക്കു പൈതൃകമായി കിട്ടിയിട്ടുള്ളതാണ്‌. ലോകമെമ്പാടും അവരെ കാണാം, എന്നാൽ സ്വന്തം എന്നു പറയാൻ അവർക്ക്‌ ഒരു ദേശമോ ഒരു ഗവൺമെന്റോ ഇല്ല. അവരാണ്‌ റോമാകൾ അഥവാ നാടോടികൾ. a

ആരാണ്‌ റോമാകൾ?

റോമാകളുടെ ഭാഷാപരവും സാംസ്‌കാരികവും വംശീയവുമായ വേരുകൾ തേടിപ്പോയാൽ അവ നമ്മെ ഏകദേശം 1,000 വർഷം മുമ്പുള്ള ഉത്തരേന്ത്യയിൽ കൊണ്ടെത്തിക്കുന്നു. അവരുടെ ഭാഷ ഇന്ത്യയിൽ ഉത്ഭവിച്ചതാണ്‌, സമീപകാലത്ത്‌ കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ള ചില പദങ്ങളൊഴികെ. അവർ ഇന്ത്യ വിടാനുള്ള കാരണം അത്ര വ്യക്തമല്ല. ചില പണ്ഡിതന്മാർ നിഗമനം ചെയ്യുന്നതനുസരിച്ച്‌, സൈനിക പോരാട്ടങ്ങളുടെ ഫലമായി സ്വന്തം നാടുംവീടും ഉപേക്ഷിച്ചു പോകേണ്ടിവന്ന സൈനികരോടു ചേർന്ന്‌ ശിൽപ്പികളായും മറ്റുള്ളവരെ വിനോദിപ്പിക്കുന്നവരായും പ്രവർത്തിച്ചിരുന്നവരായിരിക്കാം അവരുടെ പൂർവികർ. അതെന്തുതന്നെയായിരുന്നാലും പൊ.യു. (പൊതുയുഗം) 1300-നു മുമ്പ്‌ പേർഷ്യ, ടർക്കി എന്നീ രാജ്യങ്ങൾ കടന്ന്‌ അവർ യൂറോപ്പിൽ എത്തിച്ചേർന്നു.

യൂറോപ്പിൽ റോമാകളെ സംബന്ധിച്ച്‌ വളരെക്കാലമായി തികച്ചും വ്യത്യസ്‌തങ്ങളായ രണ്ട്‌ അഭിപ്രായങ്ങൾ പ്രചാരത്തിലുണ്ട്‌. ഒരു വശത്ത്‌, ചില നോവലുകളും സിനിമകളും അവരെ, സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും ജീവിതത്തിലെ സന്തോഷസന്താപങ്ങൾ തുറന്നു പ്രകടിപ്പിക്കുന്ന, അതിഥിപ്രിയരായ, ആകുലതകളൊന്നുമില്ലാത്ത, സഞ്ചാരികളായ ആളുകളായി ചിത്രീകരിക്കുന്നു. മറുവശത്ത്‌, വിശ്വസിക്കാൻ കൊള്ളാത്ത, കുഴപ്പക്കാരായ, സംശയ ദൃഷ്ടിയോടെ കാണേണ്ട ആളുകളായി അവരെ കരിതേച്ചുകാണിക്കുന്നു—സ്ഥിരമായി സമൂഹത്തിൽനിന്നു വേർപെട്ട്‌ ഒറ്റപ്പെട്ടു കഴിയാൻ നിർബന്ധിതരായ പരദേശികൾ. അത്തരം വിഭിന്നാഭിപ്രായങ്ങൾ വികാസം പ്രാപിച്ചത്‌ എങ്ങനെയെന്നറിയാൻ നമുക്ക്‌ റോമാകളുടെ ഉദ്വേഗജനകമായ പഴയകാലത്തേക്ക്‌ ഒന്നു മടങ്ങിപ്പോയാലോ?

വിവേചനത്തിന്റെ ഒരു കാലം

മധ്യയുഗത്തിൽ യൂറോപ്യന്മാരുടെ ലോകം എന്നത്‌ സ്വന്തം ഗ്രാമവും പട്ടണവും മാത്രമായിരുന്നു. റോമാകൾ കുടുംബംകുടുംബമായി വന്നു ചേരുന്ന രംഗം ആദ്യമായി നിരീക്ഷിച്ചപ്പോൾ അവരുടെ മനസ്സിലൂടെ എന്തായിരിക്കാം കടന്നുപോയത്‌ എന്നതിനെക്കുറിച്ച്‌ ഒന്നു ചിന്തിച്ചു നോക്കൂ. അവരെ ചുറ്റിപ്പറ്റിയുള്ള പലതും തീർച്ചയായും കൗതുകമുണർത്തുന്നതായിരുന്നിരിക്കണം. അവരുടെ കറുത്ത നിറം, കറുത്തിരുണ്ട കണ്ണുകൾ, കറുത്ത മുടി എന്നിവയ്‌ക്കു പുറമേ അവരുടെ വേഷഭൂഷാദികൾ, ആചാരരീതികൾ, സംസാരഭാഷ എന്നിവയും പാടേ വ്യത്യസ്‌തമായിരുന്നു. കൂടാതെ, റോമാകൾ മിക്കപ്പോഴും മറ്റുള്ളവരിൽനിന്ന്‌ അകന്നുമാറി സ്വന്തം ലോകത്തിൽ ഒതുങ്ങിക്കൂടാനുള്ള പ്രവണതയും കാണിച്ചിരുന്നു. ഒരുപക്ഷേ അത്‌ ഇന്ത്യയിൽ നിലനിന്നിരുന്ന വർഗ-വർണ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിലുള്ള വേർതിരിവുകളുടെ ഫലമായി ഉരുത്തിരിഞ്ഞ ഒരു സ്വഭാവവിശേഷമായിരിക്കാം. പതിറ്റാണ്ടുകൾക്കുള്ളിൽ, യൂറോപ്യന്മാരുടെ ആദ്യത്തെ ആ കൗതുകവും ആകാംക്ഷയുമെല്ലാം സംശയദൃഷ്ടിക്കു വഴിമാറി.

റോമാകളെ സമൂഹം അക്ഷരാർഥത്തിൽത്തന്നെ അകറ്റിനിറുത്തിയിരുന്നു. ഗ്രാമങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ മാത്രമേ അവർക്കു കൂടാരമടിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. സാധനങ്ങൾ വാങ്ങാനോ വെള്ളം കോരാനോപോലും അവർക്കു ഗ്രാമങ്ങളിൽ പ്രവേശനം ഉണ്ടായിരുന്നില്ല. “അവർ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്നും തിന്നുകപോലും ചെയ്യുന്നുവെന്നും” ആളുകൾ പറഞ്ഞുപരത്തി. ചിലയിടങ്ങളിൽ, റോമാകൾ തുറസ്സായസ്ഥലത്തുവെച്ചു മാത്രമേ ഭക്ഷണം പാകം ചെയ്യാവൂ എന്ന്‌ നിയമം അനുശാസിച്ചു. ആഗ്രഹിക്കുന്നപക്ഷം ആർക്കുവേണമെങ്കിലും അവർ പാചകംചെയ്യുന്നതെന്താണെന്നു പരിശോധിക്കുന്നതിനുവേണ്ടിയായിരുന്നു അത്‌. മിക്കപ്പോഴും അത്തരം പരിശോധനകൾ നടത്തിയിരുന്നത്‌ അന്നത്തെ ഭക്ഷണം നിലത്തു മറിച്ചുകളഞ്ഞുകൊണ്ടാണ്‌. അപ്പോൾപ്പിന്നെ വിശപ്പടക്കാനായി ചില റോമാകൾ ഭക്ഷണം മോഷ്ടിച്ചതിൽ അതിശയിക്കാനില്ല.

റോമാകൾ ഒറ്റക്കെട്ടായിനിന്ന്‌ ഇത്തരം വിവേചനത്തെ നേരിട്ടു. നൂറ്റാണ്ടുകളോളം അവർ തങ്ങളുടെ കുടുംബജീവിതത്തിലൂടെ ആവശ്യമായ പിന്തുണയും സന്തോഷവും കണ്ടെത്തി. പരമ്പരാഗതമായിത്തന്നെ അവർക്കിടയിൽ മാതാപിതാക്കൾ മക്കളെ നന്നായി പരിപാലിക്കുകയും അവർ തിരിച്ച്‌ മാതാപിതാക്കളുടെ കാര്യങ്ങൾക്ക്‌ അതീവ ശ്രദ്ധ നൽകുകയും വാർധക്യകാലത്ത്‌ അവരെ സംരക്ഷിക്കുകയും ചെയ്യുന്ന രീതി നിലനിന്നിരുന്നു. അനേകം റോമാകളും പൂർവികരിൽനിന്നു തങ്ങൾക്കു കൈമാറിക്കിട്ടിയ പെരുമാറ്റമര്യാദകൾ അടുത്തു പിൻപറ്റിയിരുന്നു.

നാടോടി ജീവിതം

ആളുകളുടെ അംഗീകാരം തീരെ ഇല്ലാതിരുന്നതിനാൽ റോമാകൾ തുടർച്ചയായ യാത്രയിലായിരുന്നു. അത്തരം നാടോടി ജീവിതം ലോഹപ്പണി, കച്ചവടം, വിനോദിപ്പിക്കൽ എന്നിങ്ങനെയുള്ള വ്യത്യസ്‌ത മേഖലകളിൽ പ്രാവീണ്യം നേടാൻ അവർക്ക്‌ അവസരമേകി. ഇത്തരം അവശ്യ തൊഴിൽമേഖലകളിൽ പണിയെടുത്തുകൊണ്ട്‌ കുറഞ്ഞപക്ഷം അവർക്ക്‌ തങ്ങളുടെ കുടുംബം പോറ്റാനെങ്കിലും കഴിഞ്ഞു. ചില സ്‌ത്രീകൾ തങ്ങൾക്ക്‌ പ്രവചനസിദ്ധിയുള്ളതായി അവകാശപ്പെടുകയും അതൊരു വരുമാനമാർഗമായി ഉപയോഗപ്പെടുത്തുകയും ചെയ്‌തു. നാടോടി ജീവിതം ഗഡ്‌ജയുമായുള്ള (റോമാകളല്ലാത്തവരെ കുറിക്കാനുള്ള റോമനി പദം) സംസർഗത്തിലൂടെ അവരുടെ സംസ്‌കാരവും ധാർമികതയും കളങ്കപ്പെടുന്നതിനുള്ള സാധ്യത കുറച്ചു. b

അതിനിടെ മുൻവിധി പീഡനത്തിലേക്കു നയിച്ചു. യൂറോപ്പിലെ ചില പ്രദേശങ്ങളിൽനിന്ന്‌ അവർ പുറന്തള്ളപ്പെട്ടു. മറ്റു പ്രദേശങ്ങളിൽ അവർ നൂറ്റാണ്ടുകളോളം അടിമത്തത്തിൽ കഴിഞ്ഞു. അത്തരം അടിമത്തം 1860-കളിൽ അവസാനിച്ചത്‌ റോമാകൾ കൂട്ടത്തോടെ പശ്ചിമ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറുന്നതിന്‌ ഇടയാക്കി. പോയിടത്തെല്ലാം അവർ തങ്ങളുടെ ഭാഷ, ആചാരങ്ങൾ, കഴിവുകൾ എന്നിവയും കൊണ്ടുപോയി.

റോമാകൾ തങ്ങളുടെ അടിച്ചമർത്തപ്പെട്ട അവസ്ഥകളിൽപ്പോലും കലാവൈദഗ്‌ധ്യങ്ങളിലൂടെ ഒരു പരിധിവരെയുള്ള സംതൃപ്‌തി കണ്ടെത്തിയിരുന്നു. സ്‌പെയിനിൽ റോമാകളുടെയും മറ്റുള്ളവരുടെയും സംസ്‌കാരങ്ങൾ ഇഴുകിച്ചേർന്ന്‌ ഫ്‌ളെമങ്കോ സംഗീത-നൃത്ത രൂപങ്ങൾ ഉരുത്തിരിഞ്ഞു, അതേസമയം പൂർവ യൂറോപ്പിലാകട്ടെ റോമാ സംഗീതജ്ഞർ അവിടത്തെ പരമ്പരാഗത സംഗീതത്തോട്‌ തങ്ങളുടെ സ്വതസിദ്ധമായ ശൈലികൾ കൂട്ടിച്ചേക്കുകയാണുണ്ടായത്‌. റോമാകളുടെ വികാരതീവ്രമായ സംഗീതശൈലി ബീഥോവൻ, ബ്രാംമ്‌സ്‌, ഡ്വാരക്‌, ഹെയ്‌ഡൻ, ലിസ്സ്‌റ്റ്‌, മൊസാർട്ട്‌, റാച്ച്‌മനിനോഫ്‌, റാവെൽ, റോസിനി, സെയിന്റ്‌-സെയിനി, സരാസറ്റെ എന്നിവരെപ്പോലുള്ള ശ്രേഷ്‌ഠ സംഗീതരചയിതാക്കളെപ്പോലും സ്വാധീനിച്ചു.

റോമാകൾ നൂതനയുഗത്തിൽ

ഇന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 20 ലക്ഷംമുതൽ 50 ലക്ഷംവരെ റോമാകളെ കാണാം. അവരുടെ എണ്ണം അതിലും കൂടുതലാണെന്നും അഭിപ്രായമുണ്ട്‌. അധികംപേരും യൂറോപ്പിലാണു താമസിക്കുന്നത്‌. റോമാകളിൽ നല്ലൊരു ശതമാനം ഇപ്പോൾ ദേശാടനം ചെയ്യാറില്ല. ചിലരാകട്ടെ സാമ്പത്തികമായി നല്ലനിലയിലുമാണ്‌. എന്നാൽ പലയിടങ്ങളിലും സ്ഥിതി തികച്ചും വ്യത്യസ്‌തമാണ്‌, അവർ പാവങ്ങളും നിരാലംബരുമാണ്‌. പലപ്പോഴും താമസിക്കുന്നതാകട്ടെ തീർത്തും ശോചനീയമായ ചുറ്റുപാടുകളിലും.

പൂർവ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ്‌ ഭരണകാലത്ത്‌ എല്ലാ പൗരന്മാരും തുല്യരായിരിക്കണം എന്ന പ്രത്യയശാസ്‌ത്രപ്രകാരമായിരുന്നു കാര്യങ്ങൾ നീങ്ങിയിരുന്നത്‌. റോമാകളുടെ നാടോടി ജീവിതം നിയന്ത്രിക്കുന്നതിനായി ഗവൺമെന്റുകൾ അവർക്കു തൊഴിൽ നൽകുകയും ഗവൺമെന്റു നിർമിത വീടുകളിൽ താമസസൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുക്കുകയും ചെയ്‌തു, ഒരു പരിധിവരെ അത്‌ വിജയിച്ചെന്നു പറയാം. അതു പലപ്പോഴും ആരോഗ്യവും ജീവിത നിലവാരവും കുറെയൊക്കെ മെച്ചപ്പെടുന്നതിന്‌ ഇടയാക്കി. എന്നാൽ ഇവയൊന്നും നൂറ്റാണ്ടുകളായി റോമാകൾക്കും അല്ലാത്തവർക്കും ഇടയിൽ ഉണ്ടായിരുന്നിട്ടുള്ള നിഷേധാത്മക ചിന്തയും മനോഭാവവും ഇല്ലാതാക്കിയിട്ടില്ല.

1990-കളിൽ പൂർവ യൂറോപ്പിലുണ്ടായ രാഷ്‌ട്രീയ പരിവർത്തനങ്ങൾ പുത്തൻ പ്രതീക്ഷകൾ നൽകി. എന്നാൽ അതോടൊപ്പം ഈ മാറ്റങ്ങൾ ഗതകാലത്തെ കയ്‌പേറിയ അനുഭവങ്ങൾ അവരുടെ മനസ്സിലേക്കു കൊണ്ടുവരികയും ചെയ്‌തു. കാരണം സാമൂഹിക-സഹായ പരിപാടികളിൽ ഉണ്ടായ മാന്ദ്യവും വർണവിവേചനത്തിനെതിരെയുള്ള നിയമങ്ങൾ നടപ്പിലാക്കുന്നതിലെ അമാന്തവും പല റോമാകളെയും സാമൂഹികവും സാമ്പത്തികവുമായി ഏറെ വഷളായ ഒരവസ്ഥയിൽ വീണ്ടും കൊണ്ടെത്തിച്ചു.

പ്രത്യാശയും ഒരു നല്ല ജീവിതവും കണ്ടെത്തൽ

പൂർവ യൂറോപ്പിൽ, തിളങ്ങുന്ന കറുത്ത മുടിയുള്ള ആൻഡ്രിയ സ്‌കൂളിൽ പോയിത്തുടങ്ങിയപ്പോൾ ഉണ്ടായിരുന്നത്‌ അത്തരം സാഹചര്യങ്ങളായിരുന്നു. തന്റെ ക്ലാസ്സിലെ ഏക റോമാ വിദ്യാർഥിനിയായിരുന്നു അവൾ. നല്ല മനക്കരുത്തുള്ളവളാണെങ്കിലും താൻ അനുഭവിച്ച അധിക്ഷേപവും അവഗണനയും ഓർക്കുമ്പോൾ അവൾ വിതുമ്പിപ്പോകുന്നു. ആൻഡ്രിയ ഇപ്രകാരം ഓർമിക്കുന്നു: “മത്സരങ്ങൾക്കായി ടീം തിരിക്കുമ്പോൾ ഞാനായിരിക്കും എന്നും ഏറ്റവും ഒടുവിൽ തിരഞ്ഞെടുക്കപ്പെടുക. എങ്ങനെയെങ്കിലും ഇന്ത്യയിൽ ഒന്നെത്തിയിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു, കാരണം അവിടെയാകുമ്പോൾ എനിക്ക്‌ എളുപ്പത്തിൽ ഇഴുകിച്ചേരാനാകുമല്ലോ. ഒരിക്കൽ എന്റെ ഒരു സുഹൃത്തിനോട്‌ ഒരുത്തൻ ‘തിരിച്ച്‌ നിന്റെ ഇന്ത്യയിലേക്കു പോ!’ എന്ന്‌ ആക്രോശിച്ചു. ‘പണമുണ്ടായിരുന്നെങ്കിൽ ഞാൻ പോകുമായിരുന്നു’ എന്ന്‌ അവൻ മറുപടി പറഞ്ഞു. ഒരിടത്തും ഞങ്ങൾക്കു സ്ഥാനമില്ലായിരുന്നു. എവിടെയും അവഗണന മാത്രം.” നൃത്തത്തിൽ മിടുക്കിയായിരുന്ന ആൻഡ്രിയ പ്രശസ്‌തിയും അതിലൂടെയുള്ള അംഗീകാരവുമൊക്കെ സ്വപ്‌നംകണ്ടിരുന്നു. എന്നാൽ തന്റെ കൗമാരത്തിൽ അവൾ അതിനെക്കാളൊക്കെ ശ്രേഷ്‌ഠമായ ഒന്നു കണ്ടെത്തി.

അതേക്കുറിച്ച്‌ ആൻഡ്രിയ ഇപ്രകാരം വിവരിക്കുന്നു: “ഒരു ദിവസം യഹോവയുടെ സാക്ഷികളിൽപ്പെട്ട പിറോസ്‌ക എന്നൊരു യുവതി ഞങ്ങളുടെ വീട്ടിൽ വന്നു. ദൈവം മനുഷ്യവർഗത്തെ മൊത്തത്തിൽ മാത്രമല്ല നമ്മെ ഓരോരുത്തരെയും വ്യക്തിപരമായും സ്‌നേഹിക്കുന്നുവെന്ന്‌ അവർ ബൈബിളിൽനിന്നു കാണിച്ചുതന്നു. ആഗ്രഹിക്കുന്നപക്ഷം എനിക്ക്‌ ദൈവവുമായി ഒരു നല്ല ബന്ധം സ്ഥാപിച്ചെടുക്കാൻ കഴിയുമെന്നും അവർ വിശദീകരിച്ചു. എന്നെ വിലപ്പെട്ടവളായി കണക്കാക്കുന്ന ആരെങ്കിലും ഉണ്ടല്ലോ എന്നു ചിന്തിക്കാൻ ഇത്‌ ഇടയാക്കി. ദൈവത്തിന്റെ ദൃഷ്ടിയിൽ എല്ലാവരും തുല്യരാണെന്ന അറിവ്‌ എനിക്ക്‌ ഏറെ ആത്മവിശ്വാസം പകർന്നു.

പിറോസ്‌ക എന്നെ സാക്ഷികളുടെ യോഗത്തിനു കൂട്ടിക്കൊണ്ടുപോയി. അവിടെ ഞാൻ റോമാകളെയും അല്ലാത്തവരെയും കണ്ടുമുട്ടി, അവരുടെ ഇടയിലെ ഐക്യം എനിക്കു തിരിച്ചറിയാനായി. ഇരുവിഭാഗങ്ങളിലുംപെട്ട സാക്ഷികളിൽനിന്ന്‌ എനിക്കു നല്ല സുഹൃത്തുക്കളെ നേടിയെടുക്കാൻ കഴിഞ്ഞു. പിറോസ്‌കയുമായുള്ള ഒന്നര വർഷത്തെ ബൈബിൾ പഠനത്തിനുശേഷം ഞാനും യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നു.” ഇപ്പോൾ ആൻഡ്രിയയും ഭർത്താവും മുഴുസമയ ശുശ്രൂഷകരാണ്‌. അവർ സകലജനതകളിലും പെട്ടവരോടുള്ള ദൈവത്തിന്റെ ഊഷ്‌മള സ്‌നേഹത്തെക്കുറിച്ച്‌ ആളുകളെ പഠിപ്പിക്കുന്നതിൽ തിരക്കോടെ ഏർപ്പെടുന്നു.

“തുല്യ പരിഗണന”

റോമാ സമുദായത്തിൽനിന്നുള്ള ഹിരോ തന്റെ യൗവനനാളുകളെക്കുറിച്ച്‌ ഇപ്രകാരം പറയുന്നു: “നിയമനിഷേധികളായ പയ്യന്മാരുമായുള്ള ചീത്ത സഹവാസം നിമിത്തം ഞാൻ സ്ഥിരം പ്രശ്‌നങ്ങളിൽ ചെന്നു ചാടിയിരുന്നു. അത്തരം പയ്യന്മാരുടെ കൂട്ടുകെട്ടിലായിരുന്നപ്പോൾ ഒരിക്കൽ ഞാൻ മോഷണക്കുറ്റത്തിന്റെ പേരിൽ പോലീസിന്റെ പിടിയിലായി. പോലീസ്‌ എന്നെ വീട്ടിലേക്കു കൊണ്ടുപോകവേ അമ്മയുടെ പ്രതികരണത്തെക്കുറിച്ച്‌ ഓർത്ത്‌ എനിക്ക്‌ അത്യധികം ഭയം തോന്നി, പോലീസിനെപ്പോലും എനിക്ക്‌ അത്രയും ഭയമില്ലായിരുന്നു. കാരണം പല റോമാ കുടുംബങ്ങളും ചെയ്യാറുള്ളതുപോലെതന്നെ, മോഷണം എത്ര ഗൗരവമേറിയ തെറ്റാണെന്ന്‌ എന്നെയും പഠിപ്പിച്ചിരുന്നു.”

ഹിരോ വലുതായപ്പോൾ അദ്ദേഹവും കുടുംബാംഗങ്ങളും യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടി. മുൻവിധിയും വിവേചനയും ഉൾപ്പെടെയുള്ള സമൂഹത്തിലെ പ്രശ്‌നങ്ങൾക്ക്‌ ദൈവരാജ്യം അറുതിവരുത്തുമെന്ന ബൈബിളിന്റെ വാഗ്‌ദാനം എന്റെ ഹൃദയത്തിൽ മാറ്റൊലിക്കൊണ്ടു. “റോമാകൾക്ക്‌ തങ്ങളുടേതായ ഒരു ദേശീയ ഗവൺമെന്റ്‌ ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല,” അദ്ദേഹം പറയുന്നു. “അതുകൊണ്ടുതന്നെ ദൈവരാജ്യം എല്ലാവർക്കും പ്രയോജനം ചെയ്യുന്നതെങ്ങനെയെന്നു മനസ്സിലാക്കി അതിനോടു വിലമതിപ്പോടെ പ്രതികരിക്കാൻ പറ്റിയ സ്ഥാനത്താണ്‌ റോമാകൾ എന്ന്‌ എനിക്കു തോന്നുന്നു. ഇപ്പോൾപ്പോലും എനിക്ക്‌ ആ പ്രയോജനങ്ങൾ കാണാനാകുന്നുണ്ട്‌. ഞാൻ രാജ്യഹാളിൽ കാൽകുത്തിയ ആ നിമിഷംമുതൽത്തന്നെ അപ്പൊസ്‌തലനായ പത്രൊസിന്റെ അതേ വികാരം എനിക്കും അനുഭവപ്പെട്ടു, ‘ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു.’ (പ്രവൃത്തികൾ 10:34, 35) എല്ലാവരും എനിക്കു തുല്യ പരിഗണന നൽകി. റോമാകളല്ലാത്ത ആളുകൾ എന്നെ പ്രാലാ—റോമനിയിൽ ‘സഹോദരാ’—എന്നു വിളിച്ചപ്പോൾ എനിക്കെന്റെ കാതുകളെ വിശ്വസിക്കാനായില്ല!

“ആദ്യമൊക്കെ വീട്ടുകാരിൽ ചിലർക്ക്‌ എന്നോടു വലിയ എതിർപ്പായിരുന്നു. ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതിനായി ഞാൻ വരുത്തിയ മാറ്റങ്ങൾ അവർക്ക്‌ ഉൾക്കൊള്ളാനായില്ല. എന്നാൽ ദൈവിക നിലവാരങ്ങളിൽ ഉറച്ചുനിന്നത്‌ എന്നെ സന്തുഷ്ടനാക്കിയിട്ടുണ്ടെന്നും അത്‌ അനേകം നല്ല ഫലങ്ങൾ ഉളവാക്കിയിട്ടുണ്ടെന്നും ഇപ്പോൾ എന്റെ ബന്ധുക്കളും ഞങ്ങളുടെ സമൂഹവും മനസ്സിലാക്കിയിരിക്കുന്നു. അവരിൽ മിക്കവർക്കും തങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തണമെന്നുണ്ട്‌.” ഹിരോ ഇപ്പോൾ ഒരു ക്രിസ്‌തീയ മൂപ്പനും ഒരു മുഴുസമയ സുവിശേഷകനുമായി സേവിക്കുന്നു. ഇപ്പോഴും ഭാവിയിലും ഒരു സന്തുഷ്ട കുടുംബജീവിതം ഉണ്ടായിരിക്കാൻ ബൈബിളിന്‌ എങ്ങനെ ആളുകളെ സഹായിക്കാനാകുമെന്ന്‌ റോമാകളെയും മറ്റുള്ളവരെയും പഠിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ ഭാര്യയും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ഭാര്യയായ മേഖൻ റോമാസമുദായത്തിൽപ്പെട്ടതല്ല. മേഖൻ പറയുന്നു: “എന്നെ എന്റെ ഭർത്താവിന്റെ കുടുംബാംഗങ്ങളും സമുദായവും പൂർണമായും അവരിൽ ഒരാളായി സ്വീകരിച്ചിരിക്കുന്നു. റോമാസമുദായത്തിനു വെളിയിൽനിന്നുള്ള ഞാൻ അവരിൽ ഇത്ര താത്‌പര്യം കാണിച്ചതാണ്‌ ഏറെ മതിപ്പുളവാക്കിയത്‌.”

[അടിക്കുറിപ്പുകൾ]

a ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റോമാകൾ ജിപ്‌സികൾ, ഖീറ്റേനോസ്‌, സിഗോയ്‌ന, സിഗാനി, സിഗാനെ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നുണ്ട്‌. അവയെല്ലാം അവഹേളനാപരമായാണ്‌ പൊതുവേ കണക്കാക്കപ്പെടുന്നത്‌. അവർ തങ്ങളെത്തന്നെ പരാമർശിക്കുന്നതിന്‌ റോമാകൾ എന്ന പദമാണ്‌ സാധാരണമായി ഉപയോഗിക്കാറുള്ളത്‌. അതിന്‌ അവരുടെ ഭാഷയിൽ “മനുഷ്യർ” എന്നാണർഥം. റോമനി സംസാരിക്കുന്ന ചില കൂട്ടങ്ങൾ സിന്റി എന്നതുപോലുള്ള മറ്റു പേരുകളിലും അറിയപ്പെടാറുണ്ട്‌.

b റോമാകളിൽ ചിലർ തങ്ങളുടെ പാരമ്പര്യങ്ങളിൽ കടിച്ചുതൂങ്ങുന്നവരാണെങ്കിലും മിക്കപ്പോഴും അവർ, തങ്ങൾ താമസിക്കുന്ന പ്രദേശത്തെ ബഹുഭൂരിപക്ഷവും പിൻപറ്റുന്ന മതവിശ്വാസങ്ങൾ സ്വീകരിച്ചിട്ടുണ്ട്‌.

[24-ാം പേജിലെ ആകർഷക വാക്യം]

ഇന്ന്‌ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും റോമാകളുണ്ട്‌

[23-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

യൂറോപ്പിലെ നാസി യുഗത്തിൽ യഹൂദർക്കും യഹോവയുടെ സാക്ഷികൾക്കും മറ്റുള്ളവർക്കും ഒപ്പം 4,00,000-മോ അതിലധികമോ റോമാകളെ ഹിറ്റ്‌ലറുടെ ഉന്മൂലന ക്യാമ്പുകളിൽ കൊന്നൊടുക്കിയതായി കണക്കാക്കപ്പെടുന്നു. 1940-ൽ, ഹിറ്റ്‌ലറിന്റെ നശീകരണ സംരംഭം പുറംലോകം അറിയുന്നതിനും മുമ്പേതന്നെ, സിനിമാ നടനും ഒരു റോമാ വംശജനുമായ ചാർലി ചാപ്ലിൻ, ഹിറ്റ്‌ലറെയും നാസി പ്രവർത്തനങ്ങളെയും പരിഹസിച്ചുകൊണ്ട്‌ ദ ഗ്രേറ്റ്‌ ഡിക്‌റ്റേറ്റർ എന്ന സിനിമ നിർമിച്ചു. റോമാ സമുദായത്തിൽപ്പെട്ടതായി കണക്കാക്കപ്പെടുന്ന, കലാരംഗത്തു പ്രശസ്‌തരായ മറ്റു ചിലരാണ്‌ നടൻ യൂൾ ബ്രൈനർ, നടി റിറ്റ ഹെവർത്ത്‌ (താഴെ), ചിത്രകാരൻ പാബ്ലോ പിക്കാസൊ (താഴെ), ജാസ്‌ സംഗീതജ്ഞൻ ജംങ്കോ റെയിൻഹാർഡ്‌റ്റ്‌, മാസിഡോണിയൻ ഗായകൻ എസ്‌മാ റെഡ്‌ജെപ്പൊവാ എന്നിവർ. റോമാകൾ എഞ്ചിനീയർമാരും ഡോക്ടർമാരും പ്രൊഫസർമാരും ദേശീയ പാർലമെന്റ്‌ അംഗങ്ങൾപോലും ആയിത്തീർന്നിട്ടുണ്ട്‌.

[കടപ്പാട്‌]

AFP/Getty Images

Photo by Tony Vaccaro/Getty Images

[26-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

സാക്ഷികളായിത്തീർന്ന റോമാകൾ

റോമാകളിൽ പലരും യഹോവയുടെ സാക്ഷികളായിത്തീർന്നിട്ടുണ്ട്‌. ചിലർ സഭാമൂപ്പന്മാരായും മുഴുസമയ പയനിയർ ശുശ്രൂഷകരായും സേവിക്കുന്നു. പ്രാദേശിക ഗവൺമെന്റ്‌ ഉദ്യോഗസ്ഥരും റോമാകളല്ലാത്ത മറ്റുള്ളവരും അവരെ മാതൃകായോഗ്യരായി കണക്കാക്കുന്നു. സ്ലൊവാക്യയിലെ ഒരു റോമാ സാക്ഷി പറയുന്നു: “ഒരു ദിവസം റോമാകളിൽപ്പെടാത്ത ഒരു അയൽവാസി ഞങ്ങളുടെ അപ്പാർട്ടുമെന്റിന്റെ വാതിലിൽ മുട്ടിവിളിച്ചിട്ട്‌ പറഞ്ഞു: ‘ഞങ്ങളുടെ വിവാഹജീവിതം പ്രതിസന്ധിയിലാണ്‌, പക്ഷേ നിങ്ങൾക്കു ഞങ്ങളെ സഹായിക്കാനാകും എന്നെനിക്കറിയാം.’ ‘ഞങ്ങൾക്കു താങ്കളെ സഹായിക്കാനാകുമെന്നു തോന്നാൻ കാരണം?’ ഞങ്ങൾ ചോദിച്ചു. അദ്ദേഹം പറഞ്ഞു, ‘നിങ്ങൾ ആരാധിക്കുന്ന ദൈവത്തിന്‌ റോമാകളായ നിങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ കഴിഞ്ഞെങ്കിൽ ആ ദൈവത്തിനു ഞങ്ങളെയും സഹായിക്കാനാകും.’ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച കുടുംബജീവിതത്തെക്കുറിച്ചുള്ള ബൈബിളധിഷ്‌ഠിത പുസ്‌തകത്തിന്റെ ഒരു പ്രതി ഞങ്ങൾ അദ്ദേഹത്തിനു നൽകി.

“അൽപ്പ സമയത്തിനുശേഷം അതേ ആവശ്യവുമായി അദ്ദേഹത്തിന്റെ ഭാര്യയും അവിടെ എത്തി, തന്റെ ഭർത്താവ്‌ അവിടെ വന്നതറിയാതെ. അവർ ഇപ്രകാരം പറഞ്ഞു: ‘ഈ ബിൽഡിങ്ങിൽ മറ്റാർക്കും ഞങ്ങളെ സഹായിക്കാനാവില്ല.’ അതേ പുസ്‌തകത്തിന്റെ ഒരു പ്രതി അവർക്കും കൊടുത്തു. രണ്ടുപേരും തങ്ങൾ സന്ദർശിച്ച കാര്യം മറ്റേയാളോടു പറയരുതെന്നു പറഞ്ഞു. ഒന്നര മാസത്തിനുശേഷം ആ ദമ്പതികളുമായി ഞങ്ങൾ ഒരു ബൈബിളധ്യയനം ആരംഭിച്ചു. ബൈബിൾ സത്യങ്ങൾക്കനുസൃതമായുള്ള ഞങ്ങളുടെ ജീവിതം ആളുകളിൽ അത്യധികം മതിപ്പുളവാക്കിയിരിക്കുന്നു, തന്നിമിത്തം ആത്മീയ സഹായത്തിനായി പലരും ഞങ്ങളെ സമീപിക്കാറുണ്ട്‌.”

[ചിത്രങ്ങൾ]

നാർബാൻ, ഫ്രാൻസ്‌

ഗ്രനാഡ, സ്‌പെയിൻ

“ദൈവരാജ്യം എല്ലാവർക്കും പ്രയോജനം ചെയ്യുന്നതെങ്ങനെയെന്നു മനസ്സിലാക്കി അതിനോടു വിലമതിപ്പോടെ പ്രതികരിക്കാൻ പറ്റിയ സ്ഥാനത്താണ്‌ റോമാകൾ.”—ഹിരോ

[22-ാം പേജിലെ ചിത്രം]

പോളണ്ട്‌

[കടപ്പാട്‌]

© Clive Shirley/Panos Pictures

[22-ാം പേജിലെ ചിത്രം]

റോമാകൾ ഇംഗ്ലണ്ടിൽ, 1911

[കടപ്പാട്‌]

By courtesy of the University of Liverpool Library

[22, 23 പേജുകളിലെ ചിത്രം]

സ്ലൊവാക്യ

[23-ാം പേജിലെ ചിത്രം]

മാസിഡോണിയ

[കടപ്പാട്‌]

© Mikkel Ostergaard/Panos Pictures

[24-ാം പേജിലെ ചിത്രം]

റൊമേനിയ

[24-ാം പേജിലെ ചിത്രം]

മാസിഡോണിയ

[24, 25 പേജുകളിലെ ചിത്രങ്ങൾ]

ചെക്ക്‌ റിപ്പബ്ലിക്‌

[24, 25 പേജുകളിലെ ചിത്രങ്ങൾ]

സ്‌പെയിൻ

[25-ാം പേജിലെ ചിത്രം]

നൃത്തം ചവിട്ടി പ്രശസ്‌തിയുടെയും അംഗീകാരത്തിന്റെയും പടവുകൾ കയറുന്നത്‌ ആൻഡ്രിയ സ്വപ്‌നം കണ്ടു

[24-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Romania: © Karen Robinson/Panos Pictures; Macedonia: © Mikkel Ostergaard/Panos Pictures; Czech Republic: © Julie Denesha/Panos Pictures