ഒന്നാം നൂറ്റാണ്ടിലെ ജനപ്രിയ വിനോദങ്ങൾ
ഒന്നാം നൂറ്റാണ്ടിലെ ജനപ്രിയ വിനോദങ്ങൾ
ദക്ഷിണ ഇറ്റലിയിലെ രണ്ട് അയൽ നഗരങ്ങളിൽനിന്നുള്ള സ്പോർട്സ് ആരാധകർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ കുട്ടികൾ ഉൾപ്പെടെ അസംഖ്യം പേർക്കു പരിക്കേൽക്കുകയും അനേകർ മരിക്കുകയും ചെയ്തു. ഈ ദുരന്തത്തെ തുടർന്ന് പത്തു വർഷത്തേക്ക് ആ ആംഫിതീയേറ്റർ അടച്ചുപൂട്ടാൻ ഉത്തരവായി.
ഇന്നത്തെ വർത്തമാനപ്പത്രങ്ങളിൽ സ്പോർട്സുമായി ബന്ധപ്പെട്ട ഇത്തരം പ്രക്ഷോഭങ്ങളെ സംബന്ധിച്ച വാർത്ത ഒരു പുത്തരിയല്ല. എന്നാൽ മേൽവിവരിച്ച പ്രത്യേക സംഭവം അരങ്ങേറിയത് ഏകദേശം 2,000 വർഷംമുമ്പ് നീറോ ചക്രവർത്തിയുടെ ഭരണകാലത്താണ്. പോംപെയി ആംഫിതീയേറ്ററിലെ ഒരു വാൾപ്പയറ്റു മത്സരത്തിൽ അന്നാട്ടുകാർ അയൽനഗരമായ ന്യൂകേറിയയിലെ സ്പോർട്സ് ആരാധകരുമായി ഏറ്റുമുട്ടിയതിനെക്കുറിച്ച് റോമൻ ചരിത്രകാരനായ റ്റാസിറ്റസ് വിവരിക്കുന്നുണ്ട്.
വിനോദത്തോടുള്ള അടങ്ങാത്ത ഒരു അഭിനിവേശം ഒന്നാം നൂറ്റാണ്ടിൽ വളരെ പ്രകടമായിരുന്നു. റോമാ സാമ്രാജ്യത്തിലെ പ്രധാന നഗരങ്ങളിൽ തീയേറ്ററുകൾ, ആംഫിതീയേറ്ററുകൾ, സർക്കസുകൾ എന്നിവ ഉണ്ടായിരുന്നു, ചിലയിടങ്ങളിലാകട്ടെ ഇവ മൂന്നും. അറ്റ്ലസ് ഓഫ് ദ റോമൻ വേൾഡ് പറയുന്നു: “മത്സരങ്ങളിൽ ഭ്രാന്തവും ഉദ്വേഗജനകവുമായ ഭീകരരംഗങ്ങൾ ഉണ്ടായിരുന്നു . . . [കൂടാതെ] സംഘടിതമായ രക്തച്ചൊരിച്ചിലും.” തേരാളികളുടെ ഓരോ ടീമും പ്രത്യേക വർണത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്, അവ ഓരോന്നും സമൂഹത്തിലെ രാഷ്ട്രീയമോ സാമൂഹികമോ ആയ ഒരു പ്രത്യേക വിഭാഗത്തെ പ്രതിനിധീകരിച്ചിരുന്നു. ഇഷ്ട ടീമുകൾ അണിനിരക്കുമ്പോൾ അതതു ടീമിന്റെ പക്ഷക്കാർ ആവേശത്തോടെ ആർത്തുവിളിക്കുമായിരുന്നു. തേരാളികൾക്കു വളരെയേറെ പണം ലഭിച്ചിരുന്നു, ഒപ്പം പ്രശസ്തിയും, ആളുകൾ വീടുകളിൽ അവരുടെ ഫോട്ടോവെച്ച് അലങ്കരിക്കുന്ന അളവോളംപോലും.
രക്തപങ്കിലമായ വാൾപ്പയറ്റുകൾക്കും മൃഗങ്ങളും മനുഷ്യരും—ചിലപ്പോൾ നിരായുധരായിപ്പോലും—തമ്മിലുള്ള പോരാട്ടങ്ങൾക്കും നഗരങ്ങൾ വേദിയൊരുക്കി. ചരിത്രകാരനായ വിൽ ഡ്യൂറന്റ് പറയുന്നതനുസരിച്ച് “വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളികളെ, ചിലപ്പോൾ മൃഗങ്ങളാണെന്നു തോന്നിക്കുന്നതരം തോൽവസ്ത്രങ്ങൾ അണിയിച്ച്, അത്തരം അവസരങ്ങൾക്കായി പ്രത്യേകം പട്ടിണിക്കിട്ടിരുന്ന മൃഗങ്ങൾക്ക് എറിഞ്ഞു കൊടുത്തിരുന്നു. അങ്ങേയറ്റം വേദനാപൂർണമായിരുന്നു ആ മരണം.”
വാസ്തവത്തിൽ അത്തരം ഭക്തികെട്ട വിനോദങ്ങൾ ആസ്വദിച്ചിരുന്നവർ “അന്ധബുദ്ധികളായി” “മനം തഴമ്പിച്ചുപോയവർ” ആയിരുന്നു. (എഫെസ്യർ 4:17-19) രണ്ടാം നൂറ്റാണ്ടിൽ തെർത്തുല്യൻ എഴുതി: “സർക്കസിന്റെ ഭ്രാന്തും തീയേറ്ററിലെ ആഭാസവും പോർക്കളത്തിലെ കാടത്തവും സംബന്ധിച്ചു സംസാരിക്കാനാകട്ടെ, അവ കാണാനാകട്ടെ കേൾക്കാനാകട്ടെ യാതൊന്നിനും [ക്രിസ്ത്യാനികൾ] ഇല്ലായിരുന്നു.” സത്യക്രിസ്ത്യാനികളും ഇന്ന് അക്രമാസക്ത വിനോദങ്ങൾ ഒഴിവാക്കാൻ ജാഗ്രതയുള്ളവരാണ്, അത് സാഹിത്യം, ടെലിവിഷൻ, കമ്പ്യൂട്ടർ ഗെയിംസ് എന്നിങ്ങനെ ഏതു മാധ്യമങ്ങളിലൂടെ ഉള്ളവയായിരുന്നാലും. “അക്രമം ഇഷ്ടപ്പെടുന്നവനെ” യഹോവ വെറുക്കുന്നു എന്ന വസ്തുത അവർ ഒരിക്കലും മറക്കുന്നില്ല.—സങ്കീർത്തനം 11:5, പി.ഒ.സി. ബൈബിൾ.
[30-ാം പേജിലെ ചിത്രം]
വിജയശ്രീലാളിതനായ തേരാളി, ഒരു ചിത്രപ്പണി
[30-ാം പേജിലെ ചിത്രം]
സിംഹിയുമായുള്ള മല്ലയുദ്ധം, ഒരു ചുവർചിത്രം
[30-ാം പേജിലെ ചിത്രം]
ഒന്നാം നൂറ്റാണ്ടിലെ റോമൻ തീയേറ്റർ
[കടപ്പാട്]
Ciudad de Mérida
[30-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
മുകളിലും താഴെ ഇടത്തും: Museo Nacional de Arte Romano, Mérida