വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്വേക്കേഴ്‌സും “പാവന പരീക്ഷണവും”

ക്വേക്കേഴ്‌സും “പാവന പരീക്ഷണവും”

ക്വേക്കേഴ്‌സും “പാവന പരീക്ഷണവും”

വെസ്റ്റ്‌ ഇൻഡീസിലെ ബാർബഡോസിൽനിന്നു പുറപ്പെട്ട സ്വാളോ എന്ന കപ്പൽ 1656 ജൂലൈ മാസത്തിൽ ഇന്നത്തെ അമേരിക്കൻ ഐക്യനാടുകളിലെ മസാച്ചുസെറ്റ്‌സിലുള്ള ബോസ്റ്റണിൽ നങ്കൂരമിട്ടു. ഉടൻവന്നു മസാച്ചുസെറ്റ്‌സിലെ ഡെപ്യൂട്ടി ഗവർണറായിരുന്ന റിച്ചാർഡ്‌ ബെല്ലിങ്‌ഹാമിന്റെ ഉത്തരവ്‌, യാത്രികരായ മേരി ഫിഷറും ആൻ ഓസ്റ്റിനും കപ്പലിൽനിന്ന്‌ ഇറങ്ങരുതത്രേ. അവരുടെ സാധനങ്ങളോടുകൂടെ കണ്ടെത്തിയ 100 പുസ്‌തകങ്ങളായിരുന്നു പ്രശ്‌നക്കാർ. അവ “ദുഷിപ്പിക്കുന്നതും മതവിരുദ്ധവും നിന്ദാകരവുമായ പഠിപ്പിക്കലുകൾ” അടങ്ങുന്നവയായിരുന്നുപോലും.

ആ പുസ്‌തകങ്ങൾ പൊതു ചന്തസ്ഥലത്തുവെച്ച്‌ അഗ്നിക്കിരയാക്കി. തുടർന്ന്‌ ആ സ്‌ത്രീകളെ ജയിലിലടച്ചു, ഉടുതുണി ഉരിഞ്ഞുമാറ്റി, എന്നിട്ട്‌ അവർ ദുർമന്ത്രവാദികളാണോ എന്നറിയാനായി തിരച്ചിൽ നടത്തി. അവരുടെ ജയിലറയുടെ ജനൽ അടച്ചുകളഞ്ഞു, തുടർന്നുള്ള അഞ്ചാഴ്‌ച അവർ ആ കൂരിരുട്ടിലായിരുന്നു. അവരോടു സംസാരിക്കാൻ തുനിഞ്ഞവർക്കാകട്ടെ അഞ്ചു പൗണ്ട്‌ പിഴയും. അവസാനം അവരെ ബാർബഡോസിലേക്കു തിരിച്ചയച്ചു.

“ശക്തമായ ഒരു സൈന്യം നിങ്ങളുടെ അതിർത്തി കടന്നുവന്നാലെന്നപോലെ രണ്ടു സ്‌ത്രീകളുടെ വരവു നിങ്ങളെ ഇത്രമാത്രം ആകുലപ്പെടുത്തിയത്‌ എന്തുകൊണ്ടാണ്‌?” ഒരു സമകാലിക വൃത്താന്തകൻ ന്യായാധിപന്മാരോട്‌ ആരാഞ്ഞു. വാസ്‌തവത്തിൽ ‘അപകടകാരികളായ’ ഈ രണ്ടു സ്‌ത്രീകളാണ്‌ വടക്കേ അമേരിക്കയിൽ എത്തിച്ചേർന്ന ആദ്യത്തെ ക്വേക്കേഴ്‌സ്‌ മിഷനറിമാർ. ആരായിരുന്നു ക്വേക്കേഴ്‌സ്‌? എന്തുകൊണ്ടാണ്‌ അവർ ഒരു ‘ഭീഷണി’ ആയിരുന്നത്‌?

സുഹൃദ്‌ സഭ

ക്വേക്കേഴ്‌സ്‌ അഥവാ സുഹൃദ്‌ സഭക്കാർ രൂപംകൊണ്ടത്‌ ഇംഗ്ലണ്ടിലാണ്‌, 17-ാം നൂറ്റാണ്ടിൽ. ജോർജ്‌ ഫോക്‌സ്‌ ആയിരുന്നു അതിന്റെ സ്ഥാപകൻ. ഒരു നെയ്‌ത്തുകാരന്റെ മകനായി ലെസ്റ്റെർഷിയറിൽ ജനിച്ച അദ്ദേഹം ഒരു അത്ഭുത ശബ്ദം ശ്രവിച്ചുവെന്ന്‌ അവകാശപ്പെട്ടു. മാത്രമല്ല മനുഷ്യമധ്യസ്ഥത കൂടാതെ തനിക്ക്‌ ദൈവവുമായി നേരിട്ട്‌ ആശയവിനിമയം നടത്തി ദിവ്യജ്ഞാനം നേടാനാകുമെന്നും. “സുഹൃദ്‌ സഭക്കാരുടെ ഉത്ഭവം 1652-ലാണെന്ന്‌ പരമ്പരാഗതമായി കണക്കാക്കിപ്പോരുന്നു,” അമേരിക്കക്കാരുടെ മത ചരിത്രം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു.

സുഹൃദ്‌ സഭക്കാർക്ക്‌ എങ്ങനെയാണ്‌ വിറയ്‌ക്കുന്നവർ, ഇളകുന്നവർ എന്നൊക്കെ അർഥമുള്ള ക്വേക്കേഴ്‌സ്‌ എന്ന പേരു വീണത്‌? ഒരു പരാമർശകൃതി പറയുന്നതനുസരിച്ച്‌ അവർക്ക്‌ “ദിവ്യ വെളിപാട്‌ ഉണ്ടാകുന്നതിനു തൊട്ടുമുമ്പായി വിറയലും തുള്ളലും” അനുഭവപ്പെടാറുണ്ട്‌. “ദൈവത്തിന്റെ അപരിമേയ ശുദ്ധിയോടും മഹിമയോടും ഉള്ള ഭയാദരസൂചകമായി അവർ കിടുകിടാ വിറച്ചിരുന്നു” എന്ന്‌ മറ്റൊരു കൃതി സൂചിപ്പിക്കുന്നു. മതപരമായ സത്യം കണ്ടെത്തുകയും ക്രിസ്‌ത്യാനിത്വത്തിന്‌ ഒരു പുതിയ മുഖച്ഛായ നൽകുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

മാർഗനിർദേശത്തിനായി അവർ പരിശുദ്ധാത്മാവ്‌, ബൈബിൾ പ്രവാചകന്മാർ, ക്രിസ്‌തുവിന്റെ അപ്പൊസ്‌തലന്മാർ എന്നീ സരണികളിലും കൂടാതെ ആധ്യാത്മിക സത്യം എന്ന്‌ അവർ കണക്കാക്കിയതിനെക്കുറിച്ചുള്ള ആന്തരിക “വെളിച്ചത്തിലോ” ആന്തരിക “വിളിയിലോ” പോലും ആശ്രയിച്ചിരുന്നതായി അവകാശപ്പെട്ടു. അതിനാൽ അവരുടെ യോഗങ്ങളുടെ ഏറിയ ഭാഗവും ദൈവത്തിന്റെ മാർഗനിർദേശം തേടിക്കൊണ്ടുള്ള ദീർഘനേരത്തെ മൗനമായിരുന്നു. ദിവ്യസന്ദേശം ലഭിക്കുന്നവർക്ക്‌ സംസാരിക്കാമായിരുന്നു. a

നീതി, തികഞ്ഞ സത്യസന്ധത, ലളിതമായ ജീവിതരീതി, അക്രമരാഹിത്യം എന്നിവ പിൻപറ്റിപ്പോന്നിരുന്നവരായിരുന്നു ഈ സഭക്കാർ. കൂടാതെ സ്‌ത്രീകൾ ഉൾപ്പെടെ എല്ലാ ക്രിസ്‌ത്യാനികളും ശുശ്രൂഷയിൽ പങ്കുപറ്റണമെന്ന ആശയവും അവർ വെച്ചുപുലർത്തിയിരുന്നു. ക്വേക്കേഴ്‌സ്‌ വ്യവസ്ഥാപിത മതങ്ങളെ എതിർക്കുകയും ആ മതങ്ങൾ പിൻപറ്റിപ്പോന്നിരുന്ന ആചാരരീതികളെ തള്ളിക്കളയുകയും ചെയ്‌തു. കൂടാതെ നമ്മെ നയിക്കേണ്ടത്‌ ഒരു പുരോഹിത വർഗമല്ല മറിച്ച്‌ നമ്മുടെ ആന്തരികവിളിയാണെന്നും അവർ അവകാശപ്പെട്ടു. തത്‌ഫലമായി മറ്റുള്ളവർ അവരെ ഭയത്തോടും സംശയത്തോടും കൂടെ വീക്ഷിക്കാൻ തുടങ്ങി. എന്നാൽ ഇതിനെയെല്ലാം വെല്ലുന്നതായിരുന്നു മിഷനറി പ്രവർത്തനത്തിലെ അവരുടെ ശുഷ്‌കാന്തി. അത്‌ അവർക്കുനേരെ പ്രകോപനവും ബഹുജന പ്രക്ഷോഭവും ഇളക്കിവിട്ടു, ഒപ്പം അധികാരികളുടെ ഇടപെടലും.

ഇംഗ്ലണ്ടിൽ അവർക്ക്‌ പീഡനവും തടവും നേരിടേണ്ടിവന്നു, ന്യൂ ഇംഗ്ലണ്ടിലാകട്ടെ അവരെ നാടുകടത്തി, ചിലർ കൊല്ലപ്പെടുകപോലും ചെയ്‌തു. ഉദാഹരണത്തിന്‌, 1659 മുതൽ 1661 വരെയുള്ള കാലത്ത്‌ മിഷനറിമാരായിരുന്ന മേരി ഡയർ, വില്യം ലിഡ്‌റ, വില്യം റോബിൻസൺ, മാർമഡൂക്ക്‌ സ്റ്റെഫൻസൺ എന്നിവരെ ബോസ്റ്റണിൽ തൂക്കിലേറ്റുകയുണ്ടായി. മറ്റുള്ളവരെ ബന്ധനത്തിലാക്കുകയോ ചാട്ടവാറുകൊണ്ട്‌ അടിക്കുകയോ അവരുടെമേൽ ഇരുമ്പ്‌ പഴുപ്പിച്ചു വെക്കുകയോ ചെയ്‌തു. ചിലരുടെ ചെവികൾ അറുത്തു. വില്യം ബ്രെൻഡ്‌ എന്ന വ്യക്തിയുടെ വസ്‌ത്രം ഉരിഞ്ഞു മാറ്റിയിട്ട്‌ ടാർ പുരട്ടിയ കയറുകൊണ്ട്‌ 117 തവണ പുറത്ത്‌ അടിച്ചു. ഇത്രയൊക്കെ കൊടുംക്രൂരതകൾ സഹിക്കേണ്ടി വന്നിട്ടും അവർ എണ്ണത്തിൽ പെരുകി.

“പാവന പരീക്ഷണ”വുമായി വില്യം പെൻ

1681-കളുടെ പ്രാരംഭത്തിൽ വടക്കേ അമേരിക്കയിലെ ക്വേക്കേഴ്‌സിന്റെ ജീവിതഗതിക്കു പാടേ മാറ്റം സംഭവിച്ചു. മതപരിവർത്തനം ചെയ്‌ത്‌ സുഹൃദ്‌ സഭയിൽ ചേർന്ന ഒരു യുവ ഇംഗ്ലീഷുകാരനായിരുന്ന വില്യം പെൻ രാഷ്‌ട്രതന്ത്രത്തിലെ ഒരു “പാവന പരീക്ഷണം” എന്നു വിളിച്ച ഒന്നിനു മുതിർന്നു. അങ്ങനെ സുഹൃദ്‌ സഭക്കാരുടെ ആദർശപ്രകാരമുള്ളതും അവർ ഭരണചക്രം തിരിക്കുന്നതുമായ ഒരു കോളനി സ്ഥാപിതമായി. ഒരു ബ്രിട്ടീഷ്‌ സൈന്യാധിപന്റെ മകനും ഒരു യുദ്ധവിരോധിയുമായ പെൻ പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ തടവിലാക്കപ്പെട്ടിട്ടുണ്ട്‌.

പെന്നിന്റെ പിതാവിനോടുള്ള കടബാധ്യത തീർക്കാൻ ഇംഗ്ലണ്ടിലെ ചാൾസ്‌ രാജാവ്‌ വടക്കേ അമേരിക്കയിൽ വിസ്‌തൃതമായ ഒരു ഭൂപ്രദേശം പെന്നിനു പതിച്ചു നൽകി. ഒരു രാജകീയ അധികാരപത്രം മുഖേന ആ കോളനിയുടെ സമ്പൂർണ അധികാരം അദ്ദേഹത്തെ ഭരമേൽപ്പിച്ചു. പിതാവിന്റെ സ്‌മരണാർഥം അദ്ദേഹം ആ കോളനിക്ക്‌ പെൻസിൽവേനിയ എന്നു പേരിട്ടു, “പെന്നിന്റെ വൃക്ഷക്കൂട്ടം” എന്നാണ്‌ അതിനർഥം. ഏതു മതത്തിൽപ്പെട്ടവർക്കും അവിടെ ആരാധനാസ്വാതന്ത്ര്യം ഉണ്ടായിരുന്നു.

പെൻ ആദ്യം തന്റെ ബന്ധുവായ വില്യം മാർഖത്തെ അമേരിക്കയിലേക്ക്‌ അയച്ചു. തന്റെ പുതിയ കോളനിയിലെ ചുരുക്കം വരുന്ന യൂറോപ്പുകാരുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനും തദ്ദേശീയരായ അമേരിക്കക്കാരിൽനിന്നു സ്ഥലം വാങ്ങുന്നതിനും ഉള്ള ഒരു ഏജന്റായിട്ടാണ്‌ അദ്ദേഹത്തെ അങ്ങോട്ടയച്ചത്‌. 1682-ൽ ഡെലാവേർ നദിയിലൂടെ യാത്രചെയ്‌ത്‌ പെൻ ആ കോളനി സന്ദർശിച്ചു, തന്റെ ജീവിതത്തിൽ ആദ്യമായി. അദ്ദേഹം തദ്ദേശവാസികളുമായി ഷാക്കാമാക്‌സനിൽ വെച്ച്‌ (ഇന്ന്‌ ഫിലാഡെൽഫിയയുടെ ഒരു ഭാഗമായ ഈ സ്ഥലം കേസിങ്‌ടൺ എന്നാണറിയപ്പെടുന്നത്‌) നീതിപൂർവകവും നിഷ്‌പക്ഷവുമായ ഒരു ഉടമ്പടി ഉണ്ടാക്കി. അതിനുശേഷം, ഷാക്കാമാക്‌സനിൽനിന്ന്‌ ഏകദേശം ഒരു കിലോമീറ്റർ മാറി അദ്ദേഹം പുതിയ ഒരു അധിവാസ മേഖലയ്‌ക്കു പദ്ധതിയിട്ടു. ഫിലാഡെൽഫിയ എന്നായിരുന്നു അതിനു നൽകിയ പേര്‌. “സഹോദര സ്‌നേഹം” എന്നാണ്‌ അതിനർഥം. അതിന്റെ വളർച്ച ശീഘ്രഗതിയിലായിരുന്നു.

പെൻ ഇംഗ്ലണ്ടിലേക്കു തിരികെപ്പോയി പുതിയ കോളനിയെക്കുറിച്ച്‌ പരസ്യപ്പെടുത്തി; അങ്ങോട്ടു ചേക്കേറാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. രമണീയമായ ഭൂപ്രദേശങ്ങൾ, കാടുകൾ, മനോഹരമായ ഒരു നദി, വന്യമൃഗങ്ങൾ, മൃഗരോമം ഇവയെക്കുറിച്ചെല്ലാം അദ്ദേഹം വിവരിച്ചെഴുതി. അദ്ദേഹം വിഭാവന ചെയ്‌ത പുതിയ ഗവൺമെന്റ്‌ മതസഹിഷ്‌ണുതയും സമാധാനപൂർണമായ സഹവർത്തിത്തവും ഉന്നമിപ്പിക്കുന്ന ഒന്നായിരുന്നു. വ്യാപാരികൾ, തൊഴിലാളികൾ, നിർധനർ, നല്ല ഗവൺമെന്റിനു രൂപം നൽകാൻ പ്രാപ്‌തരും തത്‌പരരും ആയവർ എന്നിങ്ങനെ എല്ലാത്തരം ആളുകൾക്കും സ്വാഗതമേകുന്നതായിരുന്നു അത്‌.

യൂറോപ്പിലെ സാമൂഹികവും രാഷ്‌ട്രീയവുമായ പിരിമുറുക്കങ്ങളിൽനിന്നു മോചനം ലഭിക്കുമെന്ന പ്രതീക്ഷ ഇംഗ്ലണ്ടിൽനിന്നും ഉത്തര അയർലണ്ടിൽനിന്നുമുള്ള ക്വേക്കേഴ്‌സിനെ ആകർഷിച്ചു. മെനനൈറ്റുകളും സമാനമായ മറ്റു കൂട്ടങ്ങളും യൂറോപ്പിലെ റൈൻ നദീ മേഖലയിൽനിന്ന്‌ അവിടേക്ക്‌ ചേക്കേറി. ആദ്യമെത്തിയവരിൽ കൂടുതലും ക്വേക്കേഴ്‌സ്‌ ആയിരുന്നു, കോളനിയുടെ ശോഭനഭാവിയെക്കുറിച്ച്‌ പെൻ അവർക്ക്‌ ഉറപ്പുകൊടുത്തു. 1683-ൽ അദ്ദേഹം എഴുതി: “രണ്ടു പൊതുസമ്മേളനങ്ങൾ നടത്തുകയുണ്ടായി, . . . യാതൊരു എതിർപ്പുമില്ലാതെ കുറഞ്ഞപക്ഷം എഴുപതു നിയമങ്ങൾ പാസാക്കി.” എന്നാൽ, അവരുടെ ശുഭാപ്‌തിവിശ്വാസത്തിന്‌ അധികം ആയുസ്സുണ്ടായിരുന്നില്ല.

പരീക്ഷണം പരാജയത്തിലേക്ക്‌

പെന്നിന്റെ കോളനിയുടെ നിയമവ്യവസ്ഥ എല്ലാവർക്കും മനസ്സാക്ഷി സ്വാതന്ത്ര്യം അനുവദിച്ചു. ക്രമസമാധാനം നിലനിറുത്തുന്നതിന്‌ ബലപ്രയോഗം നടത്തേണ്ടി വന്നപ്പോൾ ക്വേക്കേഴ്‌സിന്റെ യുദ്ധവിരുദ്ധ നിലപാട്‌ പ്രശ്‌നം സൃഷ്ടിച്ചു. കാലം കടന്നുപോയതോടെ അത്‌ ഏറെ രൂക്ഷമാകുകയും ചെയ്‌തു. തുടക്കത്തിൽ, പെൻ ഈ സഭക്കാരല്ലാത്ത ഡെപ്യൂട്ടികളെ നിയമിച്ചുകൊണ്ട്‌ ഈ പ്രശ്‌നത്തെ നേരിടാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ, “ആവശ്യമായി വരുമ്പോൾ സഹമനുഷ്യരോടു കർക്കശമായിത്തന്നെ” ഇടപെട്ടുകൊണ്ട്‌ അവർ പ്രശ്‌നത്തെ അടിച്ചമർത്തുമായിരുന്നു. 1689-ൽ ഫ്രാൻസുമായി യുദ്ധത്തിനുള്ള സാധ്യതകൾ കണ്ടുതുടങ്ങിയതോടെ വീണ്ടും മനസ്സാക്ഷിപ്രശ്‌നം തലപൊക്കി.

പുതുതായി ഒരു വലിയ കൂട്ടം താമസക്കാർ എത്തിയത്‌ പ്രശ്‌നം കൂടുതൽ രൂക്ഷമാക്കിത്തീർത്തു. അവരിൽ ബഹുഭൂരിപക്ഷവും ക്വേക്കേഴ്‌സ്‌ അല്ലായിരുന്നുവെന്നു മാത്രമല്ല അവർ അന്നാട്ടുകാരായ അമേരിക്കക്കാരുടെ സ്ഥലം കയ്യേറുകയും ചെയ്‌തു എന്നതായിരുന്നു കാരണം. അങ്ങനെ, ക്വേക്കേഴ്‌സ്‌ ന്യൂനപക്ഷമായതോടെ തദ്ദേശീയ ജനങ്ങളുമായുള്ള അവരുടെ ബന്ധം ഒന്നിനൊന്നു വഷളാകാൻ തുടങ്ങി.

ഗവർണറും അദ്ദേഹത്തിന്റെ ഉപദേശകസമിതിയും 1756-ൽ ഡെലാവേർ, ഷോനീ എന്നീ ഗോത്രങ്ങളുമായി യുദ്ധം പ്രഖ്യാപിച്ചത്‌ ക്വേക്കേഴ്‌സിന്റെ രാഷ്‌ട്രീയ അധികാരത്തിന്‌ ഏറ്റ അന്തിമ പ്രഹരമായിരുന്നു. തത്‌ഫലമായി, അവർ ഗവൺമെന്റിൽനിന്നു പിന്മാറി, അതോടെ അവരുടെ രാഷ്‌ട്രീയ വ്യവസ്ഥിതി അവസാനിച്ചു. അങ്ങനെ ഏകദേശം 75 വർഷത്തിനുശേഷം പെൻ വിഭാവന ചെയ്‌ത രാഷ്‌ട്രതന്ത്രത്തിലെ “പാവന പരീക്ഷണ”ത്തിനു തിരശ്ശീലവീണു.

കാലക്രമത്തിൽ, സാമ്പത്തിക പുരോഗതി കൈവരിച്ചതോടെ ഈ സഭക്കാരുടെ മതതീക്ഷ്‌ണതയും ക്ഷയിക്കാൻ തുടങ്ങി. ഈ സഭയിൽപ്പെട്ട സാമുവൽ ഫോഥർഗിൽ ഇപ്രകാരം പറഞ്ഞു: “[ക്വേക്കേഴ്‌സ്‌] തങ്ങളുടെ മനസ്സും ഹൃദയവും ലൗകിക കാര്യങ്ങളിൽ കേന്ദ്രീകരിക്കാൻ തുടങ്ങിയതോടെ തങ്ങൾ പിൻപറ്റിപ്പോന്നിരുന്ന തത്ത്വങ്ങൾ മക്കളെ പഠിപ്പിക്കാൻ അവർക്കു കഴിയാതെ പോയി, കാരണം അവർതന്നെ അവ മറന്നുപോയിരുന്നു.” ക്രമേണ അവരുടെ അവാന്തരവിഭാഗങ്ങളും ഉണ്ടായി.

പെന്നിനും അദ്ദേഹത്തിന്റെ അനുയായികൾക്കും ഉത്‌കൃഷ്ടമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു, ഒപ്പം താത്‌കാലിക വിജയവും. എന്നിരുന്നാലും അവർ യേശുവിന്റെ പഠിപ്പിക്കൽ തെറ്റിദ്ധരിക്കുകയോ അവഗണിക്കുകയോ ചെയ്‌തു. യേശുവും അവന്റെ ശിഷ്യന്മാരും ‘ലൌകികന്മാരല്ലായിരുന്നു.’ (യോഹന്നാൻ 17:16) അതുകൊണ്ട്‌ ഏതൊരു സംരംഭവും അടിസ്ഥാനപരമായി എത്രതന്നെ സദുദ്ദേശ്യത്തോടെ ഉള്ളതാണെങ്കിലും ശരി, മത-രാഷ്‌ട്രീയ മൈത്രിക്ക്‌ ശ്രമിക്കുന്നിടത്തോളം അവർക്ക്‌ ദൈവത്തിന്റെയോ അവന്റെ പുത്രന്റെയോ അനുഗ്രഹം ഉണ്ടായിരിക്കില്ല. (യാക്കോബ്‌ 4:4; 1 യോഹന്നാൻ 5:19) തന്മൂലം അവർ വിജയിക്കുകയുമില്ല.—സങ്കീർത്തനം 127:1.

[അടിക്കുറിപ്പ്‌]

a ഇന്ന്‌, സുഹൃദ്‌ സഭക്കാരുടെ പല പള്ളികളിലും കൂടുതൽ സംഘടിതമായ വിധത്തിൽ ശുശ്രൂഷ നിർവഹിക്കുന്ന ശമ്പളം പറ്റുന്ന ശുശ്രൂഷകൻ ഉണ്ട്‌.

[12-ാം പേജിലെ ചതുരം]

“എന്റെ രാജ്യം ഐഹികമല്ല”

യോഹന്നാൻ 18:36-ൽ രേഖപ്പെടുത്തിയിരിക്കുന്ന ആ വാക്കുകൾ യേശു പറയാൻ കാരണമെന്തായിരുന്നു? ദൈവരാജ്യം എന്താണെന്നു മനസ്സിലാക്കിയാൽ ആ വാക്കുകൾ നമുക്കു കൂടുതൽ വ്യക്തമായിത്തീരും. യേശുക്രിസ്‌തുവിന്റെ പഠിപ്പിക്കലുകളുടെ കേന്ദ്രബിന്ദുവായിരുന്ന ഈ ദൈവരാജ്യം വാസ്‌തവത്തിൽ അവന്റെ കൈകളിലെ ഒരു ലോകഗവൺമെന്റാണ്‌. (യെശയ്യാവു 9:6, 7; ലൂക്കൊസ്‌ 4:43) മാനുഷ ഗവൺമെന്റുകളെ ഉപയോഗിച്ചു ഭരിക്കുന്നതിനു പകരം ദൈവരാജ്യം അവയെയെല്ലാം ഉന്മൂലമാക്കുകയും ഭൂമിയുടെ മുഴുഭരണവും നടത്തുന്ന ഏക ഗവൺമെന്റായിത്തീരുകയും ചെയ്യും. (ദാനീയേൽ 2:44; 7:13, 14) യേശു തന്റെ മാതൃകാ പ്രാർഥനയിൽ പരാമർശിച്ചത്‌ ഇതിനെ സംബന്ധിച്ചാണ്‌. അവൻ പറഞ്ഞു: “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:9, 10) ആ രാജ്യത്തിന്റെ അനുസരണമുള്ള പ്രജകൾ ശ്രേഷ്‌ഠമായ ഒരു ജീവിതം ആസ്വദിക്കും. പൂർണ ആരോഗ്യത്തോടും സമാധാനത്തോടും കൂടെ പറുദീസാഭൂമിയിലെ എന്നേക്കുമുള്ള ജീവിതമാണത്‌, വില്യം പെന്നിനെപ്പോലുള്ള ആത്മാർഥഹൃദയരായവർക്ക്‌ ഒരിക്കലും നടപ്പിൽ വരുത്താൻ സാധിക്കാത്ത ഒന്നുതന്നെ.—ലൂക്കൊസ്‌ 23:43; വെളിപ്പാടു 21:3-5.

[10-ാം പേജിലെ ചിത്രം]

ഫിലാഡെൽഫിയയിലെ ക്വേക്കേഴ്‌സ്‌ യോഗം, 1800-കൾ

[10-ാം പേജിലെ ചിത്രം]

ക്വേക്കർ മേരി ഡയർ വധസ്ഥലത്തേക്ക്‌, മസാച്ചുസെറ്റ്‌സിലെ ബേ കോളനി

[11-ാം പേജിലെ ചിത്രം]

ക്വേക്കേഴ്‌സ്‌ ഇംഗ്ലണ്ടു വിടുന്നു, 1600-കൾ

[11-ാം പേജിലെ ചിത്രം]

വില്യം പെൻ തദ്ദേശ അമേരിക്കക്കാരുമായി ഉടമ്പടി ചെയ്യുന്നു, 1682

[10-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

ഇരു ചിത്രങ്ങളും: © North Wind Picture Archives

[11-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

ബോട്ടുകൾ: © North Wind Picture Archives; ഉടമ്പടി: Brown Brothers