വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?

ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?

ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?

“എന്തുകൊണ്ട്‌?” എന്നു ചോദിക്കുന്നതിലൂടെ ഒരു വ്യക്തി ചിലപ്പോൾ ആശ്വാസത്തിനും ശരിയായ ഉത്തരങ്ങൾക്കുമായി കേഴുകയായിരിക്കാം ചെയ്യുന്നത്‌. താങ്ങാനാവാത്ത നഷ്ടം സംഭവിച്ചിരിക്കുന്ന ഒരു സാഹചര്യത്തിലാണ്‌ അങ്ങനെ ചോദിക്കുന്നതെങ്കിൽ അദ്ദേഹത്തിന്‌ അടിയന്തിരമായും ആശ്വാസം ലഭിക്കേണ്ടതുണ്ട്‌. ബൈബിൾ അത്തരം ആശ്വാസം പ്രദാനം ചെയ്യുന്നുണ്ടോ? ഈ വിഷയവുമായി ബന്ധപ്പെട്ട്‌ ബൈബിൾ വെളിപ്പെടുത്തുന്ന അതിപ്രധാനമായ മൂന്നു സത്യങ്ങൾ പരിചിന്തിക്കുക.

ഒന്ന്‌: ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ടാണ്‌ എന്നു ചോദിക്കുന്നത്‌ ഒരു അപരാധമല്ല. അത്തരമൊരു ചോദ്യം ചോദിക്കുന്നത്‌ തങ്ങൾക്കു ദൈവത്തിൽ വിശ്വാസമില്ലെന്നോ അവനോട്‌ ആദരവില്ലെന്നോ പ്രകടമാക്കുമെന്ന്‌ ചിലർ വ്യാകുലപ്പെടുന്നു. എന്നാൽ ഹൃദയ പരമാർഥതയോടെയാണു നിങ്ങൾ ചോദിക്കുന്നതെങ്കിൽ അങ്ങനെ വിചാരിക്കേണ്ടതില്ല, കാരണം വിശ്വസ്‌തരായ മറ്റു പലരും അങ്ങനെ ചോദിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌ പ്രവാചകനായ ഹബക്കൂക്‌ ഒരിക്കൽ ദൈവത്തോട്‌ ഇങ്ങനെ ചോദിച്ചു: “തിന്മകളും ദുരിതങ്ങളും കാണാൻ എനിക്ക്‌ അങ്ങ്‌ എന്തുകൊണ്ട്‌ ഇടവരുത്തുന്നു? നാശവും അക്രമവും ഇതാ എന്റെ കൺമുമ്പിൽ! കലഹവും മത്സരവും തല ഉയർത്തുന്നു.” (ഹബക്കൂക്‌ 1:3, പി.ഒ.സി. ബൈബിൾ) അതിന്റെ പേരിൽ യഹോവയാം ദൈവം ഹബക്കൂക്കിനെ ശാസിച്ചില്ല. പകരം നമുക്കെല്ലാവർക്കും വായിക്കാൻ കഴിയേണ്ടതിന്‌ ആ ചോദ്യങ്ങൾ തന്റെ വചനത്തിൽ രേഖപ്പെടുത്താൻ അവൻ ഇടയാക്കി.—റോമർ 15:4.

രണ്ട്‌: കഷ്ടം സഹിക്കുന്നവരോടു ദൈവത്തിന്‌ അനുകമ്പ തോന്നുന്നുവെന്നു നാം തിരിച്ചറിയുന്നതു പ്രധാനമാണ്‌. മനുഷ്യന്റെ കാര്യത്തിൽ ഒട്ടും താത്‌പര്യമില്ലാത്ത ഒരു നിഗൂഢ ശക്തിയല്ല ദൈവം. ‘ന്യായപ്രിയനായ’ അവൻ ദുഷ്ടത വെറുക്കുകയും അതിന്റെ ഫലമായുള്ള കഷ്ടപ്പാടുകൾ കാണുന്നതിൽ വേദനിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 37:28; സദൃശവാക്യങ്ങൾ 6:16-19) പണ്ട്‌ നോഹയുടെ നാളിൽ അക്രമം വ്യാപകമായിത്തീർന്നപ്പോൾ ദൈവത്തിന്റെ “ഹൃദയത്തിന്നു ദുഃഖമായി.” (ഉല്‌പത്തി 6:5, 6) ദൈവത്തിനു മാറ്റമൊന്നും സംഭവിച്ചിട്ടില്ല; ഇന്നത്തെ സ്ഥിതിവിശേഷം കാണുമ്പോഴും അങ്ങനെതന്നെയാണ്‌ അവന്‌ അനുഭവപ്പെടുന്നത്‌.—മലാഖി 3:6.

മൂന്ന്‌: ദൈവത്തിൽനിന്ന്‌ ഒരിക്കലും ദുഷ്ടത ഉത്ഭവിക്കുകയില്ല. ബൈബിൾ ഇക്കാര്യം സ്‌പഷ്ടമായി പ്രകടമാക്കുന്നു. കൊലപാതകവും ഭീകരപ്രവർത്തനവും പോലുള്ള കാര്യങ്ങൾക്കു ദൈവത്തെ കുറ്റപ്പെടുത്തുന്നവർ യഥാർഥത്തിൽ അവനെ നിന്ദിക്കുകയാണു ചെയ്യുന്നത്‌. ഇയ്യോബ്‌ 34:10 പറയുന്നതു ശ്രദ്ധിക്കുക: “ദൈവം ദുഷ്ടതയോ സർവ്വശക്തൻ നീതികേടോ ഒരിക്കലും ചെയ്‌കയില്ല.” സമാനമായി യാക്കോബ്‌ 1:13 ഇങ്ങനെ പറയുന്നു: “പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.” അതുകൊണ്ട്‌ നിങ്ങൾക്കു കഷ്ടപ്പാടുകൾ നേരിട്ടിട്ടുണ്ടെങ്കിൽ അതിനു കാരണം ദൈവമല്ലെന്ന്‌ ഉറപ്പുള്ളവരായിരിക്കുക.

ലോകത്തെ ആർ ഭരിക്കുന്നു?

ദൈവം നീതിമാനാണെങ്കിൽ, അവനു സ്‌നേഹവും ശക്തിയുമുണ്ടെങ്കിൽ ഭൂമിയിൽ തിന്മ കൊടികുത്തിവാഴുന്നത്‌ എന്തുകൊണ്ട്‌ എന്ന ചോദ്യം പിന്നെയും അവശേഷിക്കുന്നു. ആദ്യംതന്നെ, പൊതുവെയുള്ള ഒരു തെറ്റിദ്ധാരണ തിരുത്തേണ്ടിയിരിക്കുന്നു. സർവശക്തനായ ദൈവമാണ്‌ ഈ ലോകത്തിന്റെ ഭരണാധിപനെന്നും എല്ലാം അവന്റെ സമ്പൂർണ നിയന്ത്രണത്തിൻ കീഴിലാണെന്നും അനേകർ വിചാരിക്കുന്നു. “ദൈവത്തിന്റെ നിയന്ത്രണത്തിലല്ലാത്ത ഒരു അണുവോ തന്മാത്രയോ പോലും പ്രപഞ്ചത്തിലില്ല” എന്ന്‌ ഒരു ദൈവശാസ്‌ത്ര സെമിനാരിയുടെ പ്രസിഡന്റ്‌ പറയുകയുണ്ടായി. ബൈബിൾ യഥാർഥത്തിൽ അങ്ങനെ പഠിപ്പിക്കുന്നുണ്ടോ?

ഒരിക്കലുമില്ല. ലോകത്തെ ഭരിക്കുന്നത്‌ ആരാണ്‌ എന്നതിനെക്കുറിച്ചു ബൈബിളിൽ പറഞ്ഞിരിക്കുന്നതു മനസ്സിലാക്കുമ്പോൾ അനേകരും അത്ഭുതപ്പെട്ടുപോകുന്നു. ഉദാഹരണത്തിന്‌ 1 യോഹന്നാൻ 5:19 ഇങ്ങനെ പറയുന്നു: “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” ആരാണ്‌ ഈ ദുഷ്ടൻ? അതു പിശാചായ സാത്താനാണെന്ന്‌ യേശുക്രിസ്‌തു വെളിപ്പെടുത്തി. “ലോകത്തിന്റെ പ്രഭു” എന്ന്‌ യേശു അവനെ വിളിക്കുകയും ചെയ്‌തു. (യോഹന്നാൻ 14:30) ലോകത്ത്‌ ഇത്രയും കുഴപ്പങ്ങൾ ഉള്ളത്‌ എന്തുകൊണ്ടാണെന്ന്‌ അതു സൂചിപ്പിക്കുന്നില്ലേ? മനുഷ്യൻ അനുഭവിക്കുന്ന ഒട്ടുമിക്ക കഷ്ടപ്പാടുകൾക്കും മൂലകാരണമായ ക്രൂരതയും വഞ്ചനയും വിദ്വേഷവുമെല്ലാം സാത്താന്റെ മുഖമുദ്രയാണ്‌. അപ്പോൾപ്പിന്നെ ലോകത്തെ ഭരിക്കാൻ ദൈവം സാത്താനെ അനുവദിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

ഏദെനിൽ ഉയർന്നുവന്ന ഒരു വിവാദം

സ്‌നേഹവും പ്രാപ്‌തിയുമുള്ള ഒരു പിതാവ്‌ മക്കളോടു നുണ പറയുന്നതായും അധികാരം ദുർവിനിയോഗം ചെയ്യുന്നതായും പ്രയോജനമുള്ള കാര്യങ്ങൾ അവരിൽനിന്നു പിടിച്ചുവെക്കുന്നതായും ആരെങ്കിലും പരസ്യമായി ആരോപിച്ചാൽ അദ്ദേഹത്തിന്‌ എന്തു തോന്നും? ദുഷ്ടമായ അത്തരം ആരോപണങ്ങൾ തെറ്റാണെന്നു തെളിയിക്കാൻ ആരോപണം ഉന്നയിച്ച വ്യക്തിയെ അദ്ദേഹം കയ്യേറ്റം ചെയ്യുമോ? തീർച്ചയായുമില്ല! ആ വിധത്തിൽ പ്രതികരിച്ചാൽ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന്‌ മറ്റുള്ളവർ വിശ്വസിക്കാനിടയാകും.

മനുഷ്യചരിത്രത്തിന്റെ തുടക്കത്തിൽ ഏദെൻ എന്ന സ്ഥലത്തുവെച്ച്‌ യഹോവയാം ദൈവത്തിനെതിരെ ഉയർന്നുവന്ന ഒരു വെല്ലുവിളി അവൻ കൈകാര്യം ചെയ്‌ത വിധം വിശദമാക്കാൻ ഈ ദൃഷ്ടാന്തം സഹായിക്കുന്നു. ഭൂമിയിലെ തന്റെ മക്കൾക്കായുള്ള മഹത്തായ ഒരു നിയോഗത്തെക്കുറിച്ച്‌ ആദ്യ മനുഷ്യരായിരുന്ന ആദാമിനോടും ഹവ്വായോടും അവിടെവെച്ച്‌ ദൈവം പറഞ്ഞിരുന്നു. അവർ മക്കളെ ജനിപ്പിക്കുകയും ഭൂമിയിൽ നിറഞ്ഞ്‌ അതിനെ കീഴടക്കുകയും ഒരു ആഗോള പറുദീസയാക്കി അതിനെ മാറ്റുകയും ചെയ്യണമായിരുന്നു. (ഉല്‌പത്തി 1:28) ദൈവത്തിന്റെ കോടിക്കണക്കിന്‌ ആത്മപുത്രന്മാരും ആവേശജനകമായ ഈ സംരംഭത്തിൽ അതീവ തത്‌പരരായിരുന്നു.—ഇയ്യോബ്‌ 38:4, 6; ദാനീയേൽ 7:10.

ഉദാരമതിയായ ദൈവമെന്ന നിലയിൽ, രുചികരമായ എല്ലാത്തരം പഴങ്ങളും സമൃദ്ധമായി വിളഞ്ഞിരുന്ന സുന്ദരമായ ഒരു ഉദ്യാന ഭവനം യഹോവ ആദാമിനും ഹവ്വായ്‌ക്കും നൽകി. “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം” മാത്രമേ അവർക്കു നിഷിദ്ധമായിരുന്നുള്ളൂ. ആ വൃക്ഷഫലം തിന്നാതിരിക്കുന്നതുവഴി, തന്റെ മക്കളുടെ കാര്യത്തിൽ നന്മ എന്താണ്‌ തിന്മ എന്താണ്‌ എന്നു തീരുമാനിക്കാനുള്ള അവകാശം തങ്ങളുടെ സ്വർഗീയ പിതാവിന്‌ ഉണ്ടെന്ന്‌ അംഗീകരിച്ചുകൊണ്ട്‌ അവനിലുള്ള സമ്പൂർണ ആശ്രയം പ്രകടമാക്കാൻ ആദാമിനും ഹവ്വായ്‌ക്കും കഴിയുമായിരുന്നു.—ഉല്‌പത്തി 2:16, 17.

സങ്കടകരമെന്നു പറയട്ടെ, മറ്റുള്ളവരുടെ ആരാധന പിടിച്ചുപറ്റാൻ ആഗ്രഹിച്ച ദൈവത്തിന്റെ ആത്മപുത്രന്മാരിൽ ഒരുവൻ, വിലക്കപ്പെട്ട ഫലം ഭക്ഷിച്ചാൽ ‘നിശ്ചയമായും മരിക്കയില്ല’ എന്ന്‌ ഹവ്വായെ പറഞ്ഞുധരിപ്പിച്ചു. (ഉല്‌പത്തി 2:17; 3:1-5) അങ്ങനെ സാത്താനെന്ന ആ ദുഷ്ട ദൂതൻ, ദൈവത്തെ ഫലത്തിൽ ഒരു നുണയനെന്നു വിളിച്ചുകൊണ്ട്‌ അവനെതിരെ മത്സരിച്ചു. ജീവത്‌പ്രധാനമായ പരിജ്ഞാനം ദൈവം ആദാമിൽനിന്നും ഹവ്വായിൽനിന്നും മറച്ചുവെച്ചിരിക്കുകയാണെന്നും അവൻ ആരോപിച്ചു. നന്മ എന്തെന്നും തിന്മ എന്തെന്നും സ്വയമായി തീരുമാനിക്കാനുള്ള അവകാശം മനുഷ്യന്‌ ഉണ്ടായിരിക്കണമെന്നാണു സാത്താൻ അർഥമാക്കിയത്‌. ചുരുക്കിപ്പറഞ്ഞാൽ, ഭരണകർത്താവും പിതാവുമെന്ന നിലയിൽ ദൈവം ഒരു വൻപരാജയമാണെന്ന്‌ അവൻ ആരോപിക്കുകയും തനിക്കു കാര്യങ്ങൾ മെച്ചമായി കൈകാര്യം ചെയ്യാനാകുമെന്ന്‌ അവകാശപ്പെടുകയുമാണു ചെയ്‌തത്‌.

കുടിലവും ദുഷ്ടവുമായ അത്തരം ഭോഷ്‌കുകൾ പറയുകവഴി ആ ദൂതൻ പിശാചായ സാത്താനായിത്തീർന്നു. “ദൂഷകൻ” എന്നും “എതിരാളി” എന്നുമാണ്‌ ആ പേരുകൾക്ക്‌ അർഥം. ആദാമും ഹവ്വായും എന്താണു ചെയ്‌തത്‌? ദൈവത്തിനു പുറംതിരിഞ്ഞുകൊണ്ട്‌ അവർ സാത്താന്റെ പക്ഷം ചേർന്നു.—ഉല്‌പത്തി 3:6.

ആ മത്സരികളെ തത്‌ക്ഷണം നശിപ്പിച്ചുകളയാൻ യഹോവയ്‌ക്കു കഴിയുമായിരുന്നു. എന്നാൽ മുമ്പു ദൃഷ്ടാന്തത്തിൽ പറഞ്ഞതുപോലെ, ഇത്തരം വിവാദങ്ങൾ ആ വിധത്തിൽ പരിഹരിക്കാനാവില്ല. സാത്താൻ ദൈവത്തെ വെല്ലുവിളിച്ചപ്പോൾ കോടിക്കണക്കിനു ദൂതന്മാർ അതു കേൾക്കുന്നുണ്ടായിരുന്നു എന്ന കാര്യവും ഓർക്കുക. വാസ്‌തവത്തിൽ അവരിൽ അസംഖ്യം പേർ പിന്നീട്‌ അവന്റെ മത്സരത്തിൽ പങ്കുചേരുകയും ഭൂതങ്ങളായിത്തീരുകയും ചെയ്‌തു.—മർക്കൊസ്‌ 1:34; 2 പത്രൊസ്‌ 2:4; യൂദാ 6.

ദൈവം ഇടപെടാതിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ആദാമും ഹവ്വായും സ്രഷ്ടാവിനെ ആശ്രയിക്കാതെയുള്ള ഒരു സ്വതന്ത്ര ജീവിതം തിരഞ്ഞെടുക്കാൻ സാത്താൻ കൗശലപൂർവം ഇടയാക്കിയപ്പോൾ ഫലത്തിൽ അവൻ ജന്മം കൊടുത്തത്‌, യഥാർഥത്തിൽ സ്വതന്ത്രമായ ഒരു കുടുംബത്തിനല്ല പിന്നെയോ തന്റെതന്നെ നിയന്ത്രണത്തിൻ കീഴിലുള്ള ഒരു കുടുംബത്തിനായിരുന്നു. തങ്ങളുടെ ‘പിതാവായ’ പിശാചിനാൽ അറിഞ്ഞോ അറിയാതെയോ സ്വാധീനിക്കപ്പെട്ടുകൊണ്ട്‌ ആ കുടുംബം സ്വന്തം ലക്ഷ്യങ്ങളും നിലവാരങ്ങളും തിരഞ്ഞെടുക്കാൻ തുടങ്ങി. (യോഹന്നാൻ 8:44) അത്തരമൊരു ജീവിതം അവർക്കു യഥാർഥ സ്വാതന്ത്ര്യവും നിലനിൽക്കുന്ന സന്തോഷവും കൈവരുത്തുമായിരുന്നോ? ഇല്ലെന്ന്‌ യഹോവയ്‌ക്കു വ്യക്തമായി അറിയാമായിരുന്നു. എങ്കിലും തന്നിഷ്ടപ്രകാരം ജീവിക്കാൻ അവൻ ആ മത്സരികളെ അനുവദിച്ചു—ഏദെനിൽ ഉയർന്നുവന്ന വിവാദത്തിന്‌ എന്നേക്കുമായി തീർപ്പു കൽപ്പിക്കാൻ അങ്ങനെ മാത്രമേ കഴിയുമായിരുന്നുള്ളൂ.

ദൈവത്തിൽനിന്ന്‌ അന്യപ്പെട്ട ഈ വ്യവസ്ഥിതി നിലവിൽവന്നിട്ട്‌ 6,000-ത്തിലേറെ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഈ കാലയളവിൽ എല്ലാത്തരം ഭരണക്രമങ്ങളും ധാർമിക സംഹിതകളും മനുഷ്യൻ പരീക്ഷിച്ചുനോക്കിയിരിക്കുന്നു. ഇന്നത്തെ അവസ്ഥകളിൽ നിങ്ങൾ സംതൃപ്‌തരാണോ? മനുഷ്യർ ഇന്നു യഥാർഥ സന്തോഷവും സമാധാനവും ഐക്യവും അനുഭവിക്കുന്നുണ്ടോ? ഇല്ല എന്നതാണു വ്യക്തമായ ഉത്തരം! മറിച്ച്‌ യുദ്ധം, ക്ഷാമം, പ്രകൃതിവിപത്തുകൾ, രോഗം, മരണം എന്നിവ മനുഷ്യവർഗത്തെ വലയ്‌ക്കുകയാണ്‌. ബൈബിൾ പ്രസ്‌താവിക്കുന്ന പ്രകാരം വ്യർത്ഥതയും ‘ഞരക്കവും’ ‘ഈറ്റുനോവു’മാണ്‌ അതിന്റെയെല്ലാം അനന്തരഫലം.—റോമർ 8:19-22; സഭാപ്രസംഗി 8:9.

എന്നാൽ ‘എന്തുകൊണ്ടാണ്‌ ദൈവം വിപത്തുകൾ തടയാതിരിക്കുന്നത്‌?’ എന്നു ചിലർ ചോദിച്ചേക്കാം. അങ്ങനെ ചെയ്യുന്നത്‌ യഥാർഥത്തിൽ അനീതിയായിരിക്കും; ദൈവത്തിനെതിരെ മത്സരിക്കുന്നതിനാൽ യാതൊരു ഭവിഷ്യത്തും ഉണ്ടാകില്ലെന്നു ചിന്തിക്കാൻ ഇടയാക്കിക്കൊണ്ട്‌ നിലവിലുള്ള വിവാദത്തെ അത്‌ ഇരുളിലാഴ്‌ത്തുകയും ചെയ്യും. തൻനിമിത്തം, ദൈവത്തോടുള്ള അനുസരണക്കേടിന്റെ നേരിട്ടോ പരോക്ഷമായോ ഉള്ള ഫലമെന്ന നിലയിൽ ഉണ്ടാകുന്ന എല്ലാ കുറ്റകൃത്യങ്ങളും ദുരന്തങ്ങളും തടഞ്ഞുനിറുത്തിക്കൊണ്ട്‌ അവൻ അണിയറയിൽ പ്രവർത്തിക്കുന്നില്ല. a സാത്താന്റെ വ്യവസ്ഥിതിക്കു ശോഭിക്കാനാകുമെന്നും സന്തുഷ്ടിക്കുള്ള മാർഗം അതു കണ്ടെത്തിയിരിക്കുന്നുവെന്നുമുള്ള വിപത്‌കരമായ ഭോഷ്‌കിനെ യഹോവ ഒരിക്കലും പിന്തുണയ്‌ക്കുകയില്ല. എന്നാൽ സംഭവിക്കുന്നതെല്ലാം നോക്കി അവൻ ‘കയ്യുംകെട്ടി’ നിൽക്കുകയല്ല ചെയ്യുന്നത്‌. നാം കാണാൻ പോകുന്നതുപോലെ യഥാർഥത്തിൽ അവൻ വളരെ തിരക്കോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌.

“എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു”

ഓരോന്നും സംഭവിക്കുന്നതും നോക്കി ദൈവം വെറുതെ ഇരിക്കുകയല്ലെന്ന്‌ യേശുവിന്റെ ആ വാക്കുകൾ വ്യക്തമാക്കുന്നു. (യോഹന്നാൻ 5:17) മറിച്ച്‌ ഏദെനിൽ മത്സരം ആരംഭിച്ചപ്പോൾ മുതൽ അവൻ തിരക്കോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌. ഉദാഹരണത്തിന്‌ സാത്താനെയും അവനോടു കൂറു പുലർത്തുന്നവരെയും ഭാവിയിൽ തന്റെ “സന്തതി” നശിപ്പിക്കുമെന്ന വാഗ്‌ദാനം രേഖപ്പെടുത്താൻ ബൈബിൾ എഴുത്തുകാരെ അവൻ നിശ്വസ്‌തനാക്കി. (ഉല്‌പത്തി 3:15) ആ സന്തതി മുഖാന്തരം, കഷ്ടപ്പാടിന്‌ ഇടയാക്കുന്ന സകല കാര്യങ്ങളും, മരണംപോലും നീക്കംചെയ്‌തുകൊണ്ട്‌ അനുസരണമുള്ള മനുഷ്യർക്ക്‌ അനുഗ്രഹം ചൊരിയുന്ന ഒരു സ്വർഗീയ ഗവണ്മെന്റ്‌ അവൻ സ്ഥാപിക്കുകയും ചെയ്യുമായിരുന്നു.—ഉല്‌പത്തി 22:18; സങ്കീർത്തനം 46:9; 72:16; യെശയ്യാവു 25:8; 33:24; ദാനീയേൽ 7:13, 14.

മഹത്തായ ആ വാഗ്‌ദാനങ്ങളുടെ നിവൃത്തിക്കുള്ള ഒരു നടപടിയെന്ന നിലയിൽ ആ രാജ്യത്തിന്റെ മുഖ്യ ഭരണാധിപനായിത്തീരാനിരുന്ന വ്യക്തിയെ യഹോവ ഭൂമിയിലേക്ക്‌ അയച്ചു. അതു ദൈവപുത്രനായ യേശുക്രിസ്‌തുതന്നെ ആയിരുന്നു. (ഗലാത്യർ 3:16) തന്നെക്കുറിച്ചുള്ള ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ ദൈവരാജ്യത്തെക്കുറിച്ചായിരുന്നു യേശു മുഖ്യമായും ആളുകളെ പഠിപ്പിച്ചത്‌. (ലൂക്കൊസ്‌ 4:43) യഥാർഥത്തിൽ, ഭൂമിയിലായിരിക്കെ അവൻ ചെയ്‌ത കാര്യങ്ങൾ ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിൽ താൻ എന്തെല്ലാം ചെയ്യുമെന്നതിന്റെ സ്‌പഷ്ടമായ ഒരു സൂചനയായിരുന്നു. അവൻ ആയിരങ്ങളുടെ വിശപ്പകറ്റുകയും രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിർപ്പിക്കുകയും ചെയ്‌തു. ഉഗ്രമായ ഒരു കൊടുങ്കാറ്റിനെ ശാന്തമാക്കികൊണ്ട്‌ പ്രകൃതിശക്തികളെപ്പോലും നിയന്ത്രിക്കാൻ താൻ ശക്തനാണെന്നും അവൻ പ്രകടമാക്കി. (മത്തായി 14:14-21; മർക്കൊസ്‌ 4:37-39; യോഹന്നാൻ 11:43, 44) ‘ദൈവത്തിന്റെ വാഗ്‌ദത്തങ്ങൾ എത്ര ഉണ്ടായിരുന്നാലും അവയെല്ലാം ക്രിസ്‌തുവിൽ “ഉവ്വ്‌” എന്നുതന്നേ’ എന്നു ബൈബിൾ പറയുന്നു.—2 കൊരിന്ത്യർ 1:20, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.

യേശുവിനെ അനുസരിച്ചുകൊണ്ട്‌, സാത്താൻ ഭരിക്കുന്നതും ദൈവത്തിൽനിന്ന്‌ അന്യപ്പെട്ടതുമായ ഈ “ലോകത്തിൽ”നിന്നു പുറത്തുവരുന്നവരെ യഹോവയുടെ കുടുംബം ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. (യോഹന്നാൻ 15:19) സ്‌നേഹത്തിൽ വേരൂന്നിയതും സമാധാനത്തിനായി നിലകൊള്ളുന്നതുമായ സത്യക്രിസ്‌ത്യാനികളുടെ ഈ ആഗോള കുടുംബം വംശീയ മുൻവിധിയുടെയും വർഗവിവേചനത്തിന്റെയും ഏതൊരു കണികയും തങ്ങളുടെ ഇടയിൽനിന്നു തുടച്ചുനീക്കാൻ പ്രതിജ്ഞാബദ്ധമാണ്‌.—മലാഖി 3:17, 18; യോഹന്നാൻ 13:34, 35.

ഈ ലോകത്തിന്റെ പക്ഷത്തു നിലയുറപ്പിക്കുന്നതിനു പകരം സത്യക്രിസ്‌ത്യാനികൾ മത്തായി 24:14-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ കൽപ്പനയ്‌ക്കു ചേർച്ചയിൽ ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിക്കുകയും അതിനെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. ‘ദൈവരാജ്യത്തിന്റെ സുവിശേഷം’ ഇന്നു ലോകവ്യാപകമായി പ്രസംഗിക്കുന്നത്‌ ആരാണ്‌? ഒരു ആഗോള ആത്മീയ കുടുംബമെന്ന നിലയിൽ, ദേശീയവും വംശീയവുമായ കലാപങ്ങളിലും യുദ്ധങ്ങളിലും പങ്കെടുക്കാൻ വിസമ്മതിച്ചിരിക്കുന്നവർ ആരാണ്‌? ദൈവവചനത്തിലെ ഉന്നതമായ നിലവാരങ്ങൾ—അവ ജനരഞ്‌ജകമായിരുന്നാലും അല്ലെങ്കിലും—പിൻപറ്റാൻ ശ്രമിക്കുന്നത്‌ ആരാണ്‌? (1 യോഹന്നാൻ 5:3) യഹോവയുടെ സാക്ഷികൾക്ക്‌ ഈ സവിശേഷതകളെല്ലാം ഉള്ളതായി അനേകരും നിരീക്ഷിച്ചിരിക്കുന്നു. ഇക്കാര്യം നിങ്ങൾക്കും സ്വന്തമായി പരിശോധിച്ചു മനസ്സിലാക്കാവുന്നതാണ്‌.

ദൈവഭരണത്തെ പിന്തുണയ്‌ക്കുമെന്നു തീരുമാനിക്കുക

ദൈവത്തിൽനിന്ന്‌ അന്യപ്പെട്ടതും സാത്താനാൽ വഴിതെറ്റിക്കപ്പെട്ടതുമായ മനുഷ്യവർഗലോകം ദുരിതത്തിന്റെയും നിരാശയുടെയും ആഴങ്ങളിലേക്കു മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥിതിക്കു രൂപംനൽകിയിരിക്കുന്നു. ഭൂഗ്രഹംപോലും നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌! അതേസമയം യഹോവയാം ദൈവം, ദശലക്ഷങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും ഓരോരുത്തർക്കും ഉറപ്പുള്ള ഒരു പ്രത്യാശ നൽകുകയും ചെയ്‌തിരിക്കുന്ന ഒരു സ്വർഗീയ ഗവണ്മെന്റ്‌ സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു. (1 തിമൊഥെയൊസ്‌ 4:10) നിങ്ങൾ ഏതു തിരഞ്ഞെടുക്കും?

ആ തിരഞ്ഞെടുപ്പു നടത്താനുള്ള സമയം ഇപ്പോഴാണ്‌, സാത്താനും അവന്റെ ദുഷ്ടലോകവും അനന്തകാലം തുടരാൻ ദൈവം അനുവദിക്കുകയില്ല. ഈ ഭൂമിയെ ഒരു പറുദീസയാക്കുക എന്ന ദൈവത്തിന്റെ ആദിമ ഉദ്ദേശ്യത്തിന്‌ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ദിവസങ്ങൾ ഒന്നൊന്നായി കടന്നുപോകവേ, ദൈവരാജ്യവും അതിനെ പിന്തുണയ്‌ക്കുന്നവരും അടിക്കടി ശക്തിയാർജിക്കും. അതേസമയം സാത്താന്റെ നിയന്ത്രണത്തിലുള്ളതും അനുദിനം കലശലായിക്കൊണ്ടിരിക്കുന്ന ‘ഈറ്റുനോവ്‌’ അനുഭവിക്കുന്നതുമായ ഈ ലോകം ഒടുവിൽ ദൈവത്താൽ നശിപ്പിക്കപ്പെടും. (മത്തായി 24:3, 7, 8) അതുകൊണ്ട്‌ ദുഃഖിച്ചുകരയുകയും ദൈവത്തോട്‌ “എന്തുകൊണ്ട്‌?” എന്ന്‌ ആത്മാർഥമായി ചോദിക്കുകയും ചെയ്‌തിട്ടുള്ള ഒരു വ്യക്തിയാണു നിങ്ങൾ എങ്കിൽ ബൈബിൾ പ്രദാനം ചെയ്യുന്ന, ആശ്വാസത്തിന്റെയും പ്രത്യാശയുടെയും സന്ദേശത്തിൽ വിശ്വാസം അർപ്പിച്ചുകൊണ്ട്‌ അവനു ചെവികൊടുക്കുക. വേദനയിൽ കുതിർന്ന നിങ്ങളുടെ കണ്ണുനീർ ഇപ്പോൾപ്പോലും സന്തോഷാശ്രുക്കളായി മാറിയേക്കാം.—മത്തായി 5:4; വെളിപ്പാടു 21:3, 4.

[അടിക്കുറിപ്പ്‌]

a ചിലപ്പോഴെല്ലാം ദൈവം മനുഷ്യവർഗത്തിന്റെ കാര്യത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിലും അതെല്ലാം അവന്റെ ഉദ്ദേശ്യനിവൃത്തിയുമായി ബന്ധപ്പെട്ടായിരുന്നു, മറിച്ച്‌ ഈ വ്യവസ്ഥിതിയെ പിന്തുണയ്‌ക്കാനായിരുന്നില്ല.—ലൂക്കൊസ്‌ 17:26-30; റോമർ 9:17-24.

[7-ാം പേജിലെ ചിത്രങ്ങൾ]

മാനുഷഭരണത്തിന്റെ ഫലങ്ങളിൽ നിങ്ങൾ സംതൃപ്‌തരാണോ?

[കടപ്പാട്‌]

കുട്ടി: © J. B. Russell/Panos Pictures; വിലപിക്കുന്ന സ്‌ത്രീ: © Paul Lowe/Panos Pictures

[8, 9 പേജുകളിലെ ചിത്രം]

യേശു പറുദീസ പുനഃസ്ഥാപിക്കുകയും മരിച്ചവരെ ഉയിർപ്പിക്കുകയും ചെയ്യും