“ഭക്ഷണവേള ഞങ്ങളെ അന്യോന്യം അടുപ്പിക്കുന്നു”
“ഭക്ഷണവേള ഞങ്ങളെ അന്യോന്യം അടുപ്പിക്കുന്നു”
നിങ്ങളുടെ വീട്ടിൽ കുറഞ്ഞത് ഒരു നേരമെങ്കിലും എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാറുണ്ടോ? സങ്കടകരമെന്നു പറയട്ടെ, തിരക്കുപിടിച്ച ഈ ലോകത്തിൽ ഓരോരുത്തരും അവരവർക്കു സൗകര്യമുള്ള സമയത്തു ഭക്ഷണം കഴിച്ചിട്ടു പോകുന്ന രീതിയാണു പല കുടുംബങ്ങളിലുമുള്ളത്. എന്നാൽ കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചു ഭക്ഷണം കഴിക്കുമ്പോൾ വിശപ്പ് ശമിക്കുന്നതിലും അധികമായ നേട്ടങ്ങളുണ്ട്—ഊഷ്മളമായ സംഭാഷണത്തിനും കുടുംബത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുമുള്ള അവസരം കൂടിയാണ് അത്.
അൾഗിർഡാസ്-റിമാ ദമ്പതികൾ മൂന്നു പെൺമക്കളോടൊപ്പം ഉത്തര യൂറോപ്യൻ രാജ്യമായ ലിത്വാനിയയിലാണു താമസിക്കുന്നത്. അൾഗിർഡാസ് ഇങ്ങനെ പറയുന്നു: “ഞാൻ ജോലിക്കും മക്കൾ സ്കൂളിലും പോകുന്നുണ്ടെങ്കിലും ഒരുമിച്ച് അത്താഴം കഴിക്കാൻ തക്കവണ്ണം ഞങ്ങൾ പട്ടിക ക്രമീകരിക്കുന്നു. ഭക്ഷണം കഴിക്കുമ്പോൾ, അന്നേ ദിവസം നടന്ന കാര്യങ്ങളെക്കുറിച്ചു സംസാരിക്കാനും ഞങ്ങളുടെ പ്രശ്നങ്ങളും വികാരങ്ങളും ഉദ്ദേശ്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും പരസ്പരം തുറന്നു പറയാനും ഞങ്ങൾക്കു കഴിയുന്നു. ആത്മീയ കാര്യങ്ങൾ ചർച്ച ചെയ്യാനും ആ സന്ദർഭം ഞങ്ങൾ ഉപയോഗിക്കുന്നു. നിസ്സംശയമായും, ഭക്ഷണവേള ഞങ്ങളെ അന്യോന്യം അടുപ്പിക്കുന്നു.”
റിമാ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “മക്കളോടൊപ്പം ഭക്ഷണം പാകംചെയ്യുന്നതും ഉള്ളുതുറന്നു സംസാരിക്കാൻ ഞങ്ങൾക്ക് അവസരം നൽകുന്നു. അടുക്കളയിലെ ജോലികൾ കൂട്ടായി ചെയ്യുന്നത് അവർക്കു വലിയ ഇഷ്ടമാണ്, അതോടൊപ്പം മൂവരും പാചകത്തിലും മറ്റും വൈദഗ്ധ്യം നേടുകയും ചെയ്യുന്നു. അങ്ങനെ, ജോലി ഞങ്ങൾക്കു സന്തോഷം കൈവരുത്തുന്ന ഒന്നായിത്തീർന്നിരിക്കുന്നു.”
ഒരുമിച്ചു ഭക്ഷണം കഴിക്കാൻ സമയം കണ്ടെത്തുന്നതിനാൽ അൾഗിർഡാസും റിമായും മക്കളും അനേകം പ്രയോജനങ്ങൾ അനുഭവിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ അങ്ങനെയൊരു രീതിയില്ലെങ്കിൽ ദിവസവും കുറഞ്ഞത് ഒരു നേരമെങ്കിലും കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചു ഭക്ഷണം കഴിക്കാൻ ക്രമീകരണം ചെയ്യരുതോ? നിങ്ങൾ ഒറ്റയ്ക്കുള്ള പിതാവോ മാതാവോ ആണെങ്കിലും അങ്ങനെ ചെയ്യാൻ ശ്രമിക്കുക. അതിലൂടെ ലഭിക്കുന്ന പ്രതിഫലം നിങ്ങൾ ചെയ്യുന്ന ഏതു ത്യാഗത്തെയും കടത്തിവെട്ടുന്നതായിരിക്കും.