‘മരണ താഴ്വര’യിൽ ജീവന്റെ സ്പന്ദനം
‘മരണ താഴ്വര’യിൽ ജീവന്റെ സ്പന്ദനം
ഐക്യനാടുകളിലെ കാലിഫോർണിയയിൽ, സാക്രമെന്റോയ്ക്കടുത്ത്, 1848-ൽ സ്വർണ നിക്ഷേപം കണ്ടെത്തുകയുണ്ടായി. അടുത്ത വർഷമായപ്പോഴേക്കും പെട്ടെന്നു ധനികരാകാമെന്ന പ്രതീക്ഷയിൽ ഏതാണ്ട് 80,000 ‘ഭാഗ്യാ’ന്വേഷികൾ അവിടെ പാഞ്ഞെത്തി. 1849 ഡിസംബർ 25-ാം തീയതി, സോൾട്ട് ലേക്ക് സിറ്റിയിൽനിന്ന് പടിഞ്ഞാറേക്ക് യാത്ര ചെയ്യുക ആയിരുന്ന ഏതാണ്ട് 100 വാഹനങ്ങളുടെ ഒരു ശൃംഖലയിൽനിന്ന് ഒരു കൂട്ടം ഇന്ന് ‘മരണ താഴ്വര’ എന്നറിയപ്പെടുന്ന സ്ഥലത്തു പ്രവേശിച്ചു. കാലിഫോർണിയയുടെയും നെവാദയുടെയും അതിർത്തിക്കടുത്തുള്ള വരണ്ടുണങ്ങിയ ഈ താണ പ്രദേശം ഒരു കുറുക്കുവഴി ആയിരിക്കുമെന്നാണ് അവർ പ്രതീക്ഷിച്ചത്.
അപ്പോൾ താഴ്വരയിൽ തണുത്ത കാലാവസ്ഥയായിരുന്നെങ്കിലും, അപകടങ്ങൾ നിറഞ്ഞ പ്രദേശമായിരുന്നു അത്. കൊച്ചുകൂട്ടങ്ങളായി തിരിഞ്ഞ് പല വഴികളിലൂടെ അവർ യാത്രയായി. ഇതിൽ, സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട ഒരു സംഘം, പടിഞ്ഞാറുള്ള മലകൾ മറികടന്ന് താഴ്വരയിൽനിന്നു പുറത്തു കടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അവശരും ക്ഷീണിതരുമായ അവരുടെ കയ്യിൽ ഭക്ഷണവും കുറവായിരുന്നു. ഇന്നത്തെ ‘ഫർണസ് നീർച്ചാലി’നു സമീപത്തുള്ള ഒരു ഉറവയ്ക്കരികിൽ അവർ തമ്പടിച്ചു. പിന്നീട് അവിടെനിന്ന് അവർ ഇന്ന് ‘ബെന്നറ്റിന്റെ കിണർ’ എന്നറിയപ്പെടുന്ന ഒരു കുളത്തിനരികിലേക്ക് മാറി. കൂട്ടത്തിലുണ്ടായിരുന്ന വില്യം മാൻലി, ജോൺ റോജർസ് എന്നീ ചെറുപ്പക്കാർ—രണ്ടു പേർക്കും 20 വയസ്സായിരുന്നു പ്രായം—സഹായം തേടി യാത്ര പുറപ്പെട്ടു. ബാക്കിയെല്ലാവരും അവിടെത്തന്നെ തങ്ങി.
മാൻലിയും റോജർസും എതാനും ദിവസങ്ങൾക്കുള്ളിൽ ലോസാഞ്ചലസിൽ എത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ആ നഗരം 300 കിലോമീറ്ററോളം തെക്കുപടിഞ്ഞാറു മാറിയാണെന്ന് അവർക്ക് യാതൊരു ഊഹവും ഉണ്ടായിരുന്നില്ല. ഏതാണ്ട് രണ്ടാഴ്ച നടന്നതിനുശേഷം ആ നഗരത്തിന്റെ വടക്കുഭാഗത്തുള്ള സാൻ ഫെർനാൻഡോ താഴ്വരയിൽ അവർ എത്തിച്ചേർന്നു. ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വാങ്ങി താമസംവിനാ അവർ മടക്കയാത്ര ആരംഭിച്ചു.
25 ദിവസങ്ങൾക്കുശേഷം മടങ്ങിയെത്തിയ അവരെ സ്വാഗതം ചെയ്യാൻ ആരുമില്ലായിരുന്നു അവിടെ. മാൻലി തോക്കെടുത്ത് ഒരു വെടി പൊട്ടിച്ചു, അതുകേട്ട് വണ്ടിയുടെ അടിയിൽനിന്ന് ഒരാൾ പുറത്തുവന്നു. മാൻലി പിന്നീട് എഴുതി: “അയാൾ ആകാശത്തേക്ക് കൈകൾ ഉയർത്തിക്കൊണ്ട് ആർത്തു വിളിച്ചു—‘കുട്ടികൾ വന്നേ, കുട്ടികൾ വന്നേ!’” അപ്പോൾ മറ്റുള്ളവരും പുറത്തുവന്നു, എന്നാൽ വികാര വിക്ഷോഭംകൊണ്ട് ആർക്കും സംസാരിക്കാനായില്ല. മാൻലിയുടെയും റോജർസിന്റെയും കർമധീരതകൊണ്ട് ഒരാളൊഴികെ എല്ലാവരും രക്ഷപ്പെട്ടു. ‘മരണ താഴ്വര’യിൽനിന്നു പുറത്തു കടക്കുകയെന്ന ലക്ഷ്യത്തിൽ അയാൾ കൂട്ടംവിട്ടു പോയിരുന്നു. കുടിയേറ്റക്കാരുടെ ആ കൂട്ടം അവിടം വിടാൻ തുടങ്ങിയപ്പോൾ, റിപ്പോർട്ടനുസരിച്ച്, ഒരു സ്ത്രീ തിരിഞ്ഞുനിന്നു വിളിച്ചു പറഞ്ഞു, ‘മരണ താഴ്വരേ ഗുഡ്-ബൈ!’ അങ്ങനെ അതിന് ആ പേരുവീണു.
റെക്കോർഡുകൾ സ്വന്തമാക്കിയ ഒരു ദേശം
ഏതാണ്ട് 225 കിലോമീറ്റർ നീളവും 8 മുതൽ 24 വരെ കിലോമീറ്റർ വീതിയുമുള്ള ഈ താഴ്വരയാണ് വടക്കേ അമേരിക്കയിലെ ഏറ്റവും വരണ്ടതും താഴ്ന്നതും ചൂടുള്ളതുമായ പ്രദേശം. ‘ഫർണസ് നീർച്ചാലി’നു സമീപം അന്തരീക്ഷ താപം 57 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിട്ടുണ്ട്, നിലത്തെ ഊഷ്മാവ് 94 ഡിഗ്രി വരെയും—വെള്ളത്തിന്റെ തിളനിലയെക്കാൾ വെറും 6 ഡിഗ്രി കുറവ്. a
വർഷത്തിൽ ശരാശരി 5 സെന്റിമീറ്ററിൽ താഴെയാണ് മഴ ലഭിക്കുന്നത്, ചില വർഷങ്ങളിൽ മഴയേ കാണില്ല. പശ്ചിമാർധഗോളത്തിലെ ഏറ്റവും താഴ്ചയുള്ള സ്ഥാനം—സമുദ്രനിരപ്പിൽനിന്ന് 86 മീറ്റർ താഴെ—ഈ താഴ്വരയിലെ ബാഡ്വോട്ടർ എന്ന സ്ഥലത്തെ ഒരു ഉപ്പുകയത്തിനടുത്താണ്. രസകരമെന്നു പറയട്ടെ, അലാസ്കയ്ക്കു വെളിയിൽ, അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ഉയരം കൂടിയ സ്ഥാനമായ വിറ്റ്നി കൊടുമുടി (4418 മീറ്ററാണ് ഇതിന്റെ ഉയരം) ഇവിടെനിന്ന് വെറും 140 കിലോമീറ്റർ അകലെയാണ്.
1850 ആയപ്പോഴേക്കും താഴ്വരയിലെ സോൾട്ട് സ്പ്രിങ്ങ് എന്ന പ്രദേശത്ത് ചെറിയതോതിലുള്ള സ്വർണ നിക്ഷേപങ്ങളും വെള്ളി, ചെമ്പ്, ഈയം എന്നിവയും പര്യവേക്ഷകർ കണ്ടെത്തി. പെട്ടെന്നുതന്നെ താഴ്വരയിലെമ്പാടും ഖനകന്മാരുടെ പട്ടണങ്ങൾ പൊങ്ങിവന്നു. വളരെ രസകരമായ പേരുകളാണ് ആ പട്ടണങ്ങൾക്കുണ്ടായിരുന്നത്.
ബുൾഫ്രോഗ്, ഗ്രീൻവോട്ടർ, റൈയൊലൈറ്റ്, സ്കിഡൂ എന്നിങ്ങനെ പോകുന്നു പേരുകൾ. പക്ഷേ, അയിരുനിക്ഷേപങ്ങൾ വറ്റിയതോടെ സമ്പദ്സമൃദ്ധമായിരുന്ന ഈ പട്ടണങ്ങളെല്ലാം ‘പ്രേതനഗര’ങ്ങളായി മാറി. എന്നാൽ 1880-ൽ സോപ്പും മറ്റ് ഉത്പന്നങ്ങളും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ബൊറാക്സ് എന്ന വെള്ള പരലുപോലുള്ള സംയുക്തം കണ്ടെത്തി; അത്, താഴ്വരയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഖനന കാലഘട്ടത്തിലേക്കുള്ള ചുവടുവെയ്പായിരുന്നു. 1888 വരെ, 18 കോവർ കഴുതകളും 2 കുതിരകളും വലിക്കുന്ന, 5 മീറ്റർ വീതം നീളമുള്ള ഇരട്ട വണ്ടികളിൽ കയറ്റി ദുഷ്കരമായ 270 കിലോമീറ്റർ താണ്ടി മോഹാവി പട്ടണത്തിലേക്ക് ബൊറാക്സ് കൊണ്ടുപോയിരുന്നു. എന്നാൽ കടുത്ത ചൂടു മൂലം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ ചരക്കു നീക്കം നടത്തിയിരുന്നില്ല.1933-ൽ ‘മരണ താഴ്വര’യെ ഒരു ദേശീയ സ്മാരകമായി പ്രഖ്യാപിച്ചു. അതിന്റെ അതിർത്തികൾ ക്രമേണ വികസിപ്പിച്ചതിന്റെ ഫലമായി, 33 ലക്ഷം ഏക്കർ വിസ്തൃതിയുണ്ടിപ്പോൾ. 1994-ൽ ഈ പ്രദേശത്തെ ഒരു ദേശീയ ഉദ്യാനമാക്കി, ഐക്യനാടുകളിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനങ്ങളിൽ ഒന്ന്.
‘മരണ താഴ്വര’യിൽ ജീവൻ തുടിക്കുന്നു
‘മരണ താഴ്വര’യിൽ ജീവൻ അസാധ്യമാണെന്ന് ചിന്തിക്കുക തികച്ചും സ്വാഭാവികമാണ്. എന്നാൽ നൂറുകണക്കിന് ജന്തു വർഗങ്ങൾ ഇവിടെ ജീവിക്കുകയോ വന്നു പോവുകയോ ചെയ്യുന്നു. ചൂടിന്റെ ആധിക്യം മൂലം പലരും നിശാടനക്കാരാണെന്നു മാത്രം. ഇതിൽ ഏറ്റവും വലിയ സസ്തനി, സമീപത്തെ കുന്നുകളിൽനിന്ന് ഇടയ്ക്കിടെ താഴ്വരയിലെത്തുന്ന ഡെസർട്ട് ബിഗ്ഹോൺ ഷീപ്പ് എന്നറിയപ്പെടുന്ന ആടുകളാണ്. മറ്റു ജീവികളിൽ, തുരപ്പൻകരടി, വവ്വാലുകൾ, അമേരിക്കൻ കാട്ടുപൂച്ചകൾ, കൈയോറ്റി എന്ന ഒരിനം ചെറിയചെന്നായ്, കിറ്റ് ഫോക്സ്, കംഗാരു എലികൾ, മൗണ്ടൻ ലയൺ, മുള്ളൻ പന്നി, മുയലുകൾ,
സ്കങ്ക്, കാട്ടുകഴുതകൾ, പല്ലികൾ, പാമ്പുകൾ, മരുഭൂമിയിൽ ജീവിക്കുന്ന ആമകൾ എന്നിവ ഉൾപ്പെടുന്നു. പക്ഷികളിൽ, മുണ്ടി, പരുന്ത്, കൊക്ക്, കാടപ്പക്ഷി, മലങ്കാക്ക, സാൻഡ്പൈപ്പർ, കഴുകൻ തുടങ്ങിയവയും നൂറുകണക്കിന് മറ്റിനങ്ങളും ഉൾപ്പെടുന്നുണ്ട്.ഇപ്പറഞ്ഞവയിൽ പ്രതികൂലാവസ്ഥയെ തരണംചെയ്യാൻ ഏറ്റവും പ്രാപ്തിയുള്ള ജീവികളിലൊന്നാണ് കംഗാരു എലി. ആയുഷ്കാലം മുഴുവനും ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ജീവിക്കാൻ അവയ്ക്കു കഴിയും. ഒരു മാസിക പറയുന്നത് “അവയ്ക്ക് ജീവിക്കാൻ ആവശ്യമുള്ള മുഴുവൻ വെള്ളവും അവ കഴിക്കുന്ന ഉണങ്ങിയ വിത്തുകളിലുള്ള അന്നജം, കൊഴുപ്പ് എന്നിവയിൽനിന്ന് ഉപാപചയം മൂലം അവയുടെ ശരീരത്തിനുള്ളിൽ തന്നെ ഉത്പാദിപ്പിക്കാൻ സാധിക്കും” എന്നാണ്. ഈ ജീവികളുടെ വൃക്കകൾക്ക് മനുഷ്യന്റെ വൃക്കകളെ അപേക്ഷിച്ച് മൂത്രത്തെ അഞ്ചിരട്ടി സാന്ദ്രീകരിക്കാൻ കഴിയും. മാളങ്ങളിൽ ജീവിക്കുന്ന, ഈ കൊച്ചു കരണ്ടുതീനികൾ രാത്രിയിൽ ആഹാരം തേടിക്കൊണ്ട് പകലത്തെ കടുത്ത ചൂടിൽനിന്നു രക്ഷ നേടുന്നു.
ആയിരത്തിലധികം വ്യത്യസ്ത സസ്യജാലങ്ങൾ ഈ താഴ്വരയിൽ തഴച്ചു വളരുന്നു. ഒരു സഹസ്രാബ്ദത്തിലധികമായി ഇവിടെ താമസിച്ചുവരുന്ന ഷോഷോൺ ഇന്ത്യക്കാർ പ്രാദേശികമായി ലഭിക്കുന്ന സസ്യങ്ങളാണ് ആഹാരത്തിനും വീട്ടാവശ്യത്തിനുള്ള സാമഗ്രികൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നത്
. അവർ ഇങ്ങനെ പറയാറുണ്ട്—എന്ത് തേടണമെന്ന് നിങ്ങൾക്കറിയാമെങ്കിൽ, ഈ ‘മരണ താഴ്വര’യിൽ ധാരാളം ഭക്ഷണം നിങ്ങൾ കണ്ടെത്തും.
മരുഭൂമിയിലെ പൂക്കാലം
മഴയും ഊഷ്മാവും ശരിയായ അനുപാതത്തിൽ കൈകോർക്കുമ്പോൾ ഈ ‘മരണ താഴ്വര’ കാട്ടുപൂക്കളുടെ ഒരു വർണ വസന്തം കാഴ്ചവെയ്ക്കും. മണ്ണിനടിയിൽ നിശ്ശബ്ദമായി മഴയ്ക്കുവേണ്ടി—ചിലപ്പോൾ ദശാബ്ദങ്ങളോളം—കാതോർത്തു കിടന്ന അനേകായിരം വിത്തുകളിൽനിന്നാണ് ഈ വർണക്കാഴ്ച വിരിയുന്നത്. “ഒരു പൂപോലും വിരിയാത്ത അനേകം വർഷങ്ങൾ ഞങ്ങൾക്കിവിടെ ഉണ്ടായിട്ടുണ്ട്,” ദേശീയ ഉദ്യാന സർവിസിലെ സസ്യശാസ്ത്രജ്ഞൻ ടിം ക്രോസാന്റ് പറയുന്നു.
എന്നാൽ 2004/2005 ശൈത്യകാലത്ത്, ‘മരണ താഴ്വര’ നാളിതുവരെ കാണാത്ത ശക്തമായ മഴയിൽ കുതിർന്നു—സാധാരണ പെയ്യുന്നതിന്റെ മൂന്നു മടങ്ങ് മഴ അന്നു പെയ്തിറങ്ങി. ഫലമോ? ലാർക്സ്പറുകൾ, ലൈലാക്കുകൾ, ഓർക്കിഡുകൾ, പോപ്പികൾ, പ്രിംറോസുകൾ, സൂര്യകാന്തികൾ, വെർബിനകൾ എന്നിങ്ങനെ 50-ൽപ്പരം ഇനങ്ങളിലുള്ള കാട്ടുപൂക്കൾ പൊട്ടിവിടർന്നു. ഒരു പൂക്കടയുടെ മുഴുവൻ സുഗന്ധവും ഈ താഴ്വരയ്ക്കുണ്ട് എന്ന് ഒരു സന്ദർശക പറഞ്ഞു. തീർച്ചയായും പൂക്കാലം തേനീച്ചകളെയും വണ്ടുകളെയും മറ്റും മാടിവിളിക്കും. അതിനാൽ ‘മരണ താഴ്വര’യിലെ പൂക്കാലം ഇവയുടെ മൂളിപ്പാട്ടിനാൽ മുഖരിതമായിരിക്കും.
നിങ്ങൾ എന്നെങ്കിലും ഈ ‘മരണ താഴ്വര’ സന്ദർശിക്കാൻ തീരുമാനിച്ചാൽ, നല്ലൊരു വണ്ടിയും ധാരാളം വെള്ളവും കരുതിക്കൊള്ളണം. തേനീച്ചകളും വണ്ടുകളും മൂളിപ്പറക്കുന്ന പൂക്കാലത്താണ് വരുന്നതെങ്കിൽ ക്യാമറ എടുക്കാൻ മറക്കരുതേ! ‘മരണ താഴ്വര’യിലെ ജീവന്റെ സമൃദ്ധി നിങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അത്ഭുതപരതന്ത്രരാക്കും.
[അടിക്കുറിപ്പ്]
a ലോകത്തിൽ ഏറ്റവും കൂടിയ അന്തരീക്ഷ താപനില രേഖപ്പെടുത്തിയിരിക്കുന്നതു ലിബിയയിലാണ്. 1922-ൽ അവിടെ ഊഷ്മാവ് 58 ഡിഗ്രി വരെ ഉയർന്നിട്ടുണ്ട്. എന്നാൽ വേനൽക്കാലത്തെ മൊത്തത്തിലുള്ള താപനില നോക്കുമ്പോൾ, ഭൂമിയിലെ ഏറ്റവും ചൂടുള്ള പ്രദേശമായി കാണപ്പെടുന്നത് ‘മരണ താഴ്വര’ ആണ്.
[15-ാം പേജിലെ ആകർഷക വാക്യം]
വടക്കേ അമേരിക്കയിലെ ഏറ്റവും വരണ്ടതും താഴ്ന്നതും ചൂടുള്ളതുമായ പ്രദേശം
[17-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
മരുഭൂമിയിൽ മത്സ്യങ്ങൾ!
ഡെസർട്ട് പപ്പ്ഫിഷ എന്ന ചെറുമീനിന്റെ നാലിനങ്ങളെ ‘മരണ താഴ്വര’യിൽ കാണാൻ സാധിക്കും. ആറ് സെന്റിമീറ്റർ നീളംവരുന്ന, വെള്ളിനിറമുള്ള ഈ അപൂർവ മത്സ്യങ്ങൾ ശൈത്യകാലത്ത് അരുവികളുടെയും അങ്ങിങ്ങായുള്ള കുളങ്ങളുടെയും അടിത്തട്ടിൽ പൂണ്ടുകിടക്കും. വസന്തകാല സൂര്യന്റെ ചൂടിൽ അരുവികളും കുളങ്ങളും തണുപ്പു വിടുമ്പോൾ ഇവ സജീവമാവുകയും മുട്ടയിട്ടുപെരുകുകയും ചെയ്യും. ആൺവർഗം അപ്പോൾ അവയുടെ നിറം മഴവില്ലൊളിയാർന്ന നീലയാക്കി മാറ്റുകയും അവനവന്റെ പ്രദേശം മറ്റ് ആൺമത്സ്യങ്ങളിൽനിന്ന് വീറോടെ സംരക്ഷിക്കുകയും ചെയ്യുന്നു. പക്ഷേ വേനൽച്ചൂടിൽ ജലാശയങ്ങൾ വറ്റുന്നതോടെ ഈ മീനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. രക്ഷപ്പെടുന്നവയ്ക്ക് ഉപ്പുവെള്ളവുമായി മാത്രമല്ല 44 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാവുന്ന താപനിലയുമായും പൊരുത്തപ്പെടണം.
[കടപ്പാട്]
മുകളിലത്തെ മീൻ: © Neil Mishalov—www.mishalov.com; താഴത്തെ മീൻ: Donald W. Sada, Desert Research Institute
[14-ാം പേജിലെ മാപ്പുകൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
അമേരിക്കൻ ഐക്യനാടുകൾ
കാലിഫോർണിയ
‘മരണ താഴ്വര’ ദേശീയ ഉദ്യാനം
[15-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
കോവർ കഴുതകൾ: Courtesy of The Bancroft Library/University of California, Berkeley
[16-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
കാട്ടുകഴുതകൾ: ©Joseph C. Dovala/age fotostock; മുകളിലെ വിശാലദൃശ്യം: © Neil Mishalov—www.mishalov.com; പൂക്കൾ: Photo by David McNew/Getty Images