മഹതിയാം മേക്കോങ്
മഹതിയാം മേക്കോങ്
ആറ് ഏഷ്യൻ രാജ്യങ്ങളിലൂടെ വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന മേക്കോങ് നദി, തദ്ദേശീയരും വിദേശീയരും ഉൾപ്പെടെയുള്ള നൂറോളം ജനസമൂഹങ്ങളിൽപ്പെട്ട ഏതാണ്ട് പത്തുകോടി ആളുകളുടെ ജീവനാഡിയാണ്. വർഷം തോറും ഈ നദിയിൽനിന്ന് 13 ലക്ഷം ടൺ മീൻ പിടിക്കുന്നുണ്ട്, ഉത്തരസമുദ്രത്തിൽനിന്നു പിടിക്കുന്നതിന്റെ 4 ഇരട്ടിയാണിത്! 4,350 കിലോമീറ്റർ നീളമുള്ള ഈ നദി തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും നീളമുള്ള ജലപാതയാണ്. പല രാജ്യങ്ങളിലൂടെ ചുറ്റിത്തിരിയുന്നതുകൊണ്ട് ഈ നദിക്ക് പല പേരുകളുണ്ട്. കൂടുതലും അറിയപ്പെടുന്നത്, തായ് ഭാഷയിലെ ‘മേ നാം കോങ്’ എന്ന പേരിന്റെ ചുരുക്കമായ മേക്കോങ് എന്ന പേരിലാണ്.
ഹിമാലയ സാനുക്കളിൽ നിന്നുത്ഭവിക്കുന്ന മേക്കോങ് താരുണ്യത്തുടിപ്പോടെ പർവത ചെരിവുകളിലൂടെ പാഞ്ഞിറങ്ങുകയും അഗാധമായ മലയിടുക്കുകളിലൂടെ ആർത്തലച്ച് ഒഴുകുകയും ചെയ്യുന്നു. ചൈനാ വൻകര പിന്നിടുമ്പോഴേക്കും,—അവിടെ ഈ നദി അറിയപ്പെടുന്നത് ലാന്റ്സാങ് എന്നാണ്—അവൾ മൊത്തം യാത്രയുടെ ഏതാണ്ട് പകുതി ദൂരം താണ്ടിയിരിക്കും. മാത്രമല്ല 4,500 മീറ്റർ താഴേക്ക് കുത്തനെ ഇറങ്ങിയിട്ടുമുണ്ടാകും. ബാക്കി പകുതി പിന്നിടുമ്പോഴേക്കും 500 മീറ്റർ മാത്രമേ താഴേക്ക് ഇറങ്ങുന്നുള്ളൂ. അതുകൊണ്ട് ഈ ഭാഗത്ത് അവൾ താരതമ്യേന ശാന്തമായി ഒഴുകുന്നു. ചൈന വിട്ടതിനുശേഷം, മ്യാൻമാറിനും ലാവോസിനും ഇടയിൽ അതിരു ചമയ്ക്കുന്ന അവൾ, ലാവോസിനും തായ്ലൻഡിനും ഇടയിലുള്ള അതിർത്തിയുടെ ഭാഗമായും മാറുന്നു. കംബോഡിയയിൽ വെച്ച് രണ്ടായി പിരിഞ്ഞ് വിയറ്റ്നാമിലൂടെ ഒഴുകുന്ന അവൾ പല കൈവഴികളായി ദക്ഷിണ ചൈനാക്കടലിൽ പതിക്കുന്നു.
1860-കളുടെ അവസാനത്തിൽ, മേക്കോങ് നദിയിലൂടെ ചൈനയിലേക്ക് സഞ്ചാരയോഗ്യമായ ഒരു ജലപാത കണ്ടുപിടിക്കാൻ ഫ്രഞ്ചുകാർ ശ്രമിച്ചു. എന്നാൽ അവരുടെ പ്രതീക്ഷ തകിടം മറിഞ്ഞു, കാരണം കംബോഡിയയിലെ ക്രാട്ട്യേ പട്ടണത്തിനു സമീപം ചില സ്ഥലങ്ങളിൽ ഒഴുക്കു വളരെ ശക്തമായിരുന്നു. കൂടാതെ തെക്കൻ ലാവോസിൽ, ‘കോൻ വെള്ളച്ചാട്ടങ്ങൾ’ എന്നറിയപ്പെടുന്ന അതിശക്തമായ വെള്ളച്ചാട്ടങ്ങളുടെ ഒരു നിരതന്നെ അവർക്ക് അഭിമുഖീകരിക്കേണ്ടിയും വന്നു. ലോകത്തിലെ ഏതൊരു വെള്ളച്ചാട്ടത്തിലൂടെയും ഒഴുകുന്നതിൽ കൂടുതൽ വെള്ളം ‘കോൻ വെള്ളച്ചാട്ടങ്ങളി’ലൂടെ ഒഴുകുന്നുണ്ട്—ഐക്യനാടുകളുടെയും കാനഡയുടെയും അതിർത്തിയിലുള്ള നയാഗ്ര വെള്ളച്ചാട്ടത്തിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ രണ്ടിരട്ടി.
ഒരു ജീവനദി
തെക്കുകിഴക്കൻ ഏഷ്യയുടെ സമ്പദ്വ്യവസ്ഥയിൽ മേക്കോങ് നദി വലിയൊരു പങ്കുവഹിക്കുന്നു. ലാവോസിന്റെ തലസ്ഥാനമായ വിയന്റിയെനും കംബോഡിയയുടെ തലസ്ഥാനമായ നോം പെന്നും ഈ നദീതീരത്തെ തുറമുഖ നഗരങ്ങളാണ്. ഇനി താഴേക്കുചെന്നാൽ, വിയറ്റ്നാമിന്റെ ജീവരക്തമാണ് മേക്കോങ്. 40,000 ചതുരശ്ര കിലോമീറ്റർ ഡെൽറ്റയും (നദീമുഖ തുരുത്ത്) ഏകദേശം 3,200 കിലോമീറ്റർ ജലപാതയും
സമ്മാനിച്ചുകൊണ്ട് അവിടെ അവൾ ഏഴു കൈവഴികളായി പിരിയുന്നു. ഇഷ്ടംപോലെ വെള്ളവും എക്കലും എത്തിച്ചുകൊടുക്കുന്ന ഈ കൈവഴികളുടെ പരിലാളനയിൽ വയലുകളും നെൽപ്പാടങ്ങളും തഴച്ചു വളരുന്നു. ഇതുമൂലം വർഷത്തിൽ മൂന്നു വിളവെടുക്കാൻ കർഷകർക്കു സാധിക്കുന്നു. തായ്ലൻഡ് കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ അരി കയറ്റി അയയ്ക്കുന്ന രാജ്യം വിയറ്റ്നാമാണ്.മേക്കോങ് നദിയിൽ 1,200-ഓളം ഇനം മത്സ്യങ്ങളുണ്ട്. ഇവയിൽ ചിലതും അതുപോലെ ചെമ്മീനും വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. പ്രാദേശികമായി വളരെ പ്രചാരമുള്ള ട്രെ റിയൽ എന്ന മത്സ്യത്തിന് ഒരു പ്രത്യേക പ്രശസ്തിയുണ്ട്. കംബോഡിയയിലെ നാണയമായ റിയലിന് ആ പേരു ലഭിച്ചിരിക്കുന്നത് ഈ മത്സ്യത്തിൽനിന്നാണ്. വംശനാശ ഭീഷണിയിലായിരിക്കുന്ന, ഒമ്പതടിവരെ നീളംവെക്കുന്ന മുഷി വർഗത്തിൽപ്പെട്ട ഒരിനം മീനുകളുടെയും ആവാസകേന്ദ്രമാണീ നദി. 2005-ൽ മുക്കുവർ 290 കിലോഗ്രാം ഭാരമുള്ള ഒരു മുഷിയെ പിടിക്കുകയുണ്ടായി. ഒരുപക്ഷേ ലോകം കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ശുദ്ധജല മത്സ്യം ആയിരിക്കും ഇത്. ചുരുങ്ങിയ പക്ഷം മേക്കോങ്ങിനെ സംബന്ധിച്ചിടത്തോളമെങ്കിലും വംശനാശ ഭീഷണി നേരിടുന്ന മറ്റൊരു ജീവി ഇറവാഡി ഡോൾഫിനാണ്; സാധ്യതയനുസരിച്ച് നൂറിൽ താഴേ ഇറവാഡി ഡോൾഫിനുകൾ മാത്രമേ ഇപ്പോൾ ഈ നദിയിലുള്ളൂ എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
ദശലക്ഷക്കണക്കിന് ആളുകൾക്ക് ആഹാരം പ്രദാനം ചെയ്യുന്നതോടൊപ്പം മേക്കോങ് പല വലുപ്പത്തിലുള്ള ബോട്ടുകൾക്ക് ഒരു ഹൈവേയായും വർത്തിക്കുന്നു. യാത്രക്കാരെ കയറ്റുന്ന ചെറിയ ബോട്ടുകൾ, ചരക്കു ഗതാഗതത്തിന് ഉപയോഗിക്കുന്ന വലിയ വള്ളങ്ങൾ, പുറങ്കടലിലേക്കു പോകുകയും തിരിച്ചുവരികയും ചെയ്യുന്ന ചരക്കു കപ്പലുകൾ ഇവയെല്ലാം ഈ നദിയിലെ സ്ഥിരം കാഴ്ചകളാണ്. ടൂറിസ്റ്റുകളുടെ ഒരു ആകർഷണം കൂടിയാണ് ഈ നദി. പലരും ‘കോൻ വെള്ളച്ചാട്ടങ്ങൾ’ കണ്ടുകൊണ്ട് മാത്രം തൃപ്തിപ്പെടാതെ വിയന്റിയെൻ കാണാൻ വേണ്ടി അവിടേക്കു യാത്ര ചെയ്യുന്നു. കനാലുകൾ, ബുദ്ധക്ഷേത്രങ്ങൾ, ഊന്നുകാലുകളിൽ താങ്ങിനിറുത്തിയിരിക്കുന്ന വീടുകൾ എന്നിവയ്ക്കു പേരുകേട്ടതാണീ നഗരം. ഒരു സഹസ്രാബ്ദത്തിലധികമായി വാണിജ്യം, രാഷ്ട്രീയം, മതം എന്നിവയുടെ സിരാകേന്ദ്രം കൂടിയാണിത്. വിയന്റിയെനിൽനിന്ന് ഈ നദിയിലൂടെ ല്വാങ്പ്രാബാങ്ങിൽ എത്താൻ സാധിക്കും. ഈ തുറമുഖ നഗരം ഒരിക്കൽ വലിയൊരു ‘തായ്-ലാവോ’ സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്നു. ഫ്രഞ്ച് ഭരണകാലത്ത് ഉൾപ്പെടെ, കുറെക്കാലത്തേക്ക് ലാവോസിന്റെ രാജകീയ തലസ്ഥാനമെന്ന പ്രൗഢിയും ഈ നഗരത്തിനുണ്ടായിരുന്നു. ഫ്രഞ്ച് കോളനി വാഴ്ചയുടെ ബാക്കിപത്രങ്ങൾ, ചരിത്രമുറങ്ങുന്ന ഈ നഗരത്തിൽ ഇപ്പോഴും കാണാൻ സാധിക്കും.
മേക്കോങ് നദിയിലുടനീളം അസ്വസ്ഥജനകമായ ചില മാറ്റങ്ങൾ അടുത്തകാലത്തായി കാണുന്നുണ്ട്. വിനാശകരമായ മത്സ്യബന്ധന രീതികൾ, വനനശീകരണം, ജലവൈദ്യുതപദ്ധതികൾക്കു വേണ്ടിയുള്ള വലിയ ഡാമുകൾ ഇവയെല്ലാം അതിലുൾപ്പെടുന്നു. പല നിരീക്ഷകരും സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലെന്ന അഭിപ്രായക്കാരാണ്. എന്നാൽ ആശയ്ക്കു വകയുണ്ട്.
സ്നേഹവാനായ നമ്മുടെ സ്രഷ്ടാവ് ഉടൻതന്നെ തന്റെ രാജ്യം മുഖേന മനുഷ്യന്റെ കാര്യങ്ങളിൽ ഇടപെടുമെന്ന് ബൈബിൾ ഉറപ്പു നൽകുന്നു. (ദാനീയേൽ 2:44; 7:13, 14; മത്തായി 6:10) പൂർണതയുള്ള ആ ലോക ഗവൺമെന്റ് മുഖേന മുഴുഭൂമിയും ആരോഗ്യാവഹമായ സാഹചര്യങ്ങളാൽ നിറയുകയും നദികളെല്ലാം, ആലങ്കാരികമായി പറഞ്ഞാൽ, ഉല്ലാസംകൊണ്ട് ‘കൈകൊട്ടു’കയും ചെയ്യും. (സങ്കീർത്തനം 98:7-9) ആ സന്തോഷത്തിൽ മേക്കോങ്ങും പങ്കുചേരട്ടെ.
[24-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
മ്യാൻമാർ
ലാവോസ്
ചൈന
തായ്ലൻഡ്
കംബോഡിയ
വിയറ്റ്നാം
മേക്കോങ് നദി
[24-ാം പേജിലെ ചിത്രം]
മേക്കോങ് ഡെൽറ്റയിലെ നെൽവയലുകൾ
[24-ാം പേജിലെ ചിത്രം]
മേക്കോങ് നദിയിൽ ഏതാണ്ട് 1,200 ഇനം മത്സ്യങ്ങളുണ്ട്
[25-ാം പേജിലെ ചിത്രം]
ജലപ്പരപ്പിലെ മാർക്കറ്റ്, വിയറ്റ്നാം
[24-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
നെൽവയലുകൾ: ©Jordi Camí/age fotostock; മത്സ്യബന്ധനം: ©Stuart Pearce/World Pictures/age fotostock; പശ്ചാത്തലം: © Chris Sattlberger/Panos Pictures
[25-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
മാർക്കറ്റ്: ©Lorne Resnick/age fotostock; സ്ത്രീ: ©Stuart Pearce/World Pictures/age fotostock