സകല കഷ്ടങ്ങളിൽനിന്നും യഹോവ എന്നെ രക്ഷിച്ചിരിക്കുന്നു
സകല കഷ്ടങ്ങളിൽനിന്നും യഹോവ എന്നെ രക്ഷിച്ചിരിക്കുന്നു
ഷാൻ-ക്ലോഡ് ഫ്രാൻസ്വാ പറഞ്ഞപ്രകാരം
ബൈബിൾ-പരിശീലിത മനസ്സാക്ഷി അനുസരിച്ചു പ്രവർത്തിച്ചതിന്റെ പേരിൽ ഒരു ഡസനിലധികം ജയിലുകളിലായി ഏഴു വർഷം എനിക്കു തടവിൽ കഴിയേണ്ടിവന്നു. ഒത്തിരി കഷ്ടം സഹിക്കേണ്ടിവന്നെങ്കിലും എന്റെ ജീവിതം അനുഗൃഹീതമായ ഒന്നായിരുന്നു. ഞാൻ അങ്ങനെ കരുതുന്നതിന്റെ കാരണം നിങ്ങളോടു പറയട്ടെ.
അൾജീറിയയിലെ അൾജിയേഴ്സിൽ 1937 ജനുവരി 9-നാണ് ഞാൻ ജനിച്ചത്. അന്ന് അൾജീറിയ ഫ്രാൻസിന്റെ കീഴിലായിരുന്നു. ഫ്രഞ്ച് സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു എന്റെ പിതാവ്. ജോലിയുടെ ഭാഗമായി അദ്ദേഹത്തിന് മാസങ്ങളോളം ഇറാഖ്, ഈജിപ്ത്, ലബനോൻ, സിറിയ എന്നിവിടങ്ങളിൽ താമസിക്കേണ്ടിവന്നു, അതുകൊണ്ടുതന്നെ അഞ്ചു മക്കൾക്കായി നീക്കിവെക്കാൻ അദ്ദേഹത്തിന്റെ പക്കൽ സമയമില്ലായിരുന്നു എന്നുതന്നെ പറയാം.
പഠിക്കാൻ ഇഷ്ടമുള്ള കൂട്ടത്തിലായിരുന്നു ഞാൻ, നല്ല മാർക്കും കിട്ടിയിരുന്നു. എന്നാൽ ചില ചോദ്യങ്ങൾ എന്നെ കുഴപ്പിച്ചിരുന്നു. നാം എന്തുകൊണ്ടാണു മരിക്കുന്നത്, ദൈവം സർവശക്തനും നല്ലവനുമാണെങ്കിൽ പിന്നെ എന്തുകൊണ്ട് തിന്മ നിലനിൽക്കുന്നു തുടങ്ങിയ ചോദ്യങ്ങൾ. പക്ഷേ, തൃപ്തിപ്പെടുത്തുന്ന ഉത്തരങ്ങളൊന്നും എനിക്കു ലഭിച്ചില്ല. ജീവൻ എങ്ങനെ ഉണ്ടായി എന്നറിയാനും ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. ഡാർവിന്റെ പരിണാമസിദ്ധാന്തം മാത്രമാണ് ന്യായമായ ഒരു വിശദീകരണം എന്നെനിക്കു തോന്നി. അങ്ങനെ ക്രമേണ ഞാൻ നിരീശ്വരവാദിയായിത്തീർന്നു.
ഞാൻ തേടിനടന്ന ഉത്തരങ്ങൾ!
1954-ൽ, യഹോവയുടെ സാക്ഷികളിൽപ്പെട്ട ഷോർഷ് എന്ന ഒരു സുഹൃത്ത്, പരിണാമത്തിനെതിരെ പുതിയലോകം (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകം എനിക്കു തന്നു. a അതീവ താത്പര്യത്തോടെ ഞാനതു മുഴുവൻ വായിച്ചു തീർത്തു. ആ ചെറുപുസ്തകം, പരിണാമസിദ്ധാന്തത്തിലെ പിശകുകൾ ചൂണ്ടിക്കാണിച്ചതിനുപുറമേ, ജീവജാലങ്ങളെ എല്ലാം ദൈവം ‘തരമനുസരിച്ച്’ സൃഷ്ടിച്ചുവെന്ന ഉല്പത്തി വിവരണത്തെ ഫോസിൽരേഖ ശരിവെക്കുന്നുവെന്ന വസ്തുത തുറന്നുകാണിക്കുകയും ചെയ്തു. (ഉല്പത്തി 1:12, 25) എന്നാൽ തിന്മ നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം എന്റെ മനസ്സിൽ തങ്ങിനിന്നു.
ഒരു പയനിയർ അഥവാ മുഴുസമയ ശുശ്രൂഷകനായിരുന്നു ഷോർഷ്. ആളുകളെ ബൈബിൾ പഠിപ്പിക്കുന്നതിനായി അദ്ദേഹം വളരെയധികം സമയം ചെലവഴിച്ചിരുന്നു, ഞാനാണെങ്കിൽ ബൈബിൾ വായിച്ചിട്ടു പോലുമില്ലായിരുന്നു. മറ്റു പയനിയർമാർക്കൊപ്പം ഒരു ചെറിയ അപ്പാർട്ടുമെന്റിലാണ് അദ്ദേഹം താമസിച്ചിരുന്നത്. എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അദ്ദേഹത്തിനു കഴിയുമായിരുന്നോ? എന്തായാലും ഞാൻ അവിടേക്കു പോയി. എന്റെ പല ചോദ്യങ്ങൾക്കും തിരുവെഴുത്തുപരമായ ഉത്തരങ്ങൾ ലഭിച്ചു. അതേത്തുടർന്ന് ഞാൻ ക്രമമായി ബൈബിൾ പഠിക്കാൻ തുടങ്ങി, അത് ഞാൻ നന്നായി ആസ്വദിക്കുകയും ചെയ്തു. അന്നുമുതൽ ഇന്നോളം, വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന നിധികൾക്കായി ഞാൻ ദൈവവചനത്തിൽ തിരഞ്ഞുകൊണ്ടേയിരിക്കുന്നു.—സദൃശവാക്യങ്ങൾ 2:1-5.
മാത്രമല്ല ഞാൻ യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകാനും തുടങ്ങി. അൾജിയേഴ്സിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു റെസ്റ്ററന്റിന്റെ ബേസ്മെന്റിലാണു യോഗങ്ങൾ നടത്തിയിരുന്നത്. സാക്ഷികൾ എന്നെ ഹാർദമായി സ്വാഗതംചെയ്തു. ക്രമേണ ഞാൻ എല്ലാ യോഗങ്ങളിലും സംബന്ധിക്കാൻ തുടങ്ങി. ഒരിക്കൽ, ഒരു തെരുവിൽ നടക്കാനിരിക്കുന്ന ഒരു യോഗത്തെക്കുറിച്ച് അറിയിപ്പ് ഉണ്ടായതിനെത്തുടർന്ന്, ഞാൻ അവിടേക്കു പോയി. സ്ഥലത്ത് എത്തിയപ്പോഴല്ലേ കാര്യം മനസ്സിലായത്, വീടുതോറുമുള്ള പ്രസംഗവേലയ്ക്കായി സാക്ഷികൾ കൂടിവന്നിരിക്കുകയായിരുന്നു അവിടെ. (പ്രവൃത്തികൾ 20:20) എന്തായാലും, ഞാനും അവരോടൊപ്പം കൂടി. അതായിരുന്നു എന്റെ ആദ്യത്തെ പരസ്യ ശുശ്രൂഷ.
മൂന്നാമത്തെ തവണ പ്രസംഗപ്രവർത്തനത്തിനായി പോയപ്പോൾ, ഞാൻ വീട്ടുകാരോടു സംസാരിക്കാൻ തുടങ്ങി. ഒരു വീട്ടിൽ, ഞാൻ ഓർമയിൽനിന്നു പറഞ്ഞ ഒരു തിരുവെഴുത്ത് ബൈബിളിൽനിന്നു കാണിച്ചുകൊടുക്കാൻ എനിക്കു സാധിച്ചില്ല. “എടോ, മറ്റുള്ളവരെ പഠിപ്പിക്കുന്നതൊക്കെ അതിനുള്ള പ്രാപ്തി നേടിയിട്ടു പോരേ?” എന്നു ചോദിച്ചിട്ട് ആ വീട്ടുകാരൻ വാതിലടച്ചു. എനിക്കു വലിയ വിഷമം തോന്നി. ഒരു ബഞ്ചിലിരുന്ന് ഞാൻ ആ തിരുവെഴുത്തിനായി പരതി. ഒടുവിൽ, ഏതാനും മിനിട്ടുകൾക്കുശേഷം അതു കണ്ടുപിടിച്ചപ്പോൾ ഞാൻ ആ വീട്ടിലേക്കു തിരിച്ചുപോയി അദ്ദേഹത്തിന് അതു കാണിച്ചുകൊടുത്തു.
1956 മാർച്ച് 4-ന് ദൈവത്തിനുള്ള എന്റെ സമർപ്പണത്തിന്റെ പ്രതീകമെന്ന നിലയിൽ ഞാൻ സ്നാപനമേറ്റു. ആറുമാസത്തിനുശേഷം എനിക്കു വലിയൊരു തീരുമാനം
എടുക്കേണ്ടതായിവന്നു. ഒരു സാധാരണ പയനിയറായി സേവിക്കണോ അതോ അൾജീറിയയുടെ ഉൾപ്രദേശത്തെ ഒരു സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തുകൊണ്ട് കുറച്ചു സമയംമാത്രം ശുശ്രൂഷയിൽ പങ്കെടുക്കണോ എന്നതായിരുന്നു അത്. പയനിയറിങ് ചെയ്യാൻതന്നെ ഞാൻ തീരുമാനിച്ചു.ആ തീരുമാനം എന്റെ പിതാവിനെ ക്ഷുഭിതനാക്കി. എന്റെ കഴുത്തിനുനേരെ കത്തി ചൂണ്ടിയിട്ട്, ദിവസവും വൈകുന്നേരം വീട്ടിൽ എത്തിക്കൊള്ളണമെന്ന് അദ്ദേഹം ആജ്ഞാപിച്ചു. എന്റെ എല്ലാ ചെലവുകൾക്കുമുള്ള പണം നൽകാൻ ഞാൻ തയ്യാറായിരുന്നെങ്കിലും വീട്ടിൽനിന്ന് ആഹാരം കിട്ടുമെന്നു പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ, ഞാൻ രാവിലെ വെറുംവയറോടെ വീട്ടിൽനിന്ന് ഇറങ്ങും. ഉച്ചഭക്ഷണം പയനിയർമാരോടൊപ്പം, വൈകുന്നേരം വീട്ടിലേക്കു തിരിക്കുന്നതിനു മുമ്പ് ഒരു സാൻഡ്വിച്ചും.
ബോംബുകൾക്കും വെടിയുണ്ടകൾക്കും പിടികൊടുക്കാതെ
ആ സമയത്ത് അൾജീറിയ ഫ്രാൻസുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആ പോരാട്ടത്തിൽ അൾജിയേഴ്സ്, ബോംബുകളുടെയും കടുത്ത പ്രത്യാക്രമണങ്ങളുടെയും പിടിയിലമർന്നു. ഒരൊറ്റ മാസംതന്നെ അൾജിയേഴ്സ് നൂറിലധികം സ്ഫോടനങ്ങൾക്കു ദൃക്സാക്ഷിയായി. ബസ്സുകളിലും ബാറുകളിലും സ്റ്റേഡിയങ്ങളിലുമെല്ലാം ബോംബുവെച്ചു. പ്രസംഗവേല ബുദ്ധിമുട്ടായിത്തീർന്നു. വാതിൽ തുറക്കാൻ ആളുകൾക്കു ഭയമായിരുന്നു. കർഫ്യൂകളും തിരിച്ചറിയൽ പരിശോധനകളും സെർച്ചുകളുമൊക്കെ നിത്യസംഭവങ്ങളായി.
1956 സെപ്റ്റംബർ 30 ഞായറാഴ്ച. ഞാനും മറ്റു ചില പയനിയർമാരും യോഗസ്ഥലം വൃത്തിയാക്കുകയായിരുന്നു. പെട്ടെന്ന് മുകളിലത്തെ റസ്റ്ററന്റിൽ ഒരു ബോംബുസ്ഫോടനമുണ്ടായി. അനേകർക്കു ഗുരുതരമായി പരിക്കേറ്റു; ചിലർക്കു ജീവൻ നഷ്ടമായി. എന്നാൽ ബേസ്മെന്റിൽ ഉണ്ടായിരുന്ന ഞങ്ങൾക്കാർക്കും ഒന്നും പറ്റിയില്ല. ഡിസംബറിൽ മറ്റൊരു സംഭവമുണ്ടായി. ഞാനും ഒരു സഹോദരിയുംകൂടെ തിരക്കുള്ള ഒരു തെരുവിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ, അതുവഴി ചീറിപ്പാഞ്ഞുവന്ന ഒരു കാർ അതിന്റെ വിൻഡോയിലൂടെ ആൾക്കൂട്ടത്തെ ലക്ഷ്യമാക്കി നിറയൊഴിച്ചു. ഞങ്ങൾ ഒരു ഗേറ്റിനകത്തേക്ക് ഓടിക്കയറി. കൂടെയുണ്ടായിരുന്ന സഹോദരിയെ നിലത്തേക്കു തള്ളിയിട്ടിട്ട് ഞാനും നിലത്തോടു ചേർന്നു കമിഴ്ന്നു കിടന്നു. വെടിയുണ്ടകൾ ഞങ്ങൾക്കു മുകളിലൂടെ ചീറിപ്പാഞ്ഞു. ഈ സംഭവത്തിനുശേഷം, സാക്ഷീകരണത്തിലായിരിക്കുമ്പോൾ ഞങ്ങളെല്ലാവരും അതീവ ജാഗ്രത പുലർത്തി.
ആയുധമെടുക്കാൻ വിസമ്മതിക്കുന്നു
1957 മാർച്ച് 1-ന് സൈനിക സേവനത്തിനായി എന്നെ വിളിപ്പിച്ചു. എന്നാൽ എന്റെ ക്രിസ്തീയ മനസ്സാക്ഷി ആയുധമെടുക്കാൻ എന്നെ അനുവദിച്ചില്ല. അതുകൊണ്ട് അധികാരികളുടെ മുമ്പിൽ നിൽക്കാനുള്ള ശക്തിക്കായി ഞാൻ പ്രാർഥിച്ചു. പിതാവുമായി ഒരു ഏറ്റുമുട്ടലിനുള്ള സാഹചര്യം ഉണ്ടാകാൻ ഇടയാക്കരുതേയെന്നും ഞാൻ യഹോവയോട് അപേക്ഷിച്ചു. വീട്ടിൽനിന്ന് വളരെ ദൂരെ, ഫ്രാൻസിലെ ലിൽ നഗരത്തിൽ, റിപ്പോർട്ടു ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടപ്പോൾ എനിക്ക് ആശ്വാസമായി.
ആറു ദിവസത്തിനുശേഷം ഞാൻ, 17-ാം നൂറ്റാണ്ടിലെ ലൂയി പതിന്നാലാമൻ രാജാവിന്റെ കാലം മുതൽക്കേ നിലനിന്നുപോരുന്ന ലിൽ കോട്ടയിലെത്തി. ബൈബിൾ ഉപയോഗിച്ചുകൊണ്ട് ഞാനെന്റെ നിഷ്പക്ഷ നിലപാടിനെക്കുറിച്ച് സൈനികോദ്യോഗസ്ഥന്മാരോടു വിശദീകരിച്ചു. അതിനെത്തുടർന്ന് അവരെന്നെ ജയിലിലടച്ചു. ഒരു ദിവസം രാവിലെ ഗാർഡുകൾ സെല്ലിൽനിന്ന് എന്നെ വലിച്ചിഴച്ചുകൊണ്ടുവന്ന് എന്റെ ശരീരമാസകലം പരിശോധിക്കുകയും ചെറിയൊരു ബൈബിൾ കണ്ടുപിടിക്കുകയും ചെയ്തു. പിന്നീട് അവരെന്നെ മഞ്ഞിൽ കമിഴ്ത്തിക്കിടത്തിയിട്ട് എന്റെ ബൈബിൾ എന്റെ അരികിലേക്ക് എറിഞ്ഞിട്ടു. ഒരു തോക്കിന്റെ പാത്തി എന്റെ തലയ്ക്കുപിന്നിൽ ചേർത്ത് അമർത്തിപ്പിടിച്ചിരുന്നു. ഏതാണ്ട് അര മണിക്കൂർ എനിക്ക് അങ്ങനെ കിടക്കേണ്ടിവന്നു. പിന്നീട് ബൈബിൾ കൈവശംവെക്കാൻ ഗാർഡുകൾ എന്നെ അനുവദിച്ചു, എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അതിന്നും എന്റെ ബുക്ഷെൽഫിലുണ്ട്. എന്നാൽ അന്നു ഞാൻ അനുഭവിച്ച ആ ക്രൂരത നിമിത്തം വർഷങ്ങളോളം വയറുവേദന എന്റെ കൂടെപ്പിറപ്പായിരുന്നു.
ഏതാനും ദിവസങ്ങൾക്കുശേഷം കമാൻഡർ എന്റെ പിതാവ് അദ്ദേഹത്തിന് അയച്ച ഒരു കത്ത് എന്നെ വായിച്ചുകേൾപ്പിച്ചു. “എങ്ങനെയും അവനെ മുട്ടുകുത്തിക്കണം, അവന്റെ മനോവീര്യം തകർത്തിട്ടാണെങ്കിൽ അങ്ങനെ” എന്ന് അതിൽ എഴുതിയിരുന്നു. ഒരു വിട്ടുവീഴ്ചയ്ക്കു ഞാൻ ഒരുക്കമല്ലായിരുന്നു; അതുകൊണ്ട് ആ ഉദ്യോഗസ്ഥൻ എന്നെ ഒരു ഇരുട്ടറയിലേക്കു മാറ്റി. അവിടെ ഒരു മരപ്പലകയിൽ ഞാൻ അന്തിയുറങ്ങി; പുതയ്ക്കാൻ ഒരു കൊച്ചുകമ്പിളി മാത്രമാണുണ്ടായിരുന്നത്. ടോയ്ലെറ്റ് ഇല്ലായിരുന്നതിനാൽ സെല്ലിന്റെ ഒരു മൂലയിലാണു ഞാൻ മലമൂത്ര വിസർജനം നടത്തിയിരുന്നത്. ശരീരം ശുചിയാക്കാനോ പല്ലുതേക്കാനോ ആഹാരം കഴിക്കുന്ന പാത്രം വൃത്തിയാക്കാനോ യാതൊരു മാർഗവും ഇല്ലായിരുന്നു. രണ്ടാഴ്ചയ്ക്കു ശേഷം എന്നെ പാരീസിലെ ഫ്രെൻ ജയിലിലേക്കയച്ചു.
തുടർന്നുവന്ന ആറു വർഷങ്ങളിൽ നാലു തവണ എന്നെ ജയിൽശിക്ഷയ്ക്കു വിധിച്ചു, 14 ജയിലുകളിലായി ഞാൻ ശിക്ഷ അനുഭവിച്ചു. ഒരു ശൈത്യകാലത്ത് എന്നെ ലവാർ താഴ്വരയിലെ ഫോൻറ്റവ്രോയിൽ തടവിലാക്കി. 12-ാം നൂറ്റാണ്ടിലെ ഒരു ആശ്രമം ആയിരുന്ന അത് പിന്നീട് തടവറയായി ഉപയോഗിക്കുകയായിരുന്നു. ഞാൻ എത്തിയപ്പോൾ എന്റെ സാധനങ്ങളൊക്കെ അവർ കണ്ടുകെട്ടി. ഞാനെന്റെ ബൈബിൾ വേണമെന്നു നിർബന്ധം പിടിച്ചതിനാൽ ഗാർഡുകൾ എന്നെ ഒരു മാസത്തേക്ക് ഏകാന്ത തടവിലാക്കി. അവിടെവെച്ച് എന്റെ ശത്രുവായ തണുപ്പ് കടുത്ത ദ്രോഹബുദ്ധിയോടെ തിരിച്ചുവന്നു, ഞാൻ ചുമച്ച് ചോര തുപ്പാൻ തുടങ്ങി.
അപ്പോൾ എന്നെ സോമ്യൂറിനടുത്തുള്ള ഷാറ്റോ ഡെ റ്റ്യൂർക്കാൻ ജയിലിലേക്കു മാറ്റി. അവിടെ തടവുകാർക്ക് അൽപ്പംകൂടെ മനുഷ്യത്വപരമായ പരിഗണന ലഭിച്ചിരുന്നു. തടവുകാർ, റിട്ടയർ ചെയ്ത മജിസ്ട്രേറ്റുമാർക്കുവേണ്ടി വീട്ടുജോലികൾ ചെയ്തുപോന്നു. പിന്നീട് അൾജീറിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായിത്തീർന്ന ആഖ്മെദ് ബെൻ ബെല്ല അന്തേവാസികളിൽ ഒരാളായിരുന്നു. മാസങ്ങളോളം ഞാൻ അദ്ദേഹത്തോടു സാക്ഷീകരിച്ചു. ഒരിക്കൽ അദ്ദേഹം എന്നോടു പറഞ്ഞു: “നിങ്ങൾ ഒരു അൾജിയേഴ്സുകാരൻ; നിങ്ങളെ തടവിലാക്കിയിരിക്കുന്നതോ, അൾജീറിയക്കാർക്കെതിരെ ആയുധമെടുക്കാൻ വിസമ്മതിച്ചതിനും.” ഞാൻ അങ്ങനെയൊരു നിലപാട് എടുത്തതിന് അദ്ദേഹത്തിന് എന്നോട് ആദരവുണ്ടായിരുന്നു.
മറ്റു പ്രശ്നങ്ങൾ തരണംചെയ്ത്
എന്റെ ആരോഗ്യസ്ഥിതി മോശമായി. ക്ഷയരോഗമുണ്ടെന്നു കണ്ടുപിടിച്ചതിനെത്തുടർന്ന് എന്നെ ഫ്രാൻസിന്റെ തെക്കുഭാഗത്തുള്ള ഒരു ആരോഗ്യകേന്ദ്രത്തിലേക്ക് അയച്ചു, അവിടെ മാസങ്ങളോളം ഞാൻ കിടപ്പിലായിരുന്നു. രോഗം ബാധിച്ച ശ്വാസകോശം ശസ്ത്രക്രിയചെയ്തു മാറ്റാൻ ഡോക്ടർ നിർദേശിച്ചു. രക്തം സ്വീകരിക്കില്ലെന്ന വ്യവസ്ഥയിൽ ഞാൻ ഓപ്പറേഷനു സമ്മതം മൂളി. (പ്രവൃത്തികൾ 15:28, 29) കോപിഷ്ഠനായ ഡോക്ടർ ശസ്ത്രക്രിയയ്ക്കു വിസമ്മതിച്ചു. തടവിൽ എന്റെ ആറാമത്തെ വർഷമായിരുന്നു അത്.
ശൈത്യകാലം പകുതിയായപ്പോൾ എനിക്ക് ആരോഗ്യകേന്ദ്രം വിടേണ്ടിവന്നു, ഞാൻ ധരിച്ചിരുന്ന വസ്ത്രമല്ലാതെ മറ്റൊന്ന് എനിക്കില്ലായിരുന്നു. എന്നാൽ അപ്പൊസ്തലനായ പൗലൊസിനെ സഹായിക്കാൻ യഹോവ ഒനേസിഫൊരൊസിനെ അയച്ചതുപോലെ ഇപ്പോൾ എന്നെ സഹായിക്കാനും ഒരാളെ അയച്ചു—അഡോൾഫ് ഗാരാറ്റോണി എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. എനിക്ക് അഭയം നൽകിയ ആ സഹോദരൻ വലിയ ഒരു “ആശ്വാസ”മായിരുന്നു. (കൊലൊസ്സ്യർ 4:11; 2 തിമൊഥെയൊസ് 1:16-18) അദ്ദേഹത്തിന്റെയും ഫ്രാൻസിന്റെ തെക്കുഭാഗത്തുള്ള ഒരു ഡോക്ടറുടെയും സഹായംകൊണ്ട് എന്റെ ആരോഗ്യം ക്രമേണ മെച്ചപ്പെട്ടു.
ഈ സമയത്ത് ചില വലിയ ചെലവുകൾക്കുവേണ്ടി എനിക്കു പണം ആവശ്യമായിവന്നു. എന്തുചെയ്യണമെന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു സ്ത്രീ എന്നെ കാണാൻ വന്നു. “ഞാൻ ഒരു വക്കീലാണ്,” അവർ പറഞ്ഞു. “ഇതു നിങ്ങളെ ഏൽപ്പിക്കണമെന്നു പറഞ്ഞ് അൾജീറിയയുടെ പ്രസിഡന്റ് മിസ്റ്റർ ബെൻ ബെല്ല അയച്ചതാണ് എന്നെ” എന്നു പറഞ്ഞുകൊണ്ട് അവർ ഒരു കവർ എനിക്കു തന്നു. എനിക്ക് ആവശ്യമായിരുന്നതിനെക്കാൾ അധികം പണം അതിലുണ്ടായിരുന്നു. “പ്രാർത്ഥന കേൾക്കുന്നവനായ” യഹോവയ്ക്ക് ഞാൻ നിറഞ്ഞ ഹൃദയത്തോടെ നന്ദി പറഞ്ഞു.—സങ്കീർത്തനം 65:2.
മഹത്തായ പദവികളും ഉത്തമയായ ഒരു ഭാര്യയും
തടവിൽനിന്നു സ്വതന്ത്രനായ ഞാൻ വീണ്ടും മുഴുസമയ ശുശ്രൂഷ ഏറ്റെടുത്തു. പാരീസിനടുത്തുള്ള മെല്യൂൻ സഭയിൽവെച്ച് ഞാൻ ആൻഡ്രേ മോറെൽ എന്ന മുപ്പത്തഞ്ചുകാരിയായ ഒരു വിധവയെ കണ്ടുമുട്ടി. സാക്ഷിയായിരുന്ന അവരുടെ ആദ്യഭർത്താവ് ഒരു വാഹനാപകടത്തിൽ മരിക്കുകയായിരുന്നു. 1964 സെപ്റ്റംബർ 26-ന് ഞങ്ങൾ വിവാഹിതരായി. 1965 ആഗസ്റ്റ് 1-ന് പ്രത്യേക പയനിയർ ശുശ്രൂഷകരായി സേവിക്കുന്നതിനുള്ള നിയമനം ഞങ്ങൾക്കു ലഭിച്ചു. ആൻഡ്രേയുടെ ആരോഗ്യം മോശമായിരുന്നെങ്കിലും 28 വർഷം അവൾ മുഴുസമയ സേവനം ആസ്വദിച്ചു.
1967-ൽ എനിക്ക് ഒരു സർക്കിട്ട് മേൽവിചാരകൻ—യഹോവയുടെ സാക്ഷികളുടെ സഭകളെ സന്ദർശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സഞ്ചാര ശുശ്രൂഷകൻ—എന്നനിലയിൽ സേവിക്കുന്നതിനുള്ള നിയമനം ലഭിച്ചു. തെക്കൻഫ്രാൻസിൽ ബോർഡോ മുതൽ മൊണാക്കോ വരെയുള്ള പ്രദേശങ്ങളിൽ ഞങ്ങൾ പ്രവർത്തിച്ചു. ഒരു വർഷം പാരീസിലും സേവിച്ചു. ഞങ്ങളുടെ മോശമായ ആരോഗ്യം നിമിത്തം സഞ്ചാരവേല ബുദ്ധിമുട്ടായിരുന്നു. എന്നാൽ യഹോവയുടെ സഹായത്താൽ 20 വർഷം, അതായത് 1986 വരെ സഹോദരങ്ങളെ സേവിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ആ വർഷം ഞങ്ങൾ വീണ്ടും പ്രത്യേക പയനിയർമാരായി.
ഇന്നത്തെ എന്റെ ജീവിതം
ഇന്ന് എനിക്ക് 70-നോടടുത്ത് പ്രായമുണ്ട്. പ്രയാസ സാഹചര്യങ്ങളെ സഹിച്ചുനിൽക്കാൻ യഹോവ എല്ലായ്പോഴും തന്റെ ദാസന്മാർക്ക് ശക്തി നൽകുന്നുവെന്നു ജീവിതത്തിലുടനീളം ഞാൻ പഠിച്ചിരിക്കുന്നു. തീർച്ചയായും, ദൈവവചനം പഠിക്കുന്നതാണ് ആ ശക്തി ആർജിക്കുന്നതിനുള്ള ഒരു മാർഗം. ഓരോ വർഷവും ആ ദിവ്യ നിശ്വസ്തവചനം മുഴുവൻ വായിച്ചുതീർക്കാൻ ഞാൻ ശ്രമിക്കാറുണ്ട്.—യെശയ്യാവു 40:28-31; റോമർ 15:4; 2 തിമൊഥെയൊസ് 3:16.
ആളുകൾ സുവാർത്ത ശ്രദ്ധിക്കുകയും തങ്ങളുടെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും ചെയ്യുന്നതു കാണുന്നത് എനിക്കും ആൻഡ്രേക്കും വലിയ പ്രോത്സാഹനമാണ്. വർഷങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞുവീഴവേ, ഞങ്ങളുടെ 70 ബൈബിൾ വിദ്യാർഥികൾ അതുതന്നെ ചെയ്തിരിക്കുന്നു. അത് ഞങ്ങൾക്കു സമ്മാനിച്ച സന്തോഷം വർണിക്കാൻ വാക്കുകളില്ല. മധുരിക്കുന്ന ഓർമകളായി അതൊക്കെ എന്നും ഞങ്ങളുടെ മനസ്സിൽ തങ്ങിനിൽക്കും. പിന്തിരിഞ്ഞു നോക്കുമ്പോൾ, സങ്കീർത്തനക്കാരൻ പിൻവരുന്നപ്രകാരം പറഞ്ഞത് ഞങ്ങളിരുവരെയും ഉദ്ദേശിച്ചാണെന്നു തോന്നിപ്പോകുന്നു: “ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.”—സങ്കീർത്തനം 34:6.
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്; ഇപ്പോൾ അച്ചടിക്കുന്നില്ല.
[21-ാം പേജിലെ ചിത്രം]
സോമ്യൂറിനടുത്തുള്ള ഷാറ്റോ ഡെ റ്റ്യൂർക്കാൻ ജയിലിൽ
[23-ാം പേജിലെ ചിത്രം]
ഞാനും ഭാര്യയും, 1967-ലും ഇന്നും