അവന് ഇത്രയധികം പ്രാധാന്യമുള്ളത് എന്തുകൊണ്ട്?
അവന് ഇത്രയധികം പ്രാധാന്യമുള്ളത് എന്തുകൊണ്ട്?
കഴിഞ്ഞ രണ്ടായിരം വർഷമായി, യേശുവിന്റെ ജനനം വളരെയധികം ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഒന്നാം നൂറ്റാണ്ടിലെ ഒരു വൈദ്യനായ ലൂക്കൊസ് എഴുതുന്നതനുസരിച്ച്, ഒരു സ്വർഗീയദൂതൻ, കന്യകയായ മറിയയോട് ഇപ്രകാരം പറഞ്ഞു: “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.” ആ ദൂതൻ യേശുവിനെക്കുറിച്ചു തുടർന്നെന്താണു പറഞ്ഞത്? “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; . . . അവൻ . . . രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല.”—ലൂക്കൊസ് 1:31-33.
അതേ, അതാണ് മനുഷ്യനു വേണ്ടത്—ഭൂമിയിലെ കാര്യങ്ങൾ സ്നേഹപൂർവം നോക്കിനടത്താൻ കഴിയുന്ന നീതിമാനായ ഒരു ലോകഭരണാധികാരി! വാസ്തവത്തിൽ, യേശുവിന്റെ ജനനത്തിനു വളരെമുമ്പുതന്നെ ബൈബിൾ പറഞ്ഞു: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം [“ഗവൺമെന്റ്,” ന്യൂ ഇന്റർനാഷണൽ വേർഷൻ] അവന്റെ തോളിൽ ഇരിക്കും; അവന്നു . . . നിത്യപിതാവു, സമാധാനപ്രഭു [“സമാധാനത്തിന്റെ രാജകുമാരൻ,” പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ് വേർഷൻ] എന്നു പേർ വിളിക്കപ്പെടും. അവന്റെ ആധിപത്യത്തിന്റെ വർധനെയ്ക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല.”—യെശയ്യാവു 9:6, 7.
എത്ര മഹത്തായ പ്രത്യാശ—ഒരു നീതിയുള്ള ഗവൺമെന്റും അതോടൊപ്പം സമാധാനവും! എന്നാൽ ശ്രദ്ധിക്കൂ! ഈ ഗവൺമെന്റ് ഒരു രാജകുമാരന്റെ—“സമാധാനത്തിന്റെ രാജകുമാര”ന്റെ—തോളിലായിരിക്കും എന്നാണു പ്രവചനം പറഞ്ഞത്. ഇതു കാണിക്കുന്നത്, സകലത്തിന്റെയും രാജാവായ സർവശക്തനായ ദൈവം, ഈ ഭരണം തന്റെ പുത്രനെ ഭരമേൽപ്പിക്കുന്നു എന്നാണ്. അതുകൊണ്ട്, താൻ ഭരണാധിപനാകുമായിരുന്ന ഈ ഗവൺമെന്റിനെ യേശു കൂടെക്കൂടെ “ദൈവരാജ്യം” എന്നു വിളിച്ചു.—ലൂക്കൊസ് 9:27, 60, 62.
യേശു, തന്റെ ശുശ്രൂഷയുടെ ആരംഭകാലത്ത് “ഞാൻ . . . ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു, ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു” എന്നു പറഞ്ഞു. (ലൂക്കൊസ് 4:43) എന്തിന്, ദൈവത്തിന്റെ രാജ്യം വരുന്നതിനുവേണ്ടി പ്രാർഥിക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിക്കുകപോലും ചെയ്തു. (മത്തായി 6:9, 10) “[യേശുവിന്റെ] പഠിപ്പിക്കലിന്റെ മുഖ്യ വിഷയം [ദൈവ]രാജ്യമായിരുന്നു. വേറൊരു വിഷയവും ഇത്രയധികമായി അവന്റെ മനസ്സിലുണ്ടായിരുന്നില്ല, മറ്റു വാക്കുകളിൽ പറഞ്ഞാൽ അവന്റെ സന്ദേശത്തിന്റെ കാതലായിരുന്നു അത്. നൂറിലധികം പ്രാവശ്യം അത് സുവിശേഷങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്” എന്ന് ക്രിസ്റ്റ്യാനിറ്റി ആൻഡ് ക്രൈസിസ എന്ന ജേർണൽ പറയുന്നു.
പരിചിന്തിക്കേണ്ട ചോദ്യങ്ങൾ
യേശു ഇന്ന് ആരാണെന്നാണ് നിങ്ങൾ കരുതുന്നത്? പുൽത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവായിട്ടാണ് ഡിസംബർ മാസങ്ങളിൽ പൊതുവേ അവൻ ചിത്രീകരിക്കപ്പെടുന്നത്. കുറച്ചുനാൾ അവൻ നിസ്സഹായനായ ഒരു കുഞ്ഞായിരുന്നു എന്നതു ലൂക്കൊസ് 2:15-20) എന്നാൽ അങ്ങനെയാണോ അവൻ മുഖ്യമായും ഓർമിക്കപ്പെടേണ്ടത്? ഇതൊന്നു ചിന്തിക്കൂ, എന്തിനാണ് യേശു ഒരു മനുഷ്യനായി ജനിച്ചത്? അവൻ യഥാർഥത്തിൽ ആരായിരുന്നു?
ശരിയാണ്. (1996-ലെ എൻകാർട്ടാ ഇയർബുക്ക ഇപ്രകാരം ചോദിച്ചു: “യേശു ദൈവപുത്രനും, എബ്രായ ബൈബിളിലെ വാഗ്ദത്ത മിശിഹായും ആയിരുന്നോ? അതോ വെറുമൊരു മനുഷ്യൻ, ഒരുപക്ഷേ അസാധാരണ പ്രാപ്തികളൊക്കെയുള്ള ഒരാൾ മാത്രമായിരുന്നോ?” ഇതുപോലുള്ള ചോദ്യങ്ങൾ ഗൗരവമായ പരിഗണന അർഹിക്കുന്നു. എന്തുകൊണ്ട്? കാരണം, നമ്മുടെ ജീവിതവും സന്തോഷവുമെല്ലാം, നാം യേശുവിനെ എങ്ങനെ വീക്ഷിക്കുന്നു, അവനിൽ വിശ്വാസം പ്രകടമാക്കുകയും അനുസരിക്കുകയും ചെയ്യുന്നുണ്ടോ എന്നീ കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ബൈബിൾ പറയുന്നു: “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു, പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല.”—യോഹന്നാൻ 3:36.
ഒരു സാധാരണ മനുഷ്യനല്ലായിരുന്നു
12 വയസ്സുണ്ടായിരുന്നപ്പോൾ യേശു യെരൂശലേമിലെ ആലയത്തിൽ ചെയ്ത കാര്യങ്ങൾ വിവരിച്ചശേഷം, അവൻ മറിയയുടെയും അവളുടെ ഭർത്താവായ യോസേഫിന്റെയും കൂടെ വീട്ടിലേക്കു മടങ്ങി, “അവർക്കു കീഴടങ്ങിയിരുന്നു”വെന്ന് ബൈബിൾ പ്രസ്താവിക്കുന്നു. (ലൂക്കൊസ് 2:51, 52) എന്നാൽ അവൻ ഒരു സാധാരണ മനുഷ്യനല്ലായിരുന്നുവെന്ന് അവൻ വളർന്നതിനുശേഷം വ്യക്തമായിത്തീർന്നു.
കൊടുങ്കാറ്റിൽ ഉലഞ്ഞ കടലിനെ യേശു ശാന്തമാക്കിയപ്പോൾ, പേടിച്ചരണ്ട ഒരു സുഹൃത്ത് ഇങ്ങനെ വിളിച്ചു പറഞ്ഞു: “ഇവൻ ആർ?” (മർക്കൊസ് 4:41) ഒടുവിൽ, യേശുവിനെ ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി റോമൻ ഗവർണറായ പൊന്തിയൊസ് പീലാത്തൊസിന്റെ കൈയിൽ ഏൽപ്പിച്ചു. ക്രൂരമായ അനീതിക്ക് ഇരയായിട്ടും യേശുവിന്റെ അന്തസ്സുറ്റ പെരുമാറ്റത്തിൽ മതിപ്പുതോന്നി, അവന്റെ നിരപരാധിത്വം ബോധ്യമുണ്ടായിരുന്ന പീലാത്തൊസ്, യേശുവിനെ കാണിച്ചുകൊണ്ട് ജനക്കൂട്ടത്തോട് ഉദ്ഘോഷിച്ചു: “ഇതാ മനുഷ്യൻ.” (പി.ഒ.സി. ബൈബിൾ) എന്നാൽ യെഹൂദന്മാരുടെ പ്രതികരണം ഇതായിരുന്നു: “ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ടു: അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു.”—യോഹന്നാൻ 19:4-7.
യേശുവിനെ “ദൈവപുത്രൻ” എന്നു പരാമർശിക്കുന്നതു കേട്ടപ്പോൾ പീലാത്തൊസ് ഭയപരവശനായി. യേശുവിനെക്കുറിച്ച് ഒരു സ്വപ്നം കണ്ടതിനെപ്പറ്റി പീലാത്തൊസിന്റെ ഭാര്യ നേരത്തേ അവനെ അറിയിച്ചിരുന്നു, അപ്പോൾ അവൾ യേശുവിനെ ‘നീതിമാൻ’ എന്നാണു വിളിച്ചത്. (മത്തായി 27:19) അതുകൊണ്ട് യേശു യഥാർഥത്തിൽ ആരാണെന്ന് പീലാത്തൊസ് അത്ഭുതപ്പെട്ടു. അവൻ ഗലീലയിൽ നിന്നുള്ളവനാണെന്ന് അറിയാമായിരുന്നിട്ടും പീലാത്തൊസ് ചോദിച്ചു: “നീ എവിടെ നിന്നു ആകുന്നു?” യേശു മറുപടി പറയാൻ വിസമ്മതിച്ചപ്പോൾ, ആ സംഭാഷണം പെട്ടെന്നുതന്നെ അവസാനിച്ചു.—യോഹന്നാൻ 19:9, 10
വ്യക്തമായും, യേശു ഒരു മനുഷ്യൻ ആയിരുന്നു. എന്നാൽ മറ്റു മനുഷ്യരിൽനിന്നു വ്യത്യസ്തനായി മുമ്പ് അവൻ സ്വർഗത്തിൽ, വചനം എന്നറിയപ്പെട്ടിരുന്ന ആത്മവ്യക്തി ആയിരുന്നു. പിന്നീട് ദൈവം അവന്റെ ജീവൻ അത്ഭുതകരമായി മറിയയുടെ ഗർഭാശയത്തിലേക്കു മാറ്റി. അപ്പൊസ്തലനായ യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു: “വചനം ജഡമായി തീർന്നു . . . നമ്മുടെ ഇടയിൽ പാർത്തു.”—യോഹന്നാൻ 1:1, 2, 14, 18; വെളിപ്പാടു 3:14.
ദിവ്യ ഉറവിൽനിന്നുള്ള ഒരുവൻ ആവശ്യമായി വന്നതെന്തുകൊണ്ട്
മക്കൾ ജനിക്കുന്നതിനു മുമ്പുതന്നെ ആദ്യമനുഷ്യനായ ആദാം പാപത്തിനു കീഴടങ്ങി. പിശാചായ സാത്താനായിത്തീർന്ന മത്സരിയായ ഒരു ദൂതന്റെ പക്ഷംചേർന്നുകൊണ്ട് ആദാം ദൈവത്തോട് അനുസരണക്കേടു ഉല്പത്തി 2:15-17; 3:17-19; വെളിപ്പാടു 12:9.
കാണിച്ചു. അതിന്റെ ഫലമായി, അനുസരണക്കേടു കാണിച്ചാൽ നഷ്ടപ്പെടുമെന്നു ദൈവം പറഞ്ഞിരുന്ന, ദൈവത്തിന്റെ മകൻ എന്ന നിലയിൽ അവൻ ആസ്വദിച്ചിരുന്ന ബന്ധം ഇല്ലാതായി. അങ്ങനെ അവൻ അനുസരണക്കേടിന്റെ തിക്താനുഭവങ്ങൾ ഏറ്റുവാങ്ങി. അവൻ അപൂർണനായി, വൃദ്ധനായി, ഒടുവിൽ മരിക്കുകയും ചെയ്തു.—ആദാമിന്റെ അനുസരണക്കേട് അവന്റെ പിന്തുടർച്ചക്കാരായ നമ്മെ എങ്ങനെ ബാധിച്ചുവെന്നു ബൈബിൾ വിശദീകരിക്കുന്നു: “ഏകമനുഷ്യനാൽ [ആദാമിനാൽ] പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമർ 5:12) ദുഃഖകരമെന്നു പറയട്ടെ, നമ്മുടെ പൂർവപിതാവായ ആദാമിൽനിന്നു നാമെല്ലാം പാപവും, അതിന്റെ ദാരുണഫലങ്ങളായ വാർധക്യവും മരണവും കൈവശപ്പെടുത്തിയിരിക്കുന്നു.—ഇയ്യോബ് 14:4; റോമർ 3:23.
ഇത്തരം തിക്താനുഭവങ്ങളിൽനിന്നുള്ള വിടുതൽ, പാപവും അതിന്റെ ദാരുണഫലങ്ങളും അവകാശമാക്കാത്ത, പൂർണനായ ഒരു പിതാവിലൂടെ മാത്രമേ സാധ്യമാകുമായിരുന്നുള്ളൂ. പൂർണനായിരുന്ന ആദാമിനു തുല്യനായ, ആ പിതാവിനെ നമുക്കു ലഭിച്ചതെങ്ങനെ എന്നു പരിചിന്തിക്കാം.
പൂർണനായ പിതാവിനെ പ്രദാനം ചെയ്യുന്നു
‘സമാധാനത്തിന്റെ രാജകുമാരന്’ “നിത്യപിതാവ്” എന്നും പേരുള്ള കാര്യം നിങ്ങൾ ഓർക്കുന്നുണ്ടാകുമല്ലോ. അവൻ മനുഷ്യനായി ജനിക്കുന്നതിനെക്കുറിച്ച്, “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും” എന്ന് മുൻകൂട്ടിപ്പറഞ്ഞു. (യെശയ്യാവു 7:14; മത്തായി 1:20-23) ആദ്യമനുഷ്യനായ ആദാമിന് ഒരു മനുഷ്യപിതാവ് ഇല്ലായിരുന്നതുപോലെ യേശുവിനും ഒരു മനുഷ്യപിതാവ് ഇല്ലായിരുന്നു. യേശു മുതൽ മനുഷ്യചരിത്രത്തിന്റെ തുടക്കംവരെയുള്ള വംശാവലി രേഖപ്പെടുത്തവേ, ബൈബിൾ ചരിത്രകാരനായ ലൂക്കൊസ്, “ദൈവത്തിന്റെ മകൻ” ആയിട്ടാണ് ആദാം അസ്തിത്വത്തിൽ വന്നതെന്നു ചൂണ്ടിക്കാണിക്കുന്നു. (ലൂക്കൊസ് 3:38) എന്നാൽ നാം നേരത്തേ കണ്ടതുപോലെ, ദൈവത്തിന്റെ മകൻ എന്ന നിലയിലുള്ള ആ ബന്ധം ആദാം നഷ്ടപ്പെടുത്തി—തനിക്കും തന്റെ സന്തതിപരമ്പരകൾക്കും. അതുകൊണ്ട് ആലങ്കാരികമായി, പൂർണനായ ഒരു പിതാവിനെ നമുക്കെല്ലാം ആവശ്യമുണ്ട്—ആദാമിനെ സൃഷ്ടിച്ചപ്പോൾ അവൻ എങ്ങനെയായിരുന്നോ അതുപോലുള്ള ഒരുവനെ.
ഒന്നാമത്തെ ആദാമിനു പകരം ആ പുതിയ ആദാം ആകാൻ ദൈവം തന്റെ പുത്രനെ സ്വർഗത്തിൽനിന്ന് അയച്ചു. ബൈബിൾ പറയുന്നു: “ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു. . . . ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.” (1 കൊരിന്ത്യർ 15:45, 47) “ഒടുക്കത്തെ ആദാം” ആയ യേശു, ‘ഒന്നാം മനുഷ്യനായ ആദാമിനോടു’ തുല്യനാണ്. ഏതർഥത്തിൽ? ഭൂമിയിൽ എന്നേക്കും പൂർണതയോടെ ജീവിക്കാൻ കഴിയുന്ന സന്തതികളെ ജനിപ്പിക്കാൻ പ്രാപ്തിയുണ്ടായിരുന്ന ഒരു പൂർണമനുഷ്യൻ എന്നനിലയിൽ.—സങ്കീർത്തനം 37:29; വെളിപ്പാടു 21:3-5.
കുട്ടികൾക്ക് ജന്മം കൊടുക്കാതിരുന്ന യേശു, സാത്താന്റെ എല്ലാ ആക്രമണങ്ങളും ഉണ്ടായിട്ടും മരണത്തോളം ദൈവത്തോടു വിശ്വസ്തനായി തുടർന്നു. യേശു ബലിയർപ്പിച്ച നിർമലമായ പൂർണ മനുഷ്യജീവനെയാണു മറുവില എന്നു വിളിക്കുന്നത്. ബൈബിൾ വിശദീകരിക്കുന്നു: “നമുക്ക് [യേശുവിന്റെ] രക്തം മുഖാന്തരമുള്ള മറുവിലയിലൂടെ, [ആദാമിൽനിന്നു കൈവശപ്പെടുത്തിയ പാപത്തിന്റെയും മരണത്തിന്റെയും പിടിയിൽനിന്നു] വിടുതൽ ഉണ്ട്.” കൂടാതെ, “ഏകമനുഷ്യന്റെ [ആദാമിന്റെ] അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ [യേശുവിന്റെ] അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും” എന്നും ബൈബിൾ പറയുന്നു.—എഫെസ്യർ 1:7, NW; റോമർ 5:18, 19; മത്തായി 20:28.
നാം യേശുവിൽ വിശ്വാസം പ്രകടമാക്കുന്നെങ്കിൽ, അവൻ നമ്മുടെ ‘നിത്യപിതാവും’ “രക്ഷിതാവു”മായിത്തീരും. തന്റെ പിതാവിന്റെ രാജ്യത്തിൽ, അതിന്റെ ഭരണനിർവാഹകനെന്ന നിലയിൽ, അവൻ തന്റെ ആധിപത്യം ഏറ്റവും ഉത്തമമായ രീതിയിൽ പ്രയോഗിക്കും. ആ ഭരണത്തിൻകീഴിലെ ജീവിതം എങ്ങനെയുള്ളതായിരിക്കും? ആ മഹത്തായ അനുഗ്രഹങ്ങൾ എപ്പോൾ യാഥാർഥ്യമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാകും? അടുത്തതായി നമുക്ക് ഈ ചോദ്യങ്ങളെക്കുറിച്ചു പരിചിന്തിക്കാം.—ലൂക്കൊസ് 2:8-11
[5-ാം പേജിലെ ചിത്രങ്ങൾ]
യേശു ഇന്ന് ആരാണെന്നാണ് നിങ്ങൾ കരുതുന്നത്?
[6-ാം പേജിലെ ചിത്രം]
യേശുവിനെ “ഒടുക്കത്തെ ആദാം” എന്നു വിളിക്കുന്നത് എന്തുകൊണ്ട്?