പഠിച്ച കാര്യങ്ങളെ അങ്ങേയറ്റം വിലമതിച്ച സൂസൻ
പഠിച്ച കാര്യങ്ങളെ അങ്ങേയറ്റം വിലമതിച്ച സൂസൻ
ഒരു സ്ത്രീ 2004 മേയിൽ മരിക്കുന്നതിനു തൊട്ടുമുമ്പ് എഴുതിയ ഒരു കത്ത് അടുത്തയിടെ കണ്ടെത്തുകയുണ്ടായി; കാൻസർ ആയിരുന്നു മരണകാരണം. അസുഖം പെട്ടെന്നു മൂർച്ഛിച്ചതുകൊണ്ടാകാം, അവൾ ആ കത്ത് മുഴുമിപ്പിച്ചിരുന്നില്ല. അതു വായിച്ചവർക്കാർക്കും പക്ഷേ കരയാതിരിക്കാൻ കഴിഞ്ഞില്ല; മാത്രമല്ല അത് അവരുടെ ദൈവവിശ്വാസം ബലിഷ്ഠമാക്കുകയും ചെയ്തു.
ആ കത്തെഴുതിയ സൂസൻ താൻ ആദ്യമായി യു.എസ്.എ.-യിലെ കണെറ്റിക്കട്ടിലുള്ള, യഹോവയുടെ സാക്ഷികളുടെ ഒരു ക്രിസ്തീയ മൂപ്പനോടു ഫോണിൽ സംസാരിച്ചപ്പോൾ താൻ കൗമാരത്തിലായിരുന്നുവെന്ന് സൂചിപ്പിച്ചിട്ടുണ്ട്. തുടർന്ന് കൗമാരവർഷങ്ങളിൽ അവൾ അഭിമുഖീകരിച്ച സാഹചര്യത്തെക്കുറിച്ച് അവൾ വിശദീകരിച്ചിരുന്നു. 2005 നവംബറിലാണ് ഹൃദയസ്പർശിയായ ആ കത്ത് സൂസന്റെ മമ്മിക്കു കിട്ടിയത്. അവർ അതിന്റെ കോപ്പി ന്യൂയോർക്കിലെ യഹോവയുടെ സാക്ഷികളുടെ ഹെഡ്ക്വാർട്ടേഴ്സിലേക്ക് അയച്ചു.
1973-ൽ ടെലിഫോൺ ബുക്കിൽനിന്ന് കണെറ്റിക്കട്ടിലുള്ള മൂപ്പന്റെ ഫോൺനമ്പർ കണ്ടുപിടിച്ചെന്ന് സൂസൻ എഴുതിയിരുന്നു. “എനിക്കന്ന് 14 വയസ്സ്,” അവൾ വിശദീകരിക്കുന്നു, “വീക്ഷാഗോപുരവും ഉണരുക!യും വായിച്ചതിൽനിന്ന് ഒരു കാര്യം ഞാൻ ഉറപ്പിച്ചു, ഇതു തന്നെയാണ് സത്യം. ഞാൻ യഹോവയുടെ സാക്ഷികളിൽപ്പെട്ട ആരെയും നേരിൽ കണ്ടിട്ടില്ലായിരുന്നു, അതുകൊണ്ട് അവരുടെ നമ്പരുകൾക്കായി ഞാൻ ഫോൺ ബുക്കിൽ പരതി. യഹോവയുടെ സാക്ഷികൾ എന്നതിനുകീഴിൽ, ആദ്യത്തെ മൂന്നു ഡിജിറ്റുകൾ എന്റേതിനോടു സമാനമായിരിക്കുന്ന ഒരു നമ്പറിൽ വിളിക്കാൻ ഞാൻ തീരുമാനിച്ചു. ജെൻറിക് സഹോദരനാണു ഫോണെടുത്തത്, ഞാൻ ഒരിക്കലും ഒരു സാക്ഷിയെ നേരിൽ കണ്ടിട്ടില്ലെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന് അതിശയമായി.” a
നാടകീയമായ ഒരു പ്രശ്നം
പത്തു വയസ്സുള്ളപ്പോൾ കണെറ്റിക്കട്ടിലുള്ള തന്റെ ചെറിയമ്മയുടെ വീട്ടിലേക്കു പോയ കാര്യം സൂസൻ കത്തിൽ എഴുതിയിരുന്നു. അൽപ്പകാലംമാത്രം അവിടെ താമസിക്കാനായിരുന്നു പരിപാടി. എന്നാൽ കുറച്ചു നാളുകൾക്കുശേഷം സൂസൻ, താൻ ചെറിയമ്മയോടൊപ്പം താമസം തുടരാൻ ആഗ്രഹിക്കുന്നുവെന്ന് ഫ്ളോറിഡയിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന മമ്മിയെ അറിയിച്ചു. “ഒരു വ്യക്തി, തന്നെ പീഡിപ്പിക്കുന്നവരുമായി ബന്ധം സ്ഥാപിച്ചെടുക്കുന്ന ‘സ്റ്റോക്ക്ഹോം സിൻഡ്രോം’ എന്നറിയപ്പെടുന്ന”തിനോടു സമാനമായ ഒരു സ്ഥിതിവിശേഷത്തിൽ ആയിരുന്നു താനെന്ന് സൂസൻ കത്തിൽ എഴുതിയിരുന്നു. b അവൾക്ക് അങ്ങേയറ്റത്തെ ദ്രോഹം സഹിക്കേണ്ടിവന്നു.
“ചെറിയമ്മയും അവരുടെ കൂട്ടുകാരനും എന്നോടു ചെയ്ത ദ്രോഹത്തിനു കയ്യും കണക്കുമില്ല” എന്ന് സൂസൻ എഴുതി. “മാത്രമല്ല, പുറത്തുനിന്നാരും ആ വീട്ടിൽ കാലുകുത്തിയിരുന്നില്ല എന്നുതന്നെ പറയാം. എന്റെ ആവശ്യങ്ങൾക്കായി മമ്മി ധാരാളം പണം അയയ്ക്കുമായിരുന്നു; എന്നിട്ടും സ്കൂളിൽ പോകാൻ നല്ലൊരു ഡ്രസ്സ് പോലുമില്ലായിരുന്നു എനിക്ക്; ഉച്ചഭക്ഷണവും തരില്ലായിരുന്നു. എനിക്ക് ഒരു സെറ്റ് അടിവസ്ത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ എന്നെക്കാൾ ഏതാനും വയസ്സ് ഇളയതായിരുന്ന, ചെറിയമ്മയുടെ മക്കൾക്ക് ഒന്നിനും ഒരു കുറവുമില്ലായിരുന്നു.” ബൈബിളിനെക്കുറിച്ച് കൂടുതൽ അറിയാനുള്ള തന്റെ താത്പര്യം ചെറിയമ്മ അറിഞ്ഞാലുള്ള പ്രത്യാഘാതം എന്തായിരിക്കുമായിരുന്നു എന്നു വ്യക്തമാക്കാൻ വേണ്ടിയാണ് അവളിതൊക്കെ പറഞ്ഞത്.
ബൈബിളിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നു
“ജെൻറിക് സഹോദരൻ പക്വതയുള്ള ഒരു ക്രിസ്തീയ
സഹോദരിയായ ലോറയെ എനിക്കു പരിചയപ്പെടുത്തി.” സൂസൻ എഴുതി. “ബൈബിളിനെക്കുറിച്ച് എനിക്കു ധാരാളം ചോദ്യങ്ങൾ ഉണ്ടായിരുന്നു; അവയ്ക്ക് ഉത്തരം നൽകുന്നതിനായി അവർ ധാരാളം സമയം ചെലവഴിച്ചു. പലപ്പോഴും അലക്കുശാലയിൽ വെച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയിരുന്നത്.” ആ സമയംവരെ ഒരു കാര്യത്തിലും താൻ തനിച്ചൊരു തീരുമാനമെടുത്തിട്ടില്ലെന്ന് സൂസൻ പറയുന്നു. എന്നാൽ ഇത്തവണ ഈ ചർച്ചകൾക്കും നിത്യജീവനിലേക്കു നയിക്കുന്ന സത്യം പോലുള്ള ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ വായിച്ചതിനും ശേഷം താനൊരു തീരുമാനമെടുത്തുവെന്ന് അവൾ വിശദീകരിച്ചു.“ഒരു വെള്ളിയാഴ്ച രാത്രി, ഞാൻ സാക്ഷികളോടൊത്തു കാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നു എന്ന കാര്യം ഞാൻ ചെറിയമ്മയോടു പറഞ്ഞു. അന്നു രാത്രി മുഴുവൻ അവരെന്നെ ഉറങ്ങാൻ സമ്മതിച്ചില്ല. അടുക്കളയുടെ നടുവിലായി ഒരേ നിൽപ്പു നിൽക്കേണ്ടിവന്നു എനിക്ക്. എന്നാൽ അതിനുശേഷം, സാക്ഷിയായിത്തീരാനുള്ള എന്റെ നിശ്ചയദാർഢ്യം മുമ്പെന്നത്തെക്കാളും ബലിഷ്ഠമായിത്തീർന്നു.”
അന്നു മുതൽ ബൈബിളിനെക്കുറിച്ച് അറിയാൻ സൂസനെ സഹായിക്കുന്നതിനായി ജെൻറിക് സഹോദരൻ അവൾക്ക് പ്രസിദ്ധീകരണങ്ങൾ എത്തിച്ചുകൊടുക്കാൻ തുടങ്ങി. സൂസൻ ഇപ്രകാരം തുടർന്നു: “യഹോവയുടെ സാക്ഷികളുടെ വാർഷിക പുസ്തകം 1974 (ഇംഗ്ലീഷ്) എന്റെ മനസ്സിൽ ഇന്നും പച്ചപിടിച്ചു നിൽക്കുന്നു. കാരണം രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്തും അതിനു മുമ്പും നാസി ജർമനിയിലെ യഹോവയുടെ സാക്ഷികൾ പീഡനം സഹിച്ചുനിന്നത് എങ്ങനെയാണെന്ന് അതിൽ പറയുന്നുണ്ട്. . . . ആ സമയത്താണ് രാജ്യഗീതങ്ങൾ ടേപ്പു ചെയ്തുതരാൻ ഞാൻ ആ മൂപ്പനോടു പറഞ്ഞത്. ഒരു വർഷത്തിനുള്ളിൽ ‘പാടുകയും നിങ്ങളുടെ ഹൃദയത്തിൽ സംഗീതത്തോടെ ചേരുകയും’ എന്ന 1966-ലെ പാട്ടുപുസ്തകത്തിലെ 119 ഗീതങ്ങളും ക്രമത്തിൽ പാടാൻ എനിക്കു കഴിഞ്ഞു.
“ഇതിനിടെ ജെൻറിക് സഹോദരൻ ബൈബിൾപ്രസംഗങ്ങൾ, നാടകങ്ങൾ, സമ്മേളന പരിപാടികൾ എന്നിവയുടെയും ടേപ്പുകൾ എനിക്കു തന്നു. അദ്ദേഹം റൂട്ട് 10-ലുള്ള ഒരു ടെലിഫോൺ പോസ്റ്റിനടുത്ത് അതു വെക്കും, ഞാനത് അവിടെനിന്ന് എടുക്കുമായിരുന്നു. . . . എന്നാൽ എന്റെ അവസ്ഥയിൽ എനിക്ക് എന്തെന്നില്ലാത്ത നിരാശ തോന്നിത്തുടങ്ങി. ഞാൻ കഴിയുന്നത്ര പുരോഗതി വരുത്തിയിരുന്നെങ്കിലും ഒരൊറ്റ യോഗത്തിനുപോലും പോയിരുന്നില്ല. അതുകൊണ്ടുതന്നെ, പിടിച്ചുനിൽക്കാനുള്ള കരുത്ത് നഷ്ടപ്പെട്ടെന്ന് എനിക്കു തോന്നി.”
തുടർന്നുവന്ന രണ്ടു വർഷത്തോളം സാഹചര്യം അങ്ങേയറ്റം പ്രയാസകരമായിരുന്നുവെന്ന് സൂസൻ പറഞ്ഞു. അവൾക്ക് ആകെ അറിയാമായിരുന്ന രണ്ടു സാക്ഷികളുമായുള്ള സകല ബന്ധങ്ങളും അവൾ വിച്ഛേദിച്ചു. “പാട്ടു പഠിച്ചത് ഒരു ‘ശാപ’മായിത്തീർന്നു”വെന്ന് അവൾ പറഞ്ഞു. എന്തുകൊണ്ടാണ് അവൾക്ക് അങ്ങനെ തോന്നിയത്? “‘യാഹിൻ യോദ്ധാക്കൾ തേടുന്നില്ലാലസ്യം’ എന്നിങ്ങനെ പോകുന്ന ഒരു പാട്ടിന്റെ ഈരടികൾ എന്റെ മനസ്സിലേക്കു വരുമായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമൻ തടങ്കൽപ്പാളയത്തിൽ തടവിലായിരുന്ന ഒരു സാക്ഷിയാണ് അതു രചിച്ചതെന്ന് എനിക്ക് അറിയാമായിരുന്നു; അതെന്നെ കൂടുതൽ വേദനിപ്പിച്ചു. ഞാനൊരു ഭീരുവാണെന്ന് എനിക്കു തോന്നി. യഹോവ എന്നെ കൈവിട്ടെന്നുതന്നെ ഞാൻ കരുതി.” c
ഒടുവിൽ സ്വാതന്ത്ര്യം
“എന്റെ 18-ാം പിറന്നാൾ, ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. വർഷങ്ങളോളം സാക്ഷികളാരും ഞങ്ങളെ സന്ദർശിച്ചിരുന്നില്ല. കാരണം ‘സന്ദർശിക്കാൻ പാടില്ലാത്ത’ വീടുകളുടെ ഗണത്തിലാണു ഞങ്ങളുടെ വീടിനെ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ അന്ന് മറ്റൊരു സഭയിലെ ഒരു സാക്ഷി വീട്ടിൽ വന്നു. മറ്റാരും വീട്ടിൽ ഇല്ലായിരുന്നതിനാൽ എനിക്കവരോടു സംസാരിക്കാൻ കഴിഞ്ഞു. എന്റെ ഓർമയിൽ, ഞാൻ വീട്ടിൽ തനിച്ചുള്ള ആദ്യത്തെ ശനിയാഴ്ചയായിരുന്നു അത്. യഹോവ എന്നെ കൈവിട്ടിട്ടില്ല എന്ന് എനിക്ക് ഉറപ്പായി. അങ്ങനെ ഞാൻ ജെൻറിക് സഹോദരനെ ഫോണിൽ വിളിച്ചിട്ട് വീടു വിട്ടുപോകാൻ ഞാൻ ഒരുക്കമാണെന്ന കാര്യം അറിയിക്കുകയും എനിക്കായി എന്തെങ്കിലും നിർദേശങ്ങൾ ഉണ്ടോയെന്നു ചോദിക്കുകയും ചെയ്തു. ക്രമേണ ആ വീട്ടിൽനിന്നു പുറത്തുകടക്കാനുള്ള സഹായം എനിക്കു ലഭിച്ചു.”
1977 ഏപ്രിൽ മാസം സൂസൻ മറ്റൊരു സ്ഥലത്തേക്കു മാറി. അവളുടെ കത്ത് ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “തുടർന്നുവന്ന വർഷം എല്ലാ യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും ഹാജരാകാൻ എനിക്കു കഴിഞ്ഞു. ഞാൻ ശുശ്രൂഷയിൽ പങ്കെടുക്കാനും തുടങ്ങി. വീണ്ടും ഞാനെന്റെ മമ്മിയുമായി ബന്ധപ്പെട്ടു. കഴിഞ്ഞുപോയ വർഷങ്ങളിലെല്ലാം എനിക്ക് അനുഭവിക്കേണ്ടിവന്ന ദ്രോഹങ്ങളെക്കുറിച്ച് മമ്മിക്ക് യാതൊരു അറിവും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ എല്ലാം അറിഞ്ഞപ്പോൾ മമ്മിക്ക് വലിയ വിഷമം തോന്നി. പെട്ടെന്നുതന്നെ മമ്മി എന്റെ കാര്യങ്ങളെല്ലാം ഏറ്റെടുക്കുകയും എന്റെ ആവശ്യങ്ങളെല്ലാം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഏതാനും വർഷംമുമ്പ് മമ്മി അലാസ്കയിലേക്കു താമസം മാറ്റിയിരുന്നു. ബൈബിളിനെക്കുറിച്ച് അറിയാൻ മമ്മി താത്പര്യം കാണിച്ചതിനാൽ 1978-ൽ ഞാൻ അലാസ്കയിലേക്കു പോയി. പിന്നീട് ഒരു സാക്ഷിയായിത്തീർന്ന മമ്മി ഇന്നോളം വിശ്വസ്തയായി തുടരുന്നു.
“ഞാൻ യോഗങ്ങൾക്കു പോകാൻ തുടങ്ങിയതിനുശേഷം,
യഹോവയുടെ സാക്ഷികളുടെ, ന്യൂയോർക്കിലുള്ള ഹെഡ്ക്വാർട്ടേഴ്സ് സന്ദർശിക്കാൻ ജെൻറിക് സഹോദരൻ പദ്ധതിയിട്ടു. ആ ഗ്രൂപ്പിനോടൊപ്പം ചേരാൻ അദ്ദേഹം എന്നെ ക്ഷണിച്ചു. എനിക്ക് അതുവരെ കിട്ടിയിട്ടുള്ളതിലേക്കും ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്നായിരുന്നു അത്. കാരണം യഹോവയുടെ സംഘടനയെ എന്നും വിലമതിക്കാൻ ആ സന്ദർശനം പ്രചോദനമായി. അത് അവിടെ നിൽക്കട്ടെ. കത്തു പെട്ടെന്നു തീർക്കണമെന്നുള്ളതുകൊണ്ട് ഞാൻ എല്ലാം വിശദമായി എഴുതുന്നില്ല.”ആറര പേജുള്ള ആ കത്തിന്റെ ഏതാനും ഭാഗങ്ങൾ മാത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. കത്തിന്റെ അവസാനം സൂസൻ ഇങ്ങനെ എഴുതിയിരുന്നു: “കഴിഞ്ഞ മാസം, എന്റെ ആരോഗ്യസ്ഥിതി വളരെ മോശമായി. മരിച്ചുപോകുമെന്നുതന്നെ ഞാൻ കരുതി. . . . ചില കാര്യങ്ങൾ ചെയ്തുതീർക്കുന്നതിനായി രണ്ടാഴ്ച കൂടി ആരോഗ്യത്തോടിരിക്കാൻ അനുവദിക്കണമേയെന്ന് ഞാൻ യഹോവയോടു പ്രാർഥിച്ചു. . . . അധികകാലം ജീവിച്ചിരിക്കാനാകുമെന്ന പ്രതീക്ഷ എനിക്കില്ല; പക്ഷേ ഒരു കാര്യം പറയാതിരിക്കാൻ വയ്യ: സത്യത്തിലായിരുന്ന ഈ വർഷങ്ങൾ അങ്ങേയറ്റം ആസ്വാദ്യമായിരുന്നു, ഒരു വ്യക്തിക്ക് കിട്ടാവുന്നതിൽവെച്ച് ഏറ്റവും നല്ല ജീവിതം.”
ഉപസംഹാരത്തിന്റെ ഭാഗമായുള്ള ഉപചാരവാക്കുകളോ കയ്യൊപ്പോ ഒന്നുമില്ലായിരുന്നു ഈ കത്തിൽ; അതു പോസ്റ്റു ചെയ്തിരുന്നുമില്ല. കത്ത് ആർക്കുള്ളതാണ് എന്നതിനെക്കുറിച്ച് അതു കണ്ടുപിടിച്ചവർക്ക് ഒരു ഊഹവുമില്ലായിരുന്നു. എന്നാൽ, തുടക്കത്തിൽ പറഞ്ഞതുപോലെ കത്ത് അവസാനം സൂസന്റെ മമ്മിയുടെ കയ്യിലെത്തി.
സൂസനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ
1979 ഏപ്രിൽ 14-ന് സൂസന്റെ സ്നാപനത്തിനുശേഷം അവളുടെ മമ്മി ഫ്ളോറിഡയിലേക്കു തിരിച്ചുപോയി. എന്നാൽ അലാസ്കയിലെ നോർത്ത് പോൾ സഭയിലുള്ളവരുമായുള്ള അടുപ്പം നിമിത്തം സൂസൻ അലാസ്കയിൽത്തന്നെ താമസിച്ചു. അധികം വൈകാതെ അവൾ ഒരു പയനിയർ എന്നനിലയിൽ മുഴുസമയ ശുശ്രൂഷ ആരംഭിച്ചു. ക്രമേണ അവൾ ഫ്ളോറിഡയിലേക്കു മാറി. 1991-ൽ, കൂടെ പയനിയറിങ് ചെയ്തുകൊണ്ടിരുന്ന ഒരു ക്രിസ്തീയ മൂപ്പനെ വിവാഹം കഴിച്ചു. സൂസൻ മരിച്ച് അധികം താമസിയാതെ അദ്ദേഹവും മരിച്ചു.
എല്ലാവരുടെയും സ്നേഹത്തിനു പാത്രമാകാൻ കഴിഞ്ഞ ഈ ദമ്പതികൾ, സൂസന്റെ അസുഖം വഷളാകുന്നതുവരെ മുഴുസമയ സേവനത്തിൽ തുടർന്നു. 20-ലധികം വർഷം അവൾ മുഴുസമയ ശുശ്രൂഷ ആസ്വദിച്ചു. ഫ്ളോറിഡയിൽവെച്ചു നടന്ന സൂസന്റെ ശവസംസ്കാര ശുശ്രൂഷ ടെലിഫോൺ മുഖേന നോർത്ത് പോൾ സഭയിലേക്കു ട്രാൻസ്മിറ്റു ചെയ്തിരുന്നു.
യഹോവയെ സേവിക്കുകയും അത്ഭുതകരമായ പുനരുത്ഥാന പ്രത്യാശ വെച്ചുപുലർത്തുകയും ചെയ്യുന്നവർ ആസ്വദിക്കുന്ന ആത്മീയ അനുഗ്രഹങ്ങൾ വിലമതിക്കാൻ സൂസന്റെ കത്ത് നമ്മെ സഹായിക്കുന്നു. (പ്രവൃത്തികൾ 24:15) ദൈവത്തോട് അടുത്തു ചെല്ലുന്ന എല്ലാവർക്കും അവൻ സമീപസ്ഥനാണെന്നും സൂസന്റെ ജീവിതം വ്യക്തമാക്കുന്നു!—യാക്കോബ് 4:7, 8.
[അടിക്കുറിപ്പുകൾ]
a ജെൻറിക് സഹോദരനും ഭാര്യയും 1993-ൽ ഒരു അപകടത്തിൽ മരണമടഞ്ഞു.
b 1999 ഡിസംബർ 22 ലക്കം ഉണരുക!-യുടെ 7-ാം പേജ് കാണുക.
c യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക എന്ന പാട്ടുപുസ്തകത്തിലെ “സാക്ഷികളേ, നിങ്ങൾ മുന്നോട്ട്!” എന്ന 29-ാം ഗീതം.
[23-ാം പേജിലെ ആകർഷക വാക്യം]
“സത്യത്തിലായിരുന്ന ഈ വർഷങ്ങൾ അങ്ങേയറ്റം ആസ്വാദ്യമായിരുന്നു, ഒരു വ്യക്തിക്ക് കിട്ടാവുന്നതിൽവെച്ച് ഏറ്റവും നല്ല ജീവിതം”
[21-ാം പേജിലെ ചിത്രം]
സൂസൻ, പത്തു വയസ്സ് ഉണ്ടായിരുന്നപ്പോൾ
[23-ാം പേജിലെ ചിത്രം]
സൂസനും ഭർത്താവ് ജെയിംസ് സെയ്മൊറും