ദൈവവചനത്തിന്റെ പരിവർത്തനശക്തി
രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
ദൈവവചനത്തിന്റെ പരിവർത്തനശക്തി
സ്വന്തം അഭിപ്രായത്തിൽതന്നെ അവൻ “ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു.” (1 തിമൊഥെയൊസ് 1:13) പക്ഷേ, അവൻ മാറ്റം വരുത്തി! അപ്പോസ്തലനായ പൗലോസിനു വന്ന പരിവർത്തനം വളരെ വലുതായിരുന്നു. അതുകൊണ്ട്, “ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ” എന്നു പിൽക്കാലത്തു പ്രഖ്യാപിക്കാൻ അവനു കഴിഞ്ഞു.—1 കൊരിന്ത്യർ 11:1.
ഇന്ന്, ലോകമെമ്പാടുമുള്ള ആത്മാർഥരായ ലക്ഷക്കണക്കിനാളുകൾ സമാനമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നത് എന്താണ്? അവർ ദൈവവചനത്തിൽനിന്നുള്ള പരിജ്ഞാനം ഉൾക്കൊണ്ട് അതു തങ്ങളുടെ ജീവിതത്തിൽ ബാധകമാക്കുകയാണ്. പിൻവരുന്ന അനുഭവം ദൈവവചനത്തിന്റെ പരിവർത്തനശക്തിയെ എടുത്തു കാണിക്കുന്നു.
സ്ലൊവീനിയയിൽ പ്രായംചെന്ന ഒരു ദമ്പതികൾ ഒരു ഗ്രാമത്തിനു വെളിയിൽ ഒറ്റയ്ക്കു താമസിച്ചിരുന്നു. ഭർത്താവ് യോഴ. ഏതാണ്ട് 60 വയസ്സുള്ള അദ്ദേഹത്തിനു മദ്യാസക്തി ഒരു കടുത്ത പ്രശ്നമായിരുന്നു. എന്നിട്ടും, അദ്ദേഹം ല്യൂഡ്മിലാ എന്ന രോഗിണിയായ തന്റെ ഭാര്യയെ പരിപാലിച്ചിരുന്നു. ഒരു നാൾ, രണ്ടു രാജ്യപ്രഘോഷകർ യോഴയുടെ അടുക്കലെത്തി. അദ്ദേഹം അവരെ വീടിനുള്ളിലേക്കു ക്ഷണിച്ചു, അവിടെ അവർ അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടുമുട്ടി. രാജ്യസന്ദേശം കേട്ടപ്പോൾ ല്യൂഡ്മിലായുടെ മുഖത്തുകൂടി കണ്ണുനീർ ഒഴുകി. താൻ കേട്ട കാര്യം യോഴയും വിലമതിച്ചു, അദ്ദേഹം പല ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ആ ദമ്പതികൾക്ക് ഏതാനും ബൈബിൾ സാഹിത്യം സമർപ്പിച്ചിട്ടു സാക്ഷികൾ മടങ്ങിപ്പോയി.
ഒരു മാസം കഴിഞ്ഞപ്പോൾ സാക്ഷികൾക്കു മടങ്ങിവരാൻ കഴിഞ്ഞു. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം മേശമേലിരിക്കുന്നതു സാക്ഷികൾ കണ്ടു. അത് എവിടെനിന്നു കിട്ടി എന്നു ചോദിച്ചപ്പോൾ യോഴ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എനിക്കു തന്നിട്ടുപോയ മാസികകളിലൊന്നിന്റെ പുറംപേജിൽ ഞാനൊരു പരസ്യം കണ്ടു. അങ്ങനെ ഞാൻ സാഗ്രേബിലുള്ള നിങ്ങളുടെ ഓഫീസിലേക്ക് ഈ പുസ്തകം ആവശ്യപ്പെട്ടുകൊണ്ട് എഴുതി.” അദ്ദേഹത്തിന്റെ താത്പര്യം കണക്കിലെടുത്ത്, രാജ്യഹാളിൽ നടത്താനിരുന്ന, ക്രിസ്തുവിന്റെ മരണത്തിന്റെ വരാൻ പോകുന്ന സ്മാരകത്തിൽ സംബന്ധിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം വന്നതു സാക്ഷികളെ സന്തോഷിപ്പിച്ചു!
ഉടൻതന്നെ ഒരു ബൈബിളധ്യയനം ആരംഭിച്ചു, നല്ല പുരോഗതിയും കൈവരിച്ചു. ഉദാഹരണത്തിന്, “യാതൊന്നിന്റെയും പ്രതിമയും അരുതു. . . . അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുതു” എന്നു ബൈബിളിൽനിന്നു യോഴയെ കാട്ടിക്കൊടുത്തപ്പോൾ അദ്ദേഹം, ചിത്രങ്ങൾ ഉൾപ്പെടെ, വീട്ടിലുണ്ടായിരുന്ന എല്ലാ മതരൂപങ്ങളും ഉടൻതന്നെ പെറുക്കിക്കൂട്ടി ദൂരെയെറിഞ്ഞു.—പുറപ്പാടു 20:4, 5.
ആത്മീയ സത്യത്തിനു വേണ്ടിയുള്ള യോഴയുടെ ദാഹം തൃപ്തിയടയുകയായിരുന്നു. എങ്കിലും, ദുഃഖകരമെന്നു പറയട്ടെ അദ്ദേഹത്തിന് അപ്പോഴും മറ്റൊരു ദാഹം കൂടിയുണ്ടായിരുന്നു. ഏതാണ്ട് 18 വർഷമായി ദിവസം പത്തു ലിറ്ററോളം വീഞ്ഞ് വീതം അദ്ദേഹം കുടിച്ചിരുന്നു. അദ്ദേഹത്തിന്റെ മദ്യപാനപ്രശ്നം നിമിത്തം അദ്ദേഹം തന്റെ ബാഹ്യാകാരത്തിനു കാര്യമായ ശ്രദ്ധ കൊടുത്തില്ല. എന്നാൽ ലഹരിപാനീയത്തിന്റെ ദുരുപയോഗം സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണത്തെക്കുറിച്ചു മനസ്സിലാക്കിയപ്പോൾ, മാറ്റം വരുത്താൻ അദ്ദേഹം ദൃഢനിശ്ചയം ചെയ്തു.
തന്റെ മദ്യപാനപ്രശ്നം ക്രമേണ തരണം ചെയ്യാൻ അദ്ദേഹം പരിശ്രമിച്ചു, ദിവസവും കുടിക്കുന്നതിന്റെ അളവ് എഴുതിയിടാനും തുടങ്ങി. പെട്ടെന്നുതന്നെ വീഞ്ഞിന്റെ അടമത്തത്തിൽനിന്ന് അദ്ദേഹം സ്വതന്ത്രനായി. ക്രിസ്ത്യാനികൾ വ്യക്തിപരമായ നല്ല ശുചിത്വം പാലിക്കണമെന്നും ബൈബിളധ്യയനങ്ങളിൽനിന്ന് അദ്ദേഹം പഠിച്ചു. അതുകൊണ്ട്, സാക്ഷികൾക്കു പണം നൽകിയിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ക്രിസ്തീയ യോഗങ്ങൾക്കും വയൽസേവനത്തിനും യോഗ്യമായി ധരിക്കേണ്ടതിന് എനിക്ക് ആവശ്യമുള്ള വസ്ത്രങ്ങൾ ഏതൊക്കെയാണെന്നാൽ പോയി വാങ്ങിക്കോളൂ!” അടിവസ്ത്രം, സോക്സ്, ഷൂസ്, ഷർട്ടുകൾ, സൂട്ടുകൾ, ടൈകൾ, ബ്രീഫ്കെയ്സ് തുടങ്ങിയവയുമായി സാക്ഷികൾ മടങ്ങിയെത്തി.
ഒരു വർഷത്തോളം ബൈബിൾ പഠിച്ചതിനുശേഷം, സാക്ഷികളോടൊപ്പം വീടുതോറുമുള്ള പ്രസംഗവേലയിൽ പോകാൻ യോഴയും ല്യൂഡ്മിലായും യോഗ്യത പ്രാപിച്ചു. മൂന്നു മാസത്തിനുശേഷം, യഹോവയുടെ സാക്ഷികളുടെ ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനിൽവെച്ചു ദൈവത്തിനുള്ള തങ്ങളുടെ സമർപ്പണത്തെ ജലസ്നാപനത്താൽ അവർ പ്രതീകപ്പെടുത്തി. പ്രായാധിക്യവും മോശമായ ആരോഗ്യവുമുണ്ടായിരുന്നിട്ടും യോഴ സുവാർത്താപ്രസംഗത്തിൽ പതിവായി പങ്കുപറ്റുകയും പിന്നീട്, 1995-ലെ അദ്ദേഹത്തിന്റെ മരണംവരെ, സഭയിൽ ഒരു ശുശ്രൂഷാദാസനായി വിശ്വസ്തതയോടെ സേവിക്കുകയും ചെയ്തു. ഈ എളിയ മനുഷ്യന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും ജീവിതത്തിൽ ഉളവായ നല്ല ഫലം, ദൈവവചനത്തിന്റെ പരിവർത്തനശക്തിക്കുള്ള സാക്ഷ്യമാണ്!