വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

താൻ ‘പിമ്പിലുള്ളതു മറന്ന്‌ മുമ്പിലുള്ളതിന്നു ആയുക’യാണെന്നു പറഞ്ഞപ്പോൾ അപ്പോസ്‌തലനായ പൗലോസ്‌ എന്താണ്‌ അർഥമാക്കിയത്‌? (ഫിലിപ്പിയർ 3:14) ഒരു വ്യക്തിക്കു മനഃപൂർവം എന്തെങ്കിലും മറക്കാൻ സാധിക്കുമോ?

ഇല്ല, മിക്ക സംഗതികളിലും നമ്മുടെ മനസ്സിൽനിന്നു മനഃപൂർവം ഒരു ഓർമ നീക്കം ചെയ്യാൻ നമുക്കു സാധിക്കില്ല. ഓർമിക്കാനാഗ്രഹിക്കുന്ന അനേകം കാര്യങ്ങൾ നാം മറക്കുകയും മറക്കാനാഗ്രഹിക്കുന്ന പല കാര്യങ്ങൾ നാം ഓർമിക്കുകയും ചെയ്യുന്നു എന്നതാണു വാസ്‌തവം. അപ്പോൾ, ഫിലിപ്പിയർ 3:14-ലെ വാക്കുകൾ എഴുതിയപ്പോൾ പൗലോസ്‌ എന്താണ്‌ അർഥമാക്കിയത്‌? അതു മനസ്സിലാക്കാൻ സന്ദർഭം നമ്മെ സഹായിക്കുന്നു.

ഫിലിപ്പിയർ 3-ാം അധ്യായത്തിൽ “എനിക്കു ജഡത്തിലും ആശ്രയിക്കാൻ വകയുണ്ടു” എന്നു പൗലോസ്‌ പറയുന്നു. പൗലോസ്‌ സംസാരിക്കുന്നതു തന്റെ കുറ്റരഹിതമായ യഹൂദപശ്ചാത്തലത്തെയും ന്യായപ്രമാണത്തോടുള്ള തീക്ഷ്‌ണതയെയും കുറിച്ചാണ്‌—അവയ്‌ക്ക്‌ ഇസ്രായേൽ ജനതയിൽ അവന്‌ അനേകം നേട്ടങ്ങൾ നേടിക്കൊടുക്കാൻ കഴിയുമായിരുന്നു. (ഫിലിപ്പിയർ 3:4-6; പ്രവൃത്തികൾ 22:3-5) എങ്കിലും, പ്രതീകാത്മകമായി പറഞ്ഞാൽ ഒരു നഷ്ടംപോലെ എഴുതിത്തള്ളിക്കൊണ്ട്‌ അത്തരം നേട്ടങ്ങൾക്കു നേരെ അവൻ പുറം തിരിച്ചുകളഞ്ഞു. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ അതിലും മെച്ചമായ ഒന്ന്‌—“ക്രിസ്‌തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്‌ഠത”—അവൻ കണ്ടെത്തിയിരുന്നു.—ഫിലിപ്പിയർ 3:7, 8.

പൗലോസിന്റെ മുഖ്യ ലക്ഷ്യം ഈ ലോകത്തിൽ ഒരു സ്ഥാനം നേടിയെടുക്കുക എന്നതായിരുന്നില്ല, പിന്നെയോ “മരിച്ചവരുടെ ഇടയിൽനിന്നുള്ള [“മുന്നമേയുള്ള,” NW] പുനരുത്ഥാനം” പ്രാപിക്കുക എന്നതായിരുന്നു. (ഫിലിപ്പിയർ 3:11, 12) അതുകൊണ്ട്‌, അവൻ ഇങ്ങനെ എഴുതുന്നു: “ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്‌തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു.” (ഫിലിപ്പിയർ 3:13, 14) താൻ ‘പിമ്പിലുള്ളതു മറക്കുക’യായിരുന്നു എന്നു പറഞ്ഞപ്പോൾ, “പിമ്പിലുള്ളതു” ഏതെങ്കിലും വിധത്തിൽ തന്റെ മനസ്സിൽനിന്നു മായ്‌ച്ചുകളഞ്ഞതായി പൗലോസ്‌ അർഥമാക്കിയില്ല. അവൻ അവ അപ്പോഴും വ്യക്തമായി ഓർത്തിരുന്നു, എന്തെന്നാൽ അവൻ അവ രേഖപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, നടന്നുകൊണ്ടിരിക്കുന്ന, പൂർത്തിയാകാത്ത ഒരു പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ക്രിയയാണ്‌ അവൻ മൂലഗ്രീക്കിൽ ഉപയോഗിക്കുന്നത്‌. “മറന്നും” എന്നാണ്‌ അവൻ പറയുന്നത്‌, “മറന്നുകഴിഞ്ഞ്‌” എന്നല്ല.

“മറക്കുക” (എപിലാൻതേനോമൈ) എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിനു പല തരത്തിലുള്ള അർഥമുണ്ട്‌, അവയിൽ ഒന്നാണ്‌ “താത്‌പര്യം കാണിക്കാതിരിക്കുക” അല്ലെങ്കിൽ “അവഗണിക്കുക” എന്നത്‌. പുതിയനിയമ വിശദീകരണ നിഘണ്ടു (ഇംഗ്ലീഷ്‌, ഹോഴ്‌സ്റ്റ്‌ ബാൾസും ജെറാഡ്‌ ഷ്‌നെയ്‌ഡറും തയ്യാറാക്കിയത്‌) പറയുന്നതനുസരിച്ച്‌, ഫിലിപ്പിയർ 3:14-ലെ “മറന്നും” എന്നതിന്റെ അർഥം ഇതാണ്‌. താൻ ത്യജിച്ച കാര്യങ്ങളെക്കുറിച്ചു പൗലോസ്‌ നിരന്തരം ചിന്തിച്ചില്ല. ഒട്ടുംതന്നെ താത്‌പര്യം അർഹിക്കാത്ത കാര്യങ്ങളായി അവയെ വീക്ഷിക്കാൻ അവൻ പഠിച്ചിരുന്നു. സ്വർഗീയ പ്രത്യാശയോടു താരതമ്യം ചെയ്യുമ്പോൾ അവ “ചേതം” [“നഷ്ടം,” NW] ആയിരുന്നു.—ഫിലിപ്പിയർ 3:8.

ഇന്നു പൗലോസിന്റെ വാക്കുകളുടെ പ്രയുക്തത എന്താണ്‌? ഒരു ക്രിസ്‌ത്യാനി ദൈവത്തെ സേവിക്കാൻ പൗലോസിനെപ്പോലെ ത്യാഗങ്ങൾ ചെയ്‌തിരിക്കാം. മുഴുസമയ ശുശ്രൂഷയ്‌ക്കു വേണ്ടി ആദായകരമായ ഒരു ജോലി അവൻ ഉപേക്ഷിച്ചിരിക്കാം. അല്ലെങ്കിൽ, കുടുംബാംഗങ്ങൾ സത്യത്തെ അംഗീകരിക്കാത്തതു നിമിത്തം സാമ്പത്തിക സഹായങ്ങളൊന്നും ലഭിക്കാത്ത ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരിക്കാം അവൻ. അത്തരം ത്യാഗങ്ങൾ അനുമോദനാർഹമാണ്‌, എന്നാൽ അതേക്കുറിച്ചു സദാ ചിന്തിച്ചുകൊണ്ടിരിക്കരുത്‌. ഒരു ക്രിസ്‌ത്യാനി, തനിക്കായി കാത്തിരിക്കുന്ന മഹത്തായ ഭാവിയുടെ വീക്ഷണത്തിൽ ‘പിമ്പിലുള്ളതു മറക്കുന്നു’ അല്ലെങ്കിൽ അവയിൽ താത്‌പര്യം കാട്ടാതിരിക്കുന്നു.—ലൂക്കൊസ്‌ 9:62.

പൗലോസിന്റെ വാക്കുകൾക്കു പിന്നിലുള്ള തത്ത്വം ഒരുപക്ഷേ മറ്റൊരു വിധത്തിൽ ബാധകമാക്കാൻ കഴിയും. ദൈവത്തെക്കുറിച്ചു പഠിക്കുന്നതിനു മുമ്പ്‌, മോശമായ ഒരു നടത്തയിൽ ഏർപ്പെട്ട ഒരു ക്രിസ്‌ത്യാനിയെ സംബന്ധിച്ചെന്ത്‌? (കൊലൊസ്സ്യർ 3:5-7) അല്ലെങ്കിൽ, ക്രിസ്‌ത്യാനിയായിത്തീർന്നശേഷം ഒരുവൻ ഗുരുതരമായ ഒരു പാപം ചെയ്യുകയും സഭയിൽനിന്നു പുറത്താക്കപ്പെടുകയും ചെയ്‌തുവെന്നു വിചാരിക്കുക. (2 കൊരിന്ത്യർ 7:8-13; യാക്കോബ്‌ 5:15-20) അയാൾ യഥാർഥത്തിൽ അനുതാപമുള്ളവനും തന്റെ വഴികൾക്കു മാറ്റം വരുത്തുകയും ചെയ്യുന്നെങ്കിൽ, അയാൾ “കഴുകി ശുദ്ധീക”രിക്കപ്പെട്ടിരിക്കുന്നു. (1 കൊരിന്ത്യർ 6:9-11) കഴിഞ്ഞതെല്ലാം കഴിഞ്ഞു. താൻ ചെയ്‌തത്‌ അയാൾ ഒരിക്കലും അക്ഷരാർഥത്തിൽ മറക്കുകയില്ലായിരിക്കാം—തീർച്ചയായും, ആ പാപം ആവർത്തിക്കാതിരിക്കാൻ അയാൾ തന്റെ അനുഭവത്തിൽനിന്നു പഠിക്കുന്നതു ബുദ്ധിയായിരിക്കും. അപ്പോഴും, സ്വയം നിരന്തരം കുറ്റംവിധിക്കാതിരിക്കുക എന്ന അർഥത്തിൽ അവൻ ‘മറക്കുന്നു.’ (യെശയ്യാവു 65:17 താരതമ്യം ചെയ്യുക.) യേശുവിന്റെ മറുവിലയുടെ അടിസ്ഥാനത്തിൽ ക്ഷമ ലഭിച്ചിരിക്കുന്നതിനാൽ, കഴിഞ്ഞതെല്ലാം മറക്കാൻ അവൻ ശ്രമിക്കുന്നു.

ലക്ഷ്യത്തിലെത്താൻ ‘മുന്നോട്ടായുന്ന,’ ഒരു മത്സരയോട്ടത്തിലെ ഓട്ടക്കാരനായി ഫിലിപ്പിയർ 3:13, 14-ൽ പൗലോസ്‌ സ്വയം വർണിക്കുന്നു. ഒരു ഓട്ടക്കാരൻ നോക്കുന്നതു മുന്നിലേക്കാണ്‌, പിന്നിലേക്കല്ല. അതുപോലെ, മുന്നിലുള്ള അനുഗ്രഹത്തിലേക്കായിരിക്കണം ഒരു ക്രിസ്‌ത്യാനി നോക്കേണ്ടത്‌, പിന്നിൽ വിട്ടുപോയ കാര്യങ്ങളിലേക്കല്ല. പൗലോസ്‌ ഇങ്ങനെയും പറയുന്നു: “വല്ലതിലും നിങ്ങൾ വേറെവിധമായി ചിന്തിച്ചാൽ ദൈവം അതുവും നിങ്ങൾക്കു വെളിപ്പെടുത്തിത്തരും.” (ഫിലിപ്പിയർ 3:15) അതുകൊണ്ട്‌ ഈ വീക്ഷണം നട്ടുവളർത്താൻ നിങ്ങളെ സഹായിക്കുന്നതിനു ദൈവത്തോടു പ്രാർഥിക്കുക. നിങ്ങളുടെ മനസ്സിനെ ബൈബിളിൽ കാണപ്പെടുന്ന ദൈവത്തിന്റെ ചിന്തകൾകൊണ്ടു നിറയ്‌ക്കുക. (ഫിലിപ്പിയർ 4:6-9) യഹോവയ്‌ക്കു നിങ്ങളോടുള്ള സ്‌നേഹത്തെയും അതു നിമിത്തം നിങ്ങൾ ആസ്വദിക്കുന്ന അനുഗ്രഹങ്ങളെയും കുറിച്ചു ധ്യാനിക്കുക. (1 യോഹന്നാൻ 4:9, 10, 17-19) അപ്പോൾ, നിങ്ങൾ പിന്നിൽ വിട്ടുപോയ കാര്യത്തെക്കുറിച്ചു താത്‌പര്യം കാണിക്കാതിരിക്കാൻ പരിശുദ്ധാത്മാവിലൂടെ യഹോവ നിങ്ങളെ സഹായിക്കും. അങ്ങനെ പൗലോസിനെപ്പോലെ നിങ്ങൾ മുന്നിലുള്ള മഹത്തായ ഭാവിയിലേക്കു നോക്കും.—ഫിലിപ്പിയർ 3:17.