വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ സമനിലയുള്ള പയനിയറാണോ?

നിങ്ങൾ സമനിലയുള്ള പയനിയറാണോ?

നിങ്ങൾ സമനിലയുള്ള പയനിയറാണോ?

ആദ്യമായി പിച്ചവയ്‌ക്കുന്ന മകളെ വാരിപ്പുണരാൻ നീട്ടിയ കരങ്ങളുമായി നിൽക്കുന്ന പിതാവിന്റെ വിടർന്ന കണ്ണുകൾ. അവൾ പെട്ടെന്നു മറിഞ്ഞുവീഴുമ്പോൾ, വീണ്ടും ശ്രമിക്കാൻ അദ്ദേഹം അവളെ പ്രോത്സാഹിപ്പിക്കുന്നു. അവൾ പെട്ടെന്നുതന്നെ സമനിലയും ശക്തിയും നേടിയെടുക്കുമെന്ന്‌ അദ്ദേഹത്തിനറിയാം.

സമാനമായ വിധത്തിൽ, പുതുതായി പയനിയർ ശുശ്രൂഷയിലേർപ്പെട്ടിരിക്കുന്ന ഒരാൾക്ക്‌, മുഴുസമയ രാജ്യ പ്രഘോഷണം നടത്തുന്നയാൾ എന്ന നിലയിൽ വിജയിക്കാൻ ആവശ്യമായ സമനില നേടിയെടുക്കുന്നതിനു സമയവും പ്രോത്സാഹനവും വേണ്ടിവന്നേക്കാം. ഒട്ടേറെ പയനിയർമാർ ദശകങ്ങളായി സസന്തോഷം സേവനമനുഷ്‌ഠിക്കുന്നതിൽ തുടരുന്നു. തങ്ങളുടെ സാഹചര്യങ്ങളിലുണ്ടായ അപ്രതീക്ഷിതമായ മാറ്റങ്ങൾ നിമിത്തം ചിലർക്കു സമനില നഷ്ടപ്പെട്ടിട്ടുണ്ട്‌. ചിലർക്കു സന്തോഷംപോലും നഷ്ടമാകുന്നു. ഒരു രാജ്യത്ത്‌, പയനിയർവേലയിൽ ഏർപ്പെടുന്നവരിൽ 20 ശതമാനം മുഴുസമയ സേവനത്തിലെ ആദ്യത്തെ രണ്ടു വർഷത്തിനകം പയനിയറിങ്‌ നിർത്തുന്നു. ഒരു പയനിയറെ, അങ്ങേയറ്റം സന്തുഷ്ടജനകമായ ഈ സേവനത്തിൽനിന്നു വിട്ടുനിൽക്കാൻ ഇടയാക്കുന്നത്‌ എന്തായിരിക്കും? ഇത്തരം തിരിച്ചടികൾ ഒഴിവാക്കാൻ എന്തെങ്കിലും ചെയ്യാനാവുമോ?

മോശമായ ആരോഗ്യം, സാമ്പത്തിക ആവശ്യങ്ങൾ, കുടുംബ ഉത്തരവാദിത്വങ്ങൾ എന്നിവ ചിലർ മുഴുസമയ ശുശ്രൂഷ വിട്ടുപോരാനുള്ള കാരണങ്ങളായിരുന്നിട്ടുണ്ട്‌. എന്നുവരികിലും, വ്യത്യസ്‌ത ക്രിസ്‌തീയ കടമകൾക്കിടയിൽ നല്ല സമനില പാലിക്കുന്നതിലെ പരാജയമാണു മറ്റു ചിലർക്ക്‌ ഇടർച്ചക്കല്ലായിരിക്കുന്നത്‌. “ഒരു സംഗതിയിൽ, ഒരു ഭാഗമോ ഘടകമോ വസ്‌തുതയോ സ്വാധീനമോ മറ്റൊന്നിനെ കടത്തിവെട്ടാത്ത അല്ലെങ്കിൽ മറ്റൊന്നുമായി തട്ടിച്ചുനോക്കുമ്പോൾ ഏറ്റക്കുറച്ചിലില്ലാത്ത ഒരു അവസ്ഥയാണു സമനില എന്നതുകൊണ്ട്‌ അർഥമാക്കുന്നത്‌.”

പ്രസംഗവേലയും ശിഷ്യരെ ഉളവാക്കലും എങ്ങനെ നിർവഹിക്കണമെന്ന്‌ യേശുക്രിസ്‌തു തന്റെ ശിഷ്യന്മാർക്കു കാണിച്ചുകൊടുത്തു. സമനില പാലിക്കുന്നതെങ്ങനെയെന്നു തന്റെ ശുശ്രൂഷയിലും അവൻ വ്യക്തമാക്കി. യഹൂദ മതനേതാക്കന്മാർക്കു സമനിലയില്ലെന്ന്‌ ഇപ്രകാരം പറഞ്ഞുകൊണ്ട്‌ യേശു വ്യക്തമാക്കി: “നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്‌തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്‌കയും ഇതു ത്യജിക്കാതിരിക്കയും വേണം.”—മത്തായി 23:23.

ഈ തത്ത്വം ഇന്നും തത്തുല്യമായി ബാധകമാണ്‌, പ്രത്യേകിച്ചും പയനിയർ ശുശ്രൂഷയിൽ. ഉത്സാഹത്താലും സദുദ്ദേശ്യത്താലും പ്രേരിതരായി ചിലർ പയനിയറിങിൽ ഏർപ്പെട്ടിരിക്കുന്നു. എന്നാൽ അതിനുവേണ്ടി പൂർണമായി തയ്യാറാകാതെ അല്ലെങ്കിൽ ഉൾപ്പെട്ടിരിക്കുന്നതെല്ലാം പരിചിന്തിക്കാതെയാണ്‌ അവർ അങ്ങനെ ചെയ്‌തിരിക്കുന്നത്‌. (ലൂക്കൊസ്‌ 14:27, 28) മറ്റു ചിലരാണെങ്കിൽ വയൽശുശ്രൂഷയിൽ വളരെയധികം മുഴുകിയിരിക്കുന്നതു നിമിത്തം ക്രിസ്‌ത്യാനിത്വത്തിന്റെ മറ്റു പ്രധാന വശങ്ങൾ അവഗണിച്ചിരിക്കുന്നു. അവർക്ക്‌ എങ്ങനെ സമനില നേടിയെടുക്കാനും നിലനിർത്താനും കഴിയും?

ആത്മീയമായി ബലിഷ്‌ഠരായിരിക്കുക!

യേശു ഒരിക്കലും തന്റെ ആത്മീയത അവഗണിച്ചില്ല. അവന്റെ വാക്കുകൾ കേൾക്കാനും അവനാൽ സൗഖ്യമാകാനും വന്ന ജനതതിക്കുവേണ്ടി യേശുവിനു തന്റെ സമയം അത്യധികമായി ചെലവഴിക്കേണ്ടിവന്നെങ്കിലും, ധ്യാനനിരതമായ പ്രാർഥനയ്‌ക്ക്‌ അവൻ സമയം നീക്കിവെച്ചു. (മർക്കൊസ്‌ 1:35; ലൂക്കൊസ്‌ 6:12) ഇന്നും ഒരാൾ ആത്മീയമായി ബലിഷ്‌ഠമാകുന്നതിനു സകലവിധ കരുതലുകളും സമൃദ്ധമായി ഉപയോഗിക്കണമെന്നു സമനിലയുള്ള പയനിയറിങ്‌ നിഷ്‌കർഷിക്കുന്നു. “അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തതു എന്തു?” എന്നു പൗലോസ്‌ ന്യായവാദം ചെയ്‌തു. (റോമർ 2:21) വ്യക്തിപരമായ പഠനത്തിനും നിരന്തര പ്രാർഥനയ്‌ക്കും സമയം മാറ്റിവയ്‌ക്കാതെ ഒരാൾ മറ്റുള്ളവരോടു പ്രസംഗിച്ചുകൊണ്ടു തന്റെ മുഴു സമയവും ചെലവഴിക്കുന്നതു തീർച്ചയായും ബുദ്ധിമോശമായിരിക്കും.

കുമികോ, രണ്ടു ദശകങ്ങളായി പയനിയറാണ്‌. അവർക്ക്‌ മൂന്നു കുട്ടികളും അവിശ്വാസിയായ ഭർത്താവും ഉണ്ട്‌. എങ്കിലും, തനിക്കു ബൈബിൾ വായിക്കുന്നതിനും പഠിക്കുന്നതിനും ഏറ്റവും പറ്റിയ സമയം രാത്രിയിൽ താൻ ഉറങ്ങുന്നതിനുമുമ്പാണെന്ന്‌ അവർ കണ്ടെത്തി. തന്റെ പഠനവേളയിൽ അവർ, വയൽസേവനത്തിന്‌ ഉപയോഗിക്കാൻ പറ്റിയ ആശയങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു. തന്മൂലം തന്റെ ദൈനംദിന ശുശ്രൂഷ പുതുമയാർന്നതും താത്‌പര്യജനകവും ആക്കിത്തീർക്കാൻ അവർക്കു കഴിയുന്നുണ്ട്‌. വിജയപ്രദരായ മറ്റു പയനിയർമാർ, ശാന്തമായ പ്രഭാതവേളയിൽ ആത്മീയ നവോന്മേഷം ആസ്വദിക്കുന്നതിനു കുടുംബത്തിലെ മറ്റുള്ളവർ എഴുന്നേൽക്കുന്നതിനു മുമ്പേ എഴുന്നേൽക്കുന്നു. യോഗങ്ങൾക്കു തയ്യാറാകുന്നതിനും ഏറ്റവും പുതിയ ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളുമായി പരിചിതരായിരിക്കുന്നതിനും അനുയോജ്യമായ മറ്റു സന്ദർഭങ്ങൾ നിങ്ങൾക്കുണ്ടായിരിക്കും. ശുശ്രൂഷയിൽ സന്തുഷ്ടി നിലനിർത്താൻ ആഗ്രഹിക്കുന്നപക്ഷം, ഓടിച്ചു വിടാവുന്നതോ അവഗണിക്കാവുന്നതോ ആയ ഒന്നല്ല വ്യക്തിപരമായ അധ്യയനം.

കുടുംബ ഉത്തരവാദിത്വങ്ങൾ സമനിലയിൽ നിർത്തൽ

സ്വന്ത കുടുംബാംഗങ്ങളുടെ ശാരീരികവും വൈകാരികവും ആത്മീയവുമായ ആവശ്യങ്ങൾ നിവർത്തിച്ചുകൊടുക്കുന്നതാണു തങ്ങളെ സംബന്ധിച്ചുള്ള “കർത്താവിന്റെ [“യഹോവയുടെ,” NW] ഇഷ്ട”ത്തിൽ മുഖ്യമായും ഉൾപ്പെട്ടിരിക്കുന്നത്‌ എന്നും പയനിയർമാരായ മാതാപിതാക്കൾ മനസ്സിൽപ്പിടിക്കണം. (എഫെസ്യർ 5:17; 6:1-4; 1 തിമൊഥെയൊസ്‌ 5:8) ഭാര്യയും അമ്മയുമായവൾ പയനിയറിങ്ങിൽ ഏർപ്പെടുന്നതോടെ, അവളിൽനിന്നു തങ്ങൾക്കു സാന്ത്വനവും പിന്തുണയും കിട്ടുകയില്ലെന്നു വിശ്വാസിയായ ഒരു ഇണയും കുടുംബാംഗങ്ങളും പോലും ചിലപ്പോഴൊക്കെ ഭയപ്പെടുന്നു. അത്തരം വികാരങ്ങൾ പയനിയർ ആയിത്തീരാനുള്ള അവളുടെ ഉത്സാഹത്തിനു കോട്ടംവരുത്തുന്നു. എന്നിരുന്നാലും, നല്ല ക്രമീകരണവും മുൻകൂട്ടിയുള്ള കണക്കുകൂട്ടലുമുണ്ടെങ്കിൽ സമനില പാലിക്കാൻ കഴിയും.

മുഴു പ്രസംഗവേലയും, കുടുംബാംഗങ്ങൾ വീട്ടിലില്ലാത്തപ്പോൾ ചെയ്‌തുതീർക്കാൻ ചില പയനിയർമാർ ശ്രമിക്കുന്നു. നേരത്തെ സൂചിപ്പിച്ച കുമികോ, കുടുംബാംഗങ്ങൾ പ്രഭാതഭക്ഷണം കഴിക്കുമ്പോൾ അവരോടൊപ്പമുണ്ടാകും, രാവിലെ ഭർത്താവിനെയും കുട്ടികളെയും യാത്രയയയ്‌ക്കും. അവർ തിരിച്ചെത്തുന്നതിനുമുമ്പു കുമികോ തിരിച്ചെത്തുകയും ചെയ്യും. തിങ്കളാഴ്‌ച ദിവസങ്ങളിൽ പല നേരത്തേക്കുള്ള വിഭവങ്ങൾ അവർ മുൻകൂറായി ഉണ്ടാക്കിവയ്‌ക്കും. തന്മൂലം ആയാസരഹിതയായിരിക്കാനും അടുക്കളയിൽ തിരക്കുള്ളവളായിരിക്കാതെ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനും അവർക്കു സാധിക്കുന്നു. ഒരേ സമയം ഒന്നിലധികം വീട്ടുജോലികൾ, അതായത്‌ ഭക്ഷണം തയ്യാറാക്കുന്നതോടൊപ്പം മറ്റെന്തെങ്കിലും ജോലികൾ, ചെയ്യുന്നതും സഹായകമാണ്‌. അങ്ങനെ, തന്റെ കുട്ടികളുടെ സുഹൃത്തുക്കളെ വീട്ടിലേക്കു ക്ഷണിക്കാനും അവർക്കു പ്രത്യേകം സന്തോഷാവസരങ്ങൾ ഒരുക്കാനും കുമികോയ്‌ക്കു കഴിയുന്നു.

കുട്ടികൾക്കു കൗമാരപ്രായമാകുമ്പോൾ, തങ്ങളെ ആകുലപ്പെടുത്തുന്ന പുതിയ വികാരങ്ങളും ആഗ്രഹങ്ങളും സംശയങ്ങളും ഭീതികളും തരണം ചെയ്യുന്നതിന്‌ അവർക്കു മിക്കപ്പോഴും മാതാപിതാക്കളിൽനിന്നു കൂടുതൽ ശ്രദ്ധ ആവശ്യമായിവരുന്നു. പയനിയറായിരിക്കുന്ന മാതാവിനെയോ പിതാവിനെയോ സംബന്ധിച്ചിടത്തോളം ഇതു തന്റെ പട്ടികയിൽ ജാഗ്രതയും പൊരുത്തപ്പെടുത്തലും ആവശ്യമാക്കിത്തീർക്കുന്നു. ഒരു പയനിയറും മൂന്നു മക്കളുടെ മാതാവുമായ ഹിസാക്കോയുടെ കാര്യം പരിചിന്തിക്കുക. തന്റെ മൂത്ത മകൾ സ്‌കൂളിലെ ലൗകിക സുഹൃത്തുക്കളുടെ സ്വാധീനം നിമിത്തം ക്രിസ്‌തീയ യോഗങ്ങളോടും വയൽസേവനത്തോടും അസന്തുഷ്ടി പ്രകടമാക്കാൻ തുടങ്ങിയപ്പോൾ അവർ എന്താണു ചെയ്‌തത്‌? തന്റെ മകൾ സത്യം സ്വന്തമാക്കുകയും ലോകത്തിൽനിന്നു വേർപെട്ടുനിൽക്കുന്നതാണ്‌ ഏറ്റവും മെച്ചമായ ഗതിയെന്ന പൂർണ ബോധ്യത്തിലെത്തുകയും ചെയ്യുക, അതായിരുന്നു യഥാർഥത്തിൽ ആവശ്യം.—യാക്കോബ്‌ 4:4.

ഹിസാക്കോ പറയുന്നു: “എന്നേക്കും ജീവിക്കാൻ പുസ്‌തകമുപയോഗിച്ച്‌ അവളോടൊപ്പം ദിവസേന അടിസ്ഥാന തത്ത്വങ്ങൾ പഠിക്കാൻ ഞാൻ തീരുമാനിച്ചു. ആദ്യമൊക്കെ ഞങ്ങൾക്ക്‌ ഏതാനും മിനിറ്റുകൾ മാത്രമേ അധ്യയനമെടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ. കാരണം, മിക്കപ്പോഴും അധ്യയനത്തിനു സമയമാകുമ്പോൾ തനിക്കു കഠിനമായ വയറുവേദനയാണെന്നും തലവേദനയാണെന്നും മകൾ പരാതിപ്പെടാൻ തുടങ്ങും. എന്നാൽ ഞാൻ ക്രമമായി അധ്യയനമെടുത്തു. ഏതാനും മാസങ്ങൾക്കുശേഷം അവളുടെ മനോഗതത്തിൽ വളരെയധികം പുരോഗതിയുണ്ടായി. അധികം താമസിയാതെ അവൾ സമർപ്പിച്ചു സ്‌നാപനമേറ്റു.” ഇപ്പോൾ ഹിസാക്കോ തന്റെ മകളോടൊപ്പം മുഴുസമയ ശുശ്രൂഷ ആസ്വദിക്കുകയാണ്‌.

പയനിയറിങ്‌ ചെയ്യുന്ന പിതാക്കന്മാരും ജാഗരൂകരായിരിക്കണം. അവർ തങ്ങൾ വയലിൽ കണ്ടുമുട്ടുന്ന താത്‌പര്യക്കാരിൽ ശ്രദ്ധ ചെലുത്തുന്നതിലും സഭാ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിലും മുഴുകി തങ്ങളുടെ വളർന്നുവരുന്ന കുട്ടികൾക്ക്‌ അർഹമായിരിക്കുന്ന, ശക്തമായ വൈകാരിക പിന്തുണയും മാർഗനിർദേശവും പ്രദാനം ചെയ്യുന്നതിൽ പരാജയപ്പെടരുത്‌. ഒരു ഭർത്താവു ഭാര്യയുടെ ചുമലിൽ വയ്‌ക്കേണ്ട ഒരു സംഗതിയല്ലത്‌. വളരെ നാളുകളായി പയനിയറായിരിക്കുന്ന, ഒരു ചെറിയ കച്ചവടമുള്ള തിരക്കേറിയ ഒരു ക്രിസ്‌തീയ മൂപ്പൻ തന്റെ നാലു മക്കളിൽ ഓരോരുത്തരുമായി അധ്യയനം നടത്തുന്നതിനു സമയം കണ്ടെത്തുന്നു. (എഫെസ്യർ 6:4) അതിനുപുറമേ, അദ്ദേഹം കുടുംബസമേതം വാരംതോറുമുള്ള യോഗങ്ങൾക്കു തയ്യാറാകുന്നു. സമനിലയുള്ള പയനിയർമാർ തങ്ങളുടെ കുടുംബങ്ങളെ ഭൗതികമായോ ആത്മീയമായോ അവഗണിക്കുന്നില്ല.

സാമ്പത്തിക സമനില

ദൈനംദിന ആവശ്യങ്ങളുടെ കാര്യത്തിലുള്ള ഉചിതമായ വീക്ഷണമാണു പയനിയർമാർ നല്ല സമനില പാലിക്കാൻ ശ്രമിക്കേണ്ട മറ്റൊരു മേഖല. ഇവിടെയും, യേശുവിന്റെ നല്ല മാതൃകയിൽനിന്നും ബുദ്ധ്യുപദേശത്തിൽനിന്നും നമുക്കു വളരെയധികം പാഠങ്ങൾ പഠിക്കാൻ കഴിയും. ഭൗതിക കാര്യങ്ങളെക്കുറിച്ച്‌ അമിതമായി ഉത്‌കണ്‌ഠപ്പെടുന്നതിനെതിരെ അവൻ മുന്നറിയിപ്പു നൽകി. പകരം, രാജ്യം ഒന്നാമതു വയ്‌ക്കാൻ അവൻ തന്റെ ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചു, ദൈവം തന്റെ മറ്റു സൃഷ്ടികൾക്കുവേണ്ടി കരുതുന്നതുപോലെ അവർക്കുവേണ്ടിയും കരുതുമെന്നു വാഗ്‌ദത്തം ചെയ്‌തുകൊണ്ടുതന്നെ. (മത്തായി 6:25-34) ഈ നല്ല ബുദ്ധ്യുപദേശം പിൻപറ്റിക്കൊണ്ട്‌, വർഷങ്ങളോളം മുഴുസമയ സേവനത്തിൽ തുടരാൻ നിരവധി പയനിയർമാർക്കു കഴിഞ്ഞിട്ടുണ്ട്‌. തന്നെയുമല്ല, ‘അന്നന്നുവേണ്ട ആഹാരം’ നേടാനുള്ള അവരുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിച്ചിരിക്കുന്നു.—മത്തായി 6:11, NW.

‘തങ്ങളുടെ സൌമ്യത [“ന്യായയുക്തത,” NW] സകല മനുഷ്യരെയും അറിയി’ക്കാൻ പൗലോസ്‌ അപ്പോസ്‌തലൻ സഹക്രിസ്‌ത്യാനികളെ ബുദ്ധ്യുപദേശിച്ചു. (ഫിലിപ്പിയർ 4:5) തീർച്ചയായും, നാം നമ്മുടെ ആരോഗ്യം വേണ്ടവണ്ണം സംരക്ഷിക്കാൻ ന്യായയുക്തത നിഷ്‌കർഷിക്കും. തങ്ങളുടെ നടത്ത മറ്റുള്ളവർ നിരീക്ഷിക്കുന്നുവെന്ന്‌ അറിഞ്ഞുകൊണ്ട്‌, തങ്ങളുടെ ജീവിതരീതിയിലും ഭൗതിക വസ്‌തുക്കളോടുള്ള മനോഭാവത്തിലും ന്യായയുക്തത കാണിക്കുവാൻ സമനിലയുള്ള പയനിയർമാർ മുഴു ശ്രമവും ചെലുത്തുന്നു.—1 കൊരിന്ത്യർ 4:9 താരതമ്യം ചെയ്യുക.

പയനിയർ സേവനത്തിലേർപ്പെടുന്ന യുവാക്കൾ തങ്ങളുടെ മാതാപിതാക്കളുടെ ഔദാര്യ മനഃസ്ഥിതിയെ അനുചിതമായി മുതലെടുക്കുന്നതിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കണം. അവർ മാതാപിതാക്കളോടൊപ്പമാണു താമസിക്കുന്നതെങ്കിൽ, വീട്ടുജോലിയിൽ പങ്കുപറ്റുന്നതും കുടുംബചെലവു വഹിക്കുന്നതിനു സഹായിക്കാൻ തങ്ങളെ പ്രാപ്‌തരാക്കുന്ന അംശകാലജോലിയിലേർപ്പെടുന്നതും അവർക്കു നല്ല സമനിലയുണ്ടെന്നുള്ളതിന്റെ ഒരു പ്രകടനമായിരിക്കും.—2 തെസ്സലൊനീക്യർ 3:10.

സമനിലയുള്ള പയനിയർമാർ യഥാർഥ അനുഗ്രഹം

ഉചിതമായ സമനില പാലിക്കാൻ കഠിനമായി പ്രയത്‌നിക്കുന്ന ഒരു പയനിയറായിരുന്നേക്കാം നിങ്ങൾ. ദൃഢചിത്തരായിരിക്കുക. സമനില നേടിയെടുത്തു നടക്കാൻ ഒരു കൊച്ചു കുട്ടിക്കു സമയം ആവശ്യമുള്ളതുപോലെതന്നെ തങ്ങളുടെ ചുമതലകളെല്ലാം നിർവഹിക്കുന്നതിനുവേണ്ട സമനില നേടാൻ സമയം വേണ്ടിവന്നതായി പക്വതയുള്ള പല പയനിയർമാരും പറയുന്നു.

വ്യക്തിപരമായ പഠനം നടത്തൽ, കുടുംബാംഗങ്ങൾക്കുവേണ്ടി കരുതൽ, തങ്ങളുടെതന്നെ ഭൗതിക ആവശ്യങ്ങൾ നിവർത്തിക്കൽ എന്നിവ പയനിയർമാർ സമനില പാലിക്കേണ്ട മേഖലകളിൽ പെടുന്നു. പല പയനിയർമാരും തങ്ങളുടെ ഉത്തരവാദിത്വങ്ങൾ മികച്ച വിധത്തിൽ നിറവേറ്റുന്നതായി റിപ്പോർട്ടുകൾ കാണിക്കുന്നു. അവർ വാസ്‌തവമായും സമുദായത്തിന്‌ അനുഗ്രഹവും യഹോവയ്‌ക്കും അവന്റെ സ്ഥാപനത്തിനും മുതൽക്കൂട്ടുമാണ്‌.