വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ കരുണയെക്കുറിച്ചു യോനാ പഠിക്കുന്നു

യഹോവയുടെ കരുണയെക്കുറിച്ചു യോനാ പഠിക്കുന്നു

യഹോവയുടെ കരുണയെക്കുറിച്ചു യോനാ പഠിക്കുന്നു

യഹോവ തന്റെ പ്രവാചകനായ യോനായ്‌ക്ക്‌ ഒരു നിയമനം കൊടുക്കാൻ പോകുന്നു. പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്‌) ഒമ്പതാം നൂറ്റാണ്ടാണു കാലഘട്ടം. ഇസ്രായേലിൽ യെരോബയാം രണ്ടാമൻ ഭരണം നടത്തുന്ന സമയം. സെബുലൂൻ നഗരമായ ഗത്ത്‌-ഹേഫെരിൽനിന്നുള്ളവനാണു യോനാ. (യോശുവ 19:10, 13; 2 രാജാക്കന്മാർ 14:25) ദൈവം യോനായെ അവന്റെ സ്വന്തം പട്ടണത്തിന്റെ വടക്കുകിഴക്കായി 800-ലധികം കിലോമീറ്റർ അകലെയുള്ള അസ്സീറിയൻ തലസ്ഥാനമായ നിനെവേയിലേക്ക്‌ അയയ്‌ക്കുകയാണ്‌. നിനെവേക്കാർക്കു ദൈവത്തിൽനിന്നു നാശം വരാനിരിക്കുകയാണെന്ന്‌ അവൻ അവർക്കു മുന്നറിയിപ്പു കൊടുക്കണം.

യോനാ ചിന്തിച്ചിട്ടുണ്ടാവും: ‘ആ നഗരത്തിലേക്കും ജനതയുടെ അടുത്തേക്കും പോകാനോ? അവർ ദൈവത്തിനു തങ്ങളെ സമർപ്പിച്ചിട്ടുപോലുമില്ല. രക്തദാഹികളായ ആ അസ്സീറിയക്കാർ, ഇസ്രായേൽ ചെയ്‌തതുപോലെ, യഹോവയുമായി ഒരിക്കലും ഒരു ഉടമ്പടിയിൽ ഏർപ്പെട്ടിട്ടില്ല. എന്തിന്‌, ആ ദുഷ്ട ജനതയിലെ ആൾക്കാർ എന്റെ മുന്നറിയിപ്പിനെ ഒരു ഭീഷണിയായി കരുതി ഇസ്രായേലിനെ പിടിച്ചടക്കിയെന്നുംവരാം! ഞാനില്ല! ഞാൻ പോകുകയില്ല. ഞാൻ യാഫോവിലേക്ക്‌ ഓടി, എതിർ ദിശയിലേക്ക്‌, മഹാസമുദ്രത്തിനപ്പുറത്തുള്ള തർശീശിലേക്ക്‌, കപ്പൽകയറും. അതാണു ഞാൻ ചെയ്യാൻ പോകുന്നത്‌!’—യോനാ 1:1-3.

സമുദ്രത്തിലെ അപകടം!

ഉടനെതന്നെ യോനാ മധ്യധരണ്യാഴിതീരത്തുള്ള യാഫോവിലെത്തുന്നു. യോനാ യാത്രാകൂലി കൊടുത്ത്‌ തർശീശിലേക്കുള്ള കപ്പലിൽ കയറുന്നു. പൊതുവേ സ്‌പെയിനുമായി ബന്ധപ്പെട്ടുകിടക്കുന്ന തർശീശ്‌, നിനെവേയുടെ പടിഞ്ഞാറ്‌ 3,500 കിലോമീറ്റർ അകലെയാണ്‌. കപ്പലിലായതോടെ, ക്ഷീണിതനായിരുന്ന പ്രവാചകൻ കപ്പലിന്റെ അടിത്തട്ടിലിറങ്ങി അവിടെക്കിടന്ന്‌ ഉറക്കംപിടിക്കുന്നു. താമസിയാതെതന്നെ, യഹോവ സമുദ്രത്തിൽ ഒരു കൊടുങ്കാറ്റു വരുത്തുന്നു, പേടിച്ചരണ്ട കപ്പൽക്കാർ ഓരോരുത്തരും സഹായത്തിനായി താന്താന്റെ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു. ആടിയുലയാൻതുടങ്ങിയ കപ്പലിന്റെ ഭാരം കുറയ്‌ക്കാനായി അതിലെ ചരക്കു സമുദ്രത്തിൽ എറിഞ്ഞുകളയുന്നു. എന്നിട്ടും, കപ്പൽ നിശ്ചയമായും തകരുമെന്നായി. പരിഭ്രാന്തനായ കപ്പിത്താന്റെ ഉത്‌ക്രോശം യോനാ കേൾക്കുന്നു: “നീ ഉറങ്ങുന്നതു എന്തു? എഴുന്നേറ്റു നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്ക; നാം നശിച്ചുപോകാതിരിക്കേണ്ടതിന്നു ദൈവം പക്ഷേ നമ്മെ കടാക്ഷിക്കും.” യോനാ എഴുന്നേറ്റ്‌ കപ്പൽത്തട്ടിലേക്കു പോകുന്നു.—യോനാ 1:4-6.

“ആരുടെ നിമിത്തം ഈ അനർത്ഥം നമ്മുടെമേൽ വന്നിരിക്കുന്നു എന്നറിയേണ്ടതിന്നു നാം ചീട്ടിടുക” എന്നു കപ്പൽക്കാർ പറയുന്നു. ചീട്ടു യോനയ്‌ക്കു വീഴുന്നു. കപ്പൽക്കാർ ഇങ്ങനെ പറയുമ്പോൾ അവന്റെ ഉത്‌കണ്‌ഠയൊന്നു ഭാവനയിൽ കാണുക: “ആരുടെനിമിത്തം ഈ അനർത്ഥം നമ്മുടെമേൽ വന്നു എന്നു നീ പറഞ്ഞുതരേണം; നിന്റെ തൊഴിൽ എന്തു? നീ എവിടെനിന്നു വരുന്നു? നിന്റെ നാടു ഏതു? നീ ഏതു ജാതിക്കാരൻ?” “സ്വർഗീയദൈവമായ യഹോവയെ” ആരാധിക്കുന്ന ഒരു എബ്രായനാണു താനെന്നും “കടലും കരയും ഉണ്ടാക്കിയ”വനോടു തനിക്കു ഭക്ത്യാദരവോടുകൂടിയ ഭയമുണ്ടെന്നും യോനാ പറയുന്നു. ദൈവത്തിന്റെ സന്ദേശം അനുസരണയോടെ നിനെവേയിൽ എത്തിക്കുന്നതിനുപകരം യഹോവയുടെ സന്നിധിയിൽനിന്ന്‌ അവൻ ഓടിപ്പോരുന്നതാണ്‌ അവരുടെമേൽ കൊടുങ്കാറ്റടിക്കുന്നതിനുള്ള കാരണം.—യോനാ 1:7-10.

“സമുദ്രം അടങ്ങുവാന്തക്കവണ്ണം ഞങ്ങൾ നിന്നോടു എന്തു ചെയ്യേണ്ടു” എന്നു കപ്പൽക്കാർ ചോദിക്കുന്നു. സമുദ്രം പൂർവാധികം പ്രക്ഷുബ്ധമായപ്പോൾ യോനാ പറയുന്നു: “എന്നെ എടുത്തു സമുദ്രത്തിൽ ഇട്ടുകളവിൻ; അപ്പോൾ സമുദ്രം അടങ്ങും; എന്റെ നിമിത്തം ഈ വലിയ കോൾ നിങ്ങൾക്കു തട്ടിയിരിക്കുന്നു എന്നു ഞാൻ അറിയുന്നു.” മരണം ഉറപ്പായതിനാൽ യഹോവയുടെ ദാസനെ സമുദ്രത്തിലേക്ക്‌ എറിഞ്ഞുകളയാൻ മനസ്സില്ലാതെ, അവർ കപ്പൽ കരയ്‌ക്കടുപ്പിക്കാൻ ശ്രമിക്കുന്നു. അതിൽ പരാജിതരായ കപ്പൽക്കാർ നിലവിളിച്ചു: “അയ്യോ, യഹോവേ, ഈ മനുഷ്യന്റെ ജീവൻനിമിത്തം ഞങ്ങൾ നശിച്ചുപോകരുതേ; നിർദ്ദോഷരക്തം ചൊരിയിച്ച കുറ്റം ഞങ്ങളുടെമേൽ വരുത്തരുതേ; യഹോവേ, നിനക്കു ഇഷ്ടമായതുപോലെ നീ ചെയ്‌തിരിക്കുന്നുവല്ലോ.”—യോനാ 1:11-14.

സമുദ്രത്തിലേക്ക്‌!

അതോടെ കപ്പൽക്കാർ യോനായെ കപ്പലിൽനിന്ന്‌ എറിയുന്നു. ഇളകിമറിയുന്ന സമുദ്രത്തിലേക്ക്‌ അവൻ ആണ്ടുപോകുന്നതോടെ അതിന്റെ കോപം ശമിക്കാൻ തുടങ്ങുന്നു. ഇതു കണ്ട്‌, “അവർ യഹോവയെ അത്യന്തം ഭയപ്പെട്ടു യഹോവെക്കു യാഗം കഴിച്ചു നേർച്ചകളും നേർന്നു.”—യോനാ 1:15, 16.

വെള്ളം യോനായെ മൂടുമ്പോൾ, അവൻ ഉറപ്പായും പ്രാർഥിക്കുകയാണ്‌. അപ്പോൾ താൻ മൃദുലമായ ഒരു കുഴലിലൂടെ സുഗമമായി വഴുതിനീങ്ങി ഒരു വലിയ പള്ളയിലേക്കു വീഴുന്നതായി അവനു തോന്നുന്നു. അത്ഭുതകരമെന്നു പറയട്ടെ, അവന്‌ അപ്പോഴും ശ്വസിക്കാനാവുന്നു! കടൽച്ചെടികളിൽ തല ഉടക്കാതെ, താൻ ശരിക്കും അസാധാരണമായ ഒരു സ്ഥലത്തെത്തിയിരിക്കുന്നുവെന്നു യോനാ മനസ്സിലാക്കുന്നു. ഇതിന്റെ കാരണം “യോനായെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്‌പിച്ചാക്കിയിരുന്നു” എന്നതാണ്‌. “അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.”—യോനാ 1:17.

യോനായുടെ ഉത്‌ക്കടമായ പ്രാർഥന

ആ കൂറ്റൻ മത്സ്യത്തിന്റെ വയറ്റിൽ, യോനായ്‌ക്കു പ്രാർഥിക്കാൻ സമയമുണ്ട്‌. അവന്റെ ഏതാനും വാക്കുകൾക്കു ചില സങ്കീർത്തനങ്ങളുമായി സാമ്യം ഉണ്ട്‌. നിരാശയും അനുതാപവും പ്രകടമാക്കുന്ന തന്റെ പ്രാർഥനകൾ യോനാ പിന്നീടു രേഖപ്പെടുത്തി. ഉദാഹരണത്തിന്‌, മത്സ്യത്തിന്റെ വയറ്‌ ഷിയോൾ, തന്റെ ശവക്കല്ലറ ആയിത്തീരുമെന്ന്‌ അവനു തോന്നി. അതുകൊണ്ട്‌ അവൻ പ്രാർഥിച്ചു: “ഞാൻ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവിളി കേട്ടു.” (യോനാ 2:1, 2) വാർഷികോത്സവങ്ങൾക്കായി യെരുശലേമിലേക്കു പോയിരുന്ന ഇസ്രായേല്യർ പാടിയിരിക്കാൻ സാധ്യതയുള്ള രണ്ട്‌ ആരോഹണഗീതങ്ങൾ സമാനമായ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്നു.—സങ്കീർത്തനം 120:1; 130:1, 2.

താൻ സമുദ്രത്തിനടിയിലേക്ക്‌ ആണ്ടുപോയത്‌ അനുസ്‌മരിച്ചുകൊണ്ട്‌ യോനാ പ്രാർഥിക്കുന്നു: “നീ [യഹോവ] എന്നെ സമുദ്രമദ്ധ്യേ ആഴത്തിൽ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്റെ ഓളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി.”—യോനാ 2:3; സങ്കീർത്തനം 42:7-ഉം 69:2-ഉം താരതമ്യം ചെയ്യുക.

തന്റെ അനുസരണക്കേടു നിമിത്തം തനിക്കു ദിവ്യപ്രീതി നഷ്ടപ്പെടുമെന്നും താൻ ഇനി ഒരിക്കലും ദൈവത്തിന്റെ ആലയം കാണുകയില്ലെന്നും യോനാ ഭയപ്പെടുന്നു. അവൻ പ്രാർഥിക്കുന്നു: “നിന്റെ ദൃഷ്ടിയിൽനിന്നു എനിക്കു നീക്കംവന്നിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ വിശുദ്ധമന്ദിരത്തിലേക്കു നോക്കിക്കൊണ്ടിരിക്കും.” (യോനാ 2:4; സങ്കീർത്തനം 31:22 താരതമ്യം ചെയ്യുക.) യോനായുടെ അവസ്ഥ അങ്ങേയറ്റം വഷളാണെന്നു തോന്നുന്നു, കാരണം അവൻ ഇങ്ങനെ പറയുന്നു: “വെള്ളം പ്രാണനോളം [ജീവൻ അപകടപ്പെടുത്തിക്കൊണ്ട്‌] എന്നെ വളഞ്ഞു, ആഴി എന്നെ ചുറ്റി, കടല്‌പുല്ലു എന്റെ തലപ്പാവായിരുന്നു.” (യോനാ 2:5; സങ്കീർത്തനം 69:1 താരതമ്യം ചെയ്യുക.) യോനായുടെ ശോച്യാവസ്ഥയൊന്നു ഭാവനയിൽ കാണുക, കാരണം അവൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഞാൻ പർവ്വതങ്ങളുടെ അടിവാരങ്ങളോളം [മത്സ്യത്തിന്റെ ഉള്ളിൽ] ഇറങ്ങി, ഭൂമി തന്റെ ഓടാമ്പലുകളാൽ [ശവക്കല്ലറയുടേതുപോലത്തെ] എന്നെ സദാകാലത്തേക്കു അടെച്ചിരുന്നു. നീയോ, എന്റെ ദൈവമായ യഹോവേ, എന്റെ പ്രാണനെ കുഴിയിൽനിന്നു [മൂന്നാം ദിവസം] കയറ്റിയിരിക്കുന്നു.”—യോനാ 2:6; സങ്കീർത്തനം 30:3 താരതമ്യം ചെയ്യുക.

മത്സ്യത്തിന്റെ വയറ്റിലാണെങ്കിലും, ‘പ്രാർഥിക്കാനാവാത്തവിധം ഞാൻ അങ്ങേയറ്റം വിഷാദത്തിലാണ്‌’ എന്നു യോനാ വിചാരിക്കുന്നില്ല: പകരം, അവൻ പ്രാർഥിക്കുന്നു: “എന്റെ പ്രാണൻ എന്റെ ഉള്ളിൽ ക്ഷീണിച്ചുപോയപ്പോൾ [മരിക്കാറായപ്പോൾ] ഞാൻ യഹോവയെ [അതുല്യ ശക്തിയും കരുണയുമുള്ള ഒരുവനെന്ന നിലയിൽ, വിശ്വാസത്തിൽ] ഓർത്തു എന്റെ പ്രാർത്ഥന നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്റെ അടുക്കൽ എത്തി.” (യോനാ 2:7) സ്വർഗീയ ആലയത്തിൽനിന്നു ദൈവം യോനായുടെ പ്രാർഥന കേൾക്കുകയും അവനെ രക്ഷിക്കുകയും ചെയ്‌തു.

സമാപനത്തിങ്കൽ യോനാ പ്രാർഥിക്കുന്നു: “[വ്യാജദൈവങ്ങളുടെ നിർജീവ പ്രതിമകളിൽ ആശ്രയിച്ചുകൊണ്ട്‌] മിത്ഥ്യാബിംബങ്ങളെ ഭജിക്കുന്നവർ തങ്ങളോടു ദയാലുവായവനെ ഉപേക്ഷിക്കുന്നു [ഈ ഗുണം പ്രകടമാക്കുന്നവനെ ഉപേക്ഷിക്കുന്നതിനാൽ]. ഞാനോ സ്‌തോത്രനാദത്തോടെ നിനക്കു [യഹോവയാം ദൈവത്തിന്‌] യാഗം അർപ്പിക്കും; [ഈ അനുഭവത്തിനിടയിലോ മറ്റു സന്ദർഭങ്ങളിലോ] നേർന്നിരിക്കുന്നതു ഞാൻ കഴിക്കും. രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു.” (യോനാ 2:8, 9; സങ്കീർത്തനം 31:6-ഉം 50:14-ഉം താരതമ്യം ചെയ്യുക.) തന്നെ മരണത്തിൽനിന്നു രക്ഷിക്കാൻ ദൈവത്തിനുമാത്രമേ കഴിയൂ എന്നു ബോധവാനായിക്കൊണ്ട്‌ അനുതാപം പ്രകടമാക്കിയ പ്രവാചകൻ (അവനുമുമ്പ്‌, ദാവീദ്‌ രാജാവിനെയും ശലോമോൻ രാജാവിനെയുംപോലെ) രക്ഷ യഹോവയിൽനിന്നുള്ളതാണെന്നു പറയുന്നു.—സങ്കീർത്തനം 3:8; സദൃശവാക്യങ്ങൾ 21:31.

യോന അനുസരിക്കുന്നു

കാര്യമായ ചിന്തയ്‌ക്കും ആത്മാർഥമായ പ്രാർഥനയ്‌ക്കുംശേഷം, താൻ അകത്തെത്തിയ കുഴലിലൂടെ പുറത്തേക്കു തള്ളപ്പെടുന്നതായി യോനായ്‌ക്കു തോന്നുന്നു. അവസാനം, അവൻ വരണ്ട കരയിലേക്ക്‌ എറിയപ്പെടുന്നു. (യോനാ 2:10) മോചിപ്പിച്ചതിൽ കൃതാർത്ഥനായി യോനാ ദൈവത്തിന്റെ ഈ വചനം അനുസരിക്കുന്നു: “നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു ഞാൻ നിന്നോടു അരുളിച്ചെയ്യുന്ന പ്രസംഗം അതിനോടു പ്രസംഗിക്ക.” (യോനാ 3:1, 2) യോനാ അസ്സീറിയൻ തലസ്ഥാനത്തേക്കു യാത്രയാവുന്നു. അത്‌ ഏതു ദിവസമാണെന്നു മനസ്സിലാക്കിയപ്പോഴാണ്‌ അവൻ അറിയുന്നത്‌ താൻ മൂന്നു ദിവസം മത്സ്യത്തിന്റെ വയറ്റിലായിരുന്നുവെന്ന്‌. പ്രവാചകൻ യൂഫ്രട്ടീസ്‌ നദി അതിന്റെ വലിയ പശ്ചിമ തിരിവിൽവെച്ച്‌ കടന്ന്‌ ഉത്തര മെസോപൊട്ടാമിയയ്‌ക്കു കുറുകെ കിഴക്കോട്ടു യാത്രചെയ്‌ത്‌ ടൈഗ്രീസ്‌ നദിക്കടുത്ത്‌ എത്തി, അവസാനം മഹാനഗരത്തിൽ എത്തിച്ചേരുന്നു.—യോനാ 3:3.

യോനാ ബൃഹത്തായ ഒരു നഗരമായ നിനെവേയിൽ പ്രവേശിക്കുന്നു. അവൻ ഒരു ദിവസത്തെ വഴിചെന്ന്‌ “ഇനി നാല്‌പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂലമാകും” എന്നു പ്രഖ്യാപിക്കുന്നു. യോനായ്‌ക്ക്‌ അസ്സീറിയൻ ഭാഷാപ്രാപ്‌തി അത്ഭുതകരമായി നൽകപ്പെട്ടുവോ? നമുക്കറിയില്ല. അവൻ എബ്രായയിൽ സംസാരിച്ചിട്ട്‌ മറ്റാരെങ്കിലും പരിഭാഷപ്പെടുത്തുകയാണെങ്കിലും, അവന്റെ പ്രഖ്യാപനത്തിനു ഫലമുണ്ടാകുന്നു. നീനെവേയിലെ ആളുകൾ ദൈവത്തിൽ വിശ്വാസമർപ്പിക്കാൻ തുടങ്ങുന്നു. അവർ ഉപവാസം പ്രഖ്യാപിക്കുകയും അവരിൽ വലിയവരും ചെറിയവരുംവരെ രട്ടുടുക്കുകയും ചെയ്യുന്നു. പ്രസ്‌തുത വചനം നിനെവേയുടെ രാജാവിന്റെ അടുക്കലെത്തിയപ്പോൾ, അദ്ദേഹം സിംഹാസനത്തിൽനിന്ന്‌ എഴുന്നേറ്റ്‌, തന്റെ ഔദ്യോഗിക വസ്‌ത്രം മാറ്റി രട്ടു പുതച്ചു ചാരത്തിൽ ഇരുന്നു.—യോനാ 3:4-6.

യോനായ്‌ക്ക്‌ എന്തൊരാശ്ചര്യം! അസ്സീറിയൻ രാജാവ്‌ ഇങ്ങനെയൊരു പ്രഖ്യാപനവുമായി ദൂതന്മാരെ അയയ്‌ക്കുന്നു: “മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഒരു വസ്‌തുവും ആസ്വദിക്കരുതു; മേയ്‌കയും വെള്ളം കുടിക്കയും അരുതു. മനുഷ്യനും മൃഗവും രട്ടു പുതെച്ചു ഉച്ചത്തിൽ ദൈവത്തോടു വിളിച്ചു അപേക്ഷിക്കേണം; ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗവും താന്താന്റെ കൈക്കലുള്ള സാഹസവും വിട്ടു മനംതിരികയും വേണം. ദൈവം വീണ്ടും അനുതപിച്ചു നാം നശിച്ചുപോകാതെയിരിക്കേണ്ടതിന്നു അവന്റെ ഉഗ്രകോപം വിട്ടുമാറുമായിരിക്കും; ആർക്കറിയാം.”—യോനാ 3:7-9.

നിനെവേക്കാർ തങ്ങളുടെ രാജാവിന്റെ കൽപ്പന അനുസരിക്കുന്നു. അവർ ദുർമാർഗത്തിൽനിന്നു പിന്തിരിഞ്ഞുവെന്നു ദൈവം കണ്ടപ്പോൾ, അവൻ അവർക്കു വരുത്തുമെന്നു പറഞ്ഞ വിപത്തിനെക്കുറിച്ച്‌ അവനു ഖേദം തോന്നുന്നു, അതുകൊണ്ട്‌ അവൻ അതു വരുത്തുന്നില്ല. (യോനാ 3:10) അവരുടെ അനുതാപവും താഴ്‌മയും വിശ്വാസവും നിമിത്തം യഹോവ താൻ ഉദ്ദേശിച്ച ന്യായവിധി അവരുടെമേൽ നടപ്പാക്കേണ്ട എന്നു തീരുമാനിക്കുന്നു.

മുഷിയുന്ന പ്രവാചകൻ

നാൽപതു ദിവസം കടന്നുപോകുന്നു, നിനെവേയ്‌ക്ക്‌ ഒന്നും സംഭവിക്കുന്നില്ല. (യോന 3:4) നിനെവേക്കാർ നശിപ്പിക്കപ്പെടുകയില്ലെന്നു തിരിച്ചറിഞ്ഞ്‌ യോനാ വല്ലാതെ അനിഷ്ടനായി, രോഷാകുലനായി പ്രാർഥിക്കുന്നു: “അയ്യോ, യഹോവേ, ഞാൻ എന്റെ ദേശത്തു ആയിരുന്നപ്പോൾ ഞാൻ പറഞ്ഞ വാക്കു ഇതു തന്നേ അല്ലയോ? അതുകൊണ്ടായിരുന്നു ഞാൻ തർശീശിലേക്കു ബദ്ധപ്പട്ടു ഓടിപ്പോയതു; നീ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ള ദൈവമായി അനർത്ഥത്തെക്കുറിച്ചു അനുതപിക്കുന്നവൻ എന്നു ഞാൻ അറിഞ്ഞു. ആകയാൽ യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതു എനിക്കു നന്നു.” യഹോവ ഈ ചോദ്യത്തോടെ പ്രതികരിക്കുന്നു: “നീ കോപിക്കുന്നതു വിഹിതമോ?”—യോനാ 4:1-4.

അതോടെ, യോനാ കർക്കശഭാവത്തിൽ പട്ടണത്തിനു പുറത്തേക്കു നടക്കുന്നു. നഗരത്തിന്‌ എന്തു സംഭവിക്കുമെന്നു കാണുന്നതുവരെ തണലത്തിരിക്കാൻ അവൻ കിഴക്കുമാറി ഒരു കുടിലുണ്ടാക്കുന്നു. എന്നാൽ അതേസമയം, “യോനയെ അവന്റെ സങ്കടത്തിൽനിന്നു വിടുവിപ്പാൻ തക്കവണ്ണം അവന്റെ തലെക്കു തണൽ ആയിരിക്കേണ്ടതിന്നു യഹോവ” അനുകമ്പാപൂർവം ‘ഒരു ആവണക്കു കല്‌പിച്ചുണ്ടാക്കുന്നു.’ ആവണക്കുചെടിനിമിത്തം യോനായ്‌ക്ക്‌ എന്തൊരാഹ്ലാദം! എന്നാൽ പിറ്റേന്നു പുലർച്ചെ ആ ചെടി കുത്തിക്കളയാൻ ദൈവം ഒരു പുഴുവിനെ അയയ്‌ക്കുന്നു, അങ്ങനെ അതു വാടാൻ തുടങ്ങുന്നു. ഉടനെതന്നെ അതു പൂർണമായും ഉണങ്ങി. ദൈവം അത്യുഷ്‌ണമുള്ളൊരു കിഴക്കൻകാറ്റും വരുത്തുന്നു. ഇപ്പോൾ തലയിൽ സൂര്യന്റെ ചൂടേറ്റ്‌ പ്രവാചകൻ തളരുന്നു. തനിക്കു മരിക്കണമെന്നുതന്നെ അവൻ പറഞ്ഞുകൊണ്ടിരിക്കുന്നു. അതേ, “ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതു എനിക്കു നന്നു” എന്നു യോനാ ആവർത്തിച്ചു പറയുന്നു.—യോനാ 4:5-8.

ഇപ്പോൾ യഹോവ സംസാരിക്കുന്നു. അവൻ യോനായോടു ചോദിക്കുന്നു: “നീ ആവണക്കുനിമിത്തം കോപിക്കുന്നതു വിഹിതമോ?” യോനാ ഉത്തരം പറയുന്നു: “ഞാൻ മരണപര്യന്തം കോപിക്കുന്നതു വിഹിതം തന്നേ.” അടിസ്ഥാനപരമായി, യഹോവ ഇപ്പോൾ പ്രവാചകനോടു പറയുന്നു: ‘നീ അദ്ധ്വാനിക്കയോ വളർത്തുകയോ ചെയ്യാതെ ഒരു രാത്രിയിൽ ഉണ്ടായ്‌വരികയും ഒരു രാത്രിയിൽ നശിച്ചുപോകയും ചെയ്‌തിരിക്കുന്ന ആവണക്കിനെക്കുറിച്ചു നിനക്കു അയ്യോഭാവം തോന്നുന്നുവല്ലോ.’ ദൈവം പിന്നെയും ന്യായവാദം ചെയ്‌തു: “വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരു ലക്ഷത്തിരുപതിനായിരത്തിൽ ചില്വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോടു എനിക്കു അയ്യോഭാവം തോന്നരുതോ?” (യോനാ 4:9-11) ശരിയായ ഉത്തരം വ്യക്തമാണല്ലോ.

യോനാ അനുതാപം പ്രകടമാക്കുന്നു, അങ്ങനെ തന്റെ നാമം വഹിക്കുന്ന ബൈബിൾ പുസ്‌തകം എഴുതാൻ ജീവിച്ചിരിക്കുന്നു. കപ്പൽക്കാർ യഹോവയെ ഭയപ്പെട്ടുവെന്നും അവനു ബലിയർപ്പിച്ചുവെന്നും നേർച്ചകൾ നേർന്നുവെന്നുമൊക്കെ അവനെങ്ങനെ മനസ്സിലായി? ദിവ്യനിശ്വസ്‌തതയാൽ, അല്ലെങ്കിൽ ഒരുപക്ഷേ ആലയത്തിൽവെച്ച്‌, കപ്പൽക്കാരിലോ യാത്രക്കാരിലോ ഒരാളിൽനിന്ന്‌.—യോനാ 1:16; 2:4.

‘യോനായുടെ അടയാളം’

ശാസ്‌ത്രിമാരും പരീശന്മാരും യേശുക്രിസ്‌തുവിനോട്‌ ഒരു അടയാളം ചോദിച്ചപ്പോൾ, അവൻ പറഞ്ഞു: “ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല.” യേശു ഇങ്ങനെ കുട്ടിച്ചേർത്തു: “യോനാ കടലാനയുടെ വയററിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.” (മത്തായി 12:38-40) സൂര്യാസ്‌തമയത്തോടെയാണു യഹൂദ ദിവസങ്ങൾ ആരംഭിച്ചിരുന്നത്‌. പൊ.യു. (പൊതുയുഗം) 33 നീസാൻ 14-ാം തീയതി വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞു ക്രിസ്‌തു മരിച്ചു. ആ ദിവസം സൂര്യാസ്‌തമയത്തിനുമുമ്പ്‌ അവന്റെ ശരീരം കല്ലറയിൽ വെച്ചു. ആ സായാഹ്നംമുതൽ നീസാൻ 15 ആരംഭിച്ചു, അതു ഏഴാംദിനവും വാരാന്ത്യദിനവുമായ ശനിയാഴ്‌ച സൂര്യാസ്‌തമയംവരെ തുടർന്നു. ആ സമയത്തു നീസാൻ 16 ആരംഭിച്ച്‌ അതു നാം ഞായറാഴ്‌ച എന്നു വിളിക്കുന്ന ദിവസത്തെ സൂര്യാസ്‌തമയംവരെ തുടർന്നു. അതിൻപ്രകാരം, യേശു മരിച്ച്‌ കല്ലറയിലായിരുന്നത്‌ ചുരുങ്ങിയത്‌ നീസാൻ 14-ന്റെ ഒരു ഭാഗവും നീസാൻ 15-ാം തീയതി മുഴുവനും നീസാൻ 16-ാം തീയതിയിലെ രാത്രിമണിക്കൂറുകളും ഉൾപ്പെട്ട സമയമായിരുന്നു. ഞായറാഴ്‌ച രാവിലെ ചില സ്‌ത്രീകൾ കല്ലറയിലേക്കു വന്നപ്പോൾ, അവൻ അതിനോടകംതന്നെ ഉയിർപ്പിക്കപ്പെട്ടിരുന്നു.—മത്തായി 27:57-61; 28:1-7.

മൂന്നു ദിവസങ്ങളുടെ ഭാഗങ്ങൾ ഉൾപ്പെട്ട സമയം യേശു കല്ലറയിലായിരുന്നു. അങ്ങനെ അവന്റെ ശത്രുക്കൾക്ക്‌ ‘യോനായുടെ അടയാളം’ ലഭിച്ചു. എന്നാൽ ക്രിസ്‌തു പറഞ്ഞു: “നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേററു അതിനെ കുററം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനയിലും വലിയവൻ.” (മത്തായി 12:41) എത്ര സത്യം! യഹൂദന്മാരുടെ മധ്യേ യോനായെക്കാളും വളരെ വലിയ ഒരു പ്രവാചകനായ യേശുക്രിസ്‌തു ഉണ്ടായിരുന്നു. നിനെവേക്കാർക്കു യോനാ മതിയായൊരു അടയാളമായിരുന്നു, എന്നാൽ ആ പ്രവാചകനെക്കാളും വളരെക്കൂടുതൽ ആധികാരികതയോടെയും ഉപോദ്‌ബലകമായ തെളിവോടെയുമായിരുന്നു യേശു പ്രസംഗിച്ചത്‌. എന്നിട്ടും, യഹൂദന്മാർ പൊതുവേ വിശ്വസിച്ചില്ല.—യോഹന്നാൻ 4:48.

ഒരു ജനതയെന്ന നിലയിൽ യഹൂദന്മാർ യോനായെക്കാളും വലിയ പ്രവാചകനെ താഴ്‌മയോടെ കൈക്കൊണ്ടില്ല, അവർ അവനിൽ വിശ്വാസം പ്രകടമാക്കിയതുമില്ല. അവരുടെ പൂർവികരുടെ കാര്യമോ? വിശ്വാസവും താഴ്‌മയുടേതായ മനോഭാവവും അവർക്കുമില്ലായിരുന്നു. വാസ്‌തവത്തിൽ, യോനായെ യഹോവ നിനെവേയിലേക്ക്‌ അയച്ചത്‌ അനുതാപമുള്ള നിനെവേക്കാരും വിശ്വാസവും താഴ്‌മയും തീരെയില്ലാത്ത ശാഠ്യക്കാരായ ഇസ്രായേല്യരും തമ്മിലുള്ള വൈപരീത്യം കാണിക്കാനായിരുന്നുവെന്നതു വ്യക്തമാണ്‌.—ആവർത്തനപുസ്‌തകം 9:6, 13 താരതമ്യം ചെയ്യുക.

യോനായുടെ കാര്യമോ? യഹോവയുടെ ദയ എത്ര വലിയതാണെന്ന്‌ അവൻ മനസ്സിലാക്കി. മാത്രമല്ല, അനുതാപമുള്ള നിനെവേക്കാരോടു കാട്ടിയ സഹതാപത്തെക്കുറിച്ചു യോനാ നടത്തിയ പിറുപിറുപ്പിനോടുള്ള യഹോവയുടെ പ്രതികരണം നമ്മുടെ സ്വർഗീയ പിതാവു നമ്മുടെ നാളിലെ ആളുകൾക്കു കരുണ നീട്ടിക്കൊടുക്കുമ്പോൾ പരാതിപറയുന്നതിൽനിന്നു നമ്മെ തടയണം. തീർച്ചയായും, ഓരോ വർഷവും ആയിരക്കണക്കിനാളുകൾ വിശ്വാസത്തോടെയും താഴ്‌മയുള്ള ഹൃദയത്തോടെയും യഹോവയിലേക്കു തിരിയുന്നതിൽ നമുക്ക്‌ ആഹ്ലാദിക്കാം.