ഗിലെയാദ് സ്കൂൾ അതിന്റെ 100-ാമത്തെ ക്ലാസ്സിനെ അയയ്ക്കുന്നു
ഗിലെയാദ് സ്കൂൾ അതിന്റെ 100-ാമത്തെ ക്ലാസ്സിനെ അയയ്ക്കുന്നു
ആധുനിക നാളിൽ ദൈവരാജ്യത്തിന്റെ ആഗോള പ്രഘോഷണത്തിൽ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂൾ ഒരു സുപ്രധാന പങ്കു വഹിച്ചിരിക്കുന്നു. 1943-ൽ ഗിലെയാദ് സ്കൂൾ മിഷനറിമാരെ പരിശീലിപ്പിക്കാൻ തുടങ്ങിയതു മുതൽ അതിന്റെ ബിരുദധാരികൾ 200-ലധികം രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചിരിക്കുന്നു. 1996 മാർച്ച് 2-ന് 100-ാമത്തെ ക്ലാസ്സ് ബിരുദം നേടി.
ന്യൂയോർക്കിലെ പാറ്റേഴ്സനിലുള്ള വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ പരിസരത്തു രണ്ടു മീറ്ററിലധികം മഞ്ഞുവീണ സമയത്താണു വിദ്യാർഥികൾ സ്കൂളിൽ പങ്കെടുത്തത്. ബിരുദദാന ദിവസവും മഞ്ഞുപൊഴിഞ്ഞുകൊണ്ടിരുന്നതിൽ അതിശയമില്ലായിരുന്നു. എന്നുവരികിലും, ഓഡിറ്റോറിയം നിറഞ്ഞിരുന്നു. ശേഷം ശ്രോതാക്കൾ പാറ്റേഴ്സൺ, വാൾക്കിൽ, ബ്രൂക്ലിൻ എന്നിവിടങ്ങളിൽനിന്നു ശ്രദ്ധിച്ചു—മൊത്തം 2,878 പേർ ഉണ്ടായിരുന്നു.
ഭരണസംഘത്തിലെ, പഠിപ്പിക്കൽ കമ്മറ്റിയംഗമായ തിയോഡർ ജാരറ്റ്സ് ആയിരുന്നു അധ്യക്ഷൻ. നിരവധി രാജ്യങ്ങളിൽ നിന്നെത്തിയ അതിഥികൾക്ക് ഊഷ്മളമായ സ്വാഗതമരുളിയശേഷം, എഴുന്നേറ്റുനിന്ന് 52-ാമത്തെ ഗീതം പാടാൻ അദ്ദേഹം സകലരെയും ക്ഷണിച്ചു. യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക എന്ന പുസ്തകത്തിൽനിന്ന് “നമ്മുടെ പിതാവിന്റെ നാമം” എന്ന ഗീതം പാടിയപ്പോൾ യഹോവയ്ക്കുള്ള സ്തുതിയാൽ ഓഡിറ്റോറിയം മാറ്റൊലിക്കൊണ്ടു. ആ ഗീതവും വിദ്യാഭ്യാസം യഹോവയുടെ സ്തുതിക്കായി ഉപയോഗിക്കുന്നതു സംബന്ധിച്ച അധ്യക്ഷന്റെ ചർച്ചയും തുടർന്നുള്ള പരിപാടിക്കു വേദിയൊരുക്കി.
പ്രായമേറിയ പുരുഷന്മാരിൽനിന്നു തിരുവെഴുത്തു ബുദ്ധ്യുപദേശം
പരിപാടിയുടെ ആദ്യ ഭാഗം, യഹോവയുടെ ദീർഘകാല ദാസരായ കുറച്ചുപേർ ബിരുദധാരികൾക്കുവേണ്ടി നടത്തിയ ചെറിയ പ്രസംഗങ്ങളായിരുന്നു. 1940-ൽ മുഴുസമയ സേവനം തുടങ്ങിയ, ഹെഡ്ക്വാർട്ടേഴ്സിലെ ജോലിക്കാരിലൊരാളായ റിച്ചർഡ് എബ്രഹാംസൺ ക്ലാസ്സിനെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “പുനഃക്രമീകരിക്കപ്പെടുന്നതിൽ തുടരുക.” ക്രിസ്ത്യാനികൾ എന്ന നിലയിൽ അവർ തങ്ങളുടെ ജീവിതത്തിൽ പല ഘട്ടങ്ങളിലായി ഒട്ടനവധി പുനഃക്രമീകരണം അനുഭവിച്ചിട്ടുള്ളകാര്യം അദ്ദേഹം അവരെ ഓർമിപ്പിച്ചു. ഗിലെയാദിലെ അഞ്ചുമാസത്തെ പഠനകാലവും അതിൽ ഉൾപ്പെടുന്നു. ആ സ്ഥിതിക്ക് അവർ പുനഃക്രമീകരിക്കപ്പെടുന്നതിൽ തുടരേണ്ടത് എന്തുകൊണ്ട്?
പൗലോസ് അപ്പോസ്തലൻ 2 കൊരിന്ത്യർ 13:11-ൽ [NW] ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗം, “ഒരുവൻ യഹോവയുടെ കൃത്യമായ പ്രമാണങ്ങളുമായി ഒത്തുവരത്തക്കവണ്ണം, ഒരുവനെ രൂപപ്പെടുത്തുന്നതിനോ ശുദ്ധീകരിക്കുന്നതിനോ ആവുന്നത്ര കാര്യക്ഷമമാക്കുന്നതിനോ ഉള്ള യഹോവയുടെ പ്രവർത്തനത്തിനു തുടർച്ചയായി കീഴ്പ്പെടുന്ന പുരോഗമന പ്രക്രിയയെ അർഥമാക്കുന്നു” എന്നു പ്രസംഗകൻ വിശദീകരിച്ചു. ബിരുദം നേടുന്ന വിദ്യാർഥികൾ തങ്ങളുടെ വിദേശ നിയമനങ്ങളിൽ വിശ്വാസത്തിന്റെ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരും. അവർ പുതിയ ഭാഷ പഠിക്കേണ്ടതായിട്ടുണ്ട്, വ്യത്യസ്ത സംസ്കാരവും ജീവിത ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടുപോകണം, ഒപ്പംതന്നെ വ്യത്യസ്ത രീതികളിലുള്ള പ്രദേശങ്ങളുമായി ഒത്തുപോകുകയും വേണം. കൂടാതെ, അവർ തങ്ങളുടെ മിഷനറി ഭവനത്തിലും പുതിയ സഭകളിലുമുള്ള വ്യത്യസ്ത വ്യക്തികളുമായി ഇടപഴകേണ്ടതുമുണ്ട്. ആ സാഹചര്യങ്ങളിലെല്ലാം പുനഃക്രമീകരിക്കപ്പെടാനുള്ള മനസ്സൊരുക്കത്തോടെ അവർ ശ്രദ്ധാപൂർവം ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നപക്ഷം, പൗലോസ് അപ്പോസ്തലൻ എഴുതിയപോലെ അവർക്കും ‘സന്തോഷിക്കുന്നതിൽ തുടരാം.’
പരിപാടിയിൽ പങ്കുപറ്റിയ ഭരണസംഘത്തിലെ അഞ്ചുപേരിലൊരാളായ ജോൺ ബാർ 1 കൊരിന്ത്യർ 4:9-ൽനിന്നാണു തന്റെ വിഷയമെടുത്തത്. ക്രിസ്ത്യാനികൾ ദൂതന്മാർക്കും മനുഷ്യർക്കും ദൃഷ്ടിവിഷയമാണെന്ന കാര്യം അദ്ദേഹം തന്റെ ശ്രോതാക്കളെ ഓർമിപ്പിച്ചു. “അതറിയുന്നത് ക്രിസ്ത്യാനിയുടെ ജീവിതഗതിക്കു വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നു, വിശേഷിച്ചും തന്നെ പ്രത്യക്ഷമായും പരോക്ഷമായും നിരീക്ഷിക്കുന്നവരിൽ തന്റെ സംസാരത്തിലൂടെയും പ്രവൃത്തിയിലൂടെയും തനിക്കു ശ്രദ്ധേയമായ പ്രഭാവം ചെലുത്താനാവുമെന്നു തിരിച്ചറിയുമ്പോൾ. ഗിലെയാദിലെ 100-മത്തെ ക്ലാസ്സിലെ വിദ്യാർഥികളായ, പ്രിയ സഹോദരീസഹോദരന്മാരായ നിങ്ങളേവരും ഭൂമിയുടെ അതിവിദൂര സ്ഥലങ്ങളിലേക്കു പോകുമ്പോൾ അത് ഓർത്തിരിക്കുന്നതു വളരെ നല്ലതായിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു,” അദ്ദേഹം പറഞ്ഞു.
സത്യം പഠിക്കുന്നതിനു ചെമ്മരിയാടു തുല്യരായവരെ സഹായിക്കുമ്പോൾ, “മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും” എന്ന കാര്യം മനസ്സിൽപ്പിടിക്കാൻ ബാർ സഹോദരൻ ആ 48 വിദ്യാർഥികളോടു പറഞ്ഞു. (ലൂക്കൊസ് 15:10) ദിവ്യാധിപത്യ ക്രമീകരണങ്ങളെക്കുറിച്ചുള്ള ഒരുവന്റെ മനോഭാവം നാം കാണുന്ന നമ്മുടെ സഹോദരീസഹോദരന്മാരെ മാത്രമല്ല നമുക്കു കാണാൻ സാധിക്കാത്ത ദൂതന്മാരെയും ബാധിക്കുമെന്ന് 1 കൊരിന്ത്യർ 11:10 പരാമർശിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ഈ വിശാല വീക്ഷണം മനസ്സിൽപ്പിടിക്കുന്നത് എത്ര പ്രയോജനപ്രദമാണ്!
സങ്കീർത്തനം 125:1, 2; സെഖര്യാവു 2:4, 5; സങ്കീർത്തനം 71:21 എന്നീ തിരുവെഴുത്തുകൾ ചർച്ചചെയ്തു. എല്ലാ വശത്തുനിന്നും അവൻ അവർക്കു സംരക്ഷണമേകുന്നു. മഹോപദ്രവത്തിൽ മാത്രമേ ദൈവം അത്തരം സംരക്ഷണം നൽകുകയുള്ളോ? “അല്ല, യഹോവ ഇപ്പോൾത്തന്നെ തന്റെ ജനത്തിനു ചുറ്റും ഒരു ‘തീമതിൽ,’ ഒരു സംരക്ഷണം ആണ്. യുദ്ധാനന്തര വർഷമായ 1919-ൽ, ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത ലോകവ്യാപകമായി സകല ജനതകൾക്കും സാക്ഷ്യമായി പ്രസംഗിക്കാനുള്ള അദമ്യമായ ആഗ്രഹം ആത്മീയ ഇസ്രായേലിന്റെ ശേഷിപ്പിനുണ്ടായിരുന്നു. സ്വർഗത്തിലെ ആലങ്കാരിക യെരുശലേമിന്റെ പ്രതിനിധികളായിരുന്നു അവർ. അന്ത്യകാലത്ത് ഈ പ്രതിനിധികൾക്ക് ഒരു കൂട്ടമെന്ന നിലയിൽ ദിവ്യ സംരക്ഷണം നൽകുമെന്നു യഹോവ ഉറപ്പേകുന്നു. അപ്പോൾ ആർക്ക് അവരെ ഫലപ്രദമായി തടഞ്ഞുനിർത്താൻ സാധിക്കും? ആർക്കും സാധിക്കില്ല.” അവർക്കും അവരുമായി അടുത്തു സഹവസിക്കുന്ന സകലർക്കും ദിവ്യഹിതം ചെയ്യുന്നതിന് അത് എത്രമാത്രം ഉറപ്പേകുന്നു!
യഹോവ “തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു” എന്നു കാട്ടുവാൻ ഗിലെയാദ് സ്കൂൾ ബിരുദധാരിയും ഭരണസംഘത്തിലെ മറ്റൊരംഗവുമായ ഗെരിറ്റ് ലോയ്ഷ്സ്കൂളിലെ അധ്യാപകരിൽ മുതിർന്ന അംഗമായ ഉളിസെസ് ഗ്ലാസ് ‘യഹോവയുടെ ലോകവ്യാപക സ്ഥാപനത്തിൽ തങ്ങളുടെ ഭാഗധേയം കരുപ്പിടിപ്പി’ക്കാൻ ക്ലാസ്സിനെ പ്രോത്സാഹിപ്പിച്ചു. ഒരു വ്യക്തിയുടെ കഴിവുകൾക്കോ സ്വഭാവവിശേഷത്തിനോ വിശേഷാൽ യോജിച്ച സാഹചര്യമോ പ്രവർത്തനമോ ആണു ഭാഗധേയം. “ഭാവി മിഷനറിമാരായ നിങ്ങൾ നിങ്ങളുടെ ഭാഗധേയം യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക സംഘടനയിൽ കണ്ടെത്തിയിരിക്കുന്നു,” അദ്ദേഹം പ്രഖ്യാപിച്ചു. “ഇതു വിലയേറിയതാണെങ്കിലും, നിങ്ങളുടെ മിഷനറി ജീവിതത്തിന്റെ തുടക്കം മാത്രമാണിത്.” അവർ തങ്ങളുടെ പ്രാപ്തികൾ നന്നായി ഉപയോഗിക്കാനും യഹോവയും അവന്റെ സ്ഥാപനവും നൽകുന്ന പ്രത്യേക നിയമനങ്ങളുമായി അനുരൂപപ്പെടാനും ശ്രമിക്കേണ്ടതുണ്ട്.
പരിപാടിയിലെ ഒടുവിലത്തെ ഭാഗം കൈകാര്യംചെയ്തത്, 17 വർഷം ബൊളീവ്യയിൽ സേവനമനുഷ്ഠിച്ച, ഗിലെയാദ് അധ്യാപകരിൽ ഒരാളായ വാലസ് ലിവെറൻസ് ആണ്. “നിങ്ങൾ ദൈവത്തെ പരീക്ഷിക്കുമോ?” അദ്ദേഹം വിദ്യാർഥികളോടു ചോദിച്ചു. അവർ അത് എങ്ങനെ ചെയ്യണം? ഇസായേൽ ജനത തെറ്റായ വിധത്തിൽ ദൈവത്തെ പരീക്ഷിച്ചു. (ആവർത്തനപുസ്തകം 6:16) “പരാതിപറഞ്ഞുകൊണ്ടോ പിറുപിറുത്തുകൊണ്ടോ ഒരുപക്ഷേ ദൈവം കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിധം ശരിയല്ലെന്നവണ്ണം അവിശ്വാസം പ്രകടമാക്കിക്കൊണ്ടോ ദൈവത്തെ പരീക്ഷിക്കുന്നതു തെറ്റാണെന്നതു വ്യക്തമാണ്,” പ്രസംഗകൻ പ്രസ്താവിച്ചു. “പുതിയ നിയമനത്തിൽ പ്രവേശിക്കുമ്പോൾ നിങ്ങൾ ആ പ്രവണതയെ ചെറുക്കണം,” അദ്ദേഹം ഉദ്ബോധിപ്പിച്ചു. എങ്കിൽപ്പിന്നെ, ദൈവത്തെ പരീക്ഷിക്കേണ്ട ശരിയായ വിധമേതാണ്? “അവന്റെ വചനം പറയുന്നത് വിശ്വസിച്ചുകൊണ്ട്, അവൻ പറയുന്നതുപോലെതന്നെ ചെയ്തുകൊണ്ട്, പരിണതഫലങ്ങൾ അവന്റെ കരങ്ങളിൽ ഏൽപ്പിച്ചുകൊണ്ട്,” ലിവെറൻസ് സഹോദരൻ വിശദീകരിച്ചു. മലാഖി 3:10-ൽ കാണുന്നതുപോലെ, “എന്നെ പരീക്ഷിപ്പിൻ” എന്നു പറഞ്ഞുകൊണ്ടു യഹോവ തന്റെ ജനത്തെ ക്ഷണിക്കുന്നു. തങ്ങളുടെ ദശാംശം ആലയത്തിന്റെ കലവറയിലേക്കു വിശ്വസ്തതയോടെ കൊണ്ടുവരുന്നപക്ഷം അവരെ അനുഗ്രഹിക്കുമെന്ന് അവൻ വാഗ്ദാനം ചെയ്തു. “നിങ്ങളുടെ മിഷനറി നിയമനത്തെ സമാനമായ വിധത്തിൽ വീക്ഷിക്കരുതോ?” പ്രസംഗകൻ ചോദിച്ചു. “നിങ്ങൾ അതിൽ വിജയിക്കാൻ യഹോവ ആഗ്രഹിക്കുന്നു, അതുകൊണ്ട് അവനെ പരീക്ഷിച്ചു നോക്കൂ. നിങ്ങളുടെ നിയമനത്തിൽ ഉറച്ചുനിൽക്കുക. അവൻ ആഗ്രഹിക്കുന്ന പൊരുത്തപ്പെടുത്തലുകൾ വരുത്തുക. സഹിഷ്ണുത കാണിക്കുക. അവൻ നിങ്ങളെ അനുഗ്രഹിക്കുകയില്ലേയെന്നു കണ്ടറിയൂ.” യഹോവയെ സേവിക്കുന്ന സകലർക്കുമുള്ള എത്ര നല്ല ഉപദേശം!
ഒരു ഗീതത്തിനുശേഷം, പ്രസംഗങ്ങളിൽനിന്ന് ആനന്ദജനകമായ അഭിമുഖപരമ്പരകളായി പരിപാടിയിൽ മാറ്റം വന്നു.
വയലിൽനിന്നുള്ള പ്രായോഗിക അഭിപ്രായപ്രകടനങ്ങൾ
സ്കൂൾ കാലഘട്ടത്തിൽ വയൽശുശ്രൂഷയിൽ തങ്ങൾക്കുണ്ടായ അനുഭവങ്ങൾ വിവരിക്കാൻ ഗിലെയാദ് അധ്യാപകരിൽ ഒരു പുതിയ അംഗമായ മാർക്ക് നൂമർ വിദ്യാർഥികളെ ക്ഷണിച്ചു. ഇത് ശുശ്രൂഷയിൽ മുൻകൈ എടുക്കേണ്ടതിന്റെ മൂല്യം എടുത്തുകാട്ടുകയും സദസ്യർക്ക് ഉപയോഗിക്കാവുന്ന പ്രായോഗിക ആശയങ്ങൾ നൽകുകയും ചെയ്തു.
സ്കൂൾ നടന്നുകൊണ്ടിരിക്കുമ്പോൾ, പാറ്റേഴ്സൺ വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായിരുന്ന, പ്രത്യേക പരിശീലനത്തിനായി എത്തിയ, 42 രാജ്യങ്ങളിൽനിന്നുള്ള ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളുമായി സഹവസിക്കാൻ കഴിഞ്ഞതിലൂടെ ഗിലെയാദ് ക്ലാസ്സിലെ വിദ്യാർഥികൾ പ്രത്യേകം പ്രയോജനമനുഭവിച്ചു. അവരിലനേകർ വർഷങ്ങൾക്കുമുമ്പു ഗിലെയാദിൽനിന്നു ബിരുദം നേടിയവരാണ്. പരിപാടിയിൽ, 3, 5, 51, 92 എന്നീ ക്ലാസ്സുകളിലെയും ജർമനിയിലെ ഗിലെയാദ് എക്സ്റ്റൻഷൻ സ്കൂളിലെയും പ്രതിനിധികളുമായി അഭിമുഖങ്ങൾ നടത്തി. അവരുടെ അഭിപ്രായങ്ങൾ എത്ര പ്രയോജനപ്രദമായിരുന്നു!
യഹോവയുടെ സ്തുതിപാഠകർ തങ്ങളുടെ നിയമനത്തിൽ വിരലിലെണ്ണാവുന്ന എണ്ണത്തിൽനിന്നു പതിനായിരങ്ങളായി വർധിച്ചതു കാണാൻ കഴിഞ്ഞതു സംബന്ധിച്ചു തങ്ങൾക്ക് എങ്ങനെ അനുഭവപ്പെടുന്നുവെന്നു മിഷനറിമാർ പറഞ്ഞു. ആൻഡീസ് പർവതങ്ങളിൽ ചിതറിക്കിടക്കുന്ന വീടുകളിലും ആമസോൺ നദിയുടെ ഉത്ഭവസ്ഥാനത്തുള്ള ഗ്രാമങ്ങളിലും സുവാർത്ത എത്തിക്കുന്നതിൽ തങ്ങൾക്കുണ്ടായിരുന്ന പങ്കിനെക്കുറിച്ച് അവർ പറഞ്ഞു. നിരക്ഷരർക്കു സാക്ഷ്യം നൽകുന്നത് അവർ ചർച്ചചെയ്തു. പുതിയ ഭാഷകൾ പഠിച്ചെടുക്കാൻ തങ്ങൾ നടത്തിയ പെടാപ്പാടിനെക്കുറിച്ചും ചൈനീസ് പോലുള്ള ഭാഷയിൽ സാക്ഷ്യം നൽകാനും പ്രസംഗിക്കാനും എത്ര പെട്ടെന്നു സാധിക്കുമെന്ന കാര്യത്തിൽ ബിരുദധാരികൾ യാഥാർഥ്യബോധത്തോടെ എന്തു പ്രതീക്ഷിക്കണമെന്നതു സംബന്ധിച്ചും അവർ സംസാരിച്ചു. അവർ സ്പാനിഷ്, ചൈനീസ് എന്നീ ഭാഷകളിൽ മാതൃകാ പ്രകടനങ്ങൾ അവതരിപ്പിച്ചുകാട്ടുകപോലും ചെയ്തു. മിഷനറിമാർ ഭാഷ മാത്രമല്ല, ആളുകളുടെ ചിന്താഗതിയും മനസ്സിലാക്കുമ്പോൾ അവർക്കു കൂടുതൽ ഫലപ്രദരായിരിക്കാൻ കഴിയുമെന്ന് അവർ ഊന്നിപ്പറഞ്ഞു. ദരിദ്രരാജ്യത്തു മിക്കപ്പോഴുമുണ്ടായിരിക്കുന്ന പരുക്കൻ ജീവിത രീതികളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് അവർ ഇങ്ങനെ പ്രസ്താവിച്ചു: “അതു മിക്കപ്പോഴും ചൂഷണഫലമാണെന്നു മിഷനറിമാർ തിരിച്ചറിയണം. യേശുവിനു തോന്നിയതുപോലെ തോന്നുന്നപക്ഷം ഒരു മിഷനറി നന്നായി വർത്തിക്കും—ഇടയനില്ലാത്ത ആടുകളെപ്പോലുള്ള ആളുകളോട് യേശുവിനു ദയ തോന്നി.”
ഒരു ഗീതത്തിനു ശേഷം, ഭരണസംഘത്തിലെ അംഗമായ എ. ഡി. ഷ്രോഡറിന്റെ പ്രസംഗത്തോടെ പരിപാടി തുടർന്നു. 1943-ൽ ഗിലെയാദ് സ്കൂൾ തുടങ്ങിയപ്പോൾ അതിന്റെ ആദ്യത്തെ അധ്യാപകരിലൊരാളായിരിക്കാനുള്ള പദവി അദ്ദേഹത്തിനുണ്ടായിരുന്നു. പരിപാടിയുടെ അനുയോജ്യമായ സമാപ്തി എന്ന നിലയിൽ, “യഹോവയെ പരമാധീശ കർത്താവായി വാഴ്ത്തൽ” എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം ചർച്ച നടത്തി. യഹോവയെ പരമാധീശ കർത്താവ് എന്ന നിലയിൽ വാഴുത്തുന്നത് എത്ര മഹത്തായ പദവിയാണെന്നു വ്യക്തമാക്കിക്കൊണ്ടു ഷ്രോഡർ സഹോദരൻ നടത്തിയ, 24-ാം സങ്കീർത്തനത്തിന്റെ നിമഗ്നമായ ചർച്ച മുഴു സദസ്യരിലും മതിപ്പുളവാക്കി.
ഡിപ്ലോമ വിതരണത്തിനും ഒടുവിലത്തെ ഗാനത്തിനും ശേഷം ഭരണസംഘത്തിലെ കാൾ ക്ലൈൻ ഹൃദയംഗമമായ പ്രാർഥനയോടെ ഉപസംഹരിച്ചു. എത്ര പ്രായോഗികവും ആത്മീയമായി നവോന്മേഷപ്രദവുമായ പരിപാടിയായിരുന്നു അത്!
ബിരുദത്തിനു ശേഷമുള്ള ദിവസങ്ങളിൽ 100-ാമത്തെ ക്ലാസ്സിലെ 48 അംഗങ്ങൾ 17 രാജ്യങ്ങളിലെ മിഷനറി നിയമനങ്ങൾക്കായി യാത്രപുറപ്പെട്ടു. എന്നാൽ അവ അവരുടെ ശുശ്രൂഷയുടെ തുടക്കമായിരുന്നില്ല. അവർക്ക് അതിനോടകംതന്നെ വളരെ നാളത്തെ മുഴുസമയ ശുശ്രൂഷയുടെ ചരിത്രമുണ്ടായിരുന്നു. ഗിലെയാദിൽ പേർ ചാർത്തിയപ്പോൾ അവർക്കു ശരാശരി 33 വയസ്സുണ്ടായിരുന്നുമാത്രമല്ല, 12 വർഷത്തിലേറെ മുഴുസമയ ശുശ്രൂഷയ്ക്കായി അർപ്പിച്ചിട്ടുമുണ്ടായിരുന്നു. അവരിൽ ചിലർ വാച്ച് ടവർ സൊസൈറ്റിയുടെ ആഗോള ബെഥേൽ കുടുംബത്തിലെ അംഗങ്ങളായിരുന്നിട്ടുണ്ട്. മറ്റുചിലർ സഞ്ചാര മേൽവിചാരകന്മാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏതാനും ചില വിദ്യാർഥികൾ നേരത്തെതന്നെ ആഫ്രിക്ക, യൂറോപ്, തെക്കേ അമേരിക്ക, സമുദ്ര ദ്വീപുകൾ എന്നിവിടങ്ങളിൽ ഏതെങ്കിലും വിധത്തിലുള്ള വിദേശ സേവനത്തിൽ പങ്കുള്ളവരായിരിക്കുകയോ തങ്ങളുടെതന്നെ രാജ്യത്തു വിദേശ ഭാഷ സംസാരിക്കുന്ന കൂട്ടത്തിൽ സേവനമനുഷ്ഠിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ അവർ, ‘ലോകത്തിൽ എവിടെ ഞങ്ങളുടെ ആവശ്യമുണ്ടായാലും അവിടെ ഞങ്ങൾ സേവിക്കും’ എന്ന് ആഹ്ലാദത്തോടെ പറഞ്ഞിട്ടുള്ള മറ്റനവധി മിഷനറിമാരോടു ചേരുകയാണ്. യഹോവയെ മഹത്ത്വപ്പെടുത്താൻ തങ്ങളുടെ ജീവിതം ഉപയോഗിക്കുക എന്നതാണ് അവരുടെ ഹൃദയംഗമമായ ആഗ്രഹം.
[27-ാം പേജിലെ ചതുരം]
ക്ലാസ്സിന്റെ സ്ഥിതിവിവരക്കണക്ക്:
പ്രതിനിധീകരിച്ച രാജ്യങ്ങളുടെ എണ്ണം: 8
നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 17
വിദ്യാർഥികളുടെ എണ്ണം: 48
ശരാശരി വയസ്സ്: 33.75
സത്യത്തിലായിരുന്ന ശരാശരി വർഷങ്ങൾ: 17.31
മുഴുസമയ ശുശ്രൂഷയിലായിരുന്ന ശരാശരി വർഷങ്ങൾ 12.06
[26-ാം പേജിലെ ചിത്രം]
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ ബിരുദം നേടുന്ന 100-ാമത്തെ ക്ലാസ്സ്
ചുവടെ ചേർത്തിരിക്കുന്ന ലിസ്റ്റിൽ, നിരകൾ മുമ്പിൽനിന്നു പിമ്പിലേക്ക് എണ്ണുന്നു. പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.
(1) ഷെർളി, എം; ഗ്രുണ്ട്സ്ട്രോം, എം.; ജെനാർദെനി, ഡി.; ഗിയാമൊ, ജെ.; ഷൂഡ്, ഡബ്ലിയു.; ഫയർ, പി.; ബുച്ചനൻ, സി.; റോബിൻസൻ, ഡി. (2) പൈൻ, സി.; ക്രൗസ്, ബി.; റാസിക്കോട്ട്, റ്റി.; ഹാൻസൻ, എ.; ബിറ്റ്സ്, റ്റി.; ബെർഗ്, ജെ.; ഗാർസിയ, എൻ.; ഫ്ളെമിങ്, കെ.; (3) വിനെറി, എൽ.; വിനെറി, എൽ.; ഹാർപ്സ്, സി.; ജൈമോ, സി.; ബെർഗ്, റ്റി.; മാൻ, സി.; ബെറിയാസ്, വി; ഫൈഫർ, സി. (4) റൻഡൽ, എൽ.; ജെനാർദെനി, എസ്.; ക്രൗസ്, എച്ച്.; ഫ്ളെമിങ്, ആർ.; ഡബാഡി, എസ്.; ഷെർളി, റ്റി.; സ്റ്റിവെൻസൻ, ജി.; ബുച്ചനൻ, ബി.; (5) റോബിൻസൻ, റ്റി.; ഗാർസിയ, ജെ.; ഹാർപ്സ്, പി.; റാസിക്കോട്ട്, ഡി.; ഡബാഡി, എഫ്.; ഫയർ, എം.; സ്റ്റിവെൻസൻ, ജി.; ഷാഡ്, ഡി.; (6) ബിറ്റ്സ്, എൽ.; ഫൈഫർ, എ.; ബെറ്യോസ്, എം.; പൈൻ, ജെ.; മാൻ, എൽ.; റൻഡൽ, പി.; ഗ്രുണ്ട്സ്ട്രോം, ജെ.; ഹാൻസൻ, ജി.;