റബി എന്നു വിളിക്കപ്പെടാൻ അർഹനാർ?
റബി എന്നു വിളിക്കപ്പെടാൻ അർഹനാർ?
സമയത്തുതന്നെ വിമാനത്താവളത്തിൽ എത്തിച്ചേരുമെന്ന യാതൊരു പ്രതീക്ഷയും നിസന്ദേഹിയായ ആ വിനോദസഞ്ചാരിക്ക് ഉണ്ടായിരുന്നില്ല. യെരുശലേമിന്റെ തെരുവുകളിൽ തിങ്ങിനിറഞ്ഞ 3,00,000 ദുഃഖാർത്തർക്കു സംരക്ഷണമേകുന്നതോടൊപ്പംതന്നെ ഗതാഗതം നിയന്ത്രിക്കാനും നൂറുകണക്കിനു പൊലീസുകാർ പെടാപ്പാടുപെട്ടു. “സാധാരണഗതിയിൽ, പ്രസിഡന്റുമാരോ രാജാക്കന്മാരോ സമഗ്രാധിപത്യ സ്വേച്ഛാധിപതികളോ മരിക്കുമ്പോൾ മാത്രം ഉണ്ടായിരിക്കുന്ന വലുപ്പത്തിലുള്ള ശവസംസ്കാര ഘോഷയാത്ര” എന്ന് ദ ജറുസലേം പോസ്റ്റ് അതിനെ വിളിച്ചു. ഇസ്രായേലിന്റെ തലസ്ഥാനത്തെ മണിക്കൂറുകളോളം സ്തംഭിപ്പിച്ച, വഴിഞ്ഞൊഴുകുന്ന ഭക്തിക്കു കാരണഭൂതൻ ആരായിരുന്നിരിക്കാം? ഒരു ആദരണീയ റബി. റബിയുടെ സ്ഥാനത്തിനു യഹൂദർക്കിടയിൽ ഇത്രമാത്രം ആദരവും ഭക്തിയും ലഭിക്കുന്നത് എന്തുകൊണ്ടാണ്? “റബി” എന്ന പദപ്രയോഗം ആദ്യമായി ഉപയോഗത്തിൽ വന്നതെന്നാണ്? അതു കൃത്യമായും ആർക്കാണു ചേരുന്നത്?
മോശ ഒരു റബി ആയിരുന്നോ?
യഹൂദമതത്തിലെ ഏറ്റവും ആദരണീയ നാമം ഇസ്രായേലിന്റെ ന്യായപ്രമാണ ഉടമ്പടിയുടെ മധ്യസ്ഥനായിരുന്ന മോശയുടേതാണ്. മതഭക്തരായ യഹൂദർ അവനെ “‘ഞങ്ങളുടെ റബി’യായ മോശ” എന്നു വിളിക്കുന്നു. എന്നാൽ, ബൈബിളിലൊരിടത്തും മോശ “റബി” എന്ന സ്ഥാനപ്പേരിനാൽ പരാമർശിക്കപ്പെട്ടിട്ടില്ല. വാസ്തവത്തിൽ, റബി എന്ന പദപ്രയോഗം എബ്രായ തിരുവെഴുത്തുകളിൽ ഒരിടത്തും ഇല്ലതന്നെ. അപ്പോൾപ്പിന്നെ, യഹൂദർ മോശയെ ഈ വിധത്തിൽ പരാമർശിച്ചു തുടങ്ങിയത് എങ്ങനെയാണ്?
എബ്രായ തിരുവെഴുത്തുകളനുസരിച്ച്, അഹരോന്റെ പിൻഗാമികളായിരുന്ന, ലേവി ഗോത്രത്തിലെ പുരോഹിതന്മാർക്കായിരുന്നു ന്യായപ്രമാണം പഠിപ്പിക്കുന്നതിനും വിശദീകരിക്കുന്നതിനുമുള്ള അധികാരം നൽകപ്പെട്ടത്. (ലേവ്യപുസ്തകം 10:8-11; ആവർത്തനപുസ്തകം 24:8; മലാഖി 2:7) എന്നിരുന്നാലും, പൊ.യു.മു. രണ്ടാം നൂറ്റാണ്ടിൽ യഹൂദമതത്തിനുള്ളിൽ ഒരു ശാന്ത വിപ്ലവം ഉടലെടുക്കാൻ തുടങ്ങി. അന്നുമുതൽ അത് യഹൂദ ചിന്താഗതിയെ ശാശ്വതമായി ബാധിച്ചിരിക്കുന്നു.
ഈ ആത്മീയ പരിവർത്തനം സംബന്ധിച്ച്, യഹൂദമതത്തിന്റെ ഒരു ചരിത്രം (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിൽ ഡാനിയേൽ ജെരമി സിൽവർ ഇങ്ങനെ എഴുതുന്നു: “[ആ] സമയത്ത് പുരോഹിതരല്ലാതിരുന്ന ഒരു കൂട്ടം ശാസ്ത്രിമാരും പണ്ഡിതന്മാരും തോറയുടെ [മോശൈക ന്യായപ്രമാണം] വ്യാഖ്യാനം സംബന്ധിച്ച പൗരോഹിത്യ കുത്തകാവകാശത്തിന്റെ നിയമസാധുതയെ ചോദ്യംചെയ്യാൻ തുടങ്ങി. ആലയ നടത്തിപ്പുകാരെന്ന നിലയിൽ പുരോഹിതന്മാർ കൂടിയേകഴിയൂ എന്നു സകലരും സമ്മതിച്ചു. എന്നാൽ തോറയോടു ബന്ധപ്പെട്ട കാര്യങ്ങളിൽ അവർക്കെന്തിന് ആത്യന്തിക അധികാരം ഉണ്ടായിരിക്കണം?” പൗരോഹിത്യ വിഭാഗത്തിന്റെ അധികാരത്തിനുമേൽ വെല്ലുവിളി ഇളക്കിവിട്ടത് ആരായിരുന്നു? യഹൂദമതത്തിലെതന്നെ ഒരു പുതിയ വിഭാഗമായിരുന്ന പരീശന്മാർ. സിൽവർ ഇങ്ങനെ തുടരുന്നു: “പരീശന്മാർ മികവിന്റെ അടിസ്ഥാനത്തിലാണു തങ്ങളുടെ സ്കൂളുകളിൽ പ്രവേശനം നൽകിയിരുന്നത്, അല്ലാതെ ജനനത്തെ [പൗരോഹിത്യ പിൻഗാമി] ആസ്പദമാക്കിയല്ല. കൂടാതെ, അവർ ഒരു പുതിയ വിഭാഗം യഹൂദരെ മതനേതൃസ്ഥാനത്തു വരുത്തി.”
പൊ.യു. (പൊതുയുഗം) ഒന്നാം നൂറ്റാണ്ടോടെ, ഈ
പരീശ സ്കൂളുകളിലെ ബിരുദധാരികൾ യഹൂദ ന്യായപ്രമാണത്തിന്റെ ഉപദേഷ്ടാക്കൾ അഥവാ ഗുരുനാഥന്മാർ എന്ന് അറിയപ്പെടാനിടയായി. ആദരസൂചകമായി മറ്റു യഹൂദർ അവരെ “എന്റെ ഉപദേഷ്ടാവ്,” അല്ലെങ്കിൽ “എന്റെ ഗുരു,” എബ്രായ ഭാഷയിൽ റബി, എന്നു വിളിക്കാൻ തുടങ്ങി.യഹൂദ ചരിത്രത്തിലെ ഏറ്റവും വലിയ ഉപദേഷ്ടാവായി വീക്ഷിക്കപ്പെട്ടിരുന്ന മോശയ്ക്ക് ഈ പുതിയ സ്ഥാനപ്പേരു നൽകുന്നതിനെക്കാൾ കവിഞ്ഞ ആധികാരികത മറ്റൊന്നിനും നൽകാനാകുമായിരുന്നില്ല. അതിന്റെ ഉദ്ദിഷ്ടഫലം പൗരോഹിത്യ പ്രാധാന്യത്തിനു കൂടുതലായി മങ്ങലേൽപ്പിക്കുന്നതോടൊപ്പംതന്നെ വർധിച്ച സ്വാധീനം ചെലുത്തിവരുന്ന പരീശനേതൃത്വത്തിന്റെ പ്രതിച്ഛായയെ ഉയർത്തിപ്പിടിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ, മോശയുടെ മരണത്തിന് 1,500 വർഷത്തിനുശേഷം അവനു ഗതകാലപ്രാബല്യത്തോടെ “റബി” എന്ന സ്ഥാനപ്പേർ നൽകുകയുണ്ടായി.
ഗുരുവിനെ അനുകരിക്കൽ
“റബി” (“എന്റെ ഗുരു”) എന്ന പദപ്രയോഗം ജനക്കൂട്ടങ്ങൾ തങ്ങൾ ആദരിച്ചിരുന്ന മറ്റ് ഉപദേഷ്ടാക്കളെ പരാമർശിക്കുന്നതിനു ചിലപ്പോഴൊക്കെ ഉപയോഗിച്ചിരുന്നെങ്കിലും മിക്കപ്പോഴും പരീശന്മാരുടെ ഇടയിലുള്ള മുഖ്യ ഉപദേഷ്ടാക്കളായ “പണ്ഡിതന്മാ”രുടെ പേരിനോടു ചേർത്താണ് അത് ഉപയോഗിച്ചിരുന്നത്. പൗരോഹിത്യ അധികാരത്തിന് അവസാനം കുറിച്ച പൊ.യു. 70-ലെ ആലയ നാശത്തോടെ പരീശ റബിമാർ യഹൂദമതത്തിന്റെ തർക്കമറ്റ നേതാക്കളായിത്തീർന്നു. അവരുടെ എതിരില്ലാത്ത സ്ഥാനം പണ്ഡിതന്മാരായ റബിമാരെ കേന്ദ്രീകരിച്ചുള്ള ഒരു തരം വ്യക്തിപൂജാപ്രസ്ഥാനത്തിന്റെ വികസനത്തിനു വളമിട്ടു.
പൊ.യു. ഒന്നാം നൂറ്റാണ്ടിലെ ഈ പരിവർത്തനഘട്ടത്തെക്കുറിച്ചു ചർച്ചചെയ്തുകൊണ്ടു പ്രൊഫസർ ഡോവ് സ്ലോട്ട്നിക്ക് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “‘പണ്ഡിതന്മാരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്’ തോറയുടെ പഠനത്തെക്കാൾ ഏറെ പ്രാധാന്യമുള്ളതായിത്തീർന്നു.” യഹൂദ പണ്ഡിതനായ ജേക്കബ് നോയ്സ്നർ കൂടുതലായി ഇങ്ങനെ വിശദീകരിക്കുന്നു: “‘പണ്ഡിത ശിഷ്യൻ’ ഒരു റബിയുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു വിദ്യാർഥിയാണ്. ‘തോറ’ പഠിക്കാൻ ആഗ്രഹിക്കുന്നതു നിമിത്തമാണ് അവൻ അങ്ങനെ ചെയ്യുന്നത്. . . . ന്യായപ്രമാണത്തിലൂടെയല്ല തോറ പഠിക്കുന്നത്. മറിച്ച്, ജീവിച്ചിരിക്കുന്ന പണ്ഡിതന്മാരുടെ അംഗവിക്ഷേപത്തിലും പ്രവൃത്തിയിലും ന്യായപ്രമാണം അന്തർലീനമായിരിക്കുന്നതു ദർശിക്കുന്നതിലൂടെയാണ്. തങ്ങളുടെ വാക്കുകളിലൂടെ മാത്രമല്ല, പ്രവൃത്തിയിലൂടെയും അവർ ന്യായപ്രമാണം പഠിപ്പിക്കുന്നു.”
തൽമൂദ്യ പണ്ഡിതനായ ആഡിൻ സ്റ്റൈൻസാൾട്ട്സ് ഇങ്ങനെ എഴുതിക്കൊണ്ട് അതു സ്ഥിരീകരിക്കുന്നു: “‘പണ്ഡിതന്മാരുടെ പൊതു സംഭാഷണങ്ങൾ, സരസവാക്കുകൾ അല്ലെങ്കിൽ അനൗപചാരിക പ്രസ്താവനകൾ തുടങ്ങിയവ പഠിക്കേണ്ടതുണ്ട്’ എന്നു പണ്ഡിതന്മാർ തന്നെയും പറയുകയുണ്ടായി.” എത്രത്തോളം ഇതു ബാധകമാക്കണം? സ്റ്റൈൻസാൾട്ട്സ് അഭിപ്രായപ്പെടുന്നു: “റിപ്പോർട്ടു ചെയ്യപ്പെട്ടതനുസരിച്ച്, തന്റെ ശ്രേഷ്ഠോപദേശകൻ അദ്ദേഹത്തിന്റെ ഭാര്യയോട് എങ്ങനെ ഇടപെടുന്നുവെന്നറിയാൻ ശിഷ്യൻ ഉപദേഷ്ടാവിന്റെ കട്ടിലിനടിയിൽ ഒളിച്ചിരുന്നതാണ് ഇതിന്റെ അങ്ങേയറ്റത്തെ ഒരു ദൃഷ്ടാന്തം. ആ യുവ ശിഷ്യന്റെ കുതൂഹലത്തെക്കുറിച്ചു ചോദ്യം ചെയ്തപ്പോൾ അവൻ ഇങ്ങനെ ഉത്തരം പറഞ്ഞു: ‘അതു തോറയാണ്, പഠനയോഗ്യമാണ്.’ റബിമാരും വിദ്യാർഥികളും സാധുവായി കൈക്കൊണ്ട ഒരു സമീപനം.”
തോറയ്ക്കു പകരം റബിക്കു പ്രാധാന്യം കൊടുത്തതോടെ—റബി മുഖേന തോറ പഠിക്കുന്നത്—പൊ.യു. ഒന്നാം നൂറ്റാണ്ടുമുതൽ യഹൂദമതം റബിയെ ചുറ്റിപ്പറ്റിയുള്ള ഒരു മതമായിത്തീർന്നു. ഒരുവൻ ദൈവത്തോട് അടുത്തതു നിശ്വസ്ത ലിഖിതവചനം മുഖേനയല്ല മറിച്ച്, ഒരു മാതൃകാ വ്യക്തി, ഒരു ഗുരു അതായത് റബി മുഖേനയാണ്. അങ്ങനെ, സ്വാഭാവികമായും നിശ്വസ്ത തിരുവെഴുത്തിനുപകരം റബിമാർ പഠിപ്പിച്ച അലിഖിത നിയമങ്ങൾക്കും പാരമ്പര്യങ്ങൾക്കും ഊന്നൽ നൽകപ്പെട്ടു. അതിൽപ്പിന്നീട്, തൽമൂദ് പോലുള്ള യഹൂദ സാഹിത്യം, ദൈവവചനത്തേക്കാളധികം റബിമാരുടെ ചർച്ചകളിലും ഉപാഖ്യാനത്തിലും പെരുമാറ്റത്തിലും കേന്ദ്രീകരിച്ചിരിക്കുന്നു.
റബിമാർ, യുഗാന്തരങ്ങളിലൂടെ
അതിമാത്ര അധികാരവും സ്വാധീനവും ചെലുത്തിയെങ്കിലും ആദിമ റബിമാർ തങ്ങളുടെ മതപ്രവൃത്തിയിൽനിന്ന് ഉപജീവനം തേടിയില്ല. എൻസൈക്ലോപീഡിയ ജൂഡായിക്ക ഇങ്ങനെ പ്രസ്താവിക്കുന്നു: “തൽമൂദിലെ റബി . . . ഇന്ന് ആ സ്ഥാനപ്പേരു വഹിക്കുന്നയാളിൽനിന്നു തികച്ചും വ്യത്യസ്തനായിരുന്നു. തൽമൂദിലെ റബി ബൈബിളിന്റെയും അലിഖിത നിയമത്തിന്റെയും വ്യാഖ്യാതാവും വിശദീകരണകർത്താവും ആയിരുന്നു. കൂടാതെ, എല്ലായ്പോഴുംതന്നെ അഹോവൃത്തിക്കു വകതേടുന്നതിനുള്ള തൊഴിലിലും അദ്ദേഹം ഏർപ്പെട്ടിരുന്നു. മധ്യയുഗങ്ങളിൽ മാത്രമാണു റബിമാർ . . . ഉപദേഷ്ടാവും പ്രസംഗകനും യഹൂദ സഭയുടെ അഥവാ സമുദായത്തിന്റെ ആത്മീയ ശിരസ്സുമായിത്തീർന്നത്.”
റബിമാർ തങ്ങളുടെ സ്ഥാനം ശമ്പളം ലഭിക്കുന്ന തൊഴിലാക്കിത്തീർത്തപ്പോൾ ചിലർ അതിനെ വിമർശിച്ചു. 12-ാം നൂറ്റാണ്ടിലെ പ്രഖ്യാതനായിരുന്ന, ഒരു ഡോക്ടറെന്ന നിലയിൽ ഉപജീവനം തേടിയിരുന്ന, മൈമോനിഡസ് എന്ന റബി അത്തരം റബിമാർക്കെതിരെ വിമർശനത്തിന്റെ കൂരമ്പുകൾ എയ്തു. “[അവർ]
വ്യക്തികളിൽനിന്നും സമുദായങ്ങളിൽനിന്നും തങ്ങൾക്കുവേണ്ട പണം ആവശ്യപ്പെട്ടു. മാത്രവുമല്ല, പണ്ഡിതന്മാരെയും വിദ്വാന്മാരെയും തോറ തങ്ങളുടെ തൊഴിലെന്നവണ്ണം അതു പഠിക്കുന്നവരെയും [പണപരമായി] സഹായിക്കുന്നതു തങ്ങളുടെ കടമയാണെന്നും അത് ഉചിതമാണെന്നും ചിന്തിക്കാൻപോന്നവിധം ജനങ്ങളെ വിഡ്ഢികളാക്കി. ഇതെല്ലാം തെററാണ്. ഈ ധാരണയെ പിന്താങ്ങുന്ന ഒരൊററ വാക്കുപോലും തോറയിലോ പണ്ഡിതശകലങ്ങളിലോ ഇല്ല.” (മിഷ്നയെപ്പററിയുള്ള ഭാഷ്യം, (ഇംഗ്ലീഷ്) അവൊട്ട് 4:5) എന്നാൽ മൈമോനിഡസിന്റെ കുറ്റപ്പെടുത്തൽ റബിമാരുടെ ഭാവിതലമുറകൾ ചെവിക്കൊള്ളാതെപോയി.യഹൂദമതം നവീനയുഗത്തിലേക്കു കാലുകുത്തിയപ്പോൾ അത് നവോത്ഥാന, ആചാരാനിഷ്ഠാന, യാഥാസ്ഥിതിക വിശ്വാസമുള്ള കക്ഷികളായി പിരിഞ്ഞു. ഒട്ടുമിക്ക യഹൂദരെയും സംബന്ധിച്ചിടത്തോളം മതപരമായ വിശ്വാസവും ആചാരവും മറ്റു കാര്യങ്ങളോടുള്ള ബന്ധത്തിൽ രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. തന്മൂലം, റബിമാരുടെ സ്ഥാനത്തിനു തുരങ്കംവയ്ക്കപ്പെട്ടു. റബി പ്രധാനമായും, തന്റെ വിഭാഗത്തിൽപ്പെട്ട അംഗങ്ങളുടെ, ശമ്പളം പറ്റുന്ന വിദഗ്ധ ഗുരുവും ഉപദേഷ്ടാവുമായി പ്രവർത്തിച്ചുകൊണ്ടു സഭയുടെ വാഴിക്കപ്പെട്ട ശിരസ്സായിത്തീർന്നു. എന്നിരുന്നാലും, അത്യന്തം ആചാരനിഷ്ഠയുള്ള ഹാസിഡിക് വിഭാഗങ്ങളുടെയിടയിൽ റബി ഒരു ഗുരുവും മാതൃകയുമാണെന്നുള്ള ധാരണ കൂടുതലായി പൊന്തിവന്നു.
ഹസിഡിക് ചബാഡ് ലൂബവിച് എന്ന പ്രസ്ഥാനത്തെക്കുറിച്ചുള്ള തന്റെ ഗ്രന്ഥത്തിലെ എഡ്വർഡ് ഹോഫ്മാന്റെ അഭിപ്രായം ശ്രദ്ധിക്കുക: “ഓരോ തലമുറയിലും ഒരു യഹൂദ നേതാവ്, തന്റെ നാളിലെ ‘മോശ,’ പാണ്ഡിത്യത്തിന്റെയും ഭക്തിയുടെയും കാര്യത്തിൽ അതുല്യനായ ഒരുവൻ, ഒരു സാഡിക്ക് [ഒരു നീതിമാൻ] ജീവിച്ചിരിക്കുന്നുണ്ടെന്നും ആദിമ ഹസിഡിം ഊന്നിപ്പറഞ്ഞു. റബിയുടെ വിസ്മയാവഹമായ ഭക്തി നിമിത്തം തങ്ങളുടെ റെബയ്ക്ക് [“റബി” എന്നതിന്റെ ജൂതഭാഷ] സർവശക്തന്റെ കൽപ്പനകളിൽപ്പോലും സ്വാധീനം ചെലുത്താൻ കഴിയുമെന്നു ഹസിഡിമിലെ ഓരോ വിഭാഗത്തിനും തോന്നിയിരുന്നു. വെളിപ്പെടുത്തൽ പ്രസംഗങ്ങൾ നടത്തുകവഴി മാതൃകാപുരുഷനായി ആദരിക്കപ്പെടുക മാത്രമല്ല ചെയ്തത്. അദ്ദേഹത്തിന്റെ ജീവിത നിലവാരത്തിലൂടെയും (‘അദ്ദേഹം ഷൂസിന്റെ വള്ളി കെട്ടുന്നവിധ’ത്തിൽ വ്യക്തമാക്കിയിരുന്നതുപോലെ) മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുകയും ദൈവത്തിലേക്കുള്ള പാത സംബന്ധിച്ചു ദുർബോധമായ വിശദാംശങ്ങൾ പകർന്നുകൊടുക്കുകയും ചെയ്തതായി കാണിച്ചു.”
“റബ്ബീ എന്നു പേർ എടുക്കരുതു”
റബിയെക്കുറിച്ചുള്ള പരീശന്മാരുടെ ധാരണ യഹൂദമതത്തെ ഗ്രസിക്കാൻ തുടങ്ങിയ സമയത്താണു ക്രിസ്ത്യാനിത്വത്തിന്റെ സ്ഥാപകനും ഒന്നാം നൂറ്റാണ്ടിലെ യഹൂദനുമായിരുന്ന യേശു ജീവിച്ചിരുന്നത്. അവൻ ഒരു പരീശനല്ലായിരുന്നു, അവരുടെ സ്കൂളുകളിൽ അവനൊട്ടു പഠിച്ചിട്ടുമില്ല. എങ്കിലും അവനും റബി എന്നു വിളിക്കപ്പെട്ടു.—മർക്കൊസ് 9:5; യോഹന്നാൻ 1:38; 3:2.
യഹൂദമതത്തിൽ റബിമാരുടെ പ്രവണതയെ അപലപിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “ശാസ്ത്രിമാരും പരീശൻമാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു. അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവർക്കു പ്രിയമാകുന്നു. നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരൻമാർ.”—മത്തായി 23:2, 6-8.
യഹൂദമതത്തിനുള്ളിൽ വികാസം പ്രാപിച്ചുവരുകയായിരുന്ന വൈദിക-അൽമായ വ്യത്യാസത്തിനെതിരെ യേശു മുന്നറിയിപ്പു നൽകി. മനുഷ്യർക്ക് അത്തരം അനർഹമായ പ്രാമുഖ്യത നൽകുന്നതിനെ അവൻ അപലപിച്ചു. “ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു,” അവൻ സധൈര്യം പ്രഖ്യാപിച്ചു. ആരായിരുന്നു ആ ഒരുവൻ?
“യഹോവ അഭിമുഖമായി അറിഞ്ഞ”വനും പണ്ഡിതന്മാർ “ഞങ്ങളുടെ റബി” എന്നു വിളിച്ചവനുമായ മോശ ഒരു അപൂർണ വ്യക്തിയായിരുന്നു. അവനും തെറ്റുകൾ ചെയ്തിട്ടുണ്ട്. (ആവർത്തനപുസ്തകം 32:48-51; 34:10; സഭാപ്രസംഗി 7:20) മോശയെ ആത്യന്തിക ഉദാഹരണമായി എടുത്തുകാട്ടുന്നതിനു പകരം യഹോവ അവനോട് ഇങ്ങനെ പറഞ്ഞു: “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തനെങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.”—ആവർത്തനപുസ്തകം 18:18, 19.
a യേശു മോശയെ ‘പോലെ’ ആയിരുന്നുവെന്നു മാത്രമല്ല, മോശയെക്കാൾ വലിയവനുമായിരുന്നു. (എബ്രായർ 3:1-3) യേശു ഒരു പൂർണമനുഷ്യനായി ജനിച്ചുവെന്നും മോശയുടെ മാതിരിയല്ല, മറിച്ച് “പാപം കൂടാതെ” ദൈവത്തെ സേവിച്ചുവെന്നും തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നു.—എബ്രായർ 4:15, NW.
ആ വചനങ്ങൾ മിശിഹായായ യേശുവിൽ നിവൃത്തിയേറിയതായി ബൈബിൾ പ്രവചനങ്ങൾ തെളിയിക്കുന്നു.മാതൃകായോഗ്യനെ അനുഗമിക്കുക
ഒരു റബിയുടെ ഓരോ പ്രവൃത്തിയും വാക്കും യഹൂദരെ ദൈവത്തിലേക്ക് അടുപ്പിച്ചില്ല. ഒരു അപൂർണ മനുഷ്യൻ വിശ്വസ്തതയ്ക്കു മാതൃകയായിരിക്കാമെങ്കിലും, നാം അയാളുടെ ഓരോ പ്രവൃത്തിയും പഠിച്ച് അനുകരിക്കുന്നപക്ഷം അയാളുടെ തെറ്റുകളും അപൂർണതകളും ഒപ്പംതന്നെ നല്ല ഗുണങ്ങളും നാം അനുകരിക്കും. നാം സ്രഷ്ടാവിനെക്കാൾ അധികം സൃഷ്ടിക്ക് അനർഹമായ ആദരവു നൽകുകയായിരിക്കും ചെയ്യുന്നത്.—റോമർ 1:25.
എന്നാൽ യഹോവ മനുഷ്യവർഗത്തിന് ഒരു മാതൃകായോഗ്യനെ നൽകുകതന്നെ ചെയ്തു. തിരുവെഴുത്തിൻപ്രകാരം യേശുവിന് മനുഷ്യ-പൂർവ അസ്ഥിത്വം ഉണ്ടായിരുന്നു. വാസ്തവത്തിൽ അവനെ “അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും” എന്നു വിളിച്ചിരിക്കുന്നു. (കൊലൊസ്സ്യർ 1:15) ഗണനാതീതമായ സഹസ്രാബ്ദങ്ങൾ ദൈവത്തിന്റെ “അതിവിദഗ്ധ വേലക്കാര”നായി സ്വർഗത്തിൽ സേവനമനുഷ്ഠിച്ച യേശു, യഹോവയെ അറിയുവാൻ നമ്മെ സഹായിക്കുന്നതിനുള്ള ഏറ്റവും ഉത്കൃഷ്ട സ്ഥാനത്താണ്.—സദൃശവാക്യങ്ങൾ 8:22-30, NW; യോഹന്നാൻ 14:9, 10.
“ക്രിസ്തുവും നിങ്ങൾക്കുവേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു” എന്നു പത്രോസിന് എഴുതാൻ കഴിഞ്ഞത് അതുകൊണ്ടാണ്. (1 പത്രൊസ് 2:21) “വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക” എന്നു പൗലോസ് അപ്പോസ്തലൻ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. “അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു” എന്നും അവൻ വിശദീകരിച്ചു. (എബ്രായർ 12:2; കൊലൊസ്സ്യർ 2:3) വേറൊരു മനുഷ്യനും—മോശയോ ഏതെങ്കിലും റബിനിക് പണ്ഡിതനോ ആകട്ടെ—അത്തരം ശ്രദ്ധയ്ക്ക് അർഹനല്ല. ആരെയെങ്കിലും അടുത്ത് അനുകരിക്കേണ്ടതുണ്ടെങ്കിൽ അത് യേശുവാണ്. ദൈവജനത്തിനു റബി എന്നപോലുള്ള ഒരു സ്ഥാനപ്പേരിന്റെ ആവശ്യമില്ല, പ്രത്യേകിച്ചും അതിന്റെ ആധുനിക അർഥത്തിന്റെ അടിസ്ഥാനത്തിൽ. മറിച്ച്, റബിയെന്നു വിളിക്കപ്പെടാൻ അർഹതയുള്ള ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ, അത് യേശുവായിരുന്നു.
[അടിക്കുറിപ്പ]
a വാഗ്ദത്ത മിശിഹാ യേശുവാണെന്നതിനുള്ള കൂടുതൽ വിവരത്തിന് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച യുദ്ധമില്ലാത്ത ലോകം എന്നെങ്കിലും വരുമോ? (ഇംഗ്ലീഷ്) എന്ന ലഘുപത്രികയുടെ 24-30 പേജുകൾ കാണുക.
[28-ാം പേജിലെ ചിത്രത്തിന് കടപ്പാട]
© Brian Hendler 1995. All Rights Reserved