“ദാവീദിന്റെ ഗൃഹം”—യാഥാർഥ്യമോ സങ്കൽപ്പമോ?
“ദാവീദിന്റെ ഗൃഹം”—യാഥാർഥ്യമോ സങ്കൽപ്പമോ?
ഒരു സംഗീതജ്ഞനും കവിയും പടയാളിയും പ്രവാചകനും രാജാവുമായിത്തീർന്ന യുവ ഇടയനായ ദാവീദ് ബൈബിളിൽ വലിയ പ്രാമുഖ്യതയോടെ മുന്തിനിൽക്കുന്നു. അവന്റെ പേർ 1,138 പ്രാവശ്യം പറയുന്നു; മിക്കപ്പോഴും ദാവീദിന്റെ രാജവംശത്തെ പരാമർശിക്കുന്ന ‘ദാവീദിന്റെ ഗൃഹം’ എന്ന പദപ്രയോഗം 25 പ്രാവശ്യം ഉപയോഗിക്കുന്നു. (1 ശമൂവേൽ 20:16) ദാവീദുരാജാവും അവന്റെ രാജവംശവും സങ്കൽപ്പം മാത്രമായിരുന്നോ? പുരാവസ്തുശാസ്ത്രം എന്തു വെളിപ്പെടുത്തുന്നു? വടക്കൻ ഗലീലയിലെ ടെൽ ദാനിൽ പുരാവസ്തുശാസ്ത്രപരമായ ഒരു ഖനനം നടത്തിയ സ്ഥലത്ത് അടുത്ത കാലത്തു നടന്ന ഒരു ശ്രദ്ധേയമായ കണ്ടുപിടിത്തം ദാവീദിന്റെയും അവന്റെ രാജവംശത്തിന്റെയും ചരിത്രയാഥാർഥ്യത്തെ പിന്താങ്ങുന്നതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു.
1993-ലെ വേനൽക്കാലത്ത്, പ്രൊഫസർ അവ്റാം ബിരാൻ നയിച്ച ഒരു പുരാവസ്തുശാസ്ത്ര സംഘം പുരാതന ദാനിന്റെ പുറത്തെ പടിവാതിലിനു വെളിയിലുള്ള ഒരു പ്രദേശം വെട്ടിത്തെളിച്ചു. അവർ കല്ലു പാകിയ ഒരു തുറസ്സായ സ്ഥലം കണ്ടുപിടിച്ചു. നിലത്തുനിന്ന് ഉന്തിനിന്ന ഒരു കറുത്ത ആഗ്നേയ ശില അനായാസം നീക്കംചെയ്യപ്പെട്ടു. ശില അപരാഹ്നസൂര്യനു നേരെ തിരിച്ചുവെച്ചപ്പോൾ അക്ഷരങ്ങൾ വ്യക്തമായി കാണപ്പെട്ടു. “ഓ, എന്റെ ദൈവമേ, നമുക്ക് ഒരു ആലേഖനം കിട്ടിയിരിക്കുന്നു!” പ്രൊഫസർ ബിരാൻ ഉദ്ഘോഷിച്ചു.
പ്രൊഫസർ ബിരാനും അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ യെരുശലേമിലുള്ള എബ്രായ സർവകലാശാലയിലെ പ്രൊഫസർ നാവേയും ഈ ആലേഖനത്തെ സംബന്ധിച്ചു സത്വരം ഒരു ശാസ്ത്രീയ റിപ്പോർട്ടു തയ്യാറാക്കി. ഈ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ബിബ്ലിക്കൽ ആർക്കിയോളജി റിവ്യൂ മാസികയുടെ 1994 മാർച്ച്⁄ഏപ്രിൽ ലക്കത്തിൽ വന്ന ഒരു ലേഖനം ഇങ്ങനെ വായിക്കപ്പെടുന്നു: “പുരാവസ്തുശാസ്ത്രപരമായ ഒരു കണ്ടുപിടിത്തം ന്യൂയോർക്ക് ടൈംസിന്റെ (ടൈം മാസികയുടെ കാര്യം പറയുകയും വേണ്ട) മുൻവശത്തു വരിക സാധാരണമല്ല. എന്നാൽ അതാണു കഴിഞ്ഞ വേനൽക്കാലത്തു ഹെർമോൻ പർവതത്തിന്റെ അടിവാരത്തു വടക്കൻ ഗലീലയിൽ യോർദാൻനദിയുടെ ഉത്ഭവസ്ഥാനങ്ങളിലൊന്നിനടുത്തുള്ള ഒരു മനോഹരകുന്നായ ടെൽ ദാനിലെ ഒരു കണ്ടുപിടിത്തത്തിനു സംഭവിച്ചത്.
“അവിടെ അവ്റാം ബിരാനും അദ്ദേഹത്തിന്റെ കീഴിലെ പുരാവസ്തുശാസ്ത്രജ്ഞൻമാരുടെ സംഘവും ‘ദാവീദു ഗൃഹ’ത്തെയും ‘ഇസ്രായേൽ രാജാവി’നെയും പരാമർശിക്കുന്ന പൊ.യു.മു. ഒൻപതാം നൂററാണ്ടിലെ ഒരു ശ്രദ്ധേയമായ ആലേഖനം കണ്ടെത്തി. ബൈബിളിനു പുറത്ത് ഏതെങ്കിലും ആലേഖനത്തിൽ ദാവീദ് എന്ന പേർ കണ്ടെത്തിയത് ഇത് ആദ്യമായിട്ടാണ്. ആലേഖനം പരാമർശിക്കുന്നതു കേവലം ഒരു ‘ദാവീദിനെ’യല്ല, പിന്നെയോ ദാവീദിന്റെ ഗൃഹത്തെ, മഹാനായ ഇസ്രായേല്യരാജാവിന്റെ രാജവംശത്തെ, ആണെന്നുള്ളത് അതിലേറെ ശ്രദ്ധേയമാണ്.
“‘ഇസ്രായേൽ രാജാവ്’ എന്നതു ബൈബിളിൽ, വിശിഷ്യ രാജാക്കൻമാരുടെ പുസ്തകത്തിൽ, കൂടെക്കൂടെ കാണുന്ന ഒരു പദപ്രയോഗമാണ്. ഇസ്രായേലിനെ സംബന്ധിച്ച് ശേമ്യലിപിയിൽ ഏററവും പഴക്കമുള്ള ബൈബിളേതര പരാമർശം ഇതായിരിക്കാം. എല്ലാററിനുമുപരിയായി, ഈ ആലേഖനം ബൈബിളിനെ നിസ്സാരീകരിക്കുന്ന ചില പണ്ഡിതൻമാരുടെ അവകാശവാദങ്ങൾക്കു വിരുദ്ധമായി ഇസ്രായേലും യഹൂദയും ഇക്കാലത്തു പ്രധാനപ്പെട്ട രാജ്യങ്ങളായിരുന്നുവെന്നു തെളിയിക്കുന്നു.”
അക്ഷരങ്ങളുടെ വടിവിലും ശിലാശകലത്തിന് അടുത്തു കണ്ടെത്തിയ മൺപാത്രങ്ങളുടെ വിശകലനത്തിലും ആലേഖനത്തിന്റെ ഉള്ളടക്കത്തിലുമാണു തീയതിനിർണയം അടിസ്ഥാനപ്പെട്ടിരിക്കുന്നത്. മൂന്നു രീതികളും ദാവീദ്രാജാവിന് നൂറിലധികം വർഷത്തിനുശേഷം പൊ.യു.മു. ഒൻപതാം നൂററാണ്ട് എന്ന ഒരേ
കാലഘട്ടത്തിലേക്കു വിരൽ ചൂണ്ടുന്നു. ആലേഖനം “ഇസ്രായേൽ രാജാവി”ന്റെയും “ദാവീദിന്റെ ഗൃഹത്തി[ലെ രാജാവി]”ന്റെയും ഒരു അരാമ്യശത്രു ദാനിൽ ഉയർത്തിയ ഒരു വിജയസ്മാരകത്തിന്റെ ഭാഗമായിരുന്നുവെന്നു പണ്ഡിതൻമാർ വിശ്വസിക്കുന്നു. ഒരു പ്രസിദ്ധ കൊടുങ്കാററുദൈവമായ ഹദദിനെ ആരാധിച്ചിരുന്ന അരാമ്യർ കിഴക്കു ഭാഗത്തു വസിച്ചിരുന്നു.1994-ലെ വേനൽക്കാലത്ത് ഈ ശിലാസ്മാരകത്തിന്റെ രണ്ടു ശകലങ്ങൾ കൂടെ കണ്ടുപിടിക്കപ്പെട്ടു. പ്രൊഫസർ ബിരാൻ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ഈ രണ്ടു ശകലങ്ങളിൽ അരാമ്യ ദൈവമായ ഹദദിന്റെ പേരും ഇസ്രായേല്യരും അരാമ്യരും തമ്മിലുള്ള ഒരു യുദ്ധത്തേക്കുറിച്ചുള്ള പരാമർശവുമുണ്ട്.”
1993-ൽ വീണ്ടെടുത്ത പ്രധാന ശകലത്തിൽ പഴയ എബ്രായ ലിപിയിൽ എഴുതിയ ഭാഗികമായി ദൃശ്യമായ 13 വരികൾ അടങ്ങിയിരുന്നു. അക്കാലത്ത് ഒരു വാക്യത്തിലെ വാക്കുകളെ വേർതിരിക്കുന്നതിനു പദവിഭാജകങ്ങളെന്ന നിലയിൽ കുത്തുകൾ ഉപയോഗിച്ചിരുന്നു. എന്നിരുന്നാലും, “ദാവീദിന്റെ ഗൃഹം” എന്നത് “byt”-യും (ഗൃഹം) ഒരു കുത്തും അനന്തരം “dwd”-യും (ദാവീദ്) ആയിരിക്കാതെ (ഇംഗ്ലീഷ് അക്ഷരത്തിലേക്ക് ലിപ്യന്തരണംചെയ്താൽ) “bytdwd” എന്ന അക്ഷരങ്ങൾകൊണ്ട് ഒററ വാക്കായി എഴുതപ്പെടുന്നു. “bytdwd” എന്നതിന്റെ വ്യാഖ്യാനത്തെക്കുറിച്ചു ചോദ്യങ്ങൾ ഉയർത്തപ്പെട്ടിട്ടുള്ളതു മനസ്സിലാക്കാവുന്നതേയുള്ളു.
ഭാഷാവിദഗ്ധനായ പ്രൊഫസർ ആൻസൻ റെനി ഇങ്ങനെ വിശദീകരിക്കുന്നു: “ഒരുപക്ഷേ അത്തരമൊരു വാചകഘടനയിൽ രണ്ടു ഭാഗങ്ങൾക്കിടയ്ക്കുള്ള പദവിഭാജകം, വിശേഷാൽ സംയുക്തപദം ഒരു സുസ്ഥാപിത സംജ്ഞാനാമം ആയിരിക്കുമ്പോൾ, മിക്കപ്പോഴും വിട്ടുകളയുന്ന കാര്യം വായനക്കാർക്ക് അറിയാമെന്ന് അവർ സങ്കൽപ്പിച്ചതുകൊണ്ടു ജോസഫ് നാവേയും അവ്റാം ബിരാനും ആലേഖനത്തെ സവിസ്തരം വിശദീകരിച്ചില്ല. ‘ദാവീദിന്റെ ഗൃഹം’ എന്നതു തീർച്ചയായും പൊ.യു.മു. ഒൻപതാം നൂററാണ്ടിന്റെ മധ്യഭാഗത്തു രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ അത്തരം ഒരു നാമമായിരുന്നു.”
പുരാവസ്തുശാസ്ത്രപരമായ മറെറാരു സാക്ഷ്യം
ആ കണ്ടുപിടിത്തത്തിനുശേഷം, മേശാ ശിലാസ്മാരകത്തിന്റെ (മോവാബ്യശില എന്നും വളിക്കപ്പെടുന്നു) ഒരു വിദഗ്ധനായ പ്രൊഫസർ ആൻഡ്രേ ലമെർ അതു “ദാവീദിന്റെ ഗൃഹ”ത്തെയും പരാമർശിക്കുന്നുവെന്നു റിപ്പോർട്ടുചെയ്തു.# 1868-ൽ കണ്ടുപിടിച്ച മേശാ ശിലാസസ്മാരകത്തിന് ടെൽ ദാൻ ശിലാസ്മാരകവുമായി വളരെയധികം സാമ്യമുണ്ട്. അവ രണ്ടും പൊ.യു.മു. ഒൻപതാം നൂററാണ്ടിലേതാണ്, ഒരേ വസ്തുവിനാൽ നിർമിതമാണ്, വലുപ്പത്തിൽ സമാനമാണ്, മിക്കവാറും സർവസമമായ ശേമ്യ ലിപിയിൽ എഴുതപ്പെട്ടുമിരിക്കുന്നു.
മേശാ ശിലാസ്മാരകത്തിലെ കേടുപററിയ ഒരു വരിയുടെ പുതിയ പുനർനിർമാണം സംബന്ധിച്ചു പ്രൊഫസർ ലമെർ ഇങ്ങനെ എഴുതി: “ടെൽ ദാൻ ശകലത്തിന്റെ കണ്ടുപിടിത്തത്തിനു ഏകദേശം രണ്ടുവർഷം മുമ്പ് മേശാ ശിലാസ്മാരകത്തിൽ ‘ദാവീദ് ഗൃഹ’ത്തിന്റെ ഒരു പരാമർശം അടങ്ങിയിരിക്കുന്നുവെന്നു ഞാൻ നിഗമനംചെയ്തു. . . . ‘ദാവീദ് ഗൃഹ’ത്തെയുള്ള ഈ പരാമർശം മുമ്പൊരിക്കലും ശ്രദ്ധിക്കപ്പെടാഞ്ഞതിന്റെ കാരണം മേശാ ശിലാസസ്മാരകത്തിന് ഒരിക്കലും ഉചിതമായ ഒരു എഡിറേറാ പ്രിൻസെപ്സ് [ആദ്യ പതിപ്പ്] ഉണ്ടായിരുന്നില്ല എന്നതായിരിക്കാം. മേശാ ശിലാസ്മാരകത്തിന്റെ കണ്ടുപിടിത്തത്തിനു 125 വർഷം കഴിഞ്ഞ് ആ പതിപ്പാണു ഞാൻ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്.”
ഒരു ദൂതനും യേശുതന്നെയും അവന്റെ ശിഷ്യരും പൊതുജനങ്ങളും ദാവീദിന്റെ ചരിത്ര സത്യത്തിനു സാക്ഷ്യംവഹിച്ചതുകൊണ്ട് അത്തരം പുരാവസ്തുശാസ്ത്രവിവരങ്ങൾ താത്പര്യജനകമാണ്. (മത്തായി 1:1; 12:3; 21:9; ലൂക്കൊസ് 1:32; പ്രവൃത്തികൾ 2:29) അവനും അവന്റെ രാജവംശമായ “ദാവീദിന്റെ ഗൃഹ”വും യാഥാർഥ്യമാണ്, സങ്കൽപ്പമല്ല എന്നതിനോടു പുരാവസ്തുശാസ്ത്രപരമായ കണ്ടുപിടിത്തങ്ങൾ യോജിക്കുന്നുവെന്നു സ്പഷ്ടമാണ്.
[അടിക്കുറിപ്പ്]
മേശാ ശിലാസ്മാരകം വാച്ച്ടവർ സൊസൈററിയുടെ സാഹിത്യങ്ങളുടെ വായനക്കാർക്ക് അറിയാവുന്നതാണ്. (1990 ഏപ്രിൽ 15 വീക്ഷാഗോപുരം [ഇംഗ്ലീഷ്] പേജുകൾ 30-1 കാണുക.) അത് പാരീസിലെ ല്യൂർ കാഴ്ചബംഗ്ലാവിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
[31-ാം പേജിലെ ചിത്രം]
1993-ൽ വടക്കൻ ഗലീലയിലെ ദാൻ എന്ന ബൈബിൾനഗരത്തിൽ കണ്ടുപിടിക്കപ്പെട്ട ടെൽ ദാൻ ശകലം
* ഇസ്രായേൽ എക്സ്പ്ലോറേഷൻ ജേണലിലുള്ള ചിത്രത്തെ ആസ്പദമാക്കി വരച്ചത്.