വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരണാനന്തര ജീവിതം ഉണ്ടോ?

മരണാനന്തര ജീവിതം ഉണ്ടോ?

മരണാനന്തര ജീവിതം ഉണ്ടോ?

രണ്ടു ചോദ്യങ്ങൾ മനുഷ്യവർഗത്തെ സഹസ്രാബ്ദങ്ങളായി അന്ധാളിപ്പിച്ചിട്ടുണ്ട്‌: നാം വാർധക്യം പ്രാപിക്കുകയും ഒടുവിൽ മരിക്കുകയും ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌? മരണാനന്തരം ബോധപൂർവകമായ ഏതെങ്കിലും ജീവിതം ഉണ്ടോ?

ആദ്യത്തേത്‌ അനേകമാളുകളെ സംഭ്രമിപ്പിച്ചിട്ടുണ്ട്‌. കാരണം ആധുനിക വൈദ്യശാസ്‌ത്രത്തിനുപോലും, അതിന്റെ ഗംഭീര കണ്ടുപിടിത്തങ്ങളെല്ലാമുണ്ടായിട്ടും നിർണായകമായ അഥവാ തൃപ്‌തികരമായ ഒരു ഉത്തരം മുന്നോട്ടുവെക്കാൻ കഴിഞ്ഞിട്ടില്ല.

രണ്ടാമത്തെ ചോദ്യത്തിനു വ്യത്യസ്‌തങ്ങളായ ധാരാളം ഉത്തരങ്ങൾ ലഭിച്ചിട്ടുണ്ട്‌. എന്നിരുന്നാലും, പൊതുവേ മരണാനന്തരം ബോധപൂർവകമായ ജീവിതമുണ്ടോയെന്നതു സംബന്ധിച്ച ഉത്തരങ്ങൾ, ഈ ജീവിതം മാത്രമല്ല പ്രതീക്ഷിക്കാനുള്ളതെന്നു ഖണ്ഡിതമായി പറയുന്നവരും ബോധപൂർവകമായ ജീവിതം മരണത്തോടെ അവസാനിക്കുന്നുവെന്ന്‌ അത്രതന്നെ ഉറപ്പിച്ചു പറയുന്നവരുമായി ഇരു ധ്രുവങ്ങളിൽ നിലകൊള്ളുന്നവരുടേതാണ്‌. ഈ ഒടുവിൽ പറഞ്ഞവരുടെ കൂട്ടത്തിൽപ്പെട്ട മിക്കവരും ഹ്രസ്വ മനുഷ്യജീവിതം മാത്രമേ ഒരുവനു പ്രതീക്ഷിക്കാനാവൂ എന്നതിൽ തങ്ങളുടെ മനസ്സിൽ സംശയമേയില്ല എന്നു നമ്മോടു പറയുന്നു. മിക്കപ്പോഴും ഇതിനു വിരുദ്ധമായി ഉന്നയിച്ചേക്കാവുന്ന ഏതു വാദങ്ങൾക്കും അലംഭാവത്തോടുകൂടിയ ഉത്തരമാണു ലഭിക്കുക, “ശരി, നമ്മോടു പറയാൻ ആരും തിരിച്ചുവന്നിട്ടില്ല, ശരിയല്ലേ?” എന്ന്‌.

വിവാദപരമായ മററു ചോദ്യങ്ങളുടെ കാര്യത്തിലെന്ന പോലെ, തീരുമാനത്തിലെത്താത്ത അനേകരുണ്ട്‌—ഒരു പക്ഷക്കാരുടെയോ മറുപക്ഷക്കാരുടെയോ വിശ്വാസത്തിലേക്കു ചായാൻ അവർ എല്ലായ്‌പോഴും തയ്യാറാണെന്നു തറപ്പിച്ചുപറഞ്ഞുകൊണ്ടുതന്നെ. എന്നാൽ “സമയമാകുമ്പോൾ നാം കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു” എന്നു മററു ചിലർ ഒരുപക്ഷേ അലക്ഷ്യമായി ഉത്തരം പറയും.

പണ്ടേയുള്ള ഒരു ചോദ്യം

ഏതാണ്ട്‌ 3,500 വർഷം മുമ്പു സുപ്രസിദ്ധ പൗരസ്‌ത്യനായ ഇയ്യോബ്‌ മരണാനന്തര ജീവിതത്തെക്കുറിച്ചു പണ്ടേയുള്ള ഒരു ചോദ്യമുന്നയിച്ചു. അവൻ കഷ്ടപ്പാടിൻമധ്യേയുള്ള ക്ഷമയ്‌ക്കു കീർത്തിപ്പെട്ടവനാണ്‌. ഇയ്യോബ്‌ തന്റെ ചോദ്യം ചോദിച്ചത്‌ ഈ വിധത്തിലാണ്‌: “പുരുഷനോ മരിച്ചാൽ ദ്രവിച്ചുപോകുന്നു; മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ? സമുദ്രത്തിലെ വെള്ളം പൊയ്‌പോകുമ്പോലെയും ആറു വററി ഉണങ്ങിപ്പോകുമ്പോലെയും മനുഷ്യൻ കിടന്നിട്ടു എഴുന്നേൽക്കുന്നില്ല . . . മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?”—ഇയ്യോബ്‌ 14:10-14.

എന്നാൽ മരണാനന്തര ജീവിതത്തെക്കുറിച്ച്‌ അന്വേഷിച്ചത്‌ ഇയ്യോബ്‌ മാത്രമായിരുന്നില്ല. “മരിച്ചവരുടെ അവസ്ഥ” എന്ന ശീർഷകത്തിൻകീഴിൽ മത നീതിശാസ്‌ത്ര വിജ്ഞാനകോശം (ഇംഗ്ലീഷ്‌) പ്രകാശനം നൽകുന്ന ഈ വിവരം നൽകുന്നു: “മമനുഷ്യന്റെ മരണാനന്തരജീവിതംപോലെ അവന്റെ ആത്മീയജീവിതത്തോടു ബന്ധപ്പെട്ട മറെറാരു വിഷയവും മനുഷ്യമനസ്സിനെ ഇത്ര ആകർഷിച്ചിട്ടില്ല. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള [നാട്ടുകാർക്ക്‌] പൊതുവേ ആത്മലോകത്തെക്കുറിച്ച്‌—അതിലെ ജീവിതത്തെയും അതിന്റെ സ്വഭാവങ്ങളെയും അതിന്റെ മണ്ഡലങ്ങളെയും കുറിച്ച്‌—വളരെ വ്യക്തവും സ്‌പഷ്ടവുമായ ധാരണകളുണ്ട്‌. ഇത്‌ ഈ വിഷയത്തിലുള്ള ശക്തമായ വ്യാപരിക്കലിനെ സൂചിപ്പിക്കുന്നു. മരിച്ചവരെക്കുറിച്ചുള്ള വ്യാപകമായ ഭയം, അവരുടെ അവസ്ഥ ജീവൻ അവസാനിച്ചുപോയ ഒന്നല്ലായിരുന്നുവെന്ന വളരെ പുരാതനമായ ഒരു ആശയത്തിലേക്കു വിരൽചൂണ്ടുന്നു. മരണം ഊർജങ്ങളെ ഛേദിച്ചുകളഞ്ഞിരുന്നു; അതു വളരെ വ്യക്തമായിരുന്നു; എന്നാൽ മററ്‌ ഊർജങ്ങൾ പ്രവർത്തനത്തിലില്ലായിരുന്നോ, അല്ലെങ്കിൽ ആ ഊർജങ്ങൾ മാർമികവും ദുർഗ്രഹവുമായ വിധങ്ങളിലുള്ള പ്രത്യക്ഷതകൾക്കു പ്രാപ്‌തമായിരുന്നോ? മനുഷ്യർ ശരീരത്തിൽനിന്നു വേറിട്ട ഒരു ആത്മാവിലോ ദേഹിയിലോ ഒരു ഭൂതത്തിലോ ആദ്യം വിശ്വസിച്ചിരുന്നാലും ഇല്ലെങ്കിലും, മരിച്ചവർ പിന്നെയും ഏതോ തരം അസ്‌തിത്വം തുടർന്നിരുന്നായി അവർ കരുതിയെന്നു വിശ്വസിക്കുന്നതിനു സകല കാരണവുമുണ്ടെന്നു തോന്നുന്നു.”

നിങ്ങൾ മേൽപ്പറഞ്ഞ മൂന്നു വിഭാഗങ്ങളിൽ ഏതിലെങ്കിലും ഉൾപ്പെട്ടേക്കാം: മരണാനന്തരം എന്തു സംഭവിക്കുന്നുവെന്നു തിട്ടമില്ലാത്തവർ; മരണാനന്തരം ഏതോ തരം ജീവിതമുണ്ടെന്നു ബോധ്യമുള്ളവർ; അല്ലെങ്കിൽ ഈ ജീവിതം മാത്രമേ ഉള്ളുവെന്നു ബോധ്യമുള്ളവർ. വാസ്‌തവമെന്തായാലും, അടുത്ത ലേഖനം ശ്രദ്ധാപൂർവം പരിചിന്തിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്‌. മരണാനന്തരം ഒരു സന്തുഷ്ടജീവിതത്തിന്റെ അത്ഭുതസാധ്യത ഉണ്ടെന്നുള്ളതിന്‌, അത്‌ എങ്ങനെ സംഭവിക്കുമെന്നുള്ളതിന്‌, എവിടെയെന്നും എപ്പോഴെന്നുമുള്ളതിന്‌, ബോധ്യപ്പെടുത്തുന്ന ബൈബിൾതെളിവു നിങ്ങൾ അതിൽ കാണുന്നുവോയെന്നു നോക്കുക.