ആശ്വാസത്തിനായി യഹോവയിങ്കലേക്കു നോക്കുവിൻ
ആശ്വാസത്തിനായി യഹോവയിങ്കലേക്കു നോക്കുവിൻ
“സ്ഥിരതയും ആശ്വാസവും നല്കുന്ന ദൈവം നിങ്ങൾക്കു ക്രിസ്തുയേശുവിന്നു അനുരൂപമായി തമ്മിൽ ഏകചിന്തയോടിരിപ്പാൻ കൃപ നല്കുമാറാകട്ടെ.”—റോമർ 15:6.
1. ദിവസങ്ങൾ കടന്നുപോകുംതോറും ആശ്വാസത്തിനായുള്ള ആവശ്യം വർധിക്കുന്നതെന്തുകൊണ്ട്?
ദിവസങ്ങൾ കടന്നുപോകുംതോറും ആശ്വാസത്തിനായുള്ള ആവശ്യം വർധിക്കുകയാണ്. 1,900 വർഷങ്ങൾക്കുമുമ്പ്, ഒരു ബൈബിളെഴുത്തുകാരൻ നിരീക്ഷിച്ചതുപോലെ, “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു.” (റോമർ 8:22) നമ്മുടെ നാളിൽ ‘ഞരങ്ങലും ഈറ്റുനോവും’ പൂർവാധികം വർധിച്ചിരിക്കുകയാണ്. ഒന്നാം ലോകമഹായുദ്ധംമുതൽ, യുദ്ധങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും, കൂടാതെ പലപ്പോഴും ഭൂമിയുമായുള്ള ഇടപെടലിൽ മനുഷ്യനു പറ്റുന്ന പാളിച്ചകളുമായി ബന്ധപ്പെട്ടുള്ള പ്രകൃതിവിപത്തുകളുടെയും രൂപത്തിൽ മനുഷ്യവർഗം ഓരോരോ പ്രതിസന്ധിഘട്ടങ്ങൾ നേരിട്ടിരിക്കുന്നു.—വെളിപ്പാടു 11:18.
2. (എ) മനുഷ്യവർഗത്തിന്റെ ഇപ്പോഴത്തെ മഹാദുരിതങ്ങൾക്ക് ഏറ്റവും വലിയ കുറ്റക്കാരൻ ആർ? (ബി) ഏതു വസ്തുത നമുക്ക് ആശ്വാസത്തിനുള്ള അടിസ്ഥാനം പ്രദാനം ചെയ്യുന്നു?
2 നമ്മുടെ നാളിൽ ഇത്രമാത്രം കഷ്ടപ്പാടുകൾ ഉള്ളതെന്തുകൊണ്ടാണ്? 1914-ൽ രാജ്യത്തിന്റെ പിറവിയെത്തുടർന്നു സാത്താനെ സ്വർഗത്തിൽനിന്നു പുറത്താക്കിയതിനെ വർണിച്ചുകൊണ്ടു ബൈബിൾ ഉത്തരം നൽകുന്നു: “ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” (വെളിപ്പാടു 12:12) ആ പ്രവചനനിവൃത്തിയുടെ വ്യക്തമായ തെളിവ് നാം സാത്താന്റെ ദുഷ്ടഭരണത്തിന്റെ ഏതാണ്ട് അന്ത്യത്തിലെത്തിയിരിക്കുന്നുവെന്ന് അർഥമാക്കുന്നു. സാത്താൻ നമ്മുടെ ആദ്യ മാതാപിതാക്കളെ മത്സരത്തിലേക്കു നയിച്ചതിനുമുമ്പു നിലനിന്നിരുന്ന സമാധാനപൂർണമായ അവസ്ഥ ഭൂമിയിൽ ഉടനെ പുനഃസ്ഥാപിതമാകുമെന്ന് അറിയുന്നത് എത്ര ആശ്വാസദായകമാണ്!
3. മനുഷ്യർക്ക് ആശ്വാസത്തിന്റെ ആവശ്യമില്ലാതിരുന്നതെപ്പോൾ?
3 ആദിയിൽ, മനുഷ്യന്റെ സ്രഷ്ടാവ് ആദ്യ മനുഷ്യജോഡിക്കുള്ള ഭവനമായി മനോഹരമായ ഒരു ഉദ്യാനം പ്രദാനം ചെയ്തു. “ആനന്ദം” അഥവാ “ഉല്ലാസം” എന്നർഥമുള്ള ഏദെൻ എന്നു വിളിക്കപ്പെടുന്ന ഒരു പ്രദേശത്താണ് അതു സ്ഥിതിചെയ്തിരുന്നത്. (ഉല്പത്തി 2:8, NW അടിക്കുറിപ്പ്) അതിലുപരി, ആദാമും ഹവ്വായും പൂർണതയുള്ള ആരോഗ്യം ആസ്വദിച്ചിരുന്നു, ഒരിക്കലും മരിക്കുകയില്ലെന്ന പ്രതീക്ഷയും അവർക്കുണ്ടായിരുന്നു. തോട്ടമുണ്ടാക്കൽ, കല, നിർമാണം, സംഗീതം എന്നിവയിലെല്ലാം അവർക്കുള്ള പ്രാപ്തികൾ വികസിപ്പിച്ചെടുക്കാനാവുമായിരുന്ന അനേകം മേഖലകളെക്കുറിച്ചു ചിന്തിക്കുക. ഭൂമിയെ കീഴടക്കി അതിനെ ഒരു പറുദീസയാക്കിമാറ്റാനുള്ള അവരുടെ നിയമനം നിറവേറ്റവേ അവർക്കു പഠിക്കാനാവുമായിരുന്ന സകലവിധ സൃഷ്ടികളെയും കുറിച്ചു ചിന്തിക്കുക. (ഉല്പത്തി 1:28) തീർച്ചയായും, ആദാമിന്റെയും ഹവ്വായുടെയും ജീവിതം, ഞരക്കത്താലും ഈറ്റുനോവിനാലുമല്ല, ഉല്ലാസത്താലും ആനന്ദത്താലും നിറയുമായിരുന്നു. വ്യക്തമായും, അവർക്ക് ആശ്വാസത്തിൻറ ആവശ്യം ഉണ്ടാകുമായിരുന്നില്ല.
4, 5. (എ) ആദാമും ഹവ്വായും അനുസരണത്തിന്റെ പരിശോധനയിൽ പരാജയപ്പെട്ടത് എന്തുകൊണ്ട്? (ബി) മനുഷ്യവർഗത്തിന് ആശ്വാസം ലഭിക്കേണ്ടതായിവന്നതെങ്ങനെ?
4 എന്നിരുന്നാലും, ആദാമും ഹവ്വായും തങ്ങളുടെ ദയാലുവായ സ്വർഗീയ പിതാവിനോട് ആഴമായ സ്നേഹവും വിലമതിപ്പും നട്ടുവളർത്തേണ്ടതുണ്ടായിരുന്നു. അത്തരം സ്നേഹം എല്ലാ സാഹചര്യങ്ങളിലും ദൈവത്തെ അനുസരിക്കാൻ അവരെ പ്രേരിപ്പിക്കുമായിരുന്നു. (യോഹന്നാൻ 14:31 താരതമ്യം ചെയ്യുക.) സങ്കടകരമെന്നുപറയട്ടെ, തങ്ങളുടെ യഥോചിത പരമാധികാരിയായ യഹോവയെ അനുസരിക്കുന്നതിൽ നമ്മുടെ ആദിമാതാപിതാക്കൾ രണ്ടുപേരും പരാജയപ്പെട്ടു. പകരം, വീഴ്ചഭവിച്ച ദൂതനായ, പിശാചായ സാത്താന്റെ ദുഷ്ടഭരണത്തിൻകീഴിൽ അകപ്പെടാൻ അവർ സ്വയം അനുവദിച്ചു. പാപം ചെയ്യാനും വിലക്കപ്പെട്ട കനി ഭക്ഷിക്കാനും ഹവ്വായെ പ്രലോഭിപ്പിച്ചതു സാത്താനായിരുന്നു. “അതിൽനിന്നു തിന്നുന്ന നാളിൽ നീ നിശ്ചയമായും മരിക്കും” എന്നു ദൈവം വ്യക്തമായി മുന്നറിയിപ്പു നൽകിയിരുന്ന മരത്തിൽനിന്നു പിന്നീട് ആദാം ഭക്ഷിച്ചപ്പോൾ അവനും പാപം ചെയ്തു.—ഉല്പത്തി 2:17, NW.
5 ഈ വിധത്തിൽ, പാപികളായ ആ ദമ്പതികൾ മരിക്കാൻ തുടങ്ങി. മരണവിധി പ്രഖ്യാപിക്കവേ, ദൈവം ആദാമിനോടു പ്രസ്താവിച്ചു: “നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്നു അഹോവൃത്തി കഴിക്കും. മുള്ളും പറക്കാരയും നിനക്കു അതിൽനിന്നു മുളെക്കും; വയലിലെ സസ്യം നിനക്കു ആഹാരമാകും.” (ഉല്പത്തി 3:17, 18) കൃഷിചെയ്തിട്ടില്ലാത്ത ഭൂമിയെ ഒരു പറുദീസയാക്കി മാറ്റുന്നതിനുള്ള പ്രതീക്ഷ അങ്ങനെ ആദാമിനും ഹവ്വായ്ക്കും നഷ്ടമായി. ഏദെനിൽനിന്നു പുറത്താക്കപ്പെട്ട അവർക്കു തങ്ങളുടെ ഊർജം, ശപിക്കപ്പെട്ട നിലത്തുനിന്നു കഷ്ടപ്പെട്ടു ഭക്ഷണം ഉത്പാദിപ്പിക്കുന്നതിൽ കേന്ദ്രീകരിക്കേണ്ടതുണ്ടായിരുന്നു. അവരുടെ പിൻഗാമികൾ, പാപപൂർണവും മരിക്കുന്നതുമായ ആ അവസ്ഥ അവകാശപ്പെടുത്തിയതിനാൽ ആശ്വാസം ലഭിക്കേണ്ടതിന്റെ വലിയ ആവശ്യമുള്ളവരായി.—റോമർ 5:12.
ആശ്വാസദായകമായ ഒരു പ്രവചനം നിവർത്തിച്ചു
6. (എ) പാപത്തിലേക്കുള്ള മനുഷ്യവർഗത്തിന്റെ വീഴ്ചയ്ക്കുശേഷം ദൈവം ആശ്വാസപ്രദമായ എന്തു വാഗ്ദാനം നടത്തി? (ബി) ആശ്വാസത്തെക്കുറിച്ചു ലാമേക്ക് എന്തു പ്രവചനം നടത്തി?
6 മനുഷ്യ മത്സരം ഇളക്കിവിട്ടവനെതിരെ ന്യായവിധി ഉച്ചരിച്ചപ്പോൾ, യഹോവ ‘ആശ്വാസം നല്കുന്ന ദൈവ’മാണെന്നു തെളിഞ്ഞു. (റോമർ 15:6) ആദാമിന്റെ മത്സരത്തിന്റെ വിപത്കരമായ ഫലങ്ങളിൽനിന്ന് അവസാനം ആദാമിന്റെ സന്തതികളെ മോചിപ്പിക്കുന്ന ഒരു “സന്തതി”യെ അയയ്ക്കുമെന്നു വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു അവൻ അങ്ങനെ ചെയ്തത്. (ഉല്പത്തി 3:15) കാലക്രമത്തിൽ, ദൈവം ഈ മോചനത്തിന്റെ പൂർവ ദർശനങ്ങൾ നൽകുകയുമുണ്ടായി. ഉദാഹരണത്തിന്, ആദാമിന്റെ പുത്രനായ ശേത്തിലൂടെ അവന്റെ ഒരു അകന്ന പിൻഗാമിയായ ലാമേക്കിന്റെ പുത്രൻ എന്തു ചെയ്യുമെന്നതു സംബന്ധിച്ചു പ്രവചിക്കാൻ അവൻ ലാമേക്കിനെ നിശ്വസ്തനാക്കി: “യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ പ്രയത്നത്തിലും ഇവൻ നമ്മെ ആശ്വസിപ്പി”ക്കും. (ഉല്പത്തി 5:29) ഈ വാഗ്ദത്തത്തിനു ചേർച്ചയിൽ, കുട്ടിക്കു നോഹ എന്നു പേരിട്ടു, “വിശ്രമം” അഥവാ “ആശ്വാസം” എന്നാണ് അതിനർഥമെന്നു മനസ്സിലാക്കാവുന്നതാണ്.
7, 8. (എ) മനുഷ്യനെ സൃഷ്ടിച്ചതിൽ യഹോവയ്ക്കു ദുഃഖം തോന്നാനിടയാക്കിയ സ്ഥിതിവിശേഷമെന്ത്, പ്രതികരണമായി അവൻ എന്തു ചെയ്യാൻ ഉദ്ദേശിച്ചു? (ബി) നോഹ തന്റെ പേരിന്റെ അർഥത്തിനൊത്തു ജീവിച്ചതെങ്ങനെ?
7 അതിനിടെ, സാത്താനു സ്വർഗീയ ദൂതന്മാരിൽ ചിലരെ അനുഗാമികളായി ലഭിച്ചു. ഇവർ മനുഷ്യരായി ജഡംധരിച്ച് ആദാമിന്റെ സൗന്ദര്യവതികളായ പിൻഗാമികളെ ഭാര്യമാരാക്കി. അത്തരം അസ്വാഭാവിക ബന്ധങ്ങൾ മനുഷ്യസമൂഹത്തെ കൂടുതലായി ദുഷിപ്പിക്കുകയും “വീഴിക്കുന്നവരാ”യ നെഫിലിമുകളുടെ ഒരു ദൈവരഹിത വർഗത്തെ ഉളവാക്കുകയും ചെയ്തു. അവർ ഭൂമിയെ അതിക്രമംകൊണ്ടു നിറച്ചു. (ഉല്പത്തി 6:1, 2, 4, 11; യൂദാ 6) “ഭൂമിയിൽ മമനുഷ്യന്റെ ദുഷ്ടത വലിയതെന്നു . . . യഹോവ കണ്ടു. താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി.”—ഉല്പത്തി 6:5, 6.
8 ആ ദുഷ്ടലോകത്തെ ഒരു ആഗോള പ്രളയത്തിലൂടെ നശിപ്പിക്കാൻ യഹോവ ഉദ്ദേശിച്ചു, എന്നാൽ ജീവൻ സംരക്ഷിക്കുന്നതിന് അവൻ നോഹയെക്കൊണ്ട് ആദ്യംതന്നെ ഒരു പെട്ടകം പണിയിച്ചു. അങ്ങനെ, മനുഷ്യവർഗവും മൃഗവർഗങ്ങളും രക്ഷിക്കപ്പെട്ടു. നോഹയും കുടുംബവും പ്രളയത്തിനുശേഷം പെട്ടകത്തിൽനിന്നു പുറത്തേക്ക്, ശുദ്ധീകരിക്കപ്പെട്ട ഭൂമിയിലേക്ക്, വന്നപ്പോൾ അവർക്ക് എത്ര ആശ്വാസം തോന്നിയിരിക്കണം! നിലത്തിന്മേലുള്ള ശാപം നീങ്ങി കൃഷികാര്യങ്ങൾ മുമ്പത്തെക്കാളേറെ എളുപ്പമായിത്തീർന്നത് എത്ര ആശ്വാസപ്രദമായിരുന്നു! നിശ്ചയമായും, ലാമേക്കിന്റെ പ്രവചനം സത്യമെന്നു തെളിഞ്ഞു, നോഹ തന്റെ പേരിന്റെ അർഥത്തിനൊത്തു ജീവിക്കുകയും ചെയ്തു. (ഉല്പത്തി 8:21) ദൈവത്തിന്റെ ഒരു വിശ്വസ്ത ദാസൻ എന്നനിലയിൽ, മനുഷ്യവർഗത്തിന് ഒരളവോളം “ആശ്വാസം” കൈവരുത്തുന്നതിൽ നോഹ ഒരു മാധ്യമമായി വർത്തിച്ചു. എന്നിരുന്നാലും, സാത്താന്റെയും അവന്റെ ഭൂതദൂതന്മാരുടെയും ദുഷ്ടസ്വാധീനം പ്രളയത്തോടെ അവസാനിച്ചില്ല. മനുഷ്യവർഗം പാപത്തിന്റെയും രോഗത്തിന്റെയും മരണത്തിന്റെയും ഭാരത്താൽ ഞരക്കം തുടരുകയാണ്.
നോഹയെക്കാൾ വലിയവൻ
9. അനുതാപമുള്ള മനുഷ്യർക്കു യേശുക്രിസ്തു ഒരു സഹായകനും ആശ്വാസകനും ആണെന്നു തെളിഞ്ഞതെങ്ങനെ?
9 അവസാനം, ഏതാണ്ടു 4,000 വർഷത്തെ മനുഷ്യ ചരിത്രത്തിന്റെ ഒടുവിൽ, വാഗ്ദത്ത സന്തതി എത്തിച്ചേർന്നു. മനുഷ്യവർഗത്തോടുള്ള വലിയ സ്നേഹത്താൽ പ്രേരിതനായി, പാപികളായ മനുഷ്യവർഗത്തിനുവേണ്ടിയുള്ള മറുവിലയായി മരിക്കുന്നതിനു യഹോവയാം ദൈവം തന്റെ ഏകജാത പുത്രനെ ഭൂമിയിലേക്ക് അയച്ചു. (യോഹന്നാൻ 3:16) തന്റെ ബലിമരണത്തിൽ വിശ്വാസം പ്രകടമാക്കുന്ന അനുതാപമുള്ള പാപികൾക്കു യേശുക്രിസ്തു വലിയ ആശ്വാസം കൈവരുത്തുന്നു. തങ്ങളുടെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും അവന്റെ പുത്രന്റെ സ്നാപനമേറ്റ ശിഷ്യന്മാരായിത്തീരുകയും ചെയ്യുന്ന എല്ലാവരും നിലനിൽക്കുന്ന നവോന്മേഷവും ആശ്വാസവും അനുഭവിക്കുന്നു. (മത്തായി 11:28-30; 16:24) അപൂർണതയുണ്ടെങ്കിലും, അവർ ഒരു ശുദ്ധമനസ്സാക്ഷിയോടെ ദൈവത്തെ സേവിക്കുന്നതിൽ ആഴമായ സന്തുഷ്ടി കണ്ടെത്തുന്നു. യേശുവിൽ വിശ്വാസം പ്രകടമാക്കുന്ന തു തുടരുന്നെങ്കിൽ, അവർക്ക് നിത്യജീവന്റെ പ്രതിഫലം ലഭിക്കുമെന്ന് അറിയുന്നത് എന്തൊരാശ്വാസം! (യോഹന്നാൻ 3:36; എബ്രായർ 5:9) ബലഹീനത നിമിത്തം, ഒരു ഗുരുതരമായ പാപം ചെയ്യുന്നെങ്കിൽ, പുനരുത്ഥാനം പ്രാപിച്ച കർത്താവായ യേശുക്രിസ്തു എന്ന സഹായകൻ, അഥവാ ആശ്വാസദായകൻ അവർക്കുണ്ട്. (1 യോഹന്നാൻ 2:1, 2) ‘ദൈവം തങ്ങളോടു പാപങ്ങളെ ക്ഷമിക്കാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു’ എന്നറിഞ്ഞുകൊണ്ട്, അത്തരം പാപം ഏറ്റുപറയുന്നതിനാലും പാപം ശീലമാക്കുന്നവർ ആയിരിക്കുന്നത് ഒഴിവാക്കാൻ തിരുവെഴുത്തു പടികൾ സ്വീകരിക്കുന്നതിനാലും അവർക്ക് ആശ്വാസം ലഭിക്കുന്നു.—1 യോഹന്നാൻ 1:9; 3:6; സദൃശവാക്യങ്ങൾ 28:13.
10. യേശു ഭൂമിയിലായിരുന്നപ്പോൾ പ്രവർത്തിച്ച അത്ഭുതങ്ങളിൽനിന്നു നാം എന്തു മനസ്സിലാക്കുന്നു?
10 ഭൂമിയിലായിരുന്നപ്പോൾ, ഭൂതബാധിതരെ സ്വതന്ത്രരാക്കൽ, സകലവിധ രോഗങ്ങളും സൗഖ്യമാക്കൽ, മരിച്ച പ്രിയപ്പെട്ടവരെ ജീവനിലേക്ക് ഉയിർപ്പിക്കൽ എന്നിവ ചെയ്തുകൊണ്ട് യേശു നവോന്മേഷം കൈവരുത്തി. ആ വിധത്തിൽ അനുഗ്രഹിക്കപ്പെട്ടവർ പിന്നീടു വൃദ്ധരായി മരിച്ചതുകൊണ്ട് അത്തരം അത്ഭുതങ്ങൾക്കു താത്കാലിക പ്രയോജനമേ ഉണ്ടായിരുന്നുള്ളൂവെന്നതു സത്യംതന്നെ. എന്നാൽ അതിലൂടെ യേശു സകല മനുഷ്യവർഗത്തിന്മേലും താൻ ചൊരിയാനിരിക്കുന്ന സ്ഥായിയായ ഭാവി അനുഗ്രഹങ്ങളെ സൂചിപ്പിക്കുകയായിരുന്നു. ഇപ്പോൾ ശക്തനായ സ്വർഗീയ രാജാവായിരിക്കുന്ന അവൻ കേവലം ഭൂതങ്ങളെ പുറത്താക്കുന്നതിനെക്കാൾ വളരെ വലിയ കാര്യങ്ങൾ ഉടൻ ചെയ്യും. അവൻ അവരെ അവരുടെ നേതാവായ സാത്താനോടൊപ്പം അഗാധത്തിൽ, നിഷ്ക്രിയ അവസ്ഥയിൽ, തളയ്ക്കും. അതോടെ ക്രിസ്തുവിന്റെ മഹത്തായ സഹസ്രാബ്ദവാഴ്ച ആരംഭിക്കുകയായി.—ലൂക്കൊസ് 8:30, 31; വെളിപ്പാടു 20:1, 2, 6.
11. യേശു സ്വയം “ശബ്ബത്തിന്നു കർത്താവു” എന്നു വിളിച്ചതെന്തുകൊണ്ട്?
11 താൻ “ശബ്ബത്തിന്നു കർത്താ”വാണെന്നു യേശു പറഞ്ഞു. മാത്രവുമല്ല, അവന്റെ സൗഖ്യമാക്കലുകൾ അനേകവും നടത്തിയത് ശബത്തു നാളിലായിരുന്നുതാനും. (മത്തായി 12:8-13; ലൂക്കൊസ് 13:14-17; യോഹന്നാൻ 5:15, 16; 9:14) അത് എന്തുകൊണ്ടായിരുന്നു? ഇസ്രായേലിനുള്ള ദൈവത്തിന്റെ ന്യായപ്രമാണത്തിന്റെ ഭാഗമായിരുന്നു ശബത്ത്, അതുകൊണ്ടുതന്നെ അതു “വരാനുള്ള നന്മകളുടെ നിഴലാ”യി ഉതകി. (എബ്രായർ 10:1) ആറു പ്രവൃത്തി ദിനങ്ങൾ നമ്മെ സാത്താന്റെ മർദകഭരണത്തിൻ കീഴിലെ മനുഷ്യന്റെ കഴിഞ്ഞകാല 6,000 വർഷത്തെ അടിമത്തത്തെക്കുറിച്ച് അനുസ്മരിപ്പിക്കുന്നു. വാരാന്ത്യത്തിലെ ശബത്തുദിനമാകട്ടെ, വലിയ നോഹയായ യേശുക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ചയിൽ മനുഷ്യവർഗത്തിനു ലഭിക്കാനിരിക്കുന്ന ആശ്വാസപ്രദമായ വിശ്രമത്തെയും അനുസ്മരിപ്പിക്കുന്നു.—2 പത്രൊസ് 3:8 താരതമ്യം ചെയ്യുക.
12. ആശ്വാസദായകമായ ഏത് അനുഭവങ്ങൾക്കായി നമുക്കു നോക്കിപ്പാർത്തിരിക്കാനാവും?
12 അവസാനം, സാത്താന്റെ ദുഷ്ടസ്വാധീനത്തിൽനിന്നു തങ്ങൾ പൂർണമായും മുക്തരാണെന്നു ക്രിസ്തുവിന്റെ ഭരണത്തിന്റെ ഭൗമിക പ്രജകൾ മനസ്സിലാക്കുമ്പോൾ അവർക്ക് എന്തൊരു ആശ്വാസമായിരിക്കും തോന്നുക! തങ്ങളുടെ ശാരീരികവും വൈകാരികവും മാനസികവുമായ രോഗങ്ങൾക്കു സൗഖ്യം ലഭിക്കുമ്പോൾ, കൂടുതലായ ആശ്വാസം വരും. (യെശയ്യാവു 65:17) പിന്നെ, മരിച്ചവരിൽനിന്നു തിരിച്ചെത്തുന്നവരെ സ്വാഗതം ചെയ്തുതുടങ്ങുമ്പോഴത്തെ അവരുടെ ആനന്ദോന്മാദത്തെക്കുറിച്ചു ചിന്തിക്കുക! ഈ വിധങ്ങളിൽ ദൈവം “അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും.” (വെളിപ്പാടു 21:4) യേശുവിന്റെ മറുവില യാഗത്തിന്റെ പ്രയോജനങ്ങൾ ക്രമാനുഗതമായി ബാധകമാക്കുമ്പോൾ, ദൈവരാജ്യത്തിന്റെ അനുസരണമുള്ള പ്രജകൾ, ആദാമിന്റെ പാപത്തിന്റെ സകല ദുഷ്ഫലങ്ങളിൽനിന്നു പൂർണമായും മുക്തമായിക്കൊണ്ട്, പൂർണതയിലേക്കു വളരും. (വെളിപ്പാടു 22:1-5) പിന്നീട് സാത്താനെ “അല്പകാലത്തേക്കു” അഴിച്ചുവിടും. (വെളിപ്പാടു 20:3, 7) യഹോവയുടെ അർഹമായ പരമാധികാരം വിശ്വസ്തതയോടെ ഉയർത്തിപ്പിടിക്കുന്ന എല്ലാ മനുഷ്യർക്കും നിത്യജീവന്റെ പ്രതിഫലം ലഭിക്കും. “ജീർണതയുടെ അടിമത്തത്തിൽനിന്നു” പൂർണമായും “സ്വതന്ത്രമാക്കപ്പെടു”ന്നതിലെ അനിർവചനീയമായ സന്തുഷ്ടിയും ആശ്വാസവും വിഭാവന ചെയ്യുക! അങ്ങനെ അനുസരണമുള്ള മനുഷ്യവർഗം “ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം” ആസ്വദിക്കും.—റോമർ 8:21.
13. ദൈവം പ്രദാനം ചെയ്യുന്ന ആശ്വാസം എല്ലാ സത്യക്രിസ്ത്യാനികൾക്കും ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
13 അതിനിടെ, സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയിൻ മധ്യേ ജീവിക്കുന്നവർക്കു സാധാരണമായ ഞരങ്ങലിനും വേദനയ്ക്കും വിധേയരാകുന്നതിൽ നാം തുടരുകയാണ്. ശാരീരിക രോഗങ്ങളുടെയും വൈകാരിക ക്രമക്കേടുകളുടെയും വർധനവ് വിശ്വസ്ത ക്രിസ്ത്യാനികൾ ഉൾപ്പെടെ എല്ലാത്തരം ആളുകളെയും ബാധിക്കുന്നു. (ഫിലിപ്പിയർ 2:25-27; 1 തെസ്സലൊനീക്യർ 5:14) അതിനുപുറമേ, ‘മനുഷ്യരെക്കാൾ അധികമായി ദൈവത്തെ ഭരണാധികാരിയായി അനുസരിക്കുന്ന’തിനാൽ സാത്താൻ നമ്മുടെമേൽ കുന്നുകൂട്ടുന്ന അന്യായമായ പരിഹാസവും പീഡനവും നാം ക്രിസ്ത്യാനികളായതിനാൽ പലപ്പോഴും അനുഭവിക്കുന്നുണ്ട്. (പ്രവൃത്തികൾ 5:29, NW) അങ്ങനെ, സാത്താന്റെ ലോകത്തിന്റെ അന്ത്യംവരെ നാം ദൈവേഷ്ടം ചെയ്യുന്നതിൽ സഹിച്ചുനിൽക്കണമെങ്കിൽ, അവൻ പ്രദാനം ചെയ്യുന്ന ആശ്വാസവും സഹായവും ശക്തിയും നമുക്ക് ആവശ്യമാണ്.
ആശ്വാസം കണ്ടെത്താവുന്നിടം
14. (എ) തന്റെ മരണത്തിന്റെ തലേരാത്രി യേശു എന്തു വാഗ്ദാനം നടത്തി? (ബി) ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ആശ്വാസത്തിൽനിന്നു നാം പൂർണ പ്രയോജനം നേടണമെങ്കിൽ എന്ത് അത്യാവശ്യമാണ്?
14 തന്റെ മരണത്തിന്റെ തലേ രാത്രി, താമസിയാതെ താൻ തന്റെ വിശ്വസ്ത അപ്പോസ്തലന്മാരെ വിട്ട് പിതാവിന്റെ അടുക്കലേക്കു തിരിച്ചുപോകുമെന്നു യേശു അവരോടു വ്യക്തമാക്കുകയുണ്ടായി. ഇത് അവരെ വിഷമിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തു. (യോഹന്നാൻ 13:33, 36; 14:27-31) അവർക്കു തുടർന്നും ആശ്വാസം ലഭിക്കണമെന്ന ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട്, യേശു വാഗ്ദാനം ചെയ്തു: “ഞാൻ പിതാവിനോടു ചോദിക്കും; എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിനു അവൻ മറ്റൊരു ആശ്വാസദായകനെ നിങ്ങൾക്കു നൽകും.” (യോഹന്നാൻ 14:16, NW അടിക്കുറിപ്പ്) യേശു ഇവിടെ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ പരാമർശിച്ചു. അവന്റെ പുനരുത്ഥാനത്തിന് 50 ദിവസങ്ങൾക്കുശേഷം അത് അവന്റെ ശിഷ്യന്മാരുടെമേൽ പകരപ്പെട്ടു. a പരിശോധനകളിൽ ദൈവാത്മാവ് അവർക്ക്, മറ്റു സംഗതികളുടെ കൂട്ടത്തിൽ, ആശ്വാസവും ദൈവേഷ്ടം ചെയ്യുന്നതിൽ തുടരാൻ ശക്തിയും പ്രദാനം ചെയ്തു. (പ്രവൃത്തികൾ 4:31) എന്നിരുന്നാലും, അത്തരം സഹായത്തെ യാന്ത്രികമായ ഒന്നായി വീക്ഷിക്കരുത്. അതിൽനിന്നു പൂർണ പ്രയോജനം നേടുന്നതിന്, ഓരോ ക്രിസ്ത്യാനിയും ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ പ്രദാനം ചെയ്യുന്ന ആശ്വാസദായകമായ സഹായത്തിനായി പ്രാർഥിക്കുന്നതിൽ തുടരണം.—ലൂക്കൊസ് 11:13.
15. യഹോവ ആശ്വാസം പ്രദാനം ചെയ്യുന്ന ഏതാനും വിധങ്ങളേവ?
15 ദൈവം ആശ്വാസം പ്രദാനം ചെയ്യുന്ന മറ്റൊരു വിധം തന്റെ വചനമായ ബൈബിളിലൂടെയാണ്. പൗലോസ് എഴുതി: “മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.” (റോമർ 15:4) ഇത് ബൈബിളിലും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിലും എഴുതിയിരിക്കുന്ന സംഗതികൾ നാം ക്രമമായി പഠിച്ച് ധ്യാനിക്കുന്നതിന്റെ ആവശ്യം പ്രകടമാക്കുന്നു. ദൈവവചനത്തിൽനിന്നുള്ള ആശ്വാസദായകമായ ആശയങ്ങൾ പങ്കുവെക്കപ്പെടുന്ന ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതിലും നാം ക്രമമുള്ളവരായിരിക്കേണ്ടതുണ്ട്. അത്തരം കൂടിവരവുകളുടെ ഒരു മുഖ്യ ഉദ്ദേശ്യം പരസ്പരം പ്രോത്സാഹിപ്പിക്കലാണ്.—എബ്രായർ 10:25.
16. ദൈവത്തിന്റെ ആശ്വാസദായകമായ കരുതലുകൾ നമ്മെ എന്തു ചെയ്യാൻ പ്രേരിപ്പിക്കണം?
16 ദൈവത്തിന്റെ ആശ്വാസദായകമായ കരുതലുകൾ പ്രയോജനപ്പെടുത്തുന്നതിൽനിന്നു നമുക്കു ലഭിക്കുന്ന നല്ല ഫലങ്ങൾ റോമർക്കുള്ള പൗലോസിന്റെ ലേഖനം തുടർന്നു പ്രകടമാക്കുന്നുണ്ട്. “നിങ്ങൾ ഐകമത്യപ്പെട്ടു, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു സ്ഥിരതയും ആശ്വാസവും നല്കുന്ന ദൈവം നിങ്ങൾക്കു ക്രിസ്തുയേശുവിന്നു അനുരൂപമായി തമ്മിൽ ഏകചിന്തയോടിരിപ്പാൻ കൃപ നല്കുമാറാകട്ടെ” എന്നു പൗലോസ് എഴുതി. (റോമർ 15:5, 6) അതേ, ദൈവത്തിന്റെ ആശ്വാസദായകമായ കരുതലുകളിൽനിന്നു മുഴുപ്രയോജനവും നേടുകവഴി, നാം കൂടുതലും നമ്മുടെ ധൈര്യശാലിയായ നേതാവായ യേശുക്രിസ്തുവിനെപ്പോലെ ആയിത്തീരും. നമ്മുടെ സാക്ഷീകരണവേലയിലും യോഗങ്ങളിലും സഹവിശ്വാസികളുമൊത്തുള്ള സ്വകാര്യ സംഭാഷണങ്ങളിലും പ്രാർഥനകളിലും ദൈവത്തെ മഹത്ത്വീകരിക്കാൻ നമ്മുടെ വായ് ഉപയോഗിച്ചുകൊണ്ടിരിക്കാൻ ഇതു നമ്മെ പ്രചോദിപ്പിക്കും.
കഠിന പരിശോധനാ സമയങ്ങളിൽ
17. യഹോവ തന്റെ പുത്രനെ ആശ്വസിപ്പിച്ചതെങ്ങനെ, എന്തു ഫലത്തോടെ?
17 യാതനാപൂർണമായ തന്റെ മരണത്തിന്റെ തലേ രാത്രി യേശു “ദുഃഖിച്ചും വ്യാകുലപ്പെട്ടും” തുടങ്ങി. (മത്തായി 26:37, 38) അതുകൊണ്ട് അവൻ തന്റെ ശിഷ്യന്മാരിൽനിന്ന് അൽപ്പം ദൂരെ മാറി സഹായത്തിനായി പിതാവിനോടു പ്രാർഥിച്ചു. അവന് “ഉത്തരം ലഭിക്കയും ചെയ്തു.” (എബ്രായർ 5:7) “അവനെ [യേശുവിനെ] ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി” എന്നു ബൈബിൾ റിപ്പോർട്ടു ചെയ്യുന്നു. (ലൂക്കൊസ് 22:43) തന്റെ എതിരാളികളെ യേശു നേരിട്ട ധീരവും പുരുഷോചിതവുമായ വിധം തന്റെ പുത്രനെ ആശ്വസിപ്പിക്കുന്നതിനുള്ള ദൈവത്തിന്റെ രീതി ഏറ്റവും ഫലപ്രദമായിരുന്നുവെന്നതിന്റെ തെളിവാണ്.—യോഹന്നാൻ 18:3-8, 33-38.
18. (എ) പൗലോസ് അപ്പോസ്തലന്റെ ജീവിതത്തിൽ ഏതു കാലഘട്ടം വിശേഷാൽ പീഡനാത്മകമായിരുന്നു? (ബി) നമുക്കെങ്ങനെയാണു കഠിനാധ്വാനികളും സഹാനുഭൂതിയുള്ളവരുമായ മൂപ്പന്മാർക്ക് ആശ്വാസത്തിന് ഉറവായിത്തീരാനാവുക?
18 പൗലോസ് അപ്പോസ്തലനും കഠിന പരിശോധനയുടെ ഘട്ടങ്ങളിലൂടെ കടന്നുപോയി. ഉദാഹരണത്തിന്, എഫെസൂസിലെ അവന്റെ ശുശ്രൂഷ ‘കണ്ണുനീരും യഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ [അവന്] ഉണ്ടായ കഷ്ടങ്ങളും’ നിറഞ്ഞതായിരുന്നു. (പ്രവൃത്തികൾ 20:17-20) അവസാനം, അർത്തെമിസ് ദേവിയുടെ ആരാധകർ പൗലോസിന്റെ പ്രസംഗവേലയെച്ചൊല്ലി നഗരത്തെ മുഴുവൻ കലഹംകൊണ്ടു നിറച്ചപ്പോൾ പൗലോസ് എഫെസൂസ് വിട്ടുപോയി. (പ്രവൃത്തികൾ 19:23-29; 20:1) പൗലോസ് വടക്ക് ത്രോവാസ് നഗരത്തിലേക്കു നീങ്ങിയപ്പോൾ എന്തോ ഒന്ന് അവന്റെ മനസ്സിനെ വല്ലാതെ മഥിച്ചു. എഫെസൂസിലെ കലഹത്തിനു കുറച്ചുനാൾമുമ്പ്, അലോസരപ്പെടുത്തുന്ന ഒരു റിപ്പോർട്ട് അവനു കിട്ടിയിരുന്നു. ഇളംപ്രായത്തിലുള്ള കൊരിന്ത്യ സഭ ഭിന്നതയാൽ വിഷമിക്കുകയായിരുന്നു, അതു പരസംഗം വെച്ചുപൊറുപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു സ്ഥിതിഗതി നേരെയാക്കാമെന്ന പ്രത്യാശയിൽ പൗലോസ് ശക്തമായൊരു ശാസനാ ലേഖനം എഫെസൂസിൽനിന്ന് എഴുതി. അത് അവനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല. “വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടു വളരെ കണ്ണുനീരോടുകൂടെ ഞാൻ നിങ്ങൾക്കു എഴുതി” എന്നു പിന്നീട് അവൻ രണ്ടാമത്തെ ലേഖനത്തിൽ വെളിപ്പെടുത്തി. (2 കൊരിന്ത്യർ 2:4) പൗലോസിനെപ്പോലെ, തിരുത്താനുദ്ദേശിച്ചുള്ള ബുദ്ധ്യുപദേശവും ശാസനയും കൊടുക്കുന്നതു സഹാനുഭൂതിയുള്ള മൂപ്പന്മാർക്ക് എളുപ്പമുള്ള സംഗതിയായി തോന്നുന്നില്ല. എന്തെന്നാൽ, അവർ ഭാഗികമായി തങ്ങളുടെതന്നെ ബലഹീനതകളെക്കുറിച്ച് അങ്ങേയറ്റം ബോധവാന്മാരാണ്. (ഗലാത്യർ 6:1) അപ്പോൾ, നമ്മുടെ ഇടയിൽ നേതൃത്വമെടുക്കുന്നവരുടെ സ്നേഹപൂർവകമായ, ബൈബിളധിഷ്ഠിത ബുദ്ധ്യുപദേശത്തോടു നമുക്കു പെട്ടെന്നു പ്രതികരിക്കാം. അങ്ങനെ നാം അവർക്ക് ആശ്വാസത്തിന് ഉറവായിത്തീരുമാറാകട്ടെ.—എബ്രായർ 13:17.
19. പൗലോസ് ത്രോവാസിൽനിന്നു മക്കദോന്യയിലേക്കു പോയതെന്തുകൊണ്ട്, അവൻ അവസാനം ആശ്വാസം നേടിയതെങ്ങനെ?
19 എഫെസൂസിലായിരിക്കുമ്പോൾ, പൗലോസ് കൊരിന്തിലെ സഹോദരങ്ങൾക്ക് എഴുതുക മാത്രമല്ല, അവരെ സഹായിക്കാൻ തീത്തൊസിനെ അയയ്ക്കുകയും ലേഖനത്തെക്കുറിച്ചുള്ള അവരുടെ പ്രതികരണം അറിയിക്കുന്നതിന് അവനെ ചുമതലപ്പെടുത്തുകയും ചെയ്തു. തീത്തൊസിനെ ത്രോവാസിൽ വഴിക്കുവെച്ചു കണ്ടുമുട്ടാമെന്നു പൗലോസ് പ്രത്യാശിച്ചു. പൗ ലോസ് അവിടെ ശിഷ്യരെ ഉളവാക്കാനുള്ള നല്ല അവസരങ്ങളാൽ അനുഗൃഹീതനായി. എന്നാൽ ഇത് അവന്റെ ഉത്കണ്ഠയ്ക്കു ശമനം വരുത്തിയില്ല, കാരണം തീത്തൊസ് അപ്പോഴും എത്തിയിരുന്നില്ല. (2 കൊരിന്ത്യർ 2:12, 13) അതുകൊണ്ട് മക്കദോന്യയിൽവെച്ച് തീത്തൊസിനെ കണ്ടുമുട്ടാമെന്ന പ്രതീക്ഷയിൽ അവൻ അങ്ങോട്ടു യാത്ര ചെയ്തു. ശുശ്രൂഷയുടെ നേർക്കുണ്ടായ കടുത്ത എതിർപ്പ് പൗലോസിന്റെ ഉത്കണ്ഠാവസ്ഥയ്ക്ക് ആക്കംകൂട്ടി. അവൻ വിശദമാക്കുന്നു: “ഞങ്ങൾ മക്കെദോന്യയിൽ എത്തിയ ശേഷവും ഞങ്ങളുടെ ജഡത്തിന്നു ഒട്ടും സുഖമല്ല എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായതു; പുറത്തു യുദ്ധം, അകത്തു ഭയം. എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം തീതൊസിന്റെ വരവിനാൽ ഞങ്ങളെ ആശ്വസിപ്പിച്ചു.” (2 കൊരിന്ത്യർ 7:5, 6) പൗലോസിന്റെ ലേഖനത്തോടുള്ള കൊരിന്ത്യരുടെ ക്രിയാത്മക പ്രതികരണത്തെക്കുറിച്ച് അവനോടു പറയാൻ അവസാനം തീത്തൊസ് എത്തിച്ചേർന്നപ്പോൾ എന്തൊരു ആശ്വാസം!
20. (എ) പൗലോസിന്റെ കാര്യത്തിലേതുപോലെ, യഹോവ ആശ്വാസം പ്രദാനം ചെയ്യുന്ന മറ്റൊരു പ്രധാന വിധമേത്? (ബി) അടുത്ത ലേഖനത്തിൽ എന്തു പരിചിന്തിക്കപ്പെടും?
20 പൗലോസിന്റെ അനുഭവം ഇന്നത്തെ ദൈവദാസർക്ക് ആശ്വാസദായകമാണ്. “എളിയവ”രാകാൻ, അല്ലെങ്കിൽ “വിഷാദചിത്ത”രാകാൻ ഇടയാക്കുന്ന പരിശോധനകൾ നേരിടുന്നവരാണ് അവരിൽ അനേകരും. അതേ, ‘ആശ്വാസം നൽകുന്ന ദൈവ’ത്തിനു നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങൾ അറിയാം. കൊരിന്ത്യരുടെ അനുതാപ മനോഭാവത്തെക്കുറിച്ചുള്ള തീത്തൊസിന്റെ റിപ്പോർട്ടിലൂടെ പൗലോസിന് ആശ്വാസം ലഭിച്ചതുപോലെ, പരസ്പരം ആശ്വാസത്തിന് ഉറവാകുംവിധം അവനു നമ്മെ ഉപയോഗപ്പെടുത്താനാവും. (2 കൊരിന്ത്യർ 7:11-13) ഞങ്ങളുടെ അടുത്ത ലേഖനത്തിൽ, കൊരിന്ത്യരോടുള്ള പൗലോസിന്റെ ഊഷ്മളമായ പ്രതികരണത്തെയും ദൈവത്തിന്റെ ഇന്നത്തെ ആശ്വാസത്തിന്റെ ഫലപ്രദരായ പങ്കുകാരായിരിക്കാൻ അതിനെങ്ങനെ നമ്മെ സഹായിക്കാനാവും എന്നതിനെയും കുറിച്ചു നാം പരിചിന്തിക്കുന്നതായിരിക്കും.
[അടിക്കുറിപ്പ്]
a ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെമേലുണ്ടായ ദൈവാത്മാവിന്റെ പ്രമുഖ പ്രവർത്തനങ്ങളിലൊന്ന് അവരെ ദൈവത്തിന്റെ ആത്മീയ ദത്തുപുത്രന്മാരും യേശുവിന്റെ സഹോദരന്മാരും എന്നനിലയിൽ അഭിഷേകം ചെയ്യുകയായിരുന്നു. (2 കൊരിന്ത്യർ 1:21, 22) ഇതു ക്രിസ്തുവിന്റെ 1,44,000 ശിഷ്യന്മാർക്കുമാത്രമായി മാറ്റിവെച്ചിരിക്കുന്നതാണ്. (വെളിപ്പാടു 14:1, 3) ഇന്നു ക്രിസ്ത്യാനികളിൽ ബഹുഭൂരിപക്ഷത്തിനും ഒരു പറുദീസാ ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശ ദയാപുരസ്സരം നൽകപ്പെട്ടിരിക്കുന്നു. അഭിഷിക്തരല്ലെങ്കിലും, അവർക്കും ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായവും ആശ്വാസവും ലഭിക്കുന്നുണ്ട്.
നിങ്ങൾക്ക് ഉത്തരം പറയാനാവുമോ?
◻ മനുഷ്യവർഗത്തിന് ആശ്വാസം ലഭിക്കേണ്ടതായിവന്നതെങ്ങനെ?
◻ യേശു നോഹയെക്കാൾ വലിയവനെന്നു തെളിയിച്ചിരിക്കുന്നതെങ്ങനെ?
◻ യേശു സ്വയം “ശബ്ബത്തിന്നു കർത്താവു” എന്നു വിളിച്ചതെന്തുകൊണ്ട്?
◻ ദൈവം ഇന്ന് ആശ്വാസം പ്രദാനം ചെയ്യുന്നതെങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[10-ാം പേജിലെ ഭൂപടം/ചിത്രം]
കൊരിന്ത്യരെക്കുറിച്ചുള്ള തീത്തൊസിന്റെ റിപ്പോർട്ടിൽനിന്നു പൗലോസിനു വലിയ ആശ്വാസം ലഭിച്ചു
മക്കദോന്യ
ഫിലിപ്പി
ഗ്രീസ്
കൊരിന്ത്
ആസ്യ
ത്രോവാസ്
എഫെസൂസ്