വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം ഉപവാസം ആവശ്യപ്പെടുന്നുവോ?

ദൈവം ഉപവാസം ആവശ്യപ്പെടുന്നുവോ?

ദൈവം ഉപവാസം ആവശ്യപ്പെടുന്നുവോ?

മോശയിലൂടെ നൽകപ്പെട്ട ദൈവനിയമം, ഒരിക്കൽ മാത്രം ഉപവസിക്കാനേ ആവശ്യപ്പെട്ടുള്ളൂ—വാർഷിക പാപപരിഹാര ദിവസത്തിൽ. ആ ദിവസത്തിൽ ഇസ്രായേൽ ‘ആത്മതപനം’ ചെയ്യേണ്ടതാണെന്നു ന്യായപ്രമാണം കൽപ്പിച്ചിരുന്നു. ഇതിൽനിന്നും, അവർ ഉപവസിച്ചിരുന്നുവെന്നു മനസ്സിലാകുന്നു. (ലേവ്യപുസ്‌തകം 16:29-31; 23:27; സങ്കീർത്തനം 35:13) എന്നാൽ ഈ ഉപവാസം വെറും ബാഹ്യപ്രകടനമായിരുന്നില്ല. പാപപരിഹാര ദിവസത്തിന്റെ ആചരണം, തങ്ങളുടെ പാപാവസ്ഥയെക്കുറിച്ചും വീണ്ടെടുപ്പിന്റെ ആവശ്യകതയെക്കുറിച്ചും ഇസ്രായേലിലെ ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കി. ദൈവമുമ്പാകെ തങ്ങളുടെ പാപങ്ങൾക്കായി ദുഃഖവും അനുതാപവും പ്രകടിപ്പിക്കാനും അവർ ആ ദിവസം ഉപവസിച്ചിരുന്നു.

മോശൈക ന്യായപ്രമാണത്തിൻകീഴിൽ അനുഷ്‌ഠിക്കാൻ കടപ്പെട്ടിരുന്നതായ ഉപവാസം ഇതുമാത്രമായിരുന്നെങ്കിലും ഇസ്രായേല്യർ മറ്റു സന്ദർഭങ്ങളിലും ഉപവസിച്ചിരുന്നു. (പുറപ്പാടു 34:28; 1 ശമൂവേൽ 7:6; 2 ദിനവൃത്താന്തം 20:3; എസ്രാ 8:21; എസ്ഥേർ 4:3, 16) അനുതാപം പ്രകടിപ്പിക്കാനുള്ള മാർഗമായ സ്വമേധയാ ഉപവാസങ്ങളും ഇവയിൽ ഉൾപ്പെട്ടിരുന്നു. യഹൂദയിലെ പാപം ചെയ്‌തിരുന്ന ജനങ്ങളെ യഹോവ ഇപ്രകാരം പ്രോത്സാഹിപ്പിച്ചു: ‘നിങ്ങൾ പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചിലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിൻ.’ ഇത്‌ ഒരു ബാഹ്യപ്രകടനമായിരിക്കരുതായിരുന്നു. കാരണം, ദൈവം തുടർന്ന്‌ ഇങ്ങനെ പറയുന്നു: ‘വസ്‌ത്രങ്ങളെയല്ല, ഹൃദയങ്ങളെ തന്നേ കീറുവിൻ.’—യോവേൽ 2:12-15.

കാലക്രമേണ, പലരും ഒരു ബാഹ്യപ്രകടനമെന്ന നിലയിൽ ഉപവസിച്ചു. ആത്മാർഥമല്ലാത്ത അത്തരം ഉപവാസങ്ങൾ യഹോവയ്‌ക്ക്‌ അറപ്പായിരുന്നു. അതുകൊണ്ട്‌ കപടഭക്തരായ ഇസ്രായേല്യരോട്‌ അവൻ ഇങ്ങനെ ചോദിച്ചു: “എനിക്കു ഇഷ്ടമുള്ള നോമ്പും മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിന്നോ നീ നോമ്പെന്നും യഹോവെക്കു പ്രസാദമുള്ള ദിവസമെന്നും പേർ പറയുന്നതു?” (യെശയ്യാവു 58:5) ഉപവാസത്തിന്റേതായ പ്രകടനപരതകൾക്കുപകരം അനുതാപത്തിന്‌ അനുയോജ്യമായ ഫലങ്ങൾ ഉത്‌പാദിപ്പിക്കാൻ വഴിപിഴച്ച ഈ ജനങ്ങളോട്‌ ആവശ്യപ്പെട്ടു.

യഹൂദന്മാർ സ്ഥാപിച്ച ചില ഉപവാസങ്ങൾക്കു തുടക്കം മുതലേ ദൈവത്തിന്റെ അപ്രീതി നേരിടേണ്ടിവന്നു. ഉദാഹരണത്തിന്‌, പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്‌) ഏഴാം നൂറ്റാണ്ടിലെ യെരുശലേമിന്റെ ഉപരോധത്തോടും ശൂന്യമാക്കലിനോടും ബന്ധപ്പെട്ട വിനാശക സംഭവവികാസങ്ങൾ അനുസ്‌മരിക്കാൻ ഒരു കാലത്ത്‌ യഹൂദയിലെ ജനങ്ങൾക്ക്‌ നാല്‌ വാർഷിക ഉപവാസങ്ങൾ ഉണ്ടായിരുന്നു. (2 രാജാക്കന്മാർ 25:1-4, 8, 9, 22-26; സെഖര്യാവു 8:19) യഹൂദർ ബാബിലോന്യ അടിമത്തത്തിൽനിന്നു വിമുക്തരാക്കപ്പെട്ടശേഷം പ്രവാചകനായ സെഖര്യാവിലൂടെ യഹോവ പറഞ്ഞു: “നിങ്ങൾ ഈ എഴുപതു സംവത്സരമായി . . . ഉപവസിച്ചു വിലപിക്കയിൽ നിങ്ങൾ എനിക്കുവേണ്ടി തന്നേയോ ഉപവസിച്ചതു?” ദൈവം ഈ ഉപവാസങ്ങൾ അംഗീകരിച്ചില്ല. കാരണം, യഹോവയിങ്കൽനിന്നുതന്നെ വന്ന ന്യായവിധികളെച്ചൊല്ലിയാണ്‌ യഹൂദർ ഉപവസിക്കുകയും വിലപിക്കുകയും ചെയ്‌തത്‌. തങ്ങൾക്കു നേരിട്ട വിപത്തുകളെപ്രതിയായിരുന്നു അവർ ഉപവസിച്ചിരുന്നത്‌, അല്ലാതെ അതിനിടയാക്കിയ തങ്ങളുടെ ദുഷ്‌പ്രവൃത്തികളെപ്രതിയായിരുന്നില്ല. സ്വരാജ്യത്തേക്കു പുനഃസ്ഥിതീകരിക്കപ്പെട്ടശേഷം, തങ്ങളുടെ ഗതകാലത്തെക്കുറിച്ചു വിലപിക്കുന്നതിനുപകരം അവർക്കത്‌ ആനന്ദിക്കാനുള്ള സമയമായിരുന്നു.—സെഖര്യാവു 7:5.

ഉപവാസം ക്രിസ്‌ത്യാനികൾക്കുള്ളതോ?

യേശു തന്റെ ശിഷ്യന്മാർക്ക്‌ ഉപവസിക്കാനുള്ള കൽപ്പന ഒരിക്കലും നൽകിയിരുന്നില്ലെങ്കിലും അവനും ശിഷ്യന്മാരും പാപപരിഹാര ദിവസത്തിൽ ഉപവസിച്ചിരുന്നു. കാരണം, അവർ മോശൈക ന്യായപ്രമാണത്തിൻ കീഴിലായിരുന്നു. മാത്രവുമല്ല, ഈ അനുഷ്‌ഠാനം തീർത്തും ഒഴിവാക്കാൻ യേശു ആവശ്യപ്പെട്ടിരുന്നില്ലാത്തതുകൊണ്ട്‌ അവന്റെ ചില ശിഷ്യന്മാർ മറ്റു സന്ദർഭങ്ങളിൽ സ്വമേധയാ ഉപവസിച്ചിരുന്നു. (പ്രവൃത്തികൾ 13:2, 3; 14:23) എങ്കിലും, അവർ ഒരിക്കലും ‘മനുഷ്യർക്കു വിളങ്ങേണ്ടതിന്നു വാടിയ മുഖം’ കാണിക്കരുതായിരുന്നു. (മത്തായി 6:16) ദൈവഭക്തിയുടെ അത്തരത്തിലുള്ള നാട്യങ്ങൾ മറ്റു മനുഷ്യരിൽനിന്ന്‌ അംഗീകാരത്തിന്റേതായ പ്രകടനങ്ങൾ ലഭിക്കാനിടയാക്കിയേക്കാം. എങ്കിലും അത്തരം നാട്യങ്ങളിൽ ദൈവം സംപ്രീതനാകുന്നില്ല.—മത്തായി 6:17, 18.

തന്റെ മരണസമയത്തെ ശിഷ്യന്മാരുടെ ഉപവാസത്തെക്കുറിച്ചും യേശു പറഞ്ഞു. അതുവഴി അവൻ ആചാരപരമായ ഉപവാസം ഏർപ്പെടുത്തുകയായിരുന്നില്ല. മറിച്ച്‌, അവർ അനുഭവിക്കാൻ പോകുന്ന ആഴമായ ദുഃഖത്തിന്റെ പ്രതികരണത്തെ സൂചിപ്പിക്കുകയായിരുന്നു. ഒരിക്കൽ അവൻ പുനരുത്ഥാനം ചെയ്യപ്പെട്ടു കഴിഞ്ഞാൽ അവൻ വീണ്ടും അവരോടൊപ്പം ഉണ്ടാകും. ഉപവസിക്കാനുള്ള അത്തരം കാരണം അവർക്കു വീണ്ടുമൊരിക്കൽ ഉണ്ടായിരിക്കുകയില്ല.—ലൂക്കൊസ്‌ 5:34, 35.

‘ക്രിസ്‌തു അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്ക’പ്പെട്ടപ്പോൾ മോശൈക ന്യായപ്രമാണം അവസാനിച്ചു. (എബ്രായർ 9:24-28) ന്യായപ്രമാണം അവസാനിച്ചതോടെ പാപപരിഹാര ദിവസത്തിൽ ഉപവസിക്കാനുള്ള കൽപ്പനയും അവസാനിച്ചു. അനുഷ്‌ഠിക്കാൻ കടപ്പെട്ടതായി ബൈബിളിൽ പ്രതിപാദിക്കപ്പെട്ട ഏക ഉപവാസം അങ്ങനെ നീക്കം ചെയ്യപ്പെട്ടു.

നാൽപ്പതുനൊയമ്പിന്റെ കാര്യമോ?

എങ്കിൽപ്പിന്നെ, നാൽപ്പതുനൊയമ്പുകാലത്ത്‌ ഉപവസിക്കുന്ന ക്രൈസ്‌തവലോകത്തിന്റെ ആചാരത്തിനുള്ള അടിസ്ഥാനമെന്താണ്‌? നാൽപ്പതുനൊയമ്പ്‌ ആചരിക്കുന്ന രീതി സഭകൾതോറും വ്യത്യസ്‌തമാണെങ്കിലും കത്തോലിക്കാസഭയും പ്രൊട്ടസ്റ്റൻറ്‌സഭയും അത്‌ അംഗീകരിക്കുന്നു. ഈസ്റ്ററിനു മുമ്പു വരുന്ന 40 ദിവസക്കാലം മുഴുവൻ ചിലർ ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്നു. മറ്റുള്ളവർ കരിക്കുറി പെരുന്നാൾ ദിനത്തിലും ദുഃഖവെള്ളിയാഴ്‌ചയും പൂർണമായി ഉപവസിക്കുന്നു. ചിലർക്കു നാൽപ്പതുനൊയമ്പുകാലം എന്നു പറയുന്നതു മത്സ്യമാംസാദികൾ, മുട്ട, ക്ഷീരോത്‌പന്നങ്ങൾ എന്നിവ വർജിക്കലാണ്‌.

സ്‌നാപനത്തിനുശേഷമുള്ള യേശുവിന്റെ 40 ദിവസത്തെ ഉപവാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌ നാൽപ്പതുനൊയമ്പുകാലം എന്നു പറയപ്പെടുന്നു. വർഷംതോറുമുണ്ടായിരിക്കേണ്ട ഒരു ആചരണം അവൻ അപ്പോൾ സ്ഥാപിക്കുകയായിരുന്നോ? തീർച്ചയായും അല്ല. ആദിമ ക്രിസ്‌ത്യാനികൾക്കിടയിൽ അത്തരം ആചാരം ഉണ്ടായിരുന്നതായി ബൈബിൾ രേഖപ്പെടുത്തുന്നില്ല എന്ന വസ്‌തുതയിൽനിന്ന്‌ ഇതു സ്‌പഷ്ടമാണ്‌. ക്രിസ്‌തുവിനുശേഷം നാലാം നൂറ്റാണ്ടിലാണ്‌ നാൽപ്പതുനൊയമ്പ്‌ ആദ്യമായി ആചരിക്കപ്പെടുന്നത്‌. ക്രൈസ്‌തവലോകത്തിലെ മറ്റനേകം പഠിപ്പിക്കലുകൾപോലെതന്നെ അതു വിജാതീയ ഉറവിടങ്ങളിൽനിന്നു സ്വീകരിച്ചതാണ്‌.

സ്‌നാപനത്തിനുശേഷമുള്ള യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തെ അനുകരിച്ചുള്ളതാണു നാൽപ്പതുനൊയമ്പെങ്കിൽ അത്‌ ഈസ്റ്ററിനു തൊട്ടുമുമ്പുള്ള ആഴ്‌ചകളിൽ—അവൻ പുനരുത്ഥാനം ചെയ്‌തുവെന്നു പറയപ്പെടുന്ന സമയത്ത്‌—ആചരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? തന്റെ മരണത്തിനുമുമ്പുള്ള ദിവസങ്ങളിൽ യേശു ഉപവസിച്ചിരുന്നില്ല. അവന്റെ മരണത്തിന്‌ ഏതാനും ദിവസങ്ങൾക്കുമുമ്പ്‌ അവനും ശിഷ്യന്മാരും ബെഥനിയിൽ ഭവനങ്ങൾ സന്ദർശിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്‌തതായി സുവിശേഷ വൃത്താന്തങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, തന്റെ മരണത്തിന്റെ തലേരാത്രിയിൽ അവൻ പെസഹാഭക്ഷണം കഴിക്കുകയും ചെയ്‌തു.—മത്തായി 26:6, 7; ലൂക്കൊസ്‌ 22:15; യോഹന്നാൻ 12:2.

സ്‌നാപനത്തിനുശേഷമുള്ള യേശുവിന്റെ ഉപവാസത്തിൽനിന്ന്‌ ചിലതു പഠിക്കാനുണ്ട്‌. അവൻ ജീവത്‌പ്രധാനമായ ഒരു ശുശ്രൂഷയിൽ ഏർപ്പെടാൻ പോവുകയായിരുന്നു. യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനവും മുഴു മാനവജാതിയുടെ ഭാവിയും അതിൽ ഉൾപ്പെട്ടിരുന്നു. ഗഹനമായ ധ്യാനത്തിനും സഹായത്തിനും മാർഗനിർദേശത്തിനുമായി പ്രാർഥനാപൂർവം യഹോവയിങ്കലേക്കു തിരിയാനും ഉള്ള സമയമായിരുന്നു അത്‌. ഉചിതമായി, ഈ സമയത്തു യേശു ഉപവസിച്ചു. ശരിയായ ആന്തരത്തോടെ, ഉചിതമായ സന്ദർഭത്തിൽ അനുഷ്‌ഠിക്കുകയാണെങ്കിൽ ഉപവാസം പ്രയോജനപ്രദമായേക്കാമെന്ന്‌ ഇതു സൂചിപ്പിക്കുന്നു.—കൊലൊസ്സ്യർ 2:20-23 താരതമ്യം ചെയ്യുക.

ഉപവാസം പ്രയോജനപ്രദമായിരിക്കാവുന്ന സമയം

ദൈവത്തിന്റെ ഒരു ആരാധകന്‌ ഇന്ന്‌ ഉപവസിക്കാവുന്ന ചില സന്ദർഭങ്ങളെക്കുറിച്ചു നമുക്കു പരിചിന്തിക്കാം. പാപം ചെയ്‌ത ഒരു വ്യക്തിക്ക്‌ ഒരു കാലയളവിൽ ഭക്ഷണം കഴിക്കാൻ തോന്നുകയില്ലായിരിക്കാം. ഇത്‌, മറ്റുള്ളവരിൽ മതിപ്പുളവാക്കാനോ ലഭിച്ച ശിക്ഷണത്തിൽ നീരസപ്പെട്ടോ ആയിരിക്കുകയില്ല. കൂടാതെ, തീർച്ചയായും ഉപവസിച്ചതുകൊണ്ടുമാത്രം ദൈവവുമായി കാര്യങ്ങൾ നേരെയാക്കാൻ സാധിക്കുകയില്ല. എങ്കിലും, യഥാർഥ അനുതാപമുള്ള ഒരു വ്യക്തിക്ക്‌ യഹോവയെയും ഒരുപക്ഷേ സുഹൃത്തുക്കളെയും കുടുംബത്തെയും മുറിപ്പെടുത്തിയതിൽ ആഴമായ ദുഃഖം തോന്നും. പാപമോചനത്തിനായി കഠിനദുഃഖത്തോടെ ഉള്ളുരുകിയുള്ള പ്രാർഥന ആഹാരം കഴിക്കാനുള്ള താത്‌പര്യത്തെ തടഞ്ഞേക്കാം.

ഇസ്രായേലിലെ ദാവീദ്‌ രാജാവിനു സമാനമായ ഒരു അനുഭവമുണ്ടായി. ബെത്ത്‌ശേബയിൽനിന്നുണ്ടായ മകൻ നഷ്ടപ്പെടുമെന്ന സാഹചര്യം വന്നപ്പോൾ, കുട്ടിയുടെ കാര്യത്തിൽ കരുണ ലഭിക്കാൻ യഹോവയോടു പ്രാർഥിക്കുന്നതിലായി അവന്റെ മുഴു ശ്രദ്ധയും ശ്രമവും. പ്രാർഥനയിൽ പൂർണമായി മുഴുകിയപ്പോൾ അവൻ ഉപവസിച്ചു. അതുപോലെതന്നെ ഇന്ന്‌, സമ്മർദമേറിയ ചില സാഹചര്യങ്ങളിൽ ഭക്ഷണം കഴിക്കുന്നത്‌ ഉചിതമല്ലെന്നു തോന്നിയേക്കാം.—2 ശമൂവേൽ 12:15-17.

ദൈവഭക്തിയുള്ള ഒരാൾ ആഴമായ ആത്മീയ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാഗ്രഹിക്കുന്ന സമയവുമുണ്ടായിരിക്കാം. ബൈബിളിലും ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളിലും ഗവേഷണം നടത്തേണ്ട ആവശ്യമുണ്ടായിരിക്കാം. ധ്യാനിക്കാൻ കുറേ സമയം ആവശ്യമായിരിക്കാം. ഏകാഗ്രതയോടെയുള്ള അത്തരം പഠനവേളയിൽ, ഭക്ഷണം കഴിക്കുകവഴി ഉണ്ടായേക്കാവുന്ന ശ്രദ്ധാശൈഥില്യം ഒഴിവാക്കാൻ ഒരു വ്യക്തി തീരുമാനിച്ചേക്കാം.—യിരെമ്യാവു 36:8-10 താരതമ്യം ചെയ്യുക.

ഗൗരവമേറിയ തീരുമാനങ്ങൾ എടുക്കേണ്ടിയിരുന്നപ്പോൾ ദൈവദാസന്മാർ ഉപവസിച്ചതിന്റെ തിരുവെഴുത്തുപരമായ ഉദാഹരണങ്ങളുണ്ട്‌. നെഹെമ്യാവിന്റെ നാളിൽ യഹോവയോട്‌ ഒരു ശപഥം ചെയ്യേണ്ടതുണ്ടായിരുന്നു. അതു ലംഘിച്ചാൽ യഹൂദർ ശാപത്തിനു വിധേയരാകുമായിരുന്നു. തങ്ങളുടെ വിജാതീയ ഭാര്യമാരെ ഉപേക്ഷിക്കാമെന്നും ചുറ്റുമുള്ള ജനതകളിൽനിന്നു വേർപെട്ടുനിൽക്കാമെന്നും അവർ ശപഥം ചെയ്യേണ്ടതുണ്ടായിരുന്നു. ഈ ശപഥം ചെയ്യുന്നതിനുമുമ്പ്‌, തങ്ങളുടെ കുറ്റമേറ്റുപറയുന്ന സമയത്ത്‌, മുഴുസഭയും ഉപവസിച്ചിരുന്നു. (നെഹെമ്യാവു 9:1, 38; 10:29, 30) അതുകൊണ്ട്‌, ഗൗരവമേറിയ തീരുമാനങ്ങൾ എടുക്കേണ്ടതുള്ളപ്പോൾ ഒരു ക്രിസ്‌ത്യാനി ഹ്രസ്വമായ ഒരു കാലയളവിൽ ഭക്ഷണമില്ലാതെ കഴിച്ചുകൂട്ടിയേക്കാം.

ആദിമ ക്രിസ്‌തീയ സഭയിൽ മൂപ്പന്മാരുടെ സംഘങ്ങൾ തീരുമാനങ്ങളെടുക്കുമ്പോൾ ചിലപ്പോൾ ഉപവസിക്കാറുണ്ടായിരുന്നു. ഇന്ന്‌, ക്ലേശകരമായ—ഒരുപക്ഷേ നീതിന്യായ കേസുമായി ബന്ധപ്പെട്ട—തീരുമാനങ്ങളെടുക്കേണ്ട സഭാമൂപ്പന്മാർ കാര്യം പരിഗണനയ്‌ക്കെടുക്കുമ്പോൾ ഭക്ഷണം വർജിച്ചേക്കാം.

ചില സാഹചര്യങ്ങളിൽ ഉപവസിക്കാൻ ഉദ്ദേശിക്കുന്നതു വ്യക്തിപരമായ തീരുമാനമാണ്‌. ഈ കാര്യത്തിൽ ഒരാൾ മറ്റൊരാളെ വിധിക്കാൻ പാടില്ല. ‘നീതിമാൻ എന്നു മനുഷ്യർക്കു തോന്നാൻ’ നാം ആഗ്രഹിക്കുന്നില്ല; മാത്രമല്ല, ഗൗരവപൂർണമായ കടപ്പാടുകൾ ശ്രദ്ധിക്കുന്നതു തടസ്സപ്പെടുത്തുന്നവിധം നാം ഭക്ഷണത്തിന്‌ അത്രയ്‌ക്കു പ്രാധാന്യം കൽപ്പിക്കാനും പാടില്ല. (മത്തായി 23:28; ലൂക്കൊസ്‌ 12:22, 23) ഉപവസിക്കാൻ ദൈവം നമ്മോട്‌ ആവശ്യപ്പെടുന്നില്ല, ഉപവസിക്കുന്നതിൽ നിന്ന്‌ അവൻ നമ്മെ തടയുന്നതുമില്ല എന്ന്‌ ബൈബിൾ വെളിവാക്കുന്നു.

[7-ാം പേജിലെ ചിത്രം]

സ്‌നാപനത്തിനുശേഷം 40 ദിവസം യേശു ഉപവസിച്ചത്‌ എന്തിനായിരുന്നുവെന്നു നിങ്ങൾക്കറിയാമോ?