“പൂർവ്വകാലം ഓർത്തുകൊൾവിൻ” എന്തുകൊണ്ട്?
“പൂർവ്വകാലം ഓർത്തുകൊൾവിൻ” എന്തുകൊണ്ട്?
“പൂർവ്വകാലം ഓർത്തുകൊൾവിൻ.” പൊ.യു. (പൊതുയുഗം) 61-ൽ പൗലൊസ് അപ്പോസ്തലൻ എഴുതിയ ആ അനുശാസനം യഹൂദ്യയിലുള്ള എബ്രായ ക്രിസ്ത്യാനികളെ സംബോധന ചെയ്തുള്ളതായിരുന്നു. (എബ്രായർ 10:32) ആ അനുശാസനത്തിനു പ്രേരിപ്പിച്ചത് എന്തായിരുന്നു? ഒന്നാം നൂറ്റാണ്ടിലെ യഹോവയുടെ ആരാധകർ പൂർവകാലം മറക്കാതിരിക്കേണ്ടത് എന്തുകൊണ്ടായിരുന്നു? സമാനമായ ഒരു മുന്നറിയിപ്പു ശ്രദ്ധിക്കുന്നതിനാൽ നമുക്കിന്നു പ്രയോജനം നേടാനാവുമോ?
പൂർവകാലത്തെ അവഗണിക്കുകയോ അതിനോട് ഉപേക്ഷകാട്ടുകയോ ചെയ്യുന്നതിനെതിരെ ബൈബിളെഴുത്തുകാർ നൂറ്റാണ്ടുകളിലുടനീളം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളും സംഭവങ്ങളും മനസ്സിൽ സൂക്ഷിക്കുകയും അതിനു പരിചിന്തനം നൽകുകയും ചെയ്യേണ്ടിയിരുന്നു. “പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല” എന്നു യഹോവ പോലും പറഞ്ഞു. (യെശയ്യാവു 46:9) ആ അനുശാസനം അനുസരിക്കുന്നതിനുള്ള ശക്തമായ മൂന്നു കാരണങ്ങൾ നമുക്കു പരിശോധിക്കാം.
പ്രചോദനവും പ്രോത്സാഹനവും
ഒന്നാമതായി, അതിനു വളരെയധികം പ്രചോദനത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഉറവായിരിക്കാൻ കഴിയും. പൗലൊസ് എബ്രായ സഭയ്ക്കു തന്റെ ലേഖനമെഴുതിയപ്പോൾ, യഹൂദന്മാരിൽനിന്നുള്ള എതിർപ്പു നിമിത്തം അനുദിനം വിശ്വാസത്തിന്റെ പരിശോധന നേരിടേണ്ടിവന്ന സഹ ക്രിസ്ത്യാനികൾക്ക് എഴുതുകയായിരുന്നു. സഹിഷ്ണുത വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞ് പൗലൊസ് ഇങ്ങനെ പറഞ്ഞു: “പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും . . . വളരെ പോരാട്ടം കഴിച്ച പൂർവ്വകാലം ഓർത്തുകൊൾവിൻ.” (എബ്രായർ 10:32, 33) ആത്മീയ പോരാട്ടത്തിലെ, വിശ്വസ്തതയുടെ പൂർവകാല പ്രവൃത്തികൾ അനുസ്മരിക്കുന്നത് അവർക്ക് ഓട്ടം പൂർത്തിയാക്കുന്നതിന് ആവശ്യമായ ധൈര്യമേകുമായിരുന്നു. അതേ വിധത്തിൽ പ്രവാചകനായ യെശയ്യാവ് ഇങ്ങനെ എഴുതി: “നിങ്ങൾ ധൈര്യം സംഭരിക്കേണ്ടതിന് ഇത് ഓർക്കുവിൻ.” (യെശയ്യാവു 46:8, NW) സമാനമായ അഭികാമ്യ ഫലം മനസ്സിൽ കണ്ടുകൊണ്ടാണ് എഫെസൊസിലെ സഭയോട് യേശുക്രിസ്തു ഇങ്ങനെ പറഞ്ഞത്: “നീ ഏതിൽനിന്നു വീണിരിക്കുന്നു [നിനക്കുണ്ടായിരുന്ന ആദ്യസ്നേഹം] എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക.”—വെളിപ്പാടു 2:4, 5.
“പൂർവ്വദിവസങ്ങളെ ഓർക്കുക: മുന്തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്ക” എന്ന ഉദ്ബോധനം, യഹോവയോടു സധൈര്യം വിശ്വസ്തത കാണിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് ഇസ്രായേലിനു നൽകിയ മോശയുടെ പ്രസംഗങ്ങളിലെ ആവർത്തക വിഷയമായിരുന്നു. (ആവർത്തനപുസ്തകം 32:7) ആവർത്തനപുസ്തകം 7:18-ൽ രേഖപ്പെടുത്തിയിരിക്കുന്ന അവന്റെ വാക്കുകൾ ശ്രദ്ധിക്കുവിൻ: ‘അവരെ [കനാന്യരെ] ഭയപ്പെടരുതു; നിന്റെ ദൈവമായ യഹോവ ഫറവോനോടും എല്ലാ മിസ്രയീമ്യരോടും ചെയ്തതു നീ നല്ലവണ്ണം ഓർക്കേണം.’ തന്റെ ജനത്തിനുവേണ്ടിയുള്ള യഹോവയുടെ രക്ഷാപ്രവർത്തനങ്ങൾ അനുസ്മരിക്കുന്നത്, ദൈവ നിയമങ്ങൾ വിശ്വസ്തതയോടെ പിൻപറ്റുന്നതിൽ തുടരുന്നതിനുള്ള ഒരു പ്രേരക ഘടകമായിരിക്കണമായിരുന്നു.—ആവർത്തനപുസ്തകം 5:15; 15:15.
ദുഃഖകരമെന്നു പറയട്ടെ, ഇസ്രായേല്യർ മിക്കപ്പോഴും മറവിയെന്ന അപരാധത്തിനു വശംവദരായി. ഫലമെന്തായിരുന്നു? “അവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു. . . . അവന്റെ കയ്യും അവൻ ശത്രുവിൻ വശത്തുനിന്നു അവരെ വിടുവിച്ച ദിവസവും അവർ ഓർത്തില്ല.” (സങ്കീർത്തനം 78:41, 42) ഒടുവിൽ, യഹോവയുടെ കൽപ്പനകൾ അവർ മറന്നുകളഞ്ഞത് അവൻ അവരെ തള്ളിക്കളയുന്നതിൽ കലാശിച്ചു.—മത്തായി 21:42, 43.
സങ്കീർത്തനക്കാരൻ ഒരു നല്ല മാതൃക വെക്കുക സങ്കീർത്തനം 77:11, 12) പൂർവകാല വിശ്വസ്ത സേവനത്തെയും യഹോവയുടെ സ്നേഹനിർഭരമായ പ്രവൃത്തികളെയും കുറിച്ചുള്ള ധ്യാനനിർഭരമായ ഓർമിക്കൽ നമുക്ക് ആവശ്യമായ പ്രചോദനവും പ്രോത്സാഹനവും വിലമതിപ്പും പ്രദാനം ചെയ്യും. കൂടാതെ, “പൂർവ്വദിവസങ്ങളെ ഓർക്കു”ന്നതു ക്ഷീണമകറ്റാൻ ഉപകരിക്കുമെന്നു മാത്രമല്ല വിശ്വസ്തതയോടെ സഹിച്ചു നിൽക്കാനും നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യാനും നമ്മെ പ്രേരിപ്പിക്കും.
യുണ്ടായി. അവൻ എഴുതി: “ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാൻ ഓർക്കും; ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും.” (ഗതകാല തെറ്റുകളിൽനിന്നു പഠിക്കൽ
രണ്ടാമതായി, മറക്കാതിരിക്കുന്നതു ഗതകാല തെറ്റുകളിൽനിന്നും അതിന്റെ അനന്തരഫലങ്ങളിൽനിന്നും പഠിക്കുന്നതിനുള്ള ഒരു മാർഗമായി ഉതകിയേക്കാം. അതു മനസ്സിൽ വെച്ചുകൊണ്ടു മോശ ഇസ്രായേല്യരെ ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “നീ മരുഭൂമിയിൽവെച്ചു നിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്നു ഓർക്ക; മറന്നുകളയരുതു; മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഈ സ്ഥലത്തു വന്നതുവരെയും നിങ്ങൾ യഹോവയോടു മത്സരിക്കുന്നവരായിരുന്നു.” (ആവർത്തനപുസ്തകം 9:7) ഇസ്രായേല്യർ അത്തരം അനുസരണക്കേടു കാണിച്ചതിന്റെ ഫലം, മോശ ചൂണ്ടിക്കാട്ടിയതുപോലെ, ‘അവരുടെ ദൈവമായ യഹോവ അവരെ നാല്പതു സംവത്സരം മരുഭൂമിയിൽ നടത്തി’ എന്നതായിരുന്നു. അതോർമിക്കാൻ അവർ പ്രോത്സാഹിപ്പിക്കപ്പെട്ടത് എന്തുകൊണ്ടായിരുന്നു? അത് അവരെ താഴ്മയുള്ളവരാക്കുന്നതിനും അവരുടെ മത്സരാത്മക വഴികൾക്കുള്ള തിരുത്തലായി ഉപകരിക്കുന്നതിനും വേണ്ടിയായിരുന്നു. തന്മൂലം അവർക്കു തങ്ങളുടെ ‘ദൈവമായ യഹോവയുടെ വഴികളിൽ നടന്നു അവനെ ഭയപ്പെട്ടു അവന്റെ കല്പനകൾ പ്രമാണിക്കാ’നാകുമായിരുന്നു. (ആവർത്തനപുസ്തകം 8:2-6) തങ്ങളുടെ ഗതകാല തെറ്റുകൾ ആവർത്തിക്കാതിരിക്കത്തക്കവണ്ണം അവർ പഠിക്കേണ്ടിയിരുന്നു.
“ജാഗ്രതയുള്ള ഒരു വ്യക്തി സ്വന്ത അനുഭവത്തിൽനിന്നു പ്രയോജനം നേടുന്നു, ജ്ഞാനിയായ ഒരുവനോ മറ്റുള്ളവരുടെ അനുഭവത്തിൽനിന്നും” എന്ന് ഒരു ലേഖകൻ പ്രസ്താവിച്ചു. തങ്ങളുടെതന്നെ ഗതകാല തെറ്റുകൾ പരിചിന്തിച്ചു പ്രയോജനം നേടാൻ മോശ ഇസ്രായേൽ ജനതയോട് ആഹ്വാനം ചെയ്തു. എന്നാൽ അതേ ചരിത്ര രേഖയിൽനിന്ന് ഒരു പാഠം പഠിച്ചുകൊള്ളാൻ പൗലൊസ് മറ്റുള്ളവരെ—ഒന്നാം നൂറ്റാണ്ടിലെ കൊരിന്ത്യ സഭയെയും വിപുലമായ അർഥത്തിൽ നമ്മെയും—ഉദ്ബോധിപ്പിച്ചു. അവൻ ഇങ്ങനെ എഴുതി: “ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു [ഇസ്രായേല്യർക്കു] സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (1 കൊരിന്ത്യർ 10:11) പാഠം പഠിക്കാൻ പോന്ന വിധത്തിലുള്ള മറ്റൊരു പുരാതന ബൈബിൾ സംഭവമായിരുന്നു “ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവിൻ” എന്ന് യേശുക്രിസ്തു പറഞ്ഞപ്പോൾ അവന്റെ മനസ്സിലുണ്ടായിരുന്നത്. (ലൂക്കൊസ് 17:32; ഉല്പത്തി 19:1-26) ഇംഗ്ലീഷ് കവിയും തത്ത്വചിന്തകനുമായിരുന്ന സാമുവെൽ ടെയ്ലർ കോൾറിഡ്ജ് ഇങ്ങനെ എഴുതി: “മനുഷ്യർക്കു ചരിത്രത്തിൽനിന്നു പഠിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അത് എത്ര നല്ല പാഠങ്ങൾ നമ്മെ പഠിപ്പിച്ചേനെ!”
എളിമയും കൃതജ്ഞതയും
മൂന്നാമതായി, പൂർവകാലം ഓർമിക്കുന്നതു നമ്മിൽ ദൈവത്തെ പ്രീതിപ്പെടുത്തുന്ന ഗുണങ്ങളായ എളിമയും കൃതജ്ഞതയും നട്ടുവളർത്താൻ ഉപകരിക്കുന്നു. നമ്മുടെ ലോകവ്യാപക ആത്മീയ പറുദീസയുടെ വ്യത്യസ്ത വശങ്ങളിൽ ആനന്ദിക്കവേ, അവ ചില നിർമാണ ഘടകങ്ങളിൽ വേരൂന്നിയിരിക്കുന്നുവെന്നു നമുക്ക് ഒരിക്കലും മറക്കാതിരിക്കാം. വിശ്വസ്തത, സ്നേഹം, ആത്മത്യാഗം, പ്രതികൂല സാഹചര്യങ്ങളിലെ ധൈര്യം, സഹിഷ്ണുത, ദീർഘക്ഷമ, വിശ്വാസം എന്നിവ അവയിലുൾപ്പെടുന്നു. ദശകങ്ങൾക്കുമുമ്പു വ്യത്യസ്ത ദേശങ്ങളിൽ വേലയ്ക്കു തുടക്കമിട്ട ക്രിസ്തീയ സഹോദരങ്ങൾ പ്രകടിപ്പിച്ച ഗുണങ്ങളാണവ. മെക്സിക്കോയിലെ ദൈവജനത്തിന്റെ ആധുനിക നാളിലെ ചരിത്ര റിപ്പോർട്ട് ഉപസംഹരിച്ചുകൊണ്ട് യഹോവയുടെ സാക്ഷികളുടെ വാർഷിക പുസ്തകം—1995 (ഇംഗ്ലീഷ്) ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷികളുമായി അടുത്തകാലത്തു സഹവസിക്കാൻ തുടങ്ങിയവർക്ക് മെക്സിക്കോയിൽ വേലയ്ക്കു തുടക്കമിടുന്നതിൽ പങ്കുണ്ടായിരുന്നവർ അഭിമുഖീകരിച്ച പീഡനങ്ങൾ അതിശയമായി തോന്നിയേക്കാം. സമൃദ്ധമായ ആത്മീയ ഭക്ഷണം ലഭ്യമായിരിക്കുന്ന, ദൈവഭയമുള്ള ലക്ഷക്കണക്കിനു സഹവാസികളുള്ള, ദൈവസേവനം സുസംഘടിത രീതിയിൽ നിർവഹിക്കുന്ന ഒരു ആത്മീയ പറുദീസയേ അവർക്കു പരിചയമുള്ളൂ.”
ആ മുന്നോടികൾ മിക്കപ്പോഴും ഒറ്റയ്ക്ക് അല്ലെങ്കിൽ ഒറ്റപ്പെട്ട ചെറിയ കൂട്ടങ്ങളായി വേല ചെയ്തു. രാജ്യസന്ദേശം പ്രഘോഷിക്കുന്നതിൽ ഉറ്റിരിക്കവേ അവർ ഏകാന്തതയും ദാരിദ്ര്യവും നിർമലതയുടെ കഠിനമായ മറ്റു പരിശോധനകളും നേരിട്ടു. ആ മുൻകാല സേവകരിലനേകർ മരിച്ച് ഭൗമിക രംഗത്തുനിന്നു മറഞ്ഞെങ്കിലും, അവരുടെ വിശ്വസ്ത സേവനം എബ്രായർ 6:10) യഹോവ വിലമതിപ്പോടെ ഓർമിക്കുന്നുവെന്നിരിക്കെ, നാമും കൃതജ്ഞതാമനോഭാവത്തോടെ അങ്ങനെ ചെയ്യേണ്ടതല്ലേ?
യഹോവ ഓർക്കുന്നുവെന്ന അറിവ് എത്ര ഹൃദയോഷ്മളമാണ്! പൗലൊസ് അപ്പോസ്തലൻ അതിന് ഉറപ്പേകിക്കൊണ്ട് ഇങ്ങനെ എഴുതി: “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.” (പുതുതായി സത്യം ലഭിച്ചവർക്ക് യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണത്തിലൂടെ ഈ ചരിത്ര വസ്തുതകളുമായി പരിചിതരാകാവുന്നതാണ്. a കൂടാതെ, ദീർഘനാൾ സേവനമനുഷ്ഠിച്ച അംഗങ്ങളുള്ള, പ്രായംചെന്ന സഹോദരന്മാരോ സഹോദരിമാരോ ഉള്ള ഒരു കുടുംബത്തിലോ സഭയിലോ ആയിരിക്കുന്ന പദവി നമുക്കുള്ളപക്ഷം ആവർത്തനപുസ്തകം 32:7-ലെ വാക്കുകൾക്കു ചെവിചായ്ക്കാൻ നാം പ്രചോദിപ്പിക്കപ്പെടുന്നു: “പൂർവ്വദിവസങ്ങളെ ഓർക്കുക: മുന്തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്ക; നിന്റെ പിതാവിനോടു ചോദിക്ക, അവൻ അറിയിച്ചുതരും; നിന്റെ വൃദ്ധന്മാരോടു ചോദിക്ക, അവർ പറഞ്ഞുതരും.”
അതേ, ദൈവിക ഭക്തിയുടെ പൂർവകാല പ്രവൃത്തികൾ അനുസ്മരിക്കുന്നതു ക്രിസ്തീയ സേവനത്തിൽ സന്തോഷത്തോടെ സഹിച്ചുനിൽക്കുന്നതിൽ തുടരാൻ നമ്മെ പ്രേരിപ്പിക്കും. മാത്രമല്ല, നാം പഠിക്കേണ്ട പാഠങ്ങൾ ചരിത്രത്തിൽ അടങ്ങിയിരിക്കുന്നു. നമ്മുടെ ദൈവാനുഗൃഹീത ആത്മീയ പറുദീസയെക്കുറിച്ചു ധ്യാനിക്കുന്നത് അഭികാമ്യ ഗുണങ്ങളായ എളിമയും കൃതജ്ഞതയും നട്ടുവളർത്താൻ ഉപകരിക്കും. വാസ്തവമായും, “പൂർവ്വകാലം ഓർത്തുകൊൾവിൻ.”
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്.