യഹോവ എന്റെ സങ്കേതം
യഹോവ എന്റെ സങ്കേതം
പെനെലൊപി മാക്രിസ് പറഞ്ഞപ്രകാരം
അമ്മ എന്നോടു കേണപേക്ഷിച്ചു: “നിന്റെ ഭർത്താവിനെ വിട്ടുപോരൂ; നിന്റെ ആങ്ങളമാർ നിനക്കുവേണ്ടി അതിലും നല്ല ഒരാളെ കണ്ടുപിടിക്കും.” സ്നേഹനിധിയായ അമ്മ എന്റെ വിവാഹബന്ധം വേർപെടുത്താൻ ആഗ്രഹിച്ചത് എന്തുകൊണ്ടായിരുന്നു? അവരെ അത്രകണ്ട് ആകുലപ്പെടുത്തിയതെന്തായിരുന്നു?
സേമോസ് എന്ന ഗ്രീക്കു ദ്വീപിലെ ആംമ്പിലൊസ് എന്ന കൊച്ചു ഗ്രാമത്തിൽ 1897-ലാണു ഞാൻ പിറന്നത്. ഞങ്ങളുടെ കുടുംബം ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഭക്തിയുള്ള അംഗങ്ങളായിരുന്നു. ഞാൻ ജനിക്കുന്നതിനു തൊട്ടുമുമ്പു പിതാവു മരിച്ചു. അക്കാലത്തെ കൊടിയ ദാരിദ്ര്യത്തിൽ കഴിഞ്ഞുകൂടുന്നതിന് എന്റെ അമ്മയ്ക്കും മൂന്ന് ആങ്ങളമാർക്കും എനിക്കും കഠിനാധ്വാനം ചെയ്യേണ്ടിവന്നു.
1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. അതേത്തുടർന്ന് എന്റെ മൂത്ത രണ്ട് ആങ്ങളമാർക്കു സൈന്യത്തിൽ ചേരാനുള്ള ഉത്തരവു ലഭിച്ചു. എന്നാൽ അതിൽനിന്നു തലയൂരാൻ എന്നെയും കുഞ്ഞാങ്ങളെയെയും അമ്മയോടൊപ്പം വീട്ടിലാക്കിയിട്ട് അവർ അമേരിക്കയിലേക്കു കുടിയേറി. ഏതാനും വർഷങ്ങൾക്കു ശേഷം 1920-ൽ, ഞങ്ങളുടെ ഗ്രാമത്തിൽ അധ്യാപകനായിരുന്ന തിമീത്രിസ് എന്ന യുവാവിനെ ഞാൻ വിവാഹം കഴിച്ചു.
ഒരു പ്രധാന സന്ദർശനം
എന്റെ വിവാഹശേഷം ഉടൻതന്നെ അമ്മാവൻ ഞങ്ങളെ സന്ദർശിക്കാൻ അമേരിക്കയിൽനിന്നു വന്നു. അദ്ദേഹം, ചാൾസ് ടെയ്സ് റസ്സൽ എഴുതിയ വേദാധ്യയന പത്രികയിലൊരെണ്ണം തന്നോടൊപ്പം കരുതിയിരുന്നു. അത്, യഹോവയുടെ സാക്ഷികൾ എന്ന് ഇപ്പോൾ അറിയപ്പെടുന്ന ബൈബിൾ വിദ്യാർഥികളുടെ ഒരു പ്രസിദ്ധീകരണമായിരുന്നു.
ആ പുസ്തകം തുറന്നപ്പോൾ, ചെറുപ്പം മുതൽ തന്നെ അലട്ടിയിരുന്ന ഒരു വിഷയം തിമീത്രിസിന്റെ ശ്രദ്ധയിൽപ്പെട്ടു, “മരിക്കുമ്പോൾ മനുഷ്യന് എന്തു സംഭവിക്കുന്നു?” ഹൈസ്കൂളിൽ ആയിരുന്നപ്പോൾ അദ്ദേഹം ഒരു ഗ്രീക്ക് ഓർത്തഡോക്സ് ദൈവശാസ്ത്രജ്ഞനോട് ഈ വിഷയത്തെക്കുറിച്ചു ചോദ്യം ഉന്നയിച്ചിരുന്നു. എന്നാൽ തൃപ്തികരമായ ഉത്തരം ലഭിച്ചില്ല. ആ പ്രസിദ്ധീകരണത്തിൽ നൽകിയിരുന്ന വ്യക്തവും യുക്തിസഹവുമായ വിശദീകരണം തിമീത്രിസിനെ വളരെ സന്തുഷ്ടനാക്കി. തന്മൂലം അദ്ദേഹം നേരെ പോയതു
ഗ്രീസിലെ പുരുഷന്മാർ പതിവനുസരിച്ചു കൂടിവന്നിരുന്ന ഗ്രാമത്തിലെ കാപ്പിക്കടയിലേക്കാണ്. താൻ ബൈബിളിൽനിന്നു പഠിച്ച കാര്യങ്ങളെക്കുറിച്ച് അവിടെവെച്ച് അദ്ദേഹം വിവരിച്ചു.ബൈബിൾ സത്യത്തിനായുള്ള ഞങ്ങളുടെ നിലപാട്
ഏതാണ്ട് അതേ സമയം—1920-കളുടെ ആരംഭത്തിൽ—ഗ്രീസ് മറ്റൊരു യുദ്ധത്തിലായിരുന്നു. നിർബന്ധിതമായി സൈന്യത്തിൽ ചേർത്ത തിമീത്രിസിനെ ഏഷ്യാ മൈനറിലെ ടർക്കി വൻകരയിലേക്ക് അയച്ചു. മുറിവേറ്റതു നിമിത്തം അദ്ദേഹത്തെ വീട്ടിലേക്ക് അയച്ചു. അദ്ദേഹം സുഖം പ്രാപിച്ചശേഷം ഏഷ്യാ മൈനറിലുള്ള സ്മുർന്നയിലേക്ക് (ഇപ്പോൾ ടർക്കിയിലുള്ള ഇസ്മിർ) ഞാനും അദ്ദേഹത്തോടൊപ്പം പോയി. 1922-ൽ പെട്ടെന്നു യുദ്ധം അവസാനിച്ചപ്പോൾ ഞങ്ങൾക്കു പലായനം ചെയ്യേണ്ടിവന്നു. വാസ്തവത്തിൽ, വളരെ കേടുപാടുവന്ന ഒരു ബോട്ടിൽ സേമോസിലേക്കു ഞങ്ങൾ കഷ്ടിച്ചു രക്ഷപ്പെട്ടു. വീട്ടിലെത്തിയ ഉടൻ ഞങ്ങൾ മുട്ടിൽനിന്നു ദൈവത്തോടു നന്ദിപറഞ്ഞു. ആ ദൈവത്തെക്കുറിച്ചു ഞങ്ങൾക്ക് അവ്യക്തമായ അറിവേ അപ്പോഴുണ്ടായിരുന്നുള്ളൂ.
താമസിയാതെ, ദ്വീപിന്റെ തലസ്ഥാനമായ വാതിയിലുള്ള ഒരു സ്കൂളിൽ പഠിപ്പിക്കാനുള്ള നിയമനം തിമീത്രിസിനു ലഭിച്ചു. ബൈബിൾ വിദ്യാർഥികളുടെ സാഹിത്യം അദ്ദേഹം തുടർച്ചയായി വായിച്ചുകൊണ്ടിരുന്നു. മഴയുള്ള ഒരു രാത്രി, കിയാസ് എന്ന ദ്വീപിൽനിന്നു രണ്ടു ബൈബിൾ വിദ്യാർഥികൾ ഞങ്ങളെ സന്ദർശിച്ചു. കോൽപോർട്ടർമാരായി—മുഴുസമയ സുവിശേഷകരെ അങ്ങനെയാണു വിളിച്ചിരുന്നത്—സേവിക്കാൻ അമേരിക്കയിൽനിന്നു മടങ്ങിവന്നവരായിരുന്നു അവർ. രാത്രിയിൽ തങ്ങാൻ അവർക്കു ഞങ്ങൾ സൗകര്യമൊരുക്കി. ദൈവോദ്ദേശ്യം സംബന്ധിച്ചു പല കാര്യങ്ങളും അവർ ഞങ്ങളോടു പറഞ്ഞു.
പിന്നീട് തിമീത്രിസ് എന്നോടു പറഞ്ഞു: “പെനെലൊപി, സത്യം ഇതാണെന്നു ഞാൻ മനസ്സിലാക്കുന്നു. അതു ഞാൻ പിന്തുടർന്നേ പറ്റൂ. അതിന്റെ അർഥം ഞാൻ ഓർത്തഡോക്സ് പള്ളിയിൽ പാടുന്നതു നിർത്തണമെന്നാണ്. തന്നെയുമല്ല, എനിക്കു സ്കൂൾകുട്ടികളോടൊപ്പം പള്ളിയിൽ പോകാനുമാവില്ല.” യഹോവയെക്കുറിച്ചുള്ള അറിവു പരിമിതമായിരുന്നെങ്കിലും അവനെ സേവിക്കാൻ ഞങ്ങൾക്ക് അദമ്യമായ ആഗ്രഹമുണ്ടായിരുന്നു. തന്മൂലം ഞാൻ മറുപടി പറഞ്ഞു: “ഞാൻ നിങ്ങൾക്ക് ഒരു തടസ്സമായിരിക്കുകയില്ല. ധൈര്യമായി മുന്നേറിക്കൊള്ളൂ.”
തെല്ലൊരു മടിയോടെ അദ്ദേഹം പറഞ്ഞു: “അതു ശരിതന്നെ, എന്നാൽ നമ്മുടെ നിലപാടു വ്യക്തമായാൽ എനിക്കെന്റെ ജോലി നഷ്ടപ്പെടും.”
“അതു സാരമില്ല, എല്ലാവരും അധ്യാപനവൃത്തികൊണ്ടാണോ ഉപജീവനം കഴിക്കുന്നത്? നാം ചെറുപ്പമാണെന്നു മാത്രമല്ല ആരോഗ്യമുള്ളവരുമാണ്. ദൈവസഹായത്താൽ നമുക്കു വേറെ ജോലി കണ്ടെത്താം,” ഞാൻ പറഞ്ഞു.
ഏതാണ്ട് ഇതേ സമയം, കോൽപോർട്ടർ കൂടിയായ മറ്റൊരു ബൈബിൾ വിദ്യാർഥി സേമോസ് ദ്വീപിലേക്കു വന്നെന്നു ഞങ്ങൾക്ക് അറിവായി. ഒരു ബൈബിൾ പരസ്യപ്രസംഗത്തിന് അദ്ദേഹത്തിനു പൊലീസ് അനുവാദം നൽകിയില്ലെന്നു കേട്ടപ്പോൾ ഞങ്ങൾ അദ്ദേഹത്തെ തേടി പുറപ്പെട്ടു. ഒരു കടയിൽ, രണ്ടു ഗ്രീക്ക് ഓർത്തഡോക്സ് ദൈവശാസ്ത്രജ്ഞരുമായി അദ്ദേഹം സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണു ഞങ്ങൾ അദ്ദേഹത്തെ കണ്ടുമുട്ടുന്നത്. തങ്ങളുടെ വിശ്വാസത്തെപ്രതി ബൈബിളിൽനിന്നു വാദിക്കാനാവാതെ ദൈവശാസ്ത്രജ്ഞന്മാർ ലജ്ജിതരായി ഉടനടി സ്ഥലം വിട്ടു. ആ കോൽപോർട്ടറിന്റെ അറിവിൽ മതിപ്പുതോന്നിയ എന്റെ ഭർത്താവ് അദ്ദേഹത്തോടു ചോദിച്ചു: “ഇത്രയും നിഷ്പ്രയാസം ബൈബിൾ ഉപയോഗിക്കാൻ താങ്കൾക്കു കഴിയുന്നതെങ്ങനെയാണ്?”
“ഞങ്ങൾ ക്രമാനുഗതമായി ബൈബിൾ പഠിക്കുന്നു,” അദ്ദേഹം മറുപടി പറഞ്ഞു. അദ്ദേഹം ബാഗ് തുറന്ന് ദൈവത്തിന്റെ കിന്നരം (ഇംഗ്ലീഷ്) എന്ന അധ്യയന പുസ്തകം വെളിയിലെടുത്ത് അത്തരമൊരു അധ്യയനത്തിന് ആ പുസ്തകം എങ്ങനെ ഉപയോഗിക്കാമെന്നു കാട്ടിത്തന്നു. പഠിക്കാൻ വളരെ ഉത്സുകരായിരുന്നതിനാൽ ഉടനടി ഞാനും ഭർത്താവും കോൽപോർട്ടറും വേറെ രണ്ടു പേരും കടയുടമയോടൊപ്പം അയാളുടെ വീട്ടിലേക്കു പോയി. ഞങ്ങൾക്ക് ഓരോരുത്തർക്കും കോൽപോർട്ടർ ദൈവത്തിന്റെ കിന്നരം എന്ന പുസ്തകത്തിന്റെ ഓരോ പ്രതികൾ നൽകി. ഉടനടി ഞങ്ങൾ അധ്യയനവും ആരംഭിച്ചു. പാതിരാത്രി കഴിയുന്നതുവരെ ഞങ്ങൾ അധ്യയനം തുടർന്നു. പ്രഭാതമാകാറായപ്പോഴേക്കും ഞങ്ങൾ, ബൈബിൾ വിദ്യാർഥികൾ പാടുന്ന ഗീതങ്ങൾ പഠിക്കാൻ തുടങ്ങി.
അന്നുമുതൽ ദിവസവും മണിക്കൂറുകളോളം ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങി. വിദേശത്തുനിന്നുള്ള ബൈബിൾ വിദ്യാർഥികൾ ഞങ്ങൾക്കു ബൈബിൾ പഠന സഹായികൾ അയച്ചുതന്നുകൊണ്ടിരുന്നു. യഹോവയുടെ ഹിതം പൂർണമായി ചെയ്യുമെന്നു ശപഥം ചെയ്തുകൊണ്ട് 1926 ജനുവരിയിൽ ഞാൻ പ്രാർഥനയിൽ യഹോവയ്ക്കു സ്വയം സമർപ്പിച്ചു. പിന്നീട്, ആ വർഷം വേനൽക്കാലത്തു ഞാനും ഭർത്താവും ഞങ്ങളുടെ സമർപ്പണം ജലസ്നാപനത്തിലൂടെ പ്രതീകപ്പെടുത്തി. പഠിക്കുന്ന കാര്യങ്ങൾ മറ്റുള്ളവരോടു പറയാൻ ഞങ്ങൾക്കു ശക്തമായ ആഗ്രഹമുണ്ടായിരുന്നു. തന്മൂലം, ഞങ്ങൾ പ്രത്യാശാദൂത് (ഇംഗ്ലീഷ്) എന്ന ലഘുലേഖയുമായി വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെട്ടു.
ശക്തമായ എതിർപ്പ് സഹിക്കുന്നു
ചെറിയ ഒരു ഗ്രീക്ക് ഓർത്തഡോക്സ് ചാപ്പലിൽ പ്രാർഥനാ ചടങ്ങിൽ പങ്കെടുക്കാൻ ഒരിക്കൽ ഒരു യുവതി എന്നെ ക്ഷണിച്ചു. “ദൈവത്തെ ആ വിധത്തിൽ ആരാധിക്കുന്നതു ഞാൻ നിർത്തി. ബൈബിൾ പഠിപ്പിക്കുന്നപ്രകാരം, ഇപ്പോൾ ഞാൻ ദൈവത്തെ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കുന്നത്,” ഞാൻ വിശദീകരിച്ചു. (യോഹന്നാൻ 4:23, 24) അവൾ അമ്പരന്നുപോയി. മാത്രമല്ല, നാലുപാടും നടന്ന് അതേക്കുറിച്ചു വിളംബരം ചെയ്യുകയും ചെയ്തു. എന്റെ ഭർത്താവും അതിൽ ഉൾപ്പെട്ടിരിക്കുന്നതായി അവൾ അറിയിച്ചു.
മിക്കവാറും എല്ലാവരുംതന്നെ എതിർക്കാൻ തുടങ്ങി. ഒരിടത്തും—വീട്ടിലോ ഏതാനും താത്പര്യക്കാരോടൊപ്പം ദ്വീപിൽ നടത്തിയ യോഗങ്ങളിലോ—ഞങ്ങൾക്കു സമാധാനം കണ്ടെത്താനായില്ല. ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതന്മാരുടെ പ്രേരണനിമിത്തം ജനക്കൂട്ടം യോഗസ്ഥലത്തിനു വെളിയിൽ കൂട്ടംകൂടി കല്ലെറിയുകയും അസഭ്യവർഷം ചൊരിയുകയും ചെയ്തു.
ഞങ്ങൾ പ്രത്യാശാദൂത് ലഘുലേഖ വിതരണം ചെയ്തപ്പോൾ കുട്ടികൾ ഞങ്ങൾക്കു ചുറ്റും കൂടിനിന്ന് “സഹസ്രാബ്ദക്കാർ” എന്നു മാത്രമല്ല ചില നിന്ദാവാക്കുകളും വിളിച്ചുകൂവാൻ തുടങ്ങി. ഭർത്താവിന്റെ സഹപ്രവർത്തകരും അദ്ദേഹത്തെ ബുദ്ധിമുട്ടിപ്പിക്കാൻ തുടങ്ങി. 1926-ന്റെ അവസാനം അദ്ദേഹത്തെ വിചാരണചെയ്ത് പൊതു സ്കൂളിൽ പഠിപ്പിക്കാൻ അയോഗ്യനാണെന്നു തീർപ്പു കൽപ്പിച്ചു. കൂടാതെ 15 ദിവസത്തെ ജയിൽശിക്ഷയ്ക്കും വിധിച്ചു.
അമ്മ അതേക്കുറിച്ച് അറിഞ്ഞപ്പോൾ ഭർത്താവിനെ വിട്ടുപോരാൻ എന്നോടു പറഞ്ഞു. “എന്റെ പൊന്ന് അമ്മേ, ഞാൻ അമ്മയെ എത്രമാത്രം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ടെന്ന് എനിക്കും അമ്മയ്ക്കും അറിയാമല്ലോ. എന്നാൽ സത്യദൈവത്തെ ആരാധിക്കുന്നതിൽ ഞങ്ങൾക്കു വിഘാതം സൃഷ്ടിക്കാൻ എനിക്ക് അമ്മയെ അനുവദിക്കാനാവില്ല.”
അത്യന്തം നിരാശയോടെ അമ്മ തന്റെ ഗ്രാമത്തിലേക്കു മടങ്ങി.1927-ൽ ഏഥൻസിൽ ബൈബിൾ വിദ്യാർഥികളുടെ ഒരു സമ്മേളനം നടന്നു. അതിൽ പങ്കെടുക്കുന്നതിനു യഹോവ ഞങ്ങൾക്കു വഴി തുറന്നു. ബഹുദശം സഹവിശ്വാസികളോടൊപ്പം സമ്മേളിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ പുളകിതരായി, മാത്രമല്ല ഞങ്ങൾ ആത്മീയമായി ബലിഷ്ഠരാക്കപ്പെട്ടു. സേമോസിൽ തിരിച്ചെത്തിയ ശേഷം ഞങ്ങൾ ലോകാധിപതികൾക്ക് ഒരു സാക്ഷ്യം (ഇംഗ്ലീഷ്) എന്ന ലഘുലേഖയുടെ 5,000 പ്രതികൾ ഞങ്ങളുടെ ദ്വീപിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വിതരണം ചെയ്തു.
ഏതാണ്ട് അതേ സമയം, തിമീത്രിസിനെ അധ്യാപനവൃത്തിയിൽനിന്നു പിരിച്ചുവിട്ടു. ഞങ്ങൾക്കെതിരെയുള്ള മുൻവിധി നിമിത്തം തൊഴിൽ കണ്ടെത്തുക മിക്കവാറും അസാധ്യമായിരുന്നു. എങ്കിലും, എനിക്കു തയ്ക്കാനും തിമീത്രിസിനു വിദഗ്ധമായി പെയിൻറ് ചെയ്യാനും അറിയാമായിരുന്നതിനാൽ ഞങ്ങൾക്ക് അഷ്ടിക്കു വകതേടാൻ കഴിഞ്ഞു. 1928-ൽ ഭർത്താവിനെയും സേമോസിലുള്ള വേറെ നാലു ക്രിസ്തീയ സഹോദരന്മാരെയും സുവാർത്ത പ്രസംഗിച്ചതു നിമിത്തം രണ്ടു മാസത്തെ ജയിൽ ശിക്ഷയ്ക്കു വിധിച്ചു. സ്വതന്ത്രയായിരുന്ന ഏക ബൈബിൾ വിദ്യാർഥി എന്ന നിലയ്ക്ക് അവർക്കു ജയിലിൽ ഭക്ഷണമെത്തിക്കാൻ എനിക്കു സാധിച്ചു.
കലശലായ രോഗങ്ങളോടു മല്ലിടുന്നു
ഒരിക്കൽ ഞാൻ, അന്ന് അറിയപ്പെടാത്ത മാരക രോഗമായ ട്യൂബർക്കുലർ സ്പൊണ്ടിലയ്റ്റിസ് ബാധിച്ചു കിടപ്പിലായി. എനിക്കു വിശപ്പുകെട്ടു, തുടർച്ചയായി ചുട്ടുപൊള്ളുന്ന പനിയും. ചികിത്സയുടെ ഭാഗമായി ഞാൻ കഴുത്തുമുതൽ തുടകൾവരെ പ്ലാസ്റ്ററിട്ടു കിടപ്പായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടു തരണംചെയ്യുന്നതിനു ഭർത്താവ് ഒരു തുണ്ടു സ്ഥലം വിറ്റു. അങ്ങനെ എനിക്കു ചികിത്സ തുടരാനാകുമായിരുന്നു. ദുഃഖാർത്തയായി, ശക്തി പകരാൻ ഞാൻ അനുദിനം ദൈവത്തോടു പ്രാർഥിച്ചു.
എന്നെ സന്ദർശിക്കുമ്പോഴെല്ലാം ബന്ധുക്കൾ എതിർപ്പിന് ആക്കം കൂട്ടിക്കൊണ്ടിരുന്നു. ഞങ്ങൾ മതം മാറിയതുകൊണ്ടാണ് ഇതെല്ലാം അനുഭവിക്കുന്നതെന്ന് അമ്മ പറഞ്ഞു. അനങ്ങാൻ വയ്യാതെ, സഹിച്ചു നിൽക്കാൻ ക്ഷമയും ധൈര്യവുമേകുന്നതിനു ഞാൻ നമ്മുടെ സ്വർഗീയ പിതാവിനോടു കരഞ്ഞപേക്ഷിച്ചു. എന്റെ കണ്ണുനീരിൽ തലയിണ കുതിർന്നു.
സന്ദർശകർക്കായി ബൈബിളും ഒരു കൂട്ടം ചെറുപുസ്തകങ്ങളും ലഘുലേഖകളും ഞാൻ കിടക്കയ്ക്കരികെ മേശയിൽ കരുതിയിരുന്നു. ഞങ്ങളുടെ കൊച്ചു സഭയുടെ യോഗം ഞങ്ങളുടെ വീട്ടിൽവെച്ചാണു നടത്തിയിരുന്നത്. അതൊരു അനുഗ്രഹമായി; എനിക്കു ക്രമമായി ആത്മീയ പ്രോത്സാഹനം ലഭിക്കുമായിരുന്നു. ഏഥൻസിലുള്ള ഒരു ഡോക്ടറുടെ ചികിത്സ തേടുന്നതിനു ഞങ്ങൾക്ക് മറ്റൊരു തുണ്ടു ഭൂമി വിൽക്കേണ്ടി വന്നു.
അതിനുശേഷം താമസിയാതെ, സഞ്ചാരമേൽവിചാരകൻ ഞങ്ങളെ സന്ദർശിച്ചു. എന്റെ അവസ്ഥയും തിമീത്രിസിനു ജോലിയില്ലാതിരിക്കുന്നതും കണ്ടപ്പോൾ അദ്ദേഹത്തിനു വളരെ വിഷമം തോന്നി. ലെസ്ബോസ് ദ്വീപിലെ മിറ്റിലെനിയിൽ ഞങ്ങൾക്കു താമസിക്കുന്നതിനുള്ള ഏർപ്പാടുകൾ അദ്ദേഹം ചെയ്തുതന്നു. 1934-ൽ ഞങ്ങൾ അങ്ങോട്ടു താമസം മാറ്റി. തിമീത്രിസിനു ഒരു തൊഴിൽ തരപ്പെടുത്തുന്നതിനും കഴിഞ്ഞു. എന്റെ രോഗത്തിൽ എന്നെ പരിപാലിച്ച സ്നേഹനിധികളായ ക്രിസ്തീയ സഹോദരീസഹോദരന്മാരെ ഞങ്ങൾ അവിടെയും കണ്ടുമുട്ടി. ഒടുവിൽ, അഞ്ചു വർഷത്തെ ചികിത്സയ്ക്കു ശേഷം ഞാൻ പൂർണമായി സുഖംപ്രാപിച്ചു.
എന്നിരുന്നാലും, 1946-ൽ രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് ഉടനടി എനിക്കു വീണ്ടും കലശലായ രോഗം ബാധിച്ചു. ഇത്തവണ ട്യൂബർക്കുലർ പെരിറ്റനൈറ്റിസായിരുന്നു രോഗം. ചുട്ടുപൊള്ളുന്ന പനിയും കൊടിയ വേദനയുമായി അഞ്ചുമാസം ഞാൻ കിടപ്പിലായിരുന്നു. എന്നാൽ മുമ്പത്തെപ്പോലെ ഇത്തവണയും സന്ദർശകരോടു യഹോവയെക്കുറിച്ചു സംസാരിക്കുന്നതിൽനിന്നു പിന്മാറിയില്ല. ക്രമേണ ഞാൻ ആരോഗ്യം വീണ്ടെടുത്തു.
എതിർപ്പിൻ മധ്യേ പയനിയറിങ്
യുദ്ധാനന്തര വർഷങ്ങളിൽ ഗ്രീസിലെങ്ങും യഹോവയുടെ സാക്ഷികൾക്കു നേരിട്ടതു നിഷ്ഠുരമായ എതിർപ്പായിരുന്നു. വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കവേ പലവട്ടം ഞങ്ങളെ അറസ്റ്റു ചെയ്യുകയുണ്ടായി. എന്റെ ഭർത്താവു മൊത്തം ഒരു വർഷം ജയിലിൽ ചെലവഴിച്ചു. ശുശ്രൂഷയ്ക്കായി ഇറങ്ങിത്തിരിക്കുമ്പോൾ, അറസ്റ്റ് ചെയ്യപ്പെട്ടു രാത്രി പൊലീസ് സ്റ്റേഷനിൽ കഴിച്ചുകൂട്ടാൻ ഒരുങ്ങിയാണു പോകാറു പതിവ്. എങ്കിലും, യഹോവ ഒരിക്കലും ഞങ്ങളെ കൈവെടിഞ്ഞില്ല. സഹിച്ചു നിൽക്കുന്നതിന് ആവശ്യമായ ധൈര്യവും ബലവും അവൻ എല്ലായ്പോഴും പ്രദാനം ചെയ്തു.
അവധിക്കാല പയനിയറിങ്ങിനെക്കുറിച്ച്, 1940-കളിൽ ഞാൻ ഇൻഫോർമൻറിൽ (ഇപ്പോഴത്തെ നമ്മുടെ രാജ്യ ശുശ്രൂഷ) വായിച്ചു. പ്രതിമാസം ശുശ്രൂഷയിൽ 75 മണിക്കൂർ ചെലവഴിക്കേണ്ടിയിരുന്ന, സേവനത്തിന്റെ ഈ വശത്തു പങ്കുപറ്റാൻ ശ്രമിക്കാമെന്നു ഞാൻ തീരുമാനിച്ചു. തത്ഫലമായി, എന്റെ മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും വർധിച്ചു.
ഞാൻ ആഴ്ചയിൽ 17 അധ്യയനങ്ങൾ നടത്തിയ സമയംവരെയുണ്ട്. മിറ്റലിനെയിലെ ബിസിനസ് പ്രദേശത്ത് ഒരു മാസികാറൂട്ട് ഉണ്ടാക്കിയെടുക്കുന്നതിനും എനിക്കു കഴിഞ്ഞു. അവിടെ ഞാൻ കടകളിലും ഓഫീസുകളിലും ബാങ്കുകളിലും ക്രമമായി വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും 300 പ്രതികളോളം പതിവായി എത്തിച്ചുകൊടുത്തു.1964-ൽ ഒരു സഞ്ചാരമേൽവിചാരകൻ ഞങ്ങളുടെ സഭ സന്ദർശിച്ചപ്പോൾ എന്നോടു പറഞ്ഞു: “പെനെലൊപി സഹോദരീ, ശുശ്രൂഷയിൽ സഹോദരിക്കു ലഭിച്ചിരിക്കുന്ന അത്ഭുതകരമായ ഫലങ്ങൾ സഹോദരിയുടെ പ്രസാധക രേഖാ കാർഡിൽ എനിക്കു കാണാൻ കഴിഞ്ഞു. സഹോദരിക്കു നിരന്തരപയനിയറിങ്ങിനുള്ള ഫാറം പൂരിപ്പിക്കരുതോ?” അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിനു ഞാൻ എന്നും നന്ദിയുള്ളവളായിരിക്കും; മൂന്നു ദശകങ്ങളിലധികമായി മുഴുസമയ ശുശ്രൂഷ എന്റെ പ്രമോദമായിരിക്കുന്നു.
ഫലദായകമായ അനുഭവം
മിറ്റലിനെയുടെ ജനനിബിഡമായ ഒരു അയൽ പ്രദേശമാണ് ലാങ്കാഡ. അവിടെയാണ് ഗ്രീക്ക് അഭയാർഥികൾ താമസിച്ചിരുന്നത്. മതവികാരം ആളിക്കത്തിയിരുന്നതു നിമിത്തം അവിടെ വീടുതോറും പോകുന്നതു ഞങ്ങൾ ഒഴിവാക്കി. എന്നിരുന്നാലും, ഭർത്താവു ജയിലിലായിരുന്നപ്പോൾ അദ്ദേഹത്തെ സന്ദർശിക്കുന്നതിന് എനിക്ക് ആ പ്രദേശത്തുകൂടി കടന്നുപോകണമായിരുന്നു. മഴയുള്ള ഒരു ദിവസം ഒരു സ്ത്രീ എന്നെ അവരുടെ വീട്ടിലേക്കു ക്ഷണിച്ച് എന്റെ ഭർത്താവു ജയിലിലായിരിക്കുന്നതിന്റെ കാരണം തിരക്കി. ദൈവരാജ്യ സുവാർത്ത പ്രസംഗിച്ചതുകൊണ്ടാണെന്നും ക്രിസ്തു കഷ്ടം സഹിച്ചതുപോലെതന്നെ അദ്ദേഹവും കഷ്ടം സഹിക്കുകയാണെന്നും ഞാൻ വിശദീകരിച്ചു.
ക്രമേണ, മറ്റൊരു സ്ത്രീ ഞാൻ അവരുടെ വീടു സന്ദർശിക്കുന്നതിനു ക്രമീകരണം ചെയ്തു. അവിടെ എത്തിയപ്പോൾ, ആ സ്ത്രീ മൊത്തം 12 സ്ത്രീകളെ ക്ഷണിച്ചുവരുത്തിയതായി ഞാൻ കണ്ടെത്തി. എതിർപ്പാണു ഞാൻ പ്രതീക്ഷിച്ചത്. അതുകൊണ്ട് എന്തുതന്നെ സംഭവിച്ചാലും അതു നേരിടാനുള്ള ബുദ്ധിയും ധൈര്യവും നൽകുന്നതിനായി ഞാൻ ദൈവത്തോടു പ്രാർഥിച്ചു. ആ സ്ത്രീ ഒട്ടേറെ ചോദ്യങ്ങൾ ചോദിച്ചു. ചിലർ എതിർപ്പു പ്രകടമാക്കി. എന്നാൽ തിരുവെഴുത്തുപരമായ ഉത്തരങ്ങൾ നൽകാൻ എനിക്കു കഴിഞ്ഞു. പോകാൻ എഴുന്നേറ്റപ്പോൾ പിറ്റേന്നു വീണ്ടും ചെല്ലാൻ വീട്ടുകാരി അഭ്യർഥിച്ചു. സസന്തോഷം ഞാൻ ആ ക്ഷണം സ്വീകരിച്ചു. പിറ്റേന്നു ഞാനും ഒരു സുഹൃത്തും അവിടെ എത്തിയപ്പോൾ ആ സ്ത്രീകൾ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു.
അതിനുശേഷം ഞങ്ങളുടെ തിരുവെഴുത്തു ചർച്ചകൾ ക്രമമായി തുടർന്നു. നിരവധി ബൈബിളധ്യയനങ്ങളും തുടങ്ങി. പല സ്ത്രീകളും അതുപോലെതന്നെ അവരുടെ കുടുംബങ്ങളും സൂക്ഷ്മപരിജ്ഞാനത്തിൽ പുരോഗതി പ്രാപിച്ചു. പിന്നീട് ഈ കൂട്ടം മിറ്റലിനെയിൽ യഹോവയുടെ സാക്ഷികളുടെ ഒരു പുതിയ സഭയുടെ കേന്ദ്രബിന്ദുവായിത്തീർന്നു.
യഹോവ എനിക്കു നല്ലവനായിരുന്നു
വർഷങ്ങളിലുടനീളം, യഹോവയെ സേവിക്കുന്നതിനുള്ള എന്റെയും ഭർത്താവിന്റെയും ശ്രമങ്ങൾക്ക് അവൻ പ്രതിഫലം നൽകി. സേമോസിൽ 1920-കളിൽ വിരലിലെണ്ണാമായിരുന്ന പ്രസാധകർ ഇപ്പോൾ 130 പേരുള്ള രണ്ടു സഭകളും ഒരു കൂട്ടവുമായി വളർന്നിരിക്കുന്നു. ലെസ്ബോസ് ദ്വീപിൽ ഇപ്പോൾ 430 രാജ്യ പ്രസാധകരടങ്ങുന്ന നാലു സഭകളും അഞ്ച് കൂട്ടങ്ങളുമുണ്ട്. 1977-ൽ മരിക്കുന്നതുവരെ ഭർത്താവു സജീവമായി ദൈവരാജ്യത്തെക്കുറിച്ചു പ്രഘോഷിച്ചു. ഞങ്ങൾ സഹായിച്ചവർ ഇപ്പോഴും ശുശ്രൂഷയിൽ തീക്ഷ്ണതയുള്ളവരായി തുടരുന്നതു കാണുന്നത് എന്തൊരു പദവിയാണ്! എന്തിന്, അവർ മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമായി യഹോവയെ ഏകീകൃതരായി സേവിക്കുന്ന ഒരു മഹാപുരുഷാരമായിരിക്കുന്നു!
70 വർഷത്തിലധികം ദൈർഘ്യമുള്ള എന്റെ ക്രിസ്തീയ സേവനഗതി അത്ര എളുപ്പമായിരുന്നില്ല. എങ്കിലും യഹോവ അതുല്യമായ ശക്തികേന്ദ്രമായിരുന്നു. പ്രായാധിക്യവും ക്ഷയിച്ചുവരുന്ന ആരോഗ്യവും നിമിത്തം ഞാൻ കിടപ്പിലാണ്. വളരെ പരിമിതമായേ എനിക്കു പ്രസംഗവേല ചെയ്യാനാകുന്നുള്ളൂ. എന്നാൽ സങ്കീർത്തനക്കാരനെപ്പോലെ എനിക്ക് യഹോവയോട് ഇങ്ങനെ പറയാൻ കഴിയും: ‘നീ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവുമാകുന്നു.’—സങ്കീർത്തനം 91:2.
(ഈ ലേഖനം തയ്യാറാക്കവേ മാക്രിസ് സഹോദരി മരണമടഞ്ഞു. അവർക്കു സ്വർഗീയ പ്രത്യാശയാണുണ്ടായിരുന്നത്.)
[26-ാം പേജിലെ ചിത്രം]
ഭർത്താവിനോടൊപ്പം 1955-ൽ
[26-ാം പേജിലെ ചിത്രം]
1997 ജനുവരിയിൽ മാക്രിസ് സഹോദരിക്ക് 100 വയസ്സാകുമായിരുന്നു