“ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി”രിക്കാൻ യത്നിക്കൽ
“ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി”രിക്കാൻ യത്നിക്കൽ
ആൻഡ്രേ സൊപ്പ പറഞ്ഞപ്രകാരം
രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടു. അതു വരുത്തിവെച്ച കൂട്ടക്കുരുതിയെയും നിരാശയെയും വർണിക്കാൻ വാക്കുകൾക്കാവില്ല. നോർവേയിലെ നാർവിക്കിനടുത്തു തമ്പടിച്ചിരുന്ന ജർമൻ നാവികസേനയുടെ സിഗ്നൽ വിഭാഗത്തിൽ ജോലി നോക്കിയിരുന്ന എനിക്ക് മനുഷ്യൻ മനുഷ്യനോടു കാട്ടിക്കൂട്ടിയ കൊടുംക്രൂരത നേരിട്ടു കാണാൻ കഴിഞ്ഞു. രാത്രിയിൽ, കടലിടുക്കുകളുടെ സുരക്ഷിതത്വത്തിൽ ആയിരിക്കവേ, ഉത്തര ധ്രുവദീപ്തിയുടെ അഭൗമ മനോഹാരിത കണ്ട് ഞാൻ ജീവിതത്തെ കുറിച്ച് ആഴമായി ചിന്തിക്കുമായിരുന്നു. ഇവയെല്ലാം സൃഷ്ടിച്ച ദൈവം ഈ യുദ്ധഭ്രാന്തിന് ഉത്തരവാദി ആയിരിക്കുകയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.
ചെക്ക് അതിർത്തിക്ക് അടുത്തുള്ള ലാസൊത്ത് (ഇപ്പോൾ പോളണ്ടിൽ) എന്നൊരു കൊച്ചുഗ്രാമത്തിൽ, 1923-ൽ ഒരു ദരിദ്ര കർഷക കുടുംബത്തിലാണു ഞാൻ ജനിച്ചത്. തീക്ഷ്ണതയുള്ള കത്തോലിക്കരായിരുന്നു എന്റെ മാതാപിതാക്കൾ. ഞങ്ങളുടെ ജീവിതത്തിൽ മതത്തിനു വളരെ വലിയ സ്ഥാനമാണ് ഉണ്ടായിരുന്നത്. എന്നിരുന്നാലും, ചെറുപ്പം മുതലേ, ഞാൻ എന്റെ മതത്തിൽ സംശയാലുവായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിൽ ഉണ്ടായിരുന്ന മൂന്നു പ്രൊട്ടസ്റ്റൻറ് കുടുംബങ്ങളെയും കത്തോലിക്കാ സമുദായം എല്ലാ കാര്യത്തിലും അകറ്റിനിർത്തിയിരുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് എനിക്കു മനസ്സിലായില്ല. സ്കൂളിൽ ഞങ്ങളെ വേദോപദേശങ്ങൾ പഠിപ്പിച്ചിരുന്നു. എന്നാൽ ഒരു ദിവസം ത്രിത്വോപദേശത്തെക്കുറിച്ച് പുരോഹിതനോടു സംശയം ഉന്നയിച്ചപ്പോൾ ഉത്തരം വടികൊണ്ടായിരുന്നു. പത്ത് അടി. എങ്കിലും എനിക്ക് 17 വയസ്സുള്ളപ്പോൾ സംഭവിച്ച ഈ സംഗതി കത്തോലിക്കാ സഭയെ കുറിച്ച് എനിക്ക് ഉണ്ടായിരുന്ന നിരാശ ഒന്നുകൂടി വർധിപ്പിച്ചു. എന്റെ അമ്മയുടെ മാതാപിതാക്കൾ തൊട്ടടുത്ത മാസങ്ങളിൽ മരിച്ചു. അമ്മയുടെ കൈവശം പള്ളിയിലെ ശവസംസ്കാര ചടങ്ങിനുള്ള പണം ഇല്ലായിരുന്നുതാനും. പണം പിന്നീട് തന്നാൽ പോരേ എന്ന് അവർ പുരോഹിതനോടു ചോദിച്ചതിന് “മാതാപിതാക്കളുടെ സ്വത്തുക്കൾ ഇല്ലേ? അതു വിറ്റ് ചടങ്ങിനുള്ള പണം കൊണ്ടുവാ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതിനും ഏതാനും വർഷം മുമ്പ്, അതായത് 1933-ൽ ഹിറ്റ്ലർ അധികാരത്തിൽ വന്നതിനുശേഷം, ഞങ്ങൾക്കു പോളീഷ് സംസാരിക്കാൻ അനുവാദമില്ലായിരുന്നു. മറിച്ച്, എല്ലാവരും ജർമൻ ഭാഷ സംസാരിക്കണമായിരുന്നു. അതിനു
കൂട്ടാക്കാത്തവർ അല്ലെങ്കിൽ ജർമൻ പഠിക്കാൻ കഴിയാഞ്ഞവർ ക്രമേണ അപ്രത്യക്ഷരായി—ത ങ്കൽ പാളയത്തിലേക്ക് ആണ് അവരെ അയച്ചത് എന്ന് പിന്നീട് അറിയാൻ കഴിഞ്ഞു. ഞങ്ങളുടെ ഗ്രാമത്തിനുപോലും ജർമൻ പേർ നൽകപ്പെട്ടു, ഗ്രൂയെൻഫ്ളിസ്. 14-ാം വയസ്സിൽ ഞാൻ സ്കൂളിൽ പോക്ക് നിർത്തി. ഹിറ്റ്ലറുടെ യുവജന സംഘടനയിൽ അംഗം അല്ലാതിരുന്നതുകൊണ്ട് എനിക്ക് ഒരു ജോലി കിട്ടുക പ്രയാസമായിരുന്നു. അവസാനം, ഒരു അപ്രന്റിസ് ആയി കൊല്ലപ്പണി കിട്ടി. യുദ്ധം തുടങ്ങിയപ്പോൾ, പള്ളിയിൽ ഹിറ്റ്ലർക്കും ജർമൻ സൈന്യത്തിനും വേണ്ടി പ്രാർഥനകൾ നടത്തപ്പെട്ടു. യുദ്ധത്തിലെ എതിർ കക്ഷികളും ഇതുപോലെ പ്രാർഥിക്കുന്നുണ്ടാകുമല്ലോ എന്നു ഞാൻ വിചാരിക്കാതിരുന്നില്ല.ജർമൻ നാവിക സേനയിലെ സേവനം
1941 ഡിസംബറിൽ, ഞാൻ ജർമൻ നാവിക സേനയിൽ അംഗമായി. 1942-ന്റെ ആരംഭത്തിൽ, നിരീക്ഷണ കപ്പലിൽ സേവിക്കാനായി എന്നെ നോർവീജിയൻ തീരത്തേക്ക് അയച്ചു. ഞങ്ങൾക്ക് ട്രോൺധെയ്മിനും ഓസ്ലോയ്ക്കും ഇടയിൽ കോൺവോയ് നിയമനം, അതായത് സൈന്യങ്ങളെയോ അല്ലെങ്കിൽ ആയുധങ്ങളോ ചരക്കുകളോ കയറ്റിപ്പോകുന്ന കപ്പലുകൾക്ക് അകമ്പടി പോകുന്ന ജോലി, ലഭിച്ചു. ഒരിക്കൽ കപ്പലിൽ ആയിരിക്കുമ്പോൾ രണ്ടു കപ്പൽ ജോലിക്കാരുടെ സംസാരം കേൾക്കാനിടയായി. ബൈബിളിൽ പറഞ്ഞിരിക്കുന്നതു പോലെയുള്ള ലോകാവസാനത്തെ കുറിച്ചായിരുന്നു അവരുടെ സംസാരം. പരസ്യമാക്കാൻ ഭയം ഉണ്ടായിരുന്നെങ്കിലും, തങ്ങളുടെ മാതാപിതാക്കൾ യഹോവയുടെ സാക്ഷികളുമൊത്തു സഹവസിക്കുന്നവർ ആണെന്നും എന്നാൽ തങ്ങൾ അക്കൂട്ടത്തിൽ ഉള്ളവരല്ലെന്നും അവർ എന്നോടു പറഞ്ഞു. യഹോവയുടെ സാക്ഷികളെ കുറിച്ചു ഞാൻ ആദ്യമായി കേൾക്കുന്നത് അപ്പോഴായിരുന്നു.
യുദ്ധത്തിന്റെ ഒടുവിൽ, ബ്രിട്ടീഷുകാർ ഞങ്ങളെ തടവുകാരാക്കി തിരിച്ച് ജർമനിയിലേക്ക് അയയ്ക്കുന്നതിനുവേണ്ടി അമേരിക്കക്കാർക്കു കൈമാറി. ഞങ്ങളിൽ ചിലരുടെ വീടുകൾ ഇപ്പോഴത്തെ സോവിയറ്റ് മേഖലയിൽ ആയിരുന്നു. അവരെയെല്ലാം കൽക്കരി ഖനികളിൽ പണിയെടുപ്പിക്കാനായി ഉത്തര ഫ്രാൻസിലെ ലിയേവാൻ തടങ്കൽ പാളയത്തിലേക്ക് അയച്ചു. ഇത് 1945 ആഗസ്റ്റിൽ ആയിരുന്നു. ഫ്രഞ്ചു കാവൽക്കാരിൽ ഒരുവനോട് അയാളുടെ മതം ഏതെന്നു ചോദിച്ചതു ഞാൻ ഓർക്കുന്നു. “കത്തോലിക്കാ മതം” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഞാനും ഒരു കത്തോലിക്കൻ ആയിരുന്നതുകൊണ്ട്, പരസ്പരം ശത്രുക്കൾ ആയിത്തീരാൻ നമ്മൾ എന്താണു ചെയ്തത് എന്നു ഞാൻ അദ്ദേഹത്തോടു ചോദിച്ചു. “അത് അറിയാൻ ശ്രമിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. അത് അങ്ങനെയാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരേ മതത്തിൽ പെട്ടവർതന്നെ പരസ്പരം പോരടിച്ചു ചാകുന്നത് മൗഢ്യമായി എനിക്കു തോന്നി.
കൽക്കരി ഖനിയിൽ ഒരു പ്രകാശകിരണം
പ്രാദേശിക ഖനിത്തൊഴിലാളികളോടൊപ്പം ആയിരിക്കവേ ആദ്യ ദിവസം ഇവൻസ് എമ്യോറ്റ് എന്നു പേരായ ഒരാൾ എനിക്കു കുറച്ചു സാൻഡ്വിച്ച് തന്നു. ഐക്യനാടുകളിലെ ഒഹായോയിൽനിന്നുള്ള അദ്ദേഹം വർഷങ്ങളായി ഫ്രാൻസിൽ ആയിരുന്നു. യുദ്ധം ഉണ്ടായിരിക്കുകയില്ലാത്ത ഒരു ലോകത്തെ കുറിച്ച് അദ്ദേഹം എന്നോടു സംസാരിച്ചു. അദ്ദേഹത്തിന്റെ സൗമ്യഭാവം എന്നെ അത്ഭുതപ്പെടുത്തി. ഞാൻ ഒരു ജർമൻകാരനും അദ്ദേഹം ഒരു അമേരിക്കക്കാരനും ആയിരുന്നിട്ടും അദ്ദേഹത്തിന് എന്നോട് ഒരു ശത്രുതയും ഉണ്ടായിരുന്നില്ല. 1948-ന്റെ ആരംഭത്തിലാണ് ഞങ്ങൾ പിന്നെ സമ്പർക്കത്തിൽ വന്നത്. അപ്പോൾ അദ്ദേഹം എനിക്ക് “സമാധാന പ്രഭു” എന്ന ശീർഷകത്തിലുള്ള ഒരു ചെറുപുസ്തകം തന്നു. അങ്ങനെ അവസാനം യുദ്ധത്തെ വെറുക്കുന്ന നന്മയുടെ ഒരു ദൈവത്തെ—ഉത്തര ധ്രുവദീപ്തി നിരീക്ഷിച്ചുകൊണ്ടിരിക്കെ ഞാൻ വിഭാവന ചെയ്തിരുന്നതരം ദൈവത്തെ—കുറിച്ചു ഞാൻ അറിഞ്ഞു. ഇതിനെ കുറിച്ചു പഠിപ്പിച്ചിരുന്ന മതത്തെ കണ്ടെത്താൻ ഞാൻ ദൃഢനിശ്ചയം ചെയ്തു. ഇവൻസ് ജോലി ചെയ്തിരുന്നത് ഖനിയുടെ മറ്റൊരു ഭാഗത്ത് ആയതിനാൽ,
എനിക്ക് അദ്ദേഹവുമായി ബന്ധപ്പെടാൻ ആകുമായിരുന്നില്ല. തടങ്കൽ പാളയത്തിലുള്ള എല്ലാ മതവിഭാഗങ്ങളോടും പ്രസ്തുത ചെറുപുസ്തകത്തെ കുറിച്ചു തിരക്കിയെങ്കിലും ഫലമുണ്ടായില്ല.അവസാനം, 1948 ഏപ്രിലിൽ ജയിലിൽനിന്നു മോചിതനായ ഞാൻ പുറത്തു ജോലി ചെയ്യാൻ തുടങ്ങി. തൊട്ടടുത്ത ഞായറാഴ്ച, തെരുവിൽ ചെറിയൊരു മണിയടി ശബ്ദം കേട്ടു. ആശ്ചര്യകരംതന്നെ, ഇവൻസും ഒരു കൂട്ടം യഹോവയുടെ സാക്ഷികളും! നെഞ്ചിലും പുറത്തുമായി ബോർഡുകളിൽ പരസ്യപ്രസംഗ വിഷയം എഴുതിത്തൂക്കി അറിയിപ്പു നടത്തുകയാണ് അവർ. എന്തൊരു സന്തോഷമായിരുന്നു എനിക്ക്. മണിയടിച്ചിരുന്ന സാക്ഷി മാർസൊ ലർവ—ഇപ്പോൾ ഫ്രാൻസിലെ ബ്രാഞ്ച് കമ്മിറ്റിയിലെ ഒരു അംഗം—ആയിരുന്നു. വിശ്വാസത്തെപ്രതി തടങ്കൽ പാളയത്തിൽ പീഡനം അനുഭവിക്കേണ്ടിവന്ന ജർമൻ ഭാഷ സംസാരിക്കുന്ന ഒരു പോളണ്ടുകാരനെ എനിക്കു പരിചയപ്പെടുത്തിത്തന്നു. അദ്ദേഹത്തിന്റെ പേര് യോസേഫ് കൂൾചാക് എന്നായിരുന്നു. അന്നു വൈകുന്നേരത്തെ യോഗത്തിനു വരാൻ അദ്ദേഹം എന്നെ ക്ഷണിച്ചു. അവിടെ കേട്ട പല സംഗതികളും എനിക്കു മനസ്സിലായില്ലെങ്കിലും, സദസ്സിലുള്ള എല്ലാവരും കൈ പൊക്കിയപ്പോൾ അത് എന്തിനാണെന്നു ഞാൻ അടുത്തിരുന്ന ആളോടു ചോദിച്ചു. “അവർ അടുത്തയാഴ്ച ഡങ്കർക്കിൽ പ്രസംഗിക്കാൻ പോകുന്നവരാണ്.” “ഞാനും വരട്ടെ?” എന്നു ഞാൻ ചോദിച്ചു. “വരാമല്ലോ!” എന്ന ഉത്തരവും കിട്ടി. അങ്ങനെ പിറ്റേ ആഴ്ച ഞാൻ വീടുതോറും പ്രസംഗിക്കാൻ പോയി. ഞാൻ കണ്ടുമുട്ടിയ എല്ലാവരും അനുകൂലമായി പ്രതികരിച്ചില്ലെങ്കിലും, ഞാൻ ആ പ്രസംഗവേല ആസ്വദിച്ചു. പിന്നീട് അതിനു മുടക്കം വരുത്തിയിട്ടില്ല.
എന്റെ കോപം നിയന്ത്രിക്കാൻ പഠിക്കൽ
താമസിയാതെ, വിമുക്ത ജർമൻ തടവുകാർ പാർക്കുന്നിടത്തു സാക്ഷികൾ പ്രസംഗിക്കാൻ തുടങ്ങി. എന്റെ കോപസ്വഭാവത്തെ കുറിച്ചു പരക്കെ അറിയാമായിരുന്നതുകൊണ്ട്, ആ പ്രദേശത്തെ പ്രവർത്തനം എനിക്ക് എളുപ്പമായിരുന്നില്ല. ആരെങ്കിലും എന്റെ പ്രസംഗ പ്രവർത്തനത്തെ കളിയാക്കുമ്പോൾ, “നിങ്ങൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ, സംഗതി പ്രശ്നമാകും” എന്നു പറഞ്ഞു ഞാൻ ഭീഷണി മുഴക്കുമായിരുന്നു. ഖനിയിൽ പ്രവർത്തിക്കവേ, ഒരാൾ യഹോവയെ കളിയാക്കിയപ്പോൾ ഞാൻ അയാളെ നേരിട്ടതു മുഷ്ടികൊണ്ടായിരുന്നു.
എന്നിരുന്നാലും, യഹോവയുടെ സഹായത്തോടെ എന്റെ വ്യക്തിത്വത്തിൽ മാറ്റങ്ങൾ വരുത്താൻ എനിക്കു കഴിഞ്ഞു. ഒരു ദിവസം ഞങ്ങൾ മേൽപ്പറഞ്ഞ പ്രദേശത്തു പ്രസംഗിക്കുമ്പോൾ ഒരു കൂട്ടം മദ്യപന്മാർ സാക്ഷികളിൽ ചിലർക്കു ശല്യമുണ്ടാക്കാൻ തുടങ്ങി. എന്റെ ദേഷ്യസ്വഭാവത്തെ കുറിച്ച് അറിവുള്ള സഹോദരന്മാർ ഞാൻ ഇടപെടാൻ സമ്മതിച്ചില്ല. എന്നാൽ ഒരാൾ എന്നെ ഉപദ്രവിക്കാനായി എന്റെ നേരേ നടന്നടുത്തു, എന്നിട്ട് തന്റെ കോട്ട് അഴിച്ചുമാറ്റാൻ തുടങ്ങി. ഞാനുടനെ സൈക്കിളിൽനിന്നിറങ്ങി സൈക്കിൾ അയാൾക്കു കൊടുത്തിട്ട് എന്റെ കൈകൾ പോക്കറ്റിലിട്ടു നിന്നു. ഇതിൽ അന്തിച്ചുപോയ അയാൾ എനിക്കു പറയാനുള്ളതു ശ്രദ്ധിച്ചു കേട്ടു. വീട്ടിൽ പോയി അൽപ്പം ഉറങ്ങിയിട്ട്
പരസ്യപ്രസംഗത്തിനു വരാൻ ഞാൻ അയാളോടു പറഞ്ഞു. ഉച്ചകഴിഞ്ഞ് 3 മണിക്ക് അയാൾ വരികതന്നെ ചെയ്തു! അവസാനം, മുൻ തടവുകാരിൽ ഏകദേശം 20 പേർ ബൈബിൾ സന്ദേശം സ്വീകരിച്ചു. ഞാനാണെങ്കിലോ, 1948 സെപ്റ്റംബറിൽ സ്നാപനമേൽക്കുകയും ചെയ്തു.പ്രതിഫലദായകമായ മുഴുസമയ പ്രവർത്തനം
ഞങ്ങളുടെ പ്രസംഗ പ്രദേശത്തിന്റെയും പരസ്യപ്രസംഗങ്ങൾ നടത്താൻ പറ്റുന്ന സ്ഥലങ്ങൾ കണ്ടെത്തേണ്ടതിന്റെയും ഉത്തരവാദിത്വം എനിക്കു ലഭിച്ചു. ഇതിനായി ചിലപ്പോഴൊക്കെ എനിക്ക്, ഖനികളിലെ അവസാന ഷിഫ്റ്റ് ജോലിക്കു മുമ്പായി, 50 കിലോമീറ്ററോളം മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യേണ്ടിയിരുന്നു. പിന്നെ വാരാന്തങ്ങളിൽ, ഞങ്ങൾ ബസിൽ പ്രദേശത്തെത്തി രണ്ടോ നാലോ പ്രസാധകരെ പ്രസംഗകനോടൊപ്പം വിടുമായിരുന്നു. വലിയ പട്ടണങ്ങളിൽ, അനുയോജ്യ സ്ഥലം കിട്ടിക്കഴിയുമ്പോൾ ഞങ്ങളുടെ സൂട്ട്കേയ്സുകൾ അട്ടിയായി വെച്ച് പ്രസംഗപീഠമായി ഉപയോഗിക്കുമായിരുന്നു. പലപ്പോഴും, നെഞ്ചിലും പുറത്തുമായി ബോർഡുകളിൽ പരസ്യപ്രസംഗ വിഷയം എഴുതിത്തൂക്കിയിട്ടായിരുന്നു ഞങ്ങൾ ആളുകളെ ക്ഷണിച്ചിരുന്നത്.
1951-ലായിരുന്നു ഞാൻ റീംസിൽനിന്നുള്ള ഒരു സാക്ഷിയായ ഷാനറ്റ് ഷോഫൂരിനെ കണ്ടത്. പ്രഥമ ദൃഷ്ടിയിൽത്തന്നെ അനുരാഗബദ്ധരായ ഞങ്ങൾ ഒരു വർഷത്തിനുശേഷം 1952 മേയ് 17-ന് വിവാഹിതരായി. പിന്നെ ഞങ്ങൾ ഡുവേയ്ക്ക് അടുത്തുള്ള ഒരു ഖനി പട്ടണമായ പെക്കാൻകൂറിലേക്കു താമസം മാറ്റി. അതോടെ എനിക്കു പലവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. എനിക്ക് സിലിക്കോസിസ്—ഖനികളിലെ ജോലിക്കാർക്കു പിടിപെടുന്ന ഒരു ശ്വാസകോശ സംബന്ധമായ രോഗം—ഉണ്ടെന്നു പരിശോധനയിൽ കണ്ടെത്തി. പക്ഷെ മറ്റ് ഏതെങ്കിലും ജോലി കണ്ടെത്താൻ എനിക്കു കഴിയുമായിരുന്നുമില്ല. അങ്ങനെയിരിക്കെ, 1955-ൽ, ജർമനിയിലെ നൂറെൻബർഗിലെ സാർവദേശീയ സമ്മേളനത്തിൽ, റൈൻ തീരത്തെ ഒരു ചെറിയ വ്യവസായ പട്ടണമായ കേലിലെ ഒരു കൊച്ചു സഭയെ സഹായിക്കാനായി പോകാമോ എന്നു ചോദിച്ചപ്പോൾ, അങ്ങോട്ടു മാറിത്താമസിക്കാൻ ഞങ്ങൾക്ക് ഒരു തടസ്സവുമില്ലായിരുന്നു. അന്ന് ആ സഭയിൽ 45 പ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. തുടർന്നു ഞങ്ങൾ ഈ സഭയോടൊത്തു പ്രവർത്തിച്ച ഏഴു വർഷംകൊണ്ട് പ്രസാധകരുടെ എണ്ണം 95 ആയി ഉയർന്നു.
കൂടുതലായ സേവനപദവികൾ
സഭ ബലിഷ്ഠമായതോടെ, ഫ്രാൻസിലേക്കു പ്രത്യേക പയനിയർ നിയമനം നൽകാൻ ഞങ്ങൾ സൊസൈറ്റിയോട് അഭ്യർഥിച്ചു. ആശ്ചര്യമെന്നു പറയട്ടെ, ഞങ്ങൾക്കു പാരീസിലേക്കു നിയമനം ലഭിച്ചു. അവിടെ ചെലവിട്ട 8 മാസവും ഞങ്ങൾ അതീവ സന്തുഷ്ടരായിരുന്നു. ഞങ്ങൾക്കു രണ്ടു പേർക്കും കൂടെ 42 ബൈബിൾ അധ്യയനങ്ങൾ നടത്തുന്നതിനുള്ള പദവി ലഭിച്ചു. ഞങ്ങളുടെ താമസക്കാലത്ത് ആ വിദ്യാർഥികളിൽ 5 പേർ സ്നാപനമേറ്റു. വേറെ 11 പേർ കൂടി പിന്നീടു സത്യം സ്വീകരിച്ചു.
ഞങ്ങൾ പാർത്തിരുന്നത് ലാറ്റിൻ ക്വാർട്ടറിൽ ആയിരുന്നതുകൊണ്ട്, സൊർബോണിൽനിന്നുള്ള പ്രൊഫസർമാരെ കണ്ടുമുട്ടുക പതിവായിരുന്നു. അത്ഭുത രോഗശാന്തി നൽകിയിരുന്ന ഒരു മുൻ തത്ത്വശാസ്ത്ര
പ്രൊഫസർ ബൈബിൾ പഠിച്ച് ഒരു യഹോവയുടെ സാക്ഷി ആയിത്തീർന്നു. ജസ്യൂട്ട് അധ്യാപകരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഒരു സിവിൽ എൻജിനിയറുമായി ഒരു ദിവസം ഞാൻ ബൈബിൾ ചർച്ച ആരംഭിച്ചു. ഉച്ചതിരിഞ്ഞ് 3 മണിക്ക് ഞങ്ങളുടെ അപ്പാർട്ടുമെന്റിൽ എത്തിയ അദ്ദേഹം മടങ്ങിയത് രാത്രി 10 മണിക്ക് ആയിരുന്നു. ഒന്നര മണിക്കൂർ കഴിഞ്ഞ് അയാൾ വീണ്ടും വന്നപ്പോൾ ഞങ്ങൾ അന്തിച്ചുപോയി. ഒരു ജസ്യൂട്ടുകാരനോട് ചോദിച്ചെങ്കിലും, ബൈബിൾ പ്രവചനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയില്ല. അർധരാത്രി കഴിഞ്ഞ് 1 മണിക്കു വീട്ടിലേക്കു മടങ്ങിയ അദ്ദേഹം വീണ്ടും രാവിലെ 7 മണിക്കു തിരിച്ചെത്തി. അവസാനം, അദ്ദേഹവും ഒരു യഹോവയുടെ സാക്ഷിയായി. സത്യത്തോടുള്ള ആളുകളുടെ അത്തരം ദാഹം എനിക്കും ഭാര്യയ്ക്കും വലിയ പ്രോത്സാഹനം ആയിരുന്നു.പാരീസിൽ സേവിച്ചശേഷം, പൂർവ ഫ്രാൻസിൽ സഞ്ചാര മേൽവിചാരകനായി സേവിക്കാൻ ഞാൻ ക്ഷണിക്കപ്പെട്ടു. ഫ്രഞ്ച്-ജർമൻ സഭകൾ സന്ദർശിച്ച് സഹോദരങ്ങളെ ബലപ്പെടുത്തുന്നതിൽ ഞങ്ങൾ അതിയായി സന്തോഷിച്ചു. ലൊറാനിലെ റോംബാസ് സഭ സന്ദർശിക്കവേ, ഞാൻ സ്റ്റനിസ്വാസ് ആംബ്രൊചാക്കിനെ കണ്ടു. യുദ്ധത്തിൽ സഖ്യ കക്ഷികളുടെ അന്തർവാഹിനിയിൽ നോർവീജിയൻ സമുദ്രാതിർത്തിക്കുള്ളിൽ പോരാടിയ ഒരു പോളണ്ടുകാരനായിരുന്നു അദ്ദേഹം. അതേ സമുദ്ര മേഖലയിൽ ഞങ്ങൾ ശത്രുപക്ഷത്ത് ആയിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾ യഹോവയാം ദൈവത്തെ ഒരുമിച്ചു സേവിക്കുന്ന സഹോദരന്മാരാണ്. സമാനമായ മറ്റൊരു ഉദാഹരണവുമുണ്ട്. പാരീസിലെ ഒരു സമ്മേളനസ്ഥലത്തുവെച്ച്, ഞാൻ മറ്റൊരാളെ കണ്ടപാടെ തിരിച്ചറിഞ്ഞു. ഉത്തര ഫ്രാൻസിൽ ഞാൻ ഒരു തടവുകാരൻ ആയിരിക്കെ അവിടുത്തെ ജയിലധികാരി ആയിരുന്നു അദ്ദേഹം. കൺവെൻഷനിൽ ഒരുമിച്ചു പ്രവർത്തിക്കാനായത് ഞങ്ങൾക്ക് എന്തൊരു സന്തോഷമായിരുന്നെന്നോ! അതാണു ദൈവവചനത്തിന്റെ ശക്തി, അത് മുൻ ശത്രുക്കളെ സഹോദരന്മാരും ഉറ്റ മിത്രങ്ങളും ആക്കിത്തീർക്കുന്നു!
സങ്കടകരമെന്നു പറയട്ടെ, ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന്, 14 വർഷമായി ചെയ്തുകൊണ്ടിരുന്ന സഞ്ചാര വേല എനിക്കു നിർത്തേണ്ടിവന്നു. എന്നിരുന്നാലും, ഞങ്ങളുടെ കഴിവിന്റെ പരമാവധി യഹോവയെ സേവിക്കുന്നതിൽ തുടരാൻ ഞാനും ഭാര്യയും ദൃഢചിത്തരായിരുന്നു. അങ്ങനെ പൂർവ ഫ്രാൻസിലെ മലൂസ് പട്ടണത്തിൽ ഒരു ജോലി കണ്ടെത്തി അവിടേക്കു താമസം മാറ്റിയ ഞങ്ങൾ അവിടെ പയനിയർ സേവനം (മുഴുസമയ സുവിശേഷ പ്രവർത്തനം) ഏറ്റെടുത്തു.
രാജ്യഹാൾ നിർമാണവുമായി ബന്ധപ്പെട്ടു വർഷങ്ങളോളം പ്രവർത്തിക്കാൻ കഴിഞ്ഞതും വലിയൊരു സന്തോഷത്തിന്റെ ഉറവായിരുന്നു. 1985-ൽ, പൂർവ ഫ്രാൻസിനുവേണ്ടി ഒരു നിർമാണ സംഘം രൂപീകരിക്കാൻ എന്നോട് ആവശ്യപ്പെട്ടു. വിദഗ്ധരെ ഉപയോഗിച്ചുകൊണ്ടും സ്വമേധയാ സേവകരെ പരിശീലിപ്പിച്ചുകൊണ്ടും, ഞങ്ങൾക്ക് ഒരു സംഘത്തെ രൂപീകരിക്കാൻ കഴിഞ്ഞു. അവർ 80-ലധികം ഹാളുകൾ നിർമിക്കുന്നതിലും പുതുക്കി പണിയുന്നതിലും പങ്കെടുത്തുകൊണ്ട് അവയെ യഹോവയുടെ ആരാധനയ്ക്ക് അനുയോജ്യമാക്കി. 1993-ൽ തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിൽ ഒരു സമ്മേളന ഹാളിന്റെയും അഞ്ചു രാജ്യഹാളുകളുടെയും നിർമാണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഞാൻ എത്ര സന്തോഷിക്കുന്നുവെന്നോ!
പരിശോധനകൾക്കു മധ്യേയും മുന്നേറുന്നു
കഴിഞ്ഞ 50-ലധികം വർഷമായുള്ള എന്റെ ദിവ്യാധിപത്യ ജീവിതം സന്തോഷഭരിതവും അനേകം സേവന പദവികളാൽ അനുഗൃഹീതവും ആയിരുന്നു എന്ന് എനിക്കു നിശ്ചയമായും പറയാൻ കഴിയും. സങ്കടകരമെന്നു പറയട്ടെ, 43 വർഷത്തെ ദാമ്പത്യജീവിതത്തിനുശേഷം 1995 ഡിസംബറിൽ എന്റെ പ്രിയപ്പെട്ട ഭാര്യ മരിച്ചു. അതു വലിയ ദുഃഖത്തിന്റെ സമയമായിരുന്നു—അത് ഇപ്പോഴും എന്നെ അതിയായി ദുഃഖിപ്പിക്കുന്നു—എങ്കിലും യഹോവ എനിക്കു ശക്തി നൽകുന്നു. എന്റെ ആത്മീയ സഹോദരീസഹോദരന്മാർ നൽകുന്ന സ്നേഹവും പിന്തുണയും ആ വേദനയെ, സമയം കടന്നുപോകുന്നതോടെ, കുറച്ചൊക്കെ ലഘൂകരിക്കുന്നുണ്ട്.
1963-ൽ ജർമനിയിലെ മ്യൂനിക്കിൽവെച്ചു നടന്ന ഒരു സമ്മേളനത്തിൽ ഒരു അഭിഷിക്ത സഹോദരൻ പറഞ്ഞ വാക്കുകൾ ഞാൻ ഇപ്പോഴും വ്യക്തമായി ഓർക്കുന്നു. അദ്ദേഹം പറഞ്ഞു: “ആൻഡ്രേ, ഇടംവലം നോക്കരുത്. തടങ്കൽ പാളയങ്ങളിലെ സഹോദരന്മാർക്കു പരിശോധനകൾ നേരിട്ടു. ഇനി നമ്മുടെ ഊഴമാണ്. നമുക്ക് ആത്മസഹതാപം ഒരിക്കലും തോന്നരുത്. അതുകൊണ്ട് മുന്നേറുക!” ഞാൻ ഇത് എല്ലായ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു. ആരോഗ്യം മോശമായിരിക്കുന്നതിനാലും പ്രായമേറുന്നതിനാലും, എനിക്കിപ്പോൾ ഏറെ ചെയ്യാനാകുന്നില്ല. എങ്കിലും, എബ്രായർ 6:10-ൽ കാണുന്ന വാക്കുകൾ എനിക്ക് എന്നും ആശ്വാസത്തിന്റെ ഉറവാണ്. “ദൈവം നിങ്ങളുടെ പ്രവൃത്തിയും . . . തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.” അതേ, യഹോവയുടെ സേവനത്തിൽ ആയിരിക്കുന്നതുതന്നെ ഒരാൾക്ക് ഉണ്ടായിരിക്കാവുന്ന ഏറ്റവും വലിയ പദവി ആണ്. കഴിഞ്ഞ 50 വർഷമായി എന്റെ ലക്ഷ്യം “ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി”രിക്കുക എന്നതായിരുന്നു; ഇപ്പോഴും അതുതന്നെ.—2 തിമൊഥെയൊസ് 2:15.
[22-ാം പേജിലെ ചിത്രം]
നോർവേ കടലിടുക്കുകളിൽ ഞാൻ സേവിച്ചത് ഇത്തരം ബോട്ടുകളിലായിരുന്നു
[23-ാം പേജിലെ ചിത്രം]
ഉത്തര ഫ്രാൻസിൽ സൈക്കിൾ ഉപയോഗിച്ചുള്ള സാക്ഷീകരണം
[23-ാം പേജിലെ ചിത്രം]
അട്ടിയായി വെച്ച സൂട്ട്കെയ്സുകൾ—പരസ്യപ്രസംഗ പീഠം
[24-ാം പേജിലെ ചിത്രം]
ഭാര്യ ഷാനറ്റിനോടൊപ്പം, 1952-ൽ ഞങ്ങളുടെ വിവാഹസമയത്ത്