വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“സിറിയൻ മണലാരണ്യത്തിലെ ഇരുണ്ടമുടിയുള്ള രാജ്ഞി”

“സിറിയൻ മണലാരണ്യത്തിലെ ഇരുണ്ടമുടിയുള്ള രാജ്ഞി”

“സിറിയൻ മണലാരണ്യത്തിലെ ഇരുണ്ടമുടിയുള്ള രാജ്ഞി”

ഇരുണ്ട നിറം. വെൺമുത്തുപോലെ വെളുത്ത പല്ലുകൾ. കറുത്തു തിളങ്ങുന്ന കണ്ണുകൾ. വിദ്യാസമ്പന്ന. ഭാഷാപണ്ഡിത. യുദ്ധവീരയായ ഈ റാണി ബുദ്ധിശക്തിയിൽ ക്ലിയോപാട്രയെക്കാൾ ഉയർന്നവളും സൗന്ദര്യത്തിൽ ഒരുപക്ഷേ അവളോടു തുല്യയും ആയിരുന്നെന്ന്‌ പറയപ്പെട്ടിരുന്നു. തന്റെ കാലത്തെ പ്രബല ലോക ശക്തിയെ നേരിടാൻ തക്ക ധീരത ഉണ്ടായിരുന്നതു നിമിത്തം അവൾ ഒരു തിരുവെഴുത്തു നാടകത്തിലെ ഒരു പ്രാവചനിക റോൾ നിവർത്തിച്ചു. അവൾ മരിച്ച്‌ ദീർഘനാൾ കഴിഞ്ഞ്‌ എഴുത്തുകാർ അവളെ പ്രകീർത്തിച്ചു, ചിത്രകാരന്മാർ അവളെ സൗന്ദര്യ മാതൃകയാക്കി. 19-ാം നൂറ്റാണ്ടിലെ ഒരു കവി അവളെ, “സിറിയൻ മണലാരണ്യത്തിലെ ഇരുണ്ടമുടിയുള്ള രാജ്ഞി” എന്നു വർണിച്ചു. ഏറെ പ്രകീർത്തിക്കപ്പെട്ട ഈ സ്‌ത്രീ സെനോബിയ—സിറിയൻ നഗരമായ പാൽമിറയിലെ രാജ്ഞി—ആയിരുന്നു.

സെനോബിയക്ക്‌ പ്രാമുഖ്യത ലഭിച്ചത്‌ എങ്ങനെയാണ്‌? അവൾ അധികാരത്തിലേക്ക്‌ ഉയരാൻ ഇടയാക്കിയ രാഷ്‌ട്രീയ കാലാവസ്ഥ എന്തായിരുന്നു? അവളുടെ സ്വഭാവത്തെ കുറിച്ച്‌ എന്തു പറയാവുന്നതാണ്‌? ഈ രാജ്ഞി ഏതു പ്രാവചനിക റോളാണ്‌ നിവർത്തിച്ചത്‌? ഈ നാടകം ഇതൾ വിരിയുന്നിടത്തെ ഭൂമിശാസ്‌ത്ര പശ്ചാത്തലം നമുക്ക്‌ ആദ്യം പരിചിന്തിക്കാം.

മരുപ്രാന്തത്തിൽ ഒരു നഗരം

സെനോബിയയുടെ നഗരമായ പാൽമിറ സ്ഥിതിചെയ്‌തിരുന്നത്‌, ദമാസ്‌കസിന്‌ ഏകദേശം 210 കിലോമീറ്റർ വടക്കുകിഴക്കായി ആന്റി-ലെബാനോൻ പർവതനിര ഉയരം കുറഞ്ഞ്‌ സമതല നിരപ്പിൽ ആയിത്തീരുന്ന സിറിയൻ മരുഭൂമിയുടെ വടക്കേ അതിർത്തിയിൽ ആയിരുന്നു. പടിഞ്ഞാറ്‌ മെഡിറ്റനേറിയൻ കടലിനും കിഴക്ക്‌ യൂഫ്രട്ടീസ്‌ നദിക്കും ഏകദേശം നടുക്കായിരുന്നു ഈ മരുപ്പച്ച നഗരം. ശലോമോൻ രാജാവിന്‌ ഈ സ്ഥലം തദ്‌മോർ എന്ന പേരിൽ പരിചിതം ആയിരുന്നിരിക്കണം. അവന്റെ രാജ്യത്തിന്റെ ക്ഷേമത്തോടുള്ള ബന്ധത്തിൽ ഈ സ്ഥലം സുപ്രധാനം ആയിരുന്നു. രണ്ടു കാരണങ്ങളാൽ, വടക്കൻ അതിർത്തിയുടെ പ്രതിരോധാർഥമുള്ള സൈനിക താവളമായും സഞ്ചാര വ്യാപാരികളുടെ പട്ടണ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഒരു നിർണായക കണ്ണിയായും അതു വർത്തിച്ചിരുന്നു. അതുകൊണ്ട്‌, ശലോമോൻ “മരുഭൂമിയിൽ തദ്‌മോർ പുനർനിർമിച്ചു.”—2 ദിനവൃത്താന്തം 8:4, NW.

ശലോമോൻ രാജാവിന്റെ വാഴ്‌ചയ്‌ക്കു ശേഷമുള്ള ആയിരം വർഷത്തെ തദ്‌മോരിന്റെ ചരിത്രം അജ്ഞാതമാണ്‌. അത്‌ പാൽമിറ ആണെന്നുള്ള നിഗമനം ശരിയാണെങ്കിൽ, പൊ.യു.മു. 64-ൽ സിറിയ, റോമൻ സാമ്രാജ്യത്തിന്റെ കാവൽ സേന നിലയുറപ്പിച്ചിരുന്ന ഒരു പ്രവിശ്യ ആയ ശേഷമാണ്‌ പ്രാമുഖ്യതയിലേക്കുള്ള പാൽമിറയുടെ ഉയർച്ച ആരംഭിച്ചത്‌. “റോമിനെ സംബന്ധിച്ചിടത്തോളം പാൽമിറ സാമ്പത്തികമായും സൈനികമായും പ്രാധാന്യം അർഹിച്ചിരുന്നു,” എന്ന്‌ പാൽമിറയും അതിന്റെ സാമ്രാജ്യവും—റോമിന്‌ എതിരെയുള്ള സെനോബിയയുടെ വിപ്ലവം (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ റിച്ചാർഡ്‌ സ്റ്റോൺമാൻ പറയുന്നു. റോമിനെ മെസൊപ്പൊത്താമ്യയോടും പൂർവദേശത്തോടും ബന്ധിപ്പിക്കുന്ന ഒരു പ്രമുഖ വാണിജ്യ പാതയിൽ സ്ഥിതി ചെയ്‌തിരുന്നതിനാൽ പുരാതന ലോകത്തെ വാണിജ്യ സമ്പത്ത്‌—ഈസ്റ്റ്‌ഇൻഡീസിൽ നിന്നുള്ള സുഗന്ധവ്യജ്ഞനങ്ങൾ, ചൈനയിൽനിന്നുള്ള സിൽക്ക്‌, പേർഷ്യ, ദക്ഷിണ മെസൊപ്പൊത്താമ്യ, മറ്റ്‌ മെഡിറ്റനേറിയൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഇതര സാധനങ്ങൾ എന്നിവ—കടന്നുപോയിരുന്നത്‌ പനകൾ നിറഞ്ഞ ഈ നഗരത്തിലൂടെ ആയിരുന്നു. റോമിനാകട്ടെ ഈ സാധനങ്ങളുടെ ഇറക്കുമതിയെ ആശ്രയിക്കേണ്ടിയിരുന്നു.

സൈനികമായി, സിറിയൻ പ്രവിശ്യ ശത്രു ശക്തികൾ ആയിരുന്ന റോമിനും പേർഷ്യയ്‌ക്കും ഇടയിലുള്ള ഒരു നിഷ്‌പക്ഷ മേഖല ആയിരുന്നു. പൊതുയുഗം 250 വരെ യൂഫ്രട്ടീസ്‌ നദി റോമിനെ അതിന്റെ കിഴക്കുള്ള അയൽ രാജ്യത്തുനിന്നു വേർതിരിച്ചിരുന്നു. യൂഫ്രട്ടീസ്‌ നദീതീരത്തുള്ള ഡൂറാ-യൂറോപ്പോസ്‌ നഗരത്തിന്റെ പടിഞ്ഞാറ്‌ മരുഭൂമിക്ക്‌ അപ്പുറത്തായാണ്‌ പാൽമിറ സ്ഥിതിചെയ്‌തിരുന്നത്‌. അതിന്റെ നിർണായകമായ സ്ഥാനം തിരിച്ചറിഞ്ഞ ഹാഡ്രിയനെയും വലേറിയനെയും പോലുള്ള റോമൻ ചക്രവർത്തിമാർ പാൽമിറ സന്ദർശിച്ചു. ഹാഡ്രിയൻ അതിന്റെ വാസ്‌തുശില്‌പ പ്രൗഢി വർധിപ്പിക്കുകയും ഉദാരമായ അനേകം സംഭാവനകൾ നൽകുകയും ചെയ്‌തു. ഓഡിനേത്തസ്‌ എന്ന പാൽമിറൻ പ്രഭുവിനെ—സെനോബിയയുടെ ഭർത്താവിനെ—വലേറിയൻ പൊ.യു. 258-ൽ റോമൻ പ്രവിശ്യാ ഭരണാധികാരിയായി ഉയർത്തി. പേർഷ്യക്ക്‌ എതിരെ വിജയപ്രദമായി യുദ്ധം നയിച്ച്‌ റോമൻ സാമ്രാജ്യത്തിന്റെ അതിർത്തി വികസിപ്പിച്ചതിനുള്ള പ്രതിഫലമായിരുന്നു അത്‌. അധികാരത്തിലേക്കുള്ള തന്റെ ഭർത്താവിന്റെ ഉയർച്ചയിൽ സെനോബിയ സുപ്രധാനമായൊരു പങ്കു വഹിച്ചു. ചരിത്രകാരനായ എഡ്വേർഡ്‌ ഗിബ്ബൺ എഴുതി: “ഓഡിനേത്തസിന്റെ വിജയത്തിൽ വലിയൊരു പങ്കു വഹിച്ചത്‌ അവളുടെ [സെനോബിയയുടെ] അസാധാരണമായ വിവേകവും മനക്കരുത്തും ആയിരുന്നു.”

കാലക്രമത്തിൽ, പേർഷ്യയിലെ സേപോർ രാജാവ്‌ റോമൻ പരമാധികാരത്തെ വെല്ലുവിളിക്കാനും പഴയ എല്ലാ പേർഷ്യൻ പ്രവിശ്യകളുടെയും മേൽ തന്റെ പരമാധികാരം സ്ഥാപിക്കാനും തീരുമാനിച്ചു. ഒരു പ്രബല സൈന്യവുമായി പടിഞ്ഞാറോട്ട്‌ മുന്നേറിയ അദ്ദേഹം നിസിബിസിലെയും കാരിയിലെയും (ഹാരാൻ) റോമിന്റെ സൈനികത്താവള പട്ടണങ്ങൾ പിടിച്ചടക്കിയിട്ട്‌ വടക്കൻ സിറിയയിലും കിലിക്യയിലും വിനാശം വിതയ്‌ക്കാൻ പുറപ്പെട്ടു. ആക്രമണകാരികൾക്ക്‌ എതിരെ വലേറിയൻ ചക്രവർത്തി തന്റെ സൈന്യത്തെ നേരിട്ടു നയിച്ചു. എന്നാൽ പരാജയപ്പെട്ട അയാളെ പേർഷ്യക്കാർ തടവിലാക്കി.

പേർഷ്യൻ ചക്രവർത്തിക്ക്‌ വിലയേറിയ സമ്മാനങ്ങളും ഒരു സമാധാന സന്ദേശവും അയക്കേണ്ട സമയമാണിതെന്ന്‌ ഓഡിനേത്തസ്‌ കരുതി. എന്നാൽ ആ സമ്മാനങ്ങൾ യൂഫ്രട്ടീസ്‌ നദിയിൽ എറിയാൻ സേപോർ രാജാവ്‌ ധിക്കാരത്തോടെ കൽപ്പിച്ചു. ദയക്കായി കേഴുന്ന ഒരു തടവുകാരൻ എന്ന നിലയിൽ ഓഡിനേത്തസ്‌ തന്റെ മുന്നിൽ ഹാജരാകണമെന്ന്‌ അയാൾ ആവശ്യപ്പെടുകയും ചെയ്‌തു. അതിനു മറുപടിയായി, പാൽമിറക്കാർ മരുഭൂമിയിലൂടെ ചുറ്റിത്തിരിഞ്ഞു നടക്കുന്നവരെയും റോമൻ സൈന്യത്തിൽ ശേഷിച്ചവരെയും കൂട്ടി ഒരു സൈന്യം രൂപീകരിച്ച്‌ മടങ്ങിപ്പോകുകയായിരുന്ന പേർഷ്യക്കാരെ ആക്രമിക്കാൻ തുടങ്ങി. യുദ്ധം ചെയ്‌തു ക്ഷീണിച്ച, കൊള്ളമുതൽ ചുമന്നു മടുത്ത, സേപോറിന്റെ സൈന്യത്തിന്‌ മരുയോദ്ധാക്കളുടെ മിന്നലാക്രമണത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഓടി രക്ഷപ്പെടാൻ അവർ നിർബന്ധിതരായി.

സേപോറിന്റെ മേലുള്ള വിജയത്തിന്റെ അംഗീകാരമായി, വലേറിയന്റെ പുത്രനും പിൻഗാമിയുമായ ഗാലിയിനസ്‌ ഓഡിനേത്തസിന്‌ കൊററ്റോർ റ്റോറ്റ്യൂസ്‌ ഒറിയെന്റിസ്‌ (മുഴു പൂർവദേശത്തിന്റെയും ഗവർണർ) എന്ന പദവി നൽകി. പിൽക്കാലത്ത്‌, ഓഡിനേത്തസ്‌ “രാജാക്കന്മാരുടെ രാജാവ്‌” എന്ന പദവിനാമം സ്വയം ഏറ്റെടുത്തു.

സെനോബിയ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാൻ വാഞ്‌ഛിക്കുന്നു

തന്റെ വിജയത്തിന്റെ ഉന്നതിയിൽ എത്തിനിൽക്കേ പൊ.യു. 267-ൽ ഓഡിനേത്തസും അദ്ദേഹത്തിന്റെ അനന്തരാവകാശിയും വധിക്കപ്പെട്ടു. പ്രതികാരദാഹിയായ ഒരു മരുമകനാണ്‌ അതു ചെയ്‌തതെന്നു കരുതപ്പെടുന്നു. തന്റെ മകൻ വളരെ ചെറുപ്പം ആയിരുന്നതിനാൽ സെനോബിയ തന്റെ ഭർത്താവിന്റെ സ്ഥാനം ഏറ്റെടുത്തു. സുന്ദരിയും ഉത്‌കർഷേച്ഛുവും പ്രാപ്‌തിയുള്ള ഭരണാധിപയും മരിച്ചുപോയ ഭർത്താവിനോടൊപ്പം യുദ്ധത്തിൽ ഏർപ്പെട്ട പരിചയസമ്പത്ത്‌ ഉള്ളവളും പല ഭാഷകൾ ഒഴുക്കോടെ സംസാരിക്കുന്നവളും ആയിരുന്ന സെനോബിയക്ക്‌ തന്റെ പ്രജകളുടെ ആദരവും പിന്തുണയും നേടിയെടുക്കാൻ കഴിഞ്ഞു. ബെഡോയിൻകാരുടെ ഇടയിൽ അതു ശ്രദ്ധേയമായൊരു നേട്ടമായിരുന്നു. വിദ്യാസ്‌നേഹി ആയിരുന്ന സെനോബിയ ബുദ്ധിജീവികളെ തനിക്കു ചുറ്റും നിർത്തി. അവളുടെ ഉപദേശകരിൽ ഒരുവനും തത്ത്വചിന്തകനും വാഗ്മിയും ആയിരുന്ന കാസ്സിയസ്‌ ലോങ്ങിനസ്‌, “ജീവിക്കുന്ന ഗ്രന്ഥശാല” എന്നും “നടക്കുന്ന മ്യൂസിയം” എന്നും വിളിക്കപ്പെട്ടിരുന്നു. ഗ്രന്ഥകാരനായ സ്റ്റോൺമാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഓഡിനേത്തസിന്റെ മരണത്തിനു ശേഷമുള്ള അഞ്ചു വർഷംകൊണ്ട്‌ . . . സെനോബിയ ജനങ്ങളുടെ മനസ്സിൽ പൂർവദേശത്തിന്റെ രാജ്ഞി എന്ന സ്ഥാനം കയ്യടക്കി.”

സെനോബിയയുടെ സാമ്രാജ്യത്തിന്റെ ഒരു വശത്ത്‌, താനും ഭർത്താവും കൂടി ദുർബലീകരിച്ച പേർഷ്യയും മറുവശത്ത്‌ തകർന്നുകൊണ്ടിരുന്ന റോമും ആയിരുന്നു. ആ കാലത്തെ റോമിലെ അവസ്ഥകളെ കുറിച്ച്‌ ചരിത്രകാരനായ ജെ. എം. റോബെർട്ട്‌സ്‌ പറയുന്നു: “റോമാ സാമ്രാജ്യത്തിന്റെ പൂർവ-പശ്ചിമ അതിർത്തികളിൽ മൂന്നാം നൂറ്റാണ്ട്‌ . . . പ്രശ്‌നപൂരിതമായ ഒരു കാലഘട്ടം ആയിരുന്നു. അതേസമയം റോമിലാകട്ടെ ആഭ്യന്തര യുദ്ധത്തിന്റെയും ഭരണാധികാര പിന്തുടർച്ചാ തർക്കത്തിന്റെയും ഒരു പുതിയ കാലഘട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു. ഇരുപത്തിരണ്ട്‌ ചക്രവർത്തിമാർ (ചക്രവർത്തിയായി സ്വയം അവകാശപ്പെട്ടിരുന്നവരെ കൂടാതെ) വരികയും പോകുകയും ചെയ്‌തു.” അതേസമയം, സിറിയൻ രാജ്ഞി തന്റെ രാജ്യത്ത്‌ സമ്പൂർണ അധികാരമുള്ള ചക്രവർത്തിനിയായി ചിരപ്രതിഷ്‌ഠ നേടിയിരുന്നു. “രണ്ടു സാമ്രാജ്യങ്ങളെ [പേർഷ്യയുടെയും റോമിന്റെയും] സമനിലയിൽ നിർത്തിക്കൊണ്ട്‌ അവൾക്ക്‌ അവ രണ്ടിന്റെയുംമേൽ ആധിപത്യം പുലർത്തുന്ന ഒരു മൂന്നാം സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനെ കുറിച്ചു വാഞ്‌ഛിക്കാൻ കഴിഞ്ഞു” എന്ന്‌ സ്റ്റോൺമാൻ അഭിപ്രായപ്പെടുന്നു.

പൊ.യു. 269-ൽ, റോമൻ ഭരണാധിപത്യത്തിന്‌ എതിരെ മത്സരിച്ചുകൊണ്ട്‌ ഈജിപ്‌തിൽ ഒരുവൻ രംഗത്തു വന്നപ്പോൾ തന്റെ രാജകീയ അധികാരങ്ങൾ വർധിപ്പിക്കാനുള്ള ഒരു അവസരം സെനോബിയക്കു വീണുകിട്ടി. സെനോബിയയുടെ സൈന്യം സത്വരം ഈജിപ്‌തിലേക്കു നീങ്ങി, മത്സരിയെ തകർത്ത്‌ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഈജിപ്‌തിന്റെ രാജ്ഞിയായി സ്വയം പ്രഖ്യാപിച്ചുകൊണ്ട്‌ അവൾ തന്റെ പേരിൽ നാണയങ്ങൾ ഉണ്ടാക്കി. അവളുടെ രാജ്യം അപ്പോൾ നൈൽ നദിമുതൽ യൂഫ്രട്ടീസ്‌ നദിവരെ നീണ്ടുകിടന്നിരുന്നു. ജീവിതത്തിലെ ഈ ഘട്ടത്തിൽ അവൾ, ദാനീയേൽ പുസ്‌തകത്തിലെ ബൈബിൾ പ്രവചനത്തിൽ പറഞ്ഞിരുന്ന ‘തെക്കെദേശത്തിലെ രാജാവ്‌’ എന്ന സ്ഥാനം കൈയ്യടക്കി. കാരണം, അവൾ അന്ന്‌ ആധിപത്യം പുലർത്തിയിരുന്ന രാജ്യം ദാനീയേലിന്റെ മാതൃദേശത്തിനു തെക്കായിരുന്നു. (ദാനീയേൽ 11:25, 26) ഏഷ്യാമൈനറിലെ ഭൂരിഭാഗം പ്രദേശങ്ങളും അവൾ കീഴടക്കി.

റോമൻ ലോകത്തെ വലിയ നഗരങ്ങളോടു കിടപിടിക്കത്തക്കവണ്ണം സെനോബിയ തന്റെ തലസ്ഥാനമായ പാൽമിറയെ ശക്തിപ്പെടുത്തുകയും അലങ്കരിക്കുകയും ചെയ്‌തു. കണക്കനുസരിച്ച്‌, അതിലെ ജനസംഖ്യ 1,50,000-ത്തിൽ അധികമായിരുന്നു. പ്രൗഢമായ പൊതു മന്ദിരങ്ങൾ, ക്ഷേത്രങ്ങൾ, ഉദ്യാനങ്ങൾ, തൂണുകൾ, സ്‌മാരകങ്ങൾ എന്നിവകൊണ്ട്‌ നിറഞ്ഞിരുന്നു ആ നഗരം. നഗരത്തിനു ചുറ്റുമായി 21 കിലോമീറ്റർ നീളത്തിൽ ഒരു മതിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പ്രധാനവീഥിയിൽ 15 മീറ്ററിലധികം ഉയരമുള്ള 1,500-ഓളം കൊരിന്ത്യൻ സ്‌തംഭങ്ങൾ സമദൂരത്തിൽ സ്ഥാപിച്ചിരുന്നു (കൊളോണേഡുകൾ). വീരന്മാരുടെയും സമ്പന്നരായ ഗുണകർത്താക്കളുടെയും പ്രതിമകളും അർധകായ പ്രതിമകളും നഗരത്തിൽ നിറഞ്ഞിരുന്നു. പൊ.യു. 271-ൽ സെനോബിയ തന്റെയും ഭർത്താവിന്റെയും ഓരോ പ്രതിമകൾ വീതം ഉണ്ടാക്കി. മരുപ്രാന്തത്തിൽ പാൽമിറ ഒരു രത്‌നം പോലെ വെട്ടിത്തിളങ്ങി.

പാൽമിറയിലെ ഏറ്റവും നല്ല കെട്ടിടങ്ങളിൽ ഒന്നായിരുന്നു സൂര്യക്ഷേത്രം. നഗരത്തിലെ മത മണ്ഡലത്തിൽ അത്‌ ആധിപത്യം പുലർത്തിയെന്നതിന്‌ സംശയമില്ല. സാധ്യതയനുസരിച്ച്‌, സെനോബിയയും സൂര്യദേവനോടു ബന്ധപ്പെട്ട ഒരു ദേവനെയോ ദേവിയെയോ ആരാധിച്ചിരുന്നു. എന്നാൽ മൂന്നാം നൂറ്റാണ്ടിലെ സിറിയ അനേകം മതങ്ങളുള്ള ഒരു സ്ഥലമായിരുന്നു. സെനോബിയയുടെ രാജ്യത്ത്‌ ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെട്ടിരുന്നവരും യഹൂദന്മാരും ജ്യോത്സ്യന്മാരും സൂര്യ-ചന്ദ്ര ആരാധകരും ഉണ്ടായിരുന്നു. തന്റെ രാജ്യത്തെ നാനാവിധ ആരാധനാ രീതികളോടുള്ള സെനോബിയയുടെ മനോഭാവം എന്തായിരുന്നു? ഗ്രന്ഥകർത്താവായ സ്റ്റോൺമാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ജ്ഞാനിയായ ഒരു ഭരണാധികാരി തന്റെ ജനതയ്‌ക്ക്‌ അഭികാമ്യമായി തോന്നുന്ന യാതൊരു ആചാരാനുഷ്‌ഠാനങ്ങളെയും അവഗണിക്കില്ല. . . . ദേവന്മാർ . . . പാൽമിറയുടെ പക്ഷത്ത്‌ അണിനിരന്നിരുന്നതായി കരുതപ്പെട്ടിരുന്നു.” സെനോബിയ വ്യക്തമായും മതസഹിഷ്‌ണുത പുലർത്തിയിരുന്നു. എന്നാൽ ദേവന്മാർ വാസ്‌തവത്തിൽ “പാൽമിറയുടെ പക്ഷത്ത്‌ അണിനിരന്നിരു”ന്നുവോ? പാൽമിറയെയും അതിന്റെ “ജ്ഞാനിയായ ഒരു ഭരണാധികാരി”യെയും കാത്തിരുന്നത്‌ എന്തായിരുന്നു?

ഒരു ചക്രവർത്തി സെനോബിയക്ക്‌ എതിരായി ‘ധൈര്യം പ്രയോഗിക്കുന്നു’

പൊ.യു. 270-ൽ ഔറേലിയൻ റോമാ ചക്രവർത്തിയായി. അദ്ദേഹത്തിന്റെ സേനകൾ വടക്കുള്ള അപരിഷ്‌കൃതരെ വിജയപ്രദമായി തുരത്തി അവരെ അച്ചടക്കം പഠിപ്പിച്ചു. പൊ.യു. 271-ൽ, ദാനീയേൽ പ്രവചനത്തിലെ “വടക്കെ ദേശത്തെ രാജാ”വിനെ പ്രതിനിധാനം ചെയ്‌തിരുന്ന ഔറേലിയൻ സെനോബിയയാൽ പ്രതിനിധാനം ചെയ്യപ്പെട്ട ‘തെക്കെദേശത്തിലെ രാജാവിന്റെ നേരെ തന്റെ ശക്തിയും ധൈര്യവും പ്രയോഗിച്ചു.’ (ദാനീയേൽ 11:25എ) ഔറേലിയൻ തന്റെ സൈന്യത്തിൽ കുറേപ്പേരെ നേരേ ഈജിപതിലേക്ക്‌ അയച്ചു. എന്നിട്ട്‌ പ്രധാന സൈന്യത്തെ ഏഷ്യാമൈനറിലൂടെ കിഴക്കോട്ടു നയിച്ചു.

തെക്കേദേശത്തെ രാജാവ്‌—സെനോബിയയുടെ നേതൃത്വത്തിലുള്ള ഭരണകൂടം—“ഏററവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടെ,” സാബ്‌ദാസ്‌, സബ്ബായി എന്നീ രണ്ട്‌ പടത്തലവന്മാരുടെ കീഴിൽ ഔറേലിയന്‌ എതിരെ ‘യുദ്ധത്തിനു പുറപ്പെട്ടു.’ (ദാനീയേൽ 11:25ബി) എന്നാൽ ഔറേലിയൻ ഈജിപ്‌ത്‌ പിടിച്ചടക്കിയിട്ട്‌ ഏഷ്യാമൈനറിലേക്കും സിറിയയിലേക്കും യുദ്ധം ചെയ്‌തു മുന്നേറി. എമസായിൽ (ഇപ്പോൾ ഹോംസ്‌) വെച്ച്‌ സെനോബിയ പരാജയമടഞ്ഞു. അവൾ പാൽമിറയിലേക്കു പിൻവാങ്ങി.

ഔറേലിയൻ പാൽമിറയെ ഉപരോധിച്ചപ്പോൾ സെനോബിയ സഹായം പ്രതീക്ഷിച്ച്‌ തന്റെ പുത്രനോടൊപ്പം പേർഷ്യയിലേക്കു പലായനം ചെയ്‌തു. എന്നാൽ യൂഫ്രട്ടീസ്‌ നദിയിങ്കൽ വെച്ച്‌ അവൾ റോമാക്കാരുടെ പിടിയിലായി. പൊ.യു. 272-ൽ പാൽമിറ കീഴടങ്ങി. അതിലെ നിവാസികളോട്‌ ഔറേലിയൻ മഹാനുഭാവത്തോടെ ഇടപെട്ടു. എന്നാൽ അദ്ദേഹം സൂര്യക്ഷേത്രത്തിലെ വിഗ്രഹം ഉൾപ്പെടെ വളരെയേറെ കൊള്ളമുതൽ ശേഖരിച്ച്‌ റോമിലേക്കു കൊണ്ടുപോയി. റോമൻ ചക്രവർത്തി സെനോബിയയെ വധിച്ചില്ല. അദ്ദേഹം അവളെ പൊ.യു. 274-ൽ റോമിലൂടെ നടത്തിയ വിജയ ഘോഷയാത്രയിലെ മുഖ്യ ആകർഷണമാക്കി. ശിഷ്ടകാലം അവൾ റോമിൽ ഒരു കുലീന വനിതയായി ജീവിച്ചു.

മരുഭൂമി നഗരം നശിപ്പിക്കപ്പെട്ടു

ഔറേലിയൻ പാൽമിറ പിടിച്ചെടുത്ത്‌ ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ, അദ്ദേഹം അവിടെ വിട്ടിരുന്ന റോമൻ സൈനികരെ പാൽമിറക്കാർ കൊന്നൊടുക്കി. ഈ വിപ്ലവത്തെ കുറിച്ച്‌ അറിഞ്ഞ ഉടൻതന്നെ ഔറേലിയൻ പാൽമിറയിലേക്കു മടങ്ങാൻ തന്റെ സൈനികരോടു കൽപ്പിച്ചു. ഇത്തവണ അവർ അതിലെ നിവാസികളുടെ മേൽ അടങ്ങാത്ത പ്രതികാരമാണ്‌ അഴിച്ചുവിട്ടത്‌. നിർദയമായ കൂട്ടക്കൊലയെ അതിജീവിച്ചവരെ അടിമകളാക്കി. ആ ഉദ്ധത നഗരം കൊള്ളയടിക്കപ്പെടുകയും പുനരുദ്ധരിക്കാൻ കഴിയാതവണ്ണം നശിപ്പിക്കപ്പെടുകയും ചെയ്‌തു. അങ്ങനെ ശബ്ദമുഖരിതമായ ആ പ്രധാന നഗരം അതിന്റെ പഴയ അവസ്ഥയിലേക്കു—‘മരുഭൂമിയിലെ തദ്‌മോർ’ എന്ന നിലയിലേക്കു—ചുരുങ്ങി.

സെനോബിയ റോമിന്‌ എതിരെ നിലകൊണ്ടപ്പോൾ, അവളും ഔറേലിയൻ ചക്രവർത്തിയും അന്നേക്ക്‌ ഏതാണ്ട്‌ 800 വർഷം മുമ്പ്‌ യഹോവയുടെ പ്രവാചകൻ വളരെ വിശദമായി രേഖപ്പെടുത്തിയ ഒരു പ്രവചനത്തിന്റെ ഒരു ഭാഗം നിവർത്തിച്ചുകൊണ്ട്‌ “തെക്കേ ദേശത്തെ രാജാ”വും “വടക്കേ ദേശത്തെ രാജാ”വുമായുള്ള തങ്ങളുടെ റോളുകൾ അറിയാതെതന്നെ അഭിനയിക്കുകയായിരുന്നു. (ദാനീയേൽ 11-ാം അധ്യായം) തന്റെ വശ്യമായ വ്യക്തിത്വത്താൽ സെനോബിയ അനേകരുടെ പ്രശംസ പിടിച്ചുപറ്റി. എന്നിരുന്നാലും, ദാനീയേൽ പ്രവചനത്തിൽ മുൻകൂട്ടി പറയപ്പെട്ട ഒരു രാഷ്‌ട്രീയ ഘടകത്തെ അവൾ പ്രതിനിധാനം ചെയ്‌തു എന്നതാണ്‌ ഏറ്റവും സുപ്രധാനമായ സംഗതി. അവളുടെ ഭരണം അഞ്ചു വർഷത്തിലേറെ നീണ്ടുനിന്നില്ല. സെനോബിയയുടെ തലസ്ഥാനമായ പാൽമിറ ഇന്ന്‌ വെറുമൊരു ഗ്രാമം മാത്രമാണ്‌. ശക്തമായ റോമാ സാമ്രാജ്യം പോലും ആധുനിക രാജ്യങ്ങൾക്കു വഴിമാറിക്കൊടുത്തുകൊണ്ട്‌ ദീർഘകാലം മുമ്പേ അപ്രത്യക്ഷമായി. ഈ ആധുനിക രാജ്യങ്ങളുടെ ഭാവി എന്തായിരിക്കും? അവയുടെ ഭാവിയും ബൈബിൾ പ്രവചനത്തിന്റെ സുനിശ്ചിതമായ നിവൃത്തിയാൽ നിയന്ത്രിക്കപ്പെടുന്നു.—ദാനീയേൽ 2:44.

[29-ാം പേജിലെ ചതുരം]

സെനോബിയയുടെ പൈതൃകം

പാൽമിറയിലെ രാജ്ഞിയായ സെനോബിയയെ തോൽപ്പിച്ച ശേഷം റോമിൽ മടങ്ങിയെത്തിയ ഔറേലിയൻ ചക്രവർത്തി സൂര്യദേവന്‌ ഒരു ക്ഷേത്രം പണിതു. സെനോബിയയുടെ നഗരത്തിൽനിന്നു കൊണ്ടുവന്ന സൂര്യദേവന്റെ പ്രതിമകൾ അദ്ദേഹം അതിൽ പ്രതിഷ്‌ഠിച്ചു. തുടർന്നുണ്ടായ സംഭവവികാസങ്ങളെ കുറിച്ച്‌ ഹിസ്റ്ററി ടുഡേ എന്ന മാഗസിൻ ഇങ്ങനെ പറയുന്നു: “എ. ഡി. 274-ൽ, ഡിസംബർ 25 മകര സംക്രാന്തിക്ക്‌ സൂര്യന്‌ ഒരു വാർഷിക ഉത്സവം ഏർപ്പെടുത്തിയത്‌ ആയിരിക്കാം ഔറേലിയന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും ദീർഘകാലം നീണ്ടുനിൽക്കുന്നത്‌. സാമ്രാജ്യം ഒരു ക്രിസ്‌തീയ രാഷ്‌ട്രമായപ്പോൾ, പഴയ മതത്തിലെ ഉത്സവങ്ങൾ ആസ്വദിച്ചിരുന്നവർക്കു പുതിയ മതത്തെ കൂടുതൽ സ്വീകാര്യമാക്കാനായി ക്രിസ്‌തുവിന്റെ ജന്മദിനം ഈ തീയതിയിലേക്കു മാറ്റി. [ആളുകൾ] ക്രിസ്‌മസ്‌ ആഘോഷിക്കുന്നത്‌ . . . ആത്യന്തികമായി സെനോബിയാ ചക്രവർത്തിനി നിമിത്തം ആണെന്നുള്ളതു കൗതുകകരമാണ്‌”

[[28, 29 പേജുകളിലെ ഭൂപടം/ചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)

മെഡിറ്റനേറിയൻ സമുദ്രം

അന്ത്യോക്യ

സിറിയ

കാരി (ഹാരാൻ)

മെസൊപ്പൊത്താമ്യ

യൂഫ്രട്ടീസ്‌

പാൽമിറ

എമസാ (ഹോംസ്‌)

ദമാസ്‌കസ്‌

നിസിബിസ്‌

ഡുറാ- യൂറോപ്പോസ്‌

[കടപ്പാട]

ഭൂപടം: Mountain High Maps® Copyright © 1997 Digital Wisdom, Inc.

കൊളോണേഡ്‌: Michael Nicholson/Corbis

[29-ാം പേജിലെ ചിത്രം]

സാധ്യതയനുസരിച്ച്‌ ഔറേലിയനെ ചിത്രീകരിക്കുന്ന റോമൻ നാണയം

[30-ാം പേജിലെ ചിത്രം]

പാൽമിറയിലെ സൂര്യക്ഷേത്രം

[കടപ്പാട]

The Complete Encyclopedia of Illustration/J. G. Heck

[31-ാം പേജിലെ ചിത്രം]

സെനോബിയ രാജ്ഞി സൈനികരെ അഭിസംബോധന ചെയ്യുന്നു

[കടപ്പാട]

Giovanni Battista Tiepolo, Queen Zenobia Addressing Her Soldiers, Samuel H. Kress Collection, Photograph © Board of Trustees, National Gallery of Art, Washington

[28-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട]

വിശദാംശങ്ങൾ: Giovanni Battista Tiepolo, Queen Zenobia Addressing Her Soldiers, Samuel H. Kress Collection, Photograph © Board of Trustees, National Gallery of Art, Washington