പരിശോധനകൾ ഗണ്യമാക്കാതെ യഹോവയിൽ സന്തോഷിക്കൽ
പരിശോധനകൾ ഗണ്യമാക്കാതെ യഹോവയിൽ സന്തോഷിക്കൽ
ജോർജ് സ്കിപ്പിയോ പറഞ്ഞപ്രകാരം
കൈകളും പാദങ്ങളും ഒഴിച്ച് മുഴു ശരീരവും തളർന്ന് 1945 ഡിസംബറിൽ ഞാൻ ഒരു ആശുപത്രി വാർഡിൽ കിടക്കുകയായിരുന്നു. രോഗം ഭേദമാകും എന്നായിരുന്നു എന്റെ വിചാരം. അതേസമയം, എനിക്ക് എന്നെങ്കിലും വീണ്ടും നടക്കാനാകുമോയെന്ന് മറ്റുള്ളവർ സംശയിച്ചു. ഊർജസ്വലനായ ഒരു 17 വയസ്സുകാരനെ സംബന്ധിച്ചിടത്തോളം അത് എന്തൊരു പരീക്ഷണമായിരുന്നു! രോഗഗതിയെ കുറിച്ചുള്ള അത്തരം പ്രവചനങ്ങൾ ഒന്നും സ്വീകരിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. എന്റെ തൊഴിലുടമയോടൊപ്പം പിറ്റേ വർഷം ഇംഗ്ലണ്ടിലേക്ക് ഒരു യാത്ര പോകുന്നത് ഉൾപ്പെടെ എനിക്ക് അനേകം പദ്ധതികൾ ഉണ്ടായിരുന്നു.
എന്റെ നാടായ സെന്റ് ഹെലീന ദ്വീപിൽ ഉടനീളം പടർന്നുപിടിച്ച പിള്ളവാതം എന്ന പകർച്ചവ്യാധി ആയിരുന്നു എനിക്ക്. അത് 11 പേരുടെ ജീവൻ അപഹരിക്കുകയും അനേകരെ വികലാംഗർ ആക്കുകയും ചെയ്തു. കിടക്കയിൽ ആയിരിക്കെ, എന്റെ ഹ്രസ്വകാല ജീവിതത്തെ കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കാൻ എനിക്കു ധാരാളം സമയം ഉണ്ടായിരുന്നു. കഷ്ടപ്പാടുകൾ ഉണ്ടെങ്കിലും എനിക്കു സന്തോഷിക്കാൻ കാരണമുണ്ടെന്നു ഞാൻ അപ്പോൾ തിരിച്ചറിയാൻ തുടങ്ങി.
ഒരു എളിയ തുടക്കം
1933-ൽ, എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ, ഒരു പൊലീസുകാരനും ബാപ്റ്റിസ്റ്റ് പള്ളിയിലെ ഒരു ഡീക്കനും ആയിരുന്ന എന്റെ പിതാവ് റ്റോമിന് രണ്ട് യഹോവയുടെ സാക്ഷികളിൽനിന്നു ബയന്റിട്ട ചില പുസ്തകങ്ങൾ ലഭിച്ചു. ഒരു ചുരുങ്ങിയ കാലത്തേക്ക് ഞങ്ങളുടെ ദ്വീപു സന്ദർശിച്ച മുഴുസമയ സുവിശേഷപ്രവർത്തകർ അഥവാ പയനിയർമാർ ആയിരുന്നു ആ സാക്ഷികൾ.
ആ പുസ്തകങ്ങളിൽ ഒന്നിന്റെ പേര് ദൈവത്തിന്റെ കിന്നരം എന്നായിരുന്നു. കുടുംബത്തോടും താത്പര്യക്കാരായ മറ്റു പലരോടും ഒപ്പം ബൈബിൾ പഠിക്കാൻ പിതാവ് ആ പുസ്തകം ഉപയോഗിച്ചു. ഗഹനമായ വിഷയങ്ങൾ ആയിരുന്നു അതിൽ. വളരെ കുറച്ചു മാത്രമേ എനിക്കു മനസ്സിലായുള്ളൂ. എന്നാൽ എന്റെ ബൈബിളിൽ, ഞങ്ങൾ ചർച്ച ചെയ്ത ഓരോ തിരുവെഴുത്തിനും അടിവരയിട്ടിരുന്നതു ഞാൻ ഓർമിക്കുന്നു. ഞങ്ങൾ പഠിച്ചുകൊണ്ടിരുന്നത് സത്യം ആണെന്നും അതു ബാപ്റ്റിസ്റ്റ് പള്ളിയിൽ താൻ പ്രസംഗിച്ചുകൊണ്ടിരുന്നതിൽനിന്നു വ്യത്യസ്തമാണെന്നും പിതാവു വേഗംതന്നെ മനസ്സിലാക്കി. അദ്ദേഹം മറ്റുള്ളവരോട് ഇതേക്കുറിച്ചു പറയാനും ത്രിത്വം, അഗ്നി നരകം, അമർത്യ ആത്മാവ്
എന്നിവ ഇല്ലെന്ന് അൾത്താരയിൽനിന്നു പ്രസംഗിക്കാനും തുടങ്ങി. അതു പള്ളിയിൽ വലിയ കോളിളക്കം സൃഷ്ടിച്ചു.ഒടുവിൽ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിൽ പള്ളിയിൽ ഒരു യോഗം വിളിച്ചുകൂട്ടി. “ബാപ്റ്റിസ്റ്റുകളുടെ പക്ഷത്തു നിലകൊള്ളുന്നത് ആർ?” എന്നു ചോദിച്ചപ്പോൾ ഭൂരിഭാഗവും എഴുന്നേറ്റു നിന്നു. അപ്പോൾ അടുത്ത ചോദ്യം, “യഹോവയുടെ പക്ഷത്തു നിലകൊള്ളുന്നത് ആർ?” 10-ഓ 12-ഓ പേർ എഴുന്നേറ്റു നിന്നു. അവരോടു പള്ളി വിട്ടുപോകാൻ ആവശ്യപ്പെട്ടു.
സെന്റ് ഹെലീനയിൽ ഒരു പുതിയ മതത്തിന്റെ എളിയ തുടക്കമായിരുന്നു അത്. പിതാവ് വാച്ച്ടവർ സൊസൈറ്റിയുടെ ഐക്യനാടുകളിലുള്ള കേന്ദ്ര കാര്യാലയവുമായി ബന്ധപ്പെടുകയും റെക്കോർഡു ചെയ്ത ബൈബിൾ പ്രഭാഷണങ്ങൾ പൊതുജനങ്ങളെ കേൾപ്പിക്കാനായി ഒരു പ്രക്ഷേപണയന്ത്രം ആവശ്യപ്പെടുകയും ചെയ്തു. ആ യന്ത്രം വളരെ വലുതായതിനാൽ സെന്റ് ഹെലീനയിലേക്ക് അയയ്ക്കാൻ സാധിക്കില്ലെന്നു സൊസൈറ്റി അദ്ദേഹത്തെ അറിയിച്ചു. അവർ ഒരു ചെറിയ ഗ്രാമഫോൺ അയച്ചുതന്നു. പിന്നീട് സഹോദരങ്ങൾ രണ്ടെണ്ണം കൂടെ ഓർഡർ ചെയ്തു. അവർ നടന്നും കഴുതപ്പുറത്തു കയറിയും ദ്വീപിൽ ഉടനീളം സഞ്ചരിച്ച് സന്ദേശം ആളുകളുടെ പക്കൽ എത്തിച്ചു.
സന്ദേശം വ്യാപിച്ചതോടെ എതിർപ്പു വർധിച്ചു. എന്റെ സ്കൂളിൽ കുട്ടികൾ ഇങ്ങനെ പാടുമായിരുന്നു: “കേൾക്കാൻ വരൂ, കേൾക്കാൻ വരൂ, റ്റോമി സ്കിപ്പിയോയുടെ ഗ്രാമഫോൺ ബാൻഡ് കേൾക്കാൻ വരൂ!” സഹപാഠികളുടെ അംഗീകാരം കൊതിച്ചിരുന്ന ഒരു സ്കൂൾ കുട്ടിയായിരുന്ന എനിക്ക് ഇതൊരു കടുത്ത പരിശോധന ആയിരുന്നു. സഹിച്ചുനിൽക്കാൻ എന്നെ സഹായിച്ചത് എന്തായിരുന്നു?
ആറു കുട്ടികൾ ഉണ്ടായിരുന്ന ഞങ്ങളുടെ വലിയ കുടുംബത്തിൽ ക്രമമായ കുടുംബ ബൈബിളധ്യയനം ഉണ്ടായിരുന്നു. എല്ലാ ദിവസവും രാവിലെ ഭക്ഷണത്തിനു മുമ്പു ഞങ്ങൾ ബൈബിൾ വായിക്കുകയും ചെയ്യുമായിരുന്നു. വർഷങ്ങളിൽ ഉടനീളം സത്യത്തിൽ വിശ്വസ്തരായി തുടരാൻ ഞങ്ങളുടെ കുടുംബത്തെ ഇതു സഹായിച്ചു എന്നതിൽ തെല്ലും സംശയമില്ല. ചെറുപ്പത്തിൽത്തന്നെ ഞാൻ ബൈബിളിൽ വ്യക്തിപരമായ പ്രിയം വളർത്തിയെടുത്തിരുന്നു. പതിവായി ബൈബിൾ വായിക്കുന്ന ശീലം ഇന്നോളം ഞാൻ നിലനിർത്തിയിരിക്കുന്നു. (സങ്കീർത്തനം 1:1-3) 14-ാം വയസ്സിൽ സ്കൂളിൽനിന്നു പോന്നപ്പോൾ ഞാൻ സത്യത്തിൽ ഉറച്ച അടിസ്ഥാനം നേടിയിരുന്നു, ഹൃദയത്തിൽ യഹോവാ ഭയം ഉണ്ടായിരുന്നു. പരിശോധനകൾ ഗണ്യമാക്കാതെ യഹോവയിൽ സന്തോഷിക്കാൻ അത് എന്നെ പ്രാപ്തനാക്കി.
കൂടുതലായ പരിശോധനകളും സന്തോഷങ്ങളും
ആ ബാല്യകാലത്തെയും ഭാവി പ്രതീക്ഷകളെയും കുറിച്ചു ചിന്തിച്ചുകൊണ്ട് രോഗശയ്യയിൽ ആയിരിക്കുമ്പോൾ, ഈ രോഗം ദൈവത്തിൽനിന്നുള്ള ഒരു പരിശോധനയോ ശിക്ഷയോ അല്ലെന്നു ബൈബിൾ പഠനത്തിലൂടെ ഞാൻ മനസ്സിലാക്കി. (യാക്കോബ് 1:12, 13) എന്നിരുന്നാലും, പിള്ളവാതം യാതനാപൂർണമായ ഒരു പരീക്ഷണം ആയിരുന്നു. അതിന്റെ ഫലം ഞാൻ ആയുഷ്കാലം മുഴുവൻ പേറേണ്ടിവരുമായിരുന്നു.
രോഗം ഭേദമായപ്പോൾ, ഞാൻ വീണ്ടും നടക്കാൻ പഠിക്കേണ്ടിയിരുന്നു. കയ്യിലെ ചില പേശികളും പ്രവർത്തനരഹിതമായി. ഓരോ ദിവസവും ഞാൻ വീണിരുന്നതിന് ഒരു കയ്യും കണക്കുമില്ല. എന്നിരുന്നാലും, ഉത്കടമായ പ്രാർഥനയാലും തുടർച്ചയായ ശ്രമത്താലും 1947-ഓടെ വടിയുടെ സഹായത്താൽ നടക്കാൻ എനിക്കു സാധിച്ചു.
എന്റെ അതേ മത വിശ്വാസങ്ങൾ വെച്ചുപുലർത്തിയിരുന്ന ഡോറിസ് എന്ന ചെറുപ്പക്കാരിയുമായി ആ കാലത്തു ഞാൻ പ്രേമത്തിലായി. ഞങ്ങൾക്കു വിവാഹത്തെക്കുറിച്ചു ചിന്തിക്കാൻ മാത്രം പ്രായം ആയിരുന്നില്ല. എങ്കിലും നടത്തത്തിൽ കൂടുതൽ പുരോഗതി പ്രാപിക്കാൻ അത് എനിക്കു പ്രേരണയായി. വിവാഹം കഴിച്ചു ജീവിക്കാൻ മാത്രം ശമ്പളം ഇല്ലാതിരുന്നതിനാൽ ഞാൻ എന്റെ ജോലിയും ഉപേക്ഷിച്ചു. ഞാൻ സ്വന്തമായി ഒരു ദന്ത ചികിത്സാകേന്ദ്രം സ്ഥാപിച്ചു. തുടർന്നുള്ള രണ്ടുവർഷം അതു പ്രവർത്തിച്ചു. 1950-ൽ ഞങ്ങൾ വിവാഹിതരായി. ഒരു ചെറിയ കാർ വാങ്ങുന്നതിനു വേണ്ട പണം ഞാൻ അപ്പോഴേക്കും സമ്പാദിച്ചിരുന്നു. ഇപ്പോൾ എനിക്കു സഹോദരങ്ങളെ യോഗങ്ങൾക്കും വയൽസേവനത്തിനും കാറിൽ കൊണ്ടുപോകാൻ കഴിയുമായിരുന്നു.
ദ്വീപിലെ ദിവ്യാധിപത്യ പുരോഗതി
1951-ൽ സൊസൈറ്റി ഞങ്ങളുടെ അടുത്തേക്കുള്ള അവരുടെ ആദ്യത്തെ പ്രതിനിധിയെ അയച്ചു. ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ഒരു ചെറുപ്പക്കാരനായ യാക്കോബസ് വാൻ സ്റ്റാഡെൻ ആയിരുന്നു അത്. വിസ്താരമുള്ള ഒരു വീട്ടിലേക്കു ഞങ്ങൾ മാറിയതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഒരു വർഷത്തേക്ക് അദ്ദേഹത്തെ ഒപ്പം താമസിപ്പിക്കാൻ ഞങ്ങൾക്കു സാധിച്ചു. എന്റേതു സ്വയം തൊഴിൽ ആയിരുന്നതിനാൽ, ഞങ്ങൾ ഒരുമിച്ചു വളരെയേറെ സമയം പ്രസംഗവേലയിൽ ചെലവഴിച്ചു. അദ്ദേഹത്തിൽനിന്ന് ഏറെ പ്രയോജനകരമായ പരിശീലനം എനിക്കു ലഭിച്ചു.
കൂസ് എന്നു ഞങ്ങൾ വിളിച്ചിരുന്ന യാക്കോബസ് ക്രമമായ സഭാ യോഗങ്ങൾ സംഘടിപ്പിച്ചു. ഞങ്ങൾ എല്ലാം അതിൽ സന്തോഷത്തോടെ സംബന്ധിച്ചു. യാത്രയുടെ കാര്യത്തിൽ ഞങ്ങൾക്കു പ്രശ്നം ഉണ്ടായിരുന്നു. കാരണം എല്ലാ താത്പര്യക്കാർക്കുമായി രണ്ടു കാറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രദേശം കുന്നും മലയും നിറഞ്ഞതായിരുന്നു. അക്കാലത്തു നല്ല ചുരുക്കം ചില വഴികളേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്, എല്ലാവരെയും യോഗങ്ങൾക്കു കൊണ്ടുവരിക എന്നത് ഒരു വലിയ ഉദ്യമംതന്നെ ആയിരുന്നു. ചിലർ അതിരാവിലെ നടക്കാൻ തുടങ്ങും. ഞാൻ മൂന്നു പേരെ എന്റെ ചെറിയ കാറിൽ കയറ്റി കുറച്ചു ദൂരം കൊണ്ടുപോയി വിടും. അവർ അവിടെ ഇറങ്ങി നടത്തം തുടരും. അപ്പോൾ ഞാൻ മടങ്ങിവന്നിട്ടു വേറെ മൂന്നുപേരെ കുറെ ദൂരം കൊണ്ടുപോയി വിടും. എന്നിട്ടു വീണ്ടും മടങ്ങിവരും. അങ്ങനെ ഒടുവിൽ എല്ലാവരും യോഗസ്ഥലത്ത് എത്തിച്ചേരും. യോഗം കഴിഞ്ഞു തിരിച്ചു വീട്ടിൽ എത്താനും ഞങ്ങൾ ഇതേ മാർഗംതന്നെ സ്വീകരിച്ചു.
വീട്ടുവാതിൽക്കൽ സന്ദേശം ഫലപ്രദമായി എങ്ങനെ അവതരിപ്പിക്കാമെന്നും കൂസ് ഞങ്ങളെ പഠിപ്പിച്ചു. ഞങ്ങൾക്ക് അനേകം നല്ല അനുഭവങ്ങളും ചില മോശമായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ വയൽ ശുശ്രൂഷയിലെ ഞങ്ങളുടെ സന്തോഷം, ഞങ്ങളുടെ പ്രസംഗ പ്രവർത്തനത്തെ എതിർത്തിരുന്നവർ നിമിത്തം ഉണ്ടായ എല്ലാ പരിശോധനകളെയും വെല്ലുന്നതായിരുന്നു. ഒരു പ്രഭാതത്തിൽ ഞാൻ കൂസിനോടൊപ്പം പ്രവർത്തിക്കുക ആയിരുന്നു. ഒരു വീട്ടുവാതിൽക്കൽ എത്തിയപ്പോൾ അകത്തുനിന്നു ഞങ്ങൾ ഒരു ശബ്ദം കേട്ടു. ഒരു മനുഷ്യൻ ഉച്ചത്തിൽ ബൈബിൾ വായിക്കുകയായിരുന്നു. യെശയ്യാവു 2-ാം അധ്യായത്തിലെ പരിചിതമായ വാക്കുകൾ ഞങ്ങൾക്കു വ്യക്തമായി കേൾക്കാൻ കഴിഞ്ഞു. അദ്ദേഹം 4-ാം വാക്യത്തിൽ എത്തിയപ്പോൾ ഞങ്ങൾ വാതിലിൽ മുട്ടിവിളിച്ചു. സൗഹൃദഭാവമുള്ള, പ്രായമായ ഒരാൾ ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു. ദൈവരാജ്യത്തിന്റെ സുവാർത്ത അദ്ദേഹത്തോടു വിശദീകരിക്കാനായി ഞങ്ങൾ യെശയ്യാവു 2:4 ഉപയോഗിച്ചു. അദ്ദേഹം താമസിച്ചിരുന്നത് എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു സ്ഥലത്ത് ആയിരുന്നെങ്കിലും അദ്ദേഹവുമായി ഒരു ബൈബിൾ അധ്യയനം ആരംഭിച്ചു. ഒരു കുന്ന് ഇറങ്ങി നടക്കല്ലുകളിലൂടെ ഒരു അരുവി കുറുകെ കടന്നിട്ട് മറ്റൊരു കുന്നു കയറി ഇറങ്ങി വേണമായിരുന്നു അദ്ദേഹത്തിന്റെ വീട്ടിലെത്താൻ. എന്നാൽ അതു തക്ക മൂല്യമുള്ളതായിരുന്നു. പ്രായമുള്ള, സൗമ്യനായ ആ മനുഷ്യൻ സത്യം സ്വീകരിച്ചു സ്നാപനമേറ്റു. യോഗങ്ങൾക്ക് എത്താനായി അദ്ദേഹം, എനിക്കു കാറിൽ വരാൻ കഴിയുന്ന സ്ഥലം വരെ രണ്ടു വടികൾ കുത്തി നടന്നുവരുമായിരുന്നു. തുടർന്നുള്ള ദൂരം അദ്ദേഹം എന്നോടൊപ്പം കാറിൽ പോരുമായിരുന്നു. പിന്നീട്, ഒരു വിശ്വസ്ത സാക്ഷിയായി അദ്ദേഹം മരിച്ചു.
പൊലീസ് കമ്മീഷണർക്ക് ഞങ്ങളുടെ വേലയോട് എതിർപ്പായിരുന്നു. കൂസിനെ ആവർത്തിച്ചു ഭീഷണിപ്പെടുത്തി നാടുകടത്തിക്കാൻ അദ്ദേഹം ശ്രമിച്ചു. ചോദ്യം ചെയ്യലിനായി മാസത്തിൽ ഒരിക്കൽ അദ്ദേഹം കൂസിനെ വിളിച്ചുവരുത്തിയിരുന്നു. കൂസ് എല്ലായ്പോഴും ബൈബിളിൽനിന്നു നേരിട്ട് ഉത്തരം നൽകിയിരുന്നത് അദ്ദേഹത്തിന്റെ ശത്രുത വർധിപ്പിച്ചതേയുള്ളൂ. പ്രസംഗപ്രവർത്തനം നിർത്തണമെന്ന് അദ്ദേഹം കൂസിനു താക്കീതു നൽകിയ ഓരോ പ്രാവശ്യവും അദ്ദേഹത്തിന് ഒരു സാക്ഷ്യം ലഭിച്ചിരുന്നു. കൂസ് സെന്റ് ഹെലീനയിൽനിന്നു പോയശേഷവും കമ്മീഷണർ പ്രസംഗവേലയെ എതിർത്തുകൊണ്ടിരുന്നു. വലിയ, കരുത്തനായ, ആ മനുഷ്യനു പെട്ടെന്നു രോഗം പിടിപെടുകയും ആൾ തീരെ ശോഷിച്ചുപോകുകയും ചെയ്തു. എന്താണു കുഴപ്പമെന്നു ഡോക്ടർമാർക്കു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. തത്ഫലമായി അദ്ദേഹം ദ്വീപുവിട്ടു പോയി.
സ്നാപനവും സ്ഥിരമായ വളർച്ചയും
ദ്വീപിൽവന്നു മൂന്നു മാസം കഴിഞ്ഞപ്പോൾ, ഒരു സ്നാപന ശുശ്രൂഷ നടത്തുന്നത് ഉചിതമാണെന്നു കൂസിനു തോന്നി. അനുയോജ്യമായ ഒരു കുളം കണ്ടെത്താനായിരുന്നു ബുദ്ധിമുട്ട്. ഒരു വലിയ കുഴി കുഴിച്ചു സിമന്റ് തേച്ചിട്ട് അതിൽ വെള്ളം നിറയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. സ്നാപനത്തിന്റെ തലേ രാത്രിയിൽ മഴ പെയ്തു. അടുത്ത പ്രഭാതത്തിൽ കുഴി വക്കുവരെ നിറഞ്ഞിരിക്കുന്നതു കണ്ട് ഞങ്ങൾ ആഹ്ലാദിച്ചു.
ആ ഞായറാഴ്ച രാവിലെ കൂസ് സ്നാപന പ്രസംഗം നടത്തി. സ്നാപനാർഥികളോട് എഴുന്നേറ്റു നിൽക്കാൻ അദ്ദേഹം പറഞ്ഞപ്പോൾ പതിവു ചോദ്യങ്ങൾക്ക് ഉത്തരം പറയാനായി ഞങ്ങൾ 26 പേർ എഴുന്നേറ്റു നിന്നു. അങ്ങനെ ആ ദ്വീപിൽ നിന്നു സ്നാപനം ഏൽക്കുന്ന ആദ്യത്തെ സാക്ഷികളായിരിക്കാനുള്ള പദവി ഞങ്ങൾക്കു ലഭിച്ചു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമായിരുന്നു അത്. കാരണം ഞാൻ സ്നാപനം ഏൽക്കുന്നതിനു മുമ്പ് അർമഗെദോൻ വരുമെന്നു ഞാൻ എന്നും ഭയപ്പെട്ടിരുന്നു.
കാലക്രമത്തിൽ രണ്ടു സഭകൾ രൂപീകൃതമായി, ഒന്നു ലെവൽവൂഡിലും മറ്റൊന്ന് ജയിംസ്ടൗണിലും. ശനിയാഴ്ച സന്ധ്യയ്ക്കു ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളും സേവനയോഗവും നടത്താനായി ഓരോ ആഴ്ചയും ഞങ്ങൾ മൂന്നോ നാലോ പേർ ഒരു സഭയിലേക്കു
13 കിലോമീറ്റർ യാത്ര ചെയ്യുമായിരുന്നു. ഞായറാഴ്ച രാവിലെ വയൽസേവനം കഴിഞ്ഞു ഞങ്ങൾ സ്വന്തം സഭയിൽ മടങ്ങിവന്ന് അതേ യോഗങ്ങളും വീക്ഷാഗോപുര അധ്യയനവും ഉച്ചതിരിഞ്ഞുള്ള സമയത്തും സന്ധ്യയ്ക്കുമായി നടത്തിയിരുന്നു. അതുകൊണ്ട്, സന്തോഷപ്രദമായ ദിവ്യാധിപത്യ പ്രവർത്തനങ്ങൾ നിറഞ്ഞതായിരുന്നു ഞങ്ങളുടെ വാരാന്ത്യങ്ങൾ. മുഴു സമയം പ്രസംഗവേല ചെയ്യാൻ ഞാൻ വാഞ്ഛിച്ചു. എന്നാൽ എനിക്ക് ഒരു കുടുംബത്തെ പോറ്റേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് 1952-ൽ, ഒരു മുഴുസമയ ദന്തവൈദ്യനായുള്ള ഗവൺമെന്റു സേവനത്തിലേക്കു ഞാൻ മടങ്ങി.സൊസൈറ്റിയുടെ സഞ്ചാര പ്രതിനിധികളായ സർക്കിട്ട് മേൽവിചാരകന്മാർ 1955 മുതൽ ഓരോ വർഷവും ദ്വീപ് സന്ദർശിക്കാൻ തുടങ്ങി. സന്ദർശന സമയത്ത് അവർ എന്റെ വീട്ടിൽ താമസിക്കാറുണ്ടായിരുന്നു. അവർ എന്റെ കുടുംബത്തിന്മേൽ ഒരു ക്രിയാത്മക സ്വാധീനമായിരുന്നു. ഏതാണ്ട് അതേ കാലയളവിൽ, സൊസൈറ്റിയുടെ മൂന്നു ചലച്ചിത്രങ്ങൾ ദ്വീപിൽ ഉടനീളം കാണിക്കുന്നതിൽ പങ്കെടുക്കാനുള്ള പദവിയും എനിക്കു ലഭിച്ചു.
പുളകംകൊള്ളിക്കുന്ന ദിവ്യഹിത സമ്മേളനം
1958-ൽ, ന്യൂയോർക്കിൽ നടന്ന ദിവ്യഹിത സാർവദേശീയ സമ്മേളനത്തിൽ സംബന്ധിക്കാനായി ഞാൻ വീണ്ടും ഗവൺമെന്റ് ജോലി രാജിവെച്ചു. ആ സമ്മേളനം എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവ് ആയിരുന്നു, യഹോവയിൽ സന്തോഷിക്കാൻ എനിക്കു ധാരാളം കാരണങ്ങൾ നൽകിയ ഒരു അവസരംതന്നെ. ദ്വീപിലേക്ക് പതിവായ യാത്രാ സംവിധാനം ഇല്ലാതിരുന്നതിനാൽ അഞ്ചര മാസം ഞങ്ങൾ ദ്വീപിൽ നിന്ന് അകലെയായിരുന്നു. സമ്മേളനം എട്ടു ദിവസം നീണ്ടുനിന്നു. പരിപാടി രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയായിരുന്നു. പക്ഷേ ഞാൻ ഒരിക്കലും മടുത്തുപോയില്ല. ഓരോ ദിനത്തിനുമായി ഞാൻ നോക്കിപ്പാർത്തിരുന്നു. പരിപാടിയിൽ രണ്ടു മിനിട്ടു നേരം സെന്റ് ഹെലീനയെ പ്രതിനിധീകരിക്കാൻ എനിക്കു പദവി ലഭിച്ചു. യാങ്കീ സ്റ്റേഡിയത്തിലെയും പോളോ ഗ്രൗണ്ടിലെയും വമ്പിച്ച ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നത് അത്യന്തം സംഭ്രമജനകമായ ഒരു അനുഭവമായിരുന്നു.
ആ സമ്മേളനം പയനിയറിങ് ചെയ്യാനുള്ള എന്റെ തീരുമാനത്തെ ബലപ്പെടുത്തി. “ദൈവരാജ്യം ഭരിക്കുന്നു—ലോകാവസാനം ആസന്നമോ?” എന്ന പരസ്യ പ്രസംഗം വിശേഷാൽ പ്രോത്സാഹജനകം ആയിരുന്നു. സമ്മേളനം കഴിഞ്ഞു ഞങ്ങൾ ബ്രൂക്ലിനിലുള്ള സൊസൈറ്റിയുടെ കേന്ദ്രകാര്യാലയവും ഫാക്ടറിയും സന്ദർശിച്ചു. വാച്ച്ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റ് ആയിരുന്ന നോർ സഹോദരനോട് സെന്റ് ഹെലീനയിലെ വേലയുടെ പുരോഗതിയെ കുറിച്ചു ഞാൻ സംസാരിച്ചു. ഒരിക്കൽ ദ്വീപു സന്ദർശിക്കാൻ താൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. കുടുംബക്കാരും സുഹൃത്തുക്കളുമായി പങ്കു വെക്കാൻ എല്ലാ പ്രസംഗങ്ങളുടെയും റെക്കോർഡു ചെയ്ത ടേപ്പുകളും സമ്മേളനത്തെ കുറിച്ചുള്ള അനവധി ചലച്ചിത്രങ്ങളും ഞങ്ങൾ കൊണ്ടുവന്നു.
മുഴുസമയ സേവനം എന്ന ലക്ഷ്യം നേടി
ദ്വീപിൽ വേറെ ദന്തവൈദ്യന്മാർ ആരും ഇല്ലാതിരുന്നതിനാൽ തിരിച്ചു വന്നപ്പോൾ എന്റെ പഴയ ജോലി എനിക്കു വീണ്ടും വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാൽ, മുഴുസമയ ശുശ്രൂഷയിൽ പ്രവേശിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു ഞാൻ വിശദീകരിച്ചു. ഏറെ ചർച്ചകൾക്കു ശേഷം, ആഴ്ചയിൽ ആറു ദിവസം ജോലി ചെയ്തിരുന്നപ്പോൾ ലഭിച്ചിരുന്നതിനെക്കാൾ ഉയർന്ന ശമ്പളത്തോടെ ആഴ്ചയിൽ മൂന്നു ദിവസം ജോലിചെയ്യാമെന്ന കാര്യത്തിൽ ഞങ്ങൾ യോജിപ്പിലെത്തി. യേശുവിന്റെ പിൻവരുന്ന വാക്കുകൾ സത്യമെന്നു തെളിഞ്ഞു: “മുമ്പെ [“ഒന്നാമത്, NW] അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.” (മത്തായി 6:33) എന്റെ ദുർബലമായ കാലുകൾകൊണ്ട് കുന്നും മലയും നിറഞ്ഞ പ്രദേശത്തു കൂടെ യാത്ര ചെയ്യുന്നത് എപ്പോഴും എളുപ്പമായിരുന്നില്ല. എന്നിട്ടും ഞാൻ 14 വർഷം പയനിയറിങ് ചെയ്തു. അനേകം സഹദ്വീപവാസികളെ സത്യം പഠിക്കുന്നതിനു സഹായിക്കാൻ എനിക്കു കഴിഞ്ഞു—തീർച്ചയായും സന്തോഷിക്കാനുള്ള ഒരു വലിയ കാരണംതന്നെ.
പൂർണ യോഗ്യതയുള്ള ഒരു ദന്തവൈദ്യൻ ആകാൻ കഴിയേണ്ടതിന് 1961-ൽ എന്നെ ഫിജി ദ്വീപുകളിലേക്കു രണ്ടു വർഷത്തെ സൗജന്യ പരിശീലനത്തിന് അയയ്ക്കാൻ ഗവൺമെന്റ് ആഗ്രഹിച്ചു. എന്റെ കുടുംബത്തെ ഒപ്പം അയയ്ക്കാമെന്നു പോലും അവർ വാഗ്ദാനം ചെയ്തു. അത് ആകർഷകമായ ഒരു വാഗ്ദാനം ആയിരുന്നു. എന്നാൽ കാര്യമായ വിചിന്തനത്തിനു ശേഷം ഞാൻ അതു നിരസിച്ചു. അത്രയും ദീർഘകാലത്തേക്കു സഹോദരങ്ങളെ വിട്ടുപോകാനും അവരോടൊപ്പം സേവിക്കുന്നതിന്റെ പദവി ഉപേക്ഷിക്കാനും ഞാൻ ആഗ്രഹിച്ചില്ല. ആ യാത്ര ഏർപ്പാടാക്കിയ സീനിയർ മെഡിക്കൽ ഓഫീസർ വളരെ നിരാശനായി. അദ്ദേഹം പറഞ്ഞു: “അവസാനം വളരെ അടുത്താണെന്നാണു താങ്കൾ കുരുതുന്നതെങ്കിൽ, അപ്പോൾപ്പോലും താങ്കൾ സമ്പാദിക്കുന്ന പണം വിനിയോഗിക്കാൻ അതിനിടയിൽ അവസരം ഉണ്ടാകും.” പക്ഷേ ഞാൻ തീരുമാനത്തിൽ ഉറച്ചുനിന്നു.
പിറ്റേ വർഷം ദക്ഷിണ ആഫ്രിക്കയിൽ രാജ്യ ശുശ്രൂഷാ സ്കൂളിൽ പങ്കെടുക്കാൻ എനിക്കു ക്ഷണം ലഭിച്ചു. സഭാ മേൽവിചാരകന്മാർക്കായുള്ള ഒരു മാസത്തെ പരിശീലന കോഴ്സ് ആയിരുന്നു അത്. സഭാ നിയമനങ്ങൾ കൂടുതൽ ഫലപ്രദമായി നിർവഹിക്കാൻ ഞങ്ങളെ സഹായിച്ച മൂല്യവത്തായ പ്രബോധനങ്ങൾ ഞങ്ങൾക്കു ലഭിച്ചു. സ്കൂളിനു ശേഷം, ഒരു സഞ്ചാര മേൽവിചാരകനോടൊപ്പം പ്രവർത്തിക്കുകവഴി എനിക്കു കൂടുതലായ പരിശീലനം
ലഭിച്ചു. തുടർന്ന്, സെന്റ് ഹെലീനയിലെ ആ രണ്ടു സഭകളിൽ ഒരു പകര സർക്കിട്ട് മേൽവിചാരകൻ എന്ന നിലയിൽ ഒരു പതിറ്റാണ്ടിലേറെ ഞാൻ സേവിച്ചു. കാലക്രമത്തിൽ മറ്റു സഹോദരന്മാർ യോഗ്യതയിൽ എത്തിച്ചേർന്നതോടെ മാറിമാറി സേവിക്കുന്ന രീതി അനുവർത്തിക്കാൻ തുടങ്ങി.അതിനിടയിൽ ഞങ്ങൾ ജയിംസ്ടൗണിൽനിന്നു കൂടുതൽ ആവശ്യം ഉണ്ടായിരുന്ന ലെവൽവൂഡിലേക്കു താമസം മാറിയിരുന്നു. പത്തു വർഷം ഞങ്ങൾ അവിടെ താമസിച്ചു. ഈ കാലത്ത് ഞാൻ കാര്യമായ വിശ്രമം ഇല്ലാതെ കഠിനാധ്വാനം ചെയ്യുകയായിരുന്നു—പയനിയറിങ്, ആഴ്ചയിൽ മൂന്നു ദിവസത്തെ ഗവൺമെന്റു ജോലി, ഒരു ചെറിയ പലചരക്കു കട നടത്തൽ എന്നിവയെല്ലാം അതിൽ ഉൾപ്പെട്ടിരുന്നു. കൂടാതെ, ഞാൻ സഭാ ഉത്തരവാദിത്വങ്ങൾ വഹിക്കുകയും മൂന്നു കുട്ടികളുള്ള ഒരു കുടുംബത്തെ ഭാര്യയുമൊത്തു പരിപാലിക്കുകയും ചെയ്തിരുന്നു. ഈ അവസ്ഥയെ തരണം ചെയ്യാനായി ഞാൻ എന്റെ ത്രിദിന ജോലി ഉപേക്ഷിക്കുകയും കട വിൽക്കുകയും ചെയ്തിട്ട് മൂന്നുമാസത്തെ അവധിക്കു മുഴു കുടുംബവുമായി ദക്ഷിണ ആഫ്രിക്കയിലെ കേപ്പ് ടൗണിലേക്കു പോയി. എന്നിട്ടു ഞങ്ങൾ അസെൻഷൻ ദ്വീപിലേക്കു പോയി അവിടെ ഒരു വർഷം താമസിച്ചു. ബൈബിൾ സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനം നേടുന്നതിന് അനേകരെ സഹായിക്കാൻ ആ കാലത്തു ഞങ്ങൾക്കു സാധിച്ചു.
സെന്റ് ഹെലീനയിൽ തിരിച്ചെത്തിയപ്പോൾ ഞങ്ങൾ തിരിച്ചു ജയിംസ്ടൗണിലേക്കു പോയി. രാജ്യഹാളിനോടു ചേർന്നുണ്ടായിരുന്ന ഒരു വീടു ഞങ്ങൾ നന്നാക്കിയെടുത്തു. ഭൗതിക ആവശ്യങ്ങൾക്കായി ഞാനും മകൻ ജോണും കൂടെ ഫോർഡ് ട്രക്ക് ഉപയോഗിച്ച് ഒരു ഐസ്ക്രീം വാൻ നിർമിച്ചിട്ട് തുടർന്നുള്ള അഞ്ചുവർഷം ഐസ്ക്രീം വിറ്റു. ഈ ബിസിനസ് തുടങ്ങി അധികം താമസിയാതെ, വാനിൽ പോയപ്പോൾ എനിക്ക് ഒരു അപകടം സംഭവിച്ചു. അതു മറിഞ്ഞ് എന്റെ കാലുകൾ ഇടയിൽ കുരുങ്ങിപ്പോയി. തത്ഫലമായി കാൽമുട്ടിനു താഴെയുള്ള നാഡികൾ നിർജീവമായി. പൂർവസ്ഥിതി പ്രാപിക്കാൻ മൂന്നു മാസം വേണ്ടിവന്നു.
സമൃദ്ധമായ അനുഗ്രഹങ്ങൾ—കഴിഞ്ഞകാലത്തും ഭാവിയിലും
കഴിഞ്ഞുപോയ വർഷങ്ങളിൽ ഞങ്ങൾക്കു ധാരാളം അനുഗ്രഹങ്ങൾ—സന്തോഷിക്കാനുള്ള കൂടുതലായ കാരണങ്ങൾ—ഉണ്ടായിരുന്നു. 1985-ൽ, ഒരു ദേശീയ കൺവെൻഷനിൽ സംബന്ധിക്കാനായി ദക്ഷിണാഫ്രിക്കയിലേക്കു പോയതും നിർമാണത്തിലായിരുന്ന പുതിയ ബെഥേൽ ഭവനം സന്ദർശിച്ചതുമാണ് അവയിൽ ഒന്ന്. ജയിംസ്ടൗണിന് അടുത്ത് മനോഹരമായ ഒരു സമ്മേളന ഹാൾ പണിയാൻ മകൻ ജോണിനോട് ഒപ്പം ചെറിയൊരു പങ്കു വഹിച്ചതാണു മറ്റൊന്ന്. ഞങ്ങളുടെ പുത്രന്മാരിൽ മൂന്നുപേർ മൂപ്പന്മാരായും ഒരു പൗത്രൻ ദക്ഷിണാഫ്രിക്ക ബെഥേലിലും സേവിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ബൈബിളിന്റെ സൂക്ഷ്മ പരിജ്ഞാനം നേടാൻ അനേകരെ സഹായിച്ചതിൽനിന്നു ഞങ്ങൾക്കു തീർച്ചയായും വളരെയേറെ സന്തോഷവും സംതൃപ്തിയും ലഭിച്ചു.
ഏകദേശം 5,000 പേർ മാത്രമുള്ള പരിമിതമായ ഒരു വയലാണ് ശുശ്രൂഷയ്ക്കായി ഞങ്ങൾക്കുള്ളത്. എന്നിരുന്നാലും, ഒരേ പ്രദേശംതന്നെ വീണ്ടും വീണ്ടും പ്രവർത്തിക്കുന്നതു നല്ല ഫലങ്ങൾ കൈവരുത്തിയിരിക്കുന്നു. ചുരുക്കം ചിലർ മാത്രമാണു ഞങ്ങളോടു പരുഷമായി പെരുമാറുന്നത്. സെന്റ് ഹെലീന സൗഹൃദത്തിനു പേരുകേട്ട സ്ഥലമാണ്. നിങ്ങൾ എവിടെ പോയാലും, അതു വഴിയിലൂടെ നടന്നായാലും കാറിൽ ആയാലും, നിങ്ങൾ അഭിവാദനം ചെയ്യപ്പെടും. എന്റെ അനുഭവത്തിൽ, നാം എത്ര നന്നായി ആളുകളെ അറിയുന്നുവോ അത്ര എളുപ്പമാണ് അവരോടു സാക്ഷീകരിക്കാൻ. അനേകർ വിദേശ രാജ്യങ്ങളിലേക്കു താമസം മാറ്റിയിട്ടും ഞങ്ങൾക്ക് ഇപ്പോൾ 150 പ്രസാധകരുണ്ട്.
ഞങ്ങളുടെ മക്കളെല്ലാം വളർന്നു മാറി താമസിക്കുന്നു. അങ്ങനെ 48 വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം ഞാനും ഭാര്യയും വീണ്ടും ഒറ്റയ്ക്കാണ്. കഴിഞ്ഞുപോയ വർഷങ്ങളിലെ അവളുടെ വിശ്വസ്ത സ്നേഹവും പിന്തുണയും പരിശോധനകളിൻ മധ്യേ യഹോവയെ സന്തോഷപൂർവം സേവിക്കുന്നതിൽ തുടരാൻ എന്നെ സഹായിച്ചിട്ടുണ്ട്. ഞങ്ങളുടെ ശാരീരിക ശക്തി ക്ഷയിക്കുകയാണ്. അതേസമയം ഞങ്ങളുടെ ആത്മീയ ശക്തി അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നു. (2 കൊരിന്ത്യർ 4:16) ശാരീരികമായി 17-ാം വയസ്സിൽ ഞാൻ ആയിരുന്നതിനെക്കാളും മെച്ചമായ അവസ്ഥയിലേക്കു തിരിച്ചുവരുന്ന വിസ്മയാവഹമായ ഒരു ഭാവിക്കായി, എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ഞാൻ നോക്കിപ്പാർത്തിരിക്കുകയാണ്. സകല അർഥത്തിലുമുള്ള പൂർണത ആസ്വദിക്കുകയും എല്ലാറ്റിലും ഉപരി, നമ്മുടെ സ്നേഹവാനും കരുതലുള്ളവനുമായ യഹോവയാം ദൈവത്തെയും അവന്റെ വാഴുന്ന രാജാവായ യേശു ക്രിസ്തുവിനെയും എന്നേക്കും സേവിക്കുകയും ചെയ്യുക എന്നതാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹം.—നെഹെമ്യാവു 8:10.
[26-ാം പേജിലെ ചിത്രം]
ജോർജ് സ്കിപ്പിയോയും മൂപ്പന്മാരായി സേവിക്കുന്ന മൂന്നു പുത്രന്മാരും
[29-ാം പേജിലെ ചിത്രം]
ജോർജ് സ്കിപ്പിയോ ഭാര്യ ഡോറിസിനോടൊപ്പം