രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
സത്യ ദൈവത്തെ അന്വേഷിച്ചതു പ്രതിഫലം കൈവരുത്തി
പൊ.യു.മു. പത്താം നൂറ്റാണ്ടിൽ രണ്ടു ഗോത്ര രാജ്യമായ യഹൂദയിൽ വ്യാജാരാധന കൊടികുത്തി വാണിരുന്നു. വിഗ്രഹാരാധന വിപുലവ്യാപകം ആയിരുന്നെങ്കിലും, ദൈവമുമ്പാകെ ശരിയായ ഹൃദയനിലയുള്ള ഒരുവൻ ഉണ്ടായിരുന്നു. അവന്റെ പേര് യെഹോശാഫാത്ത് എന്നായിരുന്നു. അവനെക്കുറിച്ചു പ്രവാചകനായ യേഹൂ പറഞ്ഞു: “നിന്നിൽ നല്ല കാര്യങ്ങൾ കണ്ടിരിക്കുന്നു, എന്തെന്നാൽ . . . സത്യ ദൈവത്തെ അന്വേഷിപ്പാൻ നീ നിന്റെ ഹൃദയത്തെ ഒരുക്കിയിരിക്കുന്നു.” (2 ദിനവൃത്താന്തം 19:3, NW) സമാനമായി ഇന്ന്, ഈ “ദുർഘടസമയ”ത്ത്, സത്യ ദൈവമായ യഹോവയെ അന്വേഷിക്കാൻ ദശലക്ഷങ്ങൾ ‘തങ്ങളുടെ ഹൃദയങ്ങളെ ഒരുക്കിയിരിക്കുന്നു.’ (2 തിമൊഥെയൊസ് 3:1-5) പശ്ചിമ ആഫ്രിക്കയിലെ റ്റോഗോയിൽനിന്നുള്ള പിൻവരുന്ന അനുഭവം ഇതു സ്ഥിരീകരിക്കുന്നു.
കാസിമിർ ഒരു കത്തോലിക്കാ വിദ്യാലയത്തിലാണു പഠിച്ചിരുന്നത്. ഒമ്പതാം വയസ്സിൽ അവൻ ആദ്യകുർബാന കൈക്കൊണ്ടു. എന്നാൽ 14 വയസ്സ് ആയപ്പോഴേക്കും കാസിമിർ പള്ളിയിൽ പോകുന്നതു നിർത്തിയെങ്കിലും അത് അവനിൽ വലിയ ഭയം ഉളവാക്കി. കാരണം കുർബാനയ്ക്കു പോകാതിരുന്നാൽ അവൻ നരകത്തിൽ അല്ലെങ്കിൽ കുറഞ്ഞതു ശുദ്ധീകരണ സ്ഥലത്ത് എങ്കിലും പോകേണ്ടിവരുമെന്നാണ് അവൻ വിചാരിച്ചിരുന്നത്.
സ്കൂളിലെ ചെറുപ്പക്കാരുടെ ഒരു സംഘം ബൈബിൾ പഠിക്കാനായി ആഴ്ചയിൽ ഒരിക്കൽ ഒത്തുകൂടിയിരുന്നു. കാസിമിറും അവരോടൊപ്പം ചേർന്നു. അവൻ ബൈബിൾ സ്വന്തമായി വായിക്കാനും തുടങ്ങി. സമുദ്രത്തിൽനിന്നു കയറിവന്ന ഭീതിപ്പെടുത്തുന്ന ഒരു വന്യ മൃഗത്തെ കുറിച്ചു കാസിമിർ ഒരിക്കൽ വെളിപ്പാടു പുസ്തകത്തിൽ വായിച്ചു. (വെളിപ്പാടു 13:1, 2) ബൈബിൾ പഠന സംഘത്തിലെ നേതാവിനോട് അവൻ ഇതേക്കുറിച്ചു ചോദിച്ചപ്പോൾ, പ്രസ്തുത മൃഗം യഥാർഥം ആണെന്നും അതു സമുദ്രത്തിൽനിന്നു വാസ്തവമായും കയറിവരുമെന്നും പറഞ്ഞു. ആ വിശദീകരണം കാസിമിറിനെ അസ്വസ്ഥനാക്കി. കാരണം അറ്റ്ലാന്റിക് തീരത്തിന് അടുത്താണ് അവൻ താമസിച്ചിരുന്നത്. ആ വന്യമൃഗത്തിന്റെ ആദ്യ ഇരകളിൽ താനും പെടുമെന്ന് അവൻ ഉറച്ചു വിശ്വസിച്ചു.
ആ വന്യ മൃഗത്തിൽനിന്നു രക്ഷപ്പെടാനായി വടക്ക് മരുഭൂമിയിലേക്കു പോകാൻ സാധിക്കേണ്ടതിനു കാസിമിർ പണം സ്വരൂപിക്കാൻ തുടങ്ങി. തന്റെ പദ്ധതികളെ കുറിച്ച് അവൻ ഒരു സഹപാഠിയോടു പറഞ്ഞു. അക്ഷരീയമായ അത്തരം വന്യമൃഗമൊന്നും സമുദ്രത്തിൽനിന്നു കയറിവരില്ലെന്ന് യഹോവയുടെ സാക്ഷികളിൽ ഒരുവനായിരുന്ന ആ സഹപാഠി അവനെ ബോധ്യപ്പെടുത്തി. അധികം താമസിയാതെ അവൻ കാസിമിറിനെ രാജ്യഹാളിലെ യോഗങ്ങൾക്കു ക്ഷണിച്ചു. ആ യോഗങ്ങൾ ആസ്വദിച്ച കാസിമിർ പതിവായി ഹാജരാകാൻ തുടങ്ങി. അവൻ ഒരു ഭവന ബൈബിൾ അധ്യയനത്തിനും സമ്മതിച്ചു.
കാസിമിറിന്റെ പഠനം പുരോഗമിച്ചപ്പോൾ അവന്റെ വീട്ടുകാർ എതിർക്കാൻ തുടങ്ങി. അവന്റെ കുടുംബം പൂർവികാരാധന നടത്തുകയും ബലി കഴിഞ്ഞു മിച്ചം വരുന്ന, രക്തം ചോർത്തിക്കളയാത്ത, മാംസം കഴിക്കുകയും ചെയ്തിരുന്നു. ആ മാംസം കഴിക്കാൻ കാസിമിർ നയപൂർവം വിസമ്മതിച്ചപ്പോൾ അവർ അവനെ ഭീഷണിപ്പെടുത്തുകയും വീടുവിട്ടുപോകാൻ പറയുകയും ചെയ്തു. കാസിമിർ ശാന്തനായി നിലകൊണ്ടു. അവർ ഭീഷണികൾ നടപ്പാക്കിയില്ല. എന്നിരുന്നാലും, മൂന്നു മാസത്തേക്കു വീട്ടിൽ ഭക്ഷണത്തിന് അത്തരം മാംസം മാത്രമേ വിളമ്പിയുള്ളൂ. കാസിമിറിനു വേണ്ടത്ര ഭക്ഷണം കിട്ടാതായി. എന്നാൽ അവൻ അതും മറ്റു ക്ലേശങ്ങളും സഹിച്ചു.
ആത്മീയ പുരോഗതി വരുത്തുന്നതിൽ തുടർന്ന കാസിമിർ സമർപ്പിച്ചു സ്നാപനമേൽക്കുകയും പിന്നീട് ഒരു ശുശ്രൂഷാദാസനായി നിയമിതനാകുകയും റ്റോഗോയിലെ നാലാമത്തെ ശുശ്രൂഷാ പരിശീലന സ്കൂളിൽ സംബന്ധിക്കുകയും ചെയ്തു. ഇപ്പോൾ അവൻ ബ്രാഞ്ചിൽ സ്വമേധയാ സേവനം ചെയ്യുന്നത് ആസ്വദിക്കുന്നു.
അതേ, ദാവീദു രാജാവിന്റെ പിൻവരുന്ന വാക്കുകൾ അനേകരുടെ കാര്യത്തിൽ എത്ര സത്യമെന്നു തെളിഞ്ഞിരിക്കുന്നു: “നീ [യഹോവയെ] അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും.”—1 ദിനവൃത്താന്തം 28:9.
[8-ാം പേജിലെ ചിത്രങ്ങൾ]
കാസിമിർ (വലത്ത്) ബ്രാഞ്ചിലെ സ്വമേധയാ സേവനം ആസ്വദിക്കുന്നു