ക്രിസ്തുവിന്റെ മറുവില രക്ഷയ്ക്കുള്ള ദൈവമാർഗം
ക്രിസ്തുവിന്റെ മറുവില രക്ഷയ്ക്കുള്ള ദൈവമാർഗം
“തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.”—യോഹന്നാൻ 3:16.
1, 2. മനുഷ്യവർഗവുമായി ബന്ധപ്പെട്ടു വികാസം പ്രാപിച്ചിരിക്കുന്ന ദുരവസ്ഥയെ വർണിക്കുക.
ശസ്ത്രക്രിയ നടത്തുന്നില്ലെങ്കിൽ ജീവൻ നഷ്ടപ്പെടത്തക്ക മാരകമായ ഒരു രോഗം നിങ്ങളെ ബാധിച്ചിരിക്കുന്നു എന്നു സങ്കൽപ്പിക്കുക. ശസ്ത്രക്രിയയുടെ ചെലവ് താങ്ങാനാകുന്നില്ലെങ്കിൽ നിങ്ങൾക്ക് എന്തു തോന്നും? നിങ്ങളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മൊത്തം സ്വത്തു വിറ്റാലും അതിനു വേണ്ട പണം തികയുകയില്ലെങ്കിലോ? ജീവനു ഭീഷണിയായിരിക്കുന്ന അത്തരമൊരു പ്രതിസന്ധിയിൽ അകപ്പെടുന്നതു നിരാശാജനകമായിരിക്കും!
2 മനുഷ്യവർഗവുമായി ബന്ധപ്പെട്ടു വികാസം പ്രാപിച്ച ഒരു സ്ഥിതിവിശേഷത്തെ ഇതു ദൃഷ്ടാന്തീകരിക്കുന്നു. നമ്മുടെ ആദിമ മാതാപിതാക്കളായ ആദാമും ഹവ്വായും പൂർണരായി സൃഷ്ടിക്കപ്പെട്ടു. (ആവർത്തനപുസ്തകം 32:4) അവർക്കു നിത്യമായി ജീവിക്കുന്നതിനും പിൻവരുന്ന ദൈവോദ്ദേശ്യം നിവർത്തിക്കുന്നതിനുമുള്ള പ്രതീക്ഷ ഉണ്ടായിരുന്നു: “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി . . . വാഴുവിൻ.” (ഉല്പത്തി 1:28) എന്നാൽ ആദാമും ഹവ്വായും തങ്ങളുടെ സ്രഷ്ടാവിന് എതിരെ മത്സരിച്ചു. (ഉല്പത്തി 3:1-6) അവരുടെ അനുസരണക്കേടു നിമിത്തം ആദാമിന്റെയും ഹവ്വായുടെയുംമേൽ മാത്രമല്ല അവരുടെ സന്താനങ്ങളുടെമേലും പാപം വന്നു. വിശ്വസ്ത പുരുഷനായ ഇയ്യോബ് പിന്നീട് പറഞ്ഞു: “അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.”—ഇയ്യോബ് 14:4.
3. മരണം എല്ലാ മനുഷ്യരിലേക്കും പരന്നിരിക്കുന്നത് എങ്ങനെ?
3 അങ്ങനെ പാപം നമ്മെ ഓരോരുത്തരെയും ബാധിച്ചിരിക്കുന്ന ഒരു രോഗംപോലെ ആണ്, എന്തെന്നാൽ “എല്ലാവരും പാപം ചെയ്തു” എന്നു ബൈബിൾ പ്രസ്താവിക്കുന്നു. ഈ അവസ്ഥയ്ക്കു ജീവനെ അപകടപ്പെടുത്തുന്ന ഭവിഷ്യത്തുകൾ ഉണ്ട്. നിശ്ചയമായും, “പാപത്തിന്റെ ശമ്പളം മരണമത്രേ.” (ചെരിച്ചെഴുത്ത് ഞങ്ങളുടേത്.) (റോമർ 3:23; 6:23) ആരും അതിൽനിന്ന് ഒഴിവുള്ളവർ അല്ല. എല്ലാ മനുഷ്യരും പാപം ചെയ്യുന്നു, അതുകൊണ്ടുതന്നെ എല്ലാ മനുഷ്യരും മരിക്കുന്നു. ആദാമിന്റെ പിൻഗാമികൾ എന്ന നിലയിൽ, നാം ഈ ദുരവസ്ഥയിലേക്കാണു ജനിച്ചുവീണത്. (സങ്കീർത്തനം 51:5) “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു” എന്നു പൗലൊസ് എഴുതി. (റോമർ 5:12) എന്നാൽ നമുക്കു രക്ഷയ്ക്ക് പ്രത്യാശ ഇല്ലെന്ന് ഇതിനർഥമില്ല.
പാപത്തെയും മരണത്തെയും നീക്കിക്കളയൽ
4. മനുഷ്യർക്കു സ്വന്തശക്തിയാൽ രോഗത്തെയും മരണത്തെയും നീക്കിക്കളയാൻ കഴിയാത്തത് എന്തുകൊണ്ട്?
4 പാപത്തെയും അതിന്റെ ഭവിഷ്യത്ത് ആയ മരണത്തെയും നീക്കിക്കളയാൻ എന്ത് ആവശ്യമാണ്? മനുഷ്യന്റെ കഴിവിന് അതീതമായ എന്തോ ആവശ്യമാണെന്നു വ്യക്തമാണ്. സങ്കീർത്തനക്കാരൻ ഇങ്ങനെ വിലപിച്ചു: “മനുഷ്യജീവനു കൊടുക്കേണ്ടിവരുന്ന വില അങ്ങേയറ്റം വലിയതാണ്. അവനു കൊടുക്കാൻ കഴിയുന്ന യാതൊന്നും അവനെ ശവക്കല്ലറയിൽനിന്ന് രക്ഷിക്കാൻ, അവനെ എന്നേക്കും ജീവിക്കുന്നവൻ ആക്കിത്തീർക്കാൻ ഒരിക്കലും മതിയായിരിക്കുന്നില്ല.” (സങ്കീർത്തനം 49:8, 9, ടുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും വൈദ്യചികിത്സയിലൂടെയും നമ്മുടെ ജീവിതം ഏതാനും വർഷത്തേക്കുകൂടി ദീർഘിപ്പിക്കാൻ നമുക്കു കഴിഞ്ഞേക്കാം എന്നതു ശരിതന്നെ. എങ്കിലും നമ്മുടെ പാരമ്പര്യസിദ്ധമായ പാപാവസ്ഥയെ സൗഖ്യമാക്കാൻ നമുക്കാർക്കും കഴിയുകയില്ല. നമ്മെ ദുർബലരാക്കുന്ന വാർധക്യപ്രക്രിയയെ ഇല്ലാതാക്കാനും ദൈവം ആദ്യം ഉദ്ദേശിച്ചതുപോലുള്ള പൂർണതയിലേക്കു നമ്മുടെ ശരീരത്തെ പുനഃസ്ഥാപിക്കാനും നമുക്കാർക്കും കഴിയുകയില്ല. മനുഷ്യസൃഷ്ടി “നിഷ്ഫലതയ്ക്കു കീഴ്പെടുത്തപ്പെട്ടിരിക്കുന്നു”—അല്ലെങ്കിൽ ദ ജെറുസലേം ബൈബിൾ പരിഭാഷപ്പെടുത്തുന്നതുപോലെ “ഉദ്ദേശ്യത്തിലെത്താൻ അപ്രാപ്തമാക്കപ്പെട്ടിരിക്കുന്നു” എന്ന് പൗലൊസ് എഴുതിയപ്പോൾ അവൻ നിശ്ചയമായും അതിശയോക്തി പറയുകയായിരുന്നില്ല. (റോമർ 8:20, NW) എന്നാൽ സന്തോഷകരമെന്നു പറയട്ടെ, സ്രഷ്ടാവ് നമ്മെ ഉപേക്ഷിച്ചിട്ടില്ല. പാപത്തെയും മരണത്തെയും എന്നേക്കും നീക്കിക്കളയാൻ അവൻ കരുതൽ ചെയ്തിരിക്കുന്നു. എങ്ങനെ?
5. ഇസ്രായേലിനു നൽകപ്പെട്ട ന്യായപ്രമാണം നീതിക്ക് ഊന്നൽ നൽകിയത് എങ്ങനെ?
5 യഹോവ “നീതിയും ന്യായവും ഇഷ്ടപ്പെടുന്ന”വനാണ്. (സങ്കീർത്തനം 33:5) അവൻ ഇസ്രായേലിനു നൽകിയ ന്യായപ്രമാണസംഹിത എല്ലാ ഘടകങ്ങൾക്കും അതിന്റേതായ പ്രാധാന്യം നൽകുന്നതും നിഷ്പക്ഷ നീതിക്ക് ഊന്നൽ കൊടുക്കുന്നതും ആയിരുന്നു. ഉദാഹരണത്തിന്, ഈ നിയമസംഹിതയിൽ, ‘ജീവനു പകരം ജീവൻ കൊടുക്കേണം’ എന്നു നാം വായിക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഒരു ഇസ്രായേല്യൻ ആരെയെങ്കിലും കൊന്നാൽ, കൊന്നവൻ മരണശിക്ഷ അനുഭവിക്കണമായിരുന്നു. (പുറപ്പാടു 21:23; സംഖ്യാപുസ്തകം 35:21) അങ്ങനെ ദിവ്യനീതിയുടെ തുലാസ് സമനിലയിൽ നിർത്തപ്പെടുമായിരുന്നു.—പുറപ്പാടു 21:30 താരതമ്യം ചെയ്യുക.
6. (എ) ആദാമിനെ ഒരു ഘാതകൻ എന്നു വിളിക്കാവുന്നത് ഏത് അർഥത്തിൽ? (ബി) ആദാം ഏതുതരം ജീവൻ നഷ്ടപ്പെടുത്തി, നീതിയുടെ തുലാസ് സമനിലയിലാക്കാൻ ഏതുതരം ബലി ആവശ്യമായിരുന്നു?
6 ആദാം പാപം ചെയ്തപ്പോൾ, അവൻ ഒരു ഘാതകൻ ആയിത്തീർന്നു. ഏത് അർഥത്തിൽ? അവൻ പാപാവസ്ഥയും തന്നിമിത്തമുള്ള മരണവും തന്റെ പിൻഗാമികൾക്കു കൈമാറുമെന്ന അർഥത്തിൽ. ആദാമിന്റെ അനുസരണക്കേടു നിമിത്തമാണ് ഇപ്പോൾ നമ്മുടെ ശരീരങ്ങൾ ക്ഷയിച്ചു ക്ഷയിച്ച് മരണത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നത്. (സങ്കീർത്തനം 90:10) ആദാമിന്റെ പാപത്തിന് ഇതിനെക്കാൾ ഗൗരവമായ ഫലം ഉണ്ട്. ആദാം തനിക്കും സന്താനങ്ങൾക്കും നഷ്ടപ്പെടുത്തിയത് കേവലം 70-ഓ 80-ഓ വർഷം ദൈർഘ്യമുള്ള ഒരു ജീവിതമല്ല. അവൻ പൂർണതയുള്ള ജീവൻ—യഥാർഥത്തിൽ, നിത്യജീവൻ—ആണു നഷ്ടപ്പെടുത്തിയത്. അപ്പോൾ ‘ജീവനു പകരം ജീവൻ കൊടുക്കേ’ണ്ടതുണ്ടെങ്കിൽ, ഇക്കാര്യത്തിൽ നീതി സമനിലയിലാക്കാൻ ഏതുതരം ജീവനാണ് കൊടുക്കേണ്ടത്? യുക്തിയനുസരിച്ച്, പൂർണതയുള്ള മനുഷ്യജീവൻ—ആദാമിന്റേതുപോലുള്ള, പൂർണതയുള്ള മനുഷ്യ സന്താനങ്ങളെ ഉളവാക്കാൻ പ്രാപ്തിയുള്ള ഒരു ജീവൻ—ആയിരിക്കണമായിരുന്നു. പൂർണതയുള്ള ഒരു മനുഷ്യജീവൻ ബലിയായി അർപ്പിക്കപ്പെടുന്നെങ്കിൽ, അത് നീതിയുടെ തുലാസിനെ സമനിലയിലാക്കുമെന്നു മാത്രമല്ല, പാപത്തെയും അതിന്റെ ഭവിഷ്യത്തായ മരണത്തെയും എന്നേക്കുമായി നീക്കിക്കളയുക സാധ്യമാക്കുകയും ചെയ്യും.
പാപത്തിന്റെ വില ഒടുക്കൽ
7. “മറുവില” എന്ന പദത്തിന്റെ അർഥം വർണിക്കുക.
7 നമ്മെ പാപത്തിൽനിന്നു വീണ്ടെടുക്കാൻ ആവശ്യമായ വിലയെ ബൈബിളിൽ “മറുവില” എന്നു പരാമർശിച്ചിരിക്കുന്നു. (സങ്കീർത്തനം 49:7, NW) ആളെ തട്ടിക്കൊണ്ടുപോകുന്ന ഒരാൾ താൻ തട്ടിക്കൊണ്ടുപോന്ന ആൾക്കു പകരമായി ചോദിക്കുന്ന വിലയെ അതിനു പരാമർശിക്കാൻ കഴിയും. യഹോവ പ്രദാനം ചെയ്തിരിക്കുന്ന മറുവിലയിൽ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടുന്നില്ലെങ്കിലും ഒരു വില കൊടുക്കേണ്ടിവരുന്നു എന്ന ആശയത്തിനു മാറ്റമില്ല. വാസ്തവത്തിൽ, “മറുവില” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ ക്രിയാരൂപത്തിന്റെ അക്ഷരീയ അർഥം “നികത്തുക” എന്നാണ്. പാപപരിഹാരത്തിന്, മറുവില എന്തു നികത്താൻ ഉദ്ദേശിക്കുന്നുവോ അതിന്—ആദാമിന്റെ പൂർണതയുള്ള മനുഷ്യജീവന്—തുല്യമായിരിക്കണം.
8. (എ) തിരികെവാങ്ങൽ തത്ത്വം വർണിക്കുക. (ബി) പാപികൾ എന്ന നിലയിൽ തിരികെവാങ്ങൽ തത്ത്വം നമ്മെ ബാധിക്കുന്നത് എങ്ങനെ?
8 ഇത് മോശൈക ന്യായപ്രമാണത്തിൽ കാണുന്ന ഒരു തത്ത്വത്തിനു ചേർച്ചയിലാണ്—തിരികെവാങ്ങൽ തത്ത്വം. ഒരു ഇസ്രായേല്യൻ ദരിദ്രനായി തന്നെത്തന്നെ ഒരു ഇസ്രായേല്യതരന് അടിമയായി വിറ്റാൽ, അടിമയ്ക്കു തുല്യമെന്നു കരുതുന്ന ഒരു വില നൽകി ഒരു ബന്ധുവിന് അയാളെ തിരികെ വാങ്ങാൻ (അല്ലെങ്കിൽ മറുവില നൽകി വാങ്ങാൻ) കഴിയുമായിരുന്നു. (ലേവ്യപുസ്തകം 25:47-49) അപൂർണ മനുഷ്യർ എന്ന നിലയിൽ നാം “പാപത്തിന് അടിമകൾ” ആണെന്നു ബൈബിൾ പറയുന്നു. (റോമർ 6:6; 7:14, 25, NW) നമ്മെ തിരികെ വാങ്ങാൻ എന്ത് ആവശ്യമാണ്? നാം കണ്ടതുപോലെ, പൂർണതയുള്ള മനുഷ്യജീവന്റെ നഷ്ടം നികത്താൻ പൂർണതയുള്ള മനുഷ്യജീവൻ നൽകേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു.—ഒട്ടും കൂടാനോ കുറയാനോ പാടില്ല.
9. പാപത്തിന്റെ വില ഒടുക്കാൻ യഹോവ കരുതൽ ചെയ്തിരിക്കുന്നത് എങ്ങനെ?
9 മനുഷ്യരായ നാം അപൂർണരായി ജനിക്കുന്നു. നമ്മിൽ ആരും ആദാമിനോടു തുല്യരല്ല; നീതി ആവശ്യപ്പെടുന്ന മറുവില നൽകാൻ നമ്മിൽ ആർക്കും കഴിയുകയുമില്ല. ആരംഭത്തിൽ പറഞ്ഞതുപോലെ, അത് ശസ്ത്രക്രിയ നടത്തുന്നില്ലെങ്കിൽ ജീവൻ നഷ്ടപ്പെടുമെന്ന് ഉറപ്പുള്ള മാരകമായ രോഗം നമുക്കു പിടിപെട്ടിരിക്കെ അതിനുവേണ്ട പണം കൈവശം ഇല്ലാതിരിക്കുന്നതുപോലെയാണ്. അത്തരമൊരു സ്ഥിതിവിശേഷത്തിൽ, ആരെങ്കിലും ഇടപെട്ട് ചെലവു വഹിക്കാൻ തയ്യാറാകുന്നെങ്കിൽ നാം കൃതജ്ഞതയുള്ളവർ ആയിരിക്കുകയില്ലേ? ഇതുതന്നെയാണ് യഹോവ ചെയ്തിരിക്കുന്നത്! നമ്മെ പാപത്തിൽനിന്ന് എന്നേക്കുമായി വീണ്ടെടുക്കാൻ അവൻ കരുതൽ ചെയ്തിരിക്കുന്നു. അതേ, നമുക്ക് ഒരിക്കലും സ്വന്തമായി വഹിക്കാൻ കഴിയാത്ത വില നൽകാൻ അവൻ മനസ്സു കാണിക്കുന്നു. എങ്ങനെ? “ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻതന്നേ” എന്നു പൗലൊസ് എഴുതി. (റോമർ 6:23) യോഹന്നാൻ യേശുവിനെ “ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു” എന്നു വിളിച്ചു. (യോഹന്നാൻ 1:29) മറുവില കൊടുക്കാൻ യഹോവ തന്റെ പ്രിയ പുത്രനെ ഉപയോഗിച്ചത് എങ്ങനെ എന്നു നമുക്കു നോക്കാം.
“ഒരു തത്തുല്യ മറുവില”
10. ഒരു “സന്തതി”യെ കുറിച്ചുള്ള പ്രവചനങ്ങൾ യോസേഫിലും മറിയയിലും കേന്ദ്രീകരിക്കാൻ ഇടയായത് എങ്ങനെ?
10 ഏദെനിൽ മത്സരം നടന്നയുടൻ, മനുഷ്യവർഗത്തെ പാപത്തിൽനിന്നു വീണ്ടെടുക്കുന്ന ഒരു “സന്തതി”യെ ഉളവാക്കുമെന്നുള്ള തന്റെ ഉദ്ദേശ്യം യഹോവ പ്രഖ്യാപിച്ചു. (ഉല്പത്തി 3:15) ദിവ്യ വെളിപ്പാടുകളുടെ ഒരു പരമ്പരയിലൂടെ, ഈ സന്തതിയെ ഉളവാക്കുന്ന ഗോത്രത്തെ യഹോവ തിരിച്ചറിയിച്ചു. കാലക്രമേണ, ഈ വെളിപ്പെടുത്തലുകൾ പാലസ്തീനിൽ ജീവിച്ചിരുന്ന, വിവാഹനിശ്ചയം കഴിഞ്ഞിരുന്ന യോസേഫ്-മറിയം ജോഡിയിൽ കേന്ദ്രീകരിച്ചു. മറിയ പരിശുദ്ധാത്മാവിനാൽ ഗർഭിണി ആയിരിക്കുന്നു എന്നു യോസേഫിനോട് സ്വപ്നത്തിൽ പറയപ്പെട്ടു. ദൂതൻ പറഞ്ഞു: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം.”—മത്തായി 1:20, 21.
11. (എ) തന്റെ പുത്രൻ ഒരു പൂർണ മനുഷ്യനായി ജനിക്കാൻ തക്കവണ്ണം യഹോവ കാര്യങ്ങൾ ക്രമീകരിച്ചത് എങ്ങനെ? (ബി) “ഒരു തത്തുല്യ മറുവില” നൽകാൻ യേശുവിനു സാധിച്ചത് എന്തുകൊണ്ട്?
11 ഒരു സാധാരണ ഗർഭധാരണം ആയിരുന്നില്ല അത്, എന്തെന്നാൽ യേശുവിന് സ്വർഗത്തിൽ മനുഷ്യപൂർവ അസ്തിത്വം ഉണ്ടായിരുന്നു. (സദൃശവാക്യങ്ങൾ 8:22-31; കൊലൊസ്സ്യർ 1:15) യഹോവ തന്റെ അത്ഭുതകരമായ ശക്തിയിലൂടെ അവന്റെ ജീവനെ മറിയയുടെ ഗർഭാശയത്തിലേക്കു മാറ്റി. അങ്ങനെ ദൈവത്തിന്റെ പ്രിയ പുത്രൻ മനുഷ്യനായി ജനിക്കുന്നതു സാധ്യമാക്കി. (യോഹന്നാൻ 1:1-3, 14; ഫിലിപ്പിയർ 2:6, 7) യേശുവിന് ആദാമിന്റെ പാപത്താലുള്ള കളങ്കം ഏൽക്കാതിരിക്കത്തക്കവണ്ണം യഹോവ കാര്യാദികളെ നിയന്ത്രിച്ചു. യേശു പൂർണനായി ജനിച്ചു. അങ്ങനെ, ആദാം നഷ്ടമാക്കിയത്—പൂർണതയുള്ള മനുഷ്യജീവൻ—യേശുവിനു സ്വന്തമായി ഉണ്ടായിരുന്നു. പാപത്തിന്റെ വില ഒടുക്കാൻ അവസാനമിതാ ഒരു മനുഷ്യൻ! പൊ.യു. 33 നീസാൻ 14-ന് യേശു കൃത്യമായും അതാണു ചെയ്തത്. ചരിത്രപ്രധാനമായ ആ ദിവസം, യേശു ശത്രുക്കളുടെ കയ്യാലുള്ള മരണത്തിനു സ്വയം ഏൽപ്പിച്ചുകൊടുത്തു, അങ്ങനെ അവൻ “ഒരു തത്തുല്യ മറുവില” പ്രദാനം ചെയ്തു.—1 തിമൊഥെയൊസ് 2:6, NW.
പൂർണ മനുഷ്യജീവന്റെ മൂല്യം
12. (എ) യേശുവിന്റെയും ആദാമിന്റെയും മരണത്തിലെ നിർണായക വ്യത്യാസം വിവരിക്കുക. (ബി) യേശു അനുസരണമുള്ള മനുഷ്യർക്കു “നിത്യപിതാവ്” ആയിത്തീർന്നിരിക്കുന്നത് എങ്ങനെ?
12 യേശുവിന്റെയും ആദാമിന്റെയും മരണത്തിനു വ്യത്യാസമുണ്ട്. മറുവിലയുടെ മൂല്യത്തെ എടുത്തുകാണിക്കുന്നതാണ് ആ വ്യത്യാസം. തന്റെ സ്രഷ്ടാവിനോട് മനഃപൂർവം അനുസരണക്കേടു കാട്ടിയതുകൊണ്ട് ആദാം മരണത്തിന് അർഹനായിരുന്നു. (ഉല്പത്തി 2:16, 17) നേരേമറിച്ച്, “[യേശു] പാപം ചെയ്തിട്ടില്ല” എന്നതിനാൽ യേശു മരണത്തിന് അർഹനല്ലായിരുന്നു. (1 പത്രൊസ് 2:22) അതുകൊണ്ട് പാപിയായിരുന്ന ആദാമിനു മരണത്തിങ്കൽ ഇല്ലാതിരുന്ന വളരെ വിലയുള്ള ഒരു സംഗതി—പൂർണ മനുഷ്യജീവനുള്ള അവകാശം—മരണത്തിങ്കൽ യേശുവിന് ഉണ്ടായിരുന്നു. അങ്ങനെ, യേശുവിന്റെ മരണത്തിന് ബലിപരമായ മൂല്യം ഉണ്ടായിരുന്നു. ഒരു ആത്മവ്യക്തിയായി സ്വർഗത്തിൽ എത്തിയ അവൻ തന്റെ ബലിയുടെ മൂല്യം യഹോവയ്ക്കു സമർപ്പിച്ചു. (എബ്രായർ 9:24) അങ്ങനെ ചെയ്യുകവഴി, യേശു മനുഷ്യവർഗത്തെ വിലയ്ക്കു വാങ്ങി അവരുടെ പുതിയ പിതാവ്, ആദാമിന് പകരക്കാരൻ, ആയിത്തീർന്നു. (1 കൊരിന്ത്യർ 15:45) അതിനാൽ നല്ല കാരണത്തോടെ, യേശുവിനെ “നിത്യപിതാവു” എന്നു വിളിച്ചിരിക്കുന്നു. (യെശയ്യാവു 9:6) അതിന്റെ അർഥം എന്തെന്നു ചിന്തിക്കുക! ആദാം—പാപിയായ ഒരു പിതാവ്—തന്റെ പിൻഗാമികളിലേക്കു മരണം വ്യാപിപ്പിച്ചു. യേശു—പൂർണതയുള്ള ഒരു പിതാവ്—തന്റെ യാഗത്തിന്റെ മൂല്യം അനുസരണമുള്ള മനുഷ്യർക്കു നിത്യജീവൻ നൽകാൻ ഉപയോഗിക്കുന്നു.
13. (എ) ആദാം വരുത്തിവെച്ച കടം യേശു നികത്തിയത് എങ്ങനെ എന്നു ദൃഷ്ടാന്തീകരിക്കുക. (ബി) യേശുവിന്റെ ബലി നമ്മുടെ ആദിമ മാതാപിതാക്കളുടെ പാപം നികത്തുന്നില്ലാത്തത് എന്തുകൊണ്ട്?
13 എന്നാൽ കേവലം ഒരു മനുഷ്യന്റെ മരണത്തിന് അനേകരുടെ പാപങ്ങൾക്കു വില ഒടുക്കാൻ എങ്ങനെ കഴിയും? (മത്തായി 20:28) ഏതാനും വർഷം മുമ്പുള്ള ഒരു ലേഖനത്തിൽ ഞങ്ങൾ മറുവിലയെ ഈവിധം ദൃഷ്ടാന്തീകരിച്ചു: “നൂറുകണക്കിനു തൊഴിലാളികൾ പണിയെടുക്കുന്ന ഒരു ഫാക്ടറിയെ കുറിച്ചു സങ്കൽപ്പിക്കുക. സത്യസന്ധനല്ലാത്ത ഫാക്ടറി മാനേജർ അതിനെ കടത്തിൽ മുക്കുന്നു; ഫാക്ടറി അടച്ചുപൂട്ടുന്നു. ജോലി നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകൾക്ക് അഹോവൃത്തിക്കു വകയില്ലാതായിത്തീരുന്നു. അവരുടെ വിവാഹ ഇണകളും കുട്ടികളും കടംകൊടുത്തവരും എല്ലാം ഒരാളുടെ ദുഷ്ചെയ്തിയുടെ കഷ്ടം സഹിക്കുകയാണ്! അങ്ങനെയിരിക്കെ, ധനവാനായ ഒരു ഉപകാരി വന്ന് കമ്പനിയുടെ കടം നികത്തി ഫാക്ടറി വീണ്ടും തുറക്കുകയാണ്. ആ ഒരു കടം വീട്ടിയത് അനേകം തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും കടം കൊടുത്തവർക്കും സമ്പൂർണ ആശ്വാസം കൈവരുത്തുന്നു. എന്നാൽ പുതിയ സാമ്പത്തിക നേട്ടത്തിൽ ആദ്യത്തെ മാനേജർ പങ്കുപറ്റുന്നുണ്ടോ? ഇല്ല. അയാൾ തടവിലാണ്, അങ്ങനെ സ്ഥിരമായി തൊഴിൽ നഷ്ടപ്പെട്ടയാൾ ആണ്! സമാനമായി, ആദാം വരുത്തിവെച്ച കടം നികത്തുന്നത് അവന്റെ ദശലക്ഷക്കണക്കിനു പിൻഗാമികൾക്കു പ്രയോജനം കൈവരുത്തുന്നു—എന്നാൽ ആദാമിന് ഒരു പ്രയോജനവും കൈവരുത്തുന്നില്ല.”
14, 15. ആദാമിനെയും ഹവ്വായെയും മനഃപൂർവ പാപികൾ എന്നു വിളിക്കാവുന്നത് എന്തുകൊണ്ട്, നമ്മുടെ സ്ഥിതിവിശേഷം അവരുടേതിൽനിന്നു വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ട്?
14 ഇതു നീതിയാണ്. ആദാമും ഹവ്വായും മനഃപൂർവ പാപികൾ ആയിരുന്നു എന്ന് ഓർക്കുക. അവർ ദൈവത്തോട് അനുസരണക്കേടു കാട്ടാൻ തീരുമാനിച്ചു. അതിനു നേർവിപരീതമായി, നാം പാപത്തിൽ ജനിക്കുന്നു. നമുക്ക് തിരഞ്ഞെടുപ്പ് ഇല്ല. നാം എത്ര കഠിനമായി ശ്രമിച്ചാലും, പാപം ചെയ്യുന്നത് പൂർണമായി ഒഴിവാക്കാൻ നമുക്കു കഴിയുകയില്ല. (1 യോഹന്നാൻ 1:8) ചിലപ്പോൾ നമുക്ക് പൗലൊസിനെപ്പോലെ തോന്നിയേക്കാം, അവൻ എഴുതി: “അങ്ങനെ നന്മ ചെയ്വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു. ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു. അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ!”—റോമർ 7:21-24.
15 എങ്കിലും, മറുവില ഹേതുവായി നമുക്കു പ്രത്യാശയുണ്ട്! ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ, “ഭൂമിയിലെ എല്ലാ ജനതകളും നിശ്ചയമായും തങ്ങളെത്തന്നെ അനുഗ്രഹിക്കും” എന്നു പറഞ്ഞിരിക്കുന്നത് ഏതു സന്തതി മുഖാന്തരമാണോ അത് യേശു ആണ്. (ഉല്പത്തി 22:18, NW; റോമർ 8:20) യേശുവിന്റെ ബലി അവനിൽ വിശ്വാസം പ്രകടമാക്കുന്നവർക്ക് അത്ഭുതകരമായ അവസരങ്ങളിലേക്കുള്ള വാതിൽ തുറന്നുകൊടുക്കുന്നു. അവയിൽ ചിലതു നമുക്കു പരിചിന്തിക്കാം.
ക്രിസ്തുവിന്റെ മറുവിലയിൽനിന്നു പ്രയോജനം അനുഭവിക്കൽ
16. നമ്മുടെ പാപപൂർണ അവസ്ഥയിലും, യേശുവിന്റെ മറുവില ഹേതുവായി നമുക്കിപ്പോൾ എന്തെല്ലാം പ്രയോജനങ്ങൾ അനുഭവിക്കാൻ കഴിയും?
16 “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു” എന്നു ബൈബിളെഴുത്തുകാരനായ യാക്കോബ് സമ്മതിക്കുന്നു. (യാക്കോബ് 3:2) എന്നാൽ ക്രിസ്തുവിന്റെ മറുവില ഹേതുവായി നമ്മുടെ തെറ്റുകൾക്കു ക്ഷമ ലഭിക്കും. യോഹന്നാൻ എഴുതുന്നു: “ആരെങ്കിലും ഒരു പാപം ചെയ്യുന്നെങ്കിൽ, നീതിമാനായ യേശുക്രിസ്തു എന്ന സഹായി നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ട്. അവൻ നമ്മുടെ പാപങ്ങൾക്ക് ഒരു പരിഹാര യാഗം ആകുന്നു.” (1 യോഹന്നാൻ 2:1, 2, NW) എന്നാൽ നിശ്ചയമായും പാപത്തെ നാം നിസ്സാരമായി വീക്ഷിക്കരുത്. (യൂദാ 4; 1 കൊരിന്ത്യർ 9:27 താരതമ്യം ചെയ്യുക.) നാം തെറ്റു ചെയ്യുന്നെങ്കിൽ, യഹോവ ‘ക്ഷമിക്കുന്നവൻ’ ആണെന്ന ആത്മവിശ്വാസത്തോടെ നമുക്ക് അവന്റെ മുമ്പാകെ ഹൃദയം തുറക്കാൻ കഴിയും. (സങ്കീർത്തനം 86:5; 130:3, 4; യെശയ്യാവു 1:18; 55:7; പ്രവൃത്തികൾ 3:19) അങ്ങനെ മറുവില, ശുദ്ധമായ മനസ്സാക്ഷിയോടെ ദൈവത്തെ സേവിക്കാൻ നമ്മെ പ്രാപ്തരാക്കുകയും യേശുക്രിസ്തുവിന്റെ നാമത്തിൽ അവനെ പ്രാർഥനയിൽ സമീപിക്കുക നമുക്കു സാധ്യമാക്കുകയും ചെയ്യുന്നു.—യോഹന്നാൻ 14:13, 14; എബ്രായർ 9:14.
17. മറുവില ഹേതുവായി, എന്തെല്ലാം ഭാവി അനുഗ്രഹങ്ങൾ സാധ്യമാണ്?
17 ക്രിസ്തുവിന്റെ മറുവില, ഭൂമിയിലെ പറുദീസയിൽ അനുസരണമുള്ള മനുഷ്യർ എന്നേക്കും ജീവിക്കണം എന്ന ദൈവോദ്ദേശ്യം നിവർത്തിക്കുന്നതിനുള്ള വഴി തുറക്കുന്നു. (സങ്കീർത്തനം 37:29) പൗലൊസ് എഴുതി: “ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ [യേശുവിൽ] ഉവ്വു എന്നത്രേ.” (2 കൊരിന്ത്യർ 1:20) മരണം “രാജാവ് ആയി വാണിരി”ക്കുന്നു എന്നതു സത്യംതന്നെ. (റോമർ 5:17, NW) ദൈവത്തിന് ഈ “ഒടുക്കത്തെ ശത്രു”വിനെ നീക്കിക്കളയുന്നതിനുള്ള അടിസ്ഥാനം മറുവില പ്രദാനം ചെയ്യുന്നു. (1 കൊരിന്ത്യർ 15:26; വെളിപ്പാടു 21:5എ) യേശുവിന്റെ മറുവില മരിച്ചവർക്കുവരെ പ്രയോജനം ചെയ്യും. യേശു പറഞ്ഞു: “കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ [യേശുവിന്റെ] ശബ്ദം കേട്ടു . . . പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.”—യോഹന്നാൻ 5:28, 29; 1 കൊരിന്ത്യർ 15:20-22.
18. പാപത്തിനു മനുഷ്യരുടെമേൽ എന്തു ദുരന്തഫലം ഉണ്ട്, ദൈവത്തിന്റെ പുതിയ ലോകത്തിൽ ഇത് എങ്ങനെ നീക്കപ്പെടും?
18 നമ്മെ ഇന്നുവരെ ഭാരപ്പെടുത്തുന്ന ഉത്കണ്ഠകൾ ഇല്ലാത്ത, ആദ്യം ഉദ്ദേശിക്കപ്പെട്ടിരുന്നതു പോലത്തെ ഒരു ജീവിതം ആസ്വദിക്കാൻ സാധിക്കുന്നത് എത്ര ആനന്ദദായകമായിരിക്കുമെന്നു ചിന്തിക്കുക! പാപം ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ തകരാറിലാക്കുക മാത്രമല്ല, നമ്മുടെ സ്വന്തം മനസ്സിന്റെയും ഹൃദയത്തിന്റെയും ശരീരത്തിന്റെയും പ്രവർത്തനം തകരാറിലാക്കുകയും ചെയ്തു. എങ്കിലും, ദൈവത്തിന്റെ പുതിയ ലോകത്തിൽ “നിവാസികളിലാരും താൻ രോഗിയാണെന്നു പറയുകയില്ല” എന്നു ബൈബിൾ വാഗ്ദാനം ചെയ്യുന്നു. അതേ, ശാരീരികവും വൈകാരികവുമായ രോഗങ്ങൾ മനുഷ്യവർഗത്തെ മേലാൽ അലട്ടുകയില്ല. എന്തുകൊണ്ട്? യെശയ്യാവ് ഉത്തരം പറയുന്നു: “അവരുടെ അകൃത്യങ്ങൾക്കു മാപ്പു ലഭിക്കും.”—യെശയ്യാവു 33:24, പി.ഒ.സി. ബൈബിൾ.
മറുവില—ഒരു സ്നേഹ പ്രകടനം
19. ക്രിസ്തുവിന്റെ മറുവിലയോടു നാം വ്യക്തിപരമായി എങ്ങനെ പ്രതികരിക്കണം?
19 തന്റെ പ്രിയ പുത്രനെ അയയ്ക്കാൻ യഹോവയെ പ്രേരിപ്പിച്ചത് സ്നേഹം ആയിരുന്നു. (റോമർ 5:8; 1 യോഹന്നാൻ 4:9) “എല്ലാ മനുഷ്യർക്കുംവേണ്ടി മരണം രുചിച്ചുനോക്കാ”ൻ യേശുവിനെ പ്രേരിപ്പിച്ചതും സ്നേഹംതന്നെ. (എബ്രായർ 2:9, NW; യോഹന്നാൻ 15:13, 14എ) “ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബ്ബന്ധിക്കുന്നു . . . ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവൻ എല്ലാവർക്കും വേണ്ടി മരിച്ചു” എന്നു നല്ല കാരണത്തോടെ പൗലൊസ് എഴുതി. (2 കൊരിന്ത്യർ 5:14, 15) നമുക്കുവേണ്ടി യേശു ചെയ്തതു വിലമതിക്കുന്നെങ്കിൽ നാം പ്രതികരിക്കും. എന്തൊക്കെയായാലും മരണത്തിൽനിന്നുള്ള രക്ഷ നമുക്കു സാധ്യമാക്കുന്നത് മറുവിലയാണല്ലോ! യേശുവിന്റെ യാഗത്തിനു സാധാരണയിൽ കവിഞ്ഞ മൂല്യമൊന്നുമില്ല എന്നു നമ്മുടെ പ്രവൃത്തികളിലൂടെ സൂചിപ്പിക്കാൻ നിശ്ചയമായും നാം ആഗ്രഹിക്കുകയില്ല.—എബ്രായർ 10:29.
20. നാം യേശുവിന്റെ “വചനം” പ്രമാണിക്കുന്ന ഏതാനും ചില വിധങ്ങൾ ഏവ?
20 മറുവിലയോട് നമുക്ക് എങ്ങനെയാണ് ഹൃദയംഗമമായ വിലമതിപ്പു പ്രകടിപ്പിക്കാൻ കഴിയുക? യേശുവിന്റെ അറസ്റ്റിന് അൽപ്പം മുമ്പ്, അവൻ പ്രസ്താവിച്ചു: “എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും.” (യോഹന്നാൻ 14:23) യേശുവിന്റെ “വചന”ത്തിൽ, ‘പോയി എല്ലാ ജനതകളിലെയും ആളുകളെ സ്നാപനപ്പെടുത്തി ശിഷ്യരാക്കുവിൻ’ എന്ന നിയമനം നാം തീക്ഷ്ണമായി നിറവേറ്റണം എന്ന കൽപ്പന ഉൾപ്പെടുന്നു. (മത്തായി 28:19, NW) യേശുവിനോടുള്ള അനുസരണം നാം നമ്മുടെ ആത്മീയ സഹോദരങ്ങളോടു സ്നേഹം പ്രകടമാക്കണം എന്നും ആവശ്യപ്പെടുന്നു.—യോഹന്നാൻ 13:34, 35.
21. ഏപ്രിൽ 1-ലെ സ്മാരകാഘോഷത്തിൽ നാം സംബന്ധിക്കേണ്ടത് എന്തുകൊണ്ട്?
21 മറുവിലയോട് നമുക്കു വിലമതിപ്പു പ്രകടമാക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകാഘോഷത്തിൽ സംബന്ധിക്കുന്നതാണ്. അത് ഈ വർഷം ഏപ്രിൽ 1-ന് ആണു നടത്തപ്പെടുന്നത്. a ഇതും യേശുവിന്റെ “വചന”ത്തിന്റെ ഭാഗമാണ്, എന്തെന്നാൽ ഈ ആഘോഷത്തിന്റെ സ്ഥാപനവേളയിൽ, യേശു അനുഗാമികളോട് ഇങ്ങനെ കൽപ്പിച്ചിരുന്നു: “ഇത് എന്റെ ഓർമയ്ക്കായി ചെയ്തുകൊണ്ടിരിക്കുവിൻ.” (ലൂക്കൊസ് 22:19, NW) ഈ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയിൽ നാം സംബന്ധിച്ചുകൊണ്ടും ക്രിസ്തു കൽപ്പിച്ചിരിക്കുന്നതിനെല്ലാം സൂക്ഷ്മ ശ്രദ്ധ നൽകിക്കൊണ്ടും, യേശുവിന്റെ മറുവില രക്ഷയ്ക്കുള്ള ദൈവമാർഗം ആണെന്ന നമ്മുടെ ഉറച്ച ബോധ്യം നാം പ്രകടമാക്കും. സത്യമായും, “മറെറാരുത്തനിലും രക്ഷ ഇല്ല.”—പ്രവൃത്തികൾ 4:12.
[അടിക്കുറിപ്പുകൾ]
a ഈ വർഷം ഏപ്രിൽ 1 യേശു മരിച്ച തീയതിയായ പൊ.യു. 33 നീസാൻ 14-നോട് ഒത്തുവരുന്നു. സ്മാരകാഘോഷത്തിന്റെ സ്ഥലവും സമയവും അറിയാൻ പ്രദേശത്തെ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുക.
നിങ്ങൾക്ക് ഓർമിക്കാമോ?
□ തങ്ങളുടെ പാപാവസ്ഥയ്ക്കു പരിഹാരമുണ്ടാക്കാൻ മനുഷ്യർക്കു കഴിയാത്തത് എന്തുകൊണ്ട്?
□ ഏതു വിധത്തിലാണ് യേശു “ഒരു തത്തുല്യ മറുവില” ആയിരിക്കുന്നത്?
□ പൂർണ മനുഷ്യജീവനുള്ള തന്റെ അവകാശം യേശു നമ്മുടെ പ്രയോജനത്തിനായി ഉപയോഗിച്ചത് എങ്ങനെ?
□ ക്രിസ്തുവിന്റെ മറുവില ഹേതുവായി മനുഷ്യവർഗത്തിന് എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിക്കുന്നു?
[അധ്യയന ചോദ്യങ്ങൾ]
[15-ാം പേജിലെ ചിത്രം]
ആദാമിനു തുല്യനായ ഒരു പൂർണ മനുഷ്യനു മാത്രമേ നീതിയുടെ തുലാസ് സമനിലയിൽ ആക്കാൻ കഴിയുമായിരുന്നുള്ളൂ
[16-ാം പേജിലെ ചിത്രം]
യേശുവിന് പൂർണ മനുഷ്യജീവന് അവകാശം ഉണ്ടായിരുന്നതുകൊണ്ട്, അവന്റെ മരണത്തിന് യാഗ മൂല്യം ഉണ്ടായിരുന്നു