വിവാഹജീവിതം വിജയിപ്പിക്കാൻ എന്ത് ആവശ്യമാണ്?
വിവാഹജീവിതം വിജയിപ്പിക്കാൻ എന്ത് ആവശ്യമാണ്?
നീന്താൻ പഠിക്കുന്നതിനു മുമ്പു നിങ്ങൾ നദിയിലേക്ക് എടുത്തുചാടുമോ? അത്തരം ഭോഷത്തം ഹാനികരം ആയിരുന്നേക്കാം—ജീവൻപോലും നഷ്ടമായേക്കാം. അതേസമയം, വിവാഹത്തിന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ടത് എങ്ങനെ എന്നതു സംബന്ധിച്ച് കാര്യമായ തിരിച്ചറിവില്ലാതെ എത്ര ആളുകളാണ് അതിലേക്ക് എടുത്തുചാടുന്നത് എന്നും ചിന്തിക്കുക.
യേശു പറഞ്ഞു: “നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ?” (ലൂക്കൊസ് 14:28) ഒരു ഗോപുരം പണിയുന്ന കാര്യത്തിലുള്ള ശ്രദ്ധ ഒരു വിവാഹബന്ധം പണിതുയർത്തുന്നതിലും ആവശ്യമാണ്. വിവാഹം വിജയപ്രദമാക്കാൻ തങ്ങൾക്കു സാധിക്കുമെന്ന് ഉറപ്പാക്കുന്നതിന് അതിലേക്കു പ്രവേശിക്കുന്നതിനു മുമ്പുതന്നെ അവർ അതിന്റെ ചെലവു ശ്രദ്ധാപൂർവം കണക്കുകൂട്ടി നോക്കണം.
വിവാഹം: ഒരു അപഗ്രഥനം
ജീവിതത്തിലെ സന്തോഷവും ദുഃഖവും പങ്കിടാൻ ഒരു ഇണ ഉണ്ടായിരിക്കുന്നത് തീർച്ചയായും അനുഗ്രഹകരമാണ്. ഏകാന്തതയോ നിരാശയോ ഉളവാക്കുന്ന ശൂന്യതയെ അകറ്റാൻ വിവാഹത്തിനു സാധിക്കും. സ്നേഹത്തിനും സൗഹൃദത്തിനും ഉറ്റബന്ധത്തിനും വേണ്ടിയുള്ള നമ്മുടെ സഹജമായ വാഞ്ഛയെ തൃപ്തിപ്പെടുത്താൻ അതിനു സാധിക്കും. ആദാമിനെ സൃഷ്ടിച്ചതിനുശേഷം, നല്ല കാരണത്തോടെ ദൈവം പറഞ്ഞു: “മനുഷ്യൻ തനിയെ തുടരുന്നത് അവനു നന്നല്ല. ഞാൻ അവന് അവന്റെ പൂരകമെന്നനിലയിൽ ഒരു സഹായിയെ ഉണ്ടാക്കാൻ പോവുകയാണ്.”—ഉല്പത്തി 2:18, NW; 24:67; 1 കൊരിന്ത്യർ 7:9.
അതേ, വിവാഹത്തിനു ചില പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. എന്നാൽ അതു ചില പുതിയ പ്രശ്നങ്ങൾ ആനയിക്കുകയും ചെയ്യും. എന്തുകൊണ്ട്? എന്തെന്നാൽ വിവാഹത്തിൽ ഒന്നിക്കുന്നത് രണ്ടു വ്യതിരിക്ത വ്യക്തിത്വങ്ങളാണ്, അവ ചേർച്ചയുള്ളത് ആയിരിക്കാമെങ്കിലും സമാനതയുള്ളത് ആയിരിക്കണമെന്നില്ല. അതുകൊണ്ട് നല്ല പൊരുത്തമുള്ള ദമ്പതികൾക്കിടയിലും ഇടയ്ക്കിടെ സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാകും. വിവാഹം കഴിക്കുന്നവർക്ക് “ജഡത്തിൽ കഷ്ടത” ഉണ്ടാകും അല്ലെങ്കിൽ ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ പരിഭാഷപ്പെടുത്തുന്നതുപോലെ “ഈ ജഡിക ജീവിതത്തിൽ വേദനയും ക്ലേശവും” ഉണ്ടാകും എന്ന് ക്രിസ്തീയ അപ്പൊസ്തലനായ പൗലൊസ് എഴുതി.—1 കൊരിന്ത്യർ 7:28.
പൗലൊസ് ശുഭാപ്തിവിശ്വാസം ഇല്ലാത്തവൻ ആയിരുന്നോ? നിശ്ചയമായും അല്ല! വിവാഹത്തെ കുറിച്ചു ചിന്തിക്കുന്നവർക്കു യാഥാർഥ്യബോധം വേണമെന്നു പറയുകയായിരുന്നു അവൻ. ഒരാളോട് ആകർഷണം തോന്നുന്ന കാലഘട്ടത്തിൽ ഉണ്ടാകുന്ന ഹരം വിവാഹാനന്തര മാസങ്ങളിലെയും വർഷങ്ങളിലെയും ജീവിതം എങ്ങനെ ആയിരിക്കുമെന്നതിന് അളവുകോൽ ആകുന്നില്ല. ഓരോ വിവാഹവും വ്യത്യസ്തമാണ്. അതിന് തനതായ വെല്ലുവിളികളും പ്രശ്നങ്ങളും ഉണ്ട്. അവ പൊന്തിവരുമോ എന്നതല്ല, പൊന്തിവരുമ്പോൾ എങ്ങനെ നേരിടാം എന്നതാണ് പ്രശ്നം.
പ്രശ്നങ്ങൾ ഭാര്യാഭർത്താക്കന്മാർക്കു പരസ്പരമുള്ള സ്നേഹം യഥാർഥമാണെന്നു പ്രകടമാക്കാനുള്ള അവസരം പ്രദാനം ചെയ്യുന്നു. ഉദാഹരണത്തിന്, കടൽത്തുറയിൽ കെട്ടി നിർത്തിയിരിക്കുന്ന ഒരു യാത്രാ കപ്പൽ പ്രൗഢഗംഭീരമായി തോന്നിച്ചേക്കാം. എന്നാൽ അതിന്റെ യഥാർഥ ഗുണമേന്മ തെളിയുന്നത് കടലിൽ ആയിരിക്കുമ്പോൾ—ഒരുപക്ഷേ കൊടുങ്കാറ്റിൽ ആഞ്ഞടിക്കുന്ന തിരമാലകൾക്കു നടുവിലായിരിക്കുമ്പോൾ—ആണ്. അതുപോലെ, ശാന്തസുന്ദരമായ പ്രേമനിമിഷങ്ങളിൽ വിവാഹത്തിന്റെ ശക്തി പൂർണമായി അറിയാനാവില്ല. പ്രതികൂല അവസ്ഥകളുടെ കൊടുങ്കാറ്റുസമാന പരീക്ഷണഘട്ടങ്ങളെ ദമ്പതികൾ അതിജീവിക്കുമ്പോഴാണ് അത് യഥാർഥത്തിൽ തെളിയിക്കപ്പെടുന്നത്.
അതു ചെയ്യുന്നതിന് വിവാഹ ദമ്പതികൾക്കു പ്രതിബദ്ധത ആവശ്യമാണ്. എന്തെന്നാൽ പുരുഷൻ “ഭാര്യയോടു പററിച്ചേർ”ന്ന് അവർ ഇരുവരും “ഏകദേഹമായി തീര”ണമെന്നത് ദൈവത്തിന്റെ ഉദ്ദേശ്യം ആണ്. (ഉല്പത്തി 2:24) പ്രതിബദ്ധതയുടെ ആശയം ഇന്നത്തെ അനേകരിലും ഭയമുണർത്തുന്നു. എന്നാൽ, യഥാർഥത്തിൽ പരസ്പരം സ്നേഹിക്കുന്ന രണ്ടുപേർ ഒരുമിച്ചുനിൽക്കാൻ ഗൗരവമായ ഒരു പ്രതിജ്ഞ ചെയ്യാൻ ആഗ്രഹിക്കുമെന്നത് തികച്ചും ന്യായയുക്തമാണ്. പ്രതിബദ്ധത വിവാഹത്തിന് അന്തസ്സു കൽപ്പിച്ചുകൊടുക്കുന്നു. എന്തു സംഭവിച്ചാലും ഭാര്യയും ഭർത്താവും പരസ്പരം പിന്തുണയ്ക്കുമെന്ന ആത്മവിശ്വാസത്തിന് അത് ഒരു അടിസ്ഥാനം പ്രദാനം ചെയ്യുന്നു. a അത്തരമൊരു പ്രതിബദ്ധതയ്ക്കു തയ്യാറല്ലെങ്കിൽ, നിങ്ങൾ യഥാർഥത്തിൽ വിവാഹത്തിനു സജ്ജനല്ല. (സഭാപ്രസംഗി 5:4, 5 താരതമ്യം ചെയ്യുക.) നിലനിൽക്കുന്ന വിവാഹത്തിന് പ്രതിബദ്ധത എത്ര മർമപ്രധാനമാണെന്ന തിരിച്ചറിവ് വിവാഹിതർപോലും കൂടുതൽ ശക്തമാക്കേണ്ട ആവശ്യമുണ്ടായിരുന്നേക്കാം.
നിങ്ങളെത്തന്നെ പരിശോധിക്കുക
ഒരു ഇണയിൽ നിങ്ങൾ ആഗ്രഹിക്കുന്ന എന്തെല്ലാം ഗുണങ്ങൾ വേണമെന്നു നിങ്ങൾക്കു നിസ്സംശയമായും പറയാൻ കഴിയും. എന്നാൽ, നിങ്ങളെത്തന്നെ പരിശോധിച്ച് നിങ്ങൾക്ക് എങ്ങനെ വിവാഹത്തെ പരിപുഷ്ടിപ്പെടുത്താൻ സാധിക്കുമെന്നു നിർണയിക്കുന്നതാണ് കൂടുതൽ ബുദ്ധിമുട്ട്. വിവാഹപ്രതിജ്ഞയ്ക്കു മുമ്പും പിമ്പും ആത്മപരിശോധന നടത്തുന്നതു മർമപ്രധാനമാണ്. ഉദാഹരണത്തിന്, നിങ്ങളോടുതന്നെ പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക.
• എന്റെ ഇണയുമായി ആജീവനാന്ത പ്രതിബദ്ധതയിൽ ഏർപ്പെടാൻ എനിക്കു മനസ്സുണ്ടോ?—മത്തായി 19:6.
ബൈബിൾ പ്രവാചകനായ മലാഖിയുടെ നാളിൽ, അനേകം ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിച്ചു, ഒരുപക്ഷേ യുവതികളെ വിവാഹം ചെയ്യുന്നതിനായിരുന്നിരിക്കാം. ഉപേക്ഷിക്കപ്പെട്ട ഭാര്യമാരുടെ കണ്ണുനീരിനാൽ തന്റെ യാഗപീഠം കുതിർന്നിരിക്കുന്നു എന്നു യഹോവ പറഞ്ഞു. അങ്ങനെ തങ്ങളുടെ ഇണകളോട് “വഞ്ചനയോടെ ഇടപെട്ട” പുരുഷന്മാരെ അവൻ കുറ്റംവിധിച്ചു.—മലാഖി 2:13-16, NW.
• ഞാൻ വിവാഹത്തെ കുറിച്ചു ചിന്തിക്കുന്നെങ്കിൽ, ലൈംഗിക വികാരങ്ങൾ തിളച്ചുമറിയുന്നതും അങ്ങനെ തെറ്റായ തീരുമാനം എടുക്കാൻ സാധ്യതയുള്ളതുമായ യുവപ്രായം ഞാൻ പിന്നിട്ടിരിക്കുന്നുവോ?—1 കൊരിന്ത്യർ 7:36.
“വളരെ നേരത്തേ വിവാഹം കഴിക്കുന്നത് വലിയ അപകടമാണ്” എന്ന് 22 വയസ്സിൽ വിവാഹിതയായ നിക്കി പറയുന്നു. അവർ ഈ മുന്നറിയിപ്പു നൽകുന്നു: “നിങ്ങളുടെ വികാരങ്ങളും ലക്ഷ്യങ്ങളും അഭിരുചികളും കൗമാരപ്രായത്തിന്റെ അവസാനം മുതൽ 25-29 വയസ്സു വരെയുള്ള കാലഘട്ടത്തിൽ മാറിക്കൊണ്ടേയിരിക്കും.” നിശ്ചയമായും, വിവാഹത്തിന് സജ്ജനാണോ എന്നത് വയസ്സുകൊണ്ടു മാത്രം നിശ്ചയിക്കാൻ കഴിയുന്നതല്ലെങ്കിലും, ലൈംഗിക വികാരങ്ങൾ പുതിയ ഒരു അനുഭവമായിരിക്കുകയും വിശേഷാൽ ശക്തമായിരിക്കുകയും ചെയ്യുന്ന യുവപ്രായം കഴിഞ്ഞിട്ടില്ലാത്ത അവസ്ഥയിൽ വിവാഹം കഴിക്കുന്നത് ഒരുവന്റെ ചിന്തയെ വികലമാക്കും. മാത്രമല്ല ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാൻ പരാജയപ്പെടുകയും ചെയ്തേക്കാം.
• വിവാഹം വിജയിപ്പിക്കാൻ സഹായിക്കുന്ന എന്തെല്ലാം ഗുണങ്ങൾ എനിക്ക് ഉണ്ട്?—പൗലൊസ് അപ്പൊസ്തലൻ കൊലൊസ്സ്യർക്ക് എഴുതി: ‘മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊൾക.’ (കൊലൊസ്സ്യർ 3:12) വിവാഹത്തെ കുറിച്ചു ചിന്തിക്കുന്നവർക്കും വിവാഹിതർക്കും ഈ ബുദ്ധ്യുപദേശം ഉചിതമാണ്.
• പ്രയാസകരമായ സമയങ്ങളിൽ ഇണയെ പിന്തുണയ്ക്കാൻ ആവശ്യമായ പക്വത പ്രകടമാക്കാൻ എനിക്കു കഴിയുമോ?—ഗലാത്യർ 6:2.
ഒരു ഡോക്ടർ പറയുന്നു: “പ്രശ്നങ്ങൾ പൊന്തിവരുമ്പോൾ ഇണയെ കുറ്റപ്പെടുത്താനാണു പ്രവണത. ആരെ കുറ്റപ്പെടുത്തണം എന്നതല്ല, മറിച്ച്, വൈവാഹിക ബന്ധം മെച്ചപ്പെടുത്താൻ രണ്ടുപേർക്കും—ഭർത്താവിനും ഭാര്യയ്ക്കും—എങ്ങനെ സഹകരിക്കാൻ കഴിയും എന്നതാണ് ഏറ്റവും പ്രധാനം.” ജ്ഞാനിയായ ശലോമോൻ രാജാവിന്റെ വാക്കുകൾ ദമ്പതികൾക്കു ബാധകമാണ്. അവൻ എഴുതി: “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു . . . വീണാൽ ഒരുവൻ മറേറവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാൻ ആരുമില്ല.”—സഭാപ്രസംഗി 4:9, 10.
• ഞാൻ പൊതുവേ പ്രസന്നനും ശുഭാപ്തിവിശ്വാസിയുമാണോ, അതോ മിക്കപ്പോഴും മൂകനും നിഷേധാത്മക ചിന്തയുള്ളവനുമാണോ?—സദൃശവാക്യങ്ങൾ 15:15.
നിഷേധാത്മക ചിന്തയുള്ളവൻ ഓരോ ദിവസത്തെയും മോശമായി വീക്ഷിക്കുന്നു. വിവാഹം കഴിച്ചു എന്നതുകൊണ്ടുമാത്രം ഈ മനോഭാവം അത്ഭുതകരമായി മാറുന്നില്ല! പൊതുവേ വിമർശനദൃഷ്ടിയോ നിഷേധാത്മക ചിന്തയോ ഉള്ള ഒരു അവിവാഹിതനോ അവിവാഹിതയോ വിവാഹാനന്തരവും അതേ സ്വഭാവം തന്നെ പ്രകടിപ്പിക്കും. അത്തരമൊരു നിഷേധാത്മക വീക്ഷണത്തിന് വിവാഹജീവിതത്തെ ഏറെ സമ്മർദപൂരിതമാക്കാൻ കഴിയും.—സദൃശവാക്യങ്ങൾ 21:9 താരതമ്യം ചെയ്യുക.
• സമ്മർദത്തിൻ കീഴിൽ ഞാൻ ശാന്തനായി നിൽക്കുന്നുണ്ടോ, അതോ അനിയന്ത്രിതമായ കോപാവേശ പ്രകടനം നടത്തുന്നുവോ?—ഗലാത്യർ 5:19, 20.
ക്രിസ്ത്യാനികളോട് “കോപത്തിന്നു താമസവുമുള്ള”വരായിരിക്കാൻ കൽപ്പിച്ചിരിക്കുന്നു. (യാക്കോബ് 1:19) വിവാഹത്തിനു മുമ്പും വിവാഹിതരായിരിക്കുമ്പോഴും, പുരുഷനും സ്ത്രീയും ഈ ബുദ്ധ്യുപദേശം അനുസരിച്ചു ജീവിക്കാനുള്ള പ്രാപ്തി വളർത്തിയെടുക്കണം: “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു.”—എഫെസ്യർ 4:26.
നിങ്ങളുടെ ഭാവി ഇണയെ പഠിക്കുക
“വിവേകിയോ തന്റെ ചുവടുകൾ പരിചിന്തിക്കുന്നു” എന്ന് ഒരു ബൈബിൾ സദൃശവാക്യം പ്രസ്താവിക്കുന്നു. (സദൃശവാക്യങ്ങൾ 14:15, NW) ഒരു വിവാഹ ഇണയെ തിരഞ്ഞെടുക്കുമ്പോഴും ഇതു നിശ്ചയമായും സത്യമാണ്. ഒരു വിവാഹ ഇണയെ തിരഞ്ഞെടുക്കുന്നത് ഒരു പുരുഷനോ സ്ത്രീയോ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിൽ ഒന്നാണ്. എന്നിട്ടും, ഏതു കാർ വാങ്ങണം അല്ലെങ്കിൽ ഏതു കോളെജിൽ ചേരണം എന്നു തീരുമാനിക്കാൻ എടുക്കുന്നത്ര സമയം അനേകരും ആരെ വിവാഹം കഴിക്കണം എന്നു തീരുമാനിക്കാൻ എടുക്കുന്നില്ലെന്നു കാണുന്നു.
ക്രിസ്തീയ സഭയിൽ, ഉത്തരവാദിത്വം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നവർ “ആദ്യം അനുയോജ്യത സംബന്ധിച്ചു പരീക്ഷി”ക്കപ്പെടുന്നു. (1 തിമൊഥെയൊസ് 3:10, NW) നിങ്ങൾ വിവാഹത്തെ കുറിച്ചു ചിന്തിക്കുന്നെങ്കിൽ, മറ്റേയാളുടെ “അനുയോജ്യത” സംബന്ധിച്ച് ഉറപ്പാക്കാൻ നിങ്ങൾ ആഗ്രഹിക്കും. ഉദാഹരണത്തിന്, പിൻവരുന്ന ചോദ്യങ്ങൾ പരിചിന്തിക്കുക. ഒരു സ്ത്രീയുടെ വീക്ഷണത്തിൽനിന്ന് ഉള്ളവയാണെങ്കിലും, അവയിൽ അനേകവും പുരുഷനും ബാധകമാണ്. ഈ ആശയങ്ങൾ പരിചിന്തിക്കുന്നത് വിവാഹിതർക്കും പ്രയോജനപ്രദമാണ്.
• ഏതുതരം കീർത്തിയാണ് അയാൾക്ക് ഉള്ളത്?—ഫിലിപ്പിയർ 2:19-22.
“[ഭർത്താവ്] ദേശത്തിലെ പ്രായമേറിയ പുരുഷന്മാരോടുകൂടെ ഇരിക്കുമ്പോൾ നഗരവാതിൽക്കൽ പ്രസിദ്ധനാ”യിരിക്കുന്നതിനെ കുറിച്ച് സദൃശവാക്യങ്ങൾ 31:23 (NW) വർണിക്കുന്നു. നഗരത്തിലെ പ്രായമേറിയ പുരുഷന്മാർ ന്യായം വിധിക്കാൻ നഗരവാതിൽക്കൽ ഇരുന്നിരുന്നു. അപ്പോൾ വ്യക്തമായും, അയാൾക്ക് ആളുകൾ ആശ്രയം വെച്ചിരുന്ന ഒരു സ്ഥാനം ഉണ്ടായിരുന്നു. ഒരുവൻ മറ്റുള്ളവരാൽ എങ്ങനെ വീക്ഷിക്കപ്പെടുന്നു എന്നതിൽനിന്ന് അയാളുടെ കീർത്തി സംബന്ധിച്ച് അറിയാൻ കഴിയും. അധികാര സ്ഥാനത്തുള്ളയാൾ ആണെങ്കിൽ, അയാളുടെ കീഴിലുള്ളവർ അയാളെ എങ്ങനെ വീക്ഷിക്കുന്നു എന്നും പരിശോധിക്കുക. അദ്ദേഹത്തിന്റെ ഇണ എന്ന നിലയിൽ നിങ്ങൾ അദ്ദേഹത്തെ കാലക്രമേണ എങ്ങനെയാകും വീക്ഷിക്കാനിടവരിക എന്ന് ഇതു സൂചിപ്പിച്ചേക്കാം.—1 ശമൂവേൽ 25:3, 23-25 താരതമ്യം ചെയ്യുക.
• ഏതുതരം ധാർമിക നിലവാരങ്ങളാണ് അയാൾക്ക് ഉള്ളത്?
ദൈവിക ജ്ഞാനം “ഒന്നാമതു നിർമ്മല”മാണ്. (യാക്കോബ് 3:17) നിങ്ങളുടെ ഭാവി ഇണയ്ക്കു ദൈവമുമ്പാകെ അയാൾക്കുതന്നെയും നിങ്ങൾക്കുമുള്ള ബന്ധത്തെക്കാൾ കൂടുതൽ താത്പര്യം സ്വന്തം ലൈംഗിക സംതൃപ്തിയിൽ ആണോ? ദൈവത്തിന്റെ ധാർമിക നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ അയാൾ ഇപ്പോൾ ശ്രമം ചെയ്യുന്നില്ലെങ്കിൽ, വിവാഹത്തിനുശേഷം അയാൾ അങ്ങനെ ചെയ്യുമെന്നതിന് എന്ത് അടിസ്ഥാനമാണ് ഉള്ളത്?—ഉല്പത്തി 39:7-12.
• അയാൾ എന്നോട് ഇടപെടുന്നത് എങ്ങനെ?—എഫെസ്യർ 5:28, 29.
സദൃശവാക്യങ്ങൾ എന്ന ബൈബിൾ പുസ്തകം തന്റെ ഭാര്യയിൽ “വിശ്വാസം അർപ്പിച്ചിരിക്കു”ന്ന ഒരു ഭർത്താവിനെ കുറിച്ചു പറയുന്നു. മാത്രമല്ല, “അവൻ അവളെ പ്രശംസിക്കുക”യും ചെയ്യുന്നു. (സദൃശവാക്യങ്ങൾ 31:11, 28, NW) അയാൾ ഭ്രാന്തമായ ഉടമസ്ഥതാബോധം പ്രകടമാക്കുന്നില്ല, ന്യായയുക്തമല്ലാത്ത പ്രതീക്ഷകൾ വെച്ചുപുലർത്തുന്നുമില്ല. ഉയരത്തിൽനിന്നുള്ള ജ്ഞാനം “സമാധാനപ്രിയമുള്ളതും ന്യായയുക്തവും . . . കരുണയും സദ്ഫലങ്ങൾ നിറഞ്ഞതു”മാണ് എന്നു യാക്കോബ് എഴുതി.—യാക്കോബ് 3:17, NW.
• അയാൾ സ്വന്തം കുടുംബാംഗങ്ങളോട് ഇടപെടുന്നത് എങ്ങനെ?—പുറപ്പാടു 20:12.
മാതാപിതാക്കളോടുള്ള ആദരവ് കുട്ടികൾക്കുള്ള കേവലം ഒരു നിബന്ധനയല്ല. ബൈബിൾ പറയുന്നു: “നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുതു.” (സദൃശവാക്യങ്ങൾ 23:22) രസാവഹമായി, ഡോ. ഡബ്ലിയു. ഹ്യൂഗ് മിസ്സിൽഡിൻ എഴുതി: “ഭാവി വരനും വധുവും രണ്ടാളുടെയും വീടുകൾ ഇടയ്ക്കിടെ അങ്ങുമിങ്ങും സന്ദർശിച്ച് ‘കെട്ടാൻപോകുന്നയാളു’ടെയും അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയും ഇടയിലെ ബന്ധം നിരീക്ഷിക്കുന്നെങ്കിൽ അനേകം വൈവാഹിക പ്രശ്നങ്ങളും പൊരുത്തക്കേടുകളും ഒഴിവാക്കാൻ, അല്ലെങ്കിൽ മുൻകൂട്ടിക്കാണാനെങ്കിലും കഴിയും. മാതാപിതാക്കളെ വീക്ഷിക്കുന്ന വിധം ഒരുവന്റെ ഇണയെ വീക്ഷിക്കുന്ന വിധത്തെ സ്വാധീനിക്കും. എന്നിട്ട് തന്നോടുതന്നെ ചോദിക്കുക: ‘അയാൾ മാതാപിതാക്കളോട് ഇടപെടുന്ന വിധത്തിൽ എന്നോട് ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നുവോ?’ അയാളുടെ മാതാപിതാക്കൾ അയാളോട് ഇടപെടുന്നത് എങ്ങനെയാണോ അങ്ങനെയായിരിക്കും അയാൾ തന്നോടുതന്നെ ഇടപെടുന്നതും മധുവിധുവിനുശേഷം നിങ്ങൾ അയാളോട് ഇടപെടാൻ അയാൾ പ്രതീക്ഷിക്കുന്നതും.”
• അയാൾ കോപാവേശ പ്രകടനത്തിനോ ദുഷിച്ച സംസാരത്തിനോ പ്രവണതയുള്ളവൻ ആണോ?
ബൈബിൾ ബുദ്ധ്യുപദേശിക്കുന്നു: “എല്ലാ കൈപ്പും കോപവും ക്രോധവും കൂററാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.” (എഫെസ്യർ 4:31) ‘തർക്കത്തിന്റെയും വാഗ്വാദത്തിന്റെയും ഭ്രാന്തു പിടിച്ചു ചീർത്തിരിക്കു’കയും “അസൂയ, ശണ്ഠ, ദൂഷണം, ദുസ്സംശയം, ദുർബ്ബുദ്ധികളും സത്യത്യാഗികളുമായ മനുഷ്യരുടെ വ്യർത്ഥ്യവാദം” എന്നിവയ്ക്കു പ്രവണത കാട്ടുകയും ചെയ്യുന്ന ചില ക്രിസ്ത്യാനികളെ സംബന്ധിച്ചു പൗലൊസ് തിമൊഥെയൊസിനു മുന്നറിയിപ്പു നൽകി.—1 തിമൊഥെയൊസ് 6:4, 5.
കൂടാതെ, സഭയിൽ പ്രത്യേക പദവികൾക്കു യോഗ്യത നേടുന്നവർ ‘തല്ലുകാരൻ ആയിരിക്കരുത്’—മൂല ഗ്രീക്കു പ്രകാരം ‘പ്രഹരം ഏൽപ്പിക്കുന്നവൻ ആയിരിക്കരുത്’—എന്ന് പൗലൊസ് എഴുതി. (1 തിമൊഥെയൊസ് 3:3, NW അടിക്കുറിപ്പ്) അയാൾ ആളുകളെ തല്ലുന്നവനോ വാക്കുകൾകൊണ്ട് വിരട്ടുന്നവനോ ആയിരിക്കരുത്. കോപിച്ച് അക്രമാസക്തനായിത്തീരാൻ പ്രവണതയുള്ളയാൾ അനുയോജ്യനായ വിവാഹ പങ്കാളിയല്ല.
• അയാളുടെ ലക്ഷ്യങ്ങൾ എന്തെല്ലാം?
ചിലർ സമ്പത്തിനു പിന്നാലെ പോയി അതിന്റെ ഒഴിവാക്കാനാകാത്ത ഭവിഷ്യത്തുകൾ അനുഭവിക്കുന്നു. (1 തിമൊഥെയൊസ് 6:9, 10) മറ്റുള്ളവർ ജീവിതത്തിൽ ലക്ഷ്യമില്ലാതെ ഉഴലുന്നു. (സദൃശവാക്യങ്ങൾ 6:6-11) എന്നിരുന്നാലും, ദൈവഭക്തിയുള്ള മനുഷ്യൻ, പിൻവരുന്ന പ്രകാരം പറഞ്ഞ യോശുവയുടേതുപോലുള്ള ദൃഢനിശ്ചയം പ്രകടമാക്കും: “ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.”—യോശുവ 24:15.
പ്രതിഫലങ്ങളും ഉത്തരവാദിത്വങ്ങളും
വിവാഹം ഒരു ദിവ്യ ക്രമീകരണം ആണ്. യഹോവയാം ദൈവം ആണ് അത് ഏർപ്പെടുത്തി അംഗീകരിച്ചത്. (ഉല്പത്തി 2:22-24) പുരുഷനും സ്ത്രീക്കും ഒരുപോലെ സഹായകമായിരിക്കുന്നതും അവർക്കിടയിൽ ഒരു സ്ഥിരമായ ബന്ധം ഉണ്ടായിരിക്കുന്നതുമായ വൈവാഹിക ക്രമീകരണം അവനാണു രൂപകൽപ്പന ചെയ്തത്. ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുമ്പോൾ ഭാര്യയ്ക്കും ഭർത്താവിനും ജീവിതം സന്തുഷ്ടകരമായിരിക്കുമെന്നു പ്രതീക്ഷിക്കാവുന്നതാണ്.—സഭാപ്രസംഗി 9:7-9.
എന്നിരുന്നാലും, “ഇടപെടാൻ പ്രയാസമായ ദുർഘടസമയ”ത്താണു നാം ജീവിക്കുന്നതെന്നു തിരിച്ചറിയണം. ഈ കാലഘട്ടത്ത് ആളുകൾ “സ്വസ്നേഹികളും പണസ്നേഹികളും പൊങ്ങച്ചക്കാരും അഹങ്കാരികളും . . . അവിശ്വസ്തരും സ്വാഭാവിക പ്രിയമില്ലാത്തവരും യോജിപ്പിലെത്താൻ മനസ്സില്ലാത്തവരും . . . വഞ്ചകരും വഴങ്ങാത്തവരും അഹങ്കാരത്താൽ ചീർത്തവരും” ആയിരിക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (2 തിമൊഥെയൊസ് 3:1-4, NW) ഈ സ്വഭാവങ്ങൾക്ക് ഒരുവന്റെ വിവാഹത്തെ ശക്തമായി സ്വാധീനിക്കാൻ കഴിയും. അതുകൊണ്ട്, വിവാഹം കഴിക്കാൻ പരിപാടിയിടുന്നവർ ഗൗരവമായി ചെലവു കണക്കുകൂട്ടിനോക്കണം. ഇപ്പോൾ വിവാഹിതരായിരിക്കുന്നവർ ബൈബിളിൽ കാണുന്ന മാർഗനിർദേശം പഠിച്ചുകൊണ്ടും ബാധകമാക്കിക്കൊണ്ടും തങ്ങളുടെ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം തുടരണം.
അതേ, വിവാഹത്തെ കുറിച്ചു ചിന്തിക്കുന്നവർ വിവാഹദിനത്തിന് അപ്പുറത്തേക്കു നോക്കുന്നതു പ്രയോജനപ്രദമാണ്. വിവാഹിതരാകുന്ന പ്രക്രിയയെ കുറിച്ചു മാത്രമല്ല വിവാഹിതരായുള്ള ജീവിതത്തെ കുറിച്ചും എല്ലാവരും പരിചിന്തിക്കണം. മാർഗനിർദേശത്തിനായി യഹോവയിങ്കലേക്കു നോക്കുക, അങ്ങനെ നിങ്ങൾ പ്രേമാത്മകമായി മാത്രമല്ല, യാഥാർഥ്യബോധത്തോടെയും ചിന്തിക്കും. അങ്ങനെ ചെയ്യുന്നെങ്കിൽ, നിങ്ങളുടെ വിവാഹം വിജയിക്കാൻ കൂടുതൽ സാധ്യതയുണ്ട്.
[അടിക്കുറിപ്പുകൾ]
a ബൈബിൾ അനുസരിച്ച് പുനർവിവാഹ സാധ്യതയുള്ളത് “പരസംഗം”—വിവാഹത്തിനു വെളിയിലെ ലൈംഗിക ബന്ധങ്ങൾ—ഹേതുവായുള്ള വിവാഹമോചനത്തിനു മാത്രമാണ്.—മത്തായി 19:9.
[5-ാം പേജിലെ ചതുരം]
“സ്നേഹത്തെ കുറിച്ചു ഞാൻ വായിച്ചിട്ടുള്ള ഏറ്റവും നല്ല വിവരണം”
“നിങ്ങൾക്കു തമ്മിൽ യഥാർഥ സ്നേഹം ഉണ്ട് എന്നു എങ്ങനെ അറിയാം?” ഡോ. കെവിൻ ലിമെൻ എഴുതുന്നു. “സ്നേഹത്തെ കുറിച്ചുള്ള വിവരണം അടങ്ങുന്ന ഒരു പുരാതന പുസ്തകം ഉണ്ട്. ഏകദേശം രണ്ടായിരം വർഷം പഴക്കമുള്ളതാണ് ആ പുസ്തകം. എങ്കിലും അത് സ്നേഹത്തെ കുറിച്ചു ഞാൻ വായിച്ചിട്ടുള്ള ഏറ്റവും നല്ല വിവരണം ആണ്.”
ഡോ. ലിമെൻ പരാമർശിച്ചത് ബൈബിളിൽ 1 കൊരിന്ത്യർ 13:4-8-ൽ (NW) കാണുന്ന ക്രിസ്തീയ അപ്പൊസ്തലനായ പൗലൊസിന്റെ വാക്കുകളാണ്:
“സ്നേഹം ദീർഘക്ഷമയും ദയയുമുള്ളതാകുന്നു. സ്നേഹം അസൂയപ്പെടുന്നില്ല, അതു പൊങ്ങച്ചം പറയുന്നില്ല, നിഗളിക്കുന്നില്ല. അത് അയോഗ്യമായി പെരുമാറുന്നില്ല, അതിന്റെ സ്വന്തം താത്പര്യങ്ങൾ അന്വേഷിക്കുന്നില്ല, പ്രകോപിതമാകുന്നില്ല. അതു ദ്രോഹത്തിന്റെ കണക്കു സൂക്ഷിക്കുന്നില്ല. അത് അനീതിയിൽ സന്തോഷിക്കുന്നില്ല, എന്നാൽ സത്യത്തിൽ സന്തോഷിക്കുന്നു. അത് എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.”
[8-ാം പേജിലെ ചതുരം]
വികാരങ്ങൾ വഞ്ചനാത്മകമായിരുന്നേക്കാം
ബൈബിൾ കാലത്ത് ജീവിച്ചിരുന്ന ശൂലേമ്യ പെൺകുട്ടി പ്രേമവികാരങ്ങളുടെ വഞ്ചനാത്മക ശക്തിയെക്കുറിച്ചു ശരിക്കും ബോധവതിയായിരുന്നു എന്നു വ്യക്തമാണ്. കരുത്തനായ ശലോമോൻ രാജാവ് പ്രേമാഭ്യർഥന നടത്തിയപ്പോൾ “പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു, ഉണർത്തുകയുമരുതു” എന്ന് അവൾ തന്റെ കൂട്ടുകാരികളോടു പറഞ്ഞു. (ഉത്തമഗീതം 2:7) ജ്ഞാനിയായ ആ യുവതി തന്റെ വികാരങ്ങൾക്കു വശംവദ ആകത്തക്കവണ്ണം കൂട്ടുകാരികളുടെ സമ്മർദം ഉണ്ടാകാൻ ആഗ്രഹിച്ചില്ല. ഇന്നു വിവാഹത്തെ കുറിച്ചു ചിന്തിക്കുന്നവർക്കും ഇതു പ്രായോഗികമാണ്. നിങ്ങളുടെ വികാരങ്ങളുടെമേൽ ശക്തമായ നിയന്ത്രണം ഉണ്ടായിരിക്കുക. നിങ്ങൾ ഒരാളെ വിവാഹം കഴിക്കുന്നെങ്കിൽ, അതു നിങ്ങൾ ആ വ്യക്തിയെ സ്നേഹിക്കുന്നതുകൊണ്ട് ആയിരിക്കണം, അല്ലാതെ വിവാഹം കഴിക്കണമല്ലോ എന്ന ചിന്തകൊണ്ട് ആയിരിക്കരുത്.
[6-ാം പേജിലെ ചിത്രം]
ദീർഘനാളായി വിവാഹിതർ ആയിരിക്കുന്നവർക്കുപോലും തങ്ങളുടെ വിവാഹബന്ധം ബലിഷ്ഠമാക്കാൻ കഴിയും
[7-ാം പേജിലെ ചിത്രം]
അയാൾ സ്വന്തം മാതാപിതാക്കളോട് ഇടപെടുന്നത് എങ്ങനെ?