പുറജാതീയ അടിത്തറയിലുള്ള നിർമാണം
പുറജാതീയ അടിത്തറയിലുള്ള നിർമാണം
ഇറ്റലിയിലെ റോമിൽ എത്തുന്ന വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന പ്രൗഢഗംഭീരമായ സ്മാരക മന്ദിരങ്ങളിൽ ഒന്നാണ് ബഹുദൈവക്ഷേത്രം (pantheon). റോമാ വാസ്തുവിദ്യയുടെ വൈഭവം വിളിച്ചോതുന്ന ഈ ഉത്കൃഷ്ട നിർമിതി, വലിയ മാറ്റമൊന്നുമില്ലാതെ നിലകൊള്ളുന്ന ചുരുക്കം ചില പുരാതന കെട്ടിടങ്ങളിൽ ഒന്നാണ്. ഏതാണ്ട്, പൊ.യു.മു. 27-ൽ അഗ്രിപ്പായാണ് അതിന്റെ പണി തുടങ്ങിയത്. പിന്നീട്, പൊ.യു. 120-ൽ ഹേഡ്രിയൻ അതു പുതുക്കി പണിതു. 43 മീറ്റർ വ്യാസമുള്ള താഴികക്കുടമാണ് ആ കെട്ടിടത്തിന്റെ ഒരു സവിശേഷത. ആധുനിക നാളിലെ നിർമിതികൾക്കു മാത്രമേ വലിപ്പത്തിൽ അതിനെ കവച്ചുവെക്കാനായിട്ടുള്ളൂ. ആ ബഹുദൈവക്ഷേത്രം തുടക്കത്തിൽ, അതിന്റെ മൂല ഗ്രീക്കു പദം അർഥമാക്കുന്നതു പോലെ, ഒരു പുറജാതീയ ക്ഷേത്രം—“സകല ദൈവങ്ങൾക്കും വേണ്ടിയുള്ള സ്ഥലം”—ആയിരുന്നു. ഇന്നത് ഒരു റോമൻ കത്തോലിക്കാ പള്ളിയായി കണക്കാക്കപ്പെടുന്നു. അതിശയകരമായ അത്തരമൊരു മാറ്റം സാധ്യമായത് എങ്ങനെയാണ്?
പൊ.യു. 609-ൽ, ദീർഘകാലമായി ഉപയോഗിക്കാതെ കിടന്നിരുന്ന ഈ ക്ഷേത്രത്തെ ബോണിഫസ് നാലാമൻ പാപ്പാ ഒരു “ക്രിസ്തീയ” പള്ളിയായി പുനർസമർപ്പിച്ചു. അന്ന് അതിനു സാന്റാ മാരിയ റോട്ടുണ്ട പള്ളി എന്ന പേരു നൽകി. 1900-ത്തിൽ, ഇറ്റാലിയൻ ജെസ്യൂട്ട് മാസികയായ ലാ ചിവിൽറ്റാ കാറ്റോലിക്കായിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനം പറയുന്ന പ്രകാരം, “ക്രൈസ്തവ മണ്ഡലത്തിലെ എല്ലാ രക്തസാക്ഷികളെയും അഥവാ എല്ലാ പുണ്യവാളന്മാരെയും, പ്രഥമപ്രധാനമായി കന്യകയായ ദൈവമാതാവിനെ, മഹത്ത്വപ്പെടുത്തുക” എന്നതായിരുന്നു അതിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടു ബോണിഫസിന്റെ മനസ്സിൽ ഉണ്ടായിരുന്ന ആശയം. ഇന്നു കത്തോലിക്കാ സഭ ആ ബഹുദൈവക്ഷേത്രത്തിനു നൽകിയിരിക്കുന്ന പേര്—സാന്റാ മാരിയ ആദ് മാർട്ടിറേസ് അഥവാ സാന്റാ മാരിയ റോട്ടുണ്ട എന്നത്—തിരുവെഴുത്തുപരമല്ലാത്ത ആ ഉദ്ദേശ്യത്തെയാണു സൂചിപ്പിക്കുന്നത്.—പ്രവൃത്തികൾ 14:8-15 താരതമ്യം ചെയ്യുക.
നൂതന ഉദ്ദേശ്യാനുസൃതം ബഹുദൈവക്ഷേത്രത്തെ ഉപയോഗിക്കാൻ “അൽപ്പസ്വൽപ്പം മാറ്റങ്ങളേ വരുത്തേണ്ടിവന്നുള്ളൂ,” ആ ലേഖനം തുടരുന്നു. “തന്റെ മുൻഗാമി ആയിരുന്ന, മഹാനായ വിശുദ്ധ ഗ്രിഗറി [ഗ്രിഗറി ഒന്നാമൻ പാപ്പാ] നേരത്തേതന്നെ സ്ഥാപിച്ചിരുന്ന ലളിതവും ശ്രേഷ്ഠവുമായ നിയമങ്ങൾ പിൻപറ്റുക മാത്രമാണു ബോണിഫസ് ചെയ്തത്. കലാവിദഗ്ധൻ ആയിരുന്ന ഗ്രിഗറി ക്രിസ്തീയ ആരാധനയ്ക്കായി പുറജാതീയ ക്ഷേത്രങ്ങളെ മാറ്റിയെടുക്കുന്ന കാര്യത്തിൽ മാതൃക വെച്ച ആളായിരുന്നു.” ഏതുതരം നിയമങ്ങളെ കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്?
പൊ.യു. 601-ൽ, പുറജാതീയ ദേശമായിരുന്ന ബ്രിട്ടനിലേക്കു പോകാനിരുന്ന മിഷനറിക്ക് എഴുതിയ ഒരു കത്തിൽ ഗ്രിഗറി ഈ നിർദേശം നൽകി: “പ്രസ്തുത രാജ്യത്തെ വിഗ്രഹ പ്രതിഷ്ഠിത ക്ഷേത്രങ്ങൾ നശിപ്പിക്കേണ്ടതില്ല; അതിലെ വിഗ്രഹങ്ങൾ മാത്രം നശിപ്പിച്ചാൽ മതിയാകും . . . ആ ക്ഷേത്രങ്ങൾ നല്ല സ്ഥിതിയിൽ ആയിരിക്കുന്നപക്ഷം, ഭൂതാരാധനയ്ക്ക് ഉപയോഗിക്കുന്നതിനു പകരം സത്യദൈവത്തിന്റെ ശുശ്രൂഷയ്ക്കായി അവയെ മാറ്റിയെടുക്കാവുന്നതാണ്.” തങ്ങളുടെ മുൻ ക്ഷേത്രങ്ങൾ കേടുപറ്റാത്ത നിലയിലിരിക്കുന്നതു കണ്ടു പുറജാതീയർ അടിക്കടി അവിടം സന്ദർശിക്കാൻ പ്രേരിതരാകും എന്നായിരുന്നു ഗ്രിഗറിയുടെ കണക്കുകൂട്ടൽ. “ഭൂതങ്ങൾക്കു ബലിയർപ്പിക്കാൻ നിരവധി കാളകളെ കൊന്നിരുന്ന” പുറജാതീയർ “ഇനിമേൽ ഭൂതങ്ങൾക്കു വേണ്ടി മൃഗങ്ങളെ കൊല്ലാതെ തങ്ങളുടെ ആസ്വാദനത്തിനും ദൈവ സ്തുതിക്കുമായി അവയെ കൊല്ലുന്നതിൽ സന്തുഷ്ടിയടയും” എന്ന് ആ പാപ്പാ എഴുതി.
മുൻ പുറജാതീയ ക്ഷേത്രങ്ങളോടു ചേർന്ന് “ക്രിസ്തീയ” പുണ്യവാളന്മാർക്കായി സമർപ്പിക്കപ്പെട്ട പള്ളികൾ പണിതുകൊണ്ടും റോമൻ കത്തോലിക്കാ മതം പുറജാതീയ ആരാധനയെ “ചെറുത്തു.” പ്രാചീന ആഘോഷങ്ങൾ കടമെടുത്ത് അവയ്ക്ക് “ക്രിസ്തീയ” പരിവേഷം നൽകി. ലാ ചിവിൽറ്റാ കാറ്റോലിക്കാ അതിനെ കുറിച്ച് ഇങ്ങനെ പറയുന്നു: “ആദിമ ക്രിസ്ത്യാനികളുടെ പല ആചാരങ്ങളും മത ആഘോഷങ്ങളും ചില പുറജാതീയ ആചാരങ്ങളും രീതികളുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഇന്നത്തെ പണ്ഡിതന്മാർക്കെല്ലാം അറിവുള്ള കാര്യമാണ്. ആളുകൾക്കു പ്രിയങ്കരമായിരുന്ന ആചാരങ്ങളാണ് അവ. പുരാതന ലോകത്തെ ആളുകളുടെ പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും ഇഴുകി ചേർന്നിരുന്ന, ആഴത്തിൽ വേരൂന്നിയിരുന്ന ആചാരങ്ങൾ ആയിരുന്നു അവ. അവയെ വേരോടെ പിഴുതു കളയേണ്ടത് ആവശ്യമാണ് എന്നൊന്നും ദയാവായ്പ്പുള്ള, ബുദ്ധിമതിയായ മാതൃസഭയ്ക്കു തോന്നിയില്ല. മറിച്ച്, അവയ്ക്കു ക്രിസ്തീയ രൂപം നൽകിക്കൊണ്ട്, മാഹാത്മ്യവും പുതുജീവനും പകർന്നുകൊണ്ട് ശക്തമെങ്കിലും മൃദുവായ വിധത്തിൽ സഭ അവയുടെമേൽ അധീശത്വം പുലർത്തി. കലഹമൊന്നും കൂടാതെ സാധാരണക്കാരുടെയും വിദ്യാസമ്പന്നരുടെയും ഹൃദയം കവരുകയായിരുന്നു സഭയുടെ ലക്ഷ്യം.”
അങ്ങനെ കടമെടുത്ത ഒരു പുറജാതീയ ആഘോഷമാണു പരക്കെ അറിയപ്പെടുന്ന ക്രിസ്തുമസ്. വാസ്തവത്തിൽ, പുരാതന റോമാക്കാർ ഡിയെസ് നാറ്റാലിസ് സോളിസ് ഇൻവിക്റ്റി അതായത്, “അജയ്യ സൂര്യന്റെ ജന്മദിനം” ആഘോഷിച്ചിരുന്നത് ഡിസംബർ 25-ന് ആണ്.
പുറജാതീയരുടെ ഹൃദയം കവരാൻ വാഞ്ഛിച്ച സഭ സത്യത്തോടു പറ്റിനിന്നില്ല. “സാമാന്യ ജനങ്ങൾക്കു പ്രിയങ്കരമായ” മതവിശ്വാസ സങ്കലനത്തെ, അതായത് പുറജാതീയ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ദത്തെടുക്കലിനെ, അവൾ ന്യായീകരിച്ചു. സത്യ ക്രിസ്ത്യാനിത്വത്തിന്റെ പഠിപ്പിക്കലുകളിൽ നിന്നു വളരെ അകന്നുപോയ ഒരു സങ്കര സഭ അഥവാ വിശ്വാസത്യാഗിയായ സഭ ആയിരുന്നു അതിന്റെ ഫലം. ഇതിന്റെയെല്ലാം വെളിച്ചത്തിൽ, “സകല ദൈവങ്ങൾക്കും വേണ്ടിയുള്ള” ഒരു മുൻ റോമാ ക്ഷേത്രം—ബഹുദൈവക്ഷേത്രം—മറിയയ്ക്കും സകല “പുണ്യവാളന്മാർക്കും” സമർപ്പിക്കപ്പെട്ട ഒരു കത്തോലിക്കാ പള്ളി ആയിത്തീർന്നതിൽ തെല്ലും അതിശയിക്കാനില്ല.
ഒരു ക്ഷേത്രസമർപ്പണത്തിനു മാറ്റം വരുത്തുന്നതുകൊണ്ടോ ഒരു ആചാരത്തിന്റെ പേരു മാറ്റുന്നതുകൊണ്ടോ ‘ഭൂതാരാധനയെ സത്യദൈവത്തിനുള്ള ശുശ്രൂഷയായി’ മാറ്റിത്തീർക്കാനാകില്ല എന്നതു വ്യക്തമായിരിക്കേണ്ടതാണ്. “ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത?” എന്നു പൗലൊസ് അപ്പൊസ്തലൻ ചോദിച്ചു. ‘“അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു [“യഹോവ,” NW] അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രൻമാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു [“യഹോവ,” NW] അരുളിച്ചെയ്യുന്നു.’—2 കൊരിന്ത്യർ 6:16-18.