സ്രഷ്ടാവിനു നിങ്ങളുടെ ജീവിതത്തിന് അർഥം പകരാൻ കഴിയും
സ്രഷ്ടാവിനു നിങ്ങളുടെ ജീവിതത്തിന് അർഥം പകരാൻ കഴിയും
“അവൻ കല്പിച്ചിട്ടു അവ സൃഷ്ടിക്കപ്പെട്ടിരിക്കയാൽ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.”—സങ്കീർത്തനം 148:5.
1, 2. (എ) നാം ഏതു ചോദ്യം പരിചിന്തിക്കണം? (ബി) യെശയ്യാവിന്റെ ചോദ്യം സൃഷ്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
‘നിനക്ക് അറിഞ്ഞുകൂടയോ?’ അത് ഒരു മാർഗ ദർശക ചോദ്യമായി തോന്നിച്ചേക്കാവുന്നതു കൊണ്ട് ‘എന്ത് അറിഞ്ഞുകൂടയോ?’ എന്നു ചോദിക്കാൻ സ്വാഭാവികമായും അനേകരും പ്രേരിതരാകുന്നു. അതു ഗൗരവമായ ഒരു ചോദ്യമാണ്. ആ ചോദ്യത്തിന്റെ പശ്ചാത്തലം—യെശയ്യാവു എന്ന ബൈബിൾ പുസ്തകത്തിന്റെ 40-ാം അധ്യായം—പരിചിന്തിക്കുന്നെങ്കിൽ അതിന്റെ ഉത്തരം നമുക്ക് ഏറ്റവും നന്നായി മനസ്സിലാക്കാനാകും. ഒരു പുരാതന എബ്രായനായ യെശയ്യാവ് ആണ് അത് എഴുതിയത് എന്നതിനാൽ പ്രസ്തുത ചോദ്യം വളരെ പഴക്കമുള്ളതാണ്. എങ്കിലും, അതു നിങ്ങളുടെ ജീവിതത്തിന് അർഥം പകരുന്ന ഒരു പ്രധാന സംഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ വളരെ ആധുനികവുമാണ്.
2 യെശയ്യാവു 40:28-ലെ ചോദ്യം വളരെ പ്രാധാന്യമുള്ളത് ആയതുകൊണ്ട്, അതു കാര്യമായ പരിചിന്തനം അർഹിക്കുന്നു: “നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) അതുകൊണ്ട് ‘അറിയുന്നതിൽ’ ഭൂമിയുടെ സ്രഷ്ടാവിനെ കുറിച്ച് അറിയുന്നത് ഉൾപ്പെട്ടിരുന്നു. ഭൂമി മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നതെന്നു സന്ദർഭം വ്യക്തമാക്കുന്നു. പ്രസ്തുത വാക്യത്തിനു രണ്ടു വാക്യം മുമ്പ് യെശയ്യാവ് ഇങ്ങനെ എഴുതി: “നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും . . . ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.”
3. സ്രഷ്ടാവിനെ കുറിച്ചു നിങ്ങൾക്കു വളരെ കാര്യങ്ങൾ അറിയാമെങ്കിലും, കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കേണ്ടത് എന്തുകൊണ്ട്?
3 അതേ, “നിനക്കറിഞ്ഞുകൂടയോ?” എന്ന ചോദ്യം വാസ്തവത്തിൽ നമ്മുടെ പ്രപഞ്ചത്തിന്റെ സ്രഷ്ടാവിനെ കുറിച്ചുള്ളതാണ്. “ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ” യഹോവയാം ദൈവമാണ് എന്നു വ്യക്തിപരമായി നിങ്ങൾക്കു ബോധ്യം ഉണ്ടായിരിക്കും. അവന്റെ വ്യക്തിത്വത്തെയും മാർഗങ്ങളെയും കുറിച്ചു വളരെയധികം കാര്യങ്ങൾ നിങ്ങൾക്ക് അറിയാമെന്നും വരാം. എന്നാൽ, ഒരു സ്രഷ്ടാവ് ഉണ്ടോ എന്നു സംശയിക്കുന്ന, അല്ലെങ്കിൽ അവൻ എങ്ങനെയുള്ളവനാണ് എന്നു വ്യക്തമായി അറിയില്ലാത്ത ആരെയെങ്കിലും നിങ്ങൾ കണ്ടുമുട്ടുന്നെങ്കിലോ? സ്രഷ്ടാവിനെക്കുറിച്ച് അറിയില്ലാത്ത കോടിക്കണക്കിന് ആളുകൾ ഉള്ളതുകൊണ്ട് അത്തരം ആരെയെങ്കിലും കണ്ടുമുട്ടിയാൽ അതിശയിക്കേണ്ടതില്ല.—സങ്കീർത്തനം 14:1; 53:1.
4. (എ) സ്രഷ്ടാവിനെ കുറിച്ചു പരിചിന്തിക്കുന്നത് ഇപ്പോൾ ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ഏതു ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശാസ്ത്രത്തിനു സാധിക്കുകയില്ല?
4 സ്കൂളുകൾ അനേകം സംശയവാദികളെ സൃഷ്ടിക്കുന്നു. ജീവന്റെ ഉത്പത്തിയെ കുറിച്ചുള്ള ചോദ്യങ്ങൾക്കു ശാസ്ത്രത്തിന്റെ പക്കൽ ഉത്തരമുണ്ട് (അല്ലെങ്കിൽ അത് ഉത്തരം കണ്ടെത്തും) എന്നാണ് അത്തരക്കാർക്കു തോന്നുന്നത്. ജീവോത്പത്തി എന്ന പുസ്തകത്തിൽ (മൂല ഫ്രഞ്ചിൽ അതിന്റെ ശീർഷകം ഓ ഒറിഷിൻ ദെ ലാ വി എന്നാണ്), ഗ്രന്ഥകർത്താക്കളായ ആഷനും ലെനെയും ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ജീവോത്പത്തി ഒരു വിവാദ വിഷയം ആണ്. ഇതിന് ഒരു പരിഹാരം കണ്ടെത്തുക അങ്ങേയറ്റം ദുഷ്കരം ആയതിനാൽ, ബൃഹത്തായ പ്രപഞ്ചം മുതൽ സൂക്ഷ്മമായ ദ്രവ്യം വരെയുള്ള സകല തലത്തിലും ഗവേഷണം നടത്തേണ്ടത് ആവശ്യമാണ്.” ആ പുസ്തകത്തിന്റെ “ഇപ്പോഴും അവശേഷിക്കുന്ന ചോദ്യം” എന്ന അവസാന അധ്യായം ഇങ്ങനെ സമ്മതിക്കുന്നു: “ഭൂമിയിൽ ജീവൻ എങ്ങനെ ഉണ്ടായി? എന്ന ചോദ്യത്തിന്റെ ചില ശാസ്ത്രീയ ഉത്തരങ്ങൾ നാം പരിശോധിച്ചു കഴിഞ്ഞു. പക്ഷേ, ജീവൻ ഉണ്ടായത് എന്തിന്? ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ടോ? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശാസ്ത്രത്തിനു സാധിക്കുകയില്ല. കാര്യങ്ങൾ സംബന്ധിച്ചുള്ള ‘എങ്ങനെ’ എന്ന ചോദ്യത്തിന്റെ ഉത്തരങ്ങൾ കണ്ടെത്താൻ മാത്രമാണു ശാസ്ത്രം ശ്രമിക്കുന്നത്. എന്നാൽ, ‘എങ്ങനെ’ എന്നതും ‘എന്തിന്’ എന്നതും തികച്ചും വ്യത്യസ്തമായ ചോദ്യങ്ങളാണ്. . . . ‘എന്തിന്’ എന്ന ചോദ്യത്തിന് തത്ത്വശാസ്ത്രവും മതവും സർവോപരി, നാം ഓരോരുത്തരും ഉത്തരം കണ്ടെത്തേണ്ടതുണ്ട്.”
ഉത്തരവും അർഥവും കണ്ടെത്തൽ
5. സ്രഷ്ടാവിനെ കുറിച്ചു കൂടുതൽ അറിയുന്നതുകൊണ്ട് എങ്ങനെയുള്ള ആളുകൾക്കു പ്രത്യേകിച്ചും പ്രയോജനം ഉണ്ടായേക്കാം?
5 ജീവൻ നിലനിൽക്കുന്നതിന്റെ, പ്രത്യേകിച്ചും നാം ഇവിടെ ആയിരിക്കുന്നതിന്റെ, കാരണം മനസ്സിലാക്കാൻ നാം ആഗ്രഹിക്കുന്നു. കൂടാതെ, ഒരു സ്രഷ്ടാവ് ഉണ്ടോ എന്ന് ഉറപ്പില്ലാത്ത, അവന്റെ വഴികളെ കുറിച്ചു കാര്യമായി ഒന്നും അറിയില്ലാത്ത ആളുകളിലും നാം തത്പരർ ആയിരിക്കണം. ഇനി, ബൈബിളിൽ ദൈവത്തെ കുറിച്ചു പറഞ്ഞിരിക്കുന്നതിൽ നിന്നു വ്യത്യസ്തമായ ആശയങ്ങൾ വെച്ചുപുലർത്തുന്നവരെ കുറിച്ചു ചിന്തിക്കുക. ശതകോടിക്കണക്കിന് ആളുകൾ വ്യക്തിഗുണമുള്ള ഒരു യഥാർഥ വ്യക്തിയായി ദൈവത്തെ വീക്ഷിക്കാത്ത പൗരസ്ത്യ ദേശത്തോ മറ്റു പ്രദേശങ്ങളിലോ ആകാം ജനിച്ചുവളർന്നത്. “ദൈവം” എന്ന പദം അവരിൽ അവ്യക്തമായ ഒരു ശക്തിയുടെയോ അമൂർത്തമായ ഒരു ആദി കാരണത്തിന്റെയോ തോന്നലായിരിക്കാം ഉളവാക്കുന്നത്. ‘സ്രഷ്ടാവിനെ’യോ അവന്റെ മാർഗങ്ങളെയോ കുറിച്ച് അവർ ‘അറിഞ്ഞി’ട്ടില്ല. അത്തരക്കാർക്കും സമാന ചിന്താഗതി വെച്ചുപുലർത്തുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കും സ്രഷ്ടാവ് ഉണ്ട് എന്ന ബോധ്യം ഉണ്ടായിരിക്കുന്നപക്ഷം, നിത്യമായ ഭാവിപ്രതീക്ഷകൾ ഉൾപ്പെടെ എന്തെല്ലാം പ്രയോജനങ്ങൾ ആയിരിക്കും ലഭിക്കുക! നിശ്ചയമായും അപൂർവമായ ഒരു സംഗതിയും അവർക്ക് ഇപ്പോൾ കരസ്ഥമാക്കാൻ കഴിയും—ജീവിതത്തിന് യഥാർഥ അർഥവും ഉദ്ദേശ്യവും, ഒപ്പം മനഃസമാധാനവും.
6. അനേകരുടെയും ജീവിതം, പോൾ ഗോഗാന്റെ അനുഭവത്തോടും അദ്ദേഹത്തിന്റെ ഒരു ചിത്രത്തോടും സമാനമായിരിക്കുന്നത് എങ്ങനെ?
6 ദൃഷ്ടാന്തത്തിന്, 1891-ൽ, ഫ്രഞ്ച് കലാകാരനായ പോൾ ഗോഗാൻ സംതൃപ്തിദായകമായ ഒരു ജീവിതം തേടി പറുദീസാ തുല്യമായ ഫ്രഞ്ച് പോളിനേഷ്യയിലേക്കു പോയി. എന്നാൽ, താമസിയാതെ കുത്തഴിഞ്ഞ ഗതകാല ജീവിതത്തിന്റെ ഭവിഷ്യത്തുകൾ രോഗത്തിന്റെ രൂപത്തിൽ അദ്ദേഹത്തെയും മറ്റുള്ളവരെയും വേട്ടയാടാൻ തുടങ്ങി. മരണം വാതിൽക്കൽ എത്തിയെന്നു മനസ്സിലാക്കിയ അദ്ദേഹം, ഒരു വലിയ ക്യാൻവാസിൽ ഒരു ചിത്രം വരച്ചു. അതിൽ ‘ജീവിതത്തെ ഒരു വലിയ നിഗൂഢതയായി വ്യാഖ്യാനിക്കാൻ’ അദ്ദേഹം ശ്രമിക്കുന്നതു പോലെ തോന്നുന്നു. ഗോഗാൻ ആ ചിത്രത്തിനിട്ട പേര് എന്താണെന്നു നിങ്ങൾക്ക് അറിയാമോ? “നാം എവിടെനിന്നു വരുന്നു? നാം എന്താണ്? നാം എവിടേക്കു പോകുന്നു?” എന്ന്. അനേകരും സമാനമായ ചോദ്യങ്ങൾ ചോദിക്കുന്നതു നിങ്ങളും കേട്ടിട്ടുണ്ടാകാം. എന്നാൽ തൃപ്തികരമായ ഉത്തരങ്ങൾ ലഭിക്കാതെ വരുമ്പോൾ, ജീവിതത്തിന്റെ യഥാർഥ അർഥം ഗ്രഹിക്കാനാകാതെ വരുമ്പോൾ, അവർ എങ്ങോട്ടു തിരിയും? തങ്ങളുടെ ജീവിതത്തിനു മൃഗങ്ങളുടേതിൽ നിന്നു കാര്യമായ വ്യത്യാസമൊന്നും ഇല്ലെന്ന് അവർ നിഗമനം ചെയ്തേക്കാം.—2 പത്രൊസ് 2:12. a
7, 8. ശാസ്ത്ര ഗവേഷണങ്ങൾ അതിൽത്തന്നെ പര്യാപ്തമല്ലാത്തത് എന്തുകൊണ്ട്?
7 അതുകൊണ്ട്, ഊർജതന്ത്ര പ്രൊഫസറായ ഫ്രീമാൻ ഡൈസൻ ഇങ്ങനെ എഴുതിയതിന്റെ കാരണം നിങ്ങൾക്കു മനസ്സിലാക്കാവുന്നതേ ഉള്ളൂ: “ഇയ്യോബ് ഉന്നയിച്ച ചോദ്യങ്ങൾ വീണ്ടും ചോദിക്കുന്ന എന്നെപ്പോലെയുള്ള അനേകരുണ്ട്. നാം ദുരിതം അനുഭവിക്കുന്നത് എന്തുകൊണ്ട്? ലോകത്തിൽ ഇത്രയധികം അനീതിയുള്ളത് എന്തുകൊണ്ട്? വേദനയും ദുരന്തങ്ങളും എന്തുകൊണ്ട്?” (ഇയ്യോബ് 3:20, 21; 10:2, 18; 21:7) നേരത്തെ പറഞ്ഞതുപോലെ, ഉത്തരത്തിനായി അനേകരും ദൈവത്തിലേക്ക് അല്ല, ശാസ്ത്രത്തിലേക്കാണു തിരിയുന്നത്. ജീവശാസ്ത്രജ്ഞന്മാരും സമുദ്രവിജ്ഞാനികളും മറ്റുള്ളവരും നമ്മുടെ ഗോളത്തെയും അതിലുള്ള ജീവജാലങ്ങളെയും കുറിച്ചുള്ള അറിവു വർധിപ്പിക്കുകയാണ്. മറ്റൊരു ദിശയിൽ പരതുന്ന ജ്യോതിശ്ശാസ്ത്രജ്ഞന്മാരും ഭൗതികശാസ്ത്രജ്ഞരും നമ്മുടെ സൗരയൂഥത്തെയും നക്ഷത്രങ്ങളെയും വിദൂര താരാപഥങ്ങളെയും കുറിച്ച് അധികമധികം പഠിച്ചുവരികയാണ്. (ഉല്പത്തി 11:6 താരതമ്യം ചെയ്യുക.) അത്തരം വസ്തുതകൾ ന്യായയുക്തമായ എന്തു നിഗമനങ്ങളിലേക്കാണു വിരൽ ചൂണ്ടുന്നത്?
8 ചില ശാസ്ത്രജ്ഞന്മാർ പ്രപഞ്ചത്തിൽ പ്രകടമായിരിക്കുന്ന, ദൈവത്തിന്റെ “മനസ്സി”നെ കുറിച്ചോ അവന്റെ “കൈവേല”യെ കുറിച്ചോ പറയാറുണ്ട്. എന്നാൽ, കാതലായ സംഗതി അവർ അവഗണിക്കുകയാണോ? സയൻസ് മാഗസിൻ ഇപ്രകാരം പ്രസ്താവിച്ചു: “വിശ്വവിജ്ഞാന ശാഖ ദൈവത്തിന്റെ ‘മനസ്സി’നെ അല്ലെങ്കിൽ ‘കൈവേല’യെ വെളിപ്പെടുത്തുന്നുവെന്നു ഗവേഷകർ പറയുമ്പോൾ, അവർ ആത്യന്തികമായി പ്രപഞ്ചത്തിന്റെ പ്രാധാന്യം കുറഞ്ഞ ഭാഗത്തെ—അതിന്റെ ഭൗതിക ഘടനയെ—ദൈവവുമായി ബന്ധപ്പെടുത്തുകയാണു ചെയ്യുന്നത്.” വാസ്തവത്തിൽ, ഭൗതികവിജ്ഞാനിയും നോബൽ സമ്മാന ജേതാവുമായ സ്റ്റീവൻ വൈൻബർഗ് ഇങ്ങനെ എഴുതി: “പ്രപഞ്ചം എത്രയധികം സുഗ്രഹമായി തോന്നുന്നുവോ, അത്രയധികം നിരർഥകമായി കാണപ്പെടുന്നു.”
9. എന്തു തെളിവുകൾക്കു സ്രഷ്ടാവിനെ കുറിച്ചു പഠിക്കാൻ നമ്മെയും മറ്റുള്ളവരെയും സഹായിക്കാനാകും?
9 ആ സംഗതിയെ കുറിച്ചു ഗൗരവമായി പഠിക്കുകയും ജീവിതത്തിന്റെ യഥാർഥ അർഥം സ്രഷ്ടാവിനെ അറിയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കുകയും ചെയ്തിരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളിൽ ഒരാളായിരിക്കാം നിങ്ങൾ. പൗലൊസ് അപ്പൊസ്തലൻ എഴുതിയത് എന്തെന്ന് അനുസ്മരിക്കുക: “അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു [അവനെ അംഗീകരിച്ചിട്ടില്ലാത്തവർക്ക്] പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.” (റോമർ 1:20) അതേ, സ്രഷ്ടാവിനെ അംഗീകരിക്കാനും അവനോടുള്ള ബന്ധത്തിൽ ജീവിതത്തിന്റെ അർഥം കണ്ടെത്താനും ആളുകളെ സഹായിക്കുന്ന, നമ്മുടെ ലോകത്തെയും നമ്മെയും കുറിച്ചുള്ള വസ്തുതകൾ ലഭ്യമാണ്. അതിൽ മൂന്നു വശങ്ങളെ കുറിച്ചു നമുക്കു പരിചിന്തിക്കാം: നമുക്കു ചുറ്റുമുള്ള പ്രപഞ്ചം, ജീവന്റെ ഉത്പത്തി, നമ്മുടെതന്നെ മാനസിക പ്രാപ്തികൾ.
വിശ്വസിക്കുന്നതിനുള്ള കാരണങ്ങൾ
10. ‘ആരംഭത്തെ’ കുറിച്ചു നാം പരിചിന്തിക്കേണ്ടത് എന്തുകൊണ്ട്? (ഉല്പത്തി 1:1; സങ്കീർത്തനം 111:10)
10 നമ്മുടെ പ്രപഞ്ചം ഉണ്ടായത് എങ്ങനെ? നമ്മുടെ പ്രപഞ്ചം എല്ലാ കാലത്തും സ്ഥിതി ചെയ്തിരുന്നില്ലെന്നു മിക്ക ശാസ്ത്രജ്ഞന്മാരും തിരിച്ചറിയുന്നതായി ബഹിരാകാശ ദൂരദർശിനികളെയും ബഹിരാകാശ പര്യവേക്ഷണത്തെയും കുറിച്ചുള്ള റിപ്പോർട്ടുകളിൽനിന്നു നിങ്ങൾ മനസ്സിലാക്കിയിരിക്കും. അതിന് ഒരു ആരംഭം ഉണ്ടായിരുന്നു, അതു വികസിച്ചുകൊണ്ടേയിരിക്കുന്നു. അതിന്റെ അർഥം എന്താണ്? ജ്യോതിശ്ശാസ്ത്രജ്ഞനായ സർ ബർണാഡ് ലോവൽ പറയുന്നതു ശ്രദ്ധിക്കുക: “ഭൂതകാലത്തിൽ എന്നോ, പ്രപഞ്ചം അങ്ങേയറ്റം സൂക്ഷ്മവും അങ്ങേയറ്റം സാന്ദ്രവുമായ ഏതാണ്ടൊരു ഏകമാത്ര അവസ്ഥയിൽ ആയിരുന്നെങ്കിൽ, അതിനു മുമ്പ് എന്താണു സ്ഥിതി ചെയ്തിരുന്നത് എന്നു നാം ചോദിക്കേണ്ടതുണ്ട്. . . . അപ്പോൾ, ഒരു ആരംഭം എന്ന പ്രശ്നത്തെ നാം അഭിമുഖീകരിക്കേണ്ടിവരും.”
11. (എ) പ്രപഞ്ചം എത്ര ബൃഹത്താണ്? (ബി) പ്രപഞ്ചത്തിന്റെ കൃത്യത എന്തു സൂചിപ്പിക്കുന്നു?
11 നമ്മുടെ ഭൂമി ഉൾപ്പെടെയുള്ള, പ്രപഞ്ചത്തിന്റെ ഘടനയിൽ അതിസൂക്ഷ്മ രൂപസംവിധാനം കാണാം. ഉദാഹരണത്തിന്, നമ്മുടെ സൂര്യന്റെയും മറ്റു നക്ഷത്രങ്ങളുടെയും ശ്രദ്ധേയമായ രണ്ടു ഗുണങ്ങളാണ് ദീർഘകാല കാര്യക്ഷമതയും ഭദ്രതയും. ദൃശ്യ പ്രപഞ്ചത്തിൽ ഇപ്പോൾ 5,000 കോടി മുതൽ 12,500 കോടി വരെ താരാപംക്തികൾ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. നമ്മുടെ ക്ഷീരപഥ താരാപംക്തിയിൽത്തന്നെ ശതകോടിക്കണക്കിനു നക്ഷത്രങ്ങൾ ഉണ്ട്. ഇതു പരിചിന്തിക്കുക: ഒരു വാഹനത്തിന്റെ എഞ്ചിന് കൃത്യമായ വായു-ഇന്ധന അനുപാതം ആവശ്യമാണെന്നു നമുക്കറിയാം. നിങ്ങൾക്ക് ഒരു വാഹനം ഉണ്ടെങ്കിൽ പരിശീലനം സിദ്ധിച്ച ഒരു മെക്കാനിക്കിനെ വിളിപ്പിച്ച് ആ അനുപാതം നന്നായി ക്രമീകരിക്കാനാകും. അങ്ങനെ നിങ്ങളുടെ വാഹനം കാര്യക്ഷമതയോടെ സുഗമമായി ഓടും. കേവലം ഒരു എഞ്ചിന്റെ കാര്യം ഇങ്ങനെയാണെങ്കിൽ, കാര്യക്ഷമതയോടെ “കത്തിക്കൊണ്ടിരിക്കുന്ന” സൂര്യന്റെ കാര്യമോ? ഭൂമിയിൽ ജീവൻ നിലനിൽക്കാൻ പാകത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഘടകങ്ങൾ കൃത്യമായി ക്രമീകരിച്ചിരിക്കുന്നു. ആ കൃത്യത കേവലം യാദൃച്ഛികമായി സംഭവിച്ചതാണോ? പുരാതന നാളിലെ ഇയ്യോബിനോട് ഈ ചോദ്യം ചോദിക്കപ്പെട്ടു: “നീയാണോ ആകാശങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ വെച്ചത്, അല്ലെങ്കിൽ ഭൂമിയിലെ പ്രകൃതി നിയമങ്ങളെ നിർണയിച്ചത്?” (ഇയ്യോബ് 38:33, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) മനുഷ്യർ ആരുമല്ല അതു ചെയ്തത്. അപ്പോൾപ്പിന്നെ അതിൽ ഇത്ര കൃത്യത വന്നതെങ്ങനെ?—സങ്കീർത്തനം 19:1.
12. സൃഷ്ടിയുടെ പിന്നിൽ വളരെയധികം ബുദ്ധിശക്തിയുള്ള ഒരുവൻ ഉണ്ടെന്നു കണക്കാക്കുന്നത് യുക്തിരഹിതം അല്ലാത്തത് എന്തുകൊണ്ട്?
12 അദൃശ്യമായ എന്തോ ഒന്നിൽ നിന്നാണോ അതോ ഏതോ ഒരുവനിൽ നിന്നാണോ അത് ഉത്ഭവിച്ചിരിക്കുക? ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ പ്രസ്തുത ചോദ്യം പരിചിന്തിക്കുക. തമോഗർത്തങ്ങൾ എന്നു വിളിക്കപ്പെടുന്ന വളരെ ശക്തമായ ആകാശ വസ്തുക്കൾ ഉണ്ടെന്ന് ഇപ്പോൾ മിക്ക ജ്യോതിശ്ശാസ്ത്രജ്ഞരും സമ്മതിക്കുന്നുണ്ട്. ഇവയെ കാണാൻ പറ്റില്ല, എങ്കിലും അവ അസ്തിത്വത്തിൽ ഉണ്ടെന്ന് അനേകം വിദഗ്ധരും ഉറച്ചു വിശ്വസിക്കുന്നു. സമാനമായി, മറ്റൊരു മണ്ഡലത്തിൽ ശക്തരായ അദൃശ്യ സൃഷ്ടികൾ—ആത്മസൃഷ്ടികൾ—ഉണ്ടെന്നു ബൈബിൾ റിപ്പോർട്ടു ചെയ്യുന്നു. ശക്തരായ അത്തരം അദൃശ്യ സൃഷ്ടികൾ അസ്തിത്വത്തിൽ ഉണ്ടെങ്കിൽ, പ്രപഞ്ചത്തിൽ ഉടനീളം പ്രകടമായിരിക്കുന്ന കൃത്യത ബുദ്ധിശക്തിയുള്ള ഒരു സ്രഷ്ടാവിൽനിന്ന് ഉത്ഭവിച്ചതാണെന്നു പറയുന്നതു ന്യായയുക്തമല്ലേ?—നെഹെമ്യാവു 9:6.
13, 14. (എ) ജീവന്റെ ഉത്പത്തിയെ കുറിച്ചു ശാസ്ത്രം എന്തു സ്ഥിരീകരിച്ചിരിക്കുന്നു? (ബി) ഭൂമിയിലെ ജീവന്റെ അസ്തിത്വം എന്തിലേക്കാണു വിരൽ ചൂണ്ടുന്നത്?
13 ഒരു സ്രഷ്ടാവ് ഉണ്ടെന്ന് അംഗീകരിക്കാൻ ആളുകളെ സഹായിക്കാൻ കഴിയുന്ന രണ്ടാമത്തെ തെളിവ് ജീവന്റെ ഉത്പത്തിയുമായി ബന്ധപ്പെട്ടതാണ്. ഇല്ലായ്മയിൽനിന്ന് സ്വതഃജനനത്തിലൂടെ ജീവൻ അസ്തിത്വത്തിൽ വരുന്നില്ലെന്ന് ലൂയി പാസ്ചർ പരീക്ഷണങ്ങൾ നടത്തിയ കാലം മുതൽ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അപ്പോൾപ്പിന്നെ ഭൂമിയിൽ ജീവൻ ഉത്ഭവിച്ചത് എങ്ങനെയാണ്? പ്രാകൃത അന്തരീക്ഷാവസ്ഥയിൽ ഏതോ ഒരു ആദിമ സമുദ്രത്തിൽ നിരന്തരം ഇടിമിന്നലേറ്റായിരിക്കാം ജീവൻ സാവധാനം വികാസംകൊണ്ടതെന്നു സമർഥിക്കാൻ 1950-കളിൽ ശാസ്ത്രജ്ഞന്മാർ ശ്രമിച്ചു. എന്നാൽ അടുത്തകാലത്തെ തെളിവുകൾ പ്രകടമാക്കുന്നത് അപ്രകാരം ഭൂമിയിൽ ജീവൻ ഉത്ഭവിക്കുക സംഭാവ്യമല്ലെന്നാണ്. കാരണം, അത്തരം അന്തരീക്ഷം ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല. തന്നിമിത്തം, ചില ശാസ്ത്രജ്ഞന്മാർ കുറെക്കൂടി മെച്ചപ്പെട്ട ഒരു വിശദീകരണം തേടിക്കൊണ്ടിരിക്കുന്നു. എന്നാൽ, അവരും കാതലായ ഒരു സംഗതി അവഗണിക്കുകയാണോ?
14 പ്രപഞ്ചത്തെയും അതിലെ ജീവജാലങ്ങളെയും കുറിച്ച് പതിറ്റാണ്ടുകളോളം പഠിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ സർ ഫ്രഡ് ഹൊയ്ൽ പ്രസ്താവിച്ചു: “അന്ധമായ പ്രകൃതി ശക്തികളുടെ യാദൃച്ഛിക പ്രവർത്തന ഫലമായി ജീവൻ ഉത്ഭവിച്ചു എന്ന വിസ്മയകരമാം വിധം വിദൂരമായ സാധ്യത അംഗീകരിക്കുന്നതിനെക്കാൾ എളുപ്പം ഉദ്ദേശ്യപൂർവകമായ ബൗദ്ധിക പ്രവർത്തനത്തിന്റെ ഫലമായി ജീവൻ ഉടലെടുത്തു എന്നു വിശ്വസിക്കുന്നതാണ്.” അതേ, ജീവന്റെ അത്ഭുതങ്ങളെക്കുറിച്ച് നാം എത്രയധികം പഠിക്കുന്നുവോ അത്രയധികം യുക്തിപൂർവകമാണ് ജീവൻ ഉത്ഭവിച്ചത് ബുദ്ധിയുള്ള ഒരു ഉറവിൽ നിന്നാണെന്നു വിശ്വസിക്കുന്നതും.—ഇയ്യോബ് 33:4; സങ്കീർത്തനം 8:3, 4; 36:9; പ്രവൃത്തികൾ 17:28.
15. നിങ്ങൾ അതുല്യനാണ് എന്നു പറയാവുന്നത് എന്തുകൊണ്ട്?
15 അങ്ങനെ, ആദ്യത്തെ ന്യായവാദത്തിൽ പ്രപഞ്ചവും രണ്ടാമത്തെതിൽ ഭൂമിയിലെ ജീവന്റെ ഉത്ഭവും ഉൾപ്പെട്ടിരിക്കുന്നു. ഇനി മൂന്നാമത്തേത് ശ്രദ്ധിക്കുക, നമ്മുടെതന്നെ അനുപമ സവിശേഷതകൾ. നിങ്ങൾ ഉൾപ്പെടെ എല്ലാ മനുഷ്യരും അനേകം വിധങ്ങളിൽ അതുല്യരാണ്. എങ്ങനെ? മസ്തിഷ്കത്തെ ശക്തമായ ഒരു കമ്പ്യൂട്ടറുമായി താരതമ്യം ചെയ്യുന്നതു ചിലപ്പോഴൊക്കെ നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ, ഈ താരതമ്യം ഒട്ടും പര്യാപ്തമല്ലെന്നാണു സമീപകാല കണ്ടുപിടിത്തങ്ങൾ കാണിക്കുന്നത്. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഒരു ശാസ്ത്രജ്ഞൻ പറഞ്ഞു: “കാണാനും സംസാരിക്കാനും സഞ്ചരിക്കാനും സാമാന്യബുദ്ധി ഉപയോഗിക്കാനുമുള്ള പ്രാപ്തിയിൽ ഒരു നാലു വയസ്സുകാരന്റെ അടുത്തുപോലും വരില്ല ഇന്നത്തെ കമ്പ്യൂട്ടറുകൾ. . . . വിവരങ്ങൾ അപഗ്രഥിക്കാൻ ഏറ്റവും ശക്തികൂടിയ സൂപ്പർ കമ്പ്യൂട്ടറിനുള്ള പ്രാപ്തി പോലും ഒരു ഒച്ചിന്റെ നാഡീവ്യവസ്ഥയ്ക്കു തുല്യമേ ആകുന്നുള്ളൂ—[നിങ്ങളുടെ] തലയോട്ടിക്കുള്ളിലുള്ള സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രാപ്തിയെ അപേക്ഷിച്ചു നോക്കുമ്പോൾ വളരെ നിസ്സാരമാണത്.”
16. നിങ്ങളുടെ ഭാഷാ പ്രാപ്തി എന്തു സൂചിപ്പിക്കുന്നു?
16 മസ്തിഷ്കത്തിന്റെ സഹായത്താൽ നിങ്ങൾക്കു കൈവന്നിരിക്കുന്ന ഒന്നാണ് ഭാഷാപ്രാപ്തി. ചിലർ രണ്ടോ മൂന്നോ അതിലധികമോ ഭാഷകൾ സംസാരിക്കുന്നവർ ആണെങ്കിലും, ഒരു ഭാഷ സംസാരിക്കാനുള്ള പ്രാപ്തിപോലും മനുഷ്യരെ അതുല്യരാക്കുന്നു. പ്രൊഫസർമാരായ ആർ.എസ്. ഫൗട്ടും ഡി. എച്ച്. ഫൗട്ടും ഇങ്ങനെ ചോദിക്കുന്നു: “ഭാഷ ഉപയോഗിച്ച് . . . ആശയവിനിമയം നടത്താനുള്ള പ്രാപ്തി ഉള്ളതു മനുഷ്യനു മാത്രമാണോ? . . . ആംഗ്യങ്ങൾ, ഗന്ധം, കരച്ചിൽ, കൂജനം, തേനീച്ചനൃത്തം . . . എന്നിവയിലൂടെ ഉയർന്നതരം ജീവികൾ തീർച്ചയായും ആശയവിനിമയം നടത്തുന്നുണ്ട്. എങ്കിലും, മനുഷ്യനു മാത്രമേ ചിട്ടപ്പെടുത്തിയ വ്യാകരണാധിഷ്ഠിത ഭാഷയുള്ളൂ. മൃഗങ്ങളൊന്നും ചിത്രരചന നടത്തിയിട്ടില്ലെന്നതു വളരെ ശ്രദ്ധേയമാണ്. പരമാവധി വന്നാൽ, അവ ചിലപ്പോൾ അർഥരഹിതമായി കുത്തിവരച്ചെന്നിരിക്കും.” യഥാർഥത്തിൽ, മനുഷ്യർക്കു മാത്രമേ മസ്തിഷ്കം ഉപയോഗിച്ച് ഒരു ഭാഷ സംസാരിക്കാനും അർഥവത്തായ ചിത്രങ്ങൾ വരയ്ക്കാനും കഴിയുകയുള്ളൂ.—യെശയ്യാവു 8:1; 30:8; ലൂക്കൊസ് 1:3 എന്നിവ താരതമ്യം ചെയ്യുക.
17. ഒരു മൃഗം കണ്ണാടിയിൽ നോക്കുന്നതും ഒരു മനുഷ്യൻ കണ്ണാടിയിൽ നോക്കുന്നതും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം എന്ത്?
17 കൂടാതെ, നിങ്ങൾക്കു സ്വന്തം വ്യക്തിത്വത്തെക്കുറിച്ചു അവബോധമുണ്ട്; നിങ്ങൾ നിങ്ങളെക്കുറിച്ചുതന്നെ ബോധവാനാണ്. (സദൃശവാക്യങ്ങൾ 14:10) ഒരു പക്ഷിയോ പട്ടിയോ പൂച്ചയോ മറ്റേതെങ്കിലും മൃഗമോ ഒരു കണ്ണാടിയിൽ നോക്കി അതിൽ കൊത്തുന്നതോ മുറുമുറുക്കുന്നതോ ആക്രമിക്കുന്നതോ നിങ്ങൾ കണ്ടിട്ടുണ്ടോ? അതിന്റെ വിചാരം അതു മറ്റേതോ മൃഗമാണെന്നാണ്, അതു താൻതന്നെയാണെന്ന് അതു തിരിച്ചറിയുന്നില്ല. നേരെമറിച്ച്, നിങ്ങൾ ഒരു കണ്ണാടിയിൽ നോക്കുമ്പോൾ, അതിൽ കാണുന്നതു സ്വന്തം പ്രതിരൂപമാണ് എന്നു നിങ്ങൾക്കറിയാം. (യാക്കോബ് 1:23, 24) നിങ്ങൾ സ്വന്തം രൂപഭാവങ്ങൾ പരിശോധിക്കുകയോ ഏതാനും വർഷങ്ങൾകൂടി കഴിഞ്ഞാൽ നിങ്ങൾ എങ്ങനെയിരിക്കുമെന്നു ചിന്തിക്കുകയോ ചെയ്തേക്കാം. മൃഗങ്ങൾ അതു ചെയ്യുന്നില്ല. നിങ്ങളുടെ മസ്തിഷ്കം നിങ്ങളെ അതുല്യരാക്കുന്നു. അതിന്റെ മഹത്ത്വം ആർക്കുള്ളതാണ്? ദൈവം ഉണ്ടാക്കിയത് അല്ലെങ്കിൽപ്പിന്നെ മനുഷ്യ മസ്തിഷ്കം എങ്ങനെ ഉണ്ടായി?
18. ഏതു മാനസിക പ്രാപ്തികളാണു നിങ്ങളെ മൃഗങ്ങളിൽ നിന്നു വ്യത്യസ്തരാക്കുന്നത്?
18 കലയും സംഗീതവും ആസ്വദിക്കാനും ധാർമിക ബോധം ഉണ്ടായിരിക്കാനും മസ്തിഷ്കം നിങ്ങളെ പ്രാപ്തരാക്കുന്നു. (പുറപ്പാടു 15:20; ന്യായാധിപന്മാർ 11:34; 1 രാജാക്കന്മാർ 6:1, 29-35; മത്തായി 11:16, 17) മൃഗങ്ങൾക്ക് ഇല്ലാത്ത ഈ പ്രാപ്തികൾ നിങ്ങൾക്ക് ഉള്ളത് എന്തുകൊണ്ട്? ഭക്ഷണം തേടുക, ഒരു ഇണയെ കണ്ടെത്തുക, കൂടു കെട്ടുക എന്നിങ്ങനെ അതതു സമയത്തെ ആവശ്യങ്ങൾക്കാണ് മൃഗങ്ങൾ പ്രധാനമായും മസ്തിഷ്കം ഉപയോഗിക്കുന്നത്. മനുഷ്യർ മാത്രമേ ദീർഘകാല അടിസ്ഥാനത്തിൽ ചിന്തിക്കുന്നുള്ളൂ; തങ്ങളുടെ പ്രവൃത്തികൾ പരിസ്ഥിതിയെയോ പിൻഗാമികളെയോ എങ്ങനെ ബാധിക്കുമെന്നു പോലും ചിലർ ചിന്തിക്കുന്നു. എന്തുകൊണ്ട്? സഭാപ്രസംഗി 3:11 മനുഷ്യരെക്കുറിച്ച് പറയുന്നു: “[സ്രഷ്ടാവ്] നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു.” അതേ, അനന്തമായ കാലത്തിന്റെ അർഥത്തെക്കുറിച്ചു പരിചിന്തിക്കാനുള്ള, അല്ലെങ്കിൽ അനന്ത ജീവനെക്കുറിച്ചു സങ്കൽപ്പിക്കാനുള്ള നിങ്ങളുടെ പ്രാപ്തി വിശേഷപ്പെട്ടതാണ്.
സ്രഷ്ടാവ് അർഥം പകരട്ടെ
19. സ്രഷ്ടാവിനെ കുറിച്ചു ചിന്തിക്കാൻ മറ്റുള്ളവരെ സഹായിച്ചേക്കാവുന്ന മൂന്നു ന്യായവാദങ്ങൾ ഏവ?
19 നാം മൂന്നു മണ്ഡലങ്ങൾ മാത്രമാണു ഹ്രസ്വമായി പരാമർശിച്ചത്: ബൃഹത്തായ പ്രപഞ്ചത്തിൽ പ്രതിഫലിച്ചുകാണുന്ന കൃത്യത, ഭൂമിയിലെ ജീവന്റെ ഉത്ഭവം, മനുഷ്യ മസ്തിഷ്കത്തിന്റെ അനിഷേധ്യമായ അതുല്യതയും അതിന്റെ വൈവിധ്യമാർന്ന പ്രാപ്തികളും. ഇവ എന്താണു സൂചിപ്പിക്കുന്നത്? ഒരു നിഗമനത്തിൽ എത്തിച്ചേരുന്നതിനു മറ്റുള്ളവരെ സഹായിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു ന്യായവാദം ഇതാ. ഇങ്ങനെ ചോദിച്ചുകൊണ്ട് തുടങ്ങാം: പ്രപഞ്ചത്തിന് ഒരു ആരംഭം ഉണ്ടായിരുന്നോ? ഉണ്ടായിരുന്നു എന്നു മിക്കവരും സമ്മതിക്കും. അങ്ങനെയെങ്കിൽ, ചോദിക്കുക: ആ ആരംഭത്തിനു പിന്നിൽ ഒരു കാരണമുണ്ടായിരുന്നോ, അതോ ഇല്ലായിരുന്നോ? പ്രപഞ്ചത്തിന്റെ ആരംഭത്തിന് ഒരു കാരണം ഉണ്ടെന്നു മിക്കവരും തിരിച്ചറിയുന്നു. അത് അവസാന ചോദ്യത്തിലേക്കു നയിക്കുന്നു: ആരംഭത്തിനു കാരണം നിത്യമായ എന്തെങ്കിലും ആയിരുന്നോ അതോ നിത്യനായ ഒരുവൻ ആയിരുന്നോ? ഇപ്രകാരം സംഗതികൾ വ്യക്തമായും യുക്തിപൂർവമായും അവതരിപ്പിക്കുന്നെങ്കിൽ, അത് ഈ നിഗമനത്തിലേക്ക് അനേകരെയും നയിക്കും: ഒരു സ്രഷ്ടാവ് ഉണ്ടായിരിക്കണം! സംഗതി അങ്ങനെയെങ്കിൽ, ജീവിതത്തിന് അർഥം ഉണ്ടായിരിക്കേണ്ടതല്ലേ?
20, 21. ജീവിതത്തിന് അർഥം ഉണ്ടായിരിക്കുന്നതിനു സ്രഷ്ടാവിനെ അറിയുന്നത് അനിവാര്യം ആയിരിക്കുന്നത് എന്തുകൊണ്ട്?
20 നമ്മുടെ അസ്തിത്വം പൂർണമായും—സദാചാര ബോധവും ധാർമികതയും ഉൾപ്പെടെ—സ്രഷ്ടാവിനോടു ബന്ധപ്പെട്ടത് ആയിരിക്കണം. ഡോ. റോളോ മെയ് ഒരിക്കൽ ഇങ്ങനെ എഴുതി: “ധാർമികത എന്ന ആശയവുമായി ഒത്തുപോകുന്ന ഒരേയൊരു ചട്ടക്കൂട് ജീവിതത്തിന്റെ ആത്യന്തിക അർഥമെന്ന അടിത്തറയിന്മേൽ പണിയപ്പെട്ടതാണ്.” അത് എവിടെ കണ്ടെത്താനാകും? അദ്ദേഹം തുടർന്നു: “ആ ചട്ടക്കൂട് ആത്യന്തികമായി ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്നു. സൃഷ്ടിയുടെ ആരംഭം മുതൽ അവസാനം വരെ ജീവിതത്തിന് അടിത്തറ പാകുന്ന തത്ത്വങ്ങളാണു ദൈവത്തിന്റെ തത്ത്വങ്ങൾ.
21 ആ സ്ഥിതിക്ക്, സ്രഷ്ടാവിനോടു പിൻവരുന്ന പ്രകാരം യാചിക്കവേ സങ്കീർത്തനക്കാരൻ താഴ്മയും ജ്ഞാനവും പ്രകടമാക്കിയത് എന്തുകൊണ്ടാണ് എന്നു നമുക്കു നന്നായി മനസ്സിലാക്കാൻ സാധിക്കും: “യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചുതരേണമേ! നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ.” (സങ്കീർത്തനം 25:4, 5) സ്രഷ്ടാവിനെ മെച്ചമായി മനസ്സിലാക്കിയപ്പോൾ സങ്കീർത്തനക്കാരന്റെ ജീവിതത്തിനു കൂടുതൽ അർഥവും ഉദ്ദേശ്യവും മാർഗദർശനവും ലഭിച്ചു എന്നതു തീർച്ചയാണ്. നമ്മുടെ കാര്യത്തിലും അതു വാസ്തവം ആയിരിക്കാവുന്നതാണ്.—പുറപ്പാടു 33:13.
22. സ്രഷ്ടാവിന്റെ മാർഗങ്ങൾ അറിയുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
22 സ്രഷ്ടാവിന്റെ “വഴികളെ” കുറിച്ച് അറിയുന്നതിൽ, അവൻ എങ്ങനെയുള്ളവനാണ് എന്നും അവന്റെ വ്യക്തിത്വത്തെയും മാർഗങ്ങളെയും കുറിച്ച് അറിയുന്നതും ഉൾപ്പെട്ടിരിക്കുന്നു. സ്രഷ്ടാവ് അദൃശ്യനും ഭയജനകമാം വിധം ശക്തി ഉള്ളവനും ആയിരിക്കുന്ന സ്ഥിതിക്ക്, നമുക്ക് അവനെ എങ്ങനെ മെച്ചമായി മനസ്സിലാക്കാൻ സാധിക്കും? അടുത്ത ലേഖനം അതു ചർച്ച ചെയ്യുന്നതാണ്.
[അടിക്കുറിപ്പുകൾ]
a നാസി തടങ്കൽ പാളയത്തിലെ അനുഭവങ്ങളിൽ നിന്നു ഡോ. വിക്ടർ ഇ. ഫ്രാങ്കൽ ഇതു തിരിച്ചറിഞ്ഞു: “ജീവിതത്തിന് അർഥം കണ്ടെത്താനുള്ള മനുഷ്യന്റെ അന്വേഷണം അവന്റെ ജീവിതത്തെ നയിക്കുന്ന സുപ്രധാന ഘടകമാണ്. അല്ലാതെ, [മൃഗങ്ങളുടെ] സഹജ വാസന പോലെ ‘പ്രാധാന്യം കുറഞ്ഞ’ ഒരു സംഗതിയല്ല.” രണ്ടാം ലോകമഹായുദ്ധത്തിനു ദശകങ്ങൾക്കു ശേഷം ഫ്രാൻസിൽ നടത്തിയ ഒരു സർവേ അനുസരിച്ച്, “അഭിപ്രായവോട്ടെടുപ്പിൽ പങ്കെടുത്ത 89% ആളുകളും ജീവിതത്തിന് ഉദ്ദേശ്യം പകരുന്ന എന്തെങ്കിലും ഒന്ന് മനുഷ്യന് ആവശ്യമാണ് എന്ന് സമ്മതിച്ചു പറഞ്ഞു.”
നിങ്ങൾ എങ്ങനെ ഉത്തരം നൽകും?
□ പ്രപഞ്ചത്തെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ മനസ്സിലാക്കുന്നതു മാത്രം പോരാത്തത് എന്തുകൊണ്ട്?
□ സ്രഷ്ടാവിനെ കുറിച്ചു ചിന്തിക്കാൻ മറ്റുള്ളവരെ സഹായിക്കാൻ നിങ്ങൾ എന്തിലേക്കു വിരൽ ചൂണ്ടും?
□ സ്രഷ്ടാവിനെ കുറിച്ചുള്ള അറിവു നേടുന്നതു ജീവിതത്തിനു തൃപ്തികരമായ അർഥം ഉണ്ടായിരിക്കുന്നതിൽ മർമപ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[18-ാം പേജിലെ രേഖാചിത്രം/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
നിങ്ങളുടെ നിഗമനം എന്ത്?
നമ്മുടെ പ്രപഞ്ചത്തിന്
↓ ↓
ആരംഭം ഉണ്ടായിരുന്നില്ല
കാരണം ഇല്ലായിരുന്നു
↓ ↓
ആരംഭം ഉണ്ടായിരുന്നു
കാരണം ഉണ്ടായിരുന്നു നിത്യമായ എന്തെങ്കിലും
↓ ↓
നിത്യനായ ഒരുവൻ
[15-ാം പേജിലെ ചിത്രം]
പ്രപഞ്ചത്തിന്റെ അപാരതയും കൃത്യതയും സ്രഷ്ടാവിനെ കുറിച്ചു ചിന്തിക്കാൻ അനേകരെ പ്രേരിപ്പിച്ചിരിക്കുന്നു
[കടപ്പാട]
15, 18 പേജുകൾ: Jeff Hester (Arizona State University) and NASA