നിങ്ങളെ ഇടറിക്കാൻ കോപത്തെ അനുവദിക്കാതിരിക്കുക
നിങ്ങളെ ഇടറിക്കാൻ കോപത്തെ അനുവദിക്കാതിരിക്കുക
“ആഴത്തിൽ ശ്വാസം വലിച്ചുവിടുക!” “പത്തുവരെ എണ്ണുക!” “നാക്കു കടിച്ചു പിടിക്കുക!” ഈ വാക്കുകൾ നിങ്ങൾക്കു പരിചിതമാണോ? ഉള്ളിലെ വിക്ഷോഭത്തെ അടക്കാൻ നിങ്ങൾ സ്വയം പറയുന്ന വാക്കുകളാകാം ഇവ. ചിലരാണെങ്കിൽ കോപത്താലുള്ള പൊട്ടിത്തെറി ഒഴിവാക്കാനുള്ള ശ്രമത്തിൽ ഒന്നു നടക്കാൻ പോകുന്നു. കോപത്തെ നിയന്ത്രിക്കാനും മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ നിലനിർത്താനുമുള്ള ലളിതമായ മാർഗങ്ങളാണ് ഇവ.
എങ്കിലും, സമീപ വർഷങ്ങളിൽ, കോപത്തെ നിയന്ത്രിക്കണമോ അടിച്ചമർത്തണമോ എന്നതു സംബന്ധിച്ച വിദഗ്ധരുടെ പരസ്പരയോജിപ്പില്ലാത്ത അഭിപ്രായങ്ങൾ അനേകരെ കുഴപ്പത്തിലാക്കിയിരിക്കുന്നു. ഉദാഹരണത്തിന്, “നിങ്ങൾക്ക് ആശ്വാസം തരുമെങ്കിൽ കോപം തുറന്നു പ്രകടിപ്പിക്കുക” എന്ന തത്ത്വം ചില മനഃശാസ്ത്രജ്ഞർ മുന്നോട്ടു വെച്ചിട്ടുണ്ട്. “പുകവലി, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ എന്നീ ഘടകങ്ങളെക്കാൾ അകാല മരണത്തിന് ഇടയാക്കുന്നവയാണ്” നിരന്തര കോപപ്രകടനങ്ങൾ എന്ന് മറ്റു ചിലർ മുന്നറിയിപ്പു നൽകുന്നു. ദൈവവചനം വ്യക്തമായി ഇങ്ങനെ പ്രസ്താവിക്കുന്നു: “കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞുപോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.” (സങ്കീർത്തനം 37:8) അത്തരം വ്യക്തമായ ബുദ്ധിയുപദേശം ബൈബിൾ നൽകുന്നതിന്റെ കാരണം എന്താണ്?
അനിയന്ത്രിത വികാരങ്ങൾ അനിയന്ത്രിത പ്രവൃത്തികളിലേക്കു നയിക്കുന്നു. മനുഷ്യചരിത്രത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ അതു പ്രകടമായി. നാം ഇങ്ങനെ വായിക്കുന്നു: “കയീന്നു ഏററവും കോപമുണ്ടായി, അവന്റെ മുഖം വാടി.” ഇത് അവനെ എന്തിലേക്കു നയിച്ചു? നന്മ ചെയ്യാനുള്ള യഹോവയുടെ ആഹ്വാനത്തിനെതിരെ തന്റെ ഹൃദയം കഠിനമാക്കത്തക്ക വിധം അവനെ പിടികൂടിയ കോപം അവന്റെമേലുള്ള നിയന്ത്രണം ഏറ്റെടുത്തു. കയീന്റെ അനിയന്ത്രിത കോപം ഗുരുതരമായ പാപത്തിലേക്ക്—സഹോദരനെ കൊല ചെയ്യുന്നതിലേക്ക്—നയിച്ചു.—ഉല്പത്തി 4:3-8.
ദാവീദിനു വലിയ പ്രശംസ ലഭിക്കുന്നു എന്നറിഞ്ഞ ഇസ്രായേലിന്റെ ഒന്നാമത്തെ രാജാവായിരുന്ന ശൗലിന്റെ അവസ്ഥയും സമാനമായിരുന്നു. “സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: ശൌൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി. അപ്പോൾ ശൌൽ ഏററവും കോപിച്ചു; ഈ വാക്കു അവന്നു അനിഷ്ടമായി.” ദാവീദിനെ വധിക്കാൻ പല പ്രാവശ്യം ശ്രമിക്കുന്ന ഘട്ടത്തോളം കോപം ശൗലിന്റെ ചിന്തയുടെമേൽ അധീശത്വം പുലർത്തി. സൗഹൃദം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ദാവീദിന്റെ പക്ഷത്തുനിന്ന് ഉണ്ടായെങ്കിലും സമാധാനം പിന്തുടരാനോ അനുരഞ്ജനത്തിലാകാനോ ശൗലിനു മനസ്സായിരുന്നില്ല. ആത്യന്തികമായി, അവന് യഹോവയുടെ പ്രീതി മുഴുവനായും നഷ്ടപ്പെട്ടു.—1 ശമൂവേൽ 18:6-11; 19:9, 10; 24:1-21; സദൃശവാക്യങ്ങൾ 6:34, 35, NW.
ഒരാൾ അനിയന്ത്രിതമായ കോപത്തിനു വഴിപ്പെടുമ്പോൾ ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും മനോവ്യഥയുണ്ടാക്കുന്ന സംഗതികൾ പ്രസ്തുത വ്യക്തി പറയുകയോ പ്രവർത്തിക്കുകയോ ചെയ്യാറുണ്ട്. (സദൃശവാക്യങ്ങൾ 29:22) കയീനും ശൗലും കോപമുള്ളവർ ആയിത്തീർന്നതിനു കാരണം രണ്ടുപേർക്കും ഈർഷ്യയും അസൂയയും ഉണ്ടായിരുന്നു എന്നതാണ്. വ്യത്യസ്ത വിധങ്ങളിൽ ആയിരുന്നു എന്നു മാത്രം. എന്നിരുന്നാലും, കോപത്തോടെ പ്രതികരിക്കുന്നത് വ്യത്യസ്തമായ കാരണങ്ങളാൽ ആകാം. ന്യായരഹിതമായ ഒരു വിമർശനമോ അപമാനമോ തെറ്റിദ്ധാരണയോ അനുചിതമായ പെരുമാറ്റമോ കോപത്തോടെയുള്ള പൊട്ടിത്തെറിക്ക് വഴിമരുന്ന് ഇട്ടേക്കാവുന്ന സംഗതിയാണ്.
കയീന്റെയും ശൗലിന്റെയും ദൃഷ്ടാന്തങ്ങൾ രണ്ടുപേർക്കും പൊതുവിൽ ഉണ്ടായിരുന്ന ഗുരുതരമായ ഒരു ന്യൂനതയെ ആണു സൂചിപ്പിക്കുന്നത്. കയീന്റെ യാഗം വിശ്വാസത്താൽ പ്രേരിതമായിരുന്നില്ല എന്നു വ്യക്തമാണ്. (എബ്രായർ 11:4) യഹോവ വ്യക്തമായി പ്രസ്താവിച്ച കൽപ്പനകൾ അനുസരിക്കുന്നതിൽ ശൗലിനു നേരിട്ട പരാജയവും തുടർന്നുണ്ടായ സ്വയന്യായീകരണ ശ്രമങ്ങളും ദൈവത്തിന്റെ പ്രീതിയും ദൈവാത്മാവും അവനു നഷ്ടപ്പെടാൻ ഇടയാക്കി. വ്യക്തമായും, ഇരുവരും തങ്ങൾക്ക് യഹോവയുമായി ഉണ്ടായിരുന്ന ബന്ധം വിച്ഛേദിച്ചു.
ശൗൽ തന്നോടു പെരുമാറിയ വിധത്തെ പ്രതി കോപിക്കാൻ കാരണമുണ്ടായിരുന്ന ദാവീദിന്റെ മനോഭാവവുമായി അത്തരം മനോഭാവങ്ങളെ വിപരീത താരതമ്യം ചെയ്യുക. ദാവീദ് തന്റെ കോപത്തെ നിയന്ത്രിച്ചു. എന്തുകൊണ്ട്? അവൻ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്വാൻ യഹോവ എനിക്കു ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ.” യഹോവയുമായുള്ള തന്റെ ബന്ധം ദാവീദിന്റെ മനസ്സിൽ വളരെ വ്യക്തമായി ഉണ്ടായിരുന്നു, 1 ശമൂവേൽ 24:6, 15.
ശൗലുമായുള്ള അവന്റെ ഇടപെടലുകളെ അതു ബാധിക്കുകയും ചെയ്തു. അവൻ താഴ്മയോടെ കാര്യങ്ങൾ യഹോവയ്ക്ക് വിട്ടുകൊടുത്തു.—വാസ്തവത്തിൽ, അനിയന്ത്രിതമായ കോപത്തിന്റെ ഫലങ്ങൾ ഗുരുതരമാണ്. പൗലൊസ് അപ്പൊസ്തലൻ ഈ മുന്നറിയിപ്പു നൽകി: “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ.” (എഫെസ്യർ 4:26) നീതിപൂർവകമായ ധാർമികരോഷം ഉചിതമാണെങ്കിലും, കോപം നമുക്ക് ഒരു ഇടർച്ചക്കല്ലായി മാറാനുള്ള അപകട സാധ്യത എല്ലായ്പോഴുമുണ്ട്. അതുകൊണ്ട് കോപം നിയന്ത്രിക്കുകയെന്നത് ഒരു വെല്ലുവിളി ആയിരിക്കുന്നതിൽ അതിശയിക്കാനില്ല. ഏതു വിധത്തിൽ നമുക്കതു നിയന്ത്രിക്കാനാകും?
പ്രാഥമികമായ ഒരു വിധം യഹോവയുമായി ശക്തമായ ഒരു ബന്ധം വളർത്തിയെടുക്കുക എന്നതാണ്. നിങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും അവന്റെ മുമ്പാകെ തുറക്കാൻ അവൻ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ ഉത്കണ്ഠകളും താത്പര്യങ്ങളും അവനോടു പറയുക, കോപത്തെ കീഴടക്കാൻ ഒരു ശാന്ത ഹൃദയത്തിനായി അപേക്ഷിക്കുക. (സദൃശവാക്യങ്ങൾ 14:30) “കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു” എന്ന് ഉറപ്പുള്ളവർ ആയിരിക്കുക.—1 പത്രൊസ് 3:12.
പ്രാർഥനയ്ക്കു നിങ്ങളെ രൂപപ്പെടുത്താനും വഴിനടത്താനും കഴിയും. ഏതു വിധത്തിൽ? ഇതിനു മറ്റുള്ളവരുമായുള്ള നിങ്ങളുടെ ഇടപെടലുകളുടെമേൽ ആഴമായ സ്വാധീനം ഉണ്ടായിരിക്കാൻ കഴിയും. യഹോവ നിങ്ങളോട് ഇടപെട്ടിരിക്കുന്ന വിധം ഓർക്കുക. തിരുവെഴുത്തുകൾ പറയുന്നതുപോലെ, യഹോവ ‘നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്തിട്ടില്ല.’ (സങ്കീർത്തനം 103:10) “സാത്താൻ നമ്മെ തോല്പി”ക്കാതിരിക്കേണ്ടതിനു ക്ഷമാശീലം അതിപ്രധാനമാണ്. (2 കൊരിന്ത്യർ 2:10, 11) കൂടാതെ, ജീവിതത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്ന സംഗതികൾക്കു മാറ്റം വരുത്താൻ ഉതകുന്ന പരിശുദ്ധാത്മാവിന്റെ മാർഗനിർദേശത്തിനായി നിങ്ങളുടെ ഹൃദയം തുറക്കാൻ പ്രാർഥന മുഖാന്തരം സാധിക്കുന്നു. കോപത്തിന്റെ വരിഞ്ഞുമുറുക്കുന്ന ശക്തിയിൽ നിന്നും നിങ്ങളെ വിടുവിക്കുന്ന “സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം” യഹോവ സന്തോഷത്തോടെ നൽകുന്നു.—ഫിലിപ്പിയർ 4:7.
എന്നിരുന്നാലും, “യഹോവയുടെ ഇഷ്ടം എന്തെന്നു ഗ്രഹിച്ചുകൊണ്ടേയിരിക്കു”ന്നതിന് പ്രാർഥനയോടൊപ്പം ക്രമമായി തിരുവെഴുത്തുകൾ പരിശോധിക്കുകയും വേണം. (എഫെസ്യർ 5:17, NW; യാക്കോബ് 3:17) നിങ്ങൾക്കു കോപം നിയന്ത്രിക്കുക പ്രയാസമായിരിക്കുന്ന സമയങ്ങളുണ്ടെങ്കിൽ, പ്രസ്തുത കാര്യത്തെ യഹോവ എങ്ങനെ വീക്ഷിക്കുന്നു എന്നു മനസ്സിലാക്കാൻ ശ്രമിക്കുക. കോപം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക തിരുവെഴുത്തുകൾ എടുത്തു നോക്കുക.
സുപ്രധാനമായ ഈ ഓർമിപ്പിക്കൽ അപ്പൊസ്തലനായ പൗലൊസ് നൽകുന്നു: “ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നൻമചെയ്ക.” (ഗലാത്യർ 6:10) നിങ്ങളുടെ ചിന്തകളും ചെയ്തികളും മറ്റുള്ളവർക്കു നന്മ ചെയ്യുന്നതിൽ കേന്ദ്രീകരിക്കുക. അത്തരം ആരോഗ്യകരമായ, ക്രിയാത്മകമായ പ്രവർത്തനം സമാനുഭാവത്തെയും ആശ്രയത്വത്തെയും പ്രോത്സാഹിപ്പിക്കുകയും എളുപ്പം കോപിക്കാൻ ഇടയാക്കുന്ന തെറ്റിദ്ധാരണകളെ അകറ്റുകയും ചെയ്യും.
സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “എന്റെ കാലടികളെ നിന്റെ വചനത്തിൽ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ. നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ടു; അവർക്കു വീഴ്ചെക്കു സംഗതി ഏതുമില്ല.” (സങ്കീർത്തനം 119:133, 165) അതു നിങ്ങളുടെ കാര്യത്തിലും സത്യമായിരിക്കാൻ കഴിയും.
[9-ാം പേജിലെ ചതുരം/ചിത്രം]
കോപത്തെ നിയന്ത്രിക്കാനുള്ള പടികൾ
□ യഹോവയോടു പ്രാർഥിക്കുക.—സങ്കീർത്തനം 145:18.
□ തിരുവെഴുത്തുകൾ ദിവസവും പരിശോധിക്കുക.—സങ്കീർത്തനം 119:133, 165.
□ മൂല്യവത്തായ കാര്യങ്ങളിൽ വ്യാപൃതരായിരിക്കുക.—ഗലാത്യർ 6:9, 10.