വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ക്രിസ്ത്യാനികൾ വിവാഹനിശ്ചയത്തെ എത്ര ഗൗരവമായി കാണണം?
വിവാഹനിശ്ചയം അഥവാ വിവാഹം ഉറപ്പിക്കൽ സന്തോഷപ്രദവും അതേസമയം ഗൗരവാവഹവുമായ ഒരു സംഗതിയാണ്. പക്വതയുള്ള ഒരു ക്രിസ്ത്യാനിയും വിവാഹനിശ്ചയത്തെ നിസ്സാരപ്രശ്നത്തെ പ്രതി ഏതു സമയത്തും അവസാനിപ്പിക്കാവുന്ന ഒന്നായി കരുതിക്കൊണ്ട് ലഘുവായി എടുക്കരുത്. വിവാഹത്തിനു മുമ്പു ദമ്പതികൾക്കു കൂടുതൽ അടുത്ത് അറിയാനുള്ള ഒരു അവസരം കൂടിയാണ് വിവാഹനിശ്ചയത്തെ തുടർന്നുള്ള കാലം.
ഈ വിഷയം ചർച്ച ചെയ്യുമ്പോൾ നാം തിരിച്ചറിയേണ്ട ഒരു സംഗതി, വിവാഹത്തോടു ബന്ധപ്പെട്ട ആചാരങ്ങളും അതിലേക്കു നയിക്കുന്ന നടപടിക്രമങ്ങളും സ്ഥലത്തിനും കാലത്തിനും അനുസരിച്ചു വളരെയേറെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതാണ്. ബൈബിളിൽ അതിന്റെ ദൃഷ്ടാന്തങ്ങൾ കാണാവുന്നതാണ്.
“ഒരിക്കലും ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത” (NW) രണ്ടു പുത്രിമാർ ലോത്തിനുണ്ടായിരുന്നു. ആ സ്ഥലത്തുള്ള രണ്ട് പുരുഷന്മാരുമായി ഏതോ രീതിയിൽ അവരുടെ വിവാഹം ഉറപ്പിച്ചിരുന്നു. ലോത്തിന്റെ ‘മരുമക്കൾ അവന്റെ പുത്രിമാരെ വിവാഹം ചെയ്വാനുള്ളവർ’ ആയിരുന്നു. എന്നാൽ, വിവാഹനിശ്ചയം ആവശ്യമായിരുന്നത് എന്തുകൊണ്ടെന്നോ അത് എങ്ങനെ നടത്തപ്പെട്ടെന്നോ ബൈബിൾ പറയുന്നില്ല. പുത്രിമാർ പ്രായപൂർത്തിയായവർ ആയിരുന്നോ? വിവാഹ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ അവർക്ക് ഒരു മുഖ്യ പങ്ക് ഉണ്ടായിരുന്നോ? പരസ്യമായ എന്തെങ്കിലും പടികൾ സ്വീകരിച്ചുകൊണ്ടായിരുന്നോ അവരുടെ വിവാഹം ഉറപ്പിച്ചത്? നമുക്ക് അറിയില്ല. (ഉല്പത്തി 19:8-14) എന്നാൽ, റാഹേലിന്റെ പിതാവിനു വേണ്ടി ഏഴു വർഷം ജോലി ചെയ്ത ശേഷം അവളെ വിവാഹം ചെയ്യാൻ യാക്കോബ് അവനുമായി സ്വയം ഉടമ്പടി ചെയ്തു എന്ന് നമുക്ക് അറിയാം. യാക്കോബ് റാഹേലിനെ കുറിച്ച് “എന്റെ ഭാര്യ” എന്നു പറഞ്ഞെങ്കിലും, ആ വർഷങ്ങളിലൊന്നും അവർ തമ്മിൽ ലൈംഗിക ബന്ധം ഉണ്ടായിരുന്നില്ല. (ഉല്പത്തി 29:18-21) ഇനി, മറ്റൊരു ദൃഷ്ടാന്തം പരിചിന്തിക്കാം, ശൗലിന്റെ മകളായ മീഖളിനെ വിവാഹം കഴിക്കണമെങ്കിൽ ദാവീദ് ഫെലിസ്ത്യരുടെമേൽ ഒരു വിജയം നേടണമായിരുന്നു. ശൗലിന്റെ ആ നിബന്ധന പാലിച്ചപ്പോൾ ദാവീദിന് അവളെ വിവാഹം കഴിക്കാൻ സാധിച്ചു. (1 ശമൂവേൽ 18:20-28) മേൽപ്പറഞ്ഞ “വിവാഹനിശ്ചയങ്ങൾ” എല്ലാം വ്യത്യസ്ത രീതികളിൽ ഉള്ളവയായിരുന്നു. മാത്രമല്ല, അവ ഇന്നു മിക്കയിടങ്ങളിലുമുള്ള രീതികളിൽനിന്നു വിഭിന്നവുമായിരുന്നു.
വിവാഹത്തോടും വിവാഹനിശ്ചയത്തോടും ഉള്ള ബന്ധത്തിൽ മോശൈക ന്യായപ്രമാണത്തിൽ ചില നിബന്ധനകൾ ഉണ്ടായിരുന്നു. ദൃഷ്ടാന്തത്തിന്, ഒരു പുരുഷന് ഒന്നിലധികം ഭാര്യമാർ ആകാമായിരുന്നു. പല കാരണങ്ങളെ പ്രതി അയാൾക്കു വിവാഹമോചനം നേടാമായിരുന്നു, പ്രത്യക്ഷത്തിൽ ഭാര്യക്ക് അതിനു കഴിഞ്ഞിരുന്നില്ലെങ്കിലും. (പുറപ്പാടു 22:16, 17; ആവർത്തനപുസ്തകം 24:1-4) വിവാഹനിശ്ചയം കഴിയാത്ത ഒരു കന്യകയെ ഒരുവൻ വശീകരിച്ചാൽ, അവളുടെ പിതാവ് സമ്മതിക്കുന്ന പക്ഷം അവളെ അയാൾ വിവാഹം കഴിക്കണമായിരുന്നു, ഒരിക്കലും അയാൾക്ക് അവളെ ഉപേക്ഷിക്കാൻ കഴിയുമായിരുന്നില്ല. (ആവർത്തനപുസ്തകം 22:28, 29) ലൈംഗിക ബന്ധം എപ്പോൾ ഒഴിവാക്കണം എന്നതുപോലുള്ള, വിവാഹ ജീവിതത്തിനു ബാധകമായ മറ്റു നിയമങ്ങളും ഉണ്ടായിരുന്നു. (ലേവ്യപുസ്തകം 12:2, 5; 15:24; 18:19) എന്നാൽ വിവാഹനിശ്ചയത്തിന്റെ കാര്യത്തിൽ എന്തു നിബന്ധനകളാണ് ഉണ്ടായിരുന്നത്?
വിവാഹനിശ്ചയം കഴിഞ്ഞ ഒരു ഇസ്രായേല്യ സ്ത്രീയുടെ നിയമപരമായ നില വിവാഹനിശ്ചയം കഴിയാത്ത ഒരു സ്ത്രീയുടേതിൽനിന്നു വ്യത്യസ്തമായിരുന്നു. (ആവർത്തനപുസ്തകം 22:23-29; മത്തായി 1:18, 19) ഇസ്രായേല്യർക്ക് അവരുടെ ചില ബന്ധുക്കളുമായി വിവാഹനിശ്ചയം നടത്താനോ അവരെ വിവാഹം കഴിക്കാനോ സാധിക്കുമായിരുന്നില്ല. അവർ തമ്മിൽ രക്തബന്ധമുണ്ടായിരുന്നു എന്നതായിരുന്നു ഒരു മുഖ്യ കാരണം. എന്നാൽ ചില കേസുകളിൽ അതു നിരോധിച്ചിരുന്നത് സ്വത്തവകാശത്തോടു ബന്ധപ്പെട്ട കാരണങ്ങളാൽ ആയിരുന്നു. (ലേവ്യപുസ്തകം 18:6-20; 1978 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 25-8 പേജുകൾ കാണുക.) ദൈവദാസന്മാർ വിവാഹനിശ്ചയത്തെ നിസ്സാരമായി കാണരുതായിരുന്നു എന്നതു വ്യക്തമാണ്.
ഇസ്രായേല്യർ ന്യായപ്രമാണത്തിലെ അത്തരം നിബന്ധനകളുടെ എല്ലാം കീഴിലായിരുന്നു. എന്നാൽ ക്രിസ്ത്യാനികൾ ന്യായപ്രമാണത്തിന്റെയോ വിവാഹനിശ്ചയത്തെയും അല്ലെങ്കിൽ വിവാഹത്തെയും കുറിച്ചുള്ള അതിന്റെ നിബന്ധനകളുടെയോ കീഴിലല്ല. (റോമർ 7:4, 6; എഫെസ്യർ 2:14; എബ്രായർ 8:6, 13) വാസ്തവത്തിൽ, വിവാഹത്തോടു ബന്ധപ്പെട്ട ക്രിസ്തീയ നിലവാരം ന്യായപ്രമാണത്തിന്റേതിൽ നിന്നു വ്യത്യസ്തമാണെന്ന് യേശു പഠിപ്പിച്ചു. (മത്തായി 19:3-9) പക്ഷേ, അവൻ വിവാഹത്തിന്റെയോ വിവാഹനിശ്ചയത്തിന്റെയോ ഗൗരവം കുറച്ചുകാണിച്ചില്ല. അതുകൊണ്ട്, ക്രിസ്ത്യാനികളുടെ ഇടയിൽ വിവാഹം ഉറപ്പിക്കൽ എത്രമാത്രം ഗൗരവമുള്ള സംഗതിയാണ്?
അനേകം രാജ്യങ്ങളിലും ആരെ വിവാഹം കഴിക്കണമെന്നു വ്യക്തികൾ സ്വയം തീരുമാനിക്കുന്നു. ഒരു പുരുഷനും സ്ത്രീയും പരസ്പരം വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്താൽ, അവർ വിവാഹനിശ്ചയം ചെയ്തവരായി കരുതപ്പെടുന്നു. സാധാരണഗതിയിൽ, ഒരു വിവാഹനിശ്ചയം പ്രാബല്യത്തിലാകാൻ കൂടുതലായ ഔദ്യോഗിക നടപടികൾ ഒന്നും ആവശ്യമില്ല. തങ്ങളുടെ വിവാഹനിശ്ചയത്തെ സൂചിപ്പിക്കാൻ ചില സ്ഥലങ്ങളിൽ പുരുഷൻ തന്റെ പ്രതിശ്രുത വധുവിന് ഒരു മോതിരം നൽകുന്നതു സാധാരണമാണെന്നുള്ളതു ശരിയാണ്. അല്ലെങ്കിൽ, ഒരു കുടുംബ ഭക്ഷണവേളയിലോ മറ്റൊരു ചെറിയ കൂടിവരവിലോ വിവാഹനിശ്ചയം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നത് ഒരു പതിവാണ്. ഇവയെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണ്, തിരുവെഴുത്തുപരമായ നിബന്ധനകൾ അല്ല. രണ്ടു വ്യക്തികൾ തമ്മിലുള്ള ഒരു കരാറാണ് വിവാഹനിശ്ചയത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. a
b ആ ബുദ്ധിയുപദേശത്തിലെ ഒരു മുഖ്യ ആശയം ക്രിസ്തീയ വിവാഹം ശാശ്വതമാണെന്നുള്ളതാണ്.—ഉല്പത്തി 2:24; മർക്കൊസ് 10:6-9.
ഒരു ക്രിസ്ത്യാനി കോർട്ടിങ്ങിനോ വിവാഹനിശ്ചയത്തിനോ വിവാഹത്തിനോ എടുത്തുചാടി തീരുമാനം എടുക്കരുത്. കോർട്ടിങ് തുടങ്ങുന്നതോ വിവാഹനിശ്ചയത്തിലേക്കോ വിവാഹത്തിലേക്കോ ഉള്ള പടികൾ സ്വീകരിക്കുന്നതോ ജ്ഞാനപൂർവകമാണോ എന്നു തീരുമാനിക്കാൻ അവിവാഹിതരെ സഹായിക്കുന്ന ബൈബിൾ അധിഷ്ഠിത വിവരങ്ങൾ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു.രണ്ടു ക്രിസ്ത്യാനികൾ വിവാഹനിശ്ചയത്തെ കുറിച്ചു ചിന്തിക്കുന്നതിനു മുമ്പ് പരസ്പരം നന്നായി മനസ്സിലാക്കേണ്ടതുണ്ട്. ഇരുവർക്കും സ്വയം ഇങ്ങനെ ചോദിക്കാവുന്നതാണ്, ‘ആ വ്യക്തിയുടെ ആത്മീയതയും ദൈവഭക്തിയും സംബന്ധിച്ച് എനിക്ക് ഉറപ്പുണ്ടോ? ആയുഷ്കാലം മുഴുവനും ആ വ്യക്തിയോടൊപ്പം ദൈവത്തെ സേവിക്കുന്നത് എനിക്കു വിഭാവന ചെയ്യാൻ കഴിയുമോ? ഞങ്ങൾ ഇരുവരും വ്യക്തിത്വ സവിശേഷതകൾ പരസ്പരം വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോ? ഞങ്ങൾ എക്കാലവും ഇണങ്ങിക്കഴിയാവുന്നവർ ആയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടോ? ഇരുവരുടെയും കഴിഞ്ഞകാല പ്രവൃത്തികളെ കുറിച്ചും ഇപ്പോഴത്തെ സാഹചര്യങ്ങളെ കുറിച്ചും ഞങ്ങൾക്കു വേണ്ടത്ര അറിയാമോ?’
രണ്ടു ക്രിസ്ത്യാനികൾ തമ്മിൽ ഒരിക്കൽ വിവാഹം കഴിക്കാമെന്നു വാക്കു കൊടുത്താൽ, തുടർന്ന് ആ വിവാഹം നടക്കുമെന്ന് അവർക്കും മറ്റുള്ളവർക്കും ന്യായമായും പ്രതീക്ഷിക്കാനാകും. യേശു ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ.” (മത്തായി 5:37) വിവാഹനിശ്ചയം നടത്തുന്ന ക്രിസ്ത്യാനികൾ അതിനെ ഗൗരവമായെടുക്കണം. എന്നിരുന്നാലും അപൂർവം ചില കേസുകളിൽ, വിവാഹം കഴിക്കാമെന്നു വാക്കു കൊടുക്കുന്നതിനു മുമ്പ് ഗൗരവമുള്ള ഒരു സംഗതി പറഞ്ഞിരുന്നില്ലെന്നോ മറച്ചുവെച്ചിരുന്നുവെന്നോ വിവാഹനിശ്ചയ ശേഷം ഒരു ക്രിസ്ത്യാനി മനസ്സിലാക്കിയേക്കാം. അത് ഒരുപക്ഷേ മറ്റേയാളിന്റെ മുൻകാല പ്രവൃത്തികളെ കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു സംഗതി ആയിരിക്കാം, കുറ്റകൃത്യങ്ങളോ അധാർമിക പ്രവൃത്തികളോ പോലുമാകാം. ഇതേക്കുറിച്ച് അറിയുന്ന ക്രിസ്ത്യാനി താൻ എന്തു ചെയ്യണം എന്നു തീരുമാനിക്കണം. ഒരുപക്ഷേ ഇരുവരും പ്രസ്തുത സംഗതി ഒരുമിച്ചു ചർച്ച ചെയ്ത് വിവാഹം കഴിക്കാനുള്ള കരാർ തുടരാനോ അല്ലെങ്കിൽ അത് അവസാനിപ്പിക്കാനോ പരസ്പര സമ്മതത്തോടെ തീരുമാനിച്ചേക്കാം. അപ്രകാരം ചെയ്യുന്നത്, മറ്റുള്ളവർ തലയിടുകയോ പോംവഴികൾ നിർദേശിക്കുകയോ ചെയ്യേണ്ടതില്ലാത്ത ഒരു സ്വകാര്യ സംഗതിയാണെങ്കിലും വളരെ ഗൗരവമുള്ള ഒരു തീരുമാനമാണ്. നേരെമറിച്ച്, വിവാഹനിശ്ചയത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റേ വ്യക്തി അതു തുടരാൻ ആഗ്രഹിക്കുന്നുവെങ്കിലും ആ ഗുരുതരമായ പ്രശ്നത്തെ കുറിച്ച് മനസ്സിലാക്കുന്ന പ്രതിശ്രുത വ്യക്തി അത് അവസാനിപ്പിക്കണമെന്നു ശക്തമായി കരുതുന്ന സാഹചര്യവുമുണ്ടാകാം.—1975 ജൂൺ 15 വീക്ഷാഗോപുരത്തിലെ [ഇംഗ്ലീഷ്] “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.
വിവാഹത്തിനു മുമ്പ് അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു നല്ല കാരണങ്ങൾ ഉണ്ട്. പുനർവിവാഹത്തിന് ഒരുവനെ സ്വതന്ത്രനാക്കുന്ന വിവാഹമോചനത്തിനുള്ള ഏക അടിസ്ഥാനം പോർണിയ, അതായത് മറ്റേ വിവാഹ ഇണയുടെ ഭാഗത്തെ കടുത്ത ലൈംഗിക അധാർമികത, ആണെന്ന് യേശു പറഞ്ഞു. (മത്തായി 5:32; 19:9) വിവാഹത്തിനു മുമ്പുള്ള ഗുരുതരമായ ഒരു പ്രശ്നത്തെയോ ദുഷ്പ്രവൃത്തിയെയോ കുറിച്ച് അറിയുമ്പോൾ വിവാഹമോചനത്തിലൂടെ നിയമപരമായ ബന്ധം അവസാനിപ്പിക്കാവുന്നതാണെന്ന് അവൻ പറഞ്ഞില്ല.
ദൃഷ്ടാന്തത്തിന്, യേശുവിന്റെ നാളിൽ ആളുകൾക്കു കുഷ്ഠം പിടിപെടാൻ വളരെ സാധ്യതയുണ്ടായിരുന്നു. വിവാഹസമയത്ത് തന്റെ ഭാര്യക്കു കുഷ്ഠരോഗം ഉണ്ടായിരുന്നെന്ന്—ഭാര്യക്ക് അത് അറിയാമായിരുന്നെങ്കിലും ഇല്ലെങ്കിലും—ഒരു യഹൂദ ഭർത്താവ് മനസ്സിലാക്കുന്നെങ്കിൽ അയാൾക്കു വിവാഹമോചനത്തിനുള്ള അടിസ്ഥാനം ഉണ്ടായിരുന്നോ? ന്യായപ്രമാണത്തിൻ കീഴിലുള്ള ഒരു യഹൂദൻ അങ്ങനെ ചെയ്തെന്നുവരാം. എന്നാൽ, അത് തന്റെ അനുഗാമികൾക്കു ചേർന്നതാണെന്ന് യേശു പറഞ്ഞില്ല. ചില ആധുനികകാല സാഹചര്യങ്ങൾ പരിഗണിക്കാം. സിഫിലിസോ ജനനേന്ദ്രിയങ്ങളിൽ ഉണ്ടാകുന്ന ഹെർപ്പിസ് രോഗമോ എച്ച്ഐവി-യോ ഗുരുതരമായ മറ്റെന്തെങ്കിലും പകർച്ചവ്യാധിയോ ഉള്ള ഒരുവൻ ആ വസ്തുത വെളിപ്പെടുത്താതെ വിവാഹം കഴിച്ചേക്കാം. വിവാഹനിശ്ചയത്തിനു ശേഷമോ അതിനു മുമ്പോ ഉള്ള ലൈംഗിക അധാർമികതയിലൂടെ ആയിരിക്കാം ഒരുപക്ഷേ രോഗബാധ ഉണ്ടായത്. അയാളുടെ രോഗമോ കഴിഞ്ഞകാല അധാർമികതയോ (വന്ധ്യത പോലുമോ) ഭാര്യ പിന്നീട് അറിയുന്നത്, അവർ ഇപ്പോൾ വിവാഹിതരാണ് എന്ന വസ്തുതയ്ക്കു മാറ്റം വരുത്തുന്നില്ല. വിവാഹത്തിനു മുമ്പുള്ള മോശമായ ജീവിതരീതി വിവാഹം അവസാനിപ്പിക്കാനുള്ള തിരുവെഴുത്തുപരമായ ഒരു അടിസ്ഥാനമല്ല. വിവാഹം കഴിക്കുന്ന സമയത്ത് ഭാര്യക്കു ചില രോഗങ്ങൾ ഉണ്ടായിരിക്കുകയോ അവൾ മറ്റൊരു പുരുഷനാൽ ഗർഭിണിയായിരുന്നു എന്നത് മറച്ചുവെക്കുകയോ ചെയ്തിരുന്നുവെങ്കിൽ പോലും വസ്തുതയ്ക്കു മാറ്റമില്ല. അവർ ഇപ്പോൾ വിവാഹിതരാണ്, പരസ്പരം പ്രതിജ്ഞാബദ്ധരാണ്.
അത്തരം ദുഃഖകരമായ സാഹചര്യങ്ങൾ അപൂർവമാണെന്നുള്ളതു ശരിതന്നെ. എന്നാൽ, ഈ ദൃഷ്ടാന്തങ്ങൾ അടിസ്ഥാന ആശയത്തിനു മൂർച്ചകൂട്ടുന്നു: വിവാഹനിശ്ചയം നിസ്സാരമായി എടുക്കാവുന്നതല്ല. വിവാഹനിശ്ചത്തിനു മുമ്പും ആ കാലത്തും പരസ്പരം നന്നായി അടുത്തറിയാൻ ക്രിസ്ത്യാനികൾ പരിശ്രമിക്കണം. മറ്റേ വ്യക്തിക്ക് അറിയാൻ ആഗ്രഹമുള്ളതോ അർഹതയുള്ളതോ ആയ കാര്യങ്ങൾ സംബന്ധിച്ച് അവർ നിശ്ചയമായും സത്യസന്ധരായിരിക്കണം. (വിവാഹത്തിനു മുമ്പ് ദമ്പതികൾ വൈദ്യപരിശോധന നടത്തണമെന്ന് ചില രാജ്യങ്ങളിൽ നിയമം ഉണ്ട്. മറ്റുള്ളവർ സ്വന്തം അറിവിലേക്കായി അത്തരമൊരു പരിശോധന നടത്താൻ ആഗ്രഹിച്ചേക്കാം.) അങ്ങനെ, ഇരുവരും കൂടുതൽ സന്തുഷ്ടിയേകുന്നതും ഗൗരവതരവുമായ വിവാഹമെന്ന പടിയിലേക്കു നീങ്ങവെ, വിവാഹനിശ്ചയത്തിന്റെ സന്തോഷവും ഗൗരവവും ആദരണീയമായ ഒരു ഉദ്ദേശ്യം നിവർത്തിക്കുന്നു.—സദൃശവാക്യങ്ങൾ 5:18, 19; എഫെസ്യർ 5:33.
[അടിക്കുറിപ്പുകൾ]
a ചില സമൂഹങ്ങളിൽ ഇപ്പോഴും മാതാപിതാക്കളാണ് മക്കളുടെ വിവാഹം ഉറപ്പിക്കുന്നത്. ഇരുവരും വിവാഹിതരാകാൻ പറ്റിയ നിലയിൽ എത്തിച്ചേരുന്നതിന് ഏറെനാൾ മുമ്പായിരിക്കാം അത്. പ്രസ്തുത ഇടവേളയിൽ അവർ വിവാഹനിശ്ചയം ചെയ്തവരായി അല്ലെങ്കിൽ പരസ്പരം വിവാഹ വാഗ്ദാനം നടത്തിയവരായി പരിഗണിക്കപ്പെടുന്നു, എന്നാൽ അവർ അപ്പോഴും വിവാഹിതരല്ല.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും പുസ്തകത്തിന്റെ 28-32 അധ്യായങ്ങളും കുടുംബസന്തുഷ്ടിയുടെ രഹസ്യം പുസ്തകത്തിന്റെ 2-ാം അധ്യായവും കാണുക.