വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ എന്റെ ശൈലം ആയിരിക്കുന്നു

യഹോവ എന്റെ ശൈലം ആയിരിക്കുന്നു

യഹോവ എന്റെ ശൈലം ആയിരിക്കുന്നു

ഇമ്മാനുവൽ ലിയോനൂദാക്കിസ്‌ പറഞ്ഞ പ്രകാരം

അമ്മ എന്നെ രോഷത്തോടെ നോക്കിയിട്ട്‌ ഇങ്ങനെ പറഞ്ഞു: “നിന്റെ തീരുമാനം അതാണെങ്കിൽ, ഇനി ഒരുനിമിഷം പോലും ഇവിടെ കണ്ടുപോകരുത്‌.” ദൈവരാജ്യ പ്രസംഗവേലയിൽ മുഴുസമയവും പ്രവർത്തിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. എങ്കിലും, എന്നെ കൂടെക്കൂടെ അറസ്റ്റ്‌ ചെയ്യുന്നതു മൂലം കുടുംബത്തിനുണ്ടാകുന്ന നാണക്കേട്‌ വീട്ടുകാർക്കു സഹിക്കാനായില്ല.

താഴ്‌മയും ദൈവവിചാരവും ഉള്ളവരായിരുന്നു എന്റെ മാതാപിതാക്കൾ. ഗ്രീക്ക്‌ ദ്വീപായ ക്രേത്തയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ദൂലിയാന എന്ന ഗ്രാമത്തിലാണ്‌ അവർ താമസിച്ചിരുന്നത്‌. അവിടെ, 1908-ലായിരുന്നു എന്റെ ജനനം. ചെറുപ്പം മുതലേ ദൈവത്തെ ഭയപ്പെടാനും ബഹുമാനിക്കാനും അവർ എന്നെ പഠിപ്പിച്ചിരുന്നു. ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ പുരോഹിതന്മാരോ അധ്യാപകരോ ബൈബിൾ കൈകാര്യം ചെയ്യുന്നത്‌ ഞാൻ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും എനിക്കു ദൈവവചനം വളരെ ഇഷ്ടമായിരുന്നു.

സി. റ്റി. റസ്സൽ എഴുതിയ വേദാധ്യയന പത്രികയുടെ ആറു വാല്യങ്ങളും ദൈവത്തിന്റെ കിന്നരം എന്ന പുസ്‌തകവും ഒരു അയൽവാസി എന്നെ വായിച്ചുകേൾപ്പിക്കുകയും അതിലെ കണ്ണുതുറപ്പിക്കുന്ന തിരുവെഴുത്തു വിവരങ്ങൾ എന്നോടൊത്ത്‌ ഉത്സാഹത്തോടെ പങ്കുവെക്കുകയും ചെയ്‌തു. ബൈബിൾ വിദ്യാർഥികൾ—യഹോവയുടെ സാക്ഷികൾ അന്ന്‌ ആ പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌—ആയിരുന്നു ആ പുസ്‌തകങ്ങളുടെ പ്രസാധകർ. ഞാൻ സന്തോഷത്തോടെ ഒരു ബൈബിളും കുറെ പുസ്‌തകങ്ങളും ഏഥൻസിലെ വാച്ച്‌ ടവർ സൊസൈറ്റിയുടെ ഓഫീസിൽ നിന്നും വാങ്ങി. രാത്രി വളരെ വൈകിയും മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ, ആ അയൽവാസിയുമൊത്ത്‌ ആ പ്രസിദ്ധീകരണങ്ങളുടെ സഹായത്തോടെ തിരുവെഴുത്തുകൾ ഗഹനമായി പഠിക്കുന്നതും യഹോവയോടു പ്രാർഥിക്കുന്നതുമൊക്കെ എനിക്ക്‌ ഇപ്പോഴും ഓർമിക്കാൻ കഴിയും.

പുതുതായി കണ്ടെത്തിയ ബൈബിൾ പരിജ്ഞാനം മറ്റുള്ളവരുമായി പങ്കുവെക്കാൻ തുടങ്ങുന്ന സമയത്ത്‌ എനിക്ക്‌ 20 വയസ്സുണ്ടായിരുന്നു. അന്ന്‌, ഞാൻ അടുത്തുള്ള ഒരു ഗ്രാമത്തിൽ സ്‌കൂൾ അധ്യാപകനായി ജോലി നോക്കുകയായിരുന്നു. താമസിയാതെ ഞങ്ങൾ നാലു പേർ ബൈബിൾ പഠിക്കാനായി ദൂലിയാനയിൽ നിരന്തരം കൂടിവരാൻ തുടങ്ങി. മനുഷ്യവർഗത്തിന്റെ ഏക പ്രത്യാശയായ ദൈവരാജ്യത്തെ കുറിച്ചു പഠിക്കാൻ മറ്റാളുകളെ സഹായിക്കാനായി ഞങ്ങൾ ലഘുലേഖകളും ചെറുപുസ്‌തകങ്ങളും പുസ്‌തകങ്ങളും ബൈബിളുകളും വിതരണം ചെയ്‌തു.

യഹോവയുടെ സാക്ഷികൾ എന്ന തിരുവെഴുത്ത്‌ അധിഷ്‌ഠിതമായ പേര്‌ സ്വീകരിച്ച 1931-ൽ ലോകമൊട്ടാകെയുള്ള ആയിരങ്ങളുടെ കൂടെ ഞങ്ങളും ഉണ്ടായിരുന്നു. (യെശയ്യാവു 43:10) അടുത്ത വർഷം, ഞങ്ങൾ ഒരു പ്രചരണ പരിപാടിയിൽ പങ്കെടുത്തു. ഞങ്ങളുടെ പുതിയ പേരും അതിന്റെ പ്രാധാന്യവും അധികാരികൾക്കു വിശദീകരിച്ചുകൊടുക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. അതിൽ ഞങ്ങളുടെ പ്രദേശത്തുള്ള ബിസിനസുകാർ, പൊലീസ്‌ അധികാരികൾ, ന്യായാധിപന്മാർ, പുരോഹിതന്മാർ എന്നിവർക്ക്‌ അതുമായി ബന്ധപ്പെട്ട ഒരു ചെറുപുസ്‌തകം വിതരണം ചെയ്യുന്നത്‌ ഉൾപ്പെട്ടിരുന്നു.

പ്രതീക്ഷിച്ചതുപോലെ, വൈദികർ പീഡനത്തിന്റെ അലകൾ ഇളക്കിവിട്ടു. അറസ്റ്റു ചെയ്യപ്പെട്ട ആദ്യത്തെ പ്രാവശ്യം എന്നെ 20 ദിവസത്തെ ജയിൽ ശിക്ഷയ്‌ക്കു വിധിച്ചു. ജയിലിൽ നിന്ന്‌ ഇറങ്ങിയ ഉടനെ, വീണ്ടും എന്നെ അറസ്റ്റ്‌ ചെയ്‌ത്‌ ഒരു മാസത്തെ തടവിനു വിധിച്ചു. ഞങ്ങളുടെ പ്രസംഗ പ്രവർത്തനം നിർത്താൻ ജഡ്‌ജി ആവശ്യപ്പെട്ടപ്പോൾ പ്രവൃത്തികൾ 5:29-ലെ ഈ വാക്കുകൾ ഉപയോഗിച്ചാണ്‌ ഞങ്ങൾ ഉത്തരം പറഞ്ഞത്‌: “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.” പിന്നെ, 1932-ൽ ഒരു വാച്ച്‌ടവർ പ്രതിനിധി ദൂലിയാനയിലുള്ള ഞങ്ങളുടെ ചെറിയ കൂട്ടത്തെ സന്ദർശിച്ച അവസരത്തിൽ ഞങ്ങൾ നാലു പേരും സ്‌നാപനമേറ്റു.

ഒരു ആത്മീയ കുടുംബത്തെ കണ്ടെത്തുന്നു

പ്രസംഗവേലയിൽ കൂടുതൽ ചെയ്യാനുള്ള എന്റെ ആഗ്രഹം നിമിത്തം, അധ്യാപനവൃത്തി ഞാൻ രാജിവെച്ചു. അത്‌ അമ്മയ്‌ക്ക്‌ ഒട്ടും സഹിക്കാനാവുമായിരുന്നില്ല. വീട്ടിൽ നിന്നും ഇറങ്ങിക്കൊള്ളാൻ അമ്മ എന്നോട്‌ ആവശ്യപ്പെട്ടു. ഏഥൻസിലുള്ള വാച്ച്‌ ടവർ ബ്രാഞ്ച്‌ ഓഫീസിന്റെ അനുമതിയോടെ ഇറാക്ലിയോൺ നഗരത്തിലുള്ള ഉദാരനായ ഒരു ക്രിസ്‌തീയ സഹോദരൻ തന്റെ ഭവനത്തിൽ എന്നെ സസന്തോഷം സ്വീകരിച്ചു. അങ്ങനെ 1933 ആഗസ്റ്റിൽ എന്റെ ഗ്രാമത്തിലുള്ള സഹോദരങ്ങളും ഏതാനും താത്‌പര്യക്കാരും ബസ്‌ സ്റ്റോപ്പിൽ വന്ന്‌ എന്നെ യാത്രയാക്കി. വളരെ ഹൃദയസ്‌പർശിയായ നിമിഷം ആയിരുന്നു അത്‌. വീണ്ടും എന്നു കണ്ടുമുട്ടും എന്ന്‌ ആർക്കും നിശ്ചയമില്ലായിരുന്നു. അതോർത്ത്‌ എല്ലാവരും കരഞ്ഞു.

ഇറാക്ലിയോണിൽ ഞാൻ സ്‌നേഹസമ്പന്നമായ ഒരു ആത്മീയ കുടുംബത്തിന്റെ ഭാഗമായിത്തീർന്നു. ആ പ്രദേശത്ത്‌ വേറെ മൂന്നു സഹോദരന്മാരും ഒരു സഹോദരിയും ഉണ്ടായിരുന്നു. പഠനത്തിനും ആരാധനയ്‌ക്കുമായി ഞങ്ങൾ ഒരുമിച്ചു കൂടിവരിക പതിവായിരുന്നു. ‘എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരൻമാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ, ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടുംകൂടെ നൂറു മടങ്ങു വീടുകളെയും സഹോദരൻമാരെയും സഹോദരികളെയും അമ്മമാരെയും ലഭിക്കും’ എന്ന യേശുവിന്റെ വാഗ്‌ദാനത്തിന്റെ നേരിട്ടുള്ള നിവൃത്തി എനിക്കു കാണാൻ കഴിഞ്ഞു. (മർക്കൊസ്‌ 10:29, 30) ആ നഗരത്തിലും അടുത്തുള്ള ഗ്രാമങ്ങളിലും പ്രസംഗിക്കാനായിരുന്നു എന്റെ നിയമനം. നഗരത്തിൽ പ്രവർത്തിച്ചു തീർന്നപ്പോൾ ഞാൻ, ഇറാക്ലിയോൺ, ലസിതിയോൻ എന്നീ രണ്ടു പ്രവിശ്യകളിൽ പ്രസംഗിക്കാനായി പോയി.

ഒറ്റയ്‌ക്കൊരു പയനിയർ

ഗ്രാമങ്ങൾ തോറും സഞ്ചരിച്ചുകൊണ്ട്‌ ഞാൻ അനേകം മണിക്കൂർ പ്രവർത്തിച്ചു. കൂടാതെ, സാഹിത്യങ്ങൾ ക്രമമായി ലഭിക്കാതിരുന്നതിനാൽ കിലോക്കണക്കിനു സാഹിത്യങ്ങളുമായിട്ടു വേണമായിരുന്നു പോകാൻ. കിടന്നുറങ്ങാൻ ഇടമില്ലാഞ്ഞതിനാൽ അടുത്തുള്ള ഒരു ചായക്കടയിൽ പോയി അവസാനത്തെ ആളും പോകുന്നതുവരെ—മിക്കപ്പോഴും പാതിരാ കഴിയും വരെ—കാത്തിരിക്കും. പിന്നെ സോഫയിൽ കിടന്നുറങ്ങും. കച്ചവടം തുടങ്ങുന്നതിനു മുമ്പ്‌, അതിരാവിലെ തന്നെ ഉണരുകയും ചെയ്യുമായിരുന്നു. ഒരു പറ്റം ഈച്ചകളാണ്‌ ഉറങ്ങുന്ന എനിക്കു കൂട്ടിനായി ഉണ്ടായിരുന്നത്‌.

മിക്കപ്പോഴും ആളുകളുടെ പ്രതികരണം തണുപ്പൻ മട്ടിൽ ആയിരുന്നെങ്കിലും എന്റെ യുവചൈതന്യം യഹോവയ്‌ക്കായി മാറ്റിവെക്കുന്നതിൽ എനിക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ബൈബിൾ പഠിക്കാൻ താത്‌പര്യമുണ്ടായിരുന്ന ആരെയെങ്കിലും കണ്ടുമുട്ടുന്നത്‌ ജീവരക്ഷാകരമായ വേല തുടർന്നും ചെയ്യാനുള്ള എന്റെ തീരുമാനത്തിന്‌ പുതുജീവൻ ലഭിക്കുന്നതു പോലെ ആയിരുന്നു. ആത്മീയ സഹോദരങ്ങളുമായുള്ള സഹവാസവും ഉന്മേഷദായകമായിരുന്നു. 20-50 ദിവസത്തിനു ശേഷമാണ്‌ അവരെ കണ്ടുമുട്ടിയിരുന്നത്‌, ഇറാക്ലിയോണിൽ നിന്ന്‌ എന്തുമാത്രം ദൂരെയാണോ ഞാൻ പ്രസംഗിക്കുന്നത്‌ എന്നതിനെ ആശ്രയിച്ചിരുന്നു അത്‌.

ഒരു ദിവസം ഉച്ചകഴിഞ്ഞ സമയത്ത്‌ എനിക്ക്‌ അനുഭവപ്പെട്ട ഏകാന്തത ഞാൻ ഇപ്പോഴും നന്നായി ഓർമിക്കുന്നു, പ്രത്യേകിച്ചും ഇറാക്ലിയോണിലുള്ള എന്റെ ക്രിസ്‌തീയ സഹോദരങ്ങൾ ആ ദിവസം വൈകുന്നേരം യോഗത്തിനു സംബന്ധിക്കുമല്ലോ എന്ന ചിന്ത നിമിത്തം. സഹോദരങ്ങളെ കാണാൻ വളരെ ആഗ്രഹിച്ചിരുന്നതുകൊണ്ട്‌ അവരുടെ അടുത്തേക്ക്‌ 25 കിലോമീറ്ററിലധികം നടക്കാൻ ഞാൻ തീരുമാനിച്ചു. അത്രയും വേഗത്തിൽ ഞാൻ ഒരിക്കലും നടന്നിട്ടില്ല. ആ സായാഹ്നത്തിൽ എന്റെ സഹോദരങ്ങളുടെ ഹൃദ്യമായ സഹവാസം ആസ്വദിക്കുന്നതും ആത്മീയ ഇന്ധനം വീണ്ടും നിറയ്‌ക്കുന്നതും എത്ര ആശ്വാസദായകമായിരുന്നു!

അധിക നാൾ കഴിയുന്നതിനു മുമ്പുതന്നെ, എന്റെ തീക്ഷ്‌ണമായ പ്രസംഗത്തിനു ഫലം ലഭിക്കാൻ തുടങ്ങി. അപ്പൊസ്‌തലന്മാരുടെ കാലത്തെന്നപോലെ ‘രക്ഷിക്കപ്പെടുന്നവരെ യഹോവ ഞങ്ങളോടു ചേർത്തുകൊണ്ടേയിരുന്നു.’ (പ്രവൃത്തികൾ 2:47) ക്രേത്തയിൽ യഹോവയുടെ ആരാധകരുടെ എണ്ണം വർധിക്കാൻ തുടങ്ങി. മറ്റുള്ളവരും ശുശ്രൂഷയിൽ എന്നോടൊത്തു ചേർന്നതിൽ പിന്നെ എനിക്ക്‌ ഏകാന്തത അനുഭവപ്പെട്ടിട്ടേയില്ല. ഞങ്ങൾ ശാരീരിക ക്ലേശങ്ങളും കടുത്ത എതിർപ്പും അനുഭവിച്ചു. ദിവസവും ഞങ്ങളുടെ ഭക്ഷണം ഞങ്ങൾ കൊടുക്കുന്ന സാഹിത്യങ്ങൾക്കു പകരമായി ആളുകൾ തന്നിരുന്ന ബ്രഡ്‌, മുട്ട, ഒലീവ്‌ പഴങ്ങൾ, പച്ചക്കറികൾ എന്നിവയായിരുന്നു.

ക്രേത്തയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഇയേരാപെട്രാ എന്ന പട്ടണത്തിൽവെച്ച്‌ മിനോസ്‌ കൊക്കിനാക്കിസ്‌ എന്ന വസ്‌ത്രവ്യാപാരിക്ക്‌ ഞാൻ സാക്ഷ്യം കൊടുത്തു. അദ്ദേഹത്തിന്‌ ഒരു ബൈബിളധ്യയനം തുടങ്ങാൻ ഞാൻ പലതവണ ശ്രമിച്ചെങ്കിലും, തന്റെ തിരക്കുപിടിച്ച ജീവിതം നിമിത്തം അദ്ദേഹത്തിന്‌ ഒട്ടും സമയം ഇല്ലായിരുന്നു. എങ്കിലും, ഒടുവിൽ തന്റെ അധ്യയനം ഗൗരവപൂർവം എടുത്ത അദ്ദേഹം ജീവിതത്തിൽ വലിയ മാറ്റങ്ങൾതന്നെ വരുത്തി. പിന്നീട്‌ വളരെ തീക്ഷ്‌ണതയും ഊർജ്വസ്വലതയുമുള്ള ഒരു സുവാർത്താ ഘോഷകനും ആയിത്തീർന്നു അദ്ദേഹം. കൊക്കിനാക്കിസിന്റെ തൊഴിലാളിയായ 18 വയസ്സുകാരൻ ഇമ്മാനുവൽ പറ്റെരക്കിസിന്‌ ആ മാറ്റങ്ങൾ കണ്ടപ്പോൾ വളരെ മതിപ്പു തോന്നി. പെട്ടെന്നുതന്നെ അയാളും ബൈബിൾ സാഹിത്യങ്ങൾ ആവശ്യപ്പെട്ടു. നല്ല ആത്മീയ പുരോഗതി വരുത്തി അയാൾ പിൽക്കാലത്ത്‌ ഒരു മിഷനറി ആയിത്തീർന്നത്‌ എന്നെ എത്ര സന്തുഷ്ടനാക്കിയെന്നോ! a

അതേസമയം, എന്റെ ഗ്രാമത്തിലുള്ള സഭ വളരുകയായിരുന്നു. 14 പ്രസാധകരുണ്ടായിരുന്നു അപ്പോൾ. എന്റെ ചേച്ചി ദെസ്‌പിന മാത്രമല്ല എന്റെ മാതാപിതാക്കളും സത്യം സ്വീകരിച്ച്‌, സ്‌നാപനമേറ്റ്‌ യഹോവയുടെ ആരാധകരായിത്തീർന്നിരിക്കുന്നു എന്ന്‌ അറിയിച്ചുകൊണ്ട്‌ ചേച്ചി എഴുതിയ ആ കത്തു വായിച്ച ദിവസം ഞാൻ ഒരിക്കലും മറക്കില്ല!

പീഡനവും നാടുകടത്തലും സഹിച്ചുനിൽക്കുന്നു

വിനാശകരമായ ഒരു വെട്ടുക്കിളി ബാധപോലെ ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ സഭ ഞങ്ങളുടെ പ്രസംഗ പ്രവർത്തനത്തെ വീക്ഷിക്കാൻ തുടങ്ങി. അവർ ഞങ്ങളെ അമർച്ച ചെയ്യാൻ തീരുമാനിക്കുകയും ചെയ്‌തു. 1938-ൽ എന്നെ പബ്ലിക്ക്‌ പ്രോസിക്യൂട്ടറുടെ മുമ്പാകെ ഹാജരാക്കി. എത്രയും പെട്ടെന്നു സ്ഥലം വിട്ടുകൊള്ളാൻ അദ്ദേഹം എന്നോട്‌ ആവശ്യപ്പെട്ടു. ഞങ്ങളുടെ പ്രസംഗപ്രവർത്തനം യഥാർഥത്തിൽ പ്രയോജനകരമാണെന്നും ഒരു ഉന്നത അധികാരിയും ഞങ്ങളുടെ രാജാവുമായ യേശുക്രിസ്‌തുവാണ്‌ ഈ വേല ചെയ്യാൻ കല്‌പിച്ചിരിക്കുന്നതെന്നും ഞാൻ മറുപടി പറഞ്ഞു.—മത്തായി 28:19, 20; പ്രവൃത്തികൾ 1:8.

അടുത്ത ദിവസം എന്നെ സ്ഥലത്തെ പൊലീസ്‌ സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ട്‌ എന്നെ ഒരു രാജ്യദ്രോഹിയായി മുദ്ര കുത്തി, അമോർഗോസ്‌ എന്ന ഈജിയൻ ദ്വീപിലേക്ക്‌ ഒരു വർഷത്തേക്കു നാടുകടത്തുന്നതിനു വിധിച്ചിരിക്കുന്നതായി അറിയിച്ചു. ഏതാനും ദിവസം കഴിഞ്ഞ്‌, കൈയിൽ വിലങ്ങുവെച്ച്‌ ഒരു ബോട്ടിൽ എന്നെ ആ ദ്വീപിലേക്ക്‌ കൊണ്ടുപോയി. അമോർഗോസിൽ മറ്റു യഹോവയുടെ സാക്ഷികളാരും ഇല്ലായിരുന്നു. ആറു മാസത്തിനുശേഷം വേറൊരു സാക്ഷിയും ആ ദ്വീപിലേക്ക്‌ നാടുകടത്തപ്പെട്ടിരിക്കുന്നു എന്നറിഞ്ഞപ്പോഴുള്ള എന്റെ സന്തോഷം ഒന്നാലോചിച്ചു നോക്കൂ! ആരായിരുന്നു അത്‌? ക്രേത്തയിലെ എന്റെ ബൈബിൾ വിദ്യാർഥി, മിനോസ്‌ കൊക്കിനാക്കിസ്‌ ആയിരുന്നു അത്‌. ഒരു ആത്മീയ സുഹൃത്തിനെ കിട്ടിയതിൽ ഞാൻ എത്ര സന്തോഷിച്ചെന്നോ! കുറച്ചു നാൾ കഴിഞ്ഞ്‌, അദ്ദേഹത്തെ അമോർഗോസിലെ കടലിൽ സ്‌നാപനപ്പെടുത്തുന്നതിനുള്ള പദവി എനിക്കു ലഭിച്ചു. b

ക്രേത്തയിലേക്കു മടങ്ങിവന്നയുടനെ എന്നെ വീണ്ടും അറസ്റ്റ്‌ ചെയ്‌തു. ഈ പ്രാവശ്യം എന്നെ ആ ദ്വീപിലുള്ള കൊച്ചു പട്ടണമായ നിയപ്പൊളിസിലേക്ക്‌ ആറു മാസത്തേക്കാണ്‌ നാടുകടത്തിയത്‌. ആറു മാസത്തെ ശിക്ഷ കഴിഞ്ഞപ്പോൾ എന്നെ പിന്നെയും അറസ്റ്റ്‌ ചെയ്‌ത്‌ പത്തു ദിവസത്തേക്ക്‌ ജയിലിലാക്കി. തുടർന്ന്‌, നാടുകടത്തപ്പെട്ട കമ്മ്യൂണിസ്റ്റുകാർക്കായി നീക്കിവെച്ചിരുന്ന ഒരു ദ്വീപിൽ നാലു മാസത്തേക്കു നാടുകടത്തുകയും ചെയ്‌തു. അപ്പൊസ്‌തലനായ പൗലൊസിന്റെ പിൻവരുന്ന വാക്കുകളുടെ സത്യത ഞാൻ തിരിച്ചറിഞ്ഞു: “ക്രിസ്‌തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.”—2 തിമൊഥെയൊസ്‌ 3:12.

എതിർപ്പിന്മധ്യേയും വർധനവ്‌

1940-44 വരെയുള്ള കാലയളവിൽ ഗ്രീസിലെ ജർമൻ അധിനിവേശത്തോടെ ഞങ്ങളുടെ പ്രസംഗ പ്രവർത്തനം ഏതാണ്ട്‌ നിലച്ചതുപോലെയായി. എന്നുവരികിലും, ഗ്രീസിലെ യഹോവയുടെ ജനം പെട്ടെന്നു പുനഃസംഘടിതരാകുകയും പ്രസംഗ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്‌തു. വേല ചെയ്യാനാവാതിരുന്ന സമയത്തിന്റെ നഷ്ടം നികത്താനായി ഞങ്ങൾ തീക്ഷ്‌ണമായും ഊർജസ്വലമായും രാജ്യവേലയിൽ ഏർപ്പെട്ടു.

പ്രതീക്ഷിച്ചതുപോലെ, മതപരമായ എതിർപ്പു വീണ്ടും ആളിക്കത്തി. ഒട്ടുമിക്കപ്പോഴും, ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ പുരോഹിതർ നിയമം കൈയിലെടുക്കുമായിരുന്നു. ഒരു ഗ്രാമത്തിൽവെച്ച്‌, ഒരു പുരോഹിതൻ ഞങ്ങൾക്കെതിരെ ഒരുപറ്റം ആളുകളെ ഇളക്കിവിട്ടു. ആ പുരോഹിതൻ മുന്നിൽ നിന്നും അയാളുടെ മകൻ പിന്നിൽ നിന്നും എന്നെ തല്ലാൻ തുടങ്ങി. ഞാൻ സ്വയരക്ഷയ്‌ക്കായി ഓടി അടുത്തുള്ള ഒരു വീട്ടിൽ കയറി. എന്റെ കൂടെ ഉണ്ടായിരുന്ന ആളെ അവർ വലിച്ചിഴച്ച്‌ ഗ്രാമത്തിലെ പൊതു സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെവെച്ച്‌, ജനക്കൂട്ടം അദ്ദേഹത്തിന്റെ സാഹിത്യങ്ങളെല്ലാം വലിച്ചുകീറിക്കളഞ്ഞു, തന്റെ വീടിന്റെ ബാൽക്കണയിൽ നിന്ന്‌ ഒരു സ്‌ത്രീ “അവനെ കൊല്ല്‌”! എന്ന്‌ അലറിവിളിച്ചു. അവസാനം, ഒരു ഡോക്ടറും അതുവഴിവന്ന പൊലീസുകാരനുമാണു ഞങ്ങളെ രക്ഷിച്ചത്‌.

പിന്നീട്‌, 1952-ൽ എന്നെ വീണ്ടും അറസ്റ്റ്‌ ചെയ്‌ത്‌ നാലു മാസത്തേക്കു നാടുകടത്താൻ വിധിച്ചു. ക്രേത്തയിലെ കാസ്റ്റെല്ലി കിസാമോസിലേക്കാണ്‌ എന്നെ നാടു കടത്തിയത്‌. അതു കഴിഞ്ഞയുടനെ, സഭകൾ സന്ദർശിച്ച്‌ സഹോദരങ്ങളെ ആത്മീയമായി ബലപ്പെടുത്താനുള്ള പരിശീലനം എനിക്ക്‌ കിട്ടി. ഇത്തരം സഞ്ചാരവേലയിൽ രണ്ടു വർഷം ചെലവഴിച്ച ശേഷം, ഇപ്പോഴും യഹോവയുടെ ഒരു വിശ്വസ്‌ത ആരാധികയായി തുടരുന്ന ദെസ്‌പിന—എന്റെ ചേച്ചിയുടെ അതേ പേരുതന്നെ—എന്ന ഒരു ക്രിസ്‌തീയ സഹോദരിയെ ഞാൻ വിവാഹം കഴിച്ചു. വിവാഹാനന്തരം, ക്രേത്തയിലെ ഹാനിയ എന്ന പട്ടണത്തിൽ എന്നെ ഒരു പ്രത്യേക പയനിയറായി നിയമിച്ചു. ഞാൻ ഇപ്പോഴും അവിടെത്തന്നെയാണ്‌ സേവിക്കുന്നത്‌.

70 വർഷത്തോളമുള്ള എന്റെ മുഴുസമയ ശുശ്രൂഷക്കാലത്ത്‌, ഏകദേശം 250 കിലോമീറ്റർ ദൈർഘ്യവും 8,300 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണവുമുള്ള ക്രേത്തയുടെ ഭൂരിഭാഗം പ്രദേശത്തും ഞാൻ പ്രവർത്തിച്ചു കഴിഞ്ഞിരിക്കുന്നു. 1930-കളിൽ ആ ദ്വീപിലുണ്ടായിരുന്ന ഏതാനും സാക്ഷികൾ ഇന്ന്‌ 1,100-ലധികം വരുന്ന സജീവ രാജ്യഘോഷകരായി വർധിച്ചിരിക്കുന്നു എന്നതാണ്‌ എനിക്ക്‌ ഏറ്റവും അധികം സന്തോഷം നൽകുന്ന സംഗതി. ഇവരിൽ അനേകരെയും ബൈബിളിൽ നിന്നുള്ള സൂക്ഷ്‌മ പരിജ്ഞാനവും അത്ഭുതകരമായ ഭാവി പ്രത്യാശയും നേടാൻ സഹായിക്കുന്നതിന്‌ യഹോവ എനിക്ക്‌ അവസരമേകിയതിൽ ഞാൻ അവനു നന്ദി പറയുന്നു.

യഹോവ, ‘എന്റെ രക്ഷകൻ’

സത്യദൈവത്തെ അറിയാൻ ആളുകളെ സഹായിക്കുന്നതിന്‌ സഹിഷ്‌ണുതയും ക്ഷമയും ആവശ്യമാണെന്ന്‌ അനുഭവങ്ങളിലൂടെ ഞാൻ പഠിച്ചിരിക്കുന്നു. ധാരാളമായി വേണ്ട ഈ ഗുണങ്ങൾ യഹോവ ഔദാര്യമായി നൽകുന്നു. എന്റെ 67-വർഷ മുഴുസമയ സേവനകാലത്ത്‌ ഞാൻ മിക്കപ്പോഴും അപ്പൊസ്‌തലനായ പൗലൊസിന്റെ പിൻവരുന്ന വാക്കുകൾ അനുസ്‌മരിച്ചിട്ടുണ്ട്‌: ‘ഞങ്ങൾ സകലത്തിലും ഞങ്ങളെത്തന്നേ ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹു സഹിഷ്‌ണുത, കഷ്ടം ബുദ്ധിമുട്ടു, സങ്കടം, തല്ലു, തടവു, കലഹം, അദ്ധ്വാനം, ഉറക്കിളെപ്പു, പട്ടിണി, നിർമ്മലത എന്നിവയിലും തന്നേ.’ (2 കൊരിന്ത്യർ 6:4, 5) പ്രത്യേകിച്ചും, ശുശ്രൂഷയിലെ ആദ്യവർഷങ്ങളിൽ എന്റെ സാമ്പത്തിക അവസ്ഥ തീരെ മോശമായിരുന്നു. എങ്കിലും, യഹോവ ഒരിക്കലും എന്നെയും എന്റെ കുടുംബത്തെയും ഉപേക്ഷിച്ചിട്ടില്ല. എല്ലായ്‌പോഴും ശക്തനായ ഒരു സഹായിയാണ്‌ അവൻ എന്നു തെളിഞ്ഞിരിക്കുന്നു. (എബ്രായർ 13:5, 6) തന്റെ ആടുകളെ കൂട്ടിവരുത്തുന്നതിലും ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും എല്ലായ്‌പോഴും യഹോവയുടെ സ്‌നേഹപുരസ്സരമായ സഹായം ഞങ്ങൾ മനസ്സിലാക്കി.

പിന്തിരിഞ്ഞു നോക്കുമ്പോൾ, ആത്മീയ അർഥത്തിൽ, മരുഭൂമി പൂത്തുലഞ്ഞിരിക്കുന്നതായി എനിക്കു കാണാം. എന്റെ വേല നിഷ്‌ഫലമായിട്ടില്ല എന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. ഏറ്റവും പ്രയോജനകരമായ വിധത്തിൽ ഞാൻ എന്റെ യുവചൈതന്യം ഉപയോഗിച്ചു. എന്റെ ജീവിതത്തിലെ മുഴുസമയ ശുശ്രൂഷയാണ്‌ മറ്റേതൊരു വേലയെക്കാളും കൂടുതൽ അർഥവത്തായിരിക്കുന്നത്‌. ഇപ്പോൾ എനിക്കു വയസ്സായിരിക്കുന്നു. എന്നാൽ ‘യൗവനകാലത്ത്‌ തങ്ങളുടെ സ്രഷ്ടാവിനെ ഓർക്കാൻ’ ചെറുപ്പക്കാരെ മുഴു ഹൃദയത്തോടെ പ്രോത്സാഹിപ്പിക്കാൻ എനിക്ക്‌ കഴിയും.—സഭാപ്രസംഗി 12:1.

91 വയസ്സായെങ്കിലും, ഓരോ മാസവും പ്രസംഗവേലയിൽ 120 മണിക്കൂർ ചെലവഴിക്കാൻ എനിക്കു കഴിയുന്നുണ്ട്‌. ദിവസവും രാവിലെ 7:30-ന്‌ ഉണരുന്ന ഞാൻ തെരുവുകളിലും കടകളിലും പാർക്കുകളിലും ഉള്ള ആളുകളോടു സാക്ഷീകരിക്കുന്നു. ഓരോ മാസവും ശരാശരി 150 മാസികകൾ സമർപ്പിക്കുന്നുണ്ട്‌. കേൾവിക്കുറവും ഓർമത്തകരാറുകളും നിമിത്തമുള്ള ബുദ്ധിമുട്ടുകളൊക്കെ ഉണ്ട്‌. എങ്കിലും എന്റെ സ്‌നേഹനിധികളായ ആത്മീയ സഹോദരങ്ങളും—എന്റെ വലിയ ആത്മീയ കുടുംബം—എന്റെ രണ്ടു പുത്രിമാരുടെ കുടുംബങ്ങളും എനിക്കു യഥാർഥ സഹായത്തിന്റെ ഉറവാണ്‌.

സർവോപരി, യഹോവയിൽ ആശ്രയിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. ഇക്കാലമത്രയും, ‘യഹോവ എന്റെ ശൈലവും കോട്ടയും രക്ഷകനും’ ആയിരിക്കുന്നു.’—സങ്കീർത്തനം 18:2.

[അടിക്കുറിപ്പുകൾ]

a ഇമ്മാനുവൽ പറ്റെരക്കിസിന്റെ ജീവിതകഥ 1996 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 22-7 പേജുകളിൽ കാണാം.

b 1993 സെപ്‌റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 27-31 വരെയുള്ള പേജുകളിൽ മിനോസ്‌ കൊക്കിനാക്കിസ്‌ ഉൾപ്പെട്ട കേസിന്റെ വിജയത്തെക്കുറിച്ച്‌ കാണാം. മിനോസ്‌ കൊക്കിനാക്കിസ്‌ 1999 ജനുവരിയിൽ മരണമടഞ്ഞു.

[26, 27 പേജുകളിലെ ചിത്രങ്ങൾ]

താഴെ: ഭാര്യയോടൊത്ത്‌; ഇടത്ത്‌: 1927-ൽ; എതിർ പേജിൽ: 1939-ൽ ശിക്ഷ കഴിഞ്ഞ്‌ മടങ്ങിവന്നയുടനെ മിനോസ്‌ കൊക്കിനാക്കിസിനോടും (ഇടത്ത്‌) അക്രോപോളീസിലുള്ള മറ്റൊരു സാക്ഷിയോടും കൂടെ.