നമുക്കു സാധിക്കുന്നതിലധികം യഹോവ നമ്മോട് ആവശ്യപ്പെടുന്നുവോ?
നമുക്കു സാധിക്കുന്നതിലധികം യഹോവ നമ്മോട് ആവശ്യപ്പെടുന്നുവോ?
“ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?”—മീഖാ 6:8.
1. ചിലർ യഹോവയെ സേവിക്കാത്തതിന്റെ കാരണം എന്തായിരിക്കാം?
യഹോവ തന്റെ ജനത്തോട് ചിലത് ആവശ്യപ്പെടുന്നു. മീഖായുടെ പ്രവചനത്തിൽനിന്ന് ഉദ്ധരിച്ച മേൽപ്പറഞ്ഞ വാക്കുകൾ വായിച്ചു കഴിയുമ്പോൾ, ദൈവത്തിന്റെ നിബന്ധനകൾ ന്യായയുക്തമാണെന്ന് നിങ്ങൾ ശരിയായിത്തന്നെ നിഗമനം ചെയ്തേക്കാം. എന്നിരുന്നാലും അനേകർ നമ്മുടെ മഹാസ്രഷ്ടാവിനെ സേവിക്കുന്നില്ല. ഒരിക്കൽ അവനെ സേവിച്ചിരുന്ന ചിലർ അതു നിറുത്തിയിരിക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ തങ്ങൾക്കു സാധിക്കുന്നതിലധികം ദൈവം തങ്ങളോട് ആവശ്യപ്പെടുന്നുവെന്ന് അവർ കരുതുന്നു. എന്നാൽ, നമുക്കു സാധിക്കുന്നതിലധികം അവൻ ആവശ്യപ്പെടുന്നുണ്ടോ? അതോ, യഹോവ ആവശ്യപ്പെടുന്നതിനോടുള്ള വ്യക്തിയുടെ മനോഭാവത്തിലാണോ പ്രശ്നം? ഇക്കാര്യത്തിൽ ഉൾക്കാഴ്ച പ്രദാനം ചെയ്യുന്ന ഒരു ചരിത്ര വിവരണം നമുക്കു പരിചിന്തിക്കാം.
2. ആരായിരുന്നു നയമാൻ, യഹോവയുടെ പ്രവാചകൻ അവനോട് എന്തു ചെയ്യാൻ ആവശ്യപ്പെട്ടു?
2 സിറിയൻ സൈനിക മേധാവി ആയിരുന്ന നയമാന് കുഷ്ഠം പിടിപെട്ടു. എന്നാൽ അവനെ സൗഖ്യമാക്കാൻ കഴിയുന്ന യഹോവയുടെ ഒരു പ്രവാചകൻ ഇസ്രായേലിൽ ഉണ്ടെന്ന് അവനു വിവരം ലഭിച്ചു. അതുകൊണ്ട് നയമാനും ഭൃത്യന്മാരും ഇസ്രായേലിലേക്കു പുറപ്പെട്ടു. ഒടുവിൽ അവർ ദൈവത്തിന്റെ പ്രവാചകനായ എലീശായുടെ വീട്ടിൽ എത്തി. വീടിനു വെളിയിൽ വന്ന് ആ വിശിഷ്ട സന്ദർശകനെ സ്വീകരിക്കുന്നതിനു പകരം എലീശാ തന്റെ ദാസൻ മുഖാന്തരം നയമാനോടു പിൻവരുന്ന പ്രകാരം പറഞ്ഞു: “നീ ചെന്നു യോർദ്ദാനിൽ ഏഴു പ്രാവശ്യം കുളിക്ക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും.”—2 രാജാക്കന്മാർ 5:10.
3. യഹോവ ആവശ്യപ്പെട്ടതു ചെയ്യാൻ നയമാൻ ആദ്യം വിസമ്മതിച്ചത് എന്തുകൊണ്ട്?
3 ദൈവത്തിന്റെ പ്രവാചകൻ ആവശ്യപ്പെട്ടതു ചെയ്താൽ നയമാൻ അറപ്പുളവാക്കുന്ന ഒരു രോഗത്തിൽനിന്നു സുഖം പ്രാപിക്കുമായിരുന്നു. അതുകൊണ്ട്, യഹോവ അവനു സാധിക്കുന്നതിലധികം അവനോട് ആവശ്യപ്പെടുകയായിരുന്നോ? തീർച്ചയായും അല്ലായിരുന്നു. എന്നിട്ടും, യഹോവ ആവശ്യപ്പെട്ടതു ചെയ്യാൻ നയമാൻ ഒരുക്കമല്ലായിരുന്നു. “ദമ്മേശെക്കിലെ നദികളായ അബാനയും പർപ്പരും യിസ്രായേൽദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്കു അവയിൽ കുളിച്ചു ശുദ്ധനാകരുതോ?” എന്ന് അവൻ പ്രതിഷേധപൂർവം പറഞ്ഞു. അങ്ങനെ നയമാൻ ക്രോധത്തോടെ അവിടെനിന്നു പോയി.—2 രാജാക്കന്മാർ 5:12.
4, 5. (എ) നയമാന്റെ അനുസരണത്തിന്റെ ഫലം എന്തായിരുന്നു, അതു ലഭിച്ചപ്പോൾ അവൻ എങ്ങനെ പ്രതികരിച്ചു? (ബി) നാം ഇനി എന്തു പരിചിന്തിക്കും?
4 വാസ്തവത്തിൽ നയമാന്റെ പ്രശ്നം എന്തായിരുന്നു? ആവശ്യപ്പെട്ടതു ചെയ്യുക വളരെ പ്രയാസമായിരുന്നു എന്നതായിരുന്നില്ല. നയമാന്റെ ഭൃത്യന്മാർ അവനോട് “പിതാവേ, പ്രവാചകൻ വലിയോരു കാര്യം നിന്നോടു കല്പിച്ചിരുന്നുവെങ്കിൽ നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവൻ: കുളിച്ചു ശുദ്ധനാക എന്നു നിന്നോടു കല്പിച്ചാൽ എത്ര അധികം” എന്നു നയപൂർവം പറഞ്ഞു. (2 രാജാക്കന്മാർ 5:13) നയമാന്റെ മനോഭാവമായിരുന്നു പ്രശ്നം. തന്റെ അന്തസ്സിനു ചേർന്ന വിധമല്ല പ്രവാചകൻ തന്നോട് ഇടപെട്ടതെന്ന് അവൻ ചിന്തിച്ചു. മാത്രവുമല്ല, പ്രത്യക്ഷത്തിൽ നിഷ്ഫലവും അപമാനകരവുമായി നയമാൻ കരുതിയ ഒരു സംഗതിയാണു പ്രവാചകൻ അവനോട് ആവശ്യപ്പെട്ടത്. എന്നിരുന്നാലും, ഭൃത്യന്മാരുടെ നയപൂർവകമായ ബുദ്ധിയുപദേശത്തിനു നയമാൻ ചെവികൊടുത്തു. അവൻ യോർദ്ദാൻ നദിയിൽ ഏഴു പ്രാവശ്യം മുങ്ങി. “അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹംപോലെ ആയ”പ്പോൾ അവനുണ്ടായ സന്തോഷം ഒന്നു സങ്കൽപ്പിച്ചു നോക്കൂ! അവൻ കൃതജ്ഞത നിറഞ്ഞവനായി. അതിലുപരി, യഹോവയെ അല്ലാതെ മറ്റൊരു ദൈവത്തെയും താൻ മേലാൽ ആരാധിക്കില്ലെന്നു നയമാൻ പ്രഖ്യാപിച്ചു.—2 രാജാക്കന്മാർ 5:14-17.
5 മാനവ ചരിത്രത്തിൽ ഉടനീളം, പല നിബന്ധനകളും അനുസരിക്കാൻ യഹോവ മനുഷ്യരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവയിൽ ചിലതു പരിചിന്തിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. അത്തരം കാര്യങ്ങൾ പരിചിന്തിക്കുമ്പോൾ, അവ ചെയ്യാൻ യഹോവ നിങ്ങളോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കുമായിരുന്നെന്നു സ്വയം ചോദിക്കുക. യഹോവ ഇന്നു നമ്മോട് എന്താണ് ആവശ്യപ്പെടുന്നത് എന്നു നാം പിന്നീടു പരിശോധിക്കും.
കഴിഞ്ഞകാലത്ത് യഹോവ ആവശ്യപ്പെട്ട കാര്യങ്ങൾ
6. ആദ്യ മനുഷ്യ ജോടിക്കു ലഭിച്ച നിർദേശങ്ങൾ ഏവ, അത്തരം നിർദേശങ്ങളോടു നിങ്ങൾ എങ്ങനെ പ്രതികരിക്കുമായിരുന്നു?
6 കുട്ടികളെ വളർത്താനും ഭൂമിയെ കീഴടക്കാനും മൃഗജാലങ്ങളെ അധീനതയിലാക്കാനും യഹോവ ആദ്യ മനുഷ്യ ജോടിയായ ആദാമിനോടും ഹവ്വായോടും നിർദേശിച്ചു. വിശാലമായ ഒരു ഉദ്യാനതുല്യ ഭവനം നൽകി അവൻ ആദ്യ പുരുഷനെയും ഭാര്യയെയും അനുഗ്രഹിക്കുകയും ചെയ്തു. (ഉല്പത്തി 1:27, 28; 2:9-15) എന്നാൽ അവർക്ക് ഒരു വിലക്ക് ഉണ്ടായിരുന്നു. ഏദെൻ തോട്ടത്തിലെ അനേകം ഫലവൃക്ഷങ്ങളിൽ ഒന്നിൽനിന്ന് അവർ ഭക്ഷിക്കരുതായിരുന്നു. (ഉല്പത്തി 2:16, 17) ദൈവം അവർക്കു സാധിക്കുന്നതിലധികം അവരോട് ആവശ്യപ്പെടുകയായിരുന്നില്ല, ഉവ്വോ? പൂർണ ആരോഗ്യത്തോടെ എന്നേക്കും ജീവിക്കുകയെന്ന പ്രത്യാശയോടു കൂടിയ അത്തരമൊരു നിയമനം നിർവഹിക്കുന്നതിൽ നിങ്ങൾ സന്തോഷിക്കുമായിരുന്നില്ലേ? ഒരു പ്രലോഭകൻ തോട്ടത്തിൽ പ്രത്യക്ഷപ്പെട്ടാലും, നിങ്ങൾ അവന്റെ വാദം തള്ളിക്കളയുമായിരുന്നില്ലേ? ലളിതമായ ആ ഏക വിലക്കു കൽപ്പിക്കാൻ യഹോവയ്ക്ക് അധികാരം ഉണ്ടായിരുന്നു എന്നതിനോടു നിങ്ങൾ യോജിക്കുമായിരുന്നില്ലേ?—ഉല്പത്തി 3:1-5.
7. (എ) നോഹയ്ക്ക് എന്തു നിയമനം ലഭിച്ചു, അവൻ എന്ത് എതിർപ്പുകൾ അനുഭവിച്ചു? (ബി) യഹോവ നോഹയോട് ആവശ്യപ്പെട്ടതിനെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു?
7 പിൽക്കാലത്ത്, ഒരു ആഗോള പ്രളയത്തിൽനിന്നു സംരക്ഷിക്കപ്പെടാനുള്ള മാർഗം എന്ന നിലയിൽ ഒരു പെട്ടകം പണിയാൻ യഹോവ നോഹയോട് ആവശ്യപ്പെട്ടു. പെട്ടകത്തിന്റെ ഭീമമായ വലിപ്പം വെച്ചുനോക്കുമ്പോൾ, ആ വേല എളുപ്പമല്ലായിരുന്നു. മാത്രവുമല്ല, സാധ്യതയനുസരിച്ച് വളരെയധികം പരിഹാസത്തിന്റെയും ശത്രുതയുടെയും മധ്യേ വേണമായിരുന്നു അതു ചെയ്യാൻ. എങ്കിലും, തന്റെ കുടുംബത്തെ—അനേകം മൃഗങ്ങളെയും—രക്ഷിക്കുന്നത് നോഹയെ സംബന്ധിച്ചിടത്തോളം എന്തൊരു പദവിയായിരുന്നു! (ഉല്പത്തി 6:1-8, 14-16; എബ്രായർ 11:7; 2 പത്രൊസ് 2:5) നിങ്ങൾക്ക് അത്തരം ഒരു നിയമനം ലഭിച്ചിരുന്നെങ്കിൽ, അതു നിർവഹിക്കാനായി നിങ്ങൾ കഠിനാധ്വാനം ചെയ്യുമായിരുന്നോ? അതോ, നിങ്ങൾക്കു സാധിക്കുന്നതിലധികം യഹോവ നിങ്ങളോട് ആവശ്യപ്പെടുകയാണെന്ന് കരുതുമായിരുന്നോ?
8. അബ്രാഹാമിനോട് എന്തു ചെയ്യാനാണ് ആവശ്യപ്പെട്ടത്, അവന്റെ അനുസരണത്തിന്റെ ഫലമായി എന്തു ചിത്രീകരിക്കപ്പെട്ടു?
8 വളരെ ബുദ്ധിമുട്ടുള്ള ഒരു സംഗതി ചെയ്യാനാണ് ദൈവം അബ്രാഹാമിനോട് ആവശ്യപ്പെട്ടത്. “നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ എകജാതനായ യിസ്ഹാക്കിനെ തന്നേ, കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക” എന്നു ദൈവം അവനോടു പറഞ്ഞു. (ഉല്പത്തി 22:2) അന്നു കുട്ടികൾ ഇല്ലാതിരുന്ന യിസ്ഹാക്കിന് സന്തതികൾ ഉണ്ടാകുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരുന്നതിനാൽ, യിസ്ഹാക്കിനെ ജീവനിലേക്കു തിരികെ കൊണ്ടുവരാനുള്ള ദൈവത്തിന്റെ പ്രാപ്തിയിലുള്ള അബ്രാഹാമിന്റെ വിശ്വാസം പരിശോധിക്കപ്പെട്ടു. അബ്രാഹാം യിസ്ഹാക്കിനെ യാഗം കഴിക്കാൻ തുനിഞ്ഞപ്പോൾ ദൈവം ആ യുവാവിനെ സംരക്ഷിച്ചു. ഈ സംഭവം, ദൈവം സ്വന്തം പുത്രനെ മനുഷ്യവർഗത്തിനു വേണ്ടി യാഗമായി നൽകുമെന്നും പിന്നീട് അവനെ ഉയിർപ്പിക്കുമെന്നും വ്യക്തമായി സൂചിപ്പിച്ചു.—ഉല്പത്തി 17:19; 22:9-18; യോഹന്നാൻ 3:16; പ്രവൃത്തികൾ 2:23, 24, 29-32; എബ്രായർ 11:17-19.
9. യഹോവ അബ്രാഹാമിനു സാധിക്കുന്നതിലധികം അവനോട് ആവശ്യപ്പെടുകയല്ലായിരുന്നത് എന്തുകൊണ്ട്?
9 യഹോവയാം ദൈവം അബ്രാഹാമിനു സാധിക്കുന്നതിലധികം അവനോട് ആവശ്യപ്പെടുകയായിരുന്നെന്നു ചിലർ വിചാരിച്ചേക്കാം. എന്നാൽ ദൈവം അങ്ങനെ ചെയ്യുകയായിരുന്നോ? മരണത്തിൽ താത്കാലികമായി ഉറങ്ങേണ്ടിവന്നാൽ പോലും തന്നെ അനുസരിക്കാൻ നമ്മോട് ആവശ്യപ്പെടുന്നത്, മരിച്ചവരെ ഉയിർപ്പിക്കാൻ കഴിയുന്ന നമ്മുടെ സ്രഷ്ടാവിന്റെ ഭാഗത്തു വാസ്തവത്തിൽ സ്നേഹമില്ലായ്മയാണോ? യേശുക്രിസ്തുവും അവന്റെ ആദിമ അനുഗാമികളും അങ്ങനെ കരുതിയില്ല. ദൈവേഷ്ടം ചെയ്യാനായി ശാരീരിക ഉപദ്രവമോ മരണം പോലുമോ അനുഭവിക്കാൻ അവർ മനസ്സൊരുക്കം ഉള്ളവരായിരുന്നു. (യോഹന്നാൻ 10:11, 17, 18; പ്രവൃത്തികൾ 5:40-42; 21:13) സാഹചര്യം ആവശ്യപ്പെടുന്ന പക്ഷം അത് അനുഭവിക്കാൻ നിങ്ങൾ മനസ്സൊരുക്കം ഉള്ളവരായിരിക്കുമോ? തന്റെ ജനമായിരിക്കാൻ സമ്മതിച്ചിട്ടുള്ളവരോടു യഹോവ ആവശ്യപ്പെട്ടിരിക്കുന്ന ചില കാര്യങ്ങൾ നമുക്കു പരിചിന്തിക്കാം.
യഹോവ ഇസ്രായേലിനു കൊടുത്ത നിയമം
10. യഹോവ ആവശ്യപ്പെടുന്നതെല്ലാം ചെയ്യാമെന്നു വാഗ്ദാനം ചെയ്തത് ആർ, അവൻ അവർക്ക് എന്തു നൽകി?
10 അബ്രാഹാമിന്റെ പുത്രനായ യിസ്ഹാക്കിലൂടെയും പൗത്രനായ യാക്കോബിലൂടെ, അഥവാ ഇസ്രായേലിലൂടെയും ഉണ്ടായ അവന്റെ സന്തതികൾ ഇസ്രായേൽ ജനതയായി വളർന്നു. യഹോവ ഇസ്രായേല്യരെ ഈജിപ്തിലെ അടിമത്തത്തിൽ നിന്നു വിടുവിച്ചു. (ഉല്പത്തി 32:28; 46:1-3; 2 ശമൂവേൽ 7:23, 24) തുടർന്ന് അധികം താമസിയാതെ, ദൈവം തങ്ങളോട് ആവശ്യപ്പെടുന്നതെല്ലാം ചെയ്തുകൊള്ളാമെന്ന് അവർ വാഗ്ദാനം ചെയ്തു. അവർ പറഞ്ഞു: “യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും.” (പുറപ്പാടു 19:8) ഇസ്രായേല്യരെ താൻ ഭരിക്കണം എന്നുള്ള അവരുടെ ആഗ്രഹത്തിനു ചേർച്ചയിൽ യഹോവ ആ ജനതയ്ക്ക് പത്തു കൽപ്പനകൾ ഉൾപ്പെടെ 600-ലധികം നിയമങ്ങൾ നൽകി. മോശെയിലൂടെ നൽകപ്പെട്ട യഹോവയുടെ ഈ നിയമങ്ങൾ കാലക്രമത്തിൽ ന്യായപ്രമാണം എന്ന് അറിയപ്പെടാൻ ഇടയായി.—എസ്രാ 7:6; ലൂക്കൊസ് 10:25-27; യോഹന്നാൻ 1:17.
11. ന്യായപ്രമാണത്തിന്റെ ഒരു ഉദ്ദേശ്യം എന്തായിരുന്നു, അത് നിറവേറ്റാൻ സഹായിച്ച ചില നിബന്ധനകൾ ഏവ?
11 ലൈംഗിക ധാർമികത, വ്യാപാര ഇടപാടുകൾ, ശിശു പരിചരണം എന്നിങ്ങനെയുള്ള കാര്യങ്ങളോടു ബന്ധപ്പെട്ട ആരോഗ്യാവഹമായ ചട്ടങ്ങൾ നൽകിക്കൊണ്ട് ഇസ്രായേല്യരെ സംരക്ഷിക്കുക എന്നതായിരുന്നു ന്യായപ്രമാണത്തിന്റെ ഒരു ഉദ്ദേശ്യം. (പുറപ്പാടു 20:14; ലേവ്യപുസ്തകം 18:6-18, 22-24; 19:35, 36; ആവർത്തനപുസ്തകം 6:6-9) സഹമനുഷ്യരോടും അതുപോലെതന്നെ ഒരുവന്റെ മൃഗങ്ങളോടും എങ്ങനെ പെരുമാറണമെന്നതു സംബന്ധിച്ചു നിയമങ്ങൾ നൽകപ്പെട്ടിരുന്നു. (ലേവ്യപുസ്തകം 19:18; ആവർത്തനപുസ്തകം 22:4, 10) വാർഷിക ഉത്സവങ്ങളോടും ആരാധനയ്ക്കായുള്ള കൂടിവരവുകളോടും ബന്ധപ്പെട്ട നിബന്ധനകൾ ആ ജനതയുടെ ആത്മീയ സംരക്ഷണത്തിന് ഉതകി.—ലേവ്യപുസ്തകം 23:1-43; ആവർത്തനപുസ്തകം 31:10-13.
12. ന്യായപ്രമാണത്തിന്റെ മുഖ്യ ഉദ്ദേശ്യം എന്തായിരുന്നു?
12 പൗലൊസ് അപ്പൊസ്തലൻ ന്യായപ്രമാണത്തിന്റെ ഒരു മുഖ്യ ഉദ്ദേശ്യം പിൻവരുന്ന പ്രകാരം പ്രസ്താവിച്ചു: “വാഗ്ദത്തം ലഭിച്ച സന്തതി [ക്രിസ്തു] വരുവോളം ലംഘനങ്ങൾ പ്രത്യക്ഷമാകാനാണ് അതു കൂട്ടിച്ചേർക്കപ്പെട്ടത്.” (ഗലാത്യർ 3:19, NW) തങ്ങൾ അപൂർണർ ആണെന്നു ന്യായപ്രമാണം ഇസ്രായേല്യരെ ഓർമിപ്പിച്ചു. അപ്പോൾ ന്യായമായും, തങ്ങളുടെ പാപങ്ങളെ പൂർണമായും നീക്കാൻ കഴിയുന്ന പൂർണതയുള്ള ഒരു യാഗം ആവശ്യമായിരുന്നു. (എബ്രായർ 10:1-4) അതുകൊണ്ട്, മിശിഹാ അഥവാ ക്രിസ്തു ആയ യേശുവിനെ സ്വീകരിക്കാൻ ആ ജനതയെ ഒരുക്കുകയെന്നത് ന്യായപ്രമാണത്തിന്റെ ഉദ്ദേശ്യമായിരുന്നു. പൗലൊസ് എഴുതി: “നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.”—ഗലാത്യർ 3:24.
യഹോവയുടെ ന്യായപ്രമാണം ഭാരപ്പെടുത്തുന്നത് ആയിരുന്നോ?
13. (എ) അപൂർണ മനുഷ്യർ ന്യായപ്രമാണത്തെ വീക്ഷിച്ചത് എങ്ങനെ, എന്തുകൊണ്ട്? (ബി) ന്യായപ്രമാണം വാസ്തവത്തിൽ ഭാരപ്പെടുത്തുന്നത് ആയിരുന്നോ?
13 ന്യായപ്രമാണം “വിശുദ്ധവും ന്യായവും നല്ലതും” ആയിരുന്നെങ്കിലും അനേകരും അതിനെ ഭാരപ്പെടുത്തുന്നതായി കരുതി. (റോമർ 7:12) ന്യായപ്രമാണം പൂർണതയുള്ളത് ആയിരുന്നതിനാൽ ഇസ്രായേല്യർക്ക് അതിന്റെ ഉന്നത നിലവാരത്തിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. (സങ്കീർത്തനം 19:7) അതുകൊണ്ടാണ് പത്രൊസ് അപ്പൊസ്തലൻ അതിനെ “നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കഴിഞ്ഞിട്ടില്ലാത്ത നുകം” എന്നു വിളിച്ചത്. (പ്രവൃത്തികൾ 15:10) തീർച്ചയായും, ന്യായപ്രമാണം അതിൽത്തന്നെ ഭാരപ്പെടുത്തുന്നത് ആയിരുന്നില്ല. അത് അനുസരിക്കുന്നതു ജനങ്ങൾക്കു പ്രയോജനങ്ങൾ കൈവരുത്തി.
14. ന്യായപ്രമാണം ഇസ്രായേല്യർക്കു വളരെയധികം പ്രയോജനങ്ങൾ ചെയ്തു എന്നു കാണിക്കുന്ന ചില ഉദാഹരണങ്ങൾ ഏവ?
14 ഉദാഹരണത്തിന്, ന്യായപ്രമാണത്തിൻ കീഴിൽ കള്ളനെ തടവിലാക്കിയിരുന്നില്ല. പകരം അയാൾ ജോലി ചെയ്ത്, മോഷ്ടിച്ചതിന്റെ ഇരട്ടിയോ അതിൽ കൂടുതലോ പകരം നൽകണമായിരുന്നു. അതുകൊണ്ട് മോഷണത്തിന് ഇരയായ വ്യക്തിക്കു യാതൊരു നഷ്ടവും ഭവിച്ചിരുന്നില്ല. കഠിനാധ്വാനം ചെയ്യുന്ന ആളുകൾ ഒരു ജയിൽ വ്യവസ്ഥയെ താങ്ങിനിർത്തുന്നതിന്റെ ഭാരം പേറേണ്ടതും ഇല്ലായിരുന്നു. (പുറപ്പാടു 22:1, 3, 4, 7) സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വിലക്കപ്പെട്ടിരുന്നു. നന്നായി വേവിക്കാത്ത പക്ഷം പന്നിയിറച്ചി ട്രൈച്ചിനോസിസ് എന്ന രോഗത്തിനു കാരണമാകാം. മുയലിന് ടുലാറെമിയ എന്ന രോഗം പരത്താനാകും. (ലേവ്യപുസ്തകം 11:4-12) സമാനമായി, ശവശരീരത്തെ സ്പർശിക്കുന്നതു വിലക്കിക്കൊണ്ടുള്ള നിയമം ഒരു സംരക്ഷണമായിരുന്നു. ഒരു വ്യക്തി ശവശരീരം തൊട്ടാൽ, അയാൾ തന്റെ ദേഹവും വസ്ത്രങ്ങളും കഴുകണമായിരുന്നു. (ലേവ്യപുസ്തകം 11:31-36; സംഖ്യാപുസ്തകം 19:11-22) മലം കുഴിച്ചു മൂടണമായിരുന്നു. രോഗാണു സംക്രമണത്തിൽനിന്ന് അത് ആളുകളെ സംരക്ഷിക്കുമായിരുന്നു. എന്നാൽ അടുത്ത നൂറ്റാണ്ടുകളിൽ മാത്രമാണ് ശാസ്ത്രജ്ഞന്മാർ രോഗാണുക്കൾ സ്ഥിതി ചെയ്യുന്നു എന്ന സംഗതി മനസ്സിലാക്കിയത്.—ആവർത്തനപുസ്തകം 23:13.
15. ഇസ്രായേല്യർക്ക് ഒരു ഭാരമാണെന്നു തെളിഞ്ഞത് എന്ത്?
15 ന്യായപ്രമാണം ഒരിക്കലും ജനങ്ങൾക്കു സാധിക്കുന്നതിലധികം അവരിൽനിന്ന് ആവശ്യപ്പെട്ടില്ല. എന്നാൽ ന്യായപ്രമാണത്തിന്റെ വ്യാഖ്യാതാക്കളായി ഭാവിച്ചവർ അങ്ങനെ ആയിരുന്നില്ല. അവർ അടിച്ചേൽപ്പിച്ച ചട്ടങ്ങളെ കുറിച്ച് ജയിംസ് ഹേസ്റ്റിങ്സ് എഡിറ്റ് ചെയ്ത ഒരു ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു: “തിരുവെഴുത്തു കൽപ്പനകൾ ഓരോന്നിനെ ചുറ്റിപ്പറ്റിയും അപ്രധാനമായ വിലക്കുകളുടെ ഒരു ശൃംഖലതന്നെ ഉണ്ടായിരുന്നു. . . . സങ്കൽപ്പിക്കാൻ കഴിയുന്ന ഏതൊരു സംഗതിയെയും ന്യായപ്രമാണത്തിന്റെ പരിധിയിൽ കൊണ്ടുവരാനും നിർദയമായ യുക്തിയാൽ മനുഷ്യ പെരുമാറ്റത്തെ ഒന്നാകെ കർശനമായ മാർഗങ്ങളിലൂടെ നിയന്ത്രിക്കാനുമുള്ള ശ്രമം നടത്തിയിരുന്നു. . . . മനഃസാക്ഷിയുടെ ശബ്ദം നിശബ്ദമാക്കപ്പെട്ടു; ബാഹ്യമായ നിരവധി ചട്ടങ്ങൾക്കു കീഴിൽ ദിവ്യ വചനത്തിന്റെ ജീവശക്തി നിഷ്ഫലമാക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്തു.”
16. മതനേതാക്കന്മാരുടെ ഭാരപ്പെടുത്തുന്ന ചട്ടങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ച് യേശു എന്തു പറഞ്ഞു?
16 നിരവധി ചട്ടങ്ങൾ അടിച്ചേൽപ്പിച്ച മത നേതാക്കന്മാരെ യേശുക്രിസ്തു അപലപിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽകൊണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല.” (മത്തായി 23:2, 4) അതിവിപുലമായ ശുദ്ധീകരണങ്ങൾ ഉൾപ്പെടെയുള്ള അവരുടെ ഭാരപ്പെടുത്തുന്ന മാനുഷ നിർമിത ചട്ടങ്ങളും പാരമ്പര്യങ്ങളും “ദൈവവചനത്തെ ദുർബ്ബലമാ”ക്കുന്നുവെന്ന് യേശു ചൂണ്ടിക്കാട്ടി. (മർക്കൊസ് 7:1-13, NW; മത്തായി 23:13, 24-26) എന്നാൽ യേശു ഭൂമിയിൽ വരുന്നതിനു മുമ്പുതന്നെ ഇസ്രായേലിലെ മത ഗുരുക്കന്മാർ യഹോവ വാസ്തവത്തിൽ ആവശ്യപ്പെട്ടതിനെ തെറ്റായി വ്യാഖ്യാനിച്ചിരുന്നു.
യഹോവ വാസ്തവത്തിൽ ആവശ്യപ്പെടുന്ന സംഗതി
17. അവിശ്വാസികളായ ഇസ്രായേല്യരുടെ ഹോമയാഗങ്ങളിൽ യഹോവ പ്രസാദിക്കാതിരുന്നത് എന്തുകൊണ്ട്?
17 പ്രവാചകനായ യെശയ്യാവ് മുഖാന്തരം യഹോവ പറഞ്ഞു: “മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ടു എനിക്കു മതി വന്നിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊററന്മാരുടെയോ രക്തം എനിക്കു ഇഷ്ടമല്ല.” (യെശയ്യാവു 1:10, 11) ന്യായപ്രമാണത്തിൽ ദൈവം തന്നെ ആവശ്യപ്പെട്ട യാഗങ്ങളിൽ അവൻ പ്രസാദിക്കാതിരുന്നത് എന്തുകൊണ്ടാണ്? (ലേവ്യപുസ്തകം 1:1–4:35) എന്തുകൊണ്ടെന്നാൽ ജനങ്ങൾ അവനോട് അനാദരവ് കാട്ടി. ആയതിനാൽ അവർ ഇങ്ങനെ ഉദ്ബോധിപ്പിക്കപ്പെട്ടു: “നിങ്ങളെ കഴുകി വെടിപ്പാക്കുവിൻ; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പിൽനിന്നു നീക്കിക്കളവിൻ; തിന്മ ചെയ്യുന്നതു മതിയാക്കുവിൻ. നന്മ ചെയ്വാൻ പഠിപ്പിൻ; ന്യായം അന്വേഷിപ്പിൻ; പീഡിപ്പിക്കുന്നവനെ നേർവ്വഴിക്കാക്കുവിൻ; അനാഥന്നു ന്യായം നടത്തിക്കൊടുപ്പിൻ; വിധവെക്കു വേണ്ടി വ്യവഹരിപ്പിൻ.” (യെശയ്യാവു 1:16, 17) യഹോവ തന്റെ ദാസന്മാരോട് ആവശ്യപ്പെടുന്നത് എന്തെന്നു മനസ്സിലാക്കാൻ ഇതു നമ്മെ സഹായിക്കുന്നില്ലേ?
18. യഹോവ ഇസ്രായേല്യരോടു വാസ്തവത്തിൽ എന്താണ് ആവശ്യപ്പെട്ടത്?
18 ദൈവം വാസ്തവത്തിൽ എന്താണ് ആവശ്യപ്പെടുന്നതെന്ന് യേശു പ്രകടമാക്കി. “ന്യായപ്രമാണത്തിൽ ഏതു കല്പന വലിയതു” എന്ന് അവനോടു ചോദിച്ചപ്പോഴാണ് അവൻ അതു വ്യക്തമാക്കിയത്. യേശു ഇങ്ങനെ പ്രതിവചിച്ചു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകൻമാരും അടങ്ങിയിരിക്കുന്നു.” (മത്തായി 22:36-40; ലേവ്യപുസ്തകം 19:18; ആവർത്തനപുസ്തകം 6:4-6) പിൻവരുന്ന പ്രകാരം ചോദിച്ചുകൊണ്ട് പ്രവാചകനായ മോശെയും ഇതേ ആശയം തന്നെ വ്യക്തമാക്കി: “നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാവഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സേവിക്കയും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്റെ നന്മെക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കുന്നതു എന്തു?”—ആവർത്തനപുസ്തകം 10:12, 13; 15:7, 8.
19. ഇസ്രായേല്യർ വിശുദ്ധരായി പ്രത്യക്ഷപ്പെടാൻ ശ്രമിച്ചത് എങ്ങനെ, എന്നാൽ യഹോവ അവരോട് എന്തു പറഞ്ഞു?
19 ദുഷ്പ്രവൃത്തിക്കാർ ആയിരുന്നെങ്കിലും വിശുദ്ധരായി കാണപ്പെടാൻ ഇസ്രായേല്യർ ആഗ്രഹിച്ചു. ന്യായപ്രമാണം വാർഷിക പാപപരിഹാര ദിനത്തിൽ മാത്രമേ ഉപവാസം നിഷ്കർഷിച്ചിരുന്നുള്ളുവെങ്കിലും അവർ കൂടെക്കൂടെ ഉപവസിക്കാൻ തുടങ്ങി. (ലേവ്യപുസ്തകം 16:30, 31) എന്നാൽ യഹോവ അവരെ ഇപ്രകാരം ശാസിച്ചു: “ഇതിന്നോ നീ നോമ്പെന്നും യഹോവെക്കു പ്രസാദമുള്ള ദിവസമെന്നും പേർ പറയുന്നതു? അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകർക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം? വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ?”—യെശയ്യാവു 58:3-7.
20. കപട മതഭക്തരെ യേശു ശാസിച്ചത് എന്തിന്?
20 സ്വയനീതിക്കാരായ ആ ഇസ്രായേല്യർക്ക് യേശുവിന്റെ നാളിലെ കപട മതഭക്തരുടേതിനു സമാനമായ ഒരു പ്രശ്നം ഉണ്ടായിരുന്നു. ആ കപട മതഭക്തരോട് യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.” (മത്തായി 23:23; ലേവ്യപുസ്തകം 27:30) യഹോവ തന്റെ ദാസന്മാരോട് യഥാർഥത്തിൽ ആവശ്യപ്പെടുന്നത് എന്തെന്നു മനസ്സിലാക്കാൻ യേശുവിന്റെ വാക്കുകൾ നമ്മെ സഹായിക്കുന്നില്ലേ?
21. യഹോവ നമ്മോട് ആവശ്യപ്പെടുന്നത് എന്തെന്നും ആവശ്യപ്പെടുന്നില്ലാത്തത് എന്തെന്നും പ്രവാചകനായ മീഖാ ചുരുക്കിപ്പറഞ്ഞത് എങ്ങനെ?
21 യഹോവ നമ്മോട് ആവശ്യപ്പെടുന്നത് എന്തെന്നും ആവശ്യപ്പെടുന്നില്ലാത്തത് എന്തെന്നും വ്യക്തമാക്കാൻ ദൈവത്തിന്റെ പ്രവാചകനായ മീഖാ ഇങ്ങനെ ചോദിച്ചു: “എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെന്നു, അത്യുന്നതദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടു? ഞാൻ ഹോമയാഗങ്ങളോടും ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടും കൂടെ അവന്റെ സന്നിധിയിൽ ചെല്ലേണമോ? ആയിരം ആയിരം ആട്ടുകൊററനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിന്നു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിന്നു വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ? മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചുതന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?”—മീഖാ 6:6-8.
22. ന്യായപ്രമാണത്തിൻ കീഴിലുള്ളവരോട് യഹോവ വിശേഷാൽ ആവശ്യപ്പെട്ടത് എന്ത്?
22 അപ്പോൾ, ന്യായപ്രമാണത്തിൻ കീഴിൽ ജീവിച്ചിരുന്നവരോട് യഹോവ വിശേഷാൽ ആവശ്യപ്പെട്ടിരുന്നത് എന്തായിരുന്നു? തീർച്ചയായും, അവർ യഹോവയാം ദൈവത്തെ സ്നേഹിക്കേണ്ടിയിരുന്നു. തന്നെയുമല്ല, പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ പറഞ്ഞു: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം എന്നുള്ള ഏകവാക്യത്തിൽ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു.” (ഗലാത്യർ 5:14) സമാനമായി, റോമിലെ ക്രിസ്ത്യാനികളോടു പൗലൊസ് പറഞ്ഞു: “അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ. . . . സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തി തന്നേ.”—റോമർ 13:8-10.
അത് സാധിക്കുന്നതിലധികമല്ല
23, 24. (എ) യഹോവ ആവശ്യപ്പെടുന്നത് ഒരിക്കലും നമുക്കു സാധിക്കുന്നതിലധികം ആയിരിക്കില്ലാത്തത് എന്തുകൊണ്ട്? (ബി) അടുത്തതായി നാം എന്തു പരിചിന്തിക്കും?
23 യഹോവ എത്ര സ്നേഹവും കരുതലും കരുണയും ഉള്ള ദൈവമാണെന്നുള്ളതു നമ്മിൽ മതിപ്പുളവാക്കുന്നില്ലേ? ദൈവസ്നേഹത്തെ ഉയർത്തിക്കാട്ടാൻ, ആളുകൾ യഹോവയ്ക്ക് എത്ര അമൂല്യരാണെന്ന് അവരെ അറിയിക്കാൻ, അവന്റെ ഏകജാത പുത്രനായ യേശുക്രിസ്തു ഭൂമിയിൽ വന്നു. ദൈവസ്നേഹത്തെ ദൃഷ്ടാന്തീകരിച്ചുകൊണ്ട്, നിസ്സാര കുരികിലുകളെ കുറിച്ച് യേശു പറഞ്ഞു: “അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല.” അതുകൊണ്ട് അവൻ ഇങ്ങനെ നിഗമനം ചെയ്തു: “ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ.” (മത്തായി 10:29-31) തീർച്ചയായും, സ്നേഹവാനായ അത്തരമൊരു ദൈവം നമ്മോട് ആവശ്യപ്പെടുന്നത് ഒരിക്കലും നമുക്കു സാധിക്കുന്നതിലധികം ആയിരിക്കില്ല!
24 എന്നാൽ യഹോവ ഇന്നു നമ്മിൽനിന്ന് എന്താണ് ആവശ്യപ്പെടുന്നത്? നമുക്കു സാധിക്കുന്നതിലധികം ദൈവം ആവശ്യപ്പെടുന്നു എന്ന് ചിലർക്കു തോന്നിയേക്കാവുന്നത് എന്തുകൊണ്ട്? ഈ ചോദ്യങ്ങൾ പരിശോധിക്കുന്നതിനാൽ, യഹോവ ആവശ്യപ്പെടുന്ന എന്തും ചെയ്യുന്നത് അതിശയകരമായ ഒരു പദവി ആയിരിക്കുന്നത് എന്തുകൊണ്ടെന്നു നമുക്കു മനസ്സിലാക്കാൻ സാധിക്കും.
നിങ്ങൾക്ക് ഉത്തരം പറയാമോ?
□ എന്തുകൊണ്ടായിരിക്കാം ചിലർ യഹോവയെ സേവിക്കാൻ വിമുഖത കാട്ടുന്നത്?
□ വർഷങ്ങളിൽ ഉടനീളം യഹോവയുടെ നിബന്ധനകൾ വ്യത്യസ്തമായിരുന്നിട്ടുള്ളത് എങ്ങനെ?
□ ന്യായപ്രമാണം എന്തെല്ലാം ഉദ്ദേശ്യങ്ങൾക്ക് ഉതകി?
□ യഹോവ നമ്മോട് ആവശ്യപ്പെടുന്നത് നമുക്കു സാധിക്കുന്നതിലധികം അല്ലാത്തത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[18-ാം പേജിലെ ചിത്രം]
അതിവിപുലമായ ശുദ്ധീകരണം പോലുള്ള മനുഷ്യ നിർമിത ചട്ടങ്ങൾ ആരാധനയെ ഭാരപ്പെടുത്തുന്നതാക്കി