വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഥാർഥത്തിൽ കരുതൽ പ്രകടമാക്കുന്ന ഒരുവൻ ഉണ്ട്‌

യഥാർഥത്തിൽ കരുതൽ പ്രകടമാക്കുന്ന ഒരുവൻ ഉണ്ട്‌

യഥാർഥത്തിൽ കരുതൽ പ്രകടമാക്കുന്ന ഒരുവൻ ഉണ്ട്‌

തങ്ങൾ മറ്റുള്ളവരെ കുറിച്ച്‌ യഥാർഥത്തിൽ കരുതലുള്ളവരാണെന്ന്‌ ആയിരക്കണക്കിനാളുകൾ പ്രകടമാക്കുന്നു. മറ്റുള്ളവരുടെ പ്രശ്‌നങ്ങൾ തങ്ങളെ ഒരു തരത്തിലും ബാധിക്കുന്നില്ല എന്ന നിർവികാരവും സ്വാർഥവുമായ വീക്ഷണമല്ല അവർക്കുള്ളത്‌. പകരം, മറ്റുള്ളവരുടെ യാതനകൾ ലഘൂകരിക്കാൻ അവർ തങ്ങളാൽ ആവതെല്ലാം ചെയ്യുന്നു, ചിലപ്പോൾ സ്വന്തം ജീവൻ തൃണവത്‌കരിച്ചു പോലും. തങ്ങളുടെ പിടിയിൽ ഒതുങ്ങാത്ത പ്രബലശക്തികളാൽ സങ്കീർണമാകുന്ന ഒരു ഭാരിച്ച വേലയാണത്‌.

അത്യാഗ്രഹം, രാഷ്‌ട്രീയ ഉപജാപം, യുദ്ധങ്ങൾ, പ്രകൃതി വിപത്തുകൾ എന്നിങ്ങനെയുള്ള ഘടകങ്ങൾക്ക്‌ “ഭക്ഷ്യക്ഷാമം ഉന്മൂലനം ചെയ്യാനുള്ള ഏറ്റവും പ്രബുദ്ധതയോടും നിശ്ചയദാർഢ്യത്തോടും കൂടെയുള്ള പ്രയത്‌നങ്ങളെ” പോലും നിഷ്‌ഫലമാക്കാൻ കഴിയുമെന്ന്‌ ഒരു ദുരിതാശ്വാസ പ്രവർത്തകൻ പറയുന്നു. കരുതൽ പ്രകടമാക്കുന്നവർ അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളിൽ ഒന്നു മാത്രമാണ്‌ ഭക്ഷ്യക്ഷാമ നിർമാർജനം. രോഗം, ദാരിദ്ര്യം, അനീതി, യുദ്ധത്തിന്റെ കൊടും യാതനകൾ എന്നിവയ്‌ക്കെതിരെയും അവർ പോരാടുന്നു. എങ്കിലും അവർ വിജയിക്കുന്നുണ്ടോ?

ഭക്ഷ്യക്ഷാമവും വേദനയും ദൂരീകരിക്കാൻ ‘പ്രബുദ്ധതയോടും നിശ്ചയദാർഢ്യത്തോടും കൂടെ’ പ്രയത്‌നിക്കുന്നവർ യേശുവിന്റെ ഉപമയിലെ കൃപാലുവായ ശമര്യക്കാരനെപോലെയാണ്‌ എന്ന്‌ ഒരു ദുരിതാശ്വാസ ഏജൻസിയുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ പറയുകയുണ്ടായി. (ലൂക്കൊസ്‌ 10:29-37) അവർ എന്തെല്ലാം ചെയ്‌താലും, യാതന അനുഭവിക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടേയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട്‌ അദ്ദേഹം ഇങ്ങനെ ചോദിച്ചു: “നല്ല ശമര്യക്കാരൻ അതേ വഴിയിലൂടെ വർഷങ്ങളായി ദിവസവും യാത്രചെയ്യുകയും കൊള്ളയടിക്കപ്പെട്ടു കിടക്കുന്ന ഓരോരുത്തരെ ആഴ്‌ചതോറും വഴിയരുകിൽ കാണുകയും ചെയ്യുന്നെങ്കിൽ അയാൾ എന്തു ചെയ്യണം?”

‘ദാതാവിന്റെ മടുപ്പെന്ന മാരക രോഗം’ എന്നു പൊതുവെ വിളിക്കപ്പെടുന്ന അവസ്ഥയ്‌ക്കു വശംവദരായി നിരാശയോടെ എല്ലാം ഇട്ടെറിഞ്ഞിട്ട്‌ പോകാൻ എളുപ്പമാണ്‌. എങ്കിലും, യഥാർഥത്തിൽ കരുതൽ പ്രകടമാക്കുന്നവർ ശ്രമം ഉപേക്ഷിക്കുന്നില്ല എന്നത്‌ പ്രശംസാർഹമായ സംഗതിയാണ്‌. (ഗലാത്യർ 6:9, 10) ഉദാഹരണത്തിന്‌, ബ്രിട്ടനിലെ ജ്യൂയീഷ്‌ ടെലിഗ്രാഫിന്‌ എഴുതിയ ഒരാൾ, നാസി ജർമനിയിൽ “ഓഷ്‌വിറ്റ്‌സിലെ കൊടും യാതനകളെ അതിജീവിക്കാൻ ആയിരക്കണക്കിന്‌ യഹൂദന്മാരെ സഹായിച്ച” യഹോവയുടെ സാക്ഷികളെ അഭിനന്ദിച്ചു. “ഭക്ഷണം വേണ്ടത്ര ഇല്ലാതിരുന്നപ്പോഴും അവർ [ഞങ്ങളുടെ] യഹൂദ സഹോദരീസഹോദരന്മാർക്കു തങ്ങളുടെ ഭക്ഷണം പങ്കുവെച്ചു!” എന്ന്‌ ആ എഴുത്തുകാരൻ പറഞ്ഞു. തങ്ങളുടെ പക്കൽ ഉണ്ടായിരുന്ന വിഭവങ്ങളെല്ലാം ഉപയോഗിച്ച്‌ ആ സാക്ഷികൾ ആവതുപോലെ സഹായിച്ചു.

എങ്കിലും, ഭക്ഷണം എത്രതന്നെ പങ്കുവെച്ചാലും മാനുഷദുരിതങ്ങൾക്ക്‌ പൂർണമായ അറുതി വരില്ല എന്നതാണു യാഥാർഥ്യം. അനുകമ്പയുള്ളവർ ചെയ്‌തിരിക്കുന്ന നല്ല കാര്യങ്ങളെ ഒരു പ്രകാരത്തിലും താഴ്‌ത്തിക്കെട്ടാനല്ല ഇതു പറഞ്ഞത്‌. ദുരിതങ്ങളെ ശരിയായ വിധത്തിൽ ലഘൂകരിക്കുന്ന ഏതു പ്രവൃത്തിയും വിലപ്പെട്ടതാണ്‌. ആ സാക്ഷികൾ സഹതടവുകാരുടെ വേദന കുറെയൊക്കെ ലഘൂകരിച്ചു, കാലക്രമേണ നാസിസം നിർമൂലമാകുകയും ചെയ്‌തു. എന്നുവരികിലും, അത്തരം അടിച്ചമർത്തലിനു കാരണമാകുന്ന ലോക അവസ്ഥ ഇന്നും നിലനിൽക്കുന്നു. കരുതൽ പ്രകടമാക്കാത്ത ആളുകൾ വർധിച്ചുവരികയും ചെയ്യുന്നു. യഥാർഥത്തിൽ, ഇന്നുള്ളത്‌ “എളിയവരെ ഭൂമിയിൽനിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളവാൻ തക്കവണ്ണം മുമ്പല്ലു വാളായും അണപ്പല്ലു കത്തിയായും ഇരിക്കുന്നോരു തലമുറ”യാണ്‌! (സദൃശവാക്യങ്ങൾ 30:14) സ്ഥിതിവിശേഷം ഇങ്ങനെ ആയിരിക്കുന്നത്‌ എന്തുകൊണ്ടെന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം.

ദാരിദ്ര്യവും അടിച്ചമർത്തലും എന്തുകൊണ്ട്‌?

ഒരിക്കൽ യേശുക്രിസ്‌തു ഇങ്ങനെ പറഞ്ഞു: “ദരിദ്രർ നിങ്ങൾക്കു എല്ലായ്‌പോഴും അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോൾ അവർക്കു നൻമ ചെയ്‌വാൻ നിങ്ങൾക്കു കഴിയും.” (മർക്കൊസ്‌ 14:7) ദാരിദ്ര്യവും അടിച്ചമർത്തലും ഒരിക്കലും അവസാനിക്കില്ല എന്നാണോ യേശു അർഥമാക്കിയത്‌? ചില ആളുകൾ വിശ്വസിക്കുന്നതുപോലെ അനുകമ്പയുള്ള ആളുകൾ എത്രമാത്രം കരുതുമെന്നു കാണിക്കാനായി അവർക്ക്‌ അവസരമേകാനുള്ള ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണ്‌ അത്തരം ദുരിതങ്ങൾ എന്ന്‌ യേശു വിശ്വസിച്ചോ? ഇല്ല! യേശു അങ്ങനെ വിശ്വസിച്ചില്ല. ഈ വ്യവസ്ഥിതി നിലനിൽക്കുന്നിടത്തോളം കാലം ദാരിദ്ര്യം ജീവിതത്തിന്റെ ഒരു ഭാഗമായി തുടരും എന്ന സംഗതി പറയുക മാത്രമായിരുന്നു അവൻ. ഭൂമിയിൽ അത്തരം അവസ്ഥകൾ ഉണ്ടായിരിക്കുക എന്നതു തന്റെ സ്വർഗീയ പിതാവിന്റെ ആദിമ ഉദ്ദേശ്യമല്ലായിരുന്നു എന്ന്‌ യേശുവിന്‌ അറിയാമായിരുന്നുതാനും.

യഹോവയാം ദൈവം ഭൂമിയെ സൃഷ്ടിച്ചത്‌, അത്‌ ഒരു പറുദീസ ആയിരിക്കാനാണ്‌. ദാരിദ്ര്യവും അനീതിയും അടിച്ചമർത്തലും ഉള്ള ഒരു ഇടമായിരിക്കാനല്ല. ജീവിതാസ്വാദനം വർധിപ്പിക്കുമായിരുന്ന അത്ഭുതകരമായ കരുതലുകൾ ചെയ്‌തുകൊണ്ട്‌ മാനവകുടുംബത്തിനായി താൻ എത്രമാത്രം കരുതൽ ചെയ്‌തിരിക്കുന്നുവെന്ന്‌ അവൻ പ്രകടമാക്കി. എന്തിനധികം, നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമും ഹവ്വായും കഴിഞ്ഞിരുന്ന ഉദ്യാനത്തിന്റെ പേരിനെകുറിച്ചുതന്നെ ചിന്തിച്ചുനോക്കുക! “ഉല്ലാസം” എന്നർഥമുള്ള ഏദെൻ എന്നാണ്‌ അതു വിളിക്കപ്പെട്ടത്‌. (ഉല്‌പത്തി 2:8, 9) വിരസവും പ്രയാസപൂരിതവുമായ ചുറ്റുപാടുകളിൽ മനുഷ്യൻ ജീവിതത്തിലെ അവശ്യ സംഗതികൾ മാത്രം നിറവേറ്റി കഴിഞ്ഞുകൂടാനല്ല ദൈവം ഉദ്ദേശിച്ചിരുന്നത്‌. സൃഷ്ടിക്രിയ പൂർത്തിയായപ്പോൾ താൻ നിർമിച്ചതിനെ ദൈവം നോക്കിയിട്ട്‌ “വളരെ നല്ലത്‌” എന്നു പ്രഖ്യാപിച്ചു.—ഉല്‌പത്തി 1:31, NW.

അപ്പോൾ ദാരിദ്ര്യവും അടിച്ചമർത്തലും കഷ്ടപ്പാടുകളുടെ മറ്റു കാരണങ്ങളും ലോകമെമ്പാടും വ്യാപകമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? നമ്മുടെ ആദ്യമാതാപിതാക്കൾ ദൈവത്തിനെതിരെ മത്സരിച്ചതു നിമിത്തമാണ്‌ ഇപ്പോഴത്തെ ദുഷ്ട വ്യവസ്ഥിതി നിലവിൽ വന്നത്‌. (ഉല്‌പത്തി 3:1-5) ആ മത്സരം, തന്റെ സൃഷ്ടികളിൽ നിന്ന്‌ അനുസരണം ആവശ്യപ്പെടാനുള്ള അവകാശം ദൈവത്തിന്‌ ഉണ്ടോ എന്ന ചോദ്യം ഉന്നയിച്ചു. അതുകൊണ്ട്‌ ആദാമിന്റെ സന്തതികൾക്ക്‌ യഹോവ ഒരു നിശ്ചിത കാലഘട്ടത്തേക്ക്‌ സ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തു. മാനവകുടുംബത്തിനു സംഭവിക്കുന്ന കാര്യങ്ങളിൽ ദൈവം അപ്പോഴും കരുതൽ പ്രകടമാക്കി. തനിക്ക്‌ എതിരെയുള്ള മത്സരം ഉളവാക്കുമായിരുന്ന സകല ഹാനിയും ഇല്ലായ്‌മ ചെയ്യാൻ ദൈവം കരുതൽ ചെയ്‌തു. പെട്ടെന്നുതന്നെ, യഹോവ അടിച്ചമർത്തലും ദാരിദ്ര്യവും—വാസ്‌തവത്തിൽ സകല യാതനകളും—നിർമാർജനം ചെയ്യും.—എഫെസ്യർ 1:8-10.

മനുഷ്യനു പരിഹരിക്കാനാവാത്ത ഒരു പ്രശ്‌നം

മനുഷ്യ സൃഷ്ടി മുതൽ നൂറ്റാണ്ടുകളിൽ ഉടനീളം, മനുഷ്യവർഗം യഹോവയുടെ നിലവാരങ്ങളിൽ നിന്നു ബഹുദൂരം അകന്നു പോയിരിക്കുന്നു. (ആവർത്തനപുസ്‌തകം 32:4, 5) ദൈവത്തിന്റെ നിയമങ്ങളും തത്ത്വങ്ങളും തുടർന്നും തള്ളിക്കളഞ്ഞ മനുഷ്യർ പരസ്‌പരം പോരടിക്കുകയും ‘ദോഷത്തിനായി മനുഷ്യന്റെമേൽ അധികാരം നടത്തുകയും’ ചെയ്‌തിരിക്കുന്നു. (സഭാപ്രസംഗി 8:9, NW) ദുരിതമനുഭവിക്കുന്ന മാനവരാശിയെ ബാധിക്കുന്ന സകല തിന്മകളിൽ നിന്നും വിമുക്തമായ, യഥാർഥത്തിൽ നീതിനിഷ്‌ഠമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്കു തുരങ്കം വെച്ചിരിക്കുന്നത്‌ ദൈവത്തിന്റെ പരമാധികാരത്തിനു കീഴ്‌പെടുന്നതിനു പകരം തങ്ങൾക്കു തോന്നിയതുപോലെ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ സ്വാർഥതയാണ്‌.

മറ്റൊരു പ്രശ്‌നവുമുണ്ട്‌—അന്ധവിശ്വാസപരമായ അസംബന്ധം എന്നു പറഞ്ഞു മിക്കവരും തള്ളിക്കളയുന്ന ഒന്ന്‌. ദൈവത്തിനെതിരെ മത്സരം ഇളക്കിവിട്ടവൻ ഇന്നും ആളുകളെ വഷളവും സ്വാർഥവുമായ പ്രവർത്തനങ്ങൾക്കു പ്രേരിപ്പിച്ചുകൊണ്ടാണിരിക്കുന്നത്‌. അവൻ പിശാചായ സാത്താൻ ആണ്‌. യേശു അവനെ “ഈ ലോകത്തിന്റെ പ്രഭു [“ഭരണാധിപൻ,” NW]” എന്നു വിളിച്ചു. (യോഹന്നാൻ 12:31; 14:30; 2 കൊരിന്ത്യർ 4:4; 1 യോഹന്നാൻ 5:19) അപ്പൊസ്‌തലനായ യോഹന്നാനു നൽകപ്പെട്ട വെളിപ്പാടിൽ അരിഷ്ടതയുടെ പ്രമുഖ കാരണം—“ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന”തിന്‌ മുഖ്യ കാരണക്കാരൻ—എന്ന നിലയിൽ സാത്താനെ തിരിച്ചറിയിച്ചിരിക്കുന്നു.—വെളിപ്പാടു 12:9-12.

ചിലർ സഹമനുഷ്യരോട്‌ എത്രതന്നെ കരുതൽ പ്രകടമാക്കിയാലും, പിശാചായ സാത്താനെ നീക്കം ചെയ്യാനോ കൂടുതൽ കൂടുതൽ ആളുകൾക്ക്‌ യാതനകൾ ഉളവാക്കുന്ന ഈ വ്യവസ്ഥിതിക്കു മാറ്റം വരുത്താനോ അവർക്ക്‌ ഒരിക്കലും കഴിയില്ല. അപ്പോൾ, മനുഷ്യവർഗത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിന്‌ ആവശ്യമായിരിക്കുന്നത്‌ എന്താണ്‌? വെറുതെ, കരുതലുള്ള ഒരുവൻ ഉണ്ടായിരിക്കുന്നത്‌ അല്ല പരിഹാരം. സാത്താനെയും അവന്റെ മുഴു നീതിരഹിത വ്യവസ്ഥിതിയെയും നീക്കം ചെയ്യാനുള്ള ആഗ്രഹവും അതിനുതക്ക ശക്തിയുമുള്ള ഒരുവൻ അതിന്‌ ആവശ്യമാണ്‌.

“നിന്റെ ഇഷ്ടം . . . ഭൂമിയിലും ആകേണമേ”

ഈ ദുഷ്ട വ്യവസ്ഥിതിയെ നശിപ്പിക്കുമെന്നു ദൈവം വാഗ്‌ദാനം ചെയ്യുന്നു. അതു ചെയ്യാനുള്ള ആഗ്രഹവും ശക്തിയും അവനുണ്ട്‌. (സങ്കീർത്തനം 147:5, 6; യെശയ്യാവു 40:25-31) ദാനീയേൽ എന്ന പ്രാവചനിക ബൈബിൾ പുസ്‌തകത്തിൽ ഇങ്ങനെ മുൻകൂട്ടി പറഞ്ഞിരിക്കുന്നു: “സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും”—അതേ, എന്നേക്കും തന്നെ. (ദാനീയേൽ 2:44) “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നു പ്രാർഥനയിൽ ദൈവത്തോട്‌ അപേക്ഷിക്കാൻ യേശുക്രിസ്‌തു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചപ്പോൾ ശാശ്വതമായ, അനുഗ്രഹം ചൊരിയുന്ന ഈ സ്വർഗീയ ഗവൺമെന്റാണ്‌ അവന്റെ മനസ്സിൽ ഉണ്ടായിരുന്നത്‌.—മത്തായി 6:9, 10.

മാനവ കുടുംബത്തിനായി യഹോവ യഥാർഥമായും കരുതുന്നതുകൊണ്ട്‌ അവൻ അത്തരം പ്രാർഥനകൾക്ക്‌ ഉത്തരമേകും. 72-ാം സങ്കീർത്തനത്തിലെ പ്രാവചനിക വാക്കുകളനുസരിച്ച്‌, യേശുവിന്റെ ഭരണത്തെ പിന്താങ്ങുന്ന ദരിദ്രരും കഷ്ടമനുഭവിക്കുന്നവരും പീഡിതരും ആയവർക്ക്‌ നിത്യ ആശ്വാസം കൈവരുത്താൻ ദൈവം തന്റെ പുത്രനായ യേശുക്രിസ്‌തുവിനെ അധികാരപ്പെടുത്തും. അതേക്കുറിച്ച്‌ നിശ്വസ്‌ത സങ്കീർത്തനക്കാരൻ പാടി: “ജനത്തിൽ എളിയവർക്കു അവൻ [ദൈവത്തിന്റെ മിശിഹൈക രാജാവ്‌] ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ; . . . അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.”—സങ്കീർത്തനം 72:4, 12-14.

നമ്മുടെ ഈ കാലം ഉൾപ്പെടുന്ന ഒരു ദർശനത്തിൽ അപ്പൊസ്‌തലനായ യോഹന്നാൻ, ദൈവം സ്ഥാപിച്ച തികച്ചും പുതുതായ ഒരു വ്യവസ്ഥിതിയെ, ‘പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും,’ കണ്ടു. ദുരിതമനുഭവിക്കുന്ന മനുഷ്യവർഗത്തിന്‌ എന്തൊരനുഗ്രഹം! യഹോവ ചെയ്യാൻ പോകുന്ന കാര്യം മുൻകൂട്ടിപ്പറഞ്ഞുകൊണ്ട്‌ യോഹന്നാൻ ഇങ്ങനെ എഴുതി: “സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്‌തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്‌പിച്ചു.”—വെളിപ്പാടു 21:1-5.

അതെ, നമുക്ക്‌ ഈ വാക്കുകൾ വിശ്വസിക്കാനാകും. കാരണം അവ വിശ്വാസയോഗ്യവും സത്യവും ആണ്‌. ദാരിദ്ര്യവും ഭക്ഷ്യക്ഷാമവും അടിച്ചമർത്തലും രോഗവും സർവ അനീതിയും നിർമാർജനം ചെയ്യാൻ യഹോവ പെട്ടെന്നുതന്നെ നടപടിയെടുക്കും. ഈ മാസിക മിക്കപ്പോഴും തിരുവെഴുത്തുകളിൽ നിന്നും ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ, നിരവധി തെളിവുകൾ പ്രകടമാക്കുന്നത്‌ ഈ വാഗ്‌ദാനങ്ങൾ നിറവേറാൻ പോകുന്ന സമയത്താണു നാം ജീവിക്കുന്നത്‌ എന്നാണ്‌. ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയ ലോകം സമീപിച്ചിരിക്കുന്നു! (2 പത്രൊസ്‌ 3:13) പെട്ടെന്നുതന്നെ യഹോവ ‘മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുകയും സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും’ ചെയ്യും.—യെശയ്യാവു 25:8.

അതു സംഭവിക്കുംവരെ നമുക്കു സന്തോഷമുള്ളവർ ആയിരിക്കാം. കാരണം, ഇപ്പോൾ പോലും യഥാർഥമായി കരുതുന്ന ആളുകൾ ഉണ്ട്‌. യഹോവയാം ദൈവംതന്നെ യഥാർഥമായി കരുതുന്നു എന്നുള്ളതാണ്‌ സന്തോഷത്തിനുള്ള ഒരു വലിയ കാരണം. അവൻ താമസംവിനാ സകല കഷ്ടതയും അടിച്ചമർത്തലും ഇല്ലായ്‌മ ചെയ്യും.

യഹോവയുടെ വാഗ്‌ദാനങ്ങളിൽ നിങ്ങൾക്ക്‌ പരിപൂർണമായി വിശ്വാസമർപ്പിക്കാം. അവന്റെ ദാസനായ യോശുവയ്‌ക്ക്‌ തീർച്ചയായും അത്തരം വിശ്വാസം ഉണ്ടായിരുന്നു. തികഞ്ഞ ബോധ്യത്തോടെ അവൻ ദൈവത്തിന്റെ പുരാതന ജനത്തോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്‌തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്‌ചവന്നിട്ടില്ലെന്നു നിങ്ങൾക്കു പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധമായിരിക്കുന്നു.” (യോശുവ 23:14) അതിനാൽ, ഇപ്പോഴത്തെ ഈ വ്യവസ്ഥിതിയിൽ നിങ്ങൾക്കു നേരിട്ടേക്കാവുന്ന പരിശോധനകൾ നിമിത്തം തളർന്നു പോകരുത്‌. യഹോവ നിങ്ങൾക്കായി കരുതുന്നവനാകയാൽ നിങ്ങളുടെ സകല ആകുലതയും അവന്റെ മേൽ ഇട്ടുകൊൾക.—1 പത്രൊസ്‌ 5:7.

[7-ാം പേജിലെ ചിത്രങ്ങൾ]

ദൈവത്തിന്റെ വാഗ്‌ദത്ത പുതിയ ലോകം വരുമ്പോൾ ഭൂമിയിൽ ദാരിദ്ര്യവും അടിച്ചമർത്തലും രോഗവും അനീതിയും ഉണ്ടായിരിക്കുകയില്ല