ദീർഘായുസ്സിനായുള്ള നമ്മുടെ തീവ്രാന്വേഷണം
ദീർഘായുസ്സിനായുള്ള നമ്മുടെ തീവ്രാന്വേഷണം
“സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു. അവൻ പൂപോലെ വിടർന്നു പൊഴിഞ്ഞുപോകുന്നു; നിലനില്ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു.”—ഇയ്യോബ് 14:1, 2.
ഏകദേശം 3,500 വർഷം മുമ്പ് എഴുതപ്പെട്ടതാണെങ്കിലും, ജീവിതത്തിന്റെ ഹ്രസ്വതയെ പ്രതിഫലിപ്പിക്കുന്ന ഈ ആശയത്തോട് ഇന്നും ആരുംതന്നെ വിയോജിക്കില്ല. ജീവിതത്തിന്റെ വസന്തകാലം നുകർന്നു മതിവരാതെ വാർധക്യം പ്രാപിച്ചു മരണമടയുന്നതിൽ ആളുകൾ ഒരിക്കലും തൃപ്തരായിരുന്നിട്ടില്ല. തന്മൂലം, ആയുസ്സു വർധിപ്പിക്കാനുള്ള നിരവധി മാർഗങ്ങൾ ചരിത്രത്തിലുടനീളം ആളുകൾ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്.
ഇയ്യോബിന്റെ നാളിൽ ഈജിപ്തുകാർ യുവത്വം നിലനിർത്തുന്നതിനു മൃഗങ്ങളുടെ വൃഷണങ്ങൾ ഭക്ഷിച്ചിരുന്നു. പക്ഷേ, അതു യാതൊരു ഫലവും ചെയ്തില്ല. മധ്യയുഗത്തിലെ രസതന്ത്രശാസ്ത്രത്തിന്റെ ഒരു പ്രധാന ഉദ്ദേശ്യം ആയുസ്സു വർധിപ്പിക്കാനുള്ള ഒരു ഔഷധം ഉത്പാദിപ്പിക്കുക എന്നതായിരുന്നു. കൃത്രിമമായി ഉണ്ടാക്കിയ സ്വർണം അമർത്യ ജീവൻ പ്രദാനം ചെയ്യുമെന്നും സ്വർണം കൊണ്ടുള്ള പാത്രത്തിൽ ഭക്ഷണം കഴിക്കുന്നത് ആയുസ്സു വർധിപ്പിക്കാൻ ഉതകുമെന്നും നിരവധി രസതന്ത്രജ്ഞർ വിശ്വസിച്ചിരുന്നു. ധ്യാനം, ശ്വസന വ്യായാമങ്ങൾ, ഭക്ഷണക്രമം എന്നിവയിലൂടെ ശരീരത്തിന്റെ രാസപ്രവർത്തനം മാറ്റിയെടുക്കാൻ സാധിക്കുമെന്നും അങ്ങനെ അമർത്യത കൈവരിക്കാനാകുമെന്നും പുരാതന ചൈനയിലെ താവോ മതക്കാർ വിശ്വസിച്ചിരുന്നു.
യുവത്വത്തിന്റെ നീരുറവ കണ്ടെത്താനുള്ള തീവ്രാന്വേഷണത്തിനു പുകൾപെറ്റ വ്യക്തിയാണു സ്പാനീഷ് പര്യവേക്ഷകനായ ജുവാൻ പോൺസ് ദെ ലിയോൺ. വസന്തകാലത്തിൽ യുവകന്യകകളെ ഒരു ചെറിയ മുറിയിൽ താമസിപ്പിച്ച്, അവരുടെ ഉച്ഛ്വാസവായു ഒരു കുപ്പിയിലാക്കി ആയുർദൈർഘ്യം വർധിപ്പിക്കുന്ന ഔഷധമായി ഉപയോഗിക്കാൻ 18-ാം നൂറ്റാണ്ടിലെ ഒരു ഡോക്ടർ ഹെർമിപുസ് റിഡിവിവുസ് എന്ന തന്റെ ഗ്രന്ഥത്തിൽ ശുപാർശചെയ്തു. ഈ രീതികളൊന്നും യാതൊരു ഫലവും ചെയ്തില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇന്ന്, ഇയ്യോബിന്റെ പ്രസ്താവന മോശെ രേഖപ്പെടുത്തി 3,500-ഓളം വർഷത്തിനു ശേഷം, മനുഷ്യർ ചന്ദ്രനിൽ പോകുകയും കാറുകളും കമ്പ്യൂട്ടറുകളും കണ്ടുപിടിക്കുകയും അണുവിനെയും കോശത്തെയും കുറിച്ചു ഗവേഷണം നടത്തുകയും ചെയ്തിരിക്കുന്നു. എന്നാൽ, അത്തരം സാങ്കേതിക മുന്നേറ്റങ്ങൾ എല്ലാം കൈവരിച്ചിട്ടും നാം ഇപ്പോഴും ‘അല്പായുസ്സുള്ളവരും കഷ്ടസമ്പൂർണരും’ ആണ്. ഈ നൂറ്റാണ്ടിൽ, വികസിത രാജ്യങ്ങളിൽ ആയുർപ്രതീക്ഷ വിസ്മയാവഹമാം വിധം വർധിച്ചിരിക്കുന്നു എന്നതു ശരിതന്നെ. എന്നാൽ അതു മുഖ്യമായും, നല്ല ആരോഗ്യത്തിന്റെയും കാര്യക്ഷമമായ ശുചിത്വ നടപടികളുടെയും മെച്ചപ്പെട്ട പോഷക ആഹാരത്തിന്റെയും ഫലമാണ്. ഉദാഹരണത്തിന്, 19-ാം നൂറ്റാണ്ടിന്റെ മധ്യഘട്ടം മുതൽ 1990-കളുടെ പ്രാരംഭഘട്ടം വരെ സ്വീഡനിലെ ശരാശരി ആയുർദൈർഘ്യം പുരുഷന്മാരുടെ കാര്യത്തിൽ 40-ൽ നിന്ന് 75-ഉം സ്ത്രീകളുടെ കാര്യത്തിൽ 44-ൽ നിന്ന് 80-ഉം ആയി ഉയർന്നു. എന്നാൽ, ദീർഘകാലം ജീവിക്കാനുള്ള മനുഷ്യന്റെ ആഗ്രഹം സഫലമായി എന്ന് അത് അർഥമാക്കുന്നുണ്ടോ?
ഇല്ല. എന്തെന്നാൽ, ചില രാജ്യങ്ങളിൽ കൂടുതൽ ആളുകളും വൃദ്ധരാകുന്നതു വരെ ജീവിച്ചിരിക്കുന്നെങ്കിലും നൂറ്റാണ്ടുകൾക്കു മുമ്പു മോശെ എഴുതിയ വാക്കുകൾ ഇന്നും ബാധകമാണ്: “ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം; . . . അതു വേഗം തീരുകയും ഞങ്ങൾ പറന്നു പോകയും ചെയ്യുന്നു.” (സങ്കീർത്തനം 90:10) സമീപ ഭാവിയിൽ നാം ഒരു മാറ്റം കാണുമോ? മനുഷ്യനു ദീർഘ കാലം ജീവിച്ചിരിക്കാനാകുമോ? അടുത്ത ലേഖനം ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുന്നതായിരിക്കും.