ദീർഘായുസ്സിനായുള്ള മനുഷ്യന്റെ തീവ്രാന്വേഷണം എങ്ങനെ വിജയിച്ചേക്കാം?
ദീർഘായുസ്സിനായുള്ള മനുഷ്യന്റെ തീവ്രാന്വേഷണം എങ്ങനെ വിജയിച്ചേക്കാം?
ആയുസ്സ് വർധിപ്പിക്കാനുള്ള മനുഷ്യ ശ്രമങ്ങൾ പുതിയ സഹസ്രാബ്ദത്തിൽ വിജയം വരിക്കും എന്നു ചിലർ പ്രത്യാശിക്കുന്നു. അവരിൽ ഒരാളാണ് ഡോ. റോണൾഡ് ക്ലേറ്റ്സ്. മനുഷ്യന്റെ ആയുർദൈർഘ്യം വർധിപ്പിക്കാൻ സമർപ്പിതരായിരിക്കുന്ന ഡോക്ടർമാരുടെയും ശാസ്ത്രജ്ഞരുടെയും സംഘടനയായ അമേരിക്കൻ അക്കാഡമി ഓഫ് ആന്റി ഏജിങ് മെഡിസിന്റെ പ്രസിഡന്റാണ് അദ്ദേഹം. ദീർഘകാലം ജീവിക്കാൻ അദ്ദേഹവും സഹപ്രവർത്തകരും ലക്ഷ്യമിടുന്നു. “ചുരുങ്ങിയത് 130 വയസ്സു വരെയെങ്കിലും ജീവിച്ചിരിക്കാം എന്നാണ് എന്റെ പ്രതീക്ഷ,” ഡോ. ക്ലേറ്റ്സ് പറയുന്നു. “വാർധക്യം പ്രാപിക്കൽ ഒഴിവാക്കാനാകും എന്നു ഞങ്ങൾക്ക് ഉറച്ച ബോധ്യമുണ്ട്. ഇപ്പോൾ സ്വാഭാവിക വാർധക്യം പ്രാപിക്കൽ എന്നു വിളിക്കപ്പെടുന്ന ശാരീരിക അപക്ഷയത്തെയും രോഗത്തെയും മന്ദഗതിയിലാക്കാനോ ഇല്ലായ്മ ചെയ്യാനോ ഒരുപക്ഷേ ശ്രദ്ധേയമാംവിധം നേരെ തിരിച്ചാക്കാനോ കഴിവുള്ള സാങ്കേതിക വിദ്യ ഇന്നു നിലവിലുണ്ട്.” ദീർഘായുസ്സിനായുള്ള തീവ്രാഭിലാഷം നിമിത്തം ഡോ. ക്ലേറ്റ്സ് ദിവസവും 60-ഓളം ഗുളികകൾ കഴിക്കുന്നുണ്ട്.
ഹോർമോൺ ചികിത്സയും ജനിതക ശാസ്ത്രവും—പ്രത്യാശയ്ക്കു വകയേകുന്നുവോ?
പ്രത്യാശ ഉണർത്തുന്ന ഒരു മണ്ഡലമാണു ഹോർമോൺ ചികിത്സ. ഡിഎച്ച്ഇഎ എന്ന് അറിയപ്പെടുന്ന ഹോർമോൺ ഉപയോഗിച്ചു പരീക്ഷണശാലകളിലെ മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ അവയുടെ വാർധക്യ പ്രക്രിയ മന്ദീഭവിക്കുന്നതായി കാണപ്പെടുന്നു.
ചെടികളിൽ കാണുന്ന കൈനെറ്റിൻ എന്ന ഹോർമോണിനെ കുറിച്ചു ഡെന്മാർക്കിലെ ഒർഹൂസ് സർവകലാശാലയിൽ പ്രവർത്തിക്കുന്ന പ്രൊഫസർ, ഡോ. സുരേഷ് രത്തൻ ഇങ്ങനെ പറയുന്നതായി സ്വീഡനിലെ ദിനപത്രമായ ആഫ്റ്റൊൻബ്ലാഡെറ്റ് ഉദ്ധരിച്ചു: “കൈനെറ്റിനിൽ വളർത്തിയെടുത്ത മനുഷ്യ ചർമ കോശങ്ങൾക്ക് സാധാരണ വാർധക്യ പ്രക്രിയയിലൂടെയുള്ള മാറ്റം ഉണ്ടാകുന്നില്ലെന്നു ഞങ്ങളുടെ പരീക്ഷണശാലയിൽ നടത്തിയ പരീക്ഷണങ്ങൾ കാണിക്കുന്നു. ജീവിതകാലം മുഴുവൻ അവ യൗവനയുക്തമായി നിലകൊള്ളുന്നു.” പ്രസ്തുത ഹോർമോൺ ചികിത്സയ്ക്കു വിധേയമാക്കുന്ന പ്രാണികൾ സാധാരണ ആയുസ്സിനെക്കാൾ 30 മുതൽ 40 വരെ ശതമാനം കൂടുതൽ കാലം ജീവിച്ചിരിക്കുന്നതായി പറയപ്പെടുന്നു.
മെലറ്റോനിൻ ഹോർമോൺ ചികിത്സകൾ എലികളുടെ ആയുസ്സ് 25 ശതമാനം വരെ വർധിപ്പിച്ചിരിക്കുന്നതായി പറയപ്പെടുന്നു. കൂടാതെ, എലികൾ കൂടുതൽ ചെറുപ്പമായും ആരോഗ്യവും ചുറുചുറുക്കും ഉള്ളവയായും കാണപ്പെട്ടു.
മനുഷ്യ വളർച്ചയെ ഉദ്ദീപിപ്പിക്കുന്ന ഹോർമോൺ (എച്ച്ജിഎച്ച്), ചർമത്തിനു തിളക്കവും പേശികൾക്കു ബലവും ശക്തമായ ലൈംഗിക ഉത്തേജനവും സന്തോഷഭാവവും കൂർമമായ മാനസിക പ്രാപ്തിയും ഒരു കൗമാരപ്രായക്കാരന്റേതിനു തുല്യമായ ഉപാപചയ പ്രവർത്തനവും പ്രദാനം ചെയ്യുന്നതായി അതിന്റെ വക്താക്കൾ അവകാശപ്പെടുന്നു.
അനേകർ ജനിതക ശാസ്ത്രത്തിലേക്കും ഉറ്റുനോക്കുന്നു. ജീനുകൾക്കു വ്യതിയാനം വരുത്തിക്കൊണ്ട് ഉരുളൻ വിരയുടെ ആയുർദൈർഘ്യം തങ്ങൾക്കു നിയന്ത്രിക്കാൻ സാധിക്കുമെന്നു ശാസ്ത്രജ്ഞന്മാർ കരുതുന്നു. വാസ്തവത്തിൽ, ചില വിരകൾക്ക് സാധാരണ ആയുർദൈർഘ്യത്തിന്റെ ആറിരട്ടി ആയുസ്സു നൽകുന്നതിൽ അവർ വിജയിച്ചിരിക്കുന്നു. അത് മനുഷ്യരിലെ സമാനമായ ജീനുകൾ കണ്ടെത്തി അവയ്ക്കു വ്യതിയാനം വരുത്താൻ കഴിയുമെന്നുള്ള പ്രതീക്ഷ ഉണർത്തിയിരിക്കുന്നു.
മോൺട്രിയോളിലെ മക്ഗിൽ സർവകലാശാലയിലെ ഡോക്ടർ സിഗ്ഫ്രിഡ് ഹെക്കിമി ഇങ്ങനെ പറഞ്ഞതായി ടൈം മാസിക ഉദ്ധരിച്ചു: “മനുഷ്യന്റെ ആയുർദൈർഘ്യം നിർണയിക്കുന്ന എല്ലാ ജീനുകളെയും—ഘടികാര ജീനുകൾ—നാം കണ്ടുപിടിക്കുന്നപക്ഷം ആയുസ്സു വർധിപ്പിക്കും വിധം നമുക്ക് അവയുടെ പ്രവർത്തനത്തെ കുറച്ചൊന്നു മന്ദീഭവിപ്പിക്കാൻ സാധിക്കും.”ടെലൊമിർ എന്നു വിളിക്കപ്പെടുന്ന ക്രോമസോമിന്റെ അഗ്രഭാഗത്തിന്, കോശങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്ന ഓരോ അവസരത്തിലും നീളം കുറഞ്ഞുവരുന്നു എന്നതു ജീവശാസ്ത്രജ്ഞർക്കു ദീർഘകാലമായി അറിവുള്ളതാണ്. ഒരു ടെലൊമിറിന് 20 ശതമാനം നീളം കുറയുമ്പോൾ പുനരുത്പാദന പ്രാപ്തി നഷ്ടപ്പെട്ടു കോശം നശിക്കുന്നു. ടെലൊമിറാസ് എന്നു വിളിക്കുന്ന ഒരു പ്രത്യേക എൻസൈമിനു ടെലൊമിറിന്റെ യഥാർഥ നീളം പുനഃസ്ഥാപിക്കാൻ കഴിവുണ്ട്, അങ്ങനെ കോശങ്ങൾക്കു വിഭജിച്ചുകൊണ്ടിരിക്കാൻ കഴിയും. മിക്ക കോശങ്ങളിലും ഈ എൻസൈം അമർത്തപ്പെട്ട, നിഷ്ക്രിയമായ അവസ്ഥയിലാണ്. എന്നാൽ, സജീവ ടെലൊമിറാസിനെ ചില കോശങ്ങളിലേക്കു വിജയപ്രദമായി കടത്തിവിട്ടതിന്റെ ഫലമായി കോശങ്ങൾ വളരുകയും സാധാരണയിലും പലയിരട്ടിയായി വിഭജിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
ഇത്, വാർധക്യ സഹജമായ രോഗങ്ങളോടു പൊരുതുന്നതിനുള്ള വിസ്മയാവഹമായ സാധ്യതകൾക്കു വഴിതുറക്കുന്നു എന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു. ശരീരത്തിന്റെ മൂലകോശങ്ങളുടെ (ശരീര കലകളുടെ പുതുക്കൽ പ്രക്രിയയ്ക്ക് ഉതകുന്ന കോശങ്ങൾ) സ്ഥാനത്തു സജീവ ടെലൊമിറാസുകൊണ്ട് “അമർത്യമാക്കപ്പെട്ട” മൂലകോശങ്ങൾ സ്ഥാപിക്കുന്നതിനെ കുറിച്ചെന്ത്? ഡോ. വില്യം ഹസെൽറ്റിൻ ഇങ്ങനെ പറയുന്നു: “അടുത്ത 50 വർഷക്കാലം കൊണ്ടു സാവധാനം സാധ്യമായിത്തീരുന്ന മാനുഷ അമർത്യതയുടെ സുവ്യക്ത ദൃശ്യമാണിത്.”—ദ ന്യൂയോർക്ക് ടൈംസ്.
നാനോ സാങ്കേതിക വിദ്യയും ക്രയോണിക്സും—പരിഹാരമാർഗമോ?
നാനോമീറ്റർ (ഒരു മീറ്ററിന്റെ നൂറുകോടിയിൽ ഒന്ന്) തലത്തിലുള്ള എഞ്ചിനീയറിങ് ശാസ്ത്രമായ നാനോ സാങ്കേതിക വിദ്യയും പ്രതീക്ഷ ഉണർത്തുന്നു. വാർധക്യം പ്രാപിക്കുന്ന കോശങ്ങളെയും കലകളെയും അവയവങ്ങളെയും കേടുപോക്കി പുനരുജ്ജീവിപ്പിക്കുന്നതിനു വേണ്ടി തന്മാത്രാ തലത്തിൽ ഉപയോഗിക്കാൻ കഴിയുന്ന, കോശങ്ങളെക്കാൾ തീരെ ചെറിയ കമ്പ്യൂട്ടർവത്കൃത തന്മാത്രാ യന്ത്രങ്ങൾ ഭാവിയിൽ വികസിപ്പിച്ചെടുക്കാൻ സാധിച്ചേക്കുമെന്ന് ഈ രംഗത്തെ ദാർശനികർ പറയുന്നു. ശാരീരിക അമർത്യത കൈവരിക്കുന്നതിന് 21-ാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാർ നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ചേക്കാമെന്ന് ഒരു വാർധക്യ പ്രതിരോധ സമ്മേളനത്തിൽ ഒരു ഗവേഷകൻ അഭിപ്രായപ്പെട്ടു.
മൃതകോശങ്ങളെ പുനരുജ്ജീവിപ്പിച്ച്, മരിച്ചവരെ ജീവനിലേക്കു തിരികെ കൊണ്ടുവരാൻ ശാസ്ത്രത്തിനു കഴിയും എന്ന പ്രത്യാശയിൽ മൃതശരീരം മരവിപ്പിച്ചു സൂക്ഷിക്കുന്ന നടപടിയാണു ക്രയോണിക്സ്. മുഴു ശരീരമോ മസ്തിഷ്കം മാത്രമോ മരവിപ്പിച്ചു സൂക്ഷിക്കാനാകും. ഒരു മനുഷ്യൻ ഒരു പുതപ്പുപോലും മരവിപ്പിച്ചു സൂക്ഷിക്കുന്നു. കാരണം? കാണാതെ പോയ ഒരു സുഹൃത്തിന്റെ പ്രസ്തുത പുതപ്പിൽ അയാളുടെ കുറച്ചു ചർമ കോശങ്ങളും ഏതാനും തലമുടിയും ഉണ്ടത്രേ. ഏതാനും കോശങ്ങളിൽ നിന്ന്, ഒരു കോശത്തിൽ നിന്നുപോലും, ആളുകളെ പുനർജീവിപ്പിക്കുന്ന ഘട്ടത്തോളം ശാസ്ത്രം വളരുന്നപക്ഷം, തന്റെ സുഹൃത്തിനു ജീവനിലേക്കു തിരികെ വരുന്നതിന് ഒരു അവസരം ലഭിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു.
നാം എവിടെ ആശ്രയം വെക്കണം?
മനുഷ്യന്റെ സ്വാഭാവിക ആഗ്രഹം ജീവിക്കാനാണ്, മരിക്കാനല്ല. തന്മൂലം, ഈ രംഗത്തെ ശാസ്ത്രീയ പുരോഗതി അത്യന്തം പുകഴ്ത്തപ്പെടുന്നു. ആളുകൾ അതു സംബന്ധിച്ചു വലിയ പ്രതീക്ഷകൾ വെച്ചുപുലർത്തുകയും ചെയ്യുന്നു. എന്നാൽ, ഡിഎച്ച്ഇഎ, കൈനെറ്റിൻ, മെലറ്റോനിൻ, എച്ച്ജിഎച്ച് എന്നിവയ്ക്കോ മറ്റേതെങ്കിലും പദാർഥത്തിനോ മനുഷ്യരുടെ വാർധക്യ പ്രക്രിയയെ മന്ദീഭവിപ്പിക്കാനാകും എന്നതിന് ഇന്നുവരെയും ഈടുറ്റ തെളിവൊന്നുമില്ല. കോശങ്ങളിലെ ടെലൊമിറാസിൽ മാറ്റങ്ങൾ വരുത്തുന്നതു കാൻസർ കോശങ്ങൾ വളരാനുള്ള സാധ്യത വർധിപ്പിക്കുകയേ ഉള്ളൂ എന്നു സന്ദേഹവാദികൾ ആശങ്ക പുലർത്തുന്നു. നാനോ സാങ്കേതിക വിദ്യയുടെ ഉപയോഗവും ക്രയോണിക്സും ഇപ്പോഴും ഒരു വസ്തുതയെക്കാൾ ഏറെ കെട്ടുകഥയാണ്.
ശാസ്ത്രം ചിലർക്കു ദീർഘായുസ്സും ആരോഗ്യാവഹമായ ജീവിതവും ഇപ്പോൾത്തന്നെ നൽകിയിരിക്കുന്നു, ഭാവിയിലും അതിനുള്ള സാധ്യതയുണ്ട്. എന്നാൽ, അത് ആർക്കും ഒരിക്കലും നിത്യജീവൻ നൽകുകയില്ല. എന്തുകൊണ്ടില്ല? ലളിതമായി പറഞ്ഞാൽ, വാർധക്യത്തിന്റെയും മരണത്തിന്റെയും മൂലകാരണം മനുഷ്യ ശാസ്ത്രത്തിന്റെ കൈപ്പിടിയിൽ ഒതുങ്ങുന്ന ഒന്നല്ല.
വാർധക്യത്തിന്റെയും മരണത്തിന്റെയും മൂലകാരണം
വാർധക്യവും മരണവും എങ്ങനെയോ നമ്മുടെ ജീനുകളിൽ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നതായി കാണപ്പെടുന്നു എന്നു മിക്ക ശാസ്ത്രജ്ഞന്മാരും സമ്മതിക്കുന്നു. എന്നാൽ ചോദ്യം ഇതാണ്: ആലങ്കാരികമായി പറഞ്ഞാൽ, എന്ന്, എങ്ങനെ, എന്തുകൊണ്ട് വാർധക്യവും മരണവും നമ്മുടെ ജനിതക കോഡിൽ കടന്നുകൂടി?
ജനിതക ശാസ്ത്രത്തെയോ ഡിഎൻഎ-യെയോ പരാമർശിച്ചുകൊണ്ട് അല്ലെങ്കിലും, ബൈബിൾ നമുക്കു ലളിതമായ ഉത്തരം നൽകുന്നു. റോമർ 5:12 ഇങ്ങനെ പറയുന്നു: “അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.”
ആദ്യ മനുഷ്യനായ ആദാമിന് എന്നേക്കും ജീവിക്കുന്നതിനുള്ള പ്രത്യാശ ഉണ്ടായിരുന്നു. നിത്യകാലം ജീവിക്കാനും അത് ആസ്വദിക്കാനും ഉള്ള പ്രാപ്തികൾ സഹിതമാണ് അവന്റെ ശരീരം രൂപകൽപ്പന ചെയ്യപ്പെട്ടത്. എന്നുവരികിലും, നിത്യജീവൻ ആസ്വദിക്കാൻ അവൻ ചില വ്യവസ്ഥകൾ പാലിക്കേണ്ടിയിരുന്നു. ജീവൻ എന്നേക്കും നിലനിർത്തുന്നതിന് ആദാം തന്റെ ജീവന്റെ ഉറവിടമായ സ്രഷ്ടാവിനോടു സഹകരിച്ചു പ്രവർത്തിക്കുകയും അവനു കീഴ്പെട്ടിരിക്കുകയും ചെയ്യണമായിരുന്നു.—ഉല്പത്തി 1:31; 2:15-17.
സ്രഷ്ടാവിനോട് അനുസരണക്കേടു കാട്ടുന്നതിനാണ് ആദാം തീരുമാനിച്ചത്. ഫലത്തിൽ, ദൈവസഹായം കൂടാതെ സ്വതന്ത്രമായി ഭരിക്കുന്നതാണു മനുഷ്യനു നല്ലത് എന്ന് ആദാം അവകാശപ്പെട്ടു. അങ്ങനെ അവൻ പാപം ചെയ്തു. അന്നു മുതൽ, അവന്റെ ജനിതക കോഡിനു മാറ്റം വന്നതുപോലെയായി. തന്റെ സന്തതികൾക്ക് ഒരു പാരമ്പര്യ അവകാശമായി നിത്യജീവൻ കൈമാറുന്നതിനു പകരം, ആദാം പാപവും മരണവും കൈമാറി.—ഉല്പത്തി 3:6, 19; റോമർ 6:23.
യഥാർഥ പ്രത്യാശ
എന്നാൽ, ആ സ്ഥിതിവിശേഷം ശാശ്വതം ആയിരിക്കുമായിരുന്നില്ല. റോമർ 8:20 ഇങ്ങനെ പറയുന്നു: “സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു.” മനുഷ്യർ തനിക്കെതിരെ പാപം ചെയ്തതുകൊണ്ട്, മരണം മനുഷ്യവർഗത്തെ കീഴടക്കാൻ സ്രഷ്ടാവായ യഹോവയാം ദൈവം അനുവദിച്ചു. എങ്കിലും, അങ്ങനെ ചെയ്യുമ്പോൾത്തന്നെ അവൻ പ്രത്യാശയ്ക്ക് അടിസ്ഥാനമേകി.
യേശുക്രിസ്തു ഭൂമിയിൽ വന്നപ്പോൾ ഈ അടിസ്ഥാനം വ്യക്തമായി വെളിപ്പെടുത്തുകയുണ്ടായി. യോഹന്നാൻ 3:16 ഇങ്ങനെ പറയുന്നു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” എന്നാൽ, യേശുക്രിസ്തുവിൽ വിശ്വാസം പ്രകടമാക്കുന്നതു നമ്മെ എങ്ങനെയാണു മരണത്തിൽ നിന്നു രക്ഷിക്കുന്നത്?
മരണത്തിനു കാരണം പാപം ആണെങ്കിൽ, മരണം ഇല്ലായ്മ ചെയ്യുന്നതിനു മുമ്പു പാപത്തെ നീക്കിക്കളയണം. ക്രിസ്തു എന്ന നിലയിലുള്ള യേശുവിന്റെ ശുശ്രൂഷയുടെ ആദ്യ ഘട്ടത്തിൽ സ്നാപക യോഹന്നാൻ പറഞ്ഞു: “ഇതാ ലോകത്തിന്റെ പാപം നീക്കിക്കളയുന്ന ദൈവത്തിന്റെ കുഞ്ഞാട്!” (യോഹന്നാൻ 1:29, ഓശാന ബൈബിൾ) യേശുക്രിസ്തു തികച്ചും പാപ രഹിതൻ ആയിരുന്നു. തന്മൂലം, അവൻ പാപത്തിന്റെ ശിക്ഷയായ മരണത്തിനു വിധേയനായിരുന്നില്ല. എന്നുവരികിലും, തന്നെ വധിക്കാൻ അവൻ മറ്റുള്ളവരെ അനുവദിച്ചു. എന്തുകൊണ്ട്? എന്തെന്നാൽ, അങ്ങനെ ചെയ്തുകൊണ്ട് അവൻ നമ്മുടെ പാപത്തിനുള്ള വില നൽകി.—മത്തായി 20:28; 1 പത്രൊസ് 3:18.
ആ വില നൽകപ്പെട്ടതോടെ, യേശുവിൽ വിശ്വാസം പ്രകടമാക്കുന്ന സകലർക്കും ഒരിക്കലും മരിക്കാതെ ജീവിക്കുന്നതിനുള്ള അവസരം ലഭ്യമായി. പരിമിതമായ ഒരു കാലയളവിലേക്കു നമ്മുടെ ജീവിതം ദീർഘിപ്പിക്കാൻ ശാസ്ത്രത്തിനു കഴിഞ്ഞേക്കാം. എന്നാൽ, യേശുവിൽ വിശ്വാസം പ്രകടമാക്കുന്നതാണു നിത്യജീവനുള്ള യഥാർഥ മാർഗം. സ്വർഗത്തിൽ അത്തരമൊരു ജീവിതം യേശുവിനു ലഭ്യമായി. അവന്റെ വിശ്വസ്ത അപ്പൊസ്തലന്മാർക്കും മറ്റു ചിലർക്കും കൂടി അതു ലഭ്യമായിരിക്കും. എങ്കിലും, യേശുവിൽ വിശ്വാസം പ്രകടമാക്കുന്ന നമ്മിൽ ഭൂരിപക്ഷം പേരും യഹോവയാം ദൈവം ഭൂമിയെ പറുദീസയായി പുനഃസ്ഥാപിക്കുമ്പോൾ ഭൂമിയിൽ നിത്യജീവൻ ആസ്വദിക്കും.—യെശയ്യാവു 25:8; 1 കൊരിന്ത്യർ 15:48, 49; 2 കൊരിന്ത്യർ 5:1.
പറുദീസാ ഭൂമിയിൽ നിത്യജീവൻ
ഒരു വ്യക്തി ഇങ്ങനെ ചോദിച്ചു: “മരണമില്ലാത്ത ജീവിതത്തെ എത്രപേർ മൂല്യവത്തായി കരുതും?” മരണമില്ലാത്ത ജീവിതം വിരസം ആയിരിക്കുമോ? അങ്ങനെ ആയിരിക്കില്ലെന്നു ബൈബിൾ നമുക്ക് ഉറപ്പേകുന്നു. “അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.” (സഭാപ്രസംഗി 3:11) യഹോവയാം ദൈവത്തിന്റെ സൃഷ്ടി അനവധിയും സങ്കീർണവും ആയതിനാൽ അതു നിരന്തരം നമ്മിൽ കൗതുകം ജനിപ്പിക്കുകയും നമുക്കു പ്രചോദനമേകുകയും നാം ജീവിച്ചിരിക്കുന്നിടത്തോളം കാലം—അതെ, എന്നെന്നേക്കും—നമ്മെ സന്തുഷ്ടരാക്കുകയും ചെയ്യും.
സൈബീരിയൻ മണികണ്ഠൻപക്ഷിയെ കുറിച്ചു പഠനം നടത്തിയ ഒരാൾ ആ പഠനത്തെ “അനിതരസാധാരണവും ആനന്ദപ്രദവുമായ അനുഭവം” എന്നു വിശേഷിപ്പിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും ആസ്വാദ്യമായ ഒരു അനുഭവം ആ പക്ഷിയെ വീക്ഷിക്കുന്നതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആ പക്ഷിയെ കുറിച്ചു പഠിക്കുന്തോറും അത് തന്നിൽ കൂടുതൽ കൗതുകം ജനിപ്പിക്കുന്നതായി അദ്ദേഹം കണ്ടെത്തി. 18 വർഷത്തിനു ശേഷവും തന്റെ പഠനം എങ്ങും എത്തിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. 18 വർഷം നീണ്ട സമഗ്ര പഠനകാലത്തു ബുദ്ധിശാലിയായ ഒരു വ്യക്തിയിൽ കൗതുകം ഉണർത്താനും അയാൾക്ക് ഉന്മേഷം പകരാനും അയാളെ സന്തോഷമുള്ളവനായി നിലനിർത്താനും പക്ഷിവർഗത്തിൽ ഒരെണ്ണത്തിന് കഴിയുമെങ്കിൽ മുഴു ഭൗമിക സൃഷ്ടിയെയും കുറിച്ചുള്ള പഠനം എത്രമാത്രം സന്തോഷവും സംതൃപ്തിയും പ്രദാനം ചെയ്യുമെന്ന് ഒന്നു വിഭാവന ചെയ്യൂ.
സമയ പരിമിതിയാൽ ബന്ധിതനല്ലാത്ത ഒരു വ്യക്തിക്കു തുറന്നു കിട്ടുന്ന ശാസ്ത്രത്തിന്റെ രസകരമായ വിവിധ മേഖലകളെ കുറിച്ചു ചിന്തിച്ചു നോക്കൂ. പര്യവേക്ഷണം നടത്താൻ സാധിക്കുന്ന സുന്ദരമായ സകല സ്ഥലങ്ങളെ കുറിച്ചും കണ്ടുമുട്ടാൻ സാധിക്കുന്ന സകല ആളുകളെ കുറിച്ചും വിഭാവന ചെയ്യൂ. നാനാതരം വസ്തുക്കളെ കുറിച്ചു സങ്കൽപ്പിക്കാനും അവ സൃഷ്ടിക്കാനും രൂപകൽപ്പന ചെയ്യാനും ഉള്ള അനന്തമായ സാധ്യതകൾ ഉൾക്കൊള്ളാൻ ശ്രമിക്കൂ. നമ്മുടെ സൃഷ്ടിപരത വികസിപ്പിക്കാനും അതു പരമാവധി പ്രയോജനപ്പെടുത്താനും ഉള്ള അവസരങ്ങൾക്കു യാതൊരു പരിമിതിയും ഉണ്ടായിരിക്കില്ല. സൃഷ്ടിയുടെ ബാഹുല്യത്തെ കുറിച്ചു ചിന്തിക്കുമ്പോൾ, ജീവിതം വാഗ്ദാനം ചെയ്യുന്ന വർധിച്ച അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനു നിത്യത അനിവാര്യമാണ് എന്നതു വ്യക്തമാണ്.
പുനരുത്ഥാനത്തിലൂടെ, മരിച്ചവർക്കും നിത്യമായി ജീവിക്കുന്നതിനുള്ള അവസരം നൽകപ്പെടുമെന്നു ബൈബിൾ വ്യക്തമാക്കുന്നു. (യോഹന്നാൻ 5:28, 29) ചരിത്രത്തിലെ പല നിഗൂഢതകളും അവ അനുഭവിച്ചറിഞ്ഞവർ വിശദാംശങ്ങൾ സഹിതം വിവരിക്കുമ്പോൾ നമുക്കു വ്യക്തമാകും. പുനരുത്ഥാനം പ്രാപിക്കുന്നവർ, വ്യത്യസ്ത കാലഘട്ടങ്ങളെ കുറിച്ചുള്ള ചരിത്ര വിശദാംശങ്ങൾ നൽകുന്നതിനെ കുറിച്ചു ചിന്തിച്ചുനോക്കൂ.—പ്രവൃത്തികൾ 24:15.
ആ സമയത്തെ കുറിച്ചു ചിന്തിക്കുമ്പോൾ, ഇയ്യോബ് 14:1-ലെ തന്റെ പ്രസ്താവന പുനരുത്ഥാനം പ്രാപിക്കുന്ന ഇയ്യോബ് തിരുത്താൻ ഇടയുള്ളത് എന്തുകൊണ്ടെന്നു നിങ്ങൾക്കു മനസ്സിലാക്കാവുന്നതേ ഉള്ളൂ. അവൻ അത് ഒരുപക്ഷേ ഇങ്ങനെ ആയിരിക്കും പറയുക: ‘സ്ത്രീ പ്രസവിച്ച മനുഷ്യൻ ഇപ്പോൾ നിത്യായുസ്സുള്ളവനും സമ്പൂർണ സംതൃപ്തനും ആകുന്നു.’
സമയപരിമിതി ഇല്ലാതെ ജീവിക്കാൻ കഴിയുമെന്നത്, യഹോവയിൽ ആശ്രയിക്കുകയും യേശുവിൽ വിശ്വാസം പ്രകടമാക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം കേവലം ഒരു സ്വപ്നമല്ല. അതു പെട്ടെന്നുതന്നെ യാഥാർഥ്യമാകും. വാർധക്യവും മരണവും ഉണ്ടായിരിക്കില്ല. അത് സങ്കീർത്തനം 68:20-ന് (ന്യൂ ഇൻഡ്യ ബൈബിൾ വേർഷൻ) ചേർച്ചയിലാണ്. അവിടെ ഇങ്ങനെ പറയുന്നു: “മരണത്തിൽനിന്നുള്ള വിടുതൽ കർത്താവായ യഹോവയിൽ നിന്നു വരുന്നു.”—വെളിപ്പാടു 21:3, 4.
[4, 5 പേജുകളിലെ ചിത്രങ്ങൾ]
ശാസ്ത്രീയ പുരോഗതികൾ ദീർഘകാലം ജീവിച്ചിരിക്കുന്നതിനെ കുറിച്ച് പ്രതീക്ഷ ഉണർത്തിയിരിക്കുന്നു
[7-ാം പേജിലെ ചിത്രം]
ജീവിതം വാഗ്ദാനം ചെയ്യുന്ന വർധിച്ച അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനു നിത്യത അനിവാര്യമാണ്