വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേഹത്തിന്റെ ഉത്‌കൃഷ്ട മാർഗം പഠിക്കൽ

സ്‌നേഹത്തിന്റെ ഉത്‌കൃഷ്ട മാർഗം പഠിക്കൽ

സ്‌നേഹത്തിന്റെ ഉത്‌കൃഷ്ട മാർഗം പഠിക്കൽ

കൊസൊവൊ, ലബനോൻ, അയർലൻഡ്‌. സമീപ വർഷങ്ങളിൽ നിത്യേനയെന്നോണം ഈ സ്ഥലങ്ങൾ വാർത്തകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. രക്തച്ചൊരിച്ചിലിന്റെയും ബോംബുവർഷത്തിന്റെയും നരഹത്യയുടെയും ഭീകര ദൃശ്യങ്ങളാണ്‌ അവ മനുഷ്യ മനസ്സുകളിലേക്കു കൊണ്ടുവരുന്നത്‌. മതപരവും വർഗീയവും വംശീയവുമായ കാരണങ്ങളോ മറ്റു ഭിന്നതകളോ തിരികൊളുത്തിയിട്ടുള്ള പോരാട്ടങ്ങൾ തീർച്ചയായും പുത്തരിയല്ല, ചരിത്രത്തിന്റെ ഏടുകളിൽ അവ നിറഞ്ഞുനിൽക്കുന്നു എന്നതാണു വാസ്‌തവം. കയ്യുംകണക്കുമില്ലാത്ത ദുരിതങ്ങളാണ്‌ അവ മനുഷ്യവർഗത്തിനു സമ്മാനിച്ചിരിക്കുന്നത്‌.

ചരിത്രത്തിൽ ഉടനീളം യുദ്ധങ്ങൾ നടന്നിരിക്കുന്നതിനാൽ, അവ വാസ്‌തവത്തിൽ ഒഴിവാക്കാനാവില്ലെന്നും മനുഷ്യർ അന്യോന്യം ദ്വേഷിക്കുന്നതു സ്വാഭാവികമാണെന്നും അനേകർ നിഗമനം ചെയ്‌തിരിക്കുന്നു. എന്നാൽ, അത്തരം വീക്ഷണങ്ങൾ ദൈവവചനമായ ബൈബിളിന്റെ പഠിപ്പിക്കലുകൾക്കു കടകവിരുദ്ധമാണ്‌. തിരുവെഴുത്തുകൾ സുസ്‌പഷ്ടമായി ഇങ്ങനെ പ്രഖ്യാപിക്കുന്നു: “സ്‌നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്‌നേഹം തന്നേ.” (1 യോഹന്നാൻ 4:8) മനുഷ്യർ അന്യോന്യം സ്‌നേഹിക്കാനാണു സ്രഷ്ടാവ്‌ ഇച്ഛിക്കുന്നത്‌ എന്നു വ്യക്തം.

ദൈവത്തിന്റെ പ്രതിച്ഛായയിലാണു മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്‌ എന്നും ബൈബിൾ വെളിപ്പെടുത്തുന്നു. (ഉല്‌പത്തി 1:26, 27, ഓശാന ബൈബിൾ) ദൈവത്തിന്റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കാനുള്ള പ്രാപ്‌തി മനുഷ്യർക്കു നൽകപ്പെട്ടിരിക്കുന്നു എന്ന്‌ അത്‌ അർഥമാക്കുന്നു. അവയിൽ ഏറ്റവും പ്രമുഖം സ്‌നേഹമാണ്‌. ആ സ്ഥിതിക്ക്‌, ചരിത്രത്തിൽ ഉടനീളം അന്യോന്യം സ്‌നേഹം പ്രകടിപ്പിക്കുന്നതിൽ മനുഷ്യർ തികച്ചും ദയനീയമായി പരാജയപ്പെട്ടിരിക്കുന്നതിനു കാരണമെന്താണ്‌? വീണ്ടും ബൈബിൾ ഉൾക്കാഴ്‌ച നൽകുന്നു. ആദ്യ മാനുഷ ജോടി ആയിരുന്ന ആദാമും ഹവ്വായും ദൈവത്തിനെതിരെ മത്സരിച്ചു പാപത്തിലേക്കു വീണതാണ്‌ അതിനു കാരണം. തത്‌ഫലമായി, അവരുടെ സകല സന്തതികൾക്കും പാപവും അപൂർണതയും പാരമ്പര്യമായി ലഭിച്ചു. റോമർ 3:23 ഇങ്ങനെ വിശദീകരിക്കുന്നു: “എല്ലാവരും പാപം ചെയ്‌തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.” പാരമ്പര്യസിദ്ധമായ പാപവും അപൂർണതയും, സ്‌നേഹിക്കാനുള്ള നമ്മുടെ ദൈവദത്ത പ്രാപ്‌തി ക്ഷയിപ്പിച്ചിരിക്കുന്നു. മനുഷ്യർ അന്യോന്യം സ്‌നേഹിക്കാൻ മേലാൽ പ്രാപ്‌തരല്ല എന്നാണോ അതിന്റെ അർഥം? സഹമനുഷ്യരുമായി നമുക്കു സമാധാനപൂർണവും സ്‌നേഹനിർഭരവുമായ ഒരു ബന്ധം ആസ്വദിക്കാവുന്ന ഒരു കാലം വരുമെന്നതിന്‌ എന്തു പ്രത്യാശയാണ്‌ ഉള്ളത്‌?

ദൈവത്തെ സ്‌നേഹിക്കാൻ നാം പഠിക്കണം

അപൂർണരെങ്കിലും സ്‌നേഹം പ്രകടമാക്കാൻ മനുഷ്യർ ഇപ്പോഴും പ്രാപ്‌തരാണ്‌ എന്ന്‌ യഹോവയാം ദൈവത്തിന്‌ അറിയാം. തന്നെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്ന സകലരും കഴിവിന്റെ പരമാവധി സ്‌നേഹം പ്രകടിപ്പിക്കാൻ അവൻ നിഷ്‌കർഷിക്കുന്നത്‌ അതുകൊണ്ടാണ്‌. ദൈവപുത്രനായ യേശുക്രിസ്‌തു ഈ നിബന്ധന വ്യക്തമാക്കി. ഇസ്രായേല്യർക്കു നൽകപ്പെട്ട നിയമത്തിൽ ഏറ്റവും വലിയ കൽപ്പന ഏതാണെന്ന്‌ ഒരു വ്യക്തി ചോദിച്ചപ്പോഴായിരുന്നു അത്‌. അവൻ പറഞ്ഞു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും [“മുഴു ദേഹിയോടും,” NW] പൂർണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്‌പന.” അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം. ഈ രണ്ടു കല്‌പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു.”—മത്തായി 22:37-40.

എന്നാൽ, തങ്ങൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ സ്‌നേഹിക്കുന്നതു വളരെ ബുദ്ധിമുട്ടുള്ള സംഗതിയാണെന്ന്‌ അനേകരും വിചാരിക്കുന്നു. യഹോവയാം ദൈവം ആത്മ വ്യക്തി ആയിരിക്കുന്നതിനാൽ മനുഷ്യരായ നമുക്ക്‌ അവനെ കാണാൻ സാധിക്കില്ല. (യോഹന്നാൻ 4:24) എങ്കിലും, നാം എല്ലാവരും ദൈവം ചെയ്യുന്ന കാര്യങ്ങളാൽ അനുദിനം ബാധിക്കപ്പെടുകയും നമ്മുടെ പ്രയോജനത്തിനായി അവൻ സൃഷ്ടിച്ചിരിക്കുന്ന നിരവധി നല്ല സംഗതികളെ ആശ്രയിക്കുകയും ചെയ്യുന്നു. പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ പൗലൊസ്‌ അപ്പൊസ്‌തലൻ ആ വസ്‌തുത വ്യക്തമാക്കി: “എങ്കിലും [ദൈവം] നന്മചെയ്‌കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്‌കി നിങ്ങളെ തൃപ്‌തരാക്കുകയും ചെയ്‌തുപോന്നതിനാൽ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല.”—പ്രവൃത്തികൾ 14:17.

ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ സ്രഷ്ടാവിന്റെ കരുതലുകളിൽ നിന്നു സകലരും പ്രയോജനം അനുഭവിക്കുന്നു എങ്കിലും, താരതമ്യേന ചുരുക്കം ചിലരേ അവനോടു കൃതജ്ഞത കാട്ടുകയോ നന്ദി പ്രകാശിപ്പിക്കുകയോ ചെയ്യുന്നുള്ളൂ. തന്മൂലം നാം, ദൈവം നമുക്കായി ചെയ്‌തിരിക്കുന്ന എല്ലാ നല്ല കാര്യങ്ങളും പുനരവലോകനം ചെയ്യുകയും അവന്റെ എല്ലാ പ്രവൃത്തികളിലും പ്രതിഫലിക്കുന്ന അത്ഭുതകരമായ ഗുണങ്ങളെ കുറിച്ചു ധ്യാനിക്കുകയും ചെയ്യേണ്ടതുണ്ട്‌. അങ്ങനെ ചെയ്യുന്നത്‌, നമ്മുടെ മഹാ സ്രഷ്ടാവിന്റെ ഭയഗംഭീര ജ്ഞാനവും ശക്തിയും വിവേചിച്ചറിയാൻ നമ്മെ പ്രാപ്‌തരാക്കേണ്ടതാണ്‌. (യെശയ്യാവു 45:18) സർവോപരി, അവൻ എത്ര സ്‌നേഹവാനായ ദൈവമാണ്‌ എന്നു മനസ്സിലാക്കാനും അതു നമ്മെ സഹായിക്കേണ്ടതാണ്‌. കാരണം, അവൻ നമുക്കു ജീവൻ നൽകുക മാത്രമല്ല അനവധി ജീവിതോല്ലാസങ്ങൾ ആസ്വദിക്കുക സാധ്യമാക്കുകയും ചെയ്‌തിരിക്കുന്നു.

ഉദാഹരണത്തിന്‌, ദൈവം ഭൂമിയിൽ സൃഷ്ടിച്ച അനന്തവൈവിധ്യമാർന്ന മനോഹര പുഷ്‌പങ്ങളുടെ കാര്യമെടുക്കാം. സൗന്ദര്യത്തിന്റെ പര്യായമായ ഈ വസ്‌തുക്കൾ കണ്ട്‌ ആസ്വദിക്കാനുള്ള പ്രാപ്‌തിയും അവൻ നമുക്കു നൽകി എന്നത്‌ എത്ര മഹത്തായ സംഗതിയാണ്‌! അതുപോലെതന്നെ, നമ്മുടെ ജീവസന്ധാരണത്തിനായി പോഷക സമൃദ്ധമായ നാനാതരം ഭക്ഷ്യവസ്‌തുക്കൾ ദൈവം നമുക്കു നൽകി. ഭക്ഷണം ആസ്വദിക്കത്തക്കവണ്ണം സ്വാദറിയാനുള്ള പ്രാപ്‌തി സഹിതം നമ്മെ സൃഷ്ടിച്ചതും അവൻ എത്രമാത്രം കരുതൽ ഉള്ളവനാണെന്നാണു കാണിക്കുന്നത്‌! ഇതെല്ലാം, ദൈവം നമ്മെ യഥാർഥത്തിൽ സ്‌നേഹിക്കുന്നുവെന്നും നമ്മിൽ അതീവ തത്‌പരനാണെന്നും ഉള്ളതിന്റെ വാചാലമായ തെളിവുകളല്ലേ?—സങ്കീർത്തനം 145:16, 17; യെശയ്യാവു 42:5, 8.

“പ്രകൃതിയാകുന്ന പുസ്‌തക”ത്തിലൂടെ തന്നെ കുറിച്ചു വെളിപ്പെടുത്തുന്നതിനു പുറമേ, താൻ ഏതുതരം ദൈവമാണെന്നു തന്റെ വചനമായ ബൈബിളിലൂടെയും സ്രഷ്ടാവു വ്യക്തമാക്കുന്നു. കാരണം, യഹോവയാം ദൈവം പോയകാലങ്ങളിൽ ചെയ്‌ത സ്‌നേഹനിർഭരമായ അനേകം കാര്യങ്ങളും ഭാവിയിൽ മനുഷ്യവർഗത്തിന്മേൽ ചൊരിയുമെന്നു വാഗ്‌ദാനം ചെയ്‌തിരിക്കുന്ന നിരവധി അനുഗ്രഹങ്ങളും ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. (ഉല്‌പത്തി 22:17, 18; പുറപ്പാടു 3:17; സങ്കീർത്തനം 72:6-16; വെളിപ്പാടു 21:4, 5) സർവോപരി, മനുഷ്യവർഗത്തോടുള്ള ദൈവസ്‌നേഹത്തിന്റെ ഏറ്റവും വലിയ പ്രകടനത്തെ കുറിച്ചും ബൈബിൾ വ്യക്തമാക്കുന്നു—പാപത്തിന്റെയും മരണത്തിന്റെയും ബന്ധനത്തിൽ നിന്നു നമുക്കു മോചനം ലഭിക്കേണ്ടതിനു നമ്മുടെ വീണ്ടെടുപ്പുകാരനായി അവൻ തന്റെ ഏകജാത പുത്രനെ നൽകിയിരിക്കുന്നു. (റോമർ 5:8) നമ്മുടെ സ്‌നേഹനിധിയായ സ്രഷ്ടാവിനെ കുറിച്ച്‌ അറിയുന്തോറും ഹൃദയത്തിൽനിന്ന്‌ അവനെ സ്‌നേഹിക്കാൻ നാം പൂർവാധികം പ്രേരിതരാകുന്നു.

സഹമനുഷ്യരെ സ്‌നേഹിക്കാൻ പഠിക്കൽ

യേശു ചൂണ്ടിക്കാട്ടിയ പ്രകാരം, ദൈവത്തെ മുഴു ഹൃദയത്തോടും ദേഹിയോടും മനസ്സോടും കൂടെ സ്‌നേഹിക്കുന്നതോടൊപ്പം നാം നമ്മെപ്പോലെതന്നെ നമ്മുടെ അയൽക്കാരെയും സ്‌നേഹിക്കേണ്ടതുണ്ട്‌. വാസ്‌തവത്തിൽ ദൈവത്തോടുള്ള സ്‌നേഹം അയൽക്കാരെ സ്‌നേഹിക്കാൻ നമ്മെ ബാധ്യസ്ഥരാക്കുന്നു. യോഹന്നാൻ അപ്പൊസ്‌തലൻ ഇങ്ങനെ വിശദീകരിച്ചു: “പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്‌നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്‌നേഹിക്കേണ്ടതാകുന്നു.” അവൻ കൂടുതലായി ഇങ്ങനെ ഊന്നിപ്പറഞ്ഞു: “ഞാൻ ദൈവത്തെ സ്‌നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്‌നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്‌നേഹിപ്പാൻ കഴിയുന്നതല്ല. ദൈവത്തെ സ്‌നേഹിക്കുന്നവൻ സഹോദരനെയും സ്‌നേഹിക്കേണം എന്നീ കല്‌പന നമുക്കു അവങ്കൽനിന്നു ലഭിച്ചിരിക്കുന്നു.”—1 യോഹന്നാൻ 4:11, 20, 21.

ബൈബിൾ മുൻകൂട്ടിപ്പറഞ്ഞ പ്രകാരം, മനുഷ്യർ ‘സ്വസ്‌നേഹികൾ’ ആയിരിക്കുന്ന, ‘ഞാൻ-മുമ്പെ’ മനോഭാവം പ്രബലമായിരിക്കുന്ന, ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്‌. (2 തിമൊഥെയൊസ്‌ 3:2) അതുകൊണ്ട്‌, സ്‌നേഹത്തിന്റെ ഉത്‌കൃഷ്ട മാർഗം പഠിക്കണമെങ്കിൽ മനസ്സു പുതുക്കി രൂപാന്തരപ്പെടാനും ആളുകൾ പൊതുവെ പിൻപറ്റുന്ന സ്വാർഥ മാർഗങ്ങൾ പിൻപറ്റുന്നതിനു പകരം നമ്മുടെ സ്‌നേഹനിധിയായ സ്രഷ്ടാവിനെ അനുകരിക്കാനും നാം കഠിനമായി ശ്രമിക്കേണ്ടതുണ്ട്‌. (റോമർ 12:2; എഫെസ്യർ 5:1) ദൈവം “നന്ദികെട്ടവരോടും ദുഷ്ടന്മാരോടും [പോലും] ദയ” കാട്ടുന്നു. അവൻ “ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കയും ചെയ്യുന്നു.” നമ്മുടെ സ്വർഗീയ പിതാവ്‌ നമുക്കുവേണ്ടി അത്തരം ഒരു മഹത്തായ മാതൃക വെക്കുന്ന സ്ഥിതിക്ക്‌, നാമും എല്ലാവരോടും ദയ കാണിക്കാനും അവരെ സഹായിക്കാനും കഠിനമായി ശ്രമിക്കേണ്ടതുണ്ട്‌. അങ്ങനെ ചെയ്യുന്നതിലൂടെ, നമുക്ക്‌ ‘സ്‌നേഹവാനായ നമ്മുടെ സ്വർഗസ്ഥ പിതാവിന്റെ പുത്രന്മാരായി തീരാനാകും.’—ലൂക്കൊസ്‌ 6:35; മത്തായി 5:45.

ചിലപ്പോഴെല്ലാം, സ്‌നേഹനിർഭരമായ അത്തരം പ്രവൃത്തികൾ സത്യ ദൈവത്തിന്റെ ആരാധകരാകാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ കലാശിക്കുന്നു. കുടുംബിനിയായ ഒരു യഹോവയുടെ സാക്ഷി ഏതാനും വർഷങ്ങൾക്കു മുമ്പ്‌ തന്റെ അയൽക്കാരിയുമായി ബൈബിൾ സന്ദേശം പങ്കിടാൻ ശ്രമിച്ചു. പക്ഷേ, തനിക്കു തെല്ലും താത്‌പര്യമില്ലെന്ന്‌ അയൽക്കാരി തുറന്നടിച്ചു. എന്നിരുന്നാലും, അയൽക്കാരിയുടെ പ്രതികരണം സഹോദരിയെ നിരുത്സാഹപ്പെടുത്തിയില്ല. പകരം, സഹോദരി അയൽക്കാരിയോടു തുടർന്നും ദയാപുരസ്സരം പെരുമാറിയെന്നു മാത്രമല്ല, വേണ്ടപ്പോഴൊക്കെ അവരെ സഹായിക്കാനും ശ്രമിച്ചു. ഒരിക്കൽ, മറ്റൊരു വീട്ടിലേക്കു താമസം മാറ്റാൻ അയൽക്കാരിയെ ആ സഹോദരി സഹായിച്ചു. മറ്റൊരിക്കൽ, ബന്ധുക്കളെ സ്വീകരിക്കുന്നതിനു വിമാനത്താവളത്തിലേക്ക്‌ അവരോടൊപ്പം പോകാൻ സഹോദരി ആളെ ക്രമീകരിച്ചു. പിന്നീട്‌, ആ അയൽക്കാരി ബൈബിൾ അധ്യയനത്തിനു സമ്മതിക്കുകയും ഭർത്താവിന്റെ കൊടിയ എതിർപ്പുകൾ ഗണ്യമാക്കാതെ ഒടുവിൽ തീക്ഷ്‌ണതയുള്ള ക്രിസ്‌ത്യാനി ആയിത്തീരുകയും ചെയ്‌തു. അതെ, സ്‌നേഹനിർഭരമായ അത്തരം പ്രവൃത്തികൾ നിത്യാനുഗ്രഹങ്ങൾക്ക്‌ അടിത്തറ പാകി.

സത്യസന്ധർ ആയിരിക്കുന്നപക്ഷം നാം ഒരു കാര്യം തുറന്നു സമ്മതിക്കും: അഭിലഷണീയമായ അനവധി ഗുണങ്ങൾ ഉള്ളതുകൊണ്ടൊന്നുമല്ല ദൈവം നമ്മെ സ്‌നേഹിക്കുന്നത്‌. നാം ചെയ്യുന്ന നിരവധി തെറ്റുകളും പിഴവുകളും ഗണ്യമാക്കാതെ അവൻ നമ്മെ സ്‌നേഹിക്കുന്നു എന്നതാണു വാസ്‌തവം. ആ സ്ഥിതിക്ക്‌, നാമും സഹമനുഷ്യരെ അവരുടെ പിഴവുകൾ ഗണ്യമാക്കാതെ സ്‌നേഹിക്കാൻ പഠിക്കണം. മറ്റുള്ളവരിൽ തെറ്റു കണ്ടെത്താൻ ശ്രമിക്കുന്നതിനു പകരം അവരുടെ നല്ല ഗുണങ്ങൾ തിരിച്ചറിഞ്ഞു വിലമതിക്കാൻ പരിശീലിക്കുന്ന പക്ഷം അവരെ സ്‌നേഹിക്കുക വളരെ എളുപ്പമാണെന്നു നാം മനസ്സിലാക്കും. അവരോടു നമുക്കു തോന്നുന്ന സ്‌നേഹം തത്ത്വാധിഷ്‌ഠിത സ്‌നേഹം മാത്രമായിരിക്കില്ല. മറിച്ച്‌, ഉറ്റ സുഹൃത്തുക്കളുടെ ഇടയിൽ നിലവിലുള്ള ഊഷ്‌മള വാത്സല്യവും പ്രീതിയും അതിൽ ഉൾപ്പെടും.

നിങ്ങളുടെ സ്‌നേഹം വളരാൻ അനുവദിക്കുക

സ്‌നേഹവും സൗഹൃദവും നട്ടുവളർത്തി പരിപോഷിപ്പിക്കേണ്ടതുണ്ട്‌. അതിന്‌ അനിവാര്യമായിരിക്കുന്ന ഘടകങ്ങളിൽ ആത്മാർഥതയും സത്യസന്ധതയും ഉൾപ്പെടുന്നു. ആരുടെ സൗഹൃദം സമ്പാദിക്കാൻ ആഗ്രഹിക്കുന്നുവോ അവർക്കു തങ്ങളോടു മതിപ്പു തോന്നേണ്ടതിനു ചിലർ, അവരിൽ നിന്നു തങ്ങളുടെ പിഴവുകൾ മറച്ചുവെക്കാൻ ശ്രമിക്കുന്നു. എന്നാൽ, അത്തരമൊരു നടപടി മിക്കപ്പോഴും വിപരീത ഫലമേ ഉളവാക്കൂ. കാരണം, മറ്റുള്ളവർ ക്രമേണ വസ്‌തുതകൾ മനസ്സിലാക്കുകയും അത്തരം സത്യസന്ധതയില്ലായ്‌മ അവരിൽ വെറുപ്പുളവാക്കുകയും ചെയ്യും. തന്നിമിത്തം, തിരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പിഴവുകൾ നമ്മിൽ ഉണ്ടെങ്കിൽ പോലും നാം ആയിരിക്കുന്നതുപോലെ മറ്റുള്ളവർ നമ്മെ അറിയുന്നതിൽ ഭയപ്പെടരുത്‌. മറ്റുള്ളവരുമായി സുഹൃദ്‌ബന്ധം സ്ഥാപിക്കാൻ അതു നമ്മെ സഹായിച്ചേക്കും.

അതിനൊരു ദൃഷ്ടാന്തമാണു വിദൂര പൗരസ്‌ത്യ ദേശത്തുള്ള, പ്രായം ചെന്ന ഒരു സഹോദരി. അവർക്കു കാര്യമായ വിദ്യാഭ്യാസമൊന്നുമില്ല. എങ്കിലും, സഹോദരി ഒരിക്കലും മറ്റുള്ളവരിൽ നിന്ന്‌ ആ സത്യം മറച്ചുവെക്കാറില്ല. ഉദാഹരണത്തിന്‌, 1914-ൽ ജാതികളുടെ കാലം അവസാനിച്ചു a എന്ന്‌ ബൈബിൾ പ്രവചനങ്ങളും ചരിത്ര വസ്‌തുതകളും ഉപയോഗിച്ച്‌ ആളുകൾക്കു കാണിച്ചു കൊടുക്കാൻ തനിക്കു സാധിക്കില്ല എന്നു സഹോദരി തുറന്നു സമ്മതിക്കുന്നു. എന്നിരുന്നാലും, ശുശ്രൂഷയിൽ തീക്ഷ്‌ണത കാട്ടുന്നതിലും സഹോദരങ്ങളോടു സ്‌നേഹവും ഔദാര്യവും പ്രകടമാക്കുന്നതിലും സഹോദരി ഉത്തമ ദൃഷ്ടാന്തമാണ്‌. തന്മൂലം, സഭയിലെ രത്‌നം ആയിട്ടാണു സഹോദരി അറിയപ്പെടുന്നത്‌.

ചില രാജ്യങ്ങളിൽ തുറന്ന സ്‌നേഹപ്രകടനം അഭികാമ്യമായി കരുതപ്പെടുന്നില്ല. മറ്റുള്ളവരുമായുള്ള ഇടപെടലിൽ ആദരപൂർവകമായ ഒരു വ്യവസ്ഥാപിത രീതി നിലനിർത്താനാണ്‌ ആളുകൾ പഠിപ്പിക്കപ്പെടുന്നത്‌. ആദരവും പരിഗണനയും ഉള്ളവരായിരിക്കുന്നതു നല്ലതുതന്നെ. എന്നാൽ, മറ്റുള്ളവരോടുള്ള നമ്മുടെ വികാരത്തെ അമർത്തിവെക്കാനോ അടച്ചുവെക്കാനോ അതിനെയൊന്നും നാം അനുവദിക്കരുത്‌. തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം ആയിരുന്ന പുരാതന ഇസ്രായേലിനോടു തനിക്കു വാത്സല്യമുണ്ടെന്നു തുറന്നു പറയാൻ യഹോവയ്‌ക്കു ലജ്ജ തോന്നിയില്ല. അവരോട്‌ അവൻ ഇങ്ങനെ പറഞ്ഞു: “നിത്യസ്‌നേഹം കൊണ്ടു ഞാൻ നിന്നെ സ്‌നേഹിച്ചിരിക്കുന്നു.” (യിരെമ്യാവു 31:3) സമാനമായി, പൗലൊസ്‌ അപ്പൊസ്‌തലൻ സഹവിശ്വാസികളോടു പറഞ്ഞു: “ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ടു നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനുംകൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു.” (1 തെസ്സലൊനീക്യർ 2:8) തന്മൂലം, സഹമനുഷ്യരോടു നാം യഥാർഥ പ്രിയം നട്ടുവളർത്താൻ ശ്രമിക്കവെ, അത്തരം വികാരങ്ങൾ അമർത്തിവെക്കുന്നതിനു പകരം സ്വാഭാവികമായി പ്രകടിപ്പിക്കുന്നതു ബൈബിൾ പഠിപ്പിക്കലുകളോടു തികച്ചും ചേർച്ചയിലാണ്‌.

തുടർച്ചയായ ശ്രമം ആവശ്യം

മറ്റുള്ളവരോടു സ്‌നേഹം തോന്നാനും അതു പ്രകടിപ്പിക്കാനും പഠിക്കുന്നത്‌ ഒരു തുടർച്ചയായ പ്രക്രിയയാണ്‌. അതിനു നമ്മുടെ പക്ഷത്തുനിന്നു ധാരാളം ശ്രമം ആവശ്യമാണ്‌. കാരണം, നമ്മുടെതന്നെ അപൂർണതയെ തരണം ചെയ്യുന്നതോടൊപ്പം നാം സ്‌നേഹരഹിതമായ ഈ ലോകത്തിന്റെ ശക്തമായ സ്വാധീനത്തെ ചെറുത്തു നിൽക്കേണ്ടതുമുണ്ട്‌. എങ്കിലും, അതു കൈവരുത്തുന്ന സമൃദ്ധമായ പ്രതിഫലങ്ങൾ ശ്രമത്തിനു തക്ക മൂല്യമുള്ളതാണ്‌.—മത്തായി 24:12.

അപൂർണമായ ഈ ലോകത്തിൽ പോലും, സഹമനുഷ്യരുമായി നമുക്കു മെച്ചപ്പെട്ട ബന്ധം ആസ്വദിക്കാൻ സാധിക്കും. അത്‌ നമുക്കും മറ്റുള്ളവർക്കും വളരെയേറെ സന്തോഷവും സമാധാനവും സംതൃപ്‌തിയും കൈവരുത്തും. അത്തരമൊരു ശ്രമം നടത്തുന്നതിലൂടെ ദൈവത്തിന്റെ പുതിയ ലോകത്തിൽ എന്നേക്കും ജീവിക്കുന്നതിനുള്ള മഹത്തായ പ്രത്യാശയ്‌ക്കു നാം യോഗ്യരാണെന്നു തെളിയിക്കാനാകും. സർവോപരി, സ്‌നേഹത്തിന്റെ ഉത്‌കൃഷ്ട മാർഗങ്ങൾ പഠിക്കുന്നതിലൂടെ നമ്മുടെ സ്‌നേഹനിധിയായ സ്രഷ്ടാവിന്റെ അംഗീകാരവും അനുഗ്രഹങ്ങളും നമുക്കു നേടാനാകും—അതെ, ഇപ്പോഴും എന്നേക്കും!

[അടിക്കുറിപ്പുകൾ]

a കൂടുതൽ വിശദാംശത്തിന്‌, തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) വാല്യം 1, പേജ്‌ 132-5 കാണുക.

[10-ാം പേജിലെ ചിത്രങ്ങൾ]

ദയാപ്രവൃത്തികളിലൂടെ ക്രിസ്‌തീയ സ്‌നേഹം പ്രകടിപ്പിക്കാനാകും

[8-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട]

UN PHOTO 186226/M. Grafman