വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

2000—ഒരു സുപ്രധാന വർഷമോ?

2000—ഒരു സുപ്രധാന വർഷമോ?

2000ഒരു സുപ്രധാന വർഷമോ?

രണ്ടായിരാം ആണ്ടിന്‌ എന്തെങ്കിലും പ്രത്യേകതയുണ്ടോ? മൂന്നാം സഹസ്രാബ്ദത്തിന്റെ പ്രാരംഭ വർഷമായിട്ടാണു പാശ്ചാത്യ നാടുകളിൽ പൊതുവെ ആളുകൾ അതിനെ വീക്ഷിക്കുന്നത്‌. അതിന്റെ ആഘോഷാർഥം കൊണ്ടുപിടിച്ച തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു. പുതിയ സഹസ്രാബ്ദ പുലരിയിലേക്കുള്ള സെക്കൻഡുകൾ എണ്ണാൻ കൂറ്റൻ വൈദ്യുത ക്ലോക്കുകൾ സ്ഥാപിച്ചുവരുകയാണ്‌. ‘ഗാല ന്യൂ ഇയർ ഈവ്‌’ സമൂഹ നൃത്ത പരിപാടിയും സംഘടിപ്പിച്ചുവരുന്നു. സഹസ്രാബ്ദാന്ത്യത്തെ കുറിച്ചുള്ള പരസ്യവാചകങ്ങൾ എഴുതിയ ടീ-ഷർട്ടുകൾ, കൊച്ചു പട്ടണങ്ങളിലെ കടകളിൽ മുതൽ വലിയ നഗരങ്ങളിലെ ഷോപ്പിങ്‌ കേന്ദ്രങ്ങളിൽ വരെ തകൃതിയായി വിൽക്കപ്പെടുന്നു.

മുഴു വർഷവും നീണ്ടു നിൽക്കുന്ന ആഘോഷങ്ങളിൽ ചെറുതും വലുതുമായ എല്ലാ ക്രൈസ്‌തവ സഭകളും പങ്കുപറ്റുന്നതായിരിക്കും. വരുന്ന വർഷാരംഭത്തിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ, “റോമൻ കത്തോലിക്കാ സഭ നടത്തുന്ന സഹസ്രാബ്ദ ജൂബിലി ആഘോഷം” എന്നു വിളിക്കപ്പെടുന്ന ഒരു പരിപാടിക്കു നേതൃത്വം വഹിക്കാൻ ഇസ്രായേലിലേക്കു പോകാനിരിക്കുകയാണ്‌. അടുത്ത വർഷം ഇസ്രായേൽ സന്ദർശിക്കാൻ പരിപാടിയിടുന്ന ഭക്തരും ജിജ്ഞാസുക്കളും ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളുടെ എണ്ണം 25 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയ്‌ക്കായിരിക്കുമെന്നു കണക്കാക്കപ്പെടുന്നു.

ഇത്രയധികം ആളുകൾ ഇസ്രായേൽ സന്ദർശിക്കാൻ പരിപാടിയിടുന്നത്‌ എന്തുകൊണ്ടാണ്‌? വത്തിക്കാൻ ഉദ്യോഗസ്ഥനായ റോജർ കർദിനാൾ ഏച്ചെഗെരി, പാപ്പായെ പ്രതിനിധാനം ചെയ്‌തുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “2000-ാം ആണ്ട്‌ ക്രിസ്‌തുവിന്റെയും ഈ ദേശത്തെ അവന്റെ ജീവിതത്തിന്റെയും സ്‌മരണ ആഘോഷിക്കാനുള്ള വർഷമാണ്‌. തന്മൂലം, പാപ്പാ ഇവിടെ വരുന്നതു സ്വാഭാവികം മാത്രം.” 2000-ാം ആണ്ട്‌ ക്രിസ്‌തുവുമായി ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ? ക്രിസ്‌തു ജനിച്ച്‌ കൃത്യം 2000 വർഷം തികയുന്ന ആണ്ടാണ്‌ അതെന്നു പൊതുവെ കണക്കാക്കപ്പെടുന്നു. എന്നാൽ അത്‌ അങ്ങനെയാണോ? നാം അതു പരിചിന്തിക്കുന്നതായിരിക്കും.

ചില മത വിഭാഗങ്ങളിലെ അംഗങ്ങളെ സംബന്ധിച്ചിടത്തോളം 2000-ാം ആണ്ടിന്‌ അതിലേറെ പ്രാധാന്യമുണ്ട്‌. അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ യേശു ഒലിവു മലയിൽ മടങ്ങിയെത്തുമെന്നും വെളിപ്പാടു പുസ്‌തകത്തിൽ പറഞ്ഞിരിക്കുന്ന അർമഗെദോൻ യുദ്ധം മെഗിദ്ദോ താഴ്‌വരയിൽ അരങ്ങേറുമെന്നും അവർ ഉറച്ചു വിശ്വസിക്കുന്നു. (വെളിപ്പാടു 16:14-16) ഈ സംഭവങ്ങൾ പ്രതീക്ഷിച്ച്‌, നൂറുകണക്കിന്‌ അമേരിക്കക്കാർ തങ്ങളുടെ വീടുകളും വസ്‌തുവകകളും ഒക്കെ വിറ്റ്‌ ഇസ്രായേലിലേക്കു താമസം മാറുകയാണ്‌. വീടുവിട്ടു പോകാൻ കഴിയാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കുവേണ്ടി യേശുവിന്റെ തിരിച്ചുവരവ്‌ ടെലിവിഷനിൽ സംപ്രേഷണം ചെയ്യാമെന്ന്‌—അവനെ കളറിൽ കാണാമെന്ന്‌—വിഖ്യാതനായ ഒരു അമേരിക്കൻ സുവിശേഷകൻ വാഗ്‌ദാനം ചെയ്‌തിരിക്കുന്നതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു!

പാശ്ചാത്യ നാടുകളിൽ, മൂന്നാം സഹസ്രാബ്ദത്തെ സ്വാഗതം ചെയ്യാനുള്ള പരിപാടികൾ തകൃതിയായി നടക്കുന്നു. എന്നാൽ, മറ്റു ദേശങ്ങളിലെ മിക്ക ആളുകളും ഇതൊന്നും കാര്യമായെടുക്കുന്നില്ല. നസറായനായ യേശു ആയിരുന്നു മിശിഹാ എന്നു ലോക ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന അവർ വിശ്വസിക്കുന്നില്ല. ക്രി.മു.-ക്രി.വ. എന്നിങ്ങനെ തീയതി കുറിക്കുന്ന രീതി അവർ അവശ്യം സ്വീകരിക്കുന്നു എന്നും പറയാനാവില്ല. a ഉദാഹരണത്തിന്‌, മിക്ക മുസ്ലീങ്ങളും തങ്ങളുടേതായ കലണ്ടറാണ്‌ ഉപയോഗിക്കുന്നത്‌. അതനുസരിച്ച്‌, അടുത്ത വർഷം 1420 ആയിരിക്കും—2000 അല്ല. പ്രവാചകനായ മുഹമ്മദ്‌, മെക്കയിൽ നിന്നു മെദീനയിലേക്ക്‌ ഓടിപ്പോയ തീയതി മുതലാണു മുസ്ലീങ്ങൾ വർഷം കണക്കാക്കുന്നത്‌. ലോകമെമ്പാടും ആളുകൾ ഇപ്പോൾ 40-ഓളം വ്യത്യസ്‌ത കലണ്ടറുകൾ ഉപയോഗിക്കുന്നുണ്ട്‌.

ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം, 2000-ാം ആണ്ടിനു പ്രത്യേകത ഉണ്ടായിരിക്കണമോ? 2000 ജനുവരി 1 സവിശേഷതയുള്ള ഒരു ദിനമാണോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അടുത്ത ലേഖനത്തിൽ നിന്നു ലഭിക്കുന്നതാണ്‌.

[അടിക്കുറിപ്പുകൾ]

a ക്രി.മു.-ക്രി.വ. (ബി.സി-എ.ഡി.) എന്ന്‌ തീയതി കുറിക്കുന്ന രീതി അനുസരിച്ച്‌, യേശു ജനിച്ചതെന്നു പരമ്പരാഗതമായി കരുതപ്പെടുന്നതിനു മുമ്പുള്ള സമയം “ക്രി.മു.” (ക്രിസ്‌തുവിനു മുമ്പ്‌) എന്നു കണക്കാക്കപ്പെടുന്നു; ക്രിസ്‌തുവിന്റെ ജനനത്തിനു ശേഷം സംഭവിച്ച കാര്യങ്ങളെ സൂചിപ്പിക്കുമ്പോൾ “എ.ഡി.” (ആനോ ദോമിനി—“നമ്മുടെ കർത്താവിന്റെ നാളിൽ”) എന്നു രേഖപ്പെടുത്തുന്നു. എന്നിരുന്നാലും, അഭിജ്ഞരായ ചില പണ്ഡിതന്മാർ “പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്‌) എന്നും “പൊ.യു.” (പൊതുയുഗം) എന്നുമുള്ള മതേതര പ്രയോഗം ഉപയോഗിക്കാനാണു താത്‌പര്യപ്പെടുന്നത്‌.